Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയോദ്‌ഗ്രഥന സമിതിയുടെ ശിപാർശ പ്രകാരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇന്ദിരാഗാന്ധി 67ൽ കൊണ്ടുവന്ന നിയമം; അന്ന് ഇടതുപക്ഷത്തു നിന്നു പോലും എതിർപ്പുണ്ടായില്ല; മുംബൈ ഭീകരാക്രമണത്തിനു ശേഷം ചിദംബരം 'പോട്ട'യെ ലയിപ്പിച്ച് ശക്തമായ നിയമമാക്കി; ഇപ്പോൾ ഭീകര പ്രവർത്തനത്തിന്റെ പേരിൽ വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമില്ലാതെ എൻഐഎക്ക് കണ്ടുകെട്ടാമെന്ന ഭേദഗതി കൊണ്ടുവന്നത് അമിത് ഷാ; യുഎപിഎ എന്ന രാജ്യസുരക്ഷാ നിയമം സത്യത്തിൽ കരിനിയമമാണോ?

ദേശീയോദ്‌ഗ്രഥന സമിതിയുടെ ശിപാർശ പ്രകാരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇന്ദിരാഗാന്ധി 67ൽ കൊണ്ടുവന്ന നിയമം; അന്ന് ഇടതുപക്ഷത്തു നിന്നു പോലും എതിർപ്പുണ്ടായില്ല; മുംബൈ ഭീകരാക്രമണത്തിനു ശേഷം ചിദംബരം 'പോട്ട'യെ ലയിപ്പിച്ച് ശക്തമായ നിയമമാക്കി; ഇപ്പോൾ ഭീകര പ്രവർത്തനത്തിന്റെ പേരിൽ വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമില്ലാതെ എൻഐഎക്ക് കണ്ടുകെട്ടാമെന്ന ഭേദഗതി കൊണ്ടുവന്നത് അമിത് ഷാ; യുഎപിഎ എന്ന രാജ്യസുരക്ഷാ നിയമം സത്യത്തിൽ കരിനിയമമാണോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോഴിക്കോട്ട് മവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം അനുഭാവികളെന്ന് പറയുന്ന അലൻ, താഹ എന്നീ രണ്ടു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ്ചെയ്യുകയും, യുഎപിഎ ചുമത്തിയതും വൻ വിവാദമായതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ സംവാദങ്ങൾ നടക്കുകകയാണ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം അഥവാ അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റ് എന്ന യുഎപിഎയെ കേരളീയ സമൂഹത്തിനുമുന്നിലും വലിയ വില്ലനായാണ് പലരും അവതരിപ്പിക്കുന്നത്. എന്നാൽ സ്വതന്ത്രചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ നിഷാന്ത് കെ ടി പെരുമണ്ണയെപ്പോലുള്ളവർ, തീവ്രവാദ സംഘടനകളെ നേരിടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നിയമമാണ് ഇതെന്നും, ഏത് നിയമത്തെും പോലും ഇതും ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ നിയമങ്ങളുടെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന നിരവധി കേസുകൾ ഉണ്ടായതിനെ തുടർന്നാണ് യുഎപിഎ കൂടുതൽ ഭേദഗതികളോടെ കർശനമാക്കപ്പെട്ടത്. ശക്തമായ വേരുകളുള്ള ഒരു തീവ്രവാദ സംഘടനക്ക് നിലവിലെ ഇന്ത്യൻ നിയമപ്രകാരം നിഷപ്രയാസം പ്രതിയെ ജാമ്യത്തിൽ ഉറക്കാന കഴിയും. അതുകൊണ്ടുതന്നെയാണ് നിയമപരമായ നൂലാമാലകൾ ഇല്ലാത്ത ശക്തമായ നിയമം വേണമെന്ന ആവശ്യമാണ് യുഎപിഎക്ക് വഴിതെളിച്ചത്.

'അതീവ ഗൗരവമുള്ള കേസുകളിൽ ആളെ കസ്റ്റഡിയിൽ വയ്ക്കുന്നതിനും, രേഖകളും, ഇടപാടുകളും, വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനും, ഒക്കെ നിയമപരമായ നൂലാമാലകൾ ഇല്ലാതാക്കാനും, ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനുമാണ് യുഎപിഎ ചുമത്തുന്നത്. നിലവിൽ കേസുകളോ, മറ്റു കാര്യങ്ങളോ ഇല്ലന്നിരിക്കെ, ഇടതുപക്ഷം ഭരിക്കുമ്പോൾ സിപിഎം അംഗത്തെ യുഎപിഎ ചുമത്തിയിട്ടുണ്ടങ്കിൽ അതിന് അത്രയ്ക്ക് ഗൗരവം ഉണ്ടന്ന് തന്നെ കരുതുന്നു.

ഇത്തരത്തിൽ ഗൗരവതരമായ കേസിൽ കുടുക്കാൻ മാത്രം പ്രതികൾ അത്ര കണ്ട് പ്രമുഖരും അല്ല. കേരളവും അത്രയ്ക്ക് പാവമൊന്നുമല്ല. മാവോയിസ്റ്റുകളുടെ സുരക്ഷിതമായ താവളം തന്നെയാണു് കേരളം.ഇവിടെ അക്രമണങ്ങൾ ഉണ്ടാവാത്തതു് കൃത്യമായ ഒളിത്താവളം ആണ് എന്ന അവരുടെ തന്നെ തിരിച്ചറിവിൽ നിന്നു തന്നെയാണ്. മാവോവാദി, മൗദൂദി, അമാനവ, അനാർക്കലിസ്റ്റുകളുടെ അന്തർധാര ഏറെക്കുറെ പരസ്യമായ രഹസ്യം തന്നെയാണ്'- നിഷാന്ത് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ദേശീയോദ്‌ഗ്രഥന കൗൺസിൽ ശിപാർശയനുസരിച്ച് വന്ന നിയമം

ഇന്ന് എല്ലാവരും വിമർശിക്കുന്നതുപോലെയല്ല, ദേശവിരുദ്ധ പ്രവർത്തനം തടയണമെന്ന ശക്തമായ അഭിപ്രായം രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് ഉയർന്നതോടെയാണ് യുഎപിഎ രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ന് വലിയവായിൽ വിമർശിക്കുന്ന ഇടതുപക്ഷം അന്ന് കാര്യമായ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. യുഎപിഎ കൊണ്ടുവന്നതാവട്ടെ ഇന്ദിരാഗാന്ധി സർക്കാറുമാണ്. ഇന്ത്യയിൽ സംഘടനകൾ നിയമവിരുദ്ധപ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ നിയമമാണ് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ദേശീയോദ്‌ഗ്രഥന കൗൺസിൽ രാജ്യത്തിന്റെ കെട്ടുറപ്പും പർമാധികാരവും സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിക്കാനായി ഒരു നാഷണൽ ഇന്റഗ്രേഷൻ കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ പഠിച്ചതിൽ നിന്ന് 1963-ൽ ഭരണഘടനയുടെ പതിനാറാം ഭേദഗതി നിയമം പാസാക്കി. തുടർന്ന് രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുവാനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്താനുള്ള അവകാശം ഭരണകൂടത്തിനു നൽകി. ഇതെത്തുടർന്നാണ് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്.

ഭരണഘടനയുടെ പതിനാറാം ഭേദഗതി പ്രകാരം ചില ഭരണഘടനാപരമായ അവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങളേർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരാൻ പാർലമെന്റിന്് അവകാശം നൽകി: അഭിപ്രായസ്വാതന്ത്ര്യം,സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം, സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം എന്നിവയിലാണ് മാറ്റം വരുത്തിയത്.

അതായത് നിങ്ങൾക്ക് അഭിപ്രായ സ്വതന്ത്ര്യം ഉണ്ട് എന്നതിനർഥം എന്തുപറയാറുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണഘടനയുടെ ചുവടുപിടിച്ച് മറപിടിക്കാൻ കഴിയില്ലെന്നും യുഎപിഎ വ്യക്തമാക്കുന്നു. അതുപോലെ സമാധാനപരാമായും ആയുധങ്ങൾ ഏന്താതെയുമായിരിക്കും നിങ്ങൾ സംഘം ചേരുന്നത്. പക്ഷേ പ്രചരിപ്പിക്കുന്ന ആശയ ദേശവിരുദ്ധമാണെങ്കിൽ പിടി വീഴും. പ്രധാനമന്ത്രി ഇന്ദിരാഗന്ധി പാർലിമെന്റിൽ പറഞ്ഞതും അതാണ്. പാക് അനുകൂല ചാര സംഘടകൾ സ്പോസർ ചെയ്യുന്ന നിരവധി സംഘടനകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇത്തരം നിയമത്തിന രുപം കൊടുക്കാൻ പ്രേരണ നൽകി. ഇതിനായി അവതരിപ്പിച്ച ബില്ല് പാരലമെന്റിന്റെ രണ്ട് സംഭകളും പാസാക്കുകയും 1967 ഡിസംബർ 30-ന് പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമരന്ത്രി.

അന്ന് ഈ രാജ്യസുരക്ഷാ നിയമം എന്നാണ് ഇതിനെ ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്. കരിനിയമം എന്ന് അന്ന് ഈ നിയമത്തെ ആരും കണ്ടിട്ടില്ലായിരുന്നു. പിന്നീട് ഈ നിയമത്തിൽ കടുത്ത ഭേദഗതികൾ വന്നു. അപ്പോഴാണ് അത് കരിനിയമം ആയി വിശേഷിപ്പിക്കപ്പെടുന്നത്. അപ്പോഴും ഓർക്കേണ്ടത്, രാജ്യത്ത് തീവ്രാവാദി ആക്രമണം ശക്തമായ സമയത്താണ്, ഈ നിയമം കർശനമാകുന്നത് എന്നാണ്. 2008ൽ മുംബൈ ആക്രമണങ്ങളിൽ രാജ്യം വിറങ്ങലിച്ചു നിന്നപ്പോഴാണ് കൂടുതൽ ഭേദഗതി വരുത്തികൊണ്ട് പി ചിദംബരം യുഎപിഎ ശക്തമാക്കുന്നത്. അതായത് ടാഡയും പോട്ടയും ഫലത്തിൽ ഇതിൽ ലയിപ്പിക്കുയായിരുന്നു.

ഇന്ത്യൻ പാർലിമെന്റുപോലും ആക്രമിക്കപ്പെടുന്ന രീതിയിലുള്ള ശക്തമായ തീവ്രാവാദ പരമ്പരകൾ ഉണ്ടായ രാജ്യത്താണ് പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണമെന്നതാണ് യുഎപിഎയുടെ അടിസ്ഥാനം. ഉദാഹരണമായി മറ്റ നിയമപ്രകാരം ഒരു പ്രതിയെ പിടിച്ചാൽ അയാൾക്ക് ജാമ്യം നേടാനും മറ്റും എഴുപ്പം കഴിയും. കോടികൾ ഒഴുക്കാൻ കഴിയുന്ന ഇത്തരം തീവ്രവാദ സംഘടനകൾക്ക് എത്ര വിലപിടിപ്പുള്ള അഭിഭാഷകന്റെ സേവനവും ലഭ്യമാക്കാൻ കഴിയും. ഈ സാഹചര്യത്തിലാണ്, അടിക്ക് തിരിച്ചടിയെന്ന രീതിയിൽ ജാമ്യം കിട്ടാതിരിക്കുക മാത്രമല്ല, എല്ലാവിധി സിവിൽ നിയമങ്ങൾക്കും അതീതമായ ഒരു നിയമം കൊണ്ടുവരുന്നത്. അതായത് യുഎപിഎ ശരിക്കും കരിനിയമം തന്നെയാണ്.

യുഎപിഎയിൽ വന്ന സുപ്രധാന ഭേദഗതികൾ ഇങ്ങനെ:

ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 .
ദി ക്രിമിനൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972
ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986
ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 .
ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2008

2004ലെ ഭേദഗതിയിൽ തന്നെ പോട്ടയിലെ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നു. 2008-ൽ മുംബൈ ആക്രമണങ്ങൾക്കു ശേഷം വന്ന ഭേദഗതിയിൽ ഈ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കി. ഇപ്പോഴിതാ ഏറ്റവും സുപ്രധാന വകുപ്പുകൾ കൂടി ചേർത്ത് അതിശക്തമായ ഭേദഗതിയാണ് 2019 ജൂണിൽ അമതിഷാ കൊണ്ടുവന്നത്. പുതിയ ഭേദഗതി പ്രകാരം ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലിസിന്റെ സഹായമോ ഇടപെടലോ കൂടാതെതന്നെ എൻഐഎക്ക് കണ്ടുകെട്ടാം. നേരത്തേ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ സ്വത്ത് കണ്ടുകെട്ടുന്നതിന് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു. എന്നാൽ, കേസ് എൻഐഎയാണ് അന്വേഷിക്കുന്നതെങ്കിൽ സ്വത്ത് കണ്ടുകെട്ടാൻ എൻഐഎ ഡയറക്ടർ ജനറലിന്റെ അനുമതി മതിയെന്നാണ് ഭേദഗതിയിൽ പറയുന്നത്്. ഭീകരതാ കേസുകളിൽ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് അല്ലെങ്കിൽ എസിപി റാങ്കിലുള്ളവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇൻസ്‌പെക്ടർമാർക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് ഈ നിയമഭേദഗതി. ഇൻസ്‌പെക്ടർ റാങ്കിലോ അതിന് മുകളിലോ ഉള്ളവർക്ക് കേസ് അന്വേഷിക്കാനുള്ള അധികാരം ബില്ല് എൻഐഎക്ക് നൽകുന്നു.സൈബർ കുറ്റങ്ങളും ഇനി എൻഐഎക്ക് അന്വേഷിക്കാം.

ഇവിടെയാണ് ഇടതുപാർട്ടികൾ അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. പക്ഷേ ഒന്നു ഓർത്തുനോക്കുക, ലോകത്ത് എമ്പാടും ഭീകരതുടെ വിഷവിത്തുകൾ വിതച്ച സാക്കീർ നായിക്ക് എത്രയോ കാലം പ്രവർത്തിച്ചത് ഇന്ത്യയിലായിരുന്നു. ഇത്തരം ആളുകൾ സംഘടിതമായി പ്രവർത്തിക്കുമ്പോൾ ശക്തമായ നിയമം ഇല്ലാതെ രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാം എന്നാണ്് ചോദ്യം.

ദുരുപയോഗം വ്യാപകം; പക്ഷേ പ്രതിവിധിയെന്ത്?

യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പ്രതികരിക്കുന്നവർ, അല്ലാതെ എങ്ങനെയാണ് തീവ്രവാദ സംഘടനകളെ തടയുകയെന്ന് പറയുന്നില്ല. കാശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം എന്നതൊക്കെ നാം എത്രയോ കാലമായി കേട്ടുകൊണ്ടിരിക്കുന്നതാണ്. പക്ഷേ സ്റ്റാറ്റിസ്്റ്റിക്കൽ എവിഡൻസ് യുഎപിഎക്ക് ഒപ്പമാണ്. 2008ൽ പി ചിദംബരം യുഎപിഎ കർശനമാക്കിതതിനുശേഷം, ദേശീയ സുരക്ഷാ ഏജൻസികൾക്ക് അടക്കമുണ്ടായ പിടികൂടുന്ന കേസുകളിൽ ശിക്ഷ 70ശതമാനവും ഉറപ്പാവുന്നുണ്ട്. അതുവരെ വെറും 40 ശതമാനമായിരുന്നു ശിക്ഷ. ടാഡ, പോട്ട നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാമമാത്രം പേരാണ് ശിക്ഷിക്കപ്പെട്ടിരുന്നത്. അതായത് റിസർട്ട് ഉള്ള നിയമം തന്നെയാണ് യുഎപിഎ. പക്ഷേ അതിന്റെ ദുരുപയോഗം തടയണമെന്ന് മാത്രം. ഇക്കാര്യത്തിൽ നിശാന്ത് കെ ടി പെരുമണ്ണയുടെ ്പ്രതികരണം ഇങ്ങനെയാണ്.

ഇന്ത്യയിൽ പ്രധാനപ്പെട്ട സിവിൽ, ക്രിമിനൽ നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടു്. പോക്സോ, സ്ത്രീ പീഠനം, ദളിത് പീഡന നിയമം അടക്കം ഈ കൂട്ടത്തിൽ പെടും. ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ടുമാത്രം അത്തരം നിയമം മോശമാണന്ന് പറയാൻ കഴിയില്ല. പോക്സോ കേസിൽ പോലും 40 ശതമാനത്തിലധികം ആളുകളെ വെറുതെ വിടുകയാണ് ചെയ്യാറ്. അതുകൊണ്ട് കരിനിയമം എന്നു പറഞ്ഞ് പോക്സോ തള്ളിക്കളയാൻ കഴിയുമോ എന്നാണ് ചോദ്യം. ദലിത്- സ്ത്രീ നിയമങ്ങളിലും പ്രതിചേർക്കപ്പെടുന്നത് നല്ലൊരു ശതമാനവും നിരപരാധികൾ ആണെന്ന് സുപ്രീം കോടതി തന്നെ ഈയിടെ നിരിക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം നിയമങ്ങൾ വേണ്ട എന്ന് വെക്കുന്നത് അവിവേകം മാത്രാമണ്.

ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ, ലഷ്‌കറെ ത്വയിബ സ്ഥാപകൻ ഹാഫിസ് സയീദ്, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ദാവൂദ് ഇബ്രാഹിം, മുംബൈ ആക്രമണക്കേസ് പ്രതി സഖിയുർ റഹ്മാൻ ലഖ്വി എന്നിവരെ കേന്ദ്ര സർക്കാർ 'ഭീകര'രായി പ്രഖ്യാപിച്ചത്് പുതിയ നിയമം അനുസരിച്ചാണ്.

അതേസമയം ഡോ ബിനായക് സെൻ അടക്കമുള്ള നിരവധിപേരെ അർബൻ മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തി യുഎപിഎ ചുമത്തിയകാര്യം മറക്കാൻ കഴിയില്ല. കാലാകാലങ്ങളായി സർക്കാരുകൾ ഇത്തരം കരിനിയമങ്ങൾ ദുരുപയോഗം ചെയ്തതിലൂടെ മുസ്ലിം സമുദായത്തിലെ ആയിരക്കണക്കിന് യുവാക്കളാണ് ജയിലറകളിൽ കുടുങ്ങിക്കിടക്കുന്നത്. ഔദ്യോഗികമായ കണക്കുകൾപ്രകാരം ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലായി 2,000 മുസ്ലിം യുവാക്കൾക്കെതിരേയാണ് യുഎപിഎ നിയമം ചാർത്തപ്പെട്ടിട്ടുള്ളത്.അത് ആ നിയമത്തിന്റെ കൂഴപ്പമല്ല. മറിച്ച് അത് ദുരുപയോഗം ചെയ്യുന്ന ഭരണകൂടത്തിന്റെയും അധികൃതരുടേയും ആണ്.

ഇതുസംബന്ധിച്ച് നിശാന്ത് കെ ടി പെരുമണ്ണയുടെ പോസ്റ്റ് ഇങ്ങനെയാണ്:

UAPA നിയമം ഒരു വ്യക്തിയുടെ ചുമലിൽ ചുമ്മാ ചുമത്താൻ കഴിയുന്നതല്ല. പുസ്തകം കൈയിൽ വച്ചാൽ കേസ് എടുക്കുമോ, പ്രകടനത്തിൽ പങ്കെടുത്താൽ കേസ് എടുക്കുമോ, കൊടി പിടിച്ചാൽ, മുദ്രാവാക്യം വിളിച്ചാൽ, അഭിപ്രായം പറഞ്ഞാൽ, എഴുതിയാൽ വായിച്ചാൽ കേസെടുക്കുമോ എന്നൊക്കെ അതിശയോക്തിപരമായി ആകുലപ്പെട്ടുകൊണ്ടു് കുറെ പോസ്റ്റുകൾ കാണുന്നു.. അതിൽ പലതും നിഷ്‌ക്കളങ്കകരമാണു്. അത്തരത്തിൽ തീവ്രവാദത്തെ നിങ്ങൾ ലഘൂകരിക്കരിച്ച് ദയവായി ഇരവാദ സാഹിത്യങ്ങൾ പ്രചരിപ്പിക്കരുതു്.

The Unlawful Activities (Prevention) Act, 1967 [UAPA ] എന്ന നിയമം നമ്മുടെ രാജ്യത്ത് നിലവിൽ വരുന്നത് 1967-ൽ ആണ്. തീവ്രവാദ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനാണ് ഈ നിയമം പാർലമെന്റ് പാസാക്കുന്നത്. തുടർന്നു.1969, 1972,1986, 2004, 2008, എന്നീ വർഷങ്ങളിൽ ഭേദഗതി നടന്നു. അവസാനം, മുംബെ ഭീകര ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ജ. ചിദംബരമാണ്് ഈ നിയമം 2012 -ൽ അവസാനം ഭേദഗതി ചെയ്യുന്നത്. എൻഐഎ രൂപീകരിക്കുന്നതും ഇതേ പശ്ചാത്തലത്തിൽ തന്നെയാണു്.

UAPA നിയമം രാജ്യത്തുകൊണ്ടുവന്ന അന്നു മുതൽ തുടങ്ങിയതാണു് ഈ നിയമം ഭീകരമെന്നും, മനുഷ്യത്വവിരുദ്ധമെന്നും ഇരവാദം. അത് മുഴക്കി തുടങ്ങിയതു്, മത തീവ്രവാദ, ദേശവിരുന്ധ സംഘടനകളാണ്. പിന്നീട് അത് അത്തരം സംഘടനകളുമായി ഒക്കെ ഒളിഞ്ഞും തെളിഞ്ഞും, അവർക്ക് തീവ്ര സംഘടനകൾക്ക് വേണ്ടി പൊതുബോധരൂപീകരണത്തിനും, നിയമ സഹായത്തിനും വേണ്ടിമനുഷ്യാവകാശ സംഘടനകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനകളും, ഇരവാദികളും, ചില മാധ്യമങ്ങളും, വോട്ടു ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും, ഉണ്ടാക്കിയ പൊതുബോധ നിർമ്മിതിക്ക് ഒപ്പമാണു് ഭൂരിപക്ഷം ജനങ്ങളും എന്നതാണ് അപ്രീയമായ സത്യം.

ഒരു കൊലപാതക കേസിൽ പോലും ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും, അയാളെ പരിശോധിക്കുന്നതിനും, കസ്റ്റഡിയിൽ വയ്ക്കുന്നതിനും, ചോദ്യം ചെയ്യുന്നതിനും, തെളിവുകൾ ശേഖരിക്കുന്നതിനും, റിമാന്റ് ചെയ്യുന്നതിനും, കസ്റ്റഡിയിൽ വാങ്ങുന്നതിനും ഒക്കെ നിയമപരമായ കടമ്പകൾ ഉണ്ടു. ഒരാളെ അറസ്റ്റു ചെയ്യുന്നതിനും, കസ്റ്റഡിയിൽ വയ്ക്കുന്നതിനും ഭരണഘടനാപരമായും, നിയമപരമായും ധാരാളം പരിമിതികളും പൊലീസിന് ഉണ്ടു്. യുഎപിഎ ഇതിനെയെല്ലാം ഒറ്റയടിക്ക് മറി കടക്കും.. നിയമം നന്നായി അറിയാവുന്ന 'ദേശവിരുദ്ധ' മുദ്രാവാക്യം ഉയർത്തുന്നവരും, മത തീവ്രവാദികളും നിയമത്തിന്റെയും, മനുഷ്യാവകാശത്തിന്റേയും വിടവിലൂടെ രക്ഷപെടാനുള്ള അടവാണ് അവർ ഉയർന്തുന്ന ഈ ഇരവാദം. മൗദൂദികൾ, മത തീവ്രവാദ സംഘടനകൾ, മാവോവാദി ഭീകരർ അടക്കമുള്ളവർ ഇതിന്റെ പിന്നിൽ. ദൗർഭാഗ്യവശാൽ പൊതു സമൂഹവും ഈ ഇരവാദത്തിനൊപ്പം കരയുന്നതാണു് നാം കാണുന്നത്.

യുഎപിഎ ചുമത്തുന്നതിന്, ജില്ലാ പൊലീസ് മേധാവിയുടെ അനുമതി ആദ്യം വേണം, ഡിവൈഎസ്‌പി നിലവാരത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വോഷിക്കണം. പ്രോസിക്യൂഷൻ അനുമതിയും, നിയമ ഉപദേശവും, റിട്ട: ഹൈക്കോടതി ജഡ്ജി ഐപിഎസ് ഗോപിനാഥൻ പ അദ്ധ്യക്ഷനായിട്ടുള്ള സമിതിയുടേയും, സർക്കാരിന്റേയും അംഗീകാരവും ഒക്കെ വേണം.കൃത്യമായ കുറ്റാരോപണങ്ങളും, തെളിവുകളും ഇല്ലാതെ ആർക്കെതിരെയും ഇത് പ്രയോഗിക്കാൻ എളുപ്പമല്ല.

എല്ലാ നിയമവും ദുരുപയോഗം ചെയ്യപ്പെടാറുണ്ടു്. അതുപോലെ യുഎപിഎ യും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. പ്രധാനപ്പെട്ട സിവിൽ, ക്രിമിനൽ നിയങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടു്. പോക്സോ, സ്ത്രീ പീഠനം, ദളിത് പീഡന നിയമം അടക്കം ഈ കൂട്ടത്തിൽ പെടും. ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ടു് മാത്രം അത്തരം നിയമം മോശമാണന്നു് പറയാൻ കഴിയില്ല.. കർശനമായ നിയമം ഇല്ലാതായാൽ മതവും വർഗ്ഗീയതയും ഒക്കെ പഴുത്ത് മുറ്റി നിൽക്കുന്ന നമ്മുടെ നാട്ടിൽ ഇവയൊക്കെ ബോംബുകളുടെ രൂപത്തിൽ പൊട്ടിത്തെറിക്കും എന്നതു് മറ്റൊരു യാഥാർഥ്യമായി നമുക്ക് മുന്നിലുണ്ട്..

ഗൗരവമുള്ള കേസുകളിൽ ആളെ കസ്റ്റഡിയിൽ വയ്ക്കുന്നതിനും, രേഖകളും, ഇടപാടുകളും, വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനും, ഒക്കെ നിയമപരമായ നൂലാമാലകൾ ഇല്ലാതാക്കാനും, ഗൂഢാലോചനകൾ പുറത്തു് കൊണ്ടുവരാനുമാണ് യുഎപിഎ ചുമത്തുന്നത്., നിലവിൽ കേസുകളോ, മറ്റു കാര്യങ്ങളോ ഇല്ലന്നിരിക്കെ, ഇടതുപക്ഷം ഭരിക്കുമ്പോൾ സിപിഎം അംഗത്തെ യുഎപിഎ ചുമത്തിയിട്ടുണ്ടങ്കിൽ അതിന് അത്രയ്ക്ക് ഗൗരവം ഉണ്ടന്ന് തന്നെ കരുതുന്നു. ഇത്തരത്തിൽ ഗൗരവതരമായ കേസിൽ കുടുക്കാൻ മാത്രം പ്രതികൾ അത്ര കണ്ടു് പ്രമുഖരും അല്ല.. കേരളവും അത്രയ്ക്ക് പാവമൊന്നുമല്ല. മാവോയിസ്റ്റുകളുടെ സുരക്ഷിതമായ താവളം തന്നെയാണു് കേരളം.ഇവിടെ അക്രമണങ്ങൾ ഉണ്ടാവാത്തതു് കൃത്യമായ ഒളിത്താവളം ആണ് എന്ന അവരുടെ തന്നെ തിരിച്ചറിവിൽ നിന്നു തന്നെയാണ്. മാവോവാദി, മൗദൂദി, അമാനവ, അനാർക്കലിസ്റ്റുകളുടെ അന്തർധാര ഏറെക്കുറെ പരസ്യമായ രഹസ്യം തന്നെയാണു്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP