Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകസമാധാനത്തിന് മുൻകൈയെടുക്കാൻ മോദി; റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ അറിയിച്ചു; ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക അറിയിച്ചു; നയതന്ത്ര മാർഗത്തിൽ പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശം

ലോകസമാധാനത്തിന് മുൻകൈയെടുക്കാൻ മോദി; റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ അറിയിച്ചു; ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക അറിയിച്ചു; നയതന്ത്ര മാർഗത്തിൽ പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തെ ആശങ്കയിലാഴ്‌ത്തി യുക്രൈൻ- റഷ്യ യുദ്ധം തുടരവേ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് മുൻകൈയെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നടന്ന ചർച്ചയിൽ സമാനാധത്തിന് വഴിയൊരുക്കണമെന്ന് നിർദ്ദേശം വെച്ച മോദി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു.

സംഭാഷണത്തിനിടെ യുക്രെയ്‌നിലെ ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് മോദി ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് വ്യക്തമാക്കിയ മോദി, ചർച്ചയിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും പ്രശ്‌നപരിഹരത്തിനു ശ്രമിക്കണമെന്നും നിർദ്ദേശിച്ചു. റഷ്യയുമായുള്ള സമാധാന ശ്രമങ്ങൾക്ക് പങ്കു വഹിക്കാൻ ഇന്ത്യ തയാറാണെന്ന് മോദി സെലെൻസ്‌കിയെ അറിയിച്ചു.

യുക്രെയ്‌നിൽ ആണവ നിലയത്തിനു നേരെ റഷ്യ അടുത്തിടെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടറുകൾക്ക് നാശമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്‌ഫോടനത്തിന്റെയും തുടർന്ന് 2 തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരയുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു.

റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, ഹേഴ്‌സൻ, സാപൊറീഷ്യ എന്നീ പ്രദേശങ്ങളെ യുക്രെയ്ൻ ആക്രമിച്ചാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നും നാറ്റോ നേരിട്ടു യുദ്ധത്തിനിറങ്ങാൻ മടിക്കുമെന്നും റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷൻ ദിമിത്രി മെദ്‌വെദേവും വ്യക്തമാക്കിയിരുന്നു.

അതിനിടെ യുക്രെയ്‌നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യൻ ഫെഡറേഷനിൽ കൂട്ടിച്ചേർത്ത നടപടിക്കെതിരെ യുഎൻജിസിയിൽ നടന്ന വോട്ടിംഗിൽ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു. നേരത്തെയും യുദ്ധ വോട്ടെടുപ്പിൽ റഷ്യയെ ഇന്ത്യ എതിർക്കാത്തത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സെലൻസ്‌കിയുമായി ഫോണിൽ മോദി സംസാരിച്ചത്.

ഇന്ത്യയ്ക്കൊപ്പം ചൈന, ഗാബോൺ, ബ്രസീൽ എന്നീ രാജ്യങ്ങളും വോട്ടിംഗിൽ നിന്നും വിട്ടുനിന്നു.സംഭാഷണത്തിലൂടെയല്ലാതെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വിഷയത്തിൽ പ്രതികരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.സമ്പൂർണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുൻനിർത്തി എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പരാമർശങ്ങളെ ഇന്ത്യ രക്ഷാസമിതിയിൽ ഒരിക്കൽകൂടി എടുത്ത് പറഞ്ഞു.

അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാർഗം ചർച്ചകളാണ്. സമാധാനത്തിലേക്കുള്ള പാതയിൽ നയതന്ത്രത്തിന്റെ എല്ലാ വഴികളും തുറന്നിടണം. വെല്ലുവിളികളും സമ്മർദങ്ങളും വർധിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങൾ സംസാരിക്കണം.

അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന കൃത്യമായ ധാരണയിൽ സാഹചര്യത്തിന്റെ സമഗ്രത കണക്കിലെടുത്താണ് പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ തീരുമാനിക്കുന്നതെന്നും രുചിര പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, ഉക്രൈൻ അധിപന്മാരടക്കം ലോക നേതാക്കളുമായി നടത്തിയ ചർച്ചകളിലെല്ലാം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര പൊതുസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇക്കാര്യം ആവർത്തിച്ചിരുന്നു.

റഷ്യയുമായി വ്യാപാര ബന്ധങ്ങളും ഇന്ത്യ തുടരുന്നുണ്ട്. ക്രൂഡ് ഓയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യ വാങ്ങുന്നു. റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങൾ ഫലിക്കാത്തതിന് കാരണവും ഇന്ത്യയുടേയും ചില രാജ്യങ്ങളുടേയും ഈ ഇടപെടലുകളാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പുടിനോട് മോദി നർദ്ദേശിച്ചിരുന്നു. ഇത് വലിയ ചർച്ചയുമായി. അപ്പോഴും റഷ്യയെ പൊതുവേദിയിൽ ഇന്ത്യ പരസ്യമായി തള്ളി പറയുന്നില്ല.

ഉക്രൈൻ അതിർത്തിക്കുള്ളിൽ അധികാരം സ്ഥാപിച്ച റഷ്യൻ നിലപാടിനെതിരെ അമേരിക്കയും അൽബേനിയയും ചേർന്നാണ് കരട് പ്രമേയം കൊണ്ടുവന്നത്. സപ്തംബർ 23 മുതൽ 27 വരെ ഉക്രൈനിലെ ലുഹാൻസ്‌ക്, ഡൊനെറ്റ്സ്‌ക്, കെർസൺ, സപോരിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നും പ്രദേശങ്ങളെ കൂട്ടിച്ചേർത്ത നടപടി സാധുതയില്ലാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. റഷ്യ വീറ്റോ ചെയ്തതിനാൽ പ്രമേയം പാസാക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP