Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെണ്ണും മണ്ണും മാത്രമല്ല മരണവും ചേർന്ന മഹാ മാഫിയ; സ്വപ്നയും സരിത്തും ശിവശങ്കറും മുതൽ പിണറായി വരെ അറിഞ്ഞോ അറിയാതെയോ കണ്ണികളാവുന്നു; നികുതി വെട്ടിപ്പും കള്ളപ്പണവും അഴിമതിയും രാജ്യദ്രോഹവും ചേർന്ന വമ്പൻ ശൃംഖല; ഇക്കിളി കഥകളിൽ നാം ആറാടുമ്പോൾ യഥാർത്ഥ വില്ലൻ ചിരിച്ച് രസിച്ച് പതിവുപോലെ നാടകം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

കേരളം ഒരു മുൾമുനയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാദുരന്തത്തിന്റെ തുടർച്ചയായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വർണക്കള്ളക്കടത്തിന്റെ ഭയാനകമായ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം കള്ളക്കടത്തിന്റെ കണക്കുകൾ പുതിയതൊന്നുമല്ല. എത് സർക്കാർ അധികാരത്തിൽ വന്നാലും അക്കാലത്തൊക്കെ ശതകോടികളുടെ കള്ളക്കടത്തുകൾ നടക്കുകയും അതിന്റെ പേരിൽ വിവാദങ്ങളുണ്ടാവുകയും പതിവുള്ളതാണ്.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വിവാദത്തിന് പുതുമയൊന്നുമില്ല. പക്ഷെ, കേരളത്തിന്റെ കള്ളക്കടത്ത് ചരിത്രത്തിൽ ആദ്യമായാണ് 30 കിലോ സ്വർണം ഒരുമിച്ച് പിടിക്കുന്നതും അതുപോലെ തന്നെ ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം എത്തുന്നതും ആദ്യം തന്നെയാണ്. അത് രണ്ടുമാണ് ഈ സ്വർണ കള്ളക്കടത്തിനെ വ്യത്യസ്തമാക്കി നിർത്തുന്നത്. നിർഭാഗ്യവശാൽ ഇത്തരം കേസുകൾ ജനങ്ങൾ ചർച്ചയാക്കുകയും, ആവേശം കൊള്ളുകയും ചെയ്യുന്നത് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വരുന്ന ഒരു പെണ്ണിന്റെ പേരിലും രൂപത്തിലുമാണ്. ഇപ്പോഴും ഇതൊരു വലിയ വിവാദമായി മാറുന്നതിന്റെ കാരണം സ്വപ്ന സുരേഷ് എന്ന പലതവണ വിവാഹം കഴിച്ചിട്ടുള്ള ഒരു കള്ളക്കടത്തുകാരിയുടെ ബന്ധങ്ങളാണ്.

സംസ്ഥാനത്തെ ഐടി സെക്രട്ടറിയായിരുന്ന, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തല നരച്ച ഒരു ഉദ്യോഗസ്ഥൻ ആ കള്ളക്കടത്തുകാരിയുടെ വീട്ടിലെ നിത്യ സന്ദർശകനും അവിടെ അന്തിയുറങ്ങിയവനുമാണ് എന്നത് ആരെയാണ് ഞെട്ടിക്കാത്തത്. അതുപോലെ തന്നെ മന്ത്രിമാരും, എംഎൽഎമാരും, സ്പീക്കറുമൊക്കെ ഈ കള്ളക്കടത്തുകാരിയുടെ അടുപ്പക്കാരാവുന്നു എന്നതും ഈ വാർത്തയ്ക്ക് പ്രസക്തിയുണ്ടാക്കുന്നു.സ്വപ്ന എന്ന പെണ്ണിന്റെ മേനിയഴകിൽ മാത്രം ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും പത്രങ്ങളും എത്രനാൾ ഇത് ആഘോഷമാക്കും എന്ന ചോദ്യം പ്രസക്തമാണ്. ഈ മേനിയഴകിനും, പെൺവിഷയത്തിനും ഒക്കെ അപ്പുറത്തേയ്ക്ക് കേരളത്തെ മുക്കിക്കൊല്ലാൻ കഴിയുന്ന തരത്തിൽ ഭയാനകമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മാഫിയയുടെ പിടിയിലാണ് ആ സ്വർണക്കടത്ത് ബിസിനസ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഏറ്റവും ആദ്യം ഇതൊരു നികുതി വെട്ടിപ്പ് മാത്രമാണ്. അതിനുമപ്പുറം ഇത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ പറ്റുന്ന ഉപാധിയാണ്. അതിനുമപ്പുറം ഇതൊരു രാജ്യദ്രോഹക്കുറ്റമാണ്. ഒരേ സമയം അഴിമതിയും, നികുതിവെട്ടിപ്പും, കള്ളപ്പണവും, രാജ്യദ്രോഹവും ചേരുന്നതുകൊണ്ട് തന്നെ ഇവിടെ പെണ്ണും മരണവും പോലും അടിസ്ഥാന ഘടകമാകുന്നു. ഈ വിഷയം കള്ളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾക്കോ, കൊല്ലപ്പെടുന്ന ആളുകൾക്കോ പോലും ശബ്ദമില്ല. ഇവർ കൊന്ന് തള്ളിയാൽ അത് ആത്മഹത്യയാവും. കാരണം ഈ സ്വർണത്തിന്റെയൊക്കെ ഉറവിടവും ഈ സ്വർണമൊക്കെ എങ്ങോട്ട് പോകുന്നു എന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകത്തോട് പറയുന്നത്. ഈ സ്വർണം യുഎഇൽ നിന്നും കേരളത്തിലേയ്ക്ക് എത്തുമ്പോൾ നേരിയ വില വ്യത്യാസം മാത്രമെയുള്ളു എന്ന് തിരിച്ചറിയുക.

യുഎഇലെ സ്വർണവും കേരളത്തിലെ സ്വർണവും തമ്മിൽ കാര്യമായ വില വ്യത്യാസം ഉണ്ടായിരുന്നുവെങ്കിൽ, ചൈനയിൽ നിന്നും ഏതെങ്കിലും ഒരു ഉല്പന്നം ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ കിട്ടുന്ന ലാഭമുണ്ടായിരുന്നുവെങ്കിൽ നമുക്ക് ഇതൊരു നികുതി വെട്ടിപ്പ് മാത്രമായി കരുതാമായിരുന്നു. എന്നാൽ നികുതി വെട്ടിപ്പിനപ്പുറമുള്ള ഒട്ടനേകം വിഷയങ്ങൾ ഇതിനോടൊപ്പം ചേരുന്നതുകൊണ്ടാണ് ഇത് രാജ്യത്തെ ഭയപ്പെടുത്തുന്നത്. നികുതി വെട്ടിപ്പ് ഒരു വശം മാത്രമാണ്. അതിനേക്കാൾ പ്രധാനപ്പെട്ടത് അഴിമതിയും രാജ്യദ്രോഹവുമാണ്. നാട്ടിലെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും കൈക്കൂലിപ്പണം പലപ്പോഴും സ്വർണത്തിന്റെ രൂപത്തിൽ ദുബായിലും അബുദാബിയിലും ഷാർജയിലുമൊക്കെ വാങ്ങുന്നുവെന്നതുകൊണ്ടാണ് മിക്ക സ്വർണക്കള്ളക്കടത്തും യുഎഇയിൽ നിന്നും ഇങ്ങോട്ടെത്തുന്നത്.

അത് എംബസ്സിയുടെ ഒത്താശ്ശയോടു കൂടിപ്പോലും നടക്കുന്നു എന്ന തിരിച്ചറിവ് ഭയാനകമാണ്. തിരുവനന്തപുരത്ത് ധൃതിപിടിച്ച് യുഎഇ ഒരു കോൺസുലേറ്റ് തുടങ്ങിയത് കേരളത്തിൽ അനേകം പ്രവാസികൾ ഉള്ളതുകൊണ്ട് അല്ല, നേരെ മറിച്ച് ഇത്തരം സ്വർണക്കടത്ത് മാഫിയകളുടെ സമ്മർദപ്രകാരമാണ് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. യുഎഇയുടെ കോൺസുലാർ ജനറൽ അറിയാതെ, ആ കോൺസുലാർ ജനറലിന്റെ പേരിൽ ഇവിടേയ്ക്ക് സ്വർണം കള്ളക്കടത്തായി എത്തുക സാധ്യമല്ല. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലമുള്ള സ്വപ്ന ഇവിടുത്തെ യുഎഇ കോൺസുലറുടെ സെക്രട്ടറിയായി കുറച്ചുകാലം എങ്കിലും ജോലി ചെയ്തുവെങ്കിൽ അതിന്റെ പിന്നിലും ദുരൂഹതയുണ്ട്.
ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു സിനിമക്കാരന്റെ ഒപ്പം ഒളിച്ചോടിയ സ്വപ്ന, തിരുവനന്തപുരത്ത് എത്തി സ്വർണ മാഫിയയിലേക്ക് ഇടപെടുന്നതിന് വേണ്ടി ആദ്യമാരംഭിച്ചത് ട്രാവൽ ഏജൻസിയാണ്. എങ്ങനെയാണ് മനുഷ്യനെ കടത്തുന്നത്, എങ്ങനെയാണ് മനുഷ്യരിലൂടെ സ്വർണം കടത്തുന്നത് എന്നതിന്റെ പരിശീലനക്കളരി ആയിരുന്നു ആ ട്രാവൽ ഏജൻസി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP