Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടിൽ വ്യവസായമായും അടിമപ്പണിയെടുത്തും കുട്ടികൾ അരിച്ചെടുക്കുന്ന കനകത്തരികൾ എത്തുന്നത് കരിഞ്ചന്തയിൽ; കള്ളനോട്ട്-ലഹരിമാഫിയയും ഇസ്ലാമിക തീവ്രാദികളും ഇടനിലക്കാരായി കോടികൾ കൊയ്യുന്നു; ഒടുവിൽ എല്ലാമെത്തുന്നത് ദുബായിൽ; ശതകോടികളുടെ സ്വർണ്ണമുണ്ടായിട്ടും ജനം മുഴു പട്ടിണിയിൽ; ആഫ്രിക്കൻ 'ചോരപ്പൊന്നിന്റെ' കഥ

കുടിൽ വ്യവസായമായും അടിമപ്പണിയെടുത്തും കുട്ടികൾ അരിച്ചെടുക്കുന്ന കനകത്തരികൾ എത്തുന്നത് കരിഞ്ചന്തയിൽ; കള്ളനോട്ട്-ലഹരിമാഫിയയും ഇസ്ലാമിക തീവ്രാദികളും ഇടനിലക്കാരായി കോടികൾ കൊയ്യുന്നു; ഒടുവിൽ എല്ലാമെത്തുന്നത് ദുബായിൽ; ശതകോടികളുടെ സ്വർണ്ണമുണ്ടായിട്ടും ജനം മുഴു പട്ടിണിയിൽ; ആഫ്രിക്കൻ 'ചോരപ്പൊന്നിന്റെ' കഥ

എം മാധവദാസ്

'തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് എപ്പോഴെങ്കിലും ചോരയുടെ ഗന്ധം കിട്ടാറുണ്ടോ? കനകത്തിൽ കാറ്റടിക്കുമ്പോൾ അതിൽ നിന്ന് കൊച്ചുകുട്ടികളുടെ കണ്ണീരിന്റെ ഉപ്പുരസം കിട്ടാറുണ്ടോ'- ആഫ്രിക്കൻ സ്വർണ്ണഖനികളെക്കുറിച്ച് പഠനം നടത്തിയ വാർട്ടർ വിറ്റ്മാൻ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇന്ത്യയിലും കേരളത്തിലുമടക്കം എത്തുന്ന കള്ളക്കടത്ത് സ്വർണ്ണത്തിന്റെ 90 ശതമാനവും വരുന്നത് ആഫ്രിക്കയിൽ നിന്നാണ്. അരിയും, ഉള്ളിയും, മണ്ണെണ്ണയുമൊക്കെ കരിഞ്ചന്തയിൽ വാങ്ങിയ അനുഭവമേ നമുക്കുള്ളൂ. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ടാൻസാനിയ, സാംബിയ, ബുർക്കിനോ ഫാസോ, കോംഗോ, സഹേൽ, നൈജർ, മാലി തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വർണ്ണമാണ്. കൊളംബിയയിൽ നിന്നും മെക്സിക്കയിൽ നിന്നുമുള്ള മയക്കുമരുന്ന് സംഘങ്ങൾ തൊട്ട് നമ്മുടെ സ്വർണ്ണക്കടത്ത് ഫെയിം കെ ടി റമീസിന് വരെ ആഫ്രിക്കയിൽ ആക്സസ് ഉണ്ട്. ടാൻസാനിയ ആയിരുന്നു റമീസിന്റെ കേന്ദ്രം എന്നാണ് എൻഐഎ പറയുന്നത്.

ആഫ്രിക്കയിലെ പ്രധാന സ്വർണ്ണഖനികൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് അവിടങ്ങളിലെ സ്വർണ്ണ കരിഞ്ചന്ത. കുടിൽവ്യവസായമായി ജനങ്ങൾ സ്വർണം അരിച്ചെടുക്കയാണ്. ദുബായിലേക്ക് ഏറ്റവും കൂടുതൽ അസംസ്‌കൃത സ്വർണ്ണമെത്തുന്നതും ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ. ആദ്യകാലങ്ങളിൽ എല്ലാ ഗവണ്മെന്റുകളേയും പോലെ ഈ ആഫ്രിക്കൻ ഗവണ്മെന്റുകൾ സ്വർണ്ണക്കയറ്റുമതിക്ക് നികുതി ഈടാക്കിയിരുന്നു. ഏത് രാജ്യവും അവരുടെ ധാതുഖനനത്തിന്, പ്രകൃതിവിഭവങ്ങൾ എടുക്കുന്നതിന്, സ്വാഭാവികമായും നികുതിയേർപ്പെടുത്തും. പിന്നീട് നികുതി വെട്ടിക്കാനാകും മിക്കവരുടേയും ശ്രമം. അങ്ങനെ നികുതി വെട്ടിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ അതിൽ ഇടപെട്ടു നിയന്ത്രിക്കാൻ ശ്രമിക്കുമല്ലോ. ആ സംവിധാനങ്ങളെ വരുതിയിലാക്കാൻ അഴിമതിയും ഇടനിലക്കാരും മാഫിയകളും സായുധസംഘങ്ങളും എല്ലാം ചേർന്ന ഒരു ശൃംഖല ആ ആഫ്രിക്കൻ രാജ്യങ്ങളിൽ രൂപപെട്ടു. ചുരുക്കിപ്പറഞ്ഞാൽ സ്വർണ്ണ നിക്ഷേപം ആ നാടുകളുടെ സ്വസ്ഥത തകർക്കയാണ് ചെയ്തത്.

ഈ ഇടനിലക്കാരുടേയും സമാന്തര സർക്കാർ സംവിധാനങ്ങളുടേയും മാഫിയകളുടേയും ശൃം ഖലകൾ പതിയെ സമാന്തര സർക്കാരുകളായി വളർന്നു. ആഗോളഭീകരവാദവും സ്വർണ്ണവും തമ്മിൽ ബന്ധപ്പെടുന്നത് ഈ സമാന്തര സർക്കാരുകളിൽ നിന്നാണ്. ഇന്ന് അൽഖ്വായിദ അടക്കമുള്ള ഇസ്ലാമിക തീവ്രാദ സംഘങ്ങളുടെ കൈയിലാണ് ഈ അനധികൃത സ്വർണ്ണ ഖനനം. അവർക്ക് കൈക്കൂലി കൊടുത്താൽ നിങ്ങൾക്കും അവിടെ പ്രവേശിക്കാം. കള്ളക്കടത്ത് സ്വർണം വാങ്ങി ദുബൈയിൽ എത്തിച്ചുതരാം അവിടെ സംഘങ്ങൾ ഉണ്ട്. പലയിടത്തും കുട്ടികളെ അടക്കം അടിമകൾ ആക്കി പണിയെടുപ്പിച്ചും സ്വർണം ഉണ്ടാക്കുന്നുണ്ട്. ഖനിയപകടങ്ങളിൽ കുട്ടികൾ കൊലപ്പെടുന്നു. ഈ ദരിദ്രരാഷ്ട്രങ്ങളുടെ ദാരിദ്ര്യം ഒന്ന് കൂടി വർധിക്കയാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതിലൂടെ ഉണ്ടായത്. മയക്കുമരുന്ന് കടത്തിന് പ്രതിഫലമായി സ്വർണം നൽകുന്ന സംഘങ്ങളും ഇവിടെ തഴച്ചു വളർന്നു. ഇവർ തമ്മിലുള്ള സംഘർഷങ്ങളിലും, ഒറ്റുകാർ എന്ന പേരിലും വെടിവെപ്പുകളും തട്ടിക്കൊണ്ടുപോകലുകളും. സ്വർണ്ണത്തിനുവേണ്ടിയുണ്ടായ കൊലകൾക്ക് കൈയും കണക്കുമില്ല.

അതുകൊണ്ടാണ് ഇത് 'രക്തസ്വർണം' അഥവാ ബ്ലഡ് ഗോൾഡ് എന്ന് അറിയപ്പെടുന്നതും. കേരളത്തിൽ അടക്കം എത്തുന്ന സ്വർണ്ണത്തിന്റെ എഴുപതുശതമാനവും ഈ രക്തം കലർന്ന സ്വർണം തന്നെയാണ്.

ദുബായിൽ എത്തുന്നത് ശതകോടിയുടെ ആഫ്രിക്കൻ സ്വർണം

മിഡിൽ ഈസ്റ്റിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് വഴി പ്രതിവർഷം കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണം ആഫ്രിക്കയിൽ നിന്ന് കടത്തുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞവർഷം പുറത്ത് വിട്ടത് റോയിട്ടേഴ്സ് ആണ്. ആഫ്രിക്കൻ സ്വർണ്ണത്തിന്റെ യൂറോപ്പിലെയും അമേരിക്കയിലെയും വിപണികളിലേക്കുള്ള ഒരു കവാടം ദുബൈ ആണെന്നാണ് റോയിട്ടേഴ്സിന്റെ കണ്ടെത്തൽ. കേരളത്തിലെ അടക്കം സ്വർണ്ണക്കടത്തിന്റെ ചരിത്രം എടുത്തുനോക്കുക. എല്ലാം തുടങ്ങുന്നത് ദുബൈയിൽ നിന്നാണ്.

കസ്റ്റംസ് ഡാറ്റ കാണിക്കുന്നത് 2016 ൽ യുഎഇ ആഫ്രിക്കയിൽ നിന്ന് 15.1 ബില്യൺ ഡോളർ സ്വർണം ഇറക്കുമതി ചെയ്തു. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളുടെ കയറ്റുമതിയിൽ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും രേഖപ്പെടുത്തിയിട്ടില്ല. റോയിട്ടേഴ്‌സ് അഭിമുഖം നടത്തിയ അഞ്ച് ട്രേഡ് ഇക്കണോമിസ്റ്റുകൾ പറയുന്നത്, വലിയ അളവിൽ സ്വർണം ആഫ്രിക്കയിൽ നിന്ന് കരിഞ്ചന്തയിൽ പുറത്തുപോകുന്നുണ്ടെന്നതാണ്.

വ്യാജ ബ്രാൻഡഡ് ബാറുകൾ ശുദ്ധമല്ലാത്ത സ്വർണ്ണത്തെ ലോക വിപണികളിലേക്ക് എത്തിക്കുക കൂടിയാണ് ഇവിടെ നടക്കുന്നത്. വൻകിട ബിസിനസുകാരുമായി യാതൊരു ബന്ധവുമില്ലാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർ അരിച്ചുണ്ടാക്കുന്ന സ്വർണ്ണമാണ് ഇങ്ങനെ കരിഞ്ചന്തയിൽ എത്തുന്നത് എന്നോർക്കണം. 'ആർട്ടിസാനൽ' അല്ലെങ്കിൽ ചെറുകിട ഖനനം എന്നറിയപ്പെടുന്ന സ്വർണ്ണ ഉൽപാദനത്തിന്റെ അനൗപപചാരിക രീതികൾ ആഗോളതലത്തിൽ വളരുകയാണ്. അവർ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർക്ക് ഉപജീവനമാർഗ്ഗം നൽകുകയും, സ്വപ്നം കാണുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കാൻ ചിലരെ സഹായിക്കുകയും ചെയ്യുന്നു. ചിലരെ എന്നത് അടിവരയിട്ട് പറയണം.

ഇടത്തട്ടുകാർക്കും ഗുണ്ടകൾക്കുമാണ് പണം സമ്പാദിക്കാനായതെന്ന് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുവഴി പാറകളിലും മണ്ണിലേക്കും നദികളിലും വൻ തോതിൽ രാസവസ്തുക്കൾ കലരുന്നു. അതും വലിയ പാരിസ്ഥിതക പ്രശ്നമാവുകയാണ്. ചെറുകിട സംരംഭങ്ങളായി ആരംഭിച്ച അനധികൃത സ്വർണ്ണഖനനം, വിദേശ നിയന്ത്രണത്തിലുള്ള ക്രിമിനൽ സിൻഡിക്കേറ്റുകൾ നടത്തുന്ന 'വലിയതും അപകടകരവുമായ' പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് ഘാന പ്രസിഡന്റ് നാന അക്കുഫോ-അഡോ 2019 ഫെബ്രുവരിയിൽ നടന്ന ഖനന സമ്മേളനത്തിൽ പറഞ്ഞു. ഘാന ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉൽപാദക രാജ്യമാണ് എന്ന് ഓർക്കണം.

ഐക്യരാഷ്ട്രസഭയുടെ ഡാറ്റാബേസായ കോംട്രേഡിന് സർക്കാരുകൾ നൽകിയ കസ്റ്റംസ് ഡാറ്റ കാണിക്കുന്നത് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാണ് യുഎഇ എന്നതാണ്. 2015 ൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈന യുഎഇയേക്കാൾ കൂടുതൽ സ്വർണം ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു. എന്നാൽ ഡാറ്റ ലഭ്യമായ ഏറ്റവും പുതിയ വർഷമായ 2016 ൽ യുഎഇ ഇറക്കുമതി ചെയ്തത് ചൈന എടുത്ത മൂല്യത്തിന്റെ ഇരട്ടിയാണ്. ആ വർഷം 8.5 ബില്യൺ ഡോളർ വിലമതിക്കുന്ന ആഫ്രിക്കൻ സ്വർണ്ണ ഇറക്കുമതിയിൽ ചൈന രണ്ടാം സ്ഥാനത്തെത്തി. ലോകത്തെ സ്വർണ്ണ ശുദ്ധീകരണ കേന്ദ്രമായ സ്വിറ്റ്സർലൻഡ് 7.5 ബില്യൺ ഡോളർ വാങ്ങി മൂന്നാമതും. യുഎഇയുടെ സ്വർണ്ണ വ്യവസായത്തിന്റെ ആസ്ഥാനമായ ദുബായിലാണ് സ്വർണ്ണത്തിന്റെ ഭൂരിഭാഗവും വ്യാപാരം ചെയ്യുന്നത്.

ദുബായ് എന്നത് കഴിഞ്ഞ ഇരുപതുകൊല്ലത്തിനിടയിൽ ലോകത്തെ സ്വർണ്ണ വ്യവസായത്തിന്റെ മുകളിലേക്ക് കുതിച്ചു കയറിയ ഒരു ചെറിയ അറേബ്യൻ രാജ്യമാണ്. 1996ൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നൂറെണ്ണത്തിലൊന്നിൽപ്പോലും ദുബായ് അടയാളപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളുടെ ക്രമപ്പട്ടികയിൽ നാലാമത്തേതാണ് യു എ ഇ. ഇന്ത്യക്ക് തൊട്ടു പിന്നിൽ. എന്നാൽ യു എ യിയിലെത്തുന്ന സ്വർണം നമ്മെപ്പോലെ വിവാഹത്തിനും ആഭരണമായും മറ്റുമല്ല അറബികൾ ഉപയോഗിക്കുന്നത്. ഈ സ്വർണ്ണമെല്ലാം വരുന്നത് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൂരമായ സാഹചര്യങ്ങളിൽ മനുഷ്യരെ മൃഗങ്ങളേപ്പോലെ പണിയെടുപ്പിച്ച് നരകിച്ച ജീവിതത്തിനു വിടുന്ന അടിമ ഖനികളിൽ നിന്നാണ്. അത് പോകുന്നത് ദുബായിലും ചുറ്റുപാടുമായുള്ള പതിനഞ്ചോളം അത്യന്താധുനിക സ്വർണ്ണ റിഫൈനറികളിലേക്കും. ആഫ്രിക്കയിലെ ഖനികളിൽ നിന്ന് വരുന്ന കരടും മാലിന്യങ്ങളും കലർന്ന സ്വർണം ഈ റിഫൈനറികളിൽ ശുദ്ധസ്വർണ്ണമായി- നമ്മുടെ ഭാഷയിൽപ്പറഞ്ഞാൽ 24 കാരറ്റ് തനിത്തങ്കമായി ബിസ്‌കറ്റു രൂപത്തിലോ ബുള്ളിയൻ രൂപത്തിലോ ഇറങ്ങുന്നു.

ഖനികൾ നിയന്ത്രിക്കുന്നത് ഇസ്ലാമിക ഭീകര സംഘടനകൾ

ഇന്ന് ആഫ്രിക്കയിൽ ഈ പ്രദേശങ്ങളിലുള്ള പ്രധാന ഖനികളെല്ലാം നിയന്ത്രിക്കുന്നത് ഇസ്ലാമികസ്റ്റേറ്റ്, അൽഖൈ്വദ പോലെയുള്ള ഭീകരസംഘങ്ങളാണ്. ഒരു രൂപപോലും ഗവണ്മെന്റുകൾക്ക് നികുതിനൽകാതെ ഇവർ നിയമവിരുദ്ധമായി സ്വർണം ദുബായ് റിഫൈനറികളിലേക്ക് കടത്തുന്നു. ബുർക്കിനോഫാസോയിൽ ഏതാണ്ട് 10 ടൺ സ്വർണം ഓരോ കൊല്ലവും ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഗവണ്മെന്റിന് നികുതി ലഭിക്കുന്നത് 700 അല്ലെങ്കിൽ 800 കിലോ സ്വർണം ഉൽപ്പാദിപ്പിച്ചതിനും. താൻസാനിയയിലെ 90% സ്വർണ്ണവും കള്ളക്കടത്തായി ദുബായിലേക്കൊഴുകുന്നു. ഐവറി കോസ്റ്റിലേയും ഘാനയിലേയും സാംബിയയിലേയുമെല്ലാം കഥ ഇതുതന്നെ. ഈ സ്വർണ്ണമെല്ലാം കൈകാര്യം ചെയ്യുന്നത്, ഈ സ്വർണ്ണകടത്തിൽ നിന്നെല്ലാം പണം കൊയ്യുന്നത് ഇതിന്റെ ഗതാഗതം ഒരുക്കുന്ന ഭീകരസംഘങ്ങളാണ്..ആഫ്രിക്കയിൽ ഈ പ്രദേശങ്ങളിലുള്ള പ്രധാന ഖനികളെല്ലാം നിയന്ത്രിക്കുന്നത് ഇസ്ലാമികസ്റ്റേറ്റ്, അൽഖൈ്വദ പോലെയുള്ള ഭീകരസംഘങ്ങളാണ്. ഒരു രൂപപോലും ഗവണ്മെന്റുകൾക്ക് നികുതിനൽകാതെ ഇവർ നിയമവിരുദ്ധമായി സ്വർണം ദുബായ് റിഫൈനറികളിലേക്ക് കടത്തുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇ റിഫൈനറികളിലേക്ക് എത്തിച്ചേരുന്ന സ്വർണം 2006ൽ 18% ആയിരുന്നെങ്കിൽ 2016ൽ അത് 50% ആണ്. സ്വർണം ഉൽപ്പാദിപ്പിക്കുന്നവനു ലാഭത്തിന്റെ വളരെച്ചെറിയ ഭാഗം മാത്രമാണ് ലഭിക്കുന്നത്. ഈ സ്വർണ്ണത്തിനെയാണ് 'ചോരപ്പൊന്ന്'' എന്ന് പറയുന്നത്. ആഫ്രിക്കയിൽ ഖനികളിൽ ജോലിചെയ്യുന്ന അടിമകളായ കുട്ടികളുടെ മുതൽ ഈ സ്വർണം കടത്തുന്നതിനിടയിൽ ഭീകരസംഘങ്ങൾ കൊന്നുകൂട്ടുന്ന ആയിരക്കണക്കിനാൾക്കാരുടെ വരെ ചോര ഈ സ്വർണ്ണത്തിൽ പറ്റിയിരുപ്പുണ്ട്. ദുബായിലെ റിഫൈനറികളിൽ ഉരുക്കി 916 ആക്കി ദുബായ് മൾട്ടി കമ്മോദിറ്റീസ് സെന്ററിൽ ട്രേഡിങ്ങിനായെത്തുമ്പോഴേക്കും ഈ സ്വർണം നിങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം ആഘോഷിക്കാൻ തക്കവണ്ണം ഏടുകളിൽ ശുദ്ധമായിട്ടുണ്ടാവും. ഇങ്ങനെയാണ് ദുബായ് സ്വർണ്ണക്കടത്തിന്റേയും ഭീകരസംഘങ്ങളുടേയും ടഹബ്' ആയി മാറുന്നത്. ഏത് വഴിയിലൂടെത്തിയാലും അവിടെയെത്തിയാൽ സ്വർണം ശുദ്ധമാവും. ഇത് എവിടെനിന്ന് വന്നതാണെന്ന് ചോദ്യമില്ല. എങ്ങനെ ആരു കൊണ്ടുവന്നു എന്നാരും ചോദിക്കില്ല. ആ ആർഭാടങ്ങളുടെയെല്ലാം പിറകിലുള്ള ചോരമണം സ്വർണ്ണക്കടത്തിന്റെയാണ്.

എവിടെ നിന്നാണ് സ്വർണം എത്തുന്നതെന്ന പോലെ എവിടേക്കാണ് സ്വർണം പോകുന്നതെന്നും ദുബായ് റിഫൈനറികൾക്ക് നോട്ടമില്ല. ഈ സ്വർണം നിയമപരമായി ലോകത്തെ ഏറ്റവും വലിയ സംസ്‌കരിച്ച സ്വർണ്ണത്തിന്റെ ഉപഭോക്താവായ ഇന്ത്യയിലെത്തണമെങ്കിൽ 12.5 ശതമാനത്തോളം ഇറക്കുമതിച്ചുങ്കവും 8 ശതമാനത്തോളം ജി എസ് ടിയും ഇന്ത്യൻ സർക്കാരിനു നൽകണം. ഈ 20.5 ശതമാനം ലാഭത്തിനായാണ് ഇന്ന് പ്രധാനമായും സ്വർണം ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നത് എന്നാണ് വയ്‌പ്പ്.

ബ്ലഡ് ഡയമണ്ട് വരുന്ന വഴികൾ

ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്നും യുദ്ധഭൂമികളിൽനിന്നും ഖനംചെയ്യുന്ന വജ്രത്തെ രക്ത വജ്രമെന്ന് പറയുന്നും ഇതുകൊണ്ടുതന്നെയാണ്. എല്ലാം പൊളിഞ്ഞ ഈ സമയത്തും ഡി കമ്പനി പിടിച്ചു നിൽക്കുന്നത് ഈ ബ്ലഡ് ഡയണ്ട് ബിസിനസുകൊണ്ടുതന്നെയാണ്. ഡയമണ്ട് കടത്ത് തടയാൻ ലോകരാജ്യങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിയമവിരുദ്ധവഴികളിലൂടെ വജ്രമെത്തിക്കാനും വിൽപ്പന നടത്താനും കോടാനുകോടികൾ നേടാനും അധോലോകനായകകർക്ക് തടസ്സങ്ങളില്ല. സിംബാംബ്വെ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം വജ്രങ്ങൾ ദുബായിൽ എത്തിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ചാണ് ഇതിന്റെ കച്ചവടവും നടക്കുന്നതും. 10 ലക്ഷം ഡോളർ മൂല്യമുള്ള വജ്രം കടത്തുമ്പോൾ 10,000 ഡോളർ വരെയാണ് ഇവർക്ക് കൂലിയായി നൽകുന്നത്. നിയമാനുസൃത ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ആഫ്രിക്കൻ തീവ്രവാദികൾ സ്വന്തമായി കുഴിച്ചെടുത്ത് വിൽക്കുന്ന അസംസ്‌കൃത വജ്രത്തിലാണ് മാഫിയയുടെ നോട്ടം. അംഗോള, സിയറ ലിയോൺ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് തീവ്രവാദികൾക്കുള്ള ധനസമാഹരണത്തിന് ഇവ ഉപയോഗിക്കുന്നത്. വിൽപനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടിട്ടുള്ളതിനാൽ രക്ത വജ്രമെന്നാണ് ഇവയുടെ പൊതുവായ പേര്.

സ്വർണ്ണ ശൃംഖലയിലുള്ള എല്ലാവരും നിയമം ലംഘിക്കുന്നില്ല. പല ഖനികളും നിയമാനുസൃതമാണ്. പക്ഷേ അവർ. സാധാരണഗതിയിൽ ഉൽപ്പാദകർ സ്വർണം ഇടനിലക്കാർക്ക് വിൽക്കയാണ് ചെയ്യുന്നത്. ഇടനിലക്കാർ ഒന്നുകിൽ സ്വർണം കള്ളക്കടത്തിലൂടെ യുഎഇയിൽ എത്തിക്കയാണ്. അവർ ഇതിന് നികുതി അടയ്്ക്കുന്നില്ല. പലപ്പോഴും ലഗേജുകളിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചാണ് ഇവ വിമാനത്താളത്തിൽനിന്ന് കടത്തുക. ഉദാഹരണത്തിന്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (ഡിആർസി) ഒരു പ്രധാന സ്വർണ്ണ നിർമ്മാതാവാണ്, എന്നാൽ ഔദ്യോഗിക കയറ്റുമതിയായി രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപാദനത്തിന്റെ ഒരു ഭാഗം മാത്രമാണ്. മിക്കതും അയൽ രാജ്യമായ ഉഗാണ്ടയിലേക്കും റുവാണ്ടയിലേക്കും കടത്തുന്നു.'തീർച്ചയായും ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്, പക്ഷേ ഇത് തടയാൻ ഞങ്ങൾക്ക് വളരെ കുറച്ച് കാര്യങ്ങളേ ഉള്ളൂ,'' കോംഗോ സർക്കാർ സ്ഥാപനമായ സിഇസി ഡയറക്ടർ തിയറി ബൊലിക്കി റോയിട്ടേസ് ലേഖകരോട് പറയുന്നു.

കള്ളനോട്ട് അടിച്ച് ആഫ്രിക്കയെ തകർക്കുമ്പോൾ

ഒരു അഴക്കുചാലിൽനിന്ന് മറ്റൊരു അഴുക്കുചാലിലേക്കുള്ള യാത്ര എന്ന് രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ് പറയുന്നതുപോലെ ഒരു മാഫിയ എപ്പോഴും മറ്റൊരു മാഫിയക്ക് വളം വെക്കുകയാണെന്നത് ലോക ചരിത്രമാണ്. സ്വർണ്ണകിട്ടാനായി ആഫ്രിക്കൻ രാജ്യങ്ങളുടെ കറൻസി വ്യാപകമയാി കള്ളനോട്ടായി അടിച്ചിറങ്ങാൻ തുടങ്ങി. ഒറിജിനലിനെ വെല്ലന്ന വാജ്യൻ. പാക്കിസ്ഥാനിലും അഫ്ഗാനിലുമൊക്കെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇങ്ങനെ കോഗോയുടെയും നൈജീരിയയുടെ കോടിക്കണക്കിന് കറൻസി അടിച്ചു.സ്വിറ്റ്സർലന്റിലെ കമ്പനി ഇന്ത്യയ്ക്ക് നൽകുന്ന പ്രത്യേക മഷിയും പാക്കിസ്ഥാന് ലഭിക്കുമായിരുന്നു. അതാണ് ഐ.എസ്‌ഐ മേൽനോട്ടത്തിൽ കറാച്ചിയിലെയും സെക്യൂരിറ്റി പ്രസുകളിൽ അച്ചടിച്ചിരുന്ന ഇന്ത്യൻ കറൻസിക്ക് ഇത്ര ഒറിജിനാലിറ്റിയുണ്ടായിരുന്നത്. അതുപോലെ ഒറിജനലിനെ വെല്ലുന്ന വ്യാജനിറക്കി അവർ ആഫ്രിക്കയെ പാപ്പരാക്കി

ഈ രാജ്യങ്ങളുടെ സെക്യൂരിറ്റി പ്രസുകളിൽ യഥാർത്ഥ കറൻസി പേപ്പറിൽ അച്ചടിക്കുന്ന വ്യാജകറൻസി എങ്ങനെ പിടിക്കപ്പെടാണ്. അങ്ങനെ ആഫ്രിക്ക കനകംമൂലം സാമ്പത്തികമായി തകർന്നു. കറൻസി സ്വന്തമായി അച്ചടിക്കാതെ മറ്റുരാജ്യങ്ങളിൽ നിന്ന് പ്രിന്റ് ചെയ്ത് വാങ്ങുന്ന ആഫ്രിക്കൻ രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിൽ ആഫ്രിക്കൻ കറൻസി വ്യാജമായി അച്ചടിക്കാം. കറൻസി പേപ്പറിൽ ലിനൻ കൂടി ഉൾപ്പെട്ട യു.എസ് ഡോളർ ഇറാൻ വ്യാജമായി നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യക്ക് കറൻസി പേപ്പർ നൽകുന്നത് ആറ് യൂറോപ്യൻ കമ്പനികളാണ്. ഇതേ പേപ്പറും സ്വിറ്റ്സർലന്റിലെ കമ്പനി ഇന്ത്യയ്ക്ക് നൽകുന്ന പ്രത്യേക മഷിയും പാക്കിസ്ഥാന് ലഭിക്കുമായിരുന്നു. അതാണ് ഐ.എസ്‌ഐ മേൽനോട്ടത്തിൽ കറാച്ചിയിലെയും സെക്യൂരിറ്റി പ്രസുകളിൽ അച്ചടിച്ചിരുന്ന ഇന്ത്യൻ കറൻസിക്ക് ഇത്ര ഒറിജിനാലിറ്റിയുണ്ടായിരുന്നത്. അതുപോലെ ഒറിജനലിനെ വെല്ലുന്ന വ്യാജനിറക്കി അവർ ആഫ്രിക്കയെ പാപ്പരാക്കി.

സ്വർണ്ണത്തിന്റെ ഉപോൽപ്പന്നമായി മയക്കുമരുന്ന് മാഫിയയും പിടിമുറക്കുന്നതാണ് പിന്നീടങ്ങോട്ട് ആഫ്രിക്ക കണ്ടത്. കൊളംബിയൻ ലഹരിമരുന്നു മാഫിയയാണ് ഏഷ്യയിലെ കടത്തുകാർക്കുള്ള പ്രതിഫലമായി സ്വർണം നൽകാൻ തുടങ്ങിയത്. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഖനികളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണ ബിസ്‌കറ്റുകൾ കടത്തുകൂലിയായി നൽകുന്നതായിരുന്നു ഡോളർ നൽകുന്നതിലും മാഫിയകൾക്കു ലാഭം. പിന്നീട്, ലഹരികടത്തുകാർക്കും മെറ്റൽ കറൻസി പ്രിയപ്പെട്ടതായി. അങ്ങനെ ലഹരി സംഘങ്ങൾക്ക് ആഫ്രിക്ക പ്രിയപ്പെട്ടതായി. ചുളുവിലക്ക് സ്വർണം വാങ്ങി ലഹരിക്ക് പ്രതിഫലം നൽകാം. ഇപ്പോൾ ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലും അവിടെ പതിവാണ്.

അതായത് സ്വർണ്ണക്കടത്ത് എന്നത് ലഹരി മുതൽ തീവ്രാവാദംവരെ ബന്ധപ്പെട്ടു കിടുക്കുന്ന വലിയ ഒരു ശൃഖലയുടെ അറ്റമാണ്. അവിടെയാണ് നമ്മുടെ നയതന്ത്ര കള്ളക്കടത്തിനെയും ചിരച്ച് തള്ളാൻ കഴിയാത്തത്. ഇവിടെയാണ് കെ ടി റമീസിന്റെ ടാൻസാനിയൻ യാത്ര സംശയങ്ങളും ദുരൂഹതകളും ഉയരുന്നത്.

റമീസ് ടാൻസാനിയയിൽ ഇന്ന് ആയുധം വാങ്ങിയത് എന്തിന്?

കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ പേരിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന രാഷ്ട്രമാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ. റമീസ് ഇവിടെനിന്ന് ആയുധം വാങ്ങിയതിന് തെളിവുണ്ടെന്ന് എൻഐഎ പറയുന്നു. പക്ഷേ ഇതിന് എത്രയോ മുമ്പുതന്നെ ടാൻസാനിയൻ മാഫിയയെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളിൽ അടക്കം വാർത്തകൾ വന്നിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ ആയുധവ്യാപാരത്തിന്റെയും വജ്രക്കടത്തിന്റെയും തലസ്ഥാനമാണ് ഈ രാജ്യം. ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് ടാൻസാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ). വടക്ക് കെനിയ, ഉഗാണ്ട, പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയൽ രാജ്യങ്ങൾ. കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും. ടാങ്കായിക, സാൻസിബാർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ടാൻസാനിയ എന്ന പേരു ലഭിച്ചത്. 1961-ൽ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ ടാൻകായിക എന്ന പേരിൽ ഒറ്റരാജ്യമായിരുന്നു. 1964-ൽ കിഴക്കേ തീരത്തുള്ള സാൻസിബാറുമായി യോജിച്ചു.

ഇടക്കിടെ ഈ രാജ്യത്ത് ഉണ്ടാകുന്ന രാഷ്ട്രീയ അസ്വസ്ഥതകൾ മുതലെടുത്ത് ആദ്യം പണി തുടങ്ങിയത് വജ്രമാഫിയ ആയിരുന്നു. എന്നാൽ ഇതിനൊരു തിരിച്ചടിയുണ്ടായി. ഭ്രാന്തൻ ഭരണാധികാരി എന്നറിയപ്പെടുന്ന ജോൺ പോംബെ മഗുഫുലി അധികാരത്തിൽ കയറിയതോടെ വജ്രമാഫിയക്ക് പണി കൊടുത്തു. ഈ അധോലോക പ്രവർത്തനങ്ങൾ പ്രസിഡന്റിന്റെ പാർട്ടി നേരിട്ട് ഏറ്റെടുത്തു. ജാൺ പോംബെ മഗുഫുലിപേര് കൊറോണക്കാലത്താണ് ലോകത്തിന് സുപരിചിതമായത്. കോവിഡ് വൈറസ് സാത്താന്റെ പണിയാണെന്നായാരിന്നു ടാൻസാനിയൻ പ്രസിഡന്റ് പേറഞ്ഞത്. ജൂണിൽ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു മഗുഫുലിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളുടെ പ്രാർത്ഥനകാരണം രാജ്യത്ത് നിന്ന് രോഗബാധ ഇല്ലാതായെന്നായിരുന്നു ടാൻസാനിയൻ പ്രസിഡന്റ് അവകാശപ്പെട്ടത്.ആരോഗ്യ പ്രതിസന്ധി ഊതി വീർപ്പിച്ചതാണെന്നും പ്രാർത്ഥനയ്ക്ക് വൈറസിനെ 'ഇല്ലാതാക്കാൻ'' കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ അശാസ്ത്രീയ പ്രചാരണങ്ങൾ മൂലം ആ രാജ്യത്ത് കോവിഡ് വർധിക്കയാണ് ഉണ്ടായത്.

അങ്ങനെ വജ്രമാഫിയ കളംമാറ്റിയത് ആയുധക്കടത്തിലേക്കാണെന്നാണ് പറയുന്നത്. ലോകത്തിലെ ഏത് ആയുധവും എ കെ 47 തോക്ക് തൊട്ട് 'മലപ്പുറം കത്തിവരെ' ഇവിടെ വാങ്ങാൻ കിട്ടും. റഷ്യയിൽനിന്നും വിഘടിത സോവിയറ്റ് റിപ്പബ്ലിക്കുകളിൽനിന്നുമാണ് ആയുധം എത്തുന്നത് എന്നാണ് അറിയുന്നത്. ഇറാൻ, വടക്കൻ കൊറിയ എന്നിവടങ്ങളിൽനിന്നും ആയുധം എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാൻസാനിയയിൽനിന്നാണ് ഹൂതി വിമതർ അടക്കമുള്ളവർ ആയുധങ്ങൾ ശേഖരിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഎസ് അടക്കമുള്ള ലോകത്തിന്റെ വിവധി ഭാഗങ്ങളലുള്ള തീവ്രാവാദികൾക്ക് ആയുധം എത്തുന്നതും ടാൻസാനിയ വഴിയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വേണം റമീസ് ആയുധം ടാൻസാനിയിൽ എത്തി വാങ്ങിയത് കൂട്ടിവായിക്കാൻ.

വാൽക്കഷ്ണം: സുവർണ്ണ ചന്ദ്രക്കല (Golden Crescent ) ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ കറുപ്പ്-ഹെറോയിൻ മയക്കുമരുന്നുൽപ്പാദനകേന്ദ്രങ്ങളെ അന്താരാഷ്ട്രതലത്തിൽ വിളിക്കുന്ന പേരാണിത്. ഈ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കറുപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന മയക്കുമരുന്നുകൾ അന്താരാഷ്ട്ര തലത്തിൽ വിതരണം ചെയ്യപ്പെടുന്നത്. ഇവിടെയും താലിബാൻ അൽഖ്വയിദ നിയന്ത്രണത്തിലാണ് കാര്യങ്ങൾ. കൊളംബിയയിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും യു എസ് എയിലേക്കുള്ള കൊക്കെയ്ൻ കടത്തിൽ മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുകളെന്നപോലെ, സുവർണ്ണ ചന്ദ്രക്കല ഭാഗത്തുനിന്നുള്ള മയക്കുമരുന്ന് കടത്തലിൽ ഹിസ്ബുൾ മുജാഹിദീൻ, ലഷ്‌കർ തുടങ്ങിയതൊട്ട് മാവോയിസ്റ്റുകളുടെ വരെ പങ്കുണ്ടെന്നാണ് വിവരം. അതായത് ലഹരിയും സ്വർണ്ണവും ഇഴചേരുമ്പോൾ നാം കൂടുതൽ ഭയക്കണമെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP