Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ മക്കൾ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ടി വി കാണാറുണ്ടോ? എങ്കിൽ വലുതാകുമ്പോൾ അവർ ലഹരിക്ക് അടിമയാകും; ന്യുസിലാൻഡിലെ പഠന റിപ്പോർട്ട് നമ്മുടെ മതാപിതാക്കളെ ഓർമ്മിപ്പിക്കുന്നത്

നിങ്ങളുടെ മക്കൾ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ടി വി കാണാറുണ്ടോ? എങ്കിൽ വലുതാകുമ്പോൾ അവർ ലഹരിക്ക് അടിമയാകും; ന്യുസിലാൻഡിലെ പഠന റിപ്പോർട്ട് നമ്മുടെ മതാപിതാക്കളെ ഓർമ്മിപ്പിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ദിവസം രണ്ടു മണിക്കൂറിലധികം നേരം ടി വി കാണുവാൻ ചെലവഴിക്കുന്ന കുട്ടികൾ വലുതാകുമ്പോൾ ചൂതാട്ടം, സിഗരറ്റ്, മയക്കുമരുന്ന്, മദ്യം എന്നിവയ്ക്ക് അടിമകളാകാൻ സാധ്യതയുണ്ടെന്ന് ന്യുസിലാൻഡിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 1000 പേരിൽ അവർ കുട്ടികളായതു മുതൽ 45 വയസ്സുവരെയുള്ള കാര്യങ്ങൾ വിശകലനം നടത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ പങ്കെടുത്തവരിൽ ഓരൊ രണ്ടു വർഷത്തിനും ആറു വർഷത്തിനും ഇടയിൽ ടി വിയുടെ ഉപയോഗത്തെ കുറിച്ച് പഠിച്ചിരുന്നു. അതുപോലെ അവർ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നുവോ, മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവോ തുടങ്ങിയ കാര്യങ്ങളും പഠനത്തിനു വിധേയമാക്കിയിരുന്നു.

ഈ പഠനത്തിൽ നിന്നും വ്യക്തമായത്, അഞ്ചു വയസ്സുമുതൽ 15 വയസ്സുവരെയുള്ള കാലയളവിൽ, ദിവസേന രണ്ടു മണിക്കൂറിൽ കൂടുതൽ ടി വി കണ്ടിരുന്ന കുട്ടികൾ, ചൂതാട്ടം പോലുള്ള ദുശ്ശീലങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യത 29 ശതമാനം കൂടുതലാണ് എന്നാണ്. ഇവർ പ്രായപൂർത്തിയാകുമ്പോൾ തെറ്റായ മാർഗ്ഗത്തിലേക്ക് നയിക്കപ്പെടാനുള്ള സാധ്യത, വളരെ കുറച്ച് സമയം ടെലിവിഷൻ കണ്ടിരുന്ന കുട്ടികളേക്കാൾ കൂടുതലാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ, കുട്ടിക്കാലത്ത് രണ്ടു മണിക്കൂറിലേറെ ടെലിവിഷൻ കണ്ടിരുന്നവർ, പുകയില ഉൽപ്പന്നങ്ങൾക്ക് അടിപ്പെടാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 20 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ആദ്യം നടത്തിയ മറ്റൊരു പഠനത്തിൽ തെളിഞ്ഞത് അമേരിക്കയിലെ കുട്ടികൾ പ്രതിദിനം നാല് മണിക്കൂർ വരെ ടെലിവിഷൻ സ്‌ക്രീനിനു മുൻപിൽ ചെലവഴിക്കുന്നു എന്നാണ്. ദീർഘനേരം സ്‌ക്രീനിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നത് കുട്ടികളിൽ ഒരുതരം ആസക്തിയുണ്ടാക്കും. വലുതാകുമ്പോൾ ഇത് മറ്റു പല ആസക്തികളിലേക്കും അവരെ തിരിയാൻ പ്രേരിപ്പിക്കും എന്നുമാണ് ഗവേഷകർ പറയുന്നത്.

അന്തമില്ലാതെ ടി വി കാണുന്നത് ആസക്തി വൈകല്യം അഥവാ അഡിക്ടീവ് ഡിസോർഡർ എന്ന ഒരുതരം മാനസികാവസ്ഥയുടെ ആദ്യകാല പ്രദർശനമാണ് എന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയ, യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയിലെ പ്രിവന്റീവ് മെഡിസിൻ വിദഗ്ധ ഡോ. ഹെലെന മെക് അനലി പറയുന്നത്. ഇത് കേവലം നിരീക്ഷണം മാത്രമാണ്. അതായത്, ഇക്കാര്യം ഇനിയും തെളിയിക്കാൻ സാധിച്ചിട്ടില്ല. ജനിതക സവിശേഷതകൾ, മാതാപിതാക്കളുടെ സ്വാധീനം, സാമൂഹിക പിന്തുണ ഇല്ലായ്ക എന്നീ ഘടകങ്ങളും ഇത്തരത്തിൽ ആസക്തി വളരുന്നതിന് കാരണമായേക്കാം.

1972 ഉം 1973 നും ഇടയിൽ ജനിച്ച 1000 കുട്ടികളിലായിരുന്നു പഠനം നടത്തിയത്. അവർക്ക് 15 വയസ്സ് ആകുന്നത് വരെ ഇതിൽ പങ്കെടുത്തവരെയെല്ലാം ഓരോ രണ്ട് വർഷം കൂടുമ്പോഴും സ്‌ക്രീനിംഗിന് വിധേയമാക്കുമായിരുന്നു. അതുപോലെ അവരുടെ മാതാപിതാക്കളോടും കുട്ടികളേയും അവരുടെ പെരുമാറ്റ രീതികളേയും സംബന്ധിച്ച ചോദ്യാവലി പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുമായിരുന്നു.

15 വയസ്സിനു ശേഷം മൂന്ന് മുതൽ അഞ്ച് വർഷം കൂടുമ്പോഴായിരുന്നു പഠനത്തിൽ പങ്കാളികൾ ആയവരെ ഗവേഷകർ നേരിട്ട് കണ്ടിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP