Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാതിപ്പേര് ചേർക്കരുതെന്ന അച്ഛന്റെ തീരുമാനം കൊണ്ടാണ് എന്റെ പേരിൽ 'നായർ' വാൽ ഉണ്ടാകാത്തത്; കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിച്ചു; ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്ര ഹിന്ദു ലൈൻ സ്വീകരിക്കില്ല; ഇനി പിന്തുടരുന്നത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈൻ; നവോത്ഥാന മതിലിന്റെ ചുക്കാൻ സർക്കാർ സമിതിക്ക് തന്നെ; യുവതീപ്രവേശനവുമായി നവോത്ഥാന മതിലിന് ബന്ധമില്ല; ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ മറുനാടനോട് മനസു തുറക്കുന്നു

ജാതിപ്പേര് ചേർക്കരുതെന്ന അച്ഛന്റെ തീരുമാനം കൊണ്ടാണ് എന്റെ പേരിൽ 'നായർ' വാൽ ഉണ്ടാകാത്തത്; കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിച്ചു; ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്ര ഹിന്ദു ലൈൻ സ്വീകരിക്കില്ല; ഇനി പിന്തുടരുന്നത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈൻ; നവോത്ഥാന മതിലിന്റെ ചുക്കാൻ സർക്കാർ സമിതിക്ക് തന്നെ; യുവതീപ്രവേശനവുമായി നവോത്ഥാന മതിലിന് ബന്ധമില്ല; ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ മറുനാടനോട് മനസു തുറക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്രഹിന്ദു ലൈൻ സ്വീകരിക്കില്ലെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറിയും സർക്കാർ രൂപീകരിച്ച നവോത്ഥാന മതിലിന്റെ ജോയിന്റ് കൺവീനറുമായ സി.പി.സുഗതൻ. ഹിന്ദു പാർലമെന്റ് അതിന്റെ മുൻകാല നിലപാടുകൾ തിരുത്തിയാണ് ഇനി മുന്നോട്ടു പോവുക. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈനാണ് ഇനി കേരളത്തിൽ ഹിന്ദു പാർലമെന്റ് സ്വീകരിക്കുകയെന്നും സി.പി.സുഗതൻ പറയുന്നു. ശബരിമല പ്രക്ഷോഭവുമായും നവോത്ഥാന മതിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ മറുനാടൻ മലയാളിയോട് മനസ് തുറക്കുകയായിരുന്നു സി.പി.സുഗതൻ:

വനിതാ മതിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ അല്ല. വനിതാ മതിലിന്റെ സംഘാടക സമിതിതന്നെയാണ്. വെള്ളാപ്പള്ളി സമിതിയിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. ഇന്നു എറണാകുളത്ത് നടക്കുന്ന യോഗത്തിൽ വെള്ളാപ്പള്ളിയാണ് പങ്കെടുക്കുന്നത്. ശബരിമല വിഷയവും നവോദ്ധാന മൂല്യങ്ങളും തമ്മിൽ ബന്ധമില്ലാ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതു തന്നെയാണ് ഹിന്ദു പാർലമെന്റിന്റെ നിലപാടും. സർക്കാർ രൂപീകരിച്ച നവോത്ഥാന മതിൽ സമിതിക്ക് സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ പൂർണ്ണ സഹായം നൽകണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എങ്ങിനെ വനിതാ മതിലിനു സഹായം നൽകാൻ കഴിയുമെന്ന് സർക്കാർ വകുപ്പുകൾ ആലോചിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുള്ളത്.

21 അംഗ സംസ്ഥാന സമിതിക്കാണ് വനിതാ മതിലിന്റെ പൂർണ്ണ ഉത്തരവാദിത്തം. പി.ആർ.ദേവദാസ്, വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, വിദ്യാസാഗർ, രാഘവൻ എന്നിങ്ങനെ അഞ്ചു പേരാണ് സമിതിയുടെ തലപ്പത്ത് ഉള്ളത്. വിവാദം വന്നപ്പോൾ സുഗതനെ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലപാട് മാറ്റിയ ആളാണ് സുഗതൻ. അതുകൊണ്ട് സുഗതൻ ജോയിന്റ് കൺവീനർ സ്ഥാനത്ത് തുടരട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വനിതാ മതിലുമായി സഹകരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടല്ല സംസ്ഥാനത്ത് വനിതാ മതിൽ ഉയരുന്നത്.

കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാ മതിൽ ഉയരുന്നത്. മനുഷ്യന്റെ മാനസികാവസ്ഥ മാറണം, ജാതിമത ചിന്തകൾ മാറണം, സ്ത്രീ പുരുഷ സമത്വം വേണം എന്നിങ്ങനെ ആയിരക്കണക്കിന് വിഷയങ്ങൾ നവോത്ഥാന മൂല്യവുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടുണ്ട്. ശബരിമല പ്രശ്‌നത്തിൽ സുപ്രീംകോടതി വിധി എന്തായാലും അത് പാലിക്കണം എന്നാണ്. മുൻ നിലപാടിൽ ഹിന്ദു പാർലമെന്റ് മാറ്റം വരുത്തുകയാണ്. ഇനി ഹിന്ദു പാർലമെന്റ് ശബരിമലയിൽ യുവതികളെ തടയില്ല. ശബരിമല വിഷയവും നവോത്ഥാന മതിലും രണ്ടും രണ്ടാണ് എന്ന അഭിപ്രായത്തിലാണ് ഹിന്ദു പാർലമെന്റ് നിലകൊള്ളുന്നത്. എന്റെ അച്ഛൻ ചിറ്റിലക്കാട് പരമേശ്വരൻ നായർ മന്നത്തിന്റെ സന്തത സഹചാരിയായിരുന്നു. അന്ന് മന്നം വാൽ ഉപേക്ഷിച്ചപ്പോൾ എന്റെ അച്ഛനോട് പറഞ്ഞു.

നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്നു നിർദ്ദേശിച്ചു. അതുകൊണ്ടാണ് എന്റെ പേർ സി.പി.സുഗതൻ എന്നായത്. അല്ലെങ്കിൽ പേരിനൊപ്പം നായർ എന്നുകൂടി ഒപ്പം വന്നേനെ. പക്ഷെ എന്നെ ആളുകൾ എസ്എൻഡിപിയായാണ് കരുതുന്നത്. സി.പി.സുഗതൻ എന്ന് കേൾക്കുമ്പോൾ അത് എസ്എൻഡിപി ശൈലിയിലുള്ള ഒരു പേരാണ്. ഏഷ്യാനെറ്റിലെ കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായാണ് ചിത്രീകരിച്ചത്. ഇത് ഒരു സാമൂഹിക അവസ്ഥയുടെ പ്രതിഫലനമാണ്. ഇത് മാറണം. ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് നവോത്ഥാന മതിൽ ഉയരേണ്ടത്.

എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിക്കുന്നതിൽ എനിക്ക് വിഷമമുള്ള കാര്യമല്ല. ഹിന്ദു സമുദായത്തിലുള്ള ജാതികളോട് ബഹുമാനം പുലർത്തുന്ന സമീപനമാണ് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്വീകരിച്ചു പോരുന്നത്. പക്ഷെ സിന്ധു സൂര്യകുമാറിന്റെ മനസ്സിൽ എസ്എൻഡിപി എന്ന് പറഞ്ഞാൽ വളരെ താഴ്ന്ന നിലയിൽ ഉള്ള ജാതി എന്ന കാഴ്ചപ്പാടാണ് ഉള്ളത് എന്നെനിക്ക് തോന്നുന്നു. ഈ മനോഭാവം മാറണം. രണ്ടാം നവോത്ഥാന മൂവ്‌മെന്റിനാണ് ഹിന്ദു പാർലമെന്റ് രൂപീകരിച്ചത്. ഹിന്ദു സമൂഹത്തിലെ ദുരാചാരങ്ങൾ മാറണം. ഞാൻ ജോലി ചെയ്ത എജിഎസ് ഓഫീസിലെ ആളുകൾ സി.പി.സുഗതൻ എന്ന പേര് കേട്ടിട്ട് അവൻ ചോവനാണ് എന്നാണ് പ്രതികരണങ്ങൾ നടത്തിയത്.

അമ്പത് വർഷം കഴിഞ്ഞാൽ കെപിഎംഎസിലെ ആളുകളുടെ വീട്ടിൽ നിന്ന് നായർ സമുദായത്തിലേക്ക് വിവാഹ ആലോചനകൾ വരണം. അതിനായാണ് ഹിന്ദു പാർലമെന്റ് രൂപം കൊണ്ടത്. ഹിന്ദു പാർലമെന്റ് ഒരിക്കലും സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമായി രൂപം കൊണ്ടതല്ല. ഞാൻ ഒരു ആർഎസ്എസ് സീനിയർ സ്വയം സേവകനാണ്. അതുകൊണ്ടാണ് മുൻപ് അയോധ്യയിൽ പള്ളി പൊളിക്കാൻ പോയത്. അന്നെനിക്ക് ഒരു ദേശീയ ചിന്താഗതി ഉണ്ടായിരുന്നു. ഇത് ആർഎസ്എസ് ദുരുപയോഗം ചെയ്തതാണ്. അങ്ങിനെയാണ് പള്ളിപൊളിക്കാൻ ഞാൻ കൂടി പോകുന്നത്. പക്ഷെ അയോധ്യയിൽ ക്ഷേത്രം വരുന്നത് നല്ല കാര്യമാണ്. പക്ഷെ അയോധ്യയിൽ ക്ഷേത്രം വരുന്നതിന്റെ പേരിൽ ബിജെപി അന്ന് രാഷ്ട്രീയം കളിച്ചു. ഇപ്പോഴും അവിടെ അമ്പലം ഉയരാത്തതിന് കാരണമെന്താണ്? ബിജെപി രാഷ്ട്രീയം കളിക്കുന്നതുകൊണ്ടാണ്. ഇതുകൊണ്ടാണ് എന്നെ പോലുള്ള ആളുകൾക്ക് തിരിച്ചറിവ് വന്നത്. ബിജെപി ഒരു തട്ടിപ്പാണ്. അത് ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ബിജെപിക്ക് ഹിന്ദുക്കളോട് താത്പര്യം ഉണ്ടായിരുന്നെങ്കിൽ ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചേനെ.

ഹിന്ദുക്കളുടെ പേരിൽ തട്ടിപ്പാണ് ബിജെപി നടത്തുന്നത്. അതുകൊണ്ടാണ് ബിജെപിയെ ഹിന്ദു പാർലമെന്റ് എതിർക്കുന്നത്. ചേങ്കോട്ടുകോണം സ്വാമിജി ഹിന്ദു ഐക്യവേദി രൂപീകരിച്ചു. അത് ഹിന്ദു വിഭാഗങ്ങൾക്കുള്ള ഒരു പ്‌ളാറ്റ് ഫോമായി. ഈ പ്ലാറ്റ് ഫോമിനെ കുമ്മനം സംഘപരിവാറിൽ കെട്ടിയിട്ടു. അങ്ങിനെയാണ് ഹിന്ദു ഐക്യവേദി സംഘപരിവാർ പ്രസ്ഥാനമായി മാറുന്നത്. ഇതേ ചെങ്കോട്ടുകോണം സ്വാമിജിയുടെ വേറെ ഒരു ആശയമായിരുന്നു ഹിന്ദുക്കൾക്കായുള്ള പാർലമെന്റ് എന്നത്. ഹിന്ദു സമുദായങ്ങൾക്ക് യോജിക്കാൻ കഴിയുന്ന കാര്യങ്ങളിൽ യോജിച്ച് പോകാൻ ഒരു വേദിയുണ്ടാക്കണം.

അങ്ങിനെയാണ് തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിൽ 2009 അവസാനം 108 ഹിന്ദു സമുദായങ്ങൾ ഒന്നിച്ചിരുന്നു ഹിന്ദു പാർലമെന്റ് രൂപം കൊടുക്കുന്നത്. ഇത് വ്യക്തികൾക്കല്ല, സമുദായ സംഘടനകൾക്ക് മാത്രമായാണ് പ്രാതിനിധ്യം. ഉത്രാടം തിരുനാൾ ആണ് എന്നെ ജനറൽ സെക്രട്ടറിയാക്കി നിയമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറിയുമാക്കി. ഇത് ഒരു വലിയ പൊളിറ്റിക്കൽ ശക്തിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഹിന്ദു പാർലമെന്റ് യോഗം ചേർന്നിരുന്നു. അന്ന് വെള്ളാപ്പള്ളിയോട് ഞാൻ ചോദിച്ചു. സാർ പറഞ്ഞാൽ ഹിന്ദു സമൂഹത്തിലെ എത്ര പേർ അനുസരിക്കും.

വെള്ളാപ്പള്ളി പറഞ്ഞു. 60 ശതമാനം പേർ. ഞാൻ പറഞ്ഞു. അത്രയും വേണ്ട. 20 ശതമാനം പേർ കേട്ടാൽ മതി. നമ്മുടെ കൂടെയുള്ള മറ്റു സമുദായ സംഘടനകളെ ചേർത്ത് വച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്നു നമുക്ക് തീരുമാനിക്കാൻ കഴിയും. അന്നാണ് ഇതിന്റെ സാധ്യതകൾ വെള്ളാപ്പള്ളി മനസിലാക്കുന്നത്. നമ്പൂതിരി മുതൽ നായാടി വരെ എന്നത് ഹിന്ദു പാർലമെന്റ് ആശയമായിരുന്നു. ഇത് മനസിലാക്കാക്കിയാണ് ബിജെപി വെള്ളാപ്പള്ളിയെ കൂട്ടിക്കൊണ്ടു പോകുന്നത്. തുഷാറിന് കേന്ദ്ര മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞാണ് അന്ന് വെള്ളാപ്പള്ളിയെ ബിജെപി വിളിച്ചത്.

108 സമുദായങ്ങളിൽ നിന്ന് ആകെ നാല് സമുദായമാണ് വെള്ളാപ്പള്ളിയുടെ ബിഡിജെസിന്റെ കൂടെ അന്ന് പോയത്. അങ്ങിനെയാണ് യോഗക്ഷേമ സഭയുടെ അക്കീരമണ്ണും ടി.വി.ബാബുവും വെള്ളാപ്പള്ളിക്ക് ഒപ്പം പോയത്. പക്ഷെ ബിജെപിയുമായുള്ള വെള്ളാപ്പള്ളിയുടെ നയതന്ത്രം പരാജയപ്പെടുത്തിയത് ഹിന്ദു പാർലമെന്റാണ്. വെള്ളാപ്പള്ളിയുടെ 39 മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പണികൊടുത്തു. ബിഡിജെഎസ് സ്ഥാനാർത്ഥികൾക്കെതിരെ ഞങ്ങൾ സിപിഎമ്മിന് വോട്ടു നൽകി. ബിജെപിയുടെ സ്ഥാനാർത്ഥികളെ ഹിന്ദു പാർലമെന്റ് പരാജയപ്പെടുത്തി. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ പാലക്കാട് ജയിക്കേണ്ടതായിരുന്നു. ഞങ്ങളുടെ വേട്ടുവ മഹാസഭയുടെ സമുദായ വോട്ടാണ് അവിടെ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. അക്കീരമണ്ണിനെ പരാജയപ്പെടുത്താൻ വെളുത്തേടത്ത് നായർ സമുദായത്തിന്റെ വോട്ടുകൾ ഞങ്ങൾ ഉപയോഗിച്ചു. കുമ്മനത്തിന്റെ മണ്ഡലത്തിൽ ഞങ്ങളുടെ യോഗീശ്വര സമുദായമുണ്ട്.

ഈ സമുദായത്തിനു 5000 വോട്ടുകൾ അവിടെയുണ്ട്. ഇവിടെയും കുമ്മനത്തിനു എതിരായാണ് ഞങ്ങൾ വോട്ടുനൽകിയത്. കുമ്മനത്തെയും പരാജയപ്പെടുത്താൻ സഹായിച്ചതിൽ ഹിന്ദു പാർലമെന്റിനു പങ്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹിന്ദു പാർലമെന്റ് പൂർണ്ണ സഹായം നൽകിയത് ഇടതുമുന്നണിക്കാണ്. സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടുകൾക്കാണ്. ഞങ്ങളുടെ സമുദായം അവിടെയുണ്ട്. സുരേന്ദ്രൻ എങ്ങിനെയെങ്കിലും ജയിച്ചു പോരട്ടെ എന്ന് അവിടെ പോയി പറഞ്ഞിരുന്നെങ്കിൽ സുരേന്ദ്രൻ കാസർകോട് ജയിച്ചു പോരുമായിരുന്നു. നായാടി മുതൽ നമ്പൂതിരി വരെ എന്ന് ബിഡിജെഎസ് പറയുന്നുണ്ടെങ്കിലും അത് സത്യത്തിൽ ഹിന്ദു പാർലമെന്റിനു ഒപ്പമാണ്. അങ്ങിനെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടായിട്ടും ബിജെപിക്ക് നേട്ടം ലഭിക്കാതെ പോയത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രീധരൻ പിള്ള വിശ്വകർമ്മസഭയുമായും ഹിന്ദു പാർലമെന്റുമായും ബന്ധപ്പെ ട്ടിരുന്നു. പക്ഷെ സംഘപരിവാർ നേതാക്കൾ ഒരുമിച്ച് വന്നാൽ വോട്ടു നൽകാമെന്ന് തീരുമാനിച്ചു. അവർ വന്നില്ല. പക്ഷെ മുഖ്യമന്ത്രി ഞങ്ങളുടെ യോഗം വിളിച്ചു. ഞങ്ങൾ സിപിഎം അല്ല. പക്ഷെ അല്ല ഞങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ സജി ചെറിയാന് വോട്ടു ചെയ്യാം. ഞങ്ങൾ പറഞ്ഞു. ഞങ്ങൾ ഒറ്റകെട്ടായി സജി ചെറിയാന് വോട്ടു ചെയ്തപ്പോൾ വന്ന മാറ്റം കണ്ടില്ലേ? ഞങ്ങൾ എട്ടുകാലി മമ്മൂഞ്ഞു അല്ല. പക്ഷെ സിപിഎമ്മിന് കാര്യം മനസിലായി. സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്‌മെന്റാണ് ഹിന്ദു പാർലമെന്റ്. അതുകൊണ്ട് തന്നെ സംഘപരിവാർ ഞങ്ങളെ ഒരിക്കലും അംഗീകരിക്കില്ല. സി.പി.സുഗതൻ കടലാസുപുലിയാണ് എന്നാണ് സംഘപരിവാർ ആരോപിക്കുന്നത്.

സി.പി.സുഗതൻ ഒറ്റയ്ക്കേ ഉള്ളൂവെങ്കിലും എങ്ങിനെ വെള്ളാപ്പള്ളി ഹിന്ദു പാർലമെന്റ് ചെയർമാൻ ആയി. 108 സമുദായങ്ങൾ അംഗമാണ് ഹിന്ദു പാർലമെന്റിൽ. ഞങ്ങളുടെ രജിസ്റ്റർ പരിശോധിച്ചാൽ മതി. സംഘപരിവാറിന്റെ താത്പര്യം ഇതുമാത്രമാണ്. ഹിന്ദുക്കളുടെ മൊത്തക്കച്ചവടം അവർക്ക് വേണം. പരിവാർ അല്ലാതെ മറ്റാരും ഹിന്ദുക്കളെ സംഘടിപ്പിക്കാൻ അവർ സമ്മതിക്കില്ല. വെള്ളാപ്പള്ളി ചെന്നപ്പോഴാണ് പരിവാർ വോട്ടിങ് ശതമാനം പത്തായി മാറിയത്. അല്ലെങ്കിൽ ഏഴു ശതമാനം മാത്രമേയുള്ളൂ. ഹിന്ദു പാർലമെന്റിന്റെ ഘടനയും കഴിവും സിപിഎം മനസിലാക്കിയിട്ടുണ്ട്. അത് കഴിഞ്ഞാ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഎം ഈ കാര്യത്തിൽ ഇടപെടൽ നടത്തിയിരുന്നു. ആ ഇടപെടൽ വിജയിക്കുകയും ചെയ്തു. ബിഡിജെഎസുമായി വെള്ളാപ്പള്ളി പോയപ്പോൾ ഹിന്ദു പാർലമെന്റ് ചെയർമാൻ സ്ഥാനം ഞങ്ങൾ വിശ്വകർമ്മ സഭയ്ക്കാണ് നൽകിയത്. പി.ആർ.ദേവദാസ് ആണ് ഇപ്പോൾ ചെയർമാൻ പദവിയിലുള്ളത്.

സംഘപരിവാർ ശക്തികൾക്ക് കേരളത്തിൽ അധികാരത്തിൽ എത്തണമെങ്കിൽ ഹിന്ദു പാർലമെന്റ് കൂടി തുണയ്ക്കണം. സംഘപരിവാറിന്റെ ആരും ജയിക്കാതിരിക്കാൻ ഹിന്ദു പാർലമെന്റ് മുൻകരുതൽ എടുക്കും. ഹിന്ദു പാർലമെന്റ് നിലപാട് മാറ്റുകയാണ്. ആ മാറ്റത്തിന്റെ പേരിൽ ഹാദിയയ്ക്ക് എതിരായി നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിനെ ഞാൻ തള്ളിപ്പറയുകയാണ്. ഹാദിയയെ തെരുവിൽ ഇട്ടു ബലാത്സംഗം ചെയ്യണമെന്ന എന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു ഇപ്പോൾ ഞാൻ എതിരാണ്. ഹാദിയയുടെ ഭാഗത്ത് നിന്നല്ല. അച്ഛന്റെ ഭാഗത്ത് നിന്നാണ് ഞാൻ ഹാദിയാ പ്രശ്‌നം കണ്ടത്. 17 വയസുവരെ അച്ഛന്റെ തീരുമാനവും അത് കഴിഞ്ഞാൽ പൊടുന്നനെ കുട്ടി അച്ഛനെ തള്ളിപ്പറയുന്നത് ശ്രദ്ധയിൽപെട്ടിട്ടാണ് ഞാൻ പ്രതികരണം നടത്തിയത്.

മാതാപിതാക്കളുടെ അവകാശത്തെ ഹാദിയ തള്ളിക്കളഞ്ഞതിനാലാണ് ഞാൻ ഹാദിയക്ക് എതിരെ തിരിഞ്ഞത്. എന്തായാലും ആ ഫെയ്സ് ബുക്ക് പോസ്റ്റിനെ ഞാൻ തള്ളിക്കളയുകയാണ്. എനിക്ക് ഈ കാര്യത്തിൽ എനിക്ക് ഇപ്പോൾ വിഷമമുണ്ട്. എസ്ഡിപിഐയുടെ പോലുള്ള ഭീകര സംഘടനാ ഇടപെട്ടതിനാലാണ് ഞാൻ കാര്യത്തിൽ ഈ രീതിയിൽ പ്രതികരണം നടത്തിയത്. ഹാദിയ നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. വെള്ളാപ്പള്ളി വീണ്ടും ഇപ്പോൾ ഹിന്ദു പാർലമെന്റിലേക്ക് തിരിച്ചു വരുകയാണ്. വെള്ളാപ്പള്ളി ഇപ്പോൾ ബിജെപിക്ക് ഒപ്പമല്ല. മുഖ്യമന്ത്രിക്ക് ഒപ്പമാണ്-സുഗതൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP