Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളത്തെ കുറിച്ച് പുണ്യാളന് പറയാനുള്ളത് നല്ലതു മാത്രം; മമ്മൂട്ടിയുടെ അഭിനയത്തേയും രഞ്ജിത്തിലെ സംവിധായകനേയും മറക്കാതെ ജെസ്സി ഫോക്‌സ് അലൻ; പ്രാഞ്ചിയേട്ടനിലെ സെന്റ് ഫ്രാൻസീസ് അസീസിക്ക് പറയാനുള്ളത്

മലയാളത്തെ കുറിച്ച് പുണ്യാളന് പറയാനുള്ളത് നല്ലതു മാത്രം; മമ്മൂട്ടിയുടെ അഭിനയത്തേയും രഞ്ജിത്തിലെ സംവിധായകനേയും മറക്കാതെ ജെസ്സി ഫോക്‌സ് അലൻ; പ്രാഞ്ചിയേട്ടനിലെ സെന്റ് ഫ്രാൻസീസ് അസീസിക്ക് പറയാനുള്ളത്

ജെസ്സി ഫോക്‌സ് അലൻ എന്നുപറഞ്ഞാൽ മലയാളികൾ അറിയില്ല. എന്നാൽ പ്രാഞ്ചിയെട്ടനിലെ പുണ്യാളനെകുറിച്ച് എല്ലാവര്ക്കും അറിയാം. പക്ഷേ പുണ്യാളൻ ആരാണ്, എവിടുത്തു കാരനാണ് എന്നൊന്നും അധികമാരും അന്വേഷിച്ചില്ല. അങ്ങനെ ഒരു അന്വേഷണം നടത്തിയ മറുനാടൻ എത്തിപ്പെട്ടത് തമിഴ്‌നാട്ടിൽ ധനശേഖർ എന്ന പുതുമുഖ സംവിധായകൻ ചെയ്യുന്ന ''മാന്നാർ വളൈ കുടൈ' എന്നാ സിനിമയുടെ സെറ്റിലാണ്. സിനിമയിൽ ഗഞ്ചാ കറുപ്പിനൊപ്പം നായക പ്രാധാന്യം ഉള്ള വേഷം ചെയ്യുന്ന വിദേശി നടനെ കണ്ടപ്പോൾ നല്ല പരിചയം.

കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ പ്രഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ് എന്ന സിനിമയിൽ അഭിനയിച്ചത് താനാണെന്ന് ആവേശത്തോടെ പറയുകയായിരുന്നു. പോണ്ടിച്ചേരിയിലെ ശ്രീ അരബിന്ദോ ട്രസ്റ്റിനു കീഴിലുള്ള ' ആരോവില്ലെ' ആശ്രമത്തിലെ അന്തേവാസികളാണ് ജസിയും കുടുംബവും. പക്ഷെ സന്യാസി കളോ ഹിന്ദുമത വിശ്വാസികളോ ആയിട്ടല്ല അവർ അവിടെ താമസിക്കുന്നത്. 3000 ഏക്കറിൽ പരന്നു കിടക്കുന്ന ആരോവില്ലെ എന്ന സമൂഹത്തിൽ ജെസ്സി ഇപ്പോൾ അറിയപ്പെടുന്നത് സിനിമാതാരം ജെസ്സി എന്നാണ്. ആദ്യമായിട്ടാണ് കേരളത്തിൽ നിന്നൊരു മാദ്ധ്യമം തന്റെ ഇന്റർവ്യു ചെയ്യുന്നത് എന്ന മുഖവുരയോടെ അദ്ദേഹം മറുനാടനോട് സംസാരിച്ചു തുടങ്ങി.

ജെസ്സി ഇന്ത്യയിൽ സ്ഥിര താമസമാണോ?

ഞാൻ ആസ്‌ട്രേലിയയിലെ സിഡ്‌നി എന്ന സിറ്റിയിലാണ് ജനിച്ചത്. മൂന്ന് വയസ് ഉള്ളപ്പോഴാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഇപ്പോൾ ആരോവില്ലെയിൽ അച്ഛനോടൊപ്പം സ്ഥിര താമസം.

മലയാള സിനിമയിൽ എങ്ങനെയാണ് എത്തിയത്? എന്തായിരുന്നു മലയാളത്തിലെ അനുഭവം?

എന്റെ ജീവിതം നാടകത്തിനും സിനിമയ്ക്കും വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. അങ്ങനെയിരിക്കെ തന്റെ പുതിയ സിനിമയിൽ അഭിനയിക്കാന് ഒരു വിദേശ താരത്തിനെ ആവശ്യമുണ്ടെന്നു കാണിച്ചുകൊണ്ട് സംവിധായകൻ രഞ്ജിത്ത് ഇന്റർനെറ്റിൽ പരസ്യം നല്കി. സിനിമയുടെ സഹസംവിധായകൻ ശങ്കർ ആണ് പരസ്യം ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് രഞ്ജിതുമായി ബന്ധപ്പെട്ടു. സ്‌ക്രീൻ ടെസ്റ്റ് നടത്തി എല്ലാം ഓക്കേ ആയതോടെ പുണ്യാളനായി മാറുകയായിരുന്നു. പുണ്യാളനായി അഭിയിക്കാൻ കുറേയേറെ പരിശ്രമിക്കേണ്ടി വന്നു. സെന്റ് ഫ്രാൻസീസ് അസീസിയെക്കുറിച്ച് ലഭിക്കാവുന്ന എല്ലാ പുസ്തകങ്ങളും സംഘടിപ്പിച്ച് വായിച്ചു. സ്വയം റിഹേഴ്‌സൽ നടത്തി.

പിന്നീട് മലയാളത്തിൽ നിന്ന് ക്ഷണം കിട്ടിയില്ലേ?

പ്രാഞ്ചിയേട്ടൻ ആന്റഡ് ദി സെയിന്റ്' എന്ന സിനിമക്കു ശേഷം മലയാളത്തിൽ മറ്റൊരു വലിയ പ്രോജക്ടിൽ അവസരം ലഭിച്ചെങ്കിലും അഭിനയ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് അത് ഉപേക്ഷിച്ചു. സന്തോഷ് ശിവന്റെ 'ഉറുമി' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളാണ് സമീപിച്ചത്. വാസ്‌കോഡഗാമയുടെ മകന്റെ വേഷത്തിലേക്കാണ് അവർ എന്നെ പരിഗണിച്ചത്. അഭിനയ പ്രാധാന്യം കുറവായതിനാൽ ഉപേക്ഷിച്ചു. മറ്റു ചില സംവിധായകരും ക്ഷണിച്ചു. പക്ഷെ അതെല്ലാം ഒരേപോലുള്ള കഥാപത്രങ്ങള് ആയതുകൊണ്ട് താല്പര്യം പ്രകടിപ്പിച്ചില്ല. ചിലപ്പോൾ എന്റെ നിറവും രൂപവും ആകാം എനിക്ക് ഒരേപോലത്തെ കഥാപാത്രങ്ങളെ നല്കുന്നതിനുള്ള കാരണം. എന്റെ ആദ്യ തമിഴ് സിനിമയായ 'മാന്നാർ വളൈ കുടൈ'യിലും എനിക്കൊരു വിദേശ താരത്തിന്റെ വേഷം തന്നെ. മലയാള പക്ഷെ ഞാൻ ശുഭാപ്തി വിശ്വാസത്തിലാണ്. എനിക്ക് വേണ്ടി നല്ല കുറേ മലയാള സിനിമകൾ ഒരുങ്ങുന്നുണ്ടെന്നു മനസ് പറയുന്നു.

മമ്മൂട്ടി -രഞ്ജിത്ത് ഇവരോടൊപ്പം അഭിനയിക്കുമ്പോള് എന്തായിരുന്നു അനുഭവം. ഇരുവരെയും കുറിച്ചു മുൻപേ അറിയാമായിരുന്നോ?

ഇരുവരെയും കുറിച്ച് എന്നല്ല മലയാള സിനിമയെക്കുറിച്ചുപോലും അറിയില്ലായിരുന്നു. ആരോവില്ല ആശ്രമത്തിൽ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ മലയാളം സിനിമയെക്കുറിച്ച് നന്നായി പഠിച്ച ശേഷമാണ് സ്‌ക്രീൻ ടെസ്റ്റിന് പോയത്. മമ്മൂട്ടിയും രഞ്ജിത്തും നല്ലതുപോലെ പ്രോത്സാഹിപ്പിച്ചു. മമ്മൂട്ടി ഒരു മഹാനടനും വളരെ നല്ലൊരു മുഷ്യസ്ഹനേഹിയുമാണ്. പല ഷോട്ടുകളും അദ്ധേഹം അനായാസം അഭിനയിക്കുന്നത് കണ്ടപ്പോൾ ഭയമായിരുന്നു. ഇതുപോലെ തനിക്കും അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയം. അത് മനസിലാക്കിയിട്ടായിരിക്കാം അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. തന്റെ സഹപ്രവർത്തകർക്ക് ഊർജം നൽകുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത് സഹപ്രവർത്തകർക്ക് ആശ്വാസം നൽകും. അദ്ദേഹത്തോടൊപ്പം ഭാവിയിലും നിരവധി സിനിമകളിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഇംഗ്ലീഷ് സിനിമയിലൊക്കെ അഭിനയിച്ചിരുന്നെങ്കിൽ ലോകം മുഴുവൻ അറിയപ്പെടാനുള്ള റേഞ്ച് ഉള്ള നടനാണ് അദ്ദേഹം.

സംവിധായകൻ രഞ്ജിത്തിന്റെ ആത്മാർഥത മുഴുവൻ 'പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്' എന്ന സിനിമയിൽ തെളിയുന്നുണ്ട്. അദ്ദേഹം അഭി നേതാ ക്കളുടെ കഴിവിനെ പൂർണമായും ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. അത്തരം പ്രത്യേകതകൾ അദ്ദേഹത്തിനെ ഇന്ത്യയിലെ മികച്ച സംവിധായകന്മാരിൽ ഒരാളാക്കി മാറ്റും.

എങ്ങനെയാണ് അഭിനയ രംഗത്ത് എത്തിയത്? എത്ര ആസ്‌ട്രേലിയന് സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്?

അഭിയരംഗത്ത് ഞാൻ യാദൃശ്ചികമായി എത്തിയതല്ല. ഹൈസ്‌കൂൾ പഠനകാലം മുതൽ നാടകവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ ബിരുദ പഠത്തിനു ചേർന്നപ്പോൾ യൂണിവേഴ്‌സിറ്റി ഡ്രാമ സൊസൈറ്റിയിൽ അംഗമായി. നാല് വർഷം അവിടെ നാടകവും സിനിമയും സംവിധാനം ചെയ്തു. ഇന്ത്യയിലും ആസ്‌ട്രേലിയയിലും നിരവധി തവണ നാടകത്തിൽ അഭിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ അടുത്തിടെ രണ്ട് പരസ്യചിത്രങ്ങളിൽ അഭിയിച്ചു. ഒരു തമിഴ് ചാനലിലെ ലൈവ് ഷോയിൽ അതിഥിയായി പങ്കെടുത്തു. ആസ്‌ട്രേലിയന് സിനിമകളിൽ അഭിനയിയിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്റെ വളർച്ചയുടെ കൂടുതൽ ഭാഗവും ഇന്ത്യയിൽ ആണല്ലോ.

ബോളിവുഡ് സിനിമകളിൽ എന്തുകൊണ്ട് അഭിനയിക്കുന്നില്ല?

ബോളിവുഡിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും പോകും (ചിരിക്കുന്നു) , പക്ഷെ അവിടെ വേണ്ടത് ആക്ഷനും തോക്കുമൊക്കെയാണ്. തീയറ്റർ ആർടിസ്റ്റ് ആയതുകൊണ്ടാകും അത്തരം അമാനുഷിക പ്രകടനങ്ങളിൽ ശ്രദ്ധ ചെലുത്താന് കഴിയാറില്ല.

ഇന്ത്യയില് ഒരു ആശ്രമം ജീവിക്കാനായി തിരഞ്ഞെടുത്തതിനു പിന്നിൽ പ്രത്യേക ഉദ്ധേശ്യങ്ങൾ എന്തെങ്കിലും ഉണ്ടോ?

ആരോവില്ല ഒരു ആശ്രമം അല്ല, അവിടെ തുറന്ന ജീവിതമാണ്. പക്ഷെ എല്ലാത്തിനും അടുക്കും ചിട്ടയുമുണ്ട്. അത് പാലിക്കാന് അവിടെ താമസിക്കുന്ന ഓരോ അംഗവും ബാധ്യസ്ഥരാണ്. അങ്ങനെയുള്ള ഒരു ആശ്രമത്തിലെ അന്തേവാസിയാണെങ്കിലും എന്നിൽ ഒരു സന്യാസി ഇല്ല. ദൈവം എന്ന സങ്കൽപത്തിൽ വിശ്വസിക്കുന്നു. പക്ഷേ പ്രത്യേകിച്ച് ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നില്ല. പ്രവൃത്തി, സ്‌നേഹം, ദൈവം എന്നിവയിലൂടെ ജീവിതത്തിൽ ആത്മീയത പകർത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യാക്കാരന്റെ ഹൃദയത്തിൽ സിനിമ ജീവിക്കുന്നു. ലോകത്ത് മറ്റെവിടെ ഉള്ളതിക്കോളും ഇവിടെ സിനിമയ്ക്ക് ആരാധകരുണ്ട്. ഇന്ത്യൻ സിനിമകളിൽ പാശ്ചാത്യ സിനിമയേക്കാൾ ആത്മാർഥത കൂടുതലാണ്. ഇന്ത്യയിലെ അഭിനേതാക്കൾ പാശ്ചാത്യ സിനിമയിലും, പാശ്ചാത്യ നടന്മാർ ഇന്ത്യൻ സിനിമയിലും അഭിനയിക്കുന്നത് അകലങ്ങൾ കുറയ്ക്കുന്നു. ആരോവില്ലെയിൽ ഞങ്ങൾ വിവിധ സമൂഹങ്ങളായിട്ടാണ് താമസിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ളവരും, പല മതത്തിൽപെട്ടവരും ഇവിടെയുണ്ട്. ഞാനും അച്ഛനും ചേർന്ന് ഇവിടെ നാടക സംവിധാനവും അഭിനയവും ഒക്കെയായി ജീവിക്കുകയാണ്.

കുടുംബത്തിൽ അഭിനയ രംഗത്തുള്ളവർ ഉണ്ടോ?

എന്റെ കുടുംബത്തിൽ എല്ലാവരും കലാകാരന്മാരാണ്. അച്ഛനും അമ്മയും സാഹിത്യ രചനയിൽ കഴിവുള്ളവർ. അച്ഛൻ വർഷങ്ങളായി ആരോവില്ലെയിൽ കഴിയുന്നു. ഇപ്പോൾ ഇവിടെ അദ്ദേഹം ഒരു ഓർഗാനിക് ഫാം നടത്തുകയാണ്. അമ്മ സിഡ്‌നി ൽ ഒരു ഇന്റർനെറ്റ് വാർത്താ ഏജൻസി നടത്തുന്നു. രണ്ട് സഹോദരന്മാർ സിഡ്‌നിയിലെ പരസ്യ കമ്പനികളിൽ കലാസംവിധായകരാണ്. സഹോദരി ആഭരണങ്ങളുടെ ഡിസൈനറാണ്. ഭാര്യ ഫാഷൻ ഡിസൈനറും. അപ്പോൾ ഞങ്ങളുടേത് ഒരു കലാകുടുംബം തന്നെ.'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP