Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയുടേത് മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഫിലോസഫി; ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി; വിലകുറഞ്ഞ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിക്കുന്ന ഡമ്പിങ് രീതിയാണ് അവരുടേത്; ഉപയോഗിച്ച് എറിഞ്ഞുകളയുന്ന ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം; ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം ഗുണമോ ദോഷമോ? സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ക്യാമ്പയിൻ അരങ്ങു തകർക്കുമ്പോൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് മറുനാടനോട്

ചൈനയുടേത് മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഫിലോസഫി; ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി; വിലകുറഞ്ഞ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിക്കുന്ന ഡമ്പിങ് രീതിയാണ് അവരുടേത്; ഉപയോഗിച്ച് എറിഞ്ഞുകളയുന്ന ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം; ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം ഗുണമോ ദോഷമോ? സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ക്യാമ്പയിൻ അരങ്ങു തകർക്കുമ്പോൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: അതിർത്തിയിൽ ചൈനീസ് പടയൊരുക്കം തുടരവേ ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ സോഷ്യൽ മീഡിയയിൽ വൻ ക്യാംപയിൻ നടക്കുകയാണ്. ബോയ്ക്കോട്ട് മെയ്ഡ് ഇൻ ചൈന, ബോയ്ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ ട്വിറ്ററിൽ തരംഗമായി മാറുകയാണ്. യോഗ ഗുരു ബാബ രാംദേവ്, മാഗ്സസെ അവാർഡ് ജേതാവായ സോനം വാങ്ചകാ, ബോളിവുഡ് സാന്നിധ്യങ്ങളായ അർഷാദ് വാർസി, മിലിന്ദ് സോമൻ, ആയുഷ്മാൻ ഖുറാന തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്. നമ്മൾ ചൈനീസ് ഹാർഡ്വെയർ വാങ്ങുകയും അവരുടെ ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുകയും ചെയ്ത് കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചൈനയ്ക്ക് നൽകുന്നു. എന്നാൽ അവർ ആ പണം എടുത്ത് ഇന്ത്യയ്‌ക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-ഇതാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്ന ചൈന ബഹിഷ്‌ക്കരണ ആഹ്വാനത്തിനു പിന്നിൽ. വലിയ പിന്തുണയാണ് ചൈനീസ് ഉത്പ്പന്ന ബഹിഷക്കരണ ആഹ്വാനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

ചൈനീസ് ഉത്പ്പന്ന ബഹിഷ്‌ക്കരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ? ആ രീതിയിലുള്ള നീക്കങ്ങളുമായി ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാൻ കഴിയുമോ? ഇതിനു പിന്നിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളും പ്രതിഫലനങ്ങളും എന്തൊക്കെയാകും? ഈ രീതിയിലുള്ള ചോദ്യങ്ങളും സംവാദങ്ങളും ചൈനീസ് പടയൊരുക്കത്തിന്റെ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ അലയടിക്കുകയാണ്. പ്രമുഖ സാമ്പത്തിക വിദഗ്ദയായ മേരി ജോർജ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്. ചൈനീസ് ഉത്പ്പന്നബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ടു വരുന്ന സാമ്പത്തികമായ സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളുമാണ് മേരി ജോർജ് മറുനാടന് മുന്നിൽ വ്യക്തമാക്കുന്നത്.

മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഒരു ഫിലോസഫിയാണ് ചൈനയുടേത്. ചൈനയുടെ എല്ലാ നീക്കങ്ങളിലും അപകടം മണക്കേണ്ട ആവശ്യമുണ്ട്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന നിലപാടാണ് ചൈനയുടേത്. അതിനാൽ അവർ ലക്ഷ്യം കൈവരിക്കാൻ ഏതറ്റം വരെയും പോകും. ചൈനയുടെ ചരിത്രവും ഇതു തന്നെയാണ്. എന്നാൽ ലക്ഷ്യവും മാർഗവും മികച്ചതാകണം എന്നാണ് ഇന്ത്യൻ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിൽ തന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള വൈരുധ്യങ്ങൾ കുടികൊള്ളുന്നു. ഇന്ത്യ ചൈനയ്ക്ക് മുന്നിൽ മഹാമേരുവായി നിലകൊള്ളുകയാണ്. അവർക്ക് ഇന്ത്യയെ വരുതിക്ക് നിർത്തണം. എന്നിട്ട് വേണം ചുറ്റുമുള്ള കൊച്ചു രാജ്യങ്ങൾ ആക്രമിച്ച് പിടിച്ചടക്കാൻ. ടിബറ്റിലും ഹോങ്കോങ്ങിലുമൊക്കെ അവർ എന്താണ് ചെയ്യുന്നത് എന്ന് ലോകത്തിന്നറിയാം. ഇന്ത്യൻ ആക്രമണത്തിനു ശേഷം ചൈനയെ ഒരിക്കലും ഇന്ത്യ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ചൈനീസ് ഉത്പ്പന്നങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലെ തലവേദന. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ഗുണകരമായ കാര്യമാണ്-മേരി ജോർജ് പറയുന്നു.

ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി

ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജിയാണ്. ഇന്ത്യൻ ടെക്‌നോളജിയെ മൂക്കുകയർ ഇടുന്നത് ചൈനീസ് ഉത്പ്പന്നങ്ങളുടെ കടന്നു വരവാണ്. കിടപിടിക്കുന്ന ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്ന കാലത്തോളം ഇന്ത്യൻ ടെക്‌നോളജി വികസിക്കില്ല. കാരണം ടെക്‌നോളജി വികസിപ്പിക്കാൻ ഒരു ചിലവുണ്ട്. പുതിയ ഉത്പ്പന്നം ഉണ്ടാക്കിയെടുക്കാൻ ചിലവുണ്ട്. ആ ചെലവ് ഒക്കെ എടുത്ത് ഉത്പ്പന്നം ഉണ്ടാക്കിയെടുത്ത് വരുമ്പോൾ ആ ഉത്പ്പന്നം അതിലും കുറഞ്ഞ രീതിയിൽ ഇന്ത്യയിൽ കിട്ടും. അത് ചൈനയിൽ നിന്നും വന്നു ഇന്ത്യൻ വിപണിയിൽ തന്നെയുണ്ടാകും. അപ്പോൾ ഉത്പാദകർക്ക് നഷ്ടം വരും. ഇന്ത്യയിൽ ഈ രീതിയിലുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയാത്ത സാഹചര്യം വരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചൈനീസ് ഉത്പ്പന്നങ്ങൾ വിപണി കീഴടക്കുമ്പോൾ ഇന്ത്യൻ ടെക്‌നോളജി വികസിക്കില്ല. ചൈനീസ് ഉത്പ്പന്നങ്ങൾ വേണ്ട എന്ന് വെച്ച് അതിന്റെ ഇങ്ങോട്ടുള്ള ഒഴുക്ക് നിർത്തിക്കഴിഞ്ഞാൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

ജനങ്ങൾ തന്നെ ചൈനീസ് ഉത്പ്പന്നങ്ങൾ വേണ്ട എന്ന് പറഞ്ഞാൽ സർക്കാരിനു വേറെ ഒന്നും ചെയ്യേണ്ടി വരില്ല. അപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന ബഹിഷ്‌ക്കരണ ആഹ്വാനം സ്വാഗതാർഹമാണ്. സ്വാശ്രയ ഭാരതം അപ്പോൾ ഇന്ത്യയിൽ ഉണ്ടായി വരും. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുകയല്ല ചെയ്യേണ്ടത്. നമ്മുടെ സാമ്പത്തിക നയത്തിലെ ഒരു വലിയ അപചയമാണ് ചൈനയുമായി വ്യാപാരബന്ധത്തിൽ ഇന്ത്യ നേരിടുന്ന വ്യാപാരക്കമ്മി. മറ്റു രാജ്യങ്ങളുമായി ഇന്ത്യ നേരിടുന്ന വ്യാപാര ബന്ധത്തിൽ വരുന്ന വ്യാപാരകമ്മിയോളം തന്നെ വരും ചൈനയുമായുള്ള ബന്ധത്തിൽ മാത്രം വരുന്ന വ്യാപാരക്കമ്മി. ചൈന ഒരു ഇലക്ട്രോണിക് ഹബ് ആണ്. ആളുകളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചാണ് ചൈന ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരെ അല്ലെങ്കിൽ എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽപ്പറത്തി വളരെ തുച്ഛമായ വില നൽകി ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ് ചൈനീസ് രീതി. യൂറോപ്യൻ സമ്പദ്വ്യവസ്ഥയിൽ മുൻപ് നിലനിന്ന രീതിയിൽ അടിമപ്പണി ചെയ്യിപ്പിച്ചിട്ടാണ് ചൈന ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇതെല്ലാം ലോ കോസ്റ്റ് നിർമ്മാണ രീതിയാണ്.

ഉത്പ്പന്നങ്ങൾ ഡമ്പ് ചെയ്ത് ചൈന പിടിച്ചടക്കിയത് ലോക വിപണി

വലിയ ടെക്‌നോളജി ഉപയോഗിക്കാത്ത ഉത്പ്പന്നങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച് ലോകവിപണിയിൽ മുഴുവൻ എത്തിക്കുന്നതാണ് ചൈനീസ് രീതി. ഡമ്പ് ചെയ്യുക എന്നതാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനുള്ള പേര്. കോസ്റ്റ് ഓഫ് പ്രോഡക്ഷനെക്കാളും താണ ചെലവിൽ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിച്ചെടുക്കുന്ന രീതിയാണിത്. തൊഴിൽ നിയമങ്ങൾ ഒന്നും ചൈനയ്ക്ക് ബാധകമല്ല. ഉത്പ്പന്നങ്ങൾക്ക് അവർ വിലയും നൽകില്ല. എന്നിട്ട് ലോക വിപണി പിടിക്കും. ഒരു രാജ്യത്തിനും ചൈന വിൽക്കുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങൾ വിൽക്കാൻ സാധ്യമല്ല. ഐഎൽഒ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ലോകമെങ്ങും ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നത്. ചൈനയ്ക്ക് ഇത് ബാധകമല്ല. വിപണി പിടിച്ചടക്കാൻ ചൈന പയറ്റുന്ന തന്ത്രമാണിത്. ചൈനയുടെ ഉത്പ്പന്ന രംഗത്ത് എന്ത് നടക്കുന്നുവെന്നു ലോക രാജ്യങ്ങൾ അറിയുന്നുമില്ല. ചൈനയെ അപേക്ഷിച്ച് ടെക്‌നോളജിയിൽ ഇന്ത്യ പുറകിലാണ്. അതിനുള്ള പ്രധാന കാരണം മുൻവാതിലും പിൻവാതിലും വഴി ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവിൽ എത്തുന്ന ചൈനീസ് ഉത്പ്പന്നങ്ങളാണ്. ഉപയോഗിച്ച് എറിഞ്ഞുകളയേണ്ട ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കേന്ദ്രം തയ്യാറാകണം.

സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ചൈന പിടിക്കുന്നത് ഇങ്ങനെ:

ആഗോളവത്ക്കരണത്തിന്റെ ഭാഗമായി വിപണി ഇന്ത്യൻ വിപണി തുറന്നുകൊടുത്തത് ഒരു തന്ത്രമായി കണ്ടുകൊണ്ടു എല്ലാ ഉത്പ്പന്നങ്ങളും അവർ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. നേപ്പാൾ വഴി വരുന്നതിനെക്കാൾ എത്രയോ അധികമായി കപ്പൽ വഴി, തൂത്തുക്കുടി പോലുള്ള തുറമുഖങ്ങൾ വഴി ചൈനീസ് ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ, കേരളത്തിൽ എത്തുന്നുണ്ട്. കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. കേരളം പിടിക്കാൻ ചൈന തൂത്തുക്കുടി ഉപയോഗിക്കുന്നു. തൂത്തുക്കുടിയിൽ നിന്നും ട്രക്ക് വഴിയാണ് കേരളത്തിലേക്ക് അവർ സാധനങ്ങൾ എത്തിക്കുന്നത്. നികുതി വെട്ടിപ്പിനായുള്ള ശൃംഖലകൾ തന്നെയാണ് ചൈനയും ഉപയോഗിക്കുന്നത്. ചെക്ക് പോസ്റ്റുകൾ വഴിയും അവയെ ഓവർടെക്ക് ചെയ്ത് ഊടുവഴികൾ വഴിയുമാണ് ചൈന കേരളത്തിലും മറ്റു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും സാധനങ്ങൾ എത്തിക്കുന്നത്. കേരളത്തിൽ ചൈനീസ് ഉത്പ്പന്നങ്ങൾ എത്തുന്ന രീതി ഇങ്ങനെയാണ്. ചൈനീസ് ഉത്പ്പനങ്ങൾ ഇങ്ങനെ എത്തുമ്പോൾ ജിഎസ്ടി വരുമാനം വരുന്നില്ല. സംസ്ഥാനത്തിനു ഒരു ഗുണവുമില്ല. ഗുണം ലഭിക്കുന്നത് ചൈനയ്ക്ക് മാത്രം. ചൈനീസ് ഇലക്ട്രോണിക്‌സ് ഗുഡ്‌സ് ഏറിയ പങ്കും അനധികൃതമായാണ് കേരളത്തിൽ എത്തുന്നത്.

ഹെർബൽ മെറ്റീരിയൽസും വരുന്നത് ചൈനയിൽ നിന്ന്

ഇന്ത്യ ഒരു ഫാർമസിക്യൂട്ടിക്കൽ ഹബ് ആണ്. ക്ലോറോക്യൂൻ മരുന്ന് ഒക്കെ ട്രംപ് ഇന്ത്യയിൽ നിന്നും വാങ്ങിയത് ഈ രീതിയിലാണ്. പക്ഷെ ഇന്ത്യയ്ക്ക് റോ മെറ്റീരിയൽസ് വരുന്നത് ചൈനയിൽ നിന്നാണ്. പശ്ചിമഘട്ടങ്ങളിൽ ഒട്ടനവധി ഹെർബൽ മരുന്നുകളുണ്ട്. എന്നിട്ടും ഇന്ത്യ എന്തിനാണ് ചൈനയെ ആശ്രയിക്കുന്നത്. ഇവിടുന്നു ഉപയോഗപ്പെടുത്താൻ മടിച്ചിട്ടാണ് ഇന്ത്യ തുച്ഛമായ വിലയ്ക്ക് ഫാർമസിക്യൂട്ടിക്കൽ റോ മെറ്റീരിയൽസിന് ചൈനയെ ആശ്രയിക്കുന്നത്. ഇവിടുന്ന് ഉത്പ്പന്നങ്ങൾ സ്വീകരിച്ച് നിർമ്മിച്ചാണ് ഇന്ത്യ ഫാർമസിക്യൂട്ടിക്കൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇതൊഴിവാക്കി ഇന്ത്യ ഇന്ത്യയെ തന്നെ ആശ്രയിക്കണം. ഇന്ത്യ ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമ്പോൾ ആ ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ ഓട്ടോമാറ്റിക്കലായി ഇന്ത്യൻ വിപണിയിൽ നിന്ന് ശ്രമം നടക്കും. ചൈനയിൽ നിന്നും ലഭ്യമാകാത്ത അല്ലെങ്കിൽ നമ്മൾ സ്വീകരിക്കാത്ത ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നമ്മൾ നിർമ്മിച്ച് തുടങ്ങും.

കൊറോണ കാലത്ത് ഇലക്ട്രോണിക് ഉത്പ്പന്നങ്ങൾക്ക് വിലകൂടിയത് പഠിക്കണം

ഇപ്പോൾ കൊറോണ ചൈനയെ ബാധിച്ചപ്പോൾ ഇലക്ട്രോണിക് ഉത്പ്പന്നങ്ങൾക്ക് വിലകൂടി. ചൈനയിൽ നിന്നും ഉത്പന്നങ്ങൾ വരാതെയായി. അപ്പോൾ സ്വാഭാവികമായി വില കൂടി. ചൈനയിൽ നിന്നും സാധനങ്ങൾ വരാത്തപ്പോൾ അവ വരുന്നത് ജപ്പാനിൽ നിന്നും ജർമ്മനിയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെയാകും. ഇതൊക്കെ ക്വാളിറ്റി ഉത്പ്പന്നങ്ങൾ ആയിരിക്കും. പക്ഷെ ഉത്പ്പന്നങ്ങൾക്ക് വില കൂടും. ഈ രീതിയിൽ സാഹചര്യം വരുമ്പോൾ ഇവയൊക്കെ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള നീക്കം വരും. അപ്പോൾ വർക്ക് ചെയ്യുന്നത് സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന രീതിയിൽ ആനിമൽ സ്പിരിറ്റ് ആകും. ചൈനയിൽ നിന്നും മുൻപ് വരുന്ന ഉത്പ്പന്നങ്ങൾ എന്തുകൊണ്ട് ഇന്ത്യയിൽ നിർമ്മിച്ചു കൂടാ എന്ന് ചോദ്യം ഉയരും. മൊബൈൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെ നിർമ്മിക്കും. . ഇവിടെ പുതിയ സ്റ്റാർട്ട് അപ്പുകൾ വരും. വ്യാവസായിക മുന്നേറ്റം വരും. ടെക്‌നോളജിയിൽ കൂടി മുന്നേറ്റം വരും. ടെക്‌നോളജി നമുക്ക് പുറം രാജ്യങ്ങളിൽ നിന്നും സ്വീകരിക്കാം. നമ്മുടെ ആളുകളെ അവിടെ വിട്ടു ട്രെയിനിങ് ചെയ്യിപ്പിക്കാം. ചൈനീസ് ബഹിഷ്‌ക്കരണം ഇഫക്ടീവ് ആയി നടപ്പിലാക്കിയാൽ ഇന്ത്യക്ക് അത് ഗുണം ചെയ്യും.

ഇന്ത്യ അപ്പോൾ സ്വയം പര്യാപ്തം അല്ല. നിർഭർ ഭാരത് വരണമെങ്കിൽ ടെക്‌നോളജിയിൽ നമ്മൾ ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്. പ്രധാനപ്പെട്ട വ്യവസായങ്ങൾ എല്ലാം നമ്മൾ തുടങ്ങിയത് പൊതുമേഖലയിലാണ്. മിക്‌സഡ് ഇക്കോണമിയായതിനാലാണ് അങ്ങനെ സംഭവിച്ചത്. ഭാഗികമായി ക്യാപിറ്റലിസ്റ്റും ഭാഗികമായി സോഷ്യലിസ്റ്റുമാണ് നമ്മുടെ നയങ്ങൾ. ബ്രിട്ടൻ ഇന്ത്യ വിട്ടുപോകുമ്പോൾ ഒന്നും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. വളരെ ദരിദ്രരാഷ്ട്രം ആയിരുന്നു ഇന്ത്യ അക്കാലത്ത്. ഇന്ത്യയെന്നാൽ റോ മെറ്റീരിയൽസ് ഉത്പാദിപ്പിക്കാനുള്ള ഒരു രാഷ്ട്രം മാത്രമായിരുന്നു ബ്രിട്ടന്. ഇഗ്ലണ്ടിൽ വ്യവസായ വിപ്ലവം വന്നപ്പോൾ റോ മെറ്റീരിയൽസ് മൊത്തം ഇന്ത്യയിൽ നിന്നാണ് പോയത്. ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വളരെ ദരിദ്രമായ വ്യാവസായിക ബാക്ക് ഗ്രൌണ്ട് ആണ് ഇന്ത്യയിൽ നിലനിന്നത്. കൽക്കരി യഥേഷ്ടം ലഭ്യമായിട്ടും വേണ്ടത്ര മൈനിങ് നടന്നിരുന്നില്ല. ഇന്ത്യ വ്യവാസായികമായി അഭിവൃദ്ധി പ്രാപിക്കാതിരിക്കാൻ ബ്രിട്ടീഷ് ഭരണമാണ് കാരണമായത്. നെഹ്റുവും പട്ടേലും ഒക്കെ ഇന്ത്യയ്ക്ക് ഒരു വ്യാവസായിക ബാക്ക് ഗ്രൌണ്ട് സൃഷ്ടിക്കാനാണ് ശ്രമം നടത്തിയത്. അങ്ങിനെയാണ് പ്രധാന വ്യാവസായിക മേഖലകൾ പൊതുമേഖലയിലാക്കിയത്. കൃഷി പോലുള്ള കാര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് വിടുകയും ചെയ്തു.

ആഗോളവത്ക്കരണം ചൈന മറയാക്കി മാറ്റി

സർക്കാർ മേഖലയിൽ നോക്കുകയാണെങ്കിൽ സർക്കാർ ജീവനക്കാരുടെ കാര്യം എടുത്താൽ മാത്രം മതി. എന്തായാലും അവർക്ക് ശമ്പളം ലഭിക്കും. ഫയൽ പോകുന്നുണ്ടോ, സർക്കാർ കാര്യങ്ങൾ നടക്കുന്നുണ്ടോ, സംസ്ഥാനം വളരുന്നുണ്ടോ എന്നൊന്നും അവർ നോക്കുന്നില്ല. അവർക്ക് ശമ്പളം മാത്രം മതി. ശമ്പളം വർദ്ധിപ്പിക്കാനുള്ള വഴി അവർ തേടിക്കൊണ്ടിരുന്നു. ഇതേ രീതിയിൽ തന്നെയാണ് പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങളും നീങ്ങിയത്. അപ്പോൾ കമ്മിറ്റ്‌മെന്റ് ഇല്ലാതെയായി മാറി. ടെക്‌നോളജി അപ്‌ഗ്രേഡേഷൻ ഇല്ലാതെയായി. നമ്മൾ രാഷ്ട്രം എന്ന നിലയിൽ താഴെ പോയി. അപ്പോഴാണ് ആഗോളവത്കരണം വരുന്നത്. ചൈനീസ് ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ ഡമ്പ് ചെയ്യപ്പെട്ടു. കേരളത്തിൽ തന്നെ പല ടിവികൾ ഉണ്ടായിരുന്നു. കെൽട്രോൺ, ഡയനോര, വെസ്റ്റേൺ തുടങ്ങിയവ. ആ ടിവികൾ ഒക്കെ എവിടെപ്പോയി. എല്ലാ ഉത്പ്പന്നങ്ങളും കടൽ കടന്നു വന്നു. എല്ലാത്തിലും വില കുറഞ്ഞു ചൈനീസ് ഉത്പ്പന്നങ്ങളും വന്നു. ഇന്ത്യ മാത്രമല്ല അമേരിക്കൻ വിപണിയും ചൈന ഈ രീതിയിൽ തന്നെയാണ് കീഴടക്കിയത്.

ഇത് മനസിലാക്കിയാണ് മേക്കിങ് ഇന്ത്യ നരേന്ദ്ര മോദി കൊണ്ടുവന്നത്. ഇന്ത്യ ഡെമോക്രസിയാണ് എന്നാണ് മോദി അമേരിക്കയിലും ഫോറിൻ രാജ്യങ്ങളിലും പോയി പ്രസംഗിച്ചത്. ഇന്ത്യ ചൈന പോലെ ഡിക്‌റ്റെറ്റർഷിപ്പ് അല്ലാ എന്നത് ഇതിന്റെ അർഥമാകുന്നു. യു ആർ സേഫ്, യുവർ കാപിറ്റൽ ഈസ് സേഫ് എന്ന് വ്യക്തമാക്കിയാണ് ഈ രീതിയിൽ പ്രസംഗം നടത്തിയത്. ടെക്‌നോളജി. ട്രെയിനിങ്, ട്രേഡ്, ട്രെഡിഷൻ എന്നിങ്ങനെയാണ് മോദി ഉയർത്തിക്കാട്ടിയ്ത്. പക്ഷെ ടെക്‌നോളജി ഉയർത്തിക്കാട്ടിയെങ്കിലും മുന്നോട്ടു പോകാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. വളരെ അപക്വമായ ജിഎസ്ടിയാണ് ഇന്ത്യയിൽ നടപ്പിലാക്കിയത്. ഒട്ടനവധി പാകപ്പിഴകൾ ജിഎസ്ടി നടപ്പിലാക്കുമ്പോൾ വന്നിട്ടുണ്ട്. വ്യാപാരബന്ധങ്ങളിൽ നിന്ന് ഇന്ത്യ പല പാഠങ്ങളും പഠിച്ചു.

വ്യാപാരക്കരാറുകളിൽ നിന്നും പാഠം പഠിച്ച് ഇന്ത്യയും

സ്വതന്ത്രവ്യാപാരക്കരാറിൽ നിന്ന് ഇന്ത്യ അവസാനനിമിഷം വിട്ടുനിന്നു. ഇന്ത്യയുൾപ്പെടെയുള്ള 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് സ്വതന്ത്ര്യ വ്യാപാരമേഖല ഉണ്ടാക്കാനുള്ള കരാറാണ് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് അഥവാ ആർസിഇപി കരാർ. ഈ കരാറിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 10 ആസിയാൻ രാജ്യങ്ങളും (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം) ഇന്ത്യ, ഓസ്ട്രേലിയ, ചൈന, കൊറിയ, ജപ്പാൻ, ന്യൂസിലൻഡ് തുടങ്ങിയ മറ്റ് ആറ് രാജ്യങ്ങളും ഉൾപ്പെടുന്നതായിരുന്നു ഈ കരാർ. ഈ കരാറിൽ ഒപ്പിട്ടിരുന്നുവെങ്കിൽ ഈ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരമാണ് നിലവിൽ വരുന്നത്. പതിനാറു രാജ്യങ്ങളിലുടനീളം ഒരു 'സംയോജിത വിപണി' സൃഷ്ടിക്കുക എന്നതായിരുന്നു ഈ കരാറിന്റെ ലക്ഷ്യം. വിപണി അങ്ങോട്ടും ഇങ്ങോട്ടും തുറന്നു കൊടുക്കും. ഈ രാജ്യങ്ങളിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാക്കുന്നത് എളുപ്പമായി തീരും. കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് കരാറിൽ ഭാഗമാകാനില്ലെന്ന് മോദി ഈ ഉച്ചകോടിയെ അറിയിച്ചത്. ഇന്ത്യ വ്യാപാരക്കമ്മി നേരിടുന്ന രാജ്യമാണ്. ഓസ്ട്രേലിയ ഒക്കെ ഈ കരാറിന്റെ ഭാഗമാണ്. ഇന്ത്യ പാലുൽപ്പാദനത്തിൽ മുന്നിലാണ്. ഇന്ത്യയിൽ പക്ഷെ നിർമ്മാണ ചെലവ് വളരെ കൂടുതലാണ്. ഓസ്‌ട്രേലിയയിൽ വളരെ കുറവും. ഇന്ത്യൻ മിൽക്കിന്റെ സ്ഥാനത്ത് ഓസ്‌ട്രേലിയൻ മിൽക്ക് വരും. നല്ല ഉത്പ്പന്നങ്ങളാണ് അവരുടേത്. വിലയും കുറവാണ്. അപ്പോൾ നമ്മുടെ ഡിമാൻഡ് അങ്ങോട്ട് പോകും. ഇതാണ് ഞങ്ങളെപോലുള്ളവർ കരാറിനെ എതിർത്തത്. ഈ കരാറിന്റെ അന്തസത്തയും എതിർപ്പും മനസിലാക്കിയാണ് മോദി ആ കരാറിൽ ഒപ്പ് വയ്ക്കാതിരുന്നത്. ആ കരാറിൽ ഒപ്പ് വച്ചാൽ വ്യാപാരകമ്മി വീണ്ടും കൂടും.

വൺ ബെൽറ്റ് വൺ റോഡ് ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കാൻ

അപ്രതീക്ഷിതമായാണ് നെഹ്രുവിന്റെ കാലത്ത് ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇന്ത്യ-ചൈന ഭായി-ഭായി എന്ന് കരുതിയ സമയത്താണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇപ്പോഴും ഇൻഡോ-ചൈന അതിർത്തി സംഘർഷാത്മകമാണ്. മുൻപുള്ള അക്രമത്തിൽ വലിയ ഇന്ത്യൻ ഏരിയ ചൈന പിടിച്ചെടുത്തു. പിന്നീടാണ് ലൈൻ ഓഫ് കൺട്രോൾ നിലനിർത്തി സംഘർഷം കുറച്ചാണ് വ്യവസായം ആരംഭിച്ചത്. ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യ പരാജയം മണക്കുകയാണ് ചെയ്തത്. നെഹ്റു രോഗബാധിതനാകാനും മരിക്കാനും കാരണം ചൈന നടത്തിയ ചതിയുടെ ആഘാതത്തിലാണ്. ഇന്ത്യയെ ഭായി-ഭായി പറഞ്ഞു ആക്രമിക്കാനുള്ള നീക്കമാണ് പിന്നീടും ഇപ്പോഴും ചൈന നടത്തുന്നത്.

ഡോക് ലാം സംഘർഷവും ഇപ്പോഴുള്ള അതിർത്തി സംഘർഷവും ഇതിന്റെ ഭാഗമാണ്. വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയും ചൈന ആക്രമത്തിനു ഉപയോഗിക്കാൻ തയ്യാറാക്കുന്നതാണ്. ഈ റോഡ് സഞ്ചാര യോഗ്യമാക്കിയാൽ അത് ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് തുല്യമാകും. ഇന്ത്യ മുഴുവൻ റോഡ് കൊണ്ട് കവർ ചെയ്യാൻ ചൈനയ്ക്ക് വൺ ബെൽറ്റ് വൺ റോഡ് പദ്ധതി വഴി കഴിയും. ചൈനയ്ക്ക് ഇന്ത്യയെ എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ കഴിയും. പാക്കിസ്ഥാൻ അവരെ തുണയ്ക്കുകയും ചെയ്യും. ഇതൊക്കെ മനസിലാക്കിയാണ് വൺ ബെൽറ്റ് വൺ റോഡ് ഇന്ത്യ എതിർക്കുന്നത്. കൂടെ നിൽക്കുന്നുമില്ല. പാക് അധിനിവേശ കാശ്മീരിൽകൂടിയാണ് ഈ പാത കടന്നുപോകുന്നത്. കൊറോണ ഇപ്പോൾ ലോകത്തെ വിറപ്പിക്കുമ്പോൾ ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ട്. ചൈന അതിന്റെ വ്യാപനം ഒളിച്ചുവെച്ചു. ഡബ്ല്യുഎച്ച്ഒ ഇതിനു കുടപിടിക്കുന്ന സമീപനവും കൈക്കൊണ്ടു. അല്ലെങിൽ ലോകവ്യാപനം തടയാനുള്ള ഫലപ്രദമായ നടപടികൾ രാജ്യങ്ങൾക്ക് കൈക്കൊള്ളാമായിരുന്നു. ഇതിന്റെ പേരിൽ ചൈനയ്ക്ക് എതിരെ ശക്തമായ എതിർപ്പ് ലോകരാജ്യങ്ങളിൽ വരുന്നുമുണ്ട്. ഈ എതിർപ്പിന്റെ പേരിൽ ചൈന ഒറ്റപ്പെടുകയാണ്.

ഇന്ത്യയ്ക്ക് നല്ലത് അമേരിക്കയും യൂറോപ്പും

ചൈനയെ ഒഴിവാക്കി വ്യാപാര ബന്ധങ്ങളിൽ മുന്നോട്ടു പോവുകയാണ് ഇന്ത്യയ്ക്ക് നല്ലത്. ഇന്ത്യക്ക് വ്യാപാരമിച്ചം വരുന്നത് അമേരിക്കയും യൂറോപ്പും സൗദിയുമായുള്ള വ്യാപാര ബന്ധങ്ങളിലാണ്. നമുക്ക് ഏറ്റവും കൂടുതൽ ട്രേഡ് സർപ്ലസ് ഉള്ള രാജ്യമാണ് അമേരിക്ക. അത് കഴിഞ്ഞാൽ യൂറോപ്പ് ആണ്. സൗദി അറേബ്യ ട്രേഡ് സർപ്ലസ് ഉള്ള രാജ്യമാണ്. അമേരിക്കയും സൗദിയും കഴിഞ്ഞാൽ ട്രേഡ് സർപ്ലസ് ഉള്ള രാജ്യം യൂറോപ്പ് ആണ്. അമേരിക്ക ഇന്ത്യയോട് എതിർപ്പ് പ്രകടിപ്പിച്ച് താരിഫ് കൂട്ടി. ഈ ട്രംപിന്റെ കാലത്ത്. ഇന്ത്യയും താരിഫ് കൂട്ടി. ഡബ്ല്യുടിഒ വന്നപ്പോൾ ഇന്ത്യ 2000 ലേറെ ഉത്പ്പന്നങ്ങളുടെ താരിഫ് വെട്ടിക്കുറച്ചു. അമേരിക്കയും കുറച്ചു. ഇന്ത്യയെ താരിഫ് കിങ് എന്ന് പറഞ്ഞതിന്റെ അപകടം അമേരിക്കക്കാർ തന്നെ ട്രംപിനെ പറഞ്ഞു മനസിലാക്കി. അതോടെയാണ് ഇന്ത്യ താരിഫ് കിങ് എന്ന പ്രയോഗം ട്രംപ് മാറ്റിയത്. ഇതെല്ലാമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വ്യാപാരയാഥാർഥ്യങ്ങൾ. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ചൈനയുമായി അകന്ന്, ചൈനീസ് ഉത്പ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി, അതിനു ഇന്ത്യൻ പൗരന്മാർക്ക് അനുമതി നൽകി മുന്നോട്ടു പോവുകയാണ് ഇന്ത്യയ്ക്ക് കരണീയമായ മാർഗം. ഇന്ത്യ ടെക്‌നോളജി രംഗത്ത് പിന്നിലാണ്. അതിനു പിന്നിലെ യഥാർത്ഥ കാരണങ്ങളിലൊന്നു ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള തള്ളിക്കയറ്റമാണ്. ഈ ചൈനീസ് ഡമ്പിങ് മനസിലാക്കി അത് ഇന്ത്യ അവസാനിപ്പിക്കണം. അപ്പോഴേ സ്വാശ്രയഭാരതത്തിലേക്ക് യഥാർത്ഥ ചുവട് വയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയൂ-മേരി ജോർജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP