Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിശബ്ദ കോവിഡ് രോഗികൾ ചുറ്റും! കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക! മുൻകരുതലെടുക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഡോ. സൗമ്യ അജിൻ എഴുതുന്നു

നിശബ്ദ കോവിഡ് രോഗികൾ ചുറ്റും! കുഞ്ഞുങ്ങളെ  ശ്രദ്ധിക്കുക! മുൻകരുതലെടുക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഡോ. സൗമ്യ അജിൻ എഴുതുന്നു

ഡോ. സൗമ്യ അജിൻ എം.ഡി

കോവിഡ് അതിന്റെ ഭീകരത കേരളത്തിലും തുടങ്ങിവെച്ചു കഴിഞ്ഞു. കേരളത്തിൽ 30%ത്തോളം രോഗികളുടെ രോഗ ഉറവിടം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. കോവിഡ് രോഗം പിടി തരാതെ ചുറ്റും ഉണ്ടെന്ന് ഓരോ മലയാളികളും മനസിലാക്കുക.

ലക്ഷണങ്ങൾ ഇല്ലാതെ പല രോഗികളും നമുക്കിടയിൽ ഉണ്ടെന്ന് മനസിലാക്കാതെ നാം മലയാളികൾ അശ്രദ്ധയോടെ പുറത്തിറങ്ങി നടക്കുന്നു. ഫലമോ നാമറിയാതെ നമ്മുടെ കുടുംബങ്ങൾക്ക് കൂടി രോഗം പകർത്തി കൊടുക്കുന്നു. ലോകാരോഗ്യ സംഘടന നമ്മുടെ വീട്ടിലെ വൃദ്ധരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവർത്തിച്ച് പറയുന്നത് കോവിഡ് ബാധിച്ചാൽ മരണനിരക്ക് കൂടുന്നത് ഈ കൂട്ടരിൽ ആയതുകൊണ്ടാണ്. കേരളത്തിൽ കോവിഡ് മരണങ്ങളുടെ രേഖകൾ പരിശോധിച്ചാൽ അതിൽ കുഞ്ഞുങ്ങളുടെയും വയോജനങ്ങളുടെയും ലിസ്റ്റ് നിങ്ങൾക്ക് കാണാം. അതിനാൽ നമ്മുടെ വയോജനങ്ങളെയും കുഞ്ഞുങ്ങളെയും നിങ്ങൾ കാരണം രോഗം പകർത്താതെ സംരക്ഷിക്കുക.

കുഞ്ഞുങ്ങളിലെ പ്രധാന കോവിഡ് ലക്ഷണങ്ങൾ പനിയും ചുമയും ആണ്. രോഗം മൂർച്ഛിക്കുമ്പോൾ ന്യൂമോണിയ പോലെയുള്ള അവസ്ഥകളിലേക്ക് പോവുന്നു. ചൈനയിൽ നടത്തിയ പഠനത്തിൽ കോവിഡ് 19 ബാധിച്ച കുട്ടികളിൽ പകുതിയിലധികം പേർക്കും പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തുമ്മൽ എന്നീ ലക്ഷണങ്ങളാണ് പൊതുവെ പ്രകടമായത്. കുട്ടികൾക്ക് ഇമ്മ്യൂണിറ്റി കൂടുതലായിട്ടുണ്ട്. എങ്കിലും പെട്ടെന്ന് പനിയും ചുമയും ബാധിക്കുന്ന വിഭാഗമായതിനാൽ നല്ല ശ്രദ്ധ കൊടുക്കണം. പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്തതിനാലും രോഗത്തിന്റെ ഏതുഘട്ടത്തിലും പകരാൻ സാധ്യത ഉള്ളതിനാലും അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യവുമാണ്.


• പൊതുവെ ഇമ്മ്യൂണിറ്റി കുറവുള്ള, എപ്പോഴും പനി പോലെയുള്ള ബുദ്ധിമുട്ടുകൾ വരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക.
• അനാവശ്യമായി മറ്റുള്ളവർ കുഞ്ഞിനെ തൊടുന്നതും എടുക്കുന്നതും ഒഴിവാക്കുക .

• കുട്ടികളെ എടുക്കുന്നവർ കൈ നന്നായി സോപ്പിട്ടു കഴുകിയ ശേഷം ചെയ്യുക.

• പുറത്തു പോകുമ്പോൾ ഒരു കാരണവശാലും കുട്ടികളെ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
• രക്ഷിതാക്കൾ പുറത്തുപോയി വന്നാൽ അണുനാശിനികൊണ്ട് അവരുപയോഗിച്ച വസ്തുക്കളും കൈകളും വൃത്തിയാക്കിയ ശേഷമേ കുട്ടികളെ തൊടാൻ പാടുള്ളൂ.
• കുഞ്ഞിന്റെ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം ഉപയോഗിക്കുക.
• പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങൾ കൊടുത്തു ശീലിപ്പിക്കുക.
• ഒന്നര വയസു വരെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാർ രോഗപ്രതിരോധത്തിനായി പ്രകൃതിദത്തമായ ഔഷധങ്ങൾ കഴിച്ചാൽ മുലപ്പാൽ വഴി കുഞ്ഞിനും ഇമ്മ്യൂണിറ്റി ലഭിക്കും.
• പശുവിൻപാൽ കുടിക്കുന്ന കുട്ടികൾക്ക് പാലിൽ അൽപം മഞ്ഞൾ പൊടി ചേർത്തുകൊടുക്കുന്നത് നല്ലതാണ്.

• ജലദോഷം പോലും വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം.
• അതിനായി കുട്ടികളെ കുരുമുളക് കൊടി, തുളസി, ആര്യവേപ്പ്, എന്നിങ്ങനെയുള്ള ഔഷധങ്ങൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കാം.

• കുടിക്കാനായി പച്ചവെള്ളം ഒഴിവാക്കി ഉലുവയോ ജീരകമോ ഇട്ട് തിളപ്പിച്ച വെള്ളം കൊടുത്തു ശീലിപ്പിക്കുക.

• ആഹാരത്തിൽ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ നന്നായി ചേർത്ത് പാകം ചെയ്യുക.

• ആയുർവേദ ആശുപത്രിയിൽ നിന്നും ലഭിക്കുന്ന അപരാജിത ചൂർണം നിത്യേനെ വൈകുന്നേരം വീട്ടിൽ പുകയ്ക്കുന്നതും നല്ലതാണ്.
• മുതിർന്നവർ രോഗപ്രതിരോധത്തിനായി ആയുർവേദമരുന്നുകൾ അടുത്തുള്ള ആയുർവേദ ആശുപത്രിയിൽ നിന്നും വാങ്ങി നിത്യേനെ കഴിക്കുന്നത് കുടുംബത്തിന് മുഴുവനായും സംരക്ഷണം നൽകും.

• കുടുംബങ്ങൾക്ക് മറ്റു ബുദ്ധിമുട്ടുകൾ വരികയാണെങ്കിൽ ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ ആദ്യം ടെലിമെഡിസിൻ പോലെയുള്ളവ പ്രയോജനപെടുത്തുക .
• ഡോക്ടറെ വിളിക്കാനുള്ള നമ്പർ എല്ലാ ദിനപത്രത്തിലും കൊടുക്കാറുണ്ട്. എന്നിരുന്നാലും ഗുരുതരമായ അവസ്ഥയ്ക്ക് ആശുപത്രിയിൽ നേരിട്ട് തന്നെ പോവുക.

ഒരു കുടുംബത്തിലെ ഒരംഗം വിചാരിച്ചാൽ തന്നെ ആ കുടുംബത്തിൽ രോഗത്തെ ഒഴിവാക്കുവാൻ കഴിയും. ഒരാൾ ചെയ്യുന്ന രോഗപ്രതിരോധമാർഗങ്ങൾ മറ്റുള്ളവരും പിന്തുടർന്ന് കൊള്ളും. അധികം പുറത്തേക്ക് പോവാതെ ജൈവ കൃഷി പോലെയുള്ളവയിൽ ശ്രദ്ധിച്ചു കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവാക്കാം. രോഗപ്രതിരോധത്തിനായി എല്ലാ വൈദ്യമേഖലകളും മരുന്ന് ആശുപത്രികൾ വഴി വിതരണം ചെയ്യുന്നുണ്ട്. നിങ്ങൾക് അനുയോജ്യമായ പ്രതിരോധമരുന്ന് വാങ്ങി കഴിക്കുക. മരുന്നിനെക്കാളും പ്രധാനം അവനവനെ തന്നെ രോഗവാഹകരിൽ നിന്നും രക്ഷിക്കുക എന്നതാണ് പ്രധാനം. നമുക്ക് ചുറ്റുമുള്ളവർ എല്ലാം രോഗവാഹകർ ആണെന്ന് സങ്കൽപിക്കുക. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് ഏക മാർഗം എന്ന സത്യം തിരിച്ചറിഞ്ഞു സ്വന്തം കുടുംബത്തോടൊപ്പം കഴിയുന്നവർക്ക് കൊറോണ എന്ന മഹാവ്യാധിയെ ഭയെപ്പെടേണ്ടി വരില്ല.

(പത്തനംതിട്ട ഗവ.ആയൂർവേദ ആശുപത്രിയിലെ മുൻ പ്രോജക്ട് മെഡിക്കൽ ഓഫീസറാണ് ലേഖിക)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP