Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിനക്കു വല്ല സിനിമയിലും അഭിനയിക്കാൻ പൊക്കൂടേ' എന്ന് ചോദിച്ചത് മലയാളം മാഷ്; ആ ചോദ്യം നെഞ്ചിൽ ആഗ്രഹമായി വളർന്നു; ഇരുപതാം വയസിൽ അഭിനയിച്ചത് മുപ്പതു രൂപ പ്രതിഫലത്തിൽ; തിരക്കഥയിൽ 'ഒതുങ്ങാത്ത' തൃശൂർ ഭാഷയിലുള്ള ആ കൗണ്ടറുകൾ

'നിനക്കു വല്ല സിനിമയിലും അഭിനയിക്കാൻ പൊക്കൂടേ' എന്ന് ചോദിച്ചത് മലയാളം മാഷ്; ആ ചോദ്യം നെഞ്ചിൽ ആഗ്രഹമായി വളർന്നു; ഇരുപതാം വയസിൽ അഭിനയിച്ചത് മുപ്പതു രൂപ പ്രതിഫലത്തിൽ; തിരക്കഥയിൽ 'ഒതുങ്ങാത്ത' തൃശൂർ ഭാഷയിലുള്ള ആ കൗണ്ടറുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. പ്രായപൂർത്തിയായ യുവാവാണ് ഇന്നസന്റ്. ക്ലാസിൽ പുതിയ മലയാളം മാഷ് വന്നു. ഇന്നസന്റ് പതിവ് വികൃതി. ചൂരലെടുത്ത് അടിക്കാനോക്കിയ നാരായണൻ മാഷ് ഒന്നാലോചിച്ചശേഷം വടി വലിച്ചെറിഞ്ഞു കൊണ്ട് പറഞ്ഞു, നിന്നെ ഞാൻ അടിക്കുന്നില്ല. മുതിർന്നവരെ തല്ലരുത് എന്നാണു പ്രമാണം. ഡിഗ്രിക്കു പഠിക്കേണ്ട പ്രായത്തിൽ എട്ടാം ക്ലാസിലിരിക്കുന്ന വിദ്യാർത്ഥിയോടു മാഷ് പരിഹാസത്തിൽ ചോദിച്ചു, നിനക്കു വല്ല സിനിമയിലും അഭിനയിക്കാൻ പൊക്കൂടേ. ആ ചോദ്യം തന്റെ നെഞ്ചിൽ കയറിയിരുന്ന് ആഗ്രഹമായി വളർന്നു. അങ്ങനെ നടനായി. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് തന്റെ സ്‌കൂൾ കാലത്തെ അനുഭവം ഒരിക്കൽ ഇന്നസെന്റ് പറഞ്ഞത്.

ഹാസ്യനടന്മാരെക്കുറിച്ച് പൊതുവെ പറയുന്ന ഒരു കാര്യമുണ്ട്. അവർ ജീവിതത്തിൽ ഗൗരവക്കാരായിരിക്കുമെന്ന്. പക്ഷേ ഇന്നസെന്റ് ഈ വിഭാഗത്തിൽപ്പെടുന്ന ഒരാളായിരുന്നില്ല. സിനിമയിൽ ആകട്ടെ ജീവിതത്തിൽ ആകട്ടെ, നർമം കൊണ്ട് ആളുകളെ കയ്യിലെടുക്കാൻ ഇന്നസെന്റിനോളം കഴിവുള്ള മറ്റൊരു നടനുണ്ടോ എന്നത് സംശയമാണ്. ഉരച്ചു നോക്കുന്തോറും അതിനു തുനിയുന്നവരെ തലതല്ലി ചിരിപ്പിച്ച ജീവിതം. തിരക്കഥയിൽ ഒതുങ്ങാത്ത, തമാശയുടെ ആൾരൂപമായിരുന്നു ഇന്നസന്റ്.

ഇരുപതാം വയസിൽ മുപ്പതു രൂപ പ്രതിഫലത്തിൽ അഭിനയിച്ചു തുടങ്ങിയ സിനിമാ ജീവിതം. നിർമ്മാതാവായിരുന്ന ഇന്നസന്റ് എങ്ങനെ നടനായി എന്ന ചോദ്യത്തിനും ഇന്നസെന്റ് തന്നെ പലവട്ടം മറുപടി പറഞ്ഞിട്ടുണ്ട്. നിർമ്മാതാവിന്റെ ടെൻഷനേക്കാൾ സുഖം അഭിനയമാണത്രേ. ചിരിപ്പിക്കാനറിയാം എന്ന് പറയുക മാത്രമല്ല ഇടതടവില്ലാതെ ഏവരെയും ചിരിപ്പിച്ചു ഇന്നസന്റ്.

ചിന്തകളുടെ തരികളാൽ നിറച്ച ചിരിയുടെ ഒരു മത്താപ്പ്. ഇന്നസന്റ് എന്ന പേര് ചിരിയുടെ മിനിമം ഗ്യാരന്റിയാണെന്ന് അഞ്ച് പതിറ്റാണ്ടായി മലയാളി പറയുന്നുമുണ്ട്. കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിൽ പങ്കെടുത്തിട്ടുണ്ട് ഇന്നസന്റ്. രാഷ്ട്രീയമായിരുന്നില്ല ചേതോവികാരം. പഠിക്കാൻ മടിയായതിനാൽ എങ്ങനെയും സ്‌കൂൾ പൂട്ടിക്കണം. അതു മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് പല സിനിമകളിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന മാഷായി വന്നു ഇന്നസന്റ്.

വീണ്ടും ചില വീട്ടുകാര്യം എന്ന ചിത്രത്തിലഭിനയിക്കാൻ സംവിധായകൻ സത്യൻ അന്തിക്കാട് ഇന്നസെന്റിനെ വിളിച്ചു. ലീവാണെന്നായിരുന്നു മറുപടി. തന്റെ അഭിനയം തനിക്കു തന്നെ ബോറടിച്ചു തുടങ്ങിയതാണു ലീവിനു കാരണമെന്നും വെളിപ്പെടുത്തി. ഇന്നസന്റ് വെറുമൊരു കൊമേഡിയനായിരുന്നില്ല. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ ഇന്നസെന്റിന്റെയും അപ്പന്റെയും ജീവിതത്തിൽനിന്ന് കുറുക്കിയെടുത്തതാണെന്ന് സത്യൻ അന്തിക്കാട് ഓർമിക്കുന്നു.

അയ്യർ ദ് ഗ്രേറ്റ് എന്ന സിനിമയിൽ അഭിനയിച്ച് മമ്മൂട്ടിയും ഹിസ് ഹൈനസ് അബ്ദുല്ലയിൽ അഭിനയിച്ച് മോഹൻലാലും തിളങ്ങി നിൽക്കുന്ന സമയം. ഷാജി കൈലാസ് തന്റെ ഡോക്ടർ പശുപതി എന്ന ചിത്രത്തിന്റെ കഥയുമായി ഇന്നസന്റിനെ കണ്ടു. കഥ ഇഷ്ടമായി, പക്ഷേ സിനിമയുടെ പേര് ഒന്നു പരിഷ്‌കരിച്ചൂടേ. എങ്ങനെ എന്ന് ഷാജി കൈലാസ്. പശുപതി ദ് ഗ്രേറ്റ് എന്നോ ഹിസ് ഹൈനസ് പശുപതി എന്നോ മാറ്റിക്കൂടേ എന്ന് ഇന്നസന്റ്.

ഇന്നസന്റ് സ്വയം സംഭാവന ചെയ്ത ആക്ഷനുകളും കോമഡി ഡയലോഗുകളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറെയുണ്ട്. തിരക്കഥയിൽ ഇന്നസന്റിന്റെ ഡയലോഗിന്റെ ഭാഗത്ത് തൃശൂർ ഭാഷയിലുള്ള കൗണ്ടർ എന്നു മാത്രമെഴുതാൻ തിരക്കഥാകൃത്തുക്കൾ ധൈര്യം കാട്ടിയ നാളുകൾ കഴിഞ്ഞു.

തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.

അതിന് കാരണം ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ കൂടെ പഠിച്ചവരെല്ലാം ഇപ്പോൾ മാഷുമാരായി ചേർന്നു. അവരെന്നെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ടായില്ല. അവര് തന്നെ ചോദിക്കാൻ തുടങ്ങി, താനിവിടെ കൊറേക്കാലം ആയാല്ലോ, നല്ല പ്രായം ഉണ്ടല്ലോ എന്ന്. അതോടെ പഠിപ്പിന് സുല്ലിട്ടു. ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്ന എസ്. രാധാകൃഷ്ണനും അദ്ദേഹത്തിന്റെ സഹോദരൻ ശിവദാസനും വി.പി. ഗംഗാധരനുമെല്ലാം ഇന്നസെന്റിന്റെ സഹപാഠികളായിരുന്നു. തന്റെ പോലെ 'ഇരുന്ന്' പഠിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നസെന്റിന്റെ ഭാഷ്യം.

സ്‌കൂൾ കാലം മുതൽ തന്നെ പൊതുപ്രവർത്തനത്തിൽ തുടക്കം കുറിച്ചിരുന്നു ഇന്നസെന്റ്. പഠിക്കുമ്പോൾ ക്ലാസ് ലീഡറായിരുന്നു, പിന്നീട് മുനിസിപ്പൽ കൗൺസിലറായി, യുവാവായി വിലസുമ്പോഴും വഴിയോര വർത്തമാനങ്ങൾക്കിടയിൽ തമാശകൾ പറയുമ്പോൾ ആളുകൾ ചിരിക്കുകയും അതിനിടയിൽ ആളാവുന്നതുമൊക്കെ പതിവായി.. വോളിബോൾ കോച്ചായി.. നടനായി..നിർമ്മാതാവായി.. എംപിയായി.. ഇനി തന്റെ ഉദ്ദേശ്യം വേറെയാണെന്ന് പറയുമായിരുന്നു ഇന്നസെന്റ്.

പഠനം അവസാനിപ്പിച്ച് പല ബിസിനസുകളും ചെയ്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ഗുണം പിടിച്ചില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. നാട്ടിൽ ചില്ലറ നാടകങ്ങൾ ചെയ്താണ് അഭിനയം പരീക്ഷിക്കുന്നത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. നൃത്തശാലയായിരുന്നു ആദ്യ സിനിമ. അന്നത്തെ കാലത്ത് ഒട്ടുമിക്ക ഷൂട്ടിങുകൾ നടക്കുന്നത് മദ്രാസിലാണ്. സിനിമാക്കാരുടെ സ്വപ്ന ഭൂമി. ട്രെയിനിൽ കയറാനുള്ള കാശ് സംഘടിപ്പിച്ച് യാത്ര തിരിക്കും. ഏതെങ്കിലും സിനിമയിൽ ചെറിയ വേഷമുണ്ടോ എന്ന് നോക്കി അലഞ്ഞു തിരിയും. ഭാഗ്യം കൊണ്ട് എന്തേലും ഒത്തുകിട്ടും.

നടനെന്ന നിലയിൽ ജാടയിട്ട് നാട്ടുകാരുടെ മുന്നിലൂടെ നടക്കുമ്പോൾ അവർ ചോദിക്കും, അടുത്ത പടം എന്നാണെന്ന്. അങ്ങനെയൊന്നിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാൽ ചമ്മിയ ചിരിയാരിക്കും മറുപടി. അഭിനയിച്ച ചിത്രങ്ങൾ നാട്ടിൽ റിലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ ചെന്നിരുന്ന് ഇന്നസെന്റ് നാട്ടുകാർക്കൊപ്പം പടം കാണും. സിനിമയിൽ തന്നെ കാണുമ്പോൾ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവർ തിരിച്ചറിഞ്ഞോ എന്നറിയാൻ എന്നാൽ ആരും മൈൻഡ് ചെയ്യാതാകുമ്പോൾ അമർഷമുണ്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് ഇന്നെസെന്റ്.

അതിനിടെ ഒരുപാട് വേഷങ്ങൾ ചെയ്തുവെങ്കിലും മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങളാണ് ഇന്നസെന്റിന്റെ ജീവിതത്തിൽ ആദ്യം വഴിത്തിരിവായത്. മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷന്റെ ഒരു അവാർഡും ഇന്നസെന്റിന് ലഭിച്ചു. എന്നാൽ അതുകണ്ട് സിനിമാക്കാർ ആരും വിളിച്ചില്ലെങ്കിലും സിനിമകൊണ്ടു തന്നെ ജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു ഇന്നസെന്റിന്. അതു തന്നെയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചതും. എഴുന്നൂറോളം സിനിമകളിലാണ് ഇന്നസെന്റ് വേഷമിട്ടത്.

പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂൽ കല്യാണം, മിമിക്സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനൽക്കാറ്റ്, ഉത്സവമേളം, മക്കൾ മാഹാത്മ്യം, അർജുനൻ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവിൽക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കോട്ടയം കുഞ്ഞച്ചൻ, ദേവാസുരം, കിലുക്കം, മിഥുനം, നമ്പർ 20 മദ്രാസ് മെയൽ, ഡോക്ടർ പശുപതി, പൊന്മുട്ടയിടുന്ന താറാവ്, മൈ ഡിയർ മുത്തച്ഛൻ, വിയറ്റ്നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കൻ പത്രോസ്, പവിത്രം, പിൻഗാമി, പൈ ബ്രദേഴ്സ്, തൂവൽകൊട്ടാരം, അഴകിയ രാവണൻ, ചന്ദ്രലേഖ, അയാൾ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കാക്കക്കുയിൽ, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണൻസ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്ലർ, സ്നേഹിതൻ, മനസ്സിനക്കരെ, കല്യണരാമൻ, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരൻ, ക്രോണിക്ക് ബാച്ചിലർ, തുറുപ്പുഗുലാൻ, രസതന്ത്രം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.മാലാമാൽ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ മഴവിൽ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ൽ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP