Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൗമാര പ്രായത്തിലുള്ള ഒരാളുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു? തലയ്ക്കകത്തെ ലാൻഡ്‌സ്‌കേപ്പിങ് എങ്ങനെ കണ്ടെത്തും? അവർ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യണം?

കൗമാര പ്രായത്തിലുള്ള ഒരാളുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു? തലയ്ക്കകത്തെ ലാൻഡ്‌സ്‌കേപ്പിങ് എങ്ങനെ കണ്ടെത്തും? അവർ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യണം?

ലൈബ്രേറിയനോട് ഒരു സ്ത്രീ: ''കൗമാരക്കാരെ എങ്ങനെ വളർത്താം എന്നതിനെപ്പറ്റിയൊരു പുസ്തകം വേണമായിരുന്നു. മെഡിക്കൽ, ലൈഫ്‌സ്‌റ്റൈൽ, സെൽഫ്‌ഹെൽപ്പ് സെക്ഷനുകളിൽ മൊത്തം തിരഞ്ഞിട്ടും ഒരെണ്ണം പോലും കിട്ടിയില്ല!''

ലൈബ്രേറിയൻ: ''ഹൊറർ സെക്ഷനിൽ ഒന്നു നോക്കൂ!''
(ഒരു ഓൺലൈൻ കാർട്ടൂൺ)
...................................
കാർട്ടൂൺ ഇത്തിരി അതിശയോക്തിപരമാണെങ്കിലും കൗമാരമെന്നു കേട്ടാൽ പലർക്കും മനസ്സിലെത്തുന്ന ചില ചിത്രങ്ങൾ ഹൊറർഗണത്തിൽ പെടുന്നവതന്നെയാണ്: വൻവാഹനങ്ങൾക്കിടയിലൂടെ ഹെൽമെറ്റില്ലാത്ത തലകളുമായി ഇടംവലംവെട്ടിച്ച് അലറിക്കുതിക്കുന്ന ബൈക്കുകൾ. ഇഷ്ടപ്രോഗ്രാമിനിടയിൽ ടീവിയെങ്ങാനും ഓഫായിപ്പോയാൽ എറിഞ്ഞുതകർക്കപ്പെടുന്ന റിമോട്ടുകൾ. മിസ്സ്ഡ്‌കോളിലൂടെ പരിചയപ്പെട്ടവരുമായി ആരോടും മിണ്ടാതെ ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ.

മറുവശത്ത്, ബുദ്ധിയും ഓർമയും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും പുതുവിവരങ്ങൾ പഠിച്ചെടുക്കാനുമുള്ള കഴിവുകളും ഉച്ചസ്ഥായിയിലെത്തുന്ന പ്രായവുമാണു കൗമാരം. ശിഷ്ടജീവിതം നയിക്കേണ്ടതുള്ള ചുറ്റുപാടുകളോടു നന്നായിണങ്ങാനും മുതിർന്നൊരു വ്യക്തിയായി സ്വതന്ത്രജീവിതമാരംഭിക്കാനും ലൈംഗികബന്ധങ്ങളിൽ മുഴുകിത്തുടങ്ങാനുമൊക്കെ പ്രാപ്തി കൈവരുത്തുന്ന ഒട്ടേറെ നവീകരണങ്ങൾ തലച്ചോറിൽ കൗമാരക്കാലത്തു നടക്കുന്നുണ്ട്. ആ പ്രക്രിയയെ തക്ക സൂക്ഷ്മതകൾ പാലിക്കാതെ അവതാളത്തിലാക്കിയാലോ ആ പ്രക്രിയയുടെ പാർശ്വഫലങ്ങളായ കൗമാരസഹജമായ എടുത്തുചാട്ടത്തെയും അതിവൈകാരികതയെയുമൊക്കെ വേണ്ടുംവിധം അടക്കിനിർത്തിയില്ലെങ്കിലോ ദൂരവ്യാപകമായ പല ദുഷ്പ്രത്യാഘാതങ്ങളും വന്നുഭവിക്കുകയും ചെയ്യാം. അതിനാൽത്തന്നെ ഈയൊരു പ്രായത്തിൽ കൈക്കൊള്ളേണ്ട നടപടികളെയും മുൻകരുതലുകളെയും കുറിച്ച് കൗമാരക്കാരും മാതാപിതാക്കളും അദ്ധ്യാപകരും അറിഞ്ഞുവെക്കേണ്ടതുണ്ട്.

കൗമാരമെന്നാൽ

ലൈംഗിക പ്രായപൂർത്തിയെത്തുന്ന - പ്യുബർട്ടി എന്ന - പ്രക്രിയക്കു സമാരംഭമാവുന്നതു തൊട്ട്, സ്വന്തമായി തീരുമാനങ്ങളെടുക്കാനും സ്വതന്ത്രമായി ജീവിക്കാനും പാകത കൈവരുന്നതു വരെയുള്ള വർഷങ്ങളാണ് കൗമാരമെന്നു വിളിക്കപ്പെടുന്നത്. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ കൗമാരം പത്തിനും പത്തൊമ്പതിനും ഇടക്കുള്ള പ്രായമാണ്. പ്യുബർട്ടി ഏതു പ്രായത്തിൽ തുടങ്ങുന്നുവെന്നത് കുട്ടി ആണോ പെണ്ണോ, കുടുംബത്തിന്റെ സാമ്പത്തികപശ്ചാത്തലം തുടങ്ങിയ ഘടകങ്ങളുടെ നിയന്ത്രണത്തിലാണെന്നതിനാൽ കൗമാരത്തുടക്കവും വിവിധ കുട്ടികളിൽ വ്യത്യസ്ത പ്രായത്തിലാവാം. ഭക്ഷണലഭ്യതയിലുണ്ടായ വർദ്ധനവും മറ്റും മൂലം പ്യുബർട്ടിയും കൗമാരത്തുടക്കവും മിക്ക നാടുകളിലും പണ്ടത്തേതിലും നേരത്തേയായിട്ടുമുണ്ട് - ജർമനിയിൽ നിന്നുള്ള പഠനങ്ങൾ പറയുന്നത്, അവിടെ പെൺകുട്ടികൾ വയസ്സറിയിക്കുന്ന പ്രായം 1860-ൽ പതിനാറരയായിരുന്നെങ്കിൽ 2010-ൽ അതു പത്തരയായെന്നാണ്. നേരത്തേ നാന്ദികുറിക്കപ്പെടുന്നത് കൗമാരത്തിനും അനുബന്ധ പ്രശ്‌നങ്ങൾക്കും ദൈർഘ്യമേറ്റുന്നുമുണ്ട്.

അതേസമയം, തലച്ചോറിനുണ്ടാവുന്ന രൂപാന്തരണത്തെ മാനദണ്ഡമാക്കിയാണ് കൗമാരത്തെ നിർവചിക്കുന്നത് എങ്കിൽ അതിൽവരുന്നത് പത്തു മുതൽ ഇരുപത്തിനാലുവരെയുള്ള വയസ്സുകളാണ്. ഇതിലും വിവിധയാളുകളിൽ സമയഭേദം കാണപ്പെടുന്നുണ്ട്.

  • കൗമാരത്തിലെ ലൈംഗികവികാസവും മസ്തിഷ്‌കപരിഷ്‌കരണങ്ങളും പൊതുവെ തുടങ്ങുകയും തീരുകയും ചെയ്യാറുള്ള പ്രായങ്ങൾ

തലച്ചോറിലെ മിണ്ടിപ്പറച്ചിലുകൾ

കൗമാരത്തിലെ സവിശേഷ പെരുമാറ്റങ്ങളുടെ ഉള്ളുകള്ളികൾ മനസ്സിലാവാൻ തലച്ചോറിന്റെ ഘടനയും പ്രവർത്തനവും വളർച്ചയുമായി ബന്ധപ്പെട്ട ചില അടിസ്ഥാനവസ്തുതകൾ അറിയേണ്ടതുണ്ട്.

  • നാഡീകോശത്തിന്റെ പ്രധാനഭാഗങ്ങൾ. (1) ഡെൻഡ്രൈറ്റുകൾ (2) സെൽ ബോഡി (3) ആക്‌സോൺ (4) മയലിൻ കവചം (ചിത്രത്തിനു കടപ്പാട്: www.knowhownutrition.co.uk)

നമ്മുടെ ചിന്തകളും വികാരങ്ങളും ചലനങ്ങളും ചെയ്തികളുമൊക്കെ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലെ ആശയവിനിമയത്തിന്റെ സൃഷ്ടികളാണ്. നാഡീകോശങ്ങൾ എങ്ങിനെയിരിക്കുമെന്നതിന്റെ സാമ്പിൾ ചിത്രം 2-ൽ കാണാം. 'സെൽ ബോഡി' എന്നൊരു ഭാഗം, അതിൽനിന്നു നീളുന്ന 'ഡെൻഡ്രൈറ്റുകൾ' എന്ന ചില്ലക്കൊമ്പുകളും 'ആക്‌സോൺ' എന്നൊരു വാലും, ആക്‌സോണിനു ചുറ്റുമുള്ള 'മയലിൻ' കവചം എന്നിവയടങ്ങുന്നതാണ് നാഡീകോശങ്ങളുടെ ഘടന. നാഡീകോശത്തെയൊരു ലാൻഡ്ലൈൻഫോണുമായി താരതമ്യപ്പെടുത്തിയാൽ, ഡെൻഡ്രൈറ്റുകൾ റിസീവറിനെപ്പോലെ സന്ദേശങ്ങൾ കൈപ്പറ്റുകയും സെൽ ബോഡി ഫോണിനെപ്പോലെ അവയെ കൈകാര്യംചെയ്യുകയും ആക്‌സോൺ ഫോൺവയറിനെപ്പോലെ അവയെ മറ്റു ഭാഗങ്ങളിലേക്കു വഹിച്ചുകൊണ്ടുപോവുകയുമാണ് ചെയ്യുന്നത്.

ഓരോ കോശവും സമീപകോശങ്ങൾക്കു സന്ദേശങ്ങൾ കൈമാറുന്നത്, ആക്‌സോണിലൂടെ നേർത്ത വിദ്യുത്'തരംഗങ്ങൾ കടന്നുപോവുകയും തൽഫലമായി അതിന്റെയറ്റങ്ങളിൽനിന്ന് നാഡീരസങ്ങൾ (neurotransmitters) എന്ന തന്മാത്രകൾ ചുരത്തപ്പെടുകയും വഴിയാണ്. കോശങ്ങൾക്കിടയിൽ 'സിനാപ്‌സ്' എന്നൊരു വിടവുണ്ട്. ഇതിലേക്കാണ് നാഡീരസങ്ങൾ ചുരത്തപ്പെടുന്നത്. നാഡീരസങ്ങൾ സിനാപ്‌സിലൂടെ ബോട്ടുകളെപ്പോലെ ''അക്കരെ''യിലേക്കു നീങ്ങി, രണ്ടാംകോശത്തിന്റെ ഡെൻഡ്രൈറ്റുകളിലുള്ള 'റിസെപ്റ്ററുകൾ' എന്ന ''ജെട്ടി''കളിൽ അടുത്താണ് സന്ദേശങ്ങളെ അങ്ങോട്ടു കൈമാറുന്നത്.

  • രണ്ടു നാഡീകോശങ്ങൾ തമ്മിലുള്ള സിനാപ്‌സ് എന്ന ബന്ധം. (1) സന്ദേശം കൈമാറുന്ന കോശത്തിന്റെ ആക്‌സോൺ (2) സന്ദേശം കൈപ്പറ്റുന്ന കോശത്തിന്റെ ഡെൻഡ്രൈറ്റ് (3) രണ്ടു കോശങ്ങൾക്കുമിടയിലെ സിനാപ്‌സ് എന്ന വിടവ് (4) സിനാപ്‌സിലേക്കു ചുരത്തപ്പെട്ട നാഡീരസം (5) നാഡീരസം ചെന്നുപറ്റുന്ന റിസെപ്റ്ററുകൾ (ചിത്രത്തിനു കടപ്പാട്: http://www.synapse-redaktion.de/ )

നിത്യാഭ്യാസി ആനയെ എടുക്കുന്നത്

രോ തവണയും നാമെന്തെങ്കിലും പ്രവൃത്തിയിൽ മുഴുകുമ്പോഴോ ഏതെങ്കിലും കാര്യത്തെപ്പറ്റി ഓർക്കുമ്പോഴോ നിശ്ചിത കോശങ്ങൾ തമ്മിൽ ആശയവിനിമയം സംഭവിക്കുന്നുണ്ട്. രണ്ടു കോശങ്ങൾ തമ്മിൽ ആവർത്തിച്ച് ആശയവിനിമയം നടക്കുന്നത് അവ തമ്മിലെ ബന്ധം ശക്തിമത്താവാൻ - നാഡീരസത്തെ സ്രവിപ്പിക്കുന്ന കോശത്തിന്റെ ആക്‌സോണും കൈപ്പറ്റുന്ന കോശത്തിന്റെ ഡെൻഡ്രൈറ്റുകളും തമ്മിൽ പുതിയ സിനാപ്‌സ്ബന്ധങ്ങൾ രൂപപ്പെടാനും മുന്നേയുള്ള സിനാപ്‌സുകൾ ബലപ്പെടാനും മറ്റും - വഴിയൊരുക്കുന്നുണ്ട്. ഉദാഹരണത്തിന്, വയലിൻവായനയിൽ പ്രാവീണ്യം നേടിയവരുടെ തലച്ചോറിൽ ഇടതുകൈവിരലുകളുടെ ചലനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്‌കനാഡീകോശങ്ങളിൽ പതിവിലുമധികം ഡെൻഡ്രൈറ്റുകളും സിനാപ്‌സുകളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പരിശീലിക്കുന്നതിനനുസരിച്ച് മനക്കണക്കിലും കായികയിനങ്ങളിലും ഡ്രൈവിങ്ങിലുമൊക്കെ നമുക്കു വൈദഗ്ദ്ധ്യം കൈവരുന്നത് മസ്തിഷ്‌കത്തിലുളവാകുന്ന ഇത്തരം പരിഷ്‌കരണങ്ങളുടെ ഫലമായാണ്.

തലക്കകത്തൊരു ലാൻഡ്സ്‌കേപ്പിങ്

റെ സങ്കീർണമായൊരു അവയവമാണ് തലച്ചോർ എന്നതിനാൽത്തന്നെ അതിനു വളർച്ച പൂർത്തീകരിക്കാൻ വളരെക്കാലം വേണ്ടിവരുന്നുണ്ട്. ജനനസമയത്ത് മസ്തിഷ്‌ക നാഡീകോശങ്ങൾക്ക് അൽപസ്വൽപം ഡെൻഡ്രൈറ്റുകളും സിനാപ്‌സ്ബന്ധങ്ങളുമേ ഉണ്ടാവൂ. എന്നാൽ ജനനശേഷം, പ്രത്യേകിച്ച് ആദ്യത്തെ എട്ടു മാസങ്ങളിൽ, ഡെൻഡ്രൈറ്റുകളുടെയെണ്ണം ശരിക്കും കൂടുകയും കാലക്രമേണ ഓരോ കോശത്തിലും ഒരു ലക്ഷം ഡെൻഡ്രൈറ്റുകൾ വരെ മുളക്കുകയും ചെയ്യുന്നുണ്ട്. ബാല്യത്തിലുടനീളം, കുട്ടിയുടെ ജീവിതാനുഭവങ്ങൾക്കനുസൃതമായി, തലച്ചോറിൽ കോടാനുകോടി സിനാപ്‌സുകൾ രൂപംകൊള്ളുന്നുമുണ്ട്. തൽഫലമായാണ് നടക്കാനും ഓടാനും എഴുതാനും വായിക്കാനുമൊക്കെയുള്ള കഴിവുകൾ കുട്ടിക്കു കിട്ടുന്നത്.

തുടർന്ന്, പെൺകുട്ടികളിൽ പതിനൊന്നും ആൺകുട്ടികളിൽ പന്ത്രണ്ടും വയസ്സിനു ശേഷം, അധികം ഉപയോഗിക്കപ്പെടാത്തതോ തക്ക ശക്തിയില്ലാത്തതോ വലിയ അത്യാവശ്യമില്ലാത്തതോ ഒക്കെയായ സിനാപ്‌സുകൾ വെട്ടിയൊതുക്കപ്പെടുന്നുമുണ്ട് (ചിത്രം 4). ആരോഗ്യമുള്ള പൂക്കളുണ്ടാവാൻ റോസ് പോലുള്ള ചെടികളിൽ കമ്പുകോതൽ നടത്തുന്നപോലൊരു പ്രക്രിയയാണിത്. ഏകദേശം ഇരുപത്തിനാലാം വയസ്സുവരെ തുടരുന്ന ഈ വെട്ടിയൊതുക്കൽ (pruning) തലച്ചോറിനു നല്ല കരുത്തും കാര്യക്ഷമതയും കിട്ടാൻ അത്യന്താപേക്ഷിതവുമാണ്.

  • യഥാക്രമം ജനനസമയത്തെയും ഏഴാംവയസ്സിലെയും പതിനഞ്ചാംവയസ്സിലെയും സിനാപ്‌സുകളുടെയെണ്ണത്തിന്റെ മാതൃക. ഏഴാം വയസ്സിൽ എണ്ണം ജനനസമയത്തേതിനേക്കാൾ കൂടിയതായിക്കാണുമ്പോൾ, പതിനഞ്ചാം വയസ്സിൽ വെട്ടിയൊതുക്കൽ ആരംഭിച്ചതു മൂലം എണ്ണം കുറഞ്ഞാണു കാണപ്പെടുന്നത്.

ഇതിനൊരു പ്രായോഗികപ്രസക്തിയുണ്ട്. ഏതൊക്കെക്കഴിവുകളുമായി ബന്ധപ്പെട്ട സിനാപ്‌സുകളാണ് വെട്ടിയൊതുക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും എന്നത് കൗമാരത്തിലും മുമ്പും കുട്ടി എന്തൊക്കെ പ്രവൃത്തികളിലാണു നന്നായി മുഴുകുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കളിമണ്ണു നനഞ്ഞിരിക്കുമ്പോൾ അതു കുഴച്ച് ശിൽപമുണ്ടാക്കുക എളുപ്പമാണെന്നപോലെ, വെട്ടിയൊതുക്കൽ പൂർണമാവുന്നതിനു മുമ്പുള്ള പ്രായങ്ങളിൽ കഴിവുകൾ കൂടുതലെളുപ്പത്തിൽ ആർജിക്കാനാവുകയും അവ കൂടുതൽ കാലം നിലനിന്നുകിട്ടുകയും ചെയ്യും. വിദേശഭാഷകളോ സംഗീതോപകരണങ്ങളോ കായികവിദ്യകളോ മറ്റോ അഭ്യസിക്കണമെന്നുള്ളവർ കൗമാരത്തിനുമുന്നേ അതിനു തുടക്കമിടുന്നത് വെട്ടിയൊതുക്കലിനു ശേഷം ആ കഴിവുകൾ ഓജസ്സോടും സുസ്ഥിരതയോടും ശേഷിക്കാൻ സഹായിക്കും. ബാല്യത്തിലേ കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയുകയും തക്ക പ്രോത്സാഹനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുകയും വേണ്ടതുണ്ട് എന്ന പതിവുപദേശത്തിന്റെ ശാസ്ത്രീയ അടിത്തറ ഇതാണ്.

മസ്തിഷ്‌കത്തിലെ പക്വതാസ്വരം

പ്രീഫ്രോണ്ടൽ കോർട്ടക്‌സ്. (ചിത്രത്തിനു കടപ്പാട്: www.neuropsychotherapist.com)

വെട്ടിയൊതുക്കൽ ഏറ്റവുമധികം നടക്കുന്നത് തലച്ചോറിന്റെ മുൻവശത്തു സ്ഥിതിചെയ്യുന്ന 'പ്രീഫ്രോണ്ടൽ കോർട്ടക്‌സ്' (പി.എഫ്.സി.) എന്ന ഭാഗത്താണ് (ചിത്രം 5). കൗമാരത്തിൽ ഏറ്റവും കുറവു വളർച്ചയെത്തിയിട്ടുള്ളതും ഇതര ഭാഗങ്ങളുമായി വേണ്ടത്ര ബന്ധങ്ങൾ സ്ഥാപിക്കപ്പെടാതിരിക്കുന്നതുമായൊരു മസ്തിഷ്‌കഭാഗമാണിത്. മനുഷ്യർക്കു മാത്രമുള്ള പല ഗുണങ്ങളും - ഏകാഗ്രത, ആത്മനിയന്ത്രണം, വൈകാരിക സംയമനം, പ്രശ്‌നപരിഹാരശേഷി, ആസൂത്രണപാടവം, ദീർഘവീക്ഷണം എന്നിങ്ങനെ - നമുക്കു തരുന്നത് പി.എഫ്.സി.യാണ്. സാഹചര്യങ്ങൾക്കനുസരിച്ചു പെരുമാറാനും ചുറ്റുപാടുകളെ അപഗ്രഥിച്ചു നല്ല ഉൾക്കാഴ്ചകളിലും തീരുമാനങ്ങളിലുമെത്താനും ഭാവിയെപ്പറ്റി കൃത്യതയുള്ള പ്രവചനങ്ങൾ നടത്താനും ഒരു കാര്യമോർത്തുവച്ച് പിന്നീട് അതുപയോഗപ്പെടുത്തി പ്രവർത്തിക്കാനുമുള്ള കഴിവുകളും പി.എഫ്.സി.യുടെ സംഭാവനയാണ്.

വേഗതയേറ്റും മാന്ത്രികക്കവചം

ക്‌സോണുകളുടെ മയലിൻകവചത്തെ പരിചയപ്പെടുകയുണ്ടായി. നാഡീകോശങ്ങളുടെ പ്രവർത്തനവേഗത്തെ മയലിൻ മുവ്വായിരം മടങ്ങോളം വർദ്ധിപ്പിക്കുന്നുണ്ട്. വിവിധ മസ്തിഷ്‌കഭാഗങ്ങൾക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാനാവാൻ മയലിൻ നൽകുന്ന ഈ ഗതിവേഗം കൂടിയേതീരൂ താനും.

മയലിൻകവചനിർമ്മാണം കൗമാരത്തോടെ മാത്രം പൂർത്തിയാവുന്ന രണ്ടു പ്രധാന മസ്തിഷ്‌കഭാഗങ്ങളുണ്ട്. അതിലൊന്നു പി.എഫ്.സി.യാണ്. പി.എഫ്.സി.ക്ക് ആസകലം മയലിൻ ലഭ്യമാകുന്നത്, വെട്ടിയൊതുക്കലിനു പരിസമാപ്തിയായ ശേഷം, ഇരുപത്തഞ്ചാംവയസ്സോടെ മാത്രമാണ്. വെട്ടിയൊതുക്കലിനും മയലിൻ കവചനിർമ്മാണത്തിനും വിരാമമാവുന്നതോടെ മാത്രമാണ് പി.എഫ്.സി.ക്കു മുതിർച്ചയെത്തുന്നതും അതു തരുന്ന കഴിവുകൾ നമുക്കു മുഴുവനായിക്കിട്ടുന്നതും. 

കോർപ്പസ് കലോസം. (ചിത്രത്തിനു കടപ്പാട്: www. neurosciencenews.com)

തലച്ചോറിന്റെ ഇടതും വലതും വശങ്ങളെ ബന്ധിപ്പിക്കുന്ന 'കോർപ്പസ് കലോസം' (ചിത്രം 6) എന്ന ഭാഗത്തിനും കൗമാരത്തിലാണ് മയലിൻ ലഭിക്കുന്നത്. സങ്കീർണമായ പ്രശ്‌നങ്ങളെ തലച്ചോറിന്റെ ഇരുവശങ്ങളെയും നന്നായുപയോഗപ്പെടുത്തി വിശകലനം ചെയ്യാനും ക്രിയാത്മകമായി പരിഹരിക്കാനുമുള്ള ശേഷി നമുക്കു കൈവരുന്നത് ഇതിനുശേഷം മാത്രവുമാണ്. 

ഇനി മേൽപ്പറഞ്ഞ വിവരങ്ങളുടെ ചില പ്രായോഗിക പ്രസക്തികൾ പരിശോധിക്കാം.

അമിതകോപവും അതിവൈകാരികതയും

വികാരങ്ങളുടെ ഉത്പാദനവും ആവിഷ്‌കരണങ്ങളും 'ലിമ്പിക് സിസ്റ്റം' എന്നൊരു കൂട്ടം മസ്തിഷ്‌കഭാഗങ്ങളുടെ, പ്രത്യേകിച്ചും 'അമിഗ്ഡല' എന്നൊരു ഭാഗത്തിന്റെ, ജോലിയാണ് (ചിത്രം 7). ഇവ പി.എഫ്.സി.യുടെ നിയന്ത്രണത്തിൻ കീഴിലുമാണ്. കൗമാരത്തിൽ ലിമ്പിക് സിസ്റ്റത്തിനു പൂർണവളർച്ചയെത്തുന്നുണ്ടെങ്കിലും അതിനെ നിയന്ത്രിക്കേണ്ട പി.എഫ്.സി.യിൽ വെട്ടിയൊതുക്കലും മയലിൻനിർമ്മാണവുമൊക്കെ പുരോഗമിക്കുന്നേയുണ്ടാവൂ എന്നതാണ് കൗമാരക്കാർ പലപ്പോഴും പൊടുന്നനെ, ഏറെയളവിൽ ദേഷ്യവും മറ്റു വികാരങ്ങളും പ്രകടമാക്കുന്നതിന്റെ മുഖ്യ കാരണം.

ലിമ്പിക് സിസ്റ്റം. അമിഗ്ഡലയും ഹിപ്പോകാംപസും കാണാം.

ഇതിനു പുറമെ, പ്യുബർട്ടിയോടെ രക്തത്തിലേക്കു കൂലംകുത്തിയെത്തുന്ന ലൈംഗിക ഹോർമോണുകൾ വൈകാരികനിലയെ സ്വാധീനിക്കുന്നുമുണ്ട്. ആത്മനിയന്ത്രണം, വികാരങ്ങളുടെ ഉത്ഭവം, അവയുടെ പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട ഡോപ്പമിൻ, സിറോട്ടോണിൻ എന്നീ നാഡീരസങ്ങളുടെ അളവ് കൗമാരത്തിൽ കുറയുന്നുവെന്നതും അതിവൈകാരികതക്കു കാരണമാവുന്നുണ്ട്.

കൗമാരക്കാർ ശ്രദ്ധിക്കാൻ

  • ഈയൊരു പ്രകൃതം താൽക്കാലികം മാത്രമായിരിക്കും.
  • വികാരാധിക്യം എപ്പോഴുമൊരു മോശം കാര്യമല്ലെന്നും നടപടി വേണ്ടൊരു പ്രശ്‌നം കണ്മുമ്പിലുണ്ടെന്ന് മനസ്സു നമുക്ക് സൂചന തരുന്നതാവാമതെന്നും ഓർക്കുക. അതേസമയം, തീരുമാനങ്ങളെ വികാരങ്ങളുടെ മേൽ മാത്രം അവലംബിതമാക്കാതിരിക്കുക.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

  • വികാരവിക്ഷോഭങ്ങൾ കൗമാരക്കാർ മനഃപൂർവ്വം കാണിക്കുന്നതല്ലെന്നും എത്ര പാടുപെട്ടാലും അവർക്കവയെ പൂർണമായി നിയന്ത്രിക്കാനായേക്കില്ലെന്നും ഓർക്കുക.
  • വിഷമങ്ങൾ ചർച്ച ചെയ്യാൻ അവർക്കെപ്പോൾ വേണമെങ്കിലും നിങ്ങളെ സമീപിക്കാവുന്നൊരു സാഹചര്യമുണ്ടാക്കുക.
  • സമൂഹനന്മക്കായുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. അവ നൈരാശ്യമകലാനും സ്വയംമതിപ്പു കൂടാനും സഹായിക്കും.
  • നിരാശയോ മുൻകോപമോ ആഴ്ചകൾ നീളുകയും, ഒപ്പം വിശപ്പില്ലായ്കയും തളർച്ചയും എല്ലാറ്റിനോടുമൊരു വിരക്തിയും താൻ ഒന്നിനും കൊള്ളാത്തയാളാണ്, ജീവിച്ചിരുന്നിട്ടും വലിയ കാര്യമൊന്നുമില്ല എന്നൊക്കെയുള്ള ചിന്താഗതികളും പ്രകടമാവുകയും ചെയ്യുന്നെങ്കിൽ പ്രശ്‌നം കൗമാരസഹജമായ അതിവൈകാരികതയിൽനിന്നു വിട്ട് വിഷാദരോഗത്തിലേക്കു വളർന്നിട്ടുണ്ടാവാമെന്നു സംശയിക്കുക. വിദഗ്ദ്ധ സഹായം തേടുക. (തിരുവനന്തപുരത്തെ പതിമൂന്നിനും പത്തൊമ്പതിനും ഇടക്കു പ്രായമുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിലും പഠനം നിർത്തിയവരിലും നടത്തിയ, 2004-ൽ ഇന്ത്യൻ ജേർണൽ ഓഫ് പീഡിയാട്രിക്‌സിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനം സ്‌കൂൾ വിദ്യാർത്ഥികളിൽ മൂന്നും പഠനം നിർത്തിയവരിൽ പതിനൊന്നും ശതമാനത്തിനു വിഷാദം കണ്ടെത്തുകയുണ്ടായി.)

എടുത്തുചാട്ടവും അപായവാഞ്ഛയും

പകടകരമാംവണ്ണം പെരുമാറാനുള്ള പ്രവണത കൗമാരത്തിൽ കൂടുതലായി കാണപ്പെടാറുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് പുതുതായി എയ്ഡ്‌സ് പിടിപെടുന്നവരിൽ നല്ലൊരു പങ്കും കൗമാരക്കാരാണെന്നും കൗമാരക്കാരായ ഡ്രൈവർമാർ അപകടം വരുത്താനുള്ള സാദ്ധ്യത നാലു മടങ്ങോളം കൂടുതലാണെന്നും ആണ്. സാഹസികകൃത്യങ്ങൾക്കിടയിലോ ദുർഘട സാഹചര്യങ്ങളിൽ സെൽഫിക്കു ശ്രമിച്ചോ മരണം വരിക്കുന്ന കൗമാരക്കാരെക്കുറിച്ചുള്ള വാർത്തകൾ നമ്മുടെ പത്രങ്ങളിലും സുലഭമാണ്. ഇതിന്റെയൊക്കെയൊരു മൂലകാരണം പി.എഫ്.സി.ക്കും അതിനു ലിമ്പിക് സിസ്റ്റവുമായും മറ്റുമുള്ള ബന്ധങ്ങൾക്കും അവരിൽ പാകതയെത്താത്തതാണ്.

അപകടകരമായ സാഹചര്യങ്ങളിൽനിന്നു പോറലുപോലുമേൽക്കാതെ രക്ഷപ്പെടുകയെന്നത് ഏറെ ആനന്ദവും രോമാഞ്ചവും ഉദ്ദീപനവും ആശ്വാസവും തരുന്ന കാര്യമാണ്. ഇപ്പറഞ്ഞ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാക്കുന്നത് ഡോപ്പമിൻ എന്ന നാഡീരസവുമാണ്. ഡോപ്പമിൻ വ്യവസ്ഥ കൂടുതൽ സക്രിയമായതിനാലും മറ്റും, അപകടംനിറഞ്ഞ പ്രവൃത്തികൾ കൗമാരക്കാർക്ക് കൂടുതൽ ആനന്ദദായകമാവുന്നുണ്ട്.

നമുക്ക് ഉത്തേജനവും ശാന്തതയും തരുന്നത് യഥാക്രമം ഗ്ലൂട്ടമേറ്റ്, ഗാബ എന്നീ നാഡീരസങ്ങളെച്ചുരത്തുന്ന രണ്ടു നാഡീവ്യവസ്ഥകളാണ്. ഗ്ലൂട്ടമേറ്റ് വ്യവസ്ഥ നാം ജനിക്കുമ്പോഴേ പൂർണവികാസം പ്രാപിച്ചിട്ടുണ്ടാവുമെങ്കിലും ഗാബ വ്യവസ്ഥക്കു വളർച്ച മുഴുവനാകുന്നതു കൗമാരാന്ത്യത്തോടെ മാത്രമാണെന്നതും കൗമാരത്തിലെ എടുത്തുചാട്ടത്തിനും അപായവാഞ്ഛക്കും ഒരു കാരണമാണ്.

എന്നാൽ, ആകർഷകമായ യാതൊന്നും പകരം കിട്ടാനില്ലാത്ത സാഹചര്യങ്ങളിലും മുതിർന്നവരുടെ സാന്നിദ്ധ്യമുള്ളപ്പോഴും കൗമാരക്കാർക്ക് ആത്മനിയന്ത്രണം പാലിക്കാനാവാറുണ്ട്. കൂട്ടുകാരുടെ സാമീപ്യമുള്ളപ്പോഴാണ് അവർ അപായവാഞ്ഛയും എടുത്തുചാട്ടവും കൂടുതലായിക്കാണിക്കുന്നത്. ഏറെ വൈകാരികമോ ശാരീരികോത്തേജനമുള്ളതോ ആയ സന്ദർഭങ്ങളിൽ (ഉദാഹരണത്തിന്, പിടിക്കപ്പെട്ടേക്കുമോ, കൂട്ടത്തിൽനിന്നു പുറന്തള്ളപ്പെട്ടേക്കുമോ എന്നൊക്കെയുള്ള ഭീതികൾ നിലനിൽക്കുമ്പോൾ) അവർ വീണ്ടുവിചാരമേശാത്ത തെറ്റായ തീരുമാനങ്ങളെടുക്കാൻ സാദ്ധ്യത കൂടുന്നുമുണ്ട്.

കൗമാരക്കാർ ശ്രദ്ധിക്കാൻ

  • വെട്ടിയൊതുക്കൽ പൂർത്തിയാവുംമുമ്പ് അനാരോഗ്യകരമായ പ്രവൃത്തികളിൽ നിരന്തരം മുഴുകുന്നത് അവ തലച്ചോറിൽ പതിഞ്ഞുപോവാനും ശീലമായിത്തീരാനും ഇടയാക്കാം.
  • വലിയ അപായസാദ്ധ്യതയില്ലാതെതന്നെ നല്ല ത്രില്ലു തരുന്ന കായികയിനങ്ങളിലും യന്ത്രയൂഞ്ഞാൽ പോലുള്ള റൈഡുകളിലും ഏർപ്പെടുക.
  • കൂട്ടുകാരുടെ നിർബന്ധങ്ങൾക്കു വശംവദരാവാതെ, പറ്റുന്നത്ര ആഴത്തിലാലോചിച്ചും വിശ്വാസമുള്ള മുതിർന്നവരോടു ചർച്ചചെയ്തും മാത്രം പ്രധാന തീരുമാനങ്ങൾ എടുക്കുക.
  • ഇത്തരം പ്രവണതകൾ പ്രായസഹജമാണെന്നതിനെ എന്തുമേതും ചെയ്യാനുള്ള എക്‌സ്‌ക്യൂസായി ദുരുപയോഗപ്പെടുത്താതിരിക്കുക. തീരുമാനങ്ങളെയും പെരുമാറ്റങ്ങളെയും വിശകലനം ചെയ്യാനും പിഴവുകൾ തിരിച്ചറിഞ്ഞു സ്വയം തിരുത്താനും ഇത്തിരിയൊന്നു ശ്രമിച്ചാൽ കൗമാരക്കാർക്കും പറ്റും.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

  • അവർക്കു പറയാനുള്ളതിനു കാതുകൊടുക്കുക. ആവശ്യാനുസരണം ഉപദേശനിർദ്ദേശങ്ങൾ നൽകുക.
  • താൽക്കാലിക സന്തോഷത്തിനായി ദൂരവ്യാപകമായ കുഴപ്പങ്ങൾ വിളിച്ചുവരുത്തുന്നതിലെ ബുദ്ധിയില്ലായ്മയെപ്പറ്റി ബോധവൽക്കരിക്കുക. എന്നാൽ, വിവിധ പ്രവൃത്തികളുടെ അപകടങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കിയതുകൊണ്ടു മാത്രം അവരവയിൽ നിന്നു പിന്തിരിയണമെന്നില്ല. ഇന്നതേ ചെയ്യാവൂ, ഇന്നതു ചെയ്തുകൂടാ എന്നൊക്കെയുള്ള കർശന നിബന്ധനകൾ വെക്കുകയും നടപ്പാക്കുകയും കൂടിച്ചെയ്യുക (''ദിവസം ഒരു മണിക്കൂറേ നെറ്റുപയോഗിക്കാവൂ'', ''ഏഴുമണിക്കുള്ളിൽ വീട്ടിൽ തിരിച്ചെത്തിയിരിക്കണം''). ഓരോ തീരുമാനവും എന്തുകൊണ്ടെടുക്കുന്നെന്നു വിശദീകരിച്ചുകൊടുക്കുന്നത് സമാന സാഹചര്യങ്ങളിൽ അതേ തത്വമുപയോഗപ്പെടുത്തി ഉചിതമായ തീരുമാനത്തിലെത്താൻ അവർക്കു പ്രാപ്തി കൊടുക്കും.
  • ഒട്ടൊക്കെ സുരക്ഷിതമായ റിസ്‌കുകൾ എടുക്കാനും അവയിൽനിന്നു പാഠമുൾക്കൊള്ളാനും അവസരം നൽകുക - ആത്മനിയന്ത്രണം ശീലിക്കാനും തന്നെയും ചുറ്റുമുള്ളവരെയും ലോകത്തെയും പറ്റി ഉൾക്കാഴ്ചകൾ നേടാനും അതവരെ സഹായിക്കും. അമിതമായും അസ്ഥാനത്തും നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് വിപരീതഫലമേ സൃഷ്ടിക്കൂ. കൂട്ടുകാരോടൊത്തു കറങ്ങാനോ ഇത്തിരി അപകടസാദ്ധ്യതയുള്ള കളികളിലേർപ്പെടാനോ തീരെയനുവദിക്കാതെ അച്ഛനമ്മമാർ കെട്ടിപ്പൂട്ടിവളർത്തുന്ന കൗമാരക്കാർ ഒരവസരം വീണുകിട്ടുമ്പോൾ അതിലും പതിന്മടങ്ങ് അപായസാദ്ധ്യതയുള്ള കൃത്യങ്ങൾക്കു തുനിഞ്ഞേക്കാം.
  • അവരുടെ സുഹൃത്തുക്കളുമായി നല്ല ബന്ധം വളർത്തിയെടുക്കുക.
  • ലൈസൻസില്ലാതെ വണ്ടിയോടിച്ച് അപകടമുണ്ടാക്കുക പോലുള്ള കുറ്റങ്ങൾക്ക് മാതാപിതാക്കൾക്കും നിയമപരമായ ഉത്തരവാദിത്തമുണ്ട് എന്നോർക്കുക

ലഹരിയുപയോഗം

ടുത്തുചാട്ടവും കൂട്ടുകാരുടെ നിർബന്ധിക്കലുകൾക്ക് എളുപ്പം വഴങ്ങുന്ന പ്രകൃതവും പുതുമയോടും അപകടങ്ങളോടുമുള്ള പ്രതിപത്തിയും താൻ മുതിർന്നുവെന്ന പ്രതീതിയുണ്ടാക്കാനുള്ള ത്വരയുമെല്ലാം മൂലം കൗമാരക്കാർ ലഹരിവസ്തുക്കളിലേക്ക് പെട്ടെന്നാകർഷിതരാകുന്നുണ്ട്. വെട്ടിയൊതുക്കലും മയലിൻകവചനിർമ്മാണവും പൂർണമായിട്ടില്ലാത്തൊരു പ്രായത്തിലെ ലഹരിയുപയോഗം ഇളംതലച്ചോറിൽ മുളപൊട്ടിക്കൊണ്ടിരിക്കുന്ന സിനാപ്‌സുകളെയും റിസെപ്റ്ററുകളെയും ദുസ്സ്വാധീനിച്ച് ആ ലഹരിപദാർത്ഥത്തോട് ആജീവനാന്ത ആസക്തിക്കും അഭിനിവേശത്തിനും കളമൊരുക്കാം.

മദ്യത്തിന്റെയും കഞ്ചാവിന്റെയും കാര്യം അൽപം വിശദമായി പരിശോധിക്കാം.

മദ്യം

തിരുവനന്തപുരം മെഡിക്കൽകോളേജിൽ കഴിഞ്ഞ പത്തുവർഷം ആൽക്കഹോളിസത്തിനു ചികിത്സ തേടിയവരുടെ രേഖകൾ പരിശോധിച്ചു നടത്തിയ, ഇന്ത്യൻ ജേർണൽ ഓഫ് സൈക്കോളജിക്കൽ മെഡിസിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകൃതമായൊരു പഠനത്തിന്റെ കണ്ടെത്തൽ, തൊള്ളായിരത്തി അമ്പതിനു മുമ്പു ജനിച്ചവർ ആദ്യമായി മദ്യംതൊട്ട ശരാശരി പ്രായം ഇരുപത്തിനാല് ആയിരുന്നെങ്കിൽ തൊള്ളായിരത്തി എൺപത്തഞ്ചിനു ശേഷം ജനിച്ചവരിൽ ഇത് പതിനേഴായിക്കുറഞ്ഞുവെന്നാണ്. മലയാളികൾ മദ്യപാനത്തിന്റെ ഹരിശ്രീ കൗമാരത്തിൽത്തന്നെ കുറിക്കാൻ തുടങ്ങിയിരിക്കുന്നെന്നതിന്റെ ശക്തമായൊരു തെളിവാണിത്. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഗൗരവതരവുമായിരിക്കും.

ഉദാഹരണത്തിന്, മദ്യപിക്കുന്ന മുതിർന്നവർ പലപ്പോഴും അളവ് അമിതമാവുന്നെന്നു തിരിച്ചറിയുന്നത് സംസാരം കുഴയാനോ നടക്കുമ്പോൾ വേച്ചുപോവാനോ തുടങ്ങുമ്പോഴാണ്. ഇത്തരം മാറ്റങ്ങൾ ഉളവാകുന്നത് മദ്യം ഗാബ എന്ന നാഡീരസത്തിന്റെ റിസെപ്റ്ററുകളിൽ പ്രവർത്തിക്കുമ്പോഴുമാണ്. എന്നാൽ കൗമാരക്കാരുടെ തലച്ചോറിൽ ഗാബാ റിസെപ്റ്ററുകളുടെയെണ്ണം കുറവാണെന്നത് അവർ കൂടുതലളവിൽ മദ്യപിച്ചു പോവാനും കൂടുതൽ ദൂഷ്യഫലങ്ങൾ നേരിടാനും വഴിയൊരുക്കുന്നുണ്ട്.

ഓർമകളെ സൃഷ്ടിച്ചെടുക്കാൻ സഹായിക്കുന്ന ഹിപ്പോകാംപസ് എന്ന മസ്തിഷ്‌കഭാഗം ആവർത്തിച്ചുള്ള മദ്യപാനത്തിൽ ചുരുങ്ങിപ്പോവുന്നുണ്ട്. പുതിയൊരു കാര്യം പഠിക്കുമ്പോൾ പുതിയ സിനാപ്‌സുകൾ രൂപംകൊള്ളുന്നതിനു മദ്യം തടസ്സമാകുന്നുമുണ്ട്. കുറച്ചൊരു ബോറിങ്ങായ പാഠഭാഗങ്ങളും മറ്റും ശ്രദ്ധിച്ചു വായിക്കാനുള്ള കഴിവ് മദ്യപിക്കുന്ന കൗമാരക്കാരിൽ പത്തു ശതമാനത്തോളമാണു കുറഞ്ഞുപോവുന്നത്.

തലച്ചോറിന്റെ ഇരുവശത്തെയും ബന്ധിപ്പിക്കുന്ന കോർപ്പസ് കലോസത്തെ മദ്യം ദുർബലപ്പെടുത്താം. അത്, തീരുമാനങ്ങളെടുക്കുമ്പോൾ പല സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനും പുതുതായി വല്ലതും പഠിച്ചെടുക്കുമ്പോൾ പലതരം വിദ്യകൾ ഉപയുക്തമാക്കുന്നതിനും വിഘാതഹേതുവാകാം. മദ്യപിക്കുന്ന കൗമാരക്കാരിൽ വെട്ടിയൊതുക്കൽ പതിവിലും നേരത്തേ, വേണ്ടത്ര ഫലപ്രദമല്ലാത്ത രീതിയിൽ സംഭവിച്ചുപോവുന്നുണ്ട്. പതിമൂന്നാംവയസ്സിനു മുന്നേ മദ്യമെടുക്കുന്നവരിൽ നാൽപ്പതു ശതമാനത്തിലേറെ പേർക്ക് മുതിർന്നുകഴിഞ്ഞ് ആൽക്കഹോളിസം പിടിപെടുന്നുമുണ്ട്.

കഞ്ചാവ്

ഞ്ചാവിനോടു സാമ്യമുള്ള എൻഡോകന്നാബിനോയ്ഡുകൾ എന്ന തന്മാത്രകളെ തലച്ചോർ സ്വയം ഉത്പാദിപ്പിക്കുന്നുണ്ട്. അവക്കു കൗമാരത്തിലെ സിനാപ്‌സ് രൂപീകരണങ്ങളിലും വെട്ടിയൊതുക്കലുകളിലും നല്ലൊരു പങ്കുണ്ടു താനും. അതിനാൽത്തന്നെ, ഈ പ്രക്രിയകൾ പുരോഗമിക്കുന്നൊരു തലച്ചോറിൽ കഞ്ചാവു പുരളുന്നത് ഓർമയും ശ്രദ്ധയും ബുദ്ധിയും പിന്നാക്കമാവാനും മനോരോഗങ്ങൾ ആവിർഭവിക്കാനും തലച്ചോറിന്റെ വലിപ്പം അല്പം കുറഞ്ഞുപോവാനുമൊക്കെ കാരണമാവാം.

കൗമാരക്കാർ ശ്രദ്ധിക്കാൻ

  • ഹരിയുപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരോട് മനസ്ഥൈര്യത്തോടെ ''നോ'' പറഞ്ഞു ശീലിക്കുക. അതേപ്പറ്റി വാദപ്രതിവാദങ്ങൾക്ക് ഇടംകൊടുക്കാതിരിക്കുക.
  • ''മദ്യം ലൈംഗികപാടവം മെച്ചപ്പെടുത്തും'', ''കഞ്ചാവു ബുദ്ധിശക്തി പുഷ്ടിപ്പെടുത്തും'', ''പുകവലി ഉറക്കത്തെച്ചെറുത്ത് പഠനശേഷി അഭിവയോധികിപ്പെടുത്തും'' എന്നൊക്കെയുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

  • ഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി പലയാവർത്തി ചർച്ച നടത്തുക - മാതാപിതാക്കൾക്കു തങ്ങളിലുള്ള വിശ്വാസബഹുമാനങ്ങൾ നഷ്ടമാവുമോയെന്ന ഭീതിയാണ് ലഹരിയുപയോഗത്തിലേക്കു കടക്കാതിരിക്കാൻ കൗമാരക്കാർക്കുള്ള ഏറ്റവും ശക്തമായ പിൻവിളി എന്നു ഗവേഷകർ പറയുന്നുണ്ട്.
  • കുട്ടികളുടെ കൺമുന്നിൽ ലഹരിയുപയോഗിച്ച് മോശം മാതൃക സൃഷ്ടിക്കാതിരിക്കുക. വീട്ടിൽ ലഹരിപദാർത്ഥങ്ങൾ സൂക്ഷിക്കാതിരിക്കുക. വിശേഷാവസരങ്ങളിൽപ്പോലും കുട്ടികളെ ലഹരി ശീലിപ്പിക്കാതിരിക്കുക.
  • ലഹരിയുപയോഗിക്കുന്നവർക്കു വിദഗ്ദ്ധസഹായം ലഭ്യമാക്കുക.

മാനസികസമ്മർദ്ദം

ഠനത്തിന്റെ അമിതഭാരവും ചിന്താരീതിയിലെ വൈകല്യങ്ങളും ബന്ധങ്ങളിലെ സർവസാധാരണമായ താളപ്പിഴകളുമൊക്കെ കൗമാരക്കാരിൽ ഏറെ മാനസികസമ്മർദ്ദത്തിനു കാരണമാവുന്നുണ്ട്. ശാരീരികവും മസ്തിഷ്‌കപരവുമായ സവിശേഷതകൾ സമ്മർദ്ദസാഹചര്യങ്ങളുടെയും മാനസികസമ്മർദ്ദത്തിന്റെയും പ്രത്യാഘാതങ്ങളെ കൗമാരത്തിൽ പെരുപ്പിക്കുന്നുമുണ്ട്.

പ്രതിസന്ധിഘട്ടങ്ങളിൽ അമിഗ്ഡല പിറ്റിയൂട്ടറിയെയും അത് അഡ്രീനൽ ഗ്രന്ഥിയെയും ഉദ്ദീപിപ്പിക്കുകയും, അഡ്രീനൽ സ്രവിപ്പിക്കുന്ന അഡ്രിനാലിൻ നമ്മുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കൈകാലുകളിലേക്കുള്ള രക്തയോട്ടവും മറ്റും വർദ്ധിപ്പിച്ചും വേദനയെ മയപ്പെടുത്തിയുമൊക്കെ ആ പ്രതിസന്ധിയെ മറികടക്കാനുള്ള കഴിവു നമുക്കു തരികയും ചെയ്യുന്നുണ്ട്. അമിഗ്ഡലക്കു മേൽ പി.എഫ്.സി.യുടെ കടിഞ്ഞാൺ ദുർബലമാണെന്നതിനാൽ ഈ പ്രക്രിയ കൗമാരത്തിൽ അനിയന്ത്രിതമാവുകയും ഹാനികരമായി ഭവിക്കുകയും ചെയ്യാം. വികാരങ്ങളുടെ ഉറവിടമായ അമിഗ്ഡലക്കു ''നാഥനില്ലാ''തിരിക്കുന്നത് ഭയവും പരിഭ്രാന്തിയും കോപവും വെറുപ്പുമൊക്കെ കൗമാരത്തിൽ കൂടുതലായുളവാകാൻ നിമിത്തമാവുന്നുമുണ്ട്.

അഡ്രിനാലിന്റെ നേരിയ സാന്നിദ്ധ്യം ഹൃദയത്തിന്റെ പമ്പിങ്ങും അതുവഴി തലച്ചോറിലേക്കുള്ള രക്തയോട്ടവും കൂട്ടുമെന്നതിനാൽ ചെറിയൊരളവു മാനസികസമ്മർദ്ദം പഠനത്തിനു സഹായകമാണ്. എന്നാൽ അമിതമായ മാനസികസമ്മർദ്ദം ഏകാഗ്രതയെ നശിപ്പിക്കുകയും പഠനശേഷിയെ ദുർബലമാക്കുകയുമൊക്കെയാണു ചെയ്യുക. മദ്യത്തെപ്പോലെ മാനസികസമ്മർദ്ദവും ഹിപ്പോകാംപസ് ചുരുങ്ങാനിടയാക്കുകയും പുത്തനറിവുകളെ തലച്ചോറിലുറപ്പിക്കുന്ന പുതുസിനാപ്‌സുകളുടെ രൂപീകരണത്തിനു തടസ്സമാവുകയും ചെയ്യുന്നുണ്ട്. മാനസികസമ്മർദ്ദമുള്ളപ്പോൾ തലവേദനയും ദഹനക്കേടും പോലുള്ള ശാരീരിക വൈഷമ്യങ്ങൾ ബാധിക്കാനുള്ള സാദ്ധ്യത കൗമാരക്കാർക്കു കൂടുതലുമാണ്.

പ്രതിരോധ മാർഗങ്ങൾ

  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
  • ശാരീരിക വ്യായാമം ശീലമാക്കുക.
  • റിലാക്‌സേഷൻ വിദ്യകൾ ഉപയോഗപ്പെടുത്തുക.
  • ജീവിതത്തിൽ അടുക്കും ചിട്ടയും പാലിക്കുക.
  • ചിന്താഗതികളിലെ പിഴവുകൾ തിരിച്ചറിഞ്ഞു പരിഹരിക്കുക.
  • പ്രശ്‌നങ്ങൾ മറ്റുള്ളവരുമായി തുറന്നു ചർച്ച ചെയ്യുക.

ഉറക്കം

മയത്ത് ഉറങ്ങാത്തതിനെയും എഴുന്നേൽക്കാത്തതിനെയും ചൊല്ലിയുള്ള വഴക്കുകൾ കൗമാരക്കാരും അച്ഛനമ്മമാരും തമ്മിൽ സാധാരണമാണ്. എന്നാൽ പലരും ബോധവാന്മാരല്ലാത്തൊരു കാര്യമാണ്, മസ്തിഷ്‌കവളർച്ചയുമായി ബന്ധപ്പെട്ട വെട്ടിയൊതുക്കലടക്കമുള്ള പ്രക്രിയകൾ മിക്കതും നടക്കുന്നത് ഉറക്കത്തിലാണെന്നതും അതിനാൽ നമുക്കു കിട്ടിയിരിക്കേണ്ട ഉറക്കത്തിന്റെയളവ് കൗമാരത്തിൽ കൂടുന്നുണ്ടെന്നതും. ഒമ്പതോ പത്തോ വയസ്സുകാർക്കും യൗവനത്തിലുള്ളവർക്കും എട്ടു മണിക്കൂർ ഉറങ്ങിയാൽ മതിയെങ്കിൽ പതിനഞ്ചു മുതൽ ഇരുപത്തിരണ്ടു വരെ വയസ്സുകാർക്കിത് ഒമ്പതേകാൽ മണിക്കൂറാണ്.

കൗമാരക്കാർ ഉറങ്ങാനുമുണരാനും വൈകുന്നതിനും വിശദീകരണമുണ്ട്. നമുക്ക് ഉറക്കം വരുത്തുന്നതും അതിന് ആഴംതരുന്നതും തലച്ചോറിലെ പിനിയൽഗ്രന്ഥി സ്രവിപ്പിക്കുന്ന മെലാറ്റോണിൻ എന്ന ഹോർമോണാണ്. കൗമാരക്കാരിൽ മെലാറ്റോണിന്റെയളവ് രക്തത്തിൽ വേണ്ടത്രയാവുന്നത് രാത്രി പതിനൊന്നുമണിയോടെ മാത്രമാണെന്നതിനാലാണ് അവർക്ക് ഉറക്കം കിട്ടാൻ വൈകുന്നത്. അതിരാവിലെയുണരുക അവർക്കു ക്ലേശകരമാവുന്നത് മെലാറ്റോണിൻ രാവിലെ എട്ടുമണിവരെ നിലനിൽക്കുന്നതിനാലുമാണ്. മറുവശത്ത്, രാവിലെ ഏഴിനുണരുന്ന ഒരു മുതിർന്നയാളിൽ മെലാറ്റോണിൻ അന്നു രാത്രി ഒമ്പതോടെത്തന്നെ വീണ്ടും സമൃദ്ധമാവുകയും അടുത്ത സൂര്യോദയത്തോടെ തിരിച്ചു കുറയുകയും ചെയ്യുന്നുണ്ട്.

വൈകിമാത്രമുറങ്ങുന്ന കൗമാരക്കാർ പുലർച്ചകളിൽ സദാ ഉന്തിത്തള്ളി വിളിച്ചുണർത്തപ്പെടുന്നത് അവർക്കു മതിയായ ഉറക്കം കിട്ടാതെപോവാൻ ഇടയൊരുക്കുകയും പല ദുഷ്പ്രത്യാഘാതങ്ങളും സംജാതമാക്കുകയും ചെയ്യാം. ശാരീരികവും ലൈംഗികവുമായ വളർച്ചയെത്തുണക്കുന്ന പല ഹോർമോണുകളും സ്രവിക്കപ്പെടുന്നത് ഉറക്കത്തിലാണ് എന്നതിനാൽ ഉറക്കം കുറയുന്നതിനനുസരിച്ച് അവയുടെ ലഭ്യതയും കുറയാം. നന്നായി വിശപ്പുണ്ടാവാനും മാനസികസമ്മർദ്ദത്തെ പടിക്കുപുറത്തു നിർത്താനും നല്ല ഉറക്കം കിട്ടിയേ പറ്റൂ. മുഖക്കുരു പോലുള്ള ചർമ്മപ്രശ്‌നങ്ങൾ വഷളാവാനും ബി.പി. അമിതമാവാനും കളികൾക്കും മറ്റുമിടയിൽ കൂടുതൽ പരിക്കേൽക്കാനും അക്ഷമയും എടുത്തുചാട്ടവും അക്രമാസക്തതയും കൂടാനും ഓർമശക്തിയും പ്രശ്‌നപരിഹാരശേഷിയും സർഗാത്മകതയും കുറയാനുമെല്ലാം ഉറക്കത്തിന്റെ അപര്യാപ്തത വഴിയൊരുക്കാം. പകൽ പരിശീലിക്കുന്ന പാഠങ്ങളിലും പാടവങ്ങളിലും നിന്ന് അപ്രസക്തമായവയെ ചേറിക്കളഞ്ഞ് പ്രാധാന്യമുള്ളവയെ തലച്ചോറിൽ ചേർത്തൊട്ടിക്കുന്ന സിനാപ്‌സ് രൂപീകരണങ്ങളും പ്രോട്ടീൻ നിർമ്മാണങ്ങളുമൊക്കെ നടക്കുന്നത് ഉറക്കത്തിലാണെന്നതും പ്രസക്തമാണ്.

ചില പൊടിക്കൈകൾ

  • പുകവലിക്കാതിരിക്കുക. ഉച്ച തിരിഞ്ഞ് ചായയും കാപ്പിയും കഫീനുള്ള സോഫ്റ്റ്ഡ്രിങ്കുകളും ഒഴിവാക്കുക. മദ്യം ഉറക്കത്തെ സഹായിക്കുകയല്ല, താറുമാറാക്കുകയാണു ചെയ്യുക എന്നോർക്കുക.
  • പ്രഭാതങ്ങളിലും പകൽനേരത്തും നന്നായി വെളിച്ചമേൽക്കാനും, രാത്രി സ്‌ക്രീനുകളിലും മറ്റും നിന്ന് വെളിച്ചം കണ്ണിലടിക്കുന്നതു പരിമിതപ്പെടുത്താനും ശ്രദ്ധിക്കുക. കിടപ്പുമുറിയിൽ കമ്പ്യൂട്ടറോ ടീവിയോ സ്ഥാപിക്കാതിരിക്കുക.
  • രാത്രി ഉറക്കം വരാൻ വൈകുന്നെങ്കിൽ രാവിലെ വൈകിയുണരുകയെന്ന പ്രതിവിധി കൈക്കൊള്ളാതിരിക്കുക. അവധിദിവസങ്ങളിൽ ഉച്ച വരെ കിടന്നുറങ്ങുന്നത് ശരീരത്തിലെ ഘടികാരത്തെ കൺഫ്യൂഷനിലാക്കും.
  • വെളിച്ചം ഉറക്കമുണരുന്ന ജോലി സുഗമമാക്കുമെന്നതിനാൽ, രാവിലെ ജനലുകൾ തുറക്കാനും കർട്ടനുകൾ മാറ്റാനും ലൈറ്റുകൾ ഓണാക്കാനും ആരെയെങ്കിലും ചട്ടംകെട്ടുക.

മാനസികപ്രശ്‌നങ്ങൾ

കൗമാരക്കാരിൽ അഞ്ചിലൊന്നോളം പേരെ സാരമായ മാനസികപ്രശ്‌നങ്ങളേതെങ്കിലും ബാധിക്കാം, മുതിർന്നവരിൽക്കാണുന്ന മാനസികപ്രശ്‌നങ്ങളിൽ പകുതിയോളം ആരംഭമറിയിക്കുന്നത് കൗമാരത്തിലാണ്, മാനസികപ്രശ്‌നങ്ങൾ ആദ്യമായി സാന്നിദ്ധ്യമറിയിക്കാൻ ഏറ്റവും സാദ്ധ്യതയുള്ള പ്രായം പതിനാലു വയസ്സാണ്, മിക്ക മാനസികപ്രശ്‌നങ്ങളുടെയും ആവിർഭാവത്തിനു പിന്നിൽ കൗമാരത്തിലെ മസ്തിഷ്‌ക പരിഷ്‌കരണങ്ങളിൽ വരുന്ന പാകപ്പിഴകൾക്കു പങ്കുണ്ട് എന്നൊക്കെ പഠനങ്ങൾ പറയുന്നു. വിഷാദവും സ്‌കിസോഫ്രീനിയയും പോലുള്ള പ്രശ്‌നങ്ങൾ പി.എഫ്.സി.യിലെ കുഴപ്പങ്ങൾ മൂലം ഉളവാകാം എന്നതിനാൽത്തന്നെ, പി.എഫ്.സി.ക്കു സാമാന്യം വളർച്ചയായാലേ അവക്കു പലപ്പോഴും ചുവടുറപ്പിക്കാനാവുള്ളൂ എന്നതും പ്രസക്തമാണ്.

സമൂഹത്തിലെ ഒരു ശതമാനത്തോളം പേരെ ബാധിക്കുന്ന സ്‌കിസോഫ്രീനിയ മിക്കവാറും പ്രകടമായിത്തുടങ്ങാറുള്ളത് കൗമാരക്കാലത്താണ്. സാധാരണ നിലക്ക് പി.എഫ്.സി.യുടെ പതിനഞ്ചു ശതമാനത്തോളം ഭാഗമാണ് കൗമാരത്തിൽ വെട്ടിയൊതുക്കപ്പെടാറ് എങ്കിൽ സ്‌കിസോഫ്രീനിയ ബാധിതരിൽ ഇത് ഇരുപത്തഞ്ചു ശതമാനത്തോളമാണ്. പഠനത്തിൽ പിന്നാക്കം പോവുക, കൂട്ടുകെട്ടുകളിൽനിന്ന് ഉൾവലിഞ്ഞു തുടങ്ങുക, വ്യക്തിശുചിത്വത്തിലും വസ്ത്രധാരണത്തിലും അശ്രദ്ധ കടന്നുവരിക എന്നിവ സ്‌കിസോഫ്രീനിയയുടെ പ്രാരംഭ സൂചനകളാവാം. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് അശരീരി ശബ്ദങ്ങൾ കേൾക്കുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും തനിക്കാരോ ശത്രുക്കളുണ്ട്, അപരിചിതരും മറ്റും തന്നെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും ദൃശ്യമായേക്കാം.

ഏതെങ്കിലും സ്വഭാവരീതികൾ പഠനത്തെയും മറ്റ് ഉത്തരവാദിത്തങ്ങളെയും വല്ലാതെ അവതാളത്തിലാക്കുന്നെങ്കിൽ അവ കൗമാരവിക്ഷുബ്ധതകളുടെ ഗണത്തിൽനിന്നാവില്ല, മറിച്ച് മാനസികപ്രശ്‌നങ്ങളുടെ ഭാഗമാവാം എന്നു സംശയിക്കുക. സമയം പാഴാക്കാതെ വിദഗ്ദ്ധാഭിപ്രായം തേടുന്നതും അസുഖം തലച്ചോറിലതിന്റെ പാടുകൾ വീഴ്‌ത്തുംമുമ്പു ചികിത്സ ലഭ്യമാക്കുന്നതും ഭാവിയിലേക്ക് ഏറെ ഉപകാരപ്രദമാവും.

(2016 ഓഗസ്റ്റ് ലക്കം ഔവർ കിഡ്‌സിൽ പ്രസിദ്ധീകരിച്ചത്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP