Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

40 പേർസെന്റ് സർക്കാർ! എന്തിനും ഏതിനും കമ്മീഷൻ; കോവിഡ് കാലത്ത് സ്വിമ്മിങ്ങ് പൂളിൽ പുളച്ചു മറിഞ്ഞ ആരോഗ്യമന്ത്രി; എസ്‌ഐ നിയമന പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായത് എഡിജിപിയും വനിതാ മോർച്ച നേതാവും; ഹിജാബും ടിപ്പുവും, ഹനുമാനും എടുത്തിട്ടതും പാളി; കർണ്ണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് 'അഴിമതി ചാലിസ'!

40 പേർസെന്റ് സർക്കാർ! എന്തിനും ഏതിനും കമ്മീഷൻ; കോവിഡ് കാലത്ത് സ്വിമ്മിങ്ങ് പൂളിൽ പുളച്ചു മറിഞ്ഞ ആരോഗ്യമന്ത്രി; എസ്‌ഐ നിയമന പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായത് എഡിജിപിയും വനിതാ മോർച്ച നേതാവും; ഹിജാബും ടിപ്പുവും, ഹനുമാനും എടുത്തിട്ടതും പാളി; കർണ്ണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് 'അഴിമതി ചാലിസ'!

എം റിജു

ർണ്ണാടക തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗലൂരുവിൽ ഉടനീളം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രവും ക്യുആർ കോഡും ഉള്ള പോസ്റ്ററുകൾ നിറഞ്ഞത് അമ്പരിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. പേടിഎമ്മിന്റെ ചിഹ്നത്തിൽ മാറ്റം വരുത്തി 'പേ സി എം' എന്നാക്കിയാണ് പോസ്റ്ററുകൾ. ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതതോടെ, 40 പെർസെന്റ് സർക്കാർ എന്ന വെബ്സൈറ്റിലേക്കാണ് എത്തുക. കോൺഗ്രസ് അടുത്തിടെ നിർമ്മിച്ച വെബ്സൈറ്റാണിത്. എന്തിനും 40 ശതമാനം കമ്മീഷൻ വാങ്ങുന്ന ബിജെപി നേതാക്കളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള സൈറ്റാണ് ഇതെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്തായാലും ഇത്തരത്തിലുള്ള വ്യത്യസ്തമായ കാമ്പയിൻ ഹിറ്റായി.

40 പെർസെന്റ് കമ്മീഷൻ എന്ന ടാഗ്ലൈനും ഇതോടൊപ്പം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അഴിമതി റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനുമായി കോൺഗ്രസ് രൂപകൽപ്പന ചെയ്ത 40 പേർസെന്റ് സർക്കാർ ഡോട്ട് കോം എന്ന വെബ്സൈറ്റും ഹിറ്റായി. പക്ഷേ ഇത് കോൺഗ്രസിന്റെ ഒരു ആരോപണം മാത്രമായിരുന്നില്ല എന്നാണ്, കന്നഡ നാട്ടിൽ ജീവിക്കുന്ന നിഷ്പക്ഷരായ ആളുകൾ പറയുന്നത്. അഴിമതി ചരിത്രത്തിൽ പുതിയ റെക്കോർഡുകളാണ് സ്ഥാപിച്ച സർക്കാർ അയിരുന്നു കർണ്ണാടകയിൽ ബിജെപിയുടേത്.

തെരഞ്ഞെടുപ്പിൽ സർക്കാറിന് എറ്റവും വലിയ തിരിച്ചടിയായതും അഴിമതിയെതുടർന്നുണ്ടായ ശക്തമായ ഭരണവിരുദ്ധ വികാരമാണ്. കർണ്ണാടക തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വന്ന ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മാധ്യമ പ്രവത്തകർവരെ, ഇവിടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് പറയുമ്പോൾ, ബിജെപി നേതാക്കൾ അത് ചിരിച്ചു തള്ളുകയായിരുന്നു. എല്ലാ വിവാദങ്ങളും സാമുദായിക ധ്രുവീകരണത്തിലുടെ മറികടക്കാമെന്ന ബിജെപി നേതാക്കളുടെ കുരുട്ടുബുദ്ധിക്കും കന്നട മണ്ണ് എട്ടിന്റെ പണികൊടുത്തു. ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനം കാവിപ്പടക്ക് നഷ്ടമായി. 2024ലെ ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് നൽകുന്ന പ്രതീക്ഷയും കരുത്തും തെല്ലൊന്നുമല്ല.

എന്തിനും ഏതിനും കമ്മീഷൻ

'കൊള്ളക്കാരും തട്ടിപ്പുകാരും നിറഞ്ഞ 40 പേർസന്റ് സർക്കാർ' എന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാവ് സിദ്ധരാമയയ്യ പൊതുയോഗങ്ങളിൽ ആഞ്ഞടിക്കാറുള്ളത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിമതിയെക്കുറിച്ച് സംവാദം നടത്താൻ മുഖ്യമന്ത്രി ബൊമ്മെ, സിദ്ധരാമയ്യയെ വെല്ലുവിളിച്ചിരുന്നു. ശ്രീലങ്കയിലെ മഹേന്ദ രജപക്സയുടെ സർക്കാറിനെ 10 പേഴ്്സന്റ് സർക്കാർ എന്നായിരുന്ന ജനം പരിഹസിച്ചിരുന്നത്. എന്നാൽ കർണ്ണാടകയിലെ ബസവരാജ ബൊമ്മെയുടെ നേതൃത്വത്തിലുള്ള സർക്കാർ, അതിനെ കടത്തിവെട്ടി. പാർട്ടി നേതാക്കളിൽ പലരും ഇന്ന് കോടീശ്വരന്മാരാണ്. അനധികൃത ഖനനംതൊട്ട് ഐടി പാർക്കുകളിൽ വരെ അഴിമതി പൂത്തുലഞ്ഞു. ഇത് പലപ്പോഴും പാർട്ടിക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. കേന്ദ്ര നേതൃത്വത്തിന് പലതവണ പരാതികിട്ടി.

പക്ഷേ തങ്ങൾ നടത്തുന്ന എല്ലാ അഴിമതികളും സാമുദായിക ധ്രുവീകരണത്തിലുടെ മറികടക്കാമെന്നായിരുന്നു ബിജെപി കരുതിയത്. അവർ ടിപ്പുവിനെയും ഹനുമാനെയുമൊക്കെയാണ് എടുത്തിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും ഹനുമാന്റെ പേരിലാണ് വോട്ട് തേടിയത്. പക്ഷേ അതൊന്നും യാതൊരു ഫലവും കണ്ടിട്ടില്ല എന്ന് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നു. ബിജെപിയെ നിഷ്‌ക്കാസനം ചെയ്തുകൊണ്ട് കോൺഗ്രസ് ജയിച്ചുകയറുമ്പോൾ, അത് കാവിഭരണത്തിലെ സമാനകൾ ഇല്ലാത്ത അഴിമതിക്കെതിരായ താക്കീത് കൂടിയാവുകയാണ്. 9 മന്ത്രിമാർ തോറ്റത് തന്നെ ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണ്. കോവിഡ് കാലത്ത് സ്വിമ്മിങ്ങ് പൂളിൽ പുളച്ചു മറിഞ്ഞ ആരോഗ്യമന്ത്രി ഡോ സുധാകറും തോറ്റവരിൽ പെടുന്നു!

തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പാർട്ടി എംഎൽഎ അഴിമതി കേസിൽ കുടുങ്ങിയത് ബിജെപിക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ബിജെപി എംഎൽഎ മാദൽ വിരുപാക്ഷപ്പയുടെ മകനിൽ നിന്ന് 7.7 കോടി രൂപയാണ് ലോകായുക്ത പിടികൂടിയത്. പിതാവിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന മകൻ പ്രശാന്ത് മാദൽ മൊഴി നൽകിയതോടെ വിരുപാക്ഷപ്പ ഒളിവിൽ പോയി. പിന്നീട് ജാമ്യത്തിലിറങ്ങി.

ബെംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റായ പ്രശാന്തിന്റെ വീട്ടിൽനിന്ന് ആറുകോടി രൂപയും ഓഫീസിൽനിന്ന് 2..02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് പ്രശാന്തിനെ അറസ്റ്റുചെയ്തതിനുപിന്നാലെയാണ് ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. മകൻ അറസ്റ്റിലായതിനുപിന്നാലെ മാദൽ വിരുപാക്ഷപ്പ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ.) അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. ഈ രീതിയിലാണ് ഇവിടുത്തെ അഴിമതി. ഖനന- വ്യവസായ- മദ്യ മേഖലകളിലെ അഴിമതി പറയുകയും വേണ്ട. പഴയ ബെല്ലാരി ബ്രദേഴ്സിന്റെയൊക്കെ അഴിമതിക്കഥകൾ എത്രയോ തവണ മാധ്യമങ്ങളിൽ നിറഞ്ഞതാണ്.

ബിനാമിയായി വന്ന് കരുത്തനായ ബൊമ്മെ

അഴിമതിപോലെ തന്നെ ബിജെപിക്ക് വലിയ പ്രതിസന്ധിയായത് മുതിർന്ന നേതാക്കളായ യെദിയൂരപ്പയും, മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും തമ്മിലുള്ള കലഹം ആയിരുന്നു. സത്യത്തിൽ യദൂരിപ്പയുടെ ബിനാമി എന്ന പേരിൽ അധികാരത്തിൽ ഏറിയ ആളാണ് ബൊമ്മൈ. ഇദ്ദേഹം ബിജെപിക്കാരൻ പോലുമായിരുന്നില്ല. സോഷ്യലിസ്റ്റ് പശ്ചാത്തലത്തിൽനിന്നുവന്ന നേതാവാണ് .ജനതാ പാർട്ടിയുടെ മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകാനാണ് ബസവരാജ. യെദിയൂരപ്പയുടെ ചരടുവലിയിൽ ജനതാദൾ യുനൈറ്റഡിൽനിന്ന് 2008ലാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. പിന്നീട് യെദിയൂരപ്പ മുൻകൈയെടുത്താണ് ഓപറേഷൻ താമരയിലൂടെ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാറിനെ അട്ടിമറിക്കുന്നത്. തുടർന്നാണ് യെദിയൂരപ്പ മുഖ്യമന്ത്രിയാവുന്നത്.

എന്നാൽ പിന്നീട് യെദിയൂരപ്പക്കെതിരെ, ബിജെപിയിൽ വലിയ കലാപം ഉണ്ടായപ്പോഴാണ് ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് ബൊമ്മെ മുഖ്യമന്ത്രിയാവുന്നത്. പക്ഷേ അധികാരം കിട്ടിയതോടെ ബൊമ്മെയുടെ മട്ടുമാറി. യെദിയൂരപ്പയെ അനുസരിക്കാതെ ആയി. അഴിമതി സ്വന്തം നിലക്ക് നടത്താൻ തുടങ്ങി. ഇത്തവണ അവസാന ഘട്ടത്തിലാണ് യെദിയൂരപ്പ പ്രചാരണത്തിന് എത്തിയത്. അദ്ദേഹത്തിന്റെ സമുദായമായ ലിംഗായത്തുകൾ, ബിജെപിയെ കൈവിടുന്നതിന് ഒരു കാരണം അതാണ്.

ബൊമ്മൈ സർക്കാർ വൻ അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും, കടുത്ത അഴിമതി ആരോപണത്തെതുടർന്ന് മുതിർന്ന മന്ത്രി ഈശ്വരപ്പ രാജിവെക്കേണ്ടിവന്നിട്ടും, എസ്‌ഐ നിയമന പരീക്ഷ ക്രമക്കേടിൽ എ.ഡി.ജി.പിയും വനിതാ മോർച്ച നേതാവുമടക്കം അറസ്റ്റിലായിട്ടും അതൊന്നും സർക്കാറിനെ ബാധിച്ചിട്ടില്ല എന്ന മട്ടിലായിരുന്നു ബിജെപിയുടെ പ്രചാരണം. അഴിമതിയെ വർഗീയതകൊണ്ട് മൂടാമെന്നാണ് അവർ കരുതിയത്. ഹിജാബ് വിവാദവും, ടിപ്പുവും,ഹനുമാൻ വിവാദമുമൊക്കെ തുണക്കുമെന്നാണ് അവർ കരുതിയത്. സംസ്ഥാന തലത്തിൽ പാർട്ടിയുടെ മുഖമായി എടുത്തുകാട്ടാൻ പറ്റിയ ഒരു നേതാവുപോലും ഇല്ലായിരുന്നു. പ്രധാനമന്ത്രി മോദി നേരിട്ടാണ് കന്നഡ മണ്ണിലെ പ്രചാരണം നയിച്ചത്. കേന്ദ്രീകൃത സംവിധാനത്തിലുടെ മോദിയെ ഉയർത്തിക്കാട്ടി ഭരണം പിടിക്കാമെന്ന് ബിജെപിയുടെ തന്ത്രങ്ങൾക്ക് ഏറ്റ തിരിച്ചടികൂടിയാണിത്. മോദി പ്രഭാവം എടുത്തിട്ട് എല്ലായിടത്തും, പ്രചാരണം നടത്തിയാൽ അത് വിജയിക്കണം എന്നില്ല എന്ന സൂചനയും കർണ്ണാടക നൽകുന്നു.

കോൺഗ്രസിലാവട്ടെ രാഹുൽ ഗാന്ധിയേക്കാൾ ആൾക്കൂട്ടത്തെ ആകർഷിച്ചത് പ്രിയങ്കയാണ്. പക്ഷേ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കിട്ടിയ വൻ പ്രതികരണമാണ് ഇവിടെ ജയിക്കുമെന്ന പ്രതീതിയുണ്ടാക്കിയത് എന്നും, അതോടെയാണ് സംഘടനക്ക് പുത്തൻ ഉണർവ് കിട്ടിയതെന്നുമാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.

ഹനുമാൻ പ്രചാരണം ചീറ്റി

അവസാനം നിമിഷം തങ്ങൾ എടുത്തിട്ട ഹനുമാൻ വിവാദം ഗുണം ചെയ്യുമെന്നായിരുന്നു ബിജെപി കരുതിയിരുന്നത്. അധികാരത്തിൽ വന്നാൽ ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായിരുന്നു. വടക്കേ ഇന്ത്യയിൽ ഹനുമാനെ 'ബജ്‌റംഗ് ബലി' എന്നാണ് വിളിക്കുക. ആ പേരിലാണ് ബജ്‌റംഗ് ദൾ എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്. പക്ഷേ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണ് ബജ്‌റംഗ് ദൾ. ഈ സംഘടനയെ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനമാണ് ബിജെപി ഹനുമാന് എതിരെയാക്കി തിരിച്ചുവിട്ടത്.

ഡബിൾ എഞ്ചിൻ സർക്കാർ അടക്കം തങ്ങളുടെ പ്രചാരണങ്ങൾ ഒന്നും ഏശുന്നില്ലെന്ന നിരാശയിൽ ഇരുന്ന ബിജെപി കിട്ടിയ അവസരം മുതലാക്കി. രാഷ്്ട്രീയ കളി നന്നായി അറിയാവുന്ന നരേന്ദ്ര മോദി തന്നെ ആദ്യ വെടി പൊട്ടിച്ചു. ബജ്‌റംഗ് ദളിനെതിരെ പറയുന്നവർ ബജ്‌റംഗ് ബലിയെ ( ഹനുമാനെ ) അപമാനിക്കുന്നവരാണ് എന്ന പ്രചാരണമാണ് അദ്ദേഹം നടത്തിയത്. മോദിയുടെ റാലികളിലെ പ്രസംഗം ആരംഭിക്കുന്നതു തന്നെ 'ജയ് ബജ്‌റംഗ് ബലി' എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ്. വോട്ട് ചെയ്യുമ്പോൾ എല്ലാവരും 'ജയ് ബജ്രംഗബലി' എന്ന് വിളിക്കണമെന്നു മോദി ആഹ്വാനം ചെയ്തിരുന്നു. ബജ്രംഗ്ദളും ഹിന്ദു സംഘടനകളും ഹനുമാൻ ചാലിസ കീർത്തന യജ്ഞവും മറ്റും സംഘടിപ്പിച്ച് രംഗം കൊഴുപ്പിച്ചു. കോൺഗ്രസ് നേരത്തേ രാമന് എതിരായിരുന്നു എന്നും ഇപ്പോൾ ഹനുമാന് എതിരായിരിക്കുകയാണെന്നും മോദി ആവർത്തിച്ചു.

എന്നാൽ ഹനുമാൻ വിവാദം കൊഴുത്തതോടെ, പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാമ്പ്യനായ ഡി കെ ശിവകുമാർ ഇടപെട്ടു. പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പുതിയ ഹനുമാൻ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന വാഗ്ദാനവും ഡികെ ശിവകുമാർ മുന്നോട്ടുവച്ചു. 'ബജ് രംഗ്ബലിയും ബജ്രംഗ്ദളും തമ്മിൽ, എന്താണ് ബന്ധം? ഞാനും ഒരു ഹനുമാൻ ഭക്തനാണ്. അവർ മാത്രമല്ല ഹനുമാൻ ചാലിസ ചൊല്ലുന്നത്. ഞങ്ങളും എല്ലാ ദിവസവും ചൊല്ലാറുണ്ട്'' - -ഡി കെ പറഞ്ഞു.

ബജ്‌റംഗ്ദളിനെ നിരോധിക്കുക എന്നത് സംസ്ഥാന സർക്കാരിന് സാധ്യമായ കാര്യമല്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വീരപ്പ മൊയ്‌ലിയും പറഞ്ഞു. ഇത്തരമൊരു നിർദ്ദേശം കോൺഗ്രസിന് മുമ്പാകെയില്ല. ഒരു സംഘടനയെ നിരോധിക്കുക എന്നത് ഒരു സംസ്ഥാന സർക്കാരിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോപ്പാലിൽ ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന അഞ്ജനാദ്രി ഹിൽസിന്റെ വികസനത്തിനായി ഒരു പ്രത്യേക ബോർഡ് തന്നെ രൂപീകരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞത് താൻ ദിവസവും രണ്ട് തവണ ഹനുമൻ ചാലീസാ ചൊല്ലുന്നയാളാണ് എന്നാണ്. ഹനുമാനേയും ബജ്‌റംഗ് ദളിനേയും ഒന്നായി ചിത്രീകരിക്കുന്നത് ഹനുമാനോടുള്ള അനാദരവാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും പറഞ്ഞു.

ഇത്തരം കൊണ്ടുപടിച്ച പ്രചാരണത്തിലൂടെ, ബജ്രംഗ്ദളിനെയും ഹനുമാൻ ആരാധനയെയും വേർതിരിച്ചു കാട്ടാൻ കോൺഗ്രസിന് കഴിഞ്ഞു. ബജ്‌റംഗ്ദളിനെ ഹനുമാന് തുല്യമായി പ്രഖ്യാപിക്കുക വഴി മോദി വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, അദ്ദേഹം മാപ്പുപറയണമെന്നും ഡി കെയും സിദ്ധരാമയയ്യും അടക്കമുള്ള നേതാക്കൾ ആവർത്തിച്ചു. അതോടെ ബിജെപിയുടെ ആ പ്രചാരണവും പാളി.

കിങ്‌മേക്കറായി  ഡികെ

എടുത്തുപറയാൻ ഒരു സംസ്ഥാന നേതാവ് പോലുമില്ലാതെ ബിജെപി ബുദ്ധിമുട്ടിയേപ്പോൾ, പിസിസി അധ്യക്ഷനും, രാജ്യത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനുമായ ഡി കെ ശിവകുമാറിന്റെയും, മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെയും ഡബിൾ എഞ്ചിൻ കോമ്പോയുമായി കോൺഗ്രസ് അടിച്ചുകയറുകയായിരുന്നു. ഡി കെ ശിവകുമാറാണ് ഈ തെരഞ്ഞെടുപ്പിലെ കിങ്് മേക്കർ എന്ന് പറയാം. പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന വ്യവസായ ശൃഖലയുടെ ഉടമകൂടിയായ ഡി കെ, അമിത്ഷാ ഇറക്കുന്ന അതുപോലെ തന്നെ കാശിറക്കി കളിക്കാൻ പ്രാപ്തനായ നേതാവാണ്. അതുകൊണ്ടുതന്നെ ഡി കെയെ പൂട്ടുക എന്നതായിരുന്നു ബിജെപി സ്വീകരിച്ച ഒരു തന്ത്രം. പക്ഷേ അതിനായി അവർ നടത്തിയ ശ്രമങ്ങൾ ചീറ്റിപ്പോയി. ഡി കെയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല.

താൻ ബിജെപി നേതാക്കളെപ്പോലെ നികുതി വെട്ടിക്കുന്നില്ലെന്നും തന്റെ എല്ലാം പരസ്യമാണെന്നുമാണ് ഡി കെ വെളിപ്പെടുത്തിയത്. 1200 കോടിയോളം അസ്തിയുള്ള നേതാവാണ് ഇദ്ദേഹം. എന്നാൽ താൻ സ്വത്ത് വിവരം മറച്ചുവെക്കാറില്ലെന്നും, അത് കൃത്യമായി പറയുന്നതുകൊണ്ടാണ് തന്റെ സ്വത്തിൽ വർധനവുണ്ടാകുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡി കെയെ അപമാനിക്കാനായി അദ്ദേഹം ടിപ്പുവിന്റെ ബന്ധുവാണെന്നാണ്, തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം, അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് അടക്കമുള്ളവർ അടിച്ചുവിട്ടത്. തന്റെ പിതാവും മുത്തഛനുമൊക്കെ ആരാണെന്ന് ഈ നാട്ടുകാർക്ക് നന്നായി അറിയാമെന്നാണ് ശിവകുമാർ തിരിച്ചടിച്ചത്. അതുപോലെ ശിവകുമാർ ഒരു പാർട്ടി കഴിഞ്ഞ് മദ്യപിച്ച് മടങ്ങുന്ന ഒരു വീഡിയോയും ബിജെപിക്കാർ എന്തോ ആനക്കാര്യംപോലെ പ്രചരിപ്പിച്ചു. എന്നാൽ താൻ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന് എല്ലാവർക്കും അറിവുള്ളതാണെന്നും, അതിൽ എന്താണ് പ്രശ്നമെന്നും ഡി കെ തിരിച്ചടിച്ചതോടെ ബിജെപിക്കാരുടെ ഫ്യൂസ് പോയി.

തന്റെ മണ്ഡലമായ കനകപുരയിൽ അധികം ശ്രദ്ധിക്കാതെ കോൺഗ്രസ് പ്രവർത്തകർക്ക് അവേശം പകരാനായി കർണ്ണാടക മുഴവൻ ഓടി നടന്ന് ഡികെ പ്രചാരണം നടത്തി. സാധാരണ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മറ്റ് പാർട്ടികളിൽനിന്ന് ബിജെപിയിലേക്കാണ് ഒഴുക്ക് ഉണ്ടാവാറുള്ളത്. പക്ഷേ ഇത്തവണ മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ അടക്കമുള്ള ഒരു ഡസനിലേറെ നേതാക്കളെ തന്നെ ശിവകുമാർ കോൺഗ്രസിലേക്ക് കാലമാറ്റി കൊണ്ടുവന്നു. അമിത്ഷാപോലും ഞെട്ടുന്ന തന്ത്രങ്ങളാണ് ഡി കെ ആസൂത്രണം ചെയ്തത്. മറുഭാഗത്ത് ബിജെപിയിൽ ആവട്ടെ കടുത്ത നേതൃദാരിദ്രമായിരുന്നു.

കന്നടയിലെ വി എസ് എന്ന സിദ്ധരാമയ്യ

അതുപോലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആവട്ടെ കർണ്ണാടകയിൽ ഏറ്റവും പേരുള്ള അഴിമതിരഹിത പ്രതിഛായയുള്ള നേതാവുമാണ്.കോൺഗ്രസിലെ സോഷ്യലിസ്റ്റ് മുഖമാണ് കെ സിദ്ധരാമയ്യ. കർണാടകയിലെ 40.1 ശതമാനം വോട്ടർമാർ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി എക്സിറ്റ് പോൾ കണക്കുകൾ സൂചിപ്പിരുന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകർ അദ്ദേഹത്തെ ശക്തനായ സ്ഥാനാർത്ഥിയായി കണക്കാക്കുന്നു. എന്നാൽ എക്‌സിറ്റ് പോൾ പ്രകാരം വോട്ടർമാരിൽ 4.2 ശതമാനം മാത്രമാണ് ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിച്ചത്. ഇതിനൊരു കാരണമുണ്ട്. കേരളത്തിൽ വി എസ് അച്യുതാന്ദന് കേരളത്തിലുള്ള സ്വീകാര്യതയും പരിവേഷവുമാണ് സിദ്ധരാമയ്യയ്ക്ക്. കേരളത്തിൽ വിഎസിനുണ്ടായിരുന്നത് പോലെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രതീക്ഷയാണ് സിദ്ധരാമയ്യ എന്ന നേതാവ്.

ഒരു കാലത്ത് ജെ.ഡി.എസിലെ ശക്തനായ നേതാവായിരുന്നു സിദ്ധരാമയ്യ. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ അടുത്ത അനുയായിയായി ആയിരുന്നു. എന്നാൽ തന്റെ പിൻഗാമിയായി മകൻ കുമാരസ്വാമിയെ അഭിഷേകം ചെയ്യാനുള്ള ദേവഗൗഡയുടെ തീരുമാനത്തിൽ അസ്വസ്ഥനായ സിദ്ധരാമയ്യ 2005ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മികച്ച വിജയത്തോടെ സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയായി.

2018ൽ രണ്ട് സീറ്റിൽ മത്സരിച്ച സിദ്ധരാമയ്യ ഒരിടത്ത് പരാജയപ്പെട്ടു. ദളിത്, മുസ്ലിം സമുദായങ്ങൾക്കിടയിൽ സിദ്ധരാമയ്യക്ക് ശക്തമായ സ്വാധീനമുണ്ട്. അതും കോൺഗ്രസിന് ഗുണം ചെയ്തു. ഡി കെയും തന്ത്രങ്ങളും സിദ്ധരാമയ്യുടെ ജനപ്രീതിയും ചേർന്നതോടെ ശരിക്കും ഡബിൾ എഞ്ചിൻ ആയി, കോൺഗ്രസ് പാർട്ടി മാറുകയായിരുന്നു.

ന്യൂനപക്ഷ  വോട്ടുകൾ ഏകീകരിക്കപ്പെട്ടു

അതുപോലെ തന്നെ ജെഡിഎസും ഈ തെരഞ്ഞെടുപ്പിൽ തൂത്ത് എറിയപ്പെട്ടു. എത് കാലാവസ്ഥയിലും 18 ശതമാനം വോട്ട് കിട്ടാറുണ്ടായിരുന്ന ജെഡിഎസ് ഇത്തവണ 13 ശതമാനത്തിലേക്ക് നീങ്ങി. തങ്ങളുടെ പരമ്പരാഗത മേഖലയായ മൈസൂർ ബെൽറ്റിൽപോലും അവർക്ക് തിരിച്ചടിയുണ്ടായി. കുമാരസ്വാമിയുടെയും കൂട്ടരുടെയും അഴിമതിയും സ്വജനപക്ഷപാതവും, ശരിക്കും ജനത്തെ വെറുപ്പിച്ചൂവെന്ന് ചുരുക്കം. ജെഡിഎസിന്റെ വോട്ട് കുറവ് നേട്ടമായത് കോൺഗ്രസിനാണ്. വോട്ട് ശതമാനം നോക്കുമ്പോൾ ബിജെപിക്ക് അത്ര വലിയ തിരിച്ചടിയേറ്റിട്ടില്ല എന്ന് വ്യക്തമാണ്.

അതുപോലെ ലിംഗായത്ത് സമുദായത്തിൽനിന്ന് ഉണ്ടായ വൻ രോഷവും ബിജെപിക്ക് തിരിച്ചിടയായി. മുപ്പത് സീറ്റുകൾ എങ്കിലും ഇങ്ങനെ നഷ്ടമായി എന്നാണ് കണക്കാക്കുന്നത്. യെദൂരിയപ്പ മാറിയതോടെ വൊക്കലിംഗ സമുദായം ബിജെപിയിൽനിന്ന് അകന്നു. അതോടെ മറ്റൊരു പ്രമുഖ സമുദായമായ വൊക്കലിംഗയെ പ്രീണിപ്പിക്കാനായി ബിജെപി നീക്കം. കഴിഞ്ഞ വർഷം നവംബറിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 108 അടി ഉയരമുള്ള നാദപ്രഭു കെംപെഗൗഡയുടെ പ്രതിമ (അഭിവൃദ്ധിയുടെ പ്രതിമ) പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തുകൊണ്ട് വൊക്കലിഗ ഹൃദയഭൂമി കീഴടക്കാനുള്ള തന്ത്രങ്ങൾക്ക് ബിജെപി തുടക്കം കുറിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. അതുപോലെ മറ്റൊരും ലിംഗായത്ത് നേതാവായിരുന്നു ജെഗദീഷ് ഷെട്ടാർ പാർട്ടി വിട്ടതും സമുദായവുമായുള്ള ബിജെപിയുടെ അകൽച്ചകൂട്ടി.

അതുപോലെ പോപ്പുലർ ഫ്രണ്ടിന്റെ നിരോധവും മറ്റൊരു രീതിയിൽ ബിജെപിക്ക് തിരിച്ചടിയായി. കാരണം അവർ സ്ഥാനാത്ഥിയെ നിർത്തി ഒരു നിശ്ചിത ശതമാനം വോട്ട് ഭിന്നിപ്പിക്കാതെ അതും കോൺഗ്രസിലേക്ക് പോയി. കേരളത്തിൽനിന്നുള്ള സാമുദായിക നേതാക്കൾ അടക്കം മംഗലാപുരം പോലുള്ള മുസ്ലീങ്ങൾ കൂടുതലുള്ള മേഖലയിൽ പോയി ഒരു വിധത്തിലും വോട്ട് ഭിന്നിക്കരുതെന്നും, കോൺഗ്രസിലേക്ക് വോട്ട് പോകണമെന്നും നിർദ്ദേശം നൽകിയതായി വാർത്തകൾ ഉണ്ടായിരുന്നു. വോട്ട് ശതമാനത്തിന്റെ കണക്ക് നോക്കുമ്പോൾ, ജെഡിഎസിന്റെ വോട്ടുകളിൽ വലിയ കുറവാണ് ഉണ്ടായത്. ന്യുനപക്ഷ വോട്ടുകൾ ജെഡിഎസ് വിട്ട് കോൺഗ്രസിലേക്കാണ് പോയത്. ബിജെപിക്ക് വോട്ട് ശതമാനത്തിൽ വലിയ കുറവൊന്നും വന്നിട്ടില്ല.

ഇനിയിപ്പോൾ ആര് മുഖ്യമന്ത്രിയാവും എന്ന ചോദ്യമാണ് എവിടെയും. ഡി കെയോ അതോ സിദ്ധരാമയ്യയ്യോ. ഭൂരിഭാഗം പേരും കർണ്ണാടക കിങ്ങ് മേക്കറായ ഡി കെ ക്കായി മറുവിളി കൂട്ടുന്നുണ്ട്. അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനായിരിക്കും. എന്തായാലും, 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കോൺഗ്രസിന് വലിയ ആശ്വാസമാവുകയാണ്, പാർട്ടി അധ്യക്ഷൻ ഖാർഖെയുടെ തട്ടകത്തിലെ ജയം.

വാൽക്കഷ്ണം: കർണ്ണാടകയിലെ ബിജെപിയുടെ പതനത്തിന്റെ പേരിൽ വലിയ തോതിൽ സോഷ്യൽ മീഡിയിൽ ആഘോഷിക്കുന്ന സിപിഎമ്മിന് അവിടെ എത്ര വോട്ട് ലഭിച്ചുവെന്ന് നോക്കം. അഞ്ചിടത്ത് മത്സരിച്ചതിൽ നാലിടത്തും ആയിരം വോട്ട് തികച്ചിട്ടില്ല! അതും ജെഡിഎസിന്റെ പിന്തുണയുണ്ടായിട്ടും. ബാഗേപ്പള്ളിയെിലെ ഡോ അനിൽ അഗിലപ്പ മൂന്നാം സ്ഥാനത്ത് എത്തിയതാണ ആകെയുള്ള ആശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP