Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികസിത രാജ്യങ്ങൾ വരെ അഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത സാമ്പത്തിക തകർച്ച; പല രാജ്യങ്ങളിലും ഭരണ അസ്ഥിരത; അഭ്യന്തരകലാപങ്ങൾ; ശത്രുത മറന്ന് ഒത്തുചേരുന്ന ചിലർ; കലാപകലുഷിതമായ സ്ഥലങ്ങൾ അനുഭവിക്കേണ്ടി വരുന്ന കടുത്ത ദുരിതങ്ങൾ; കൊറണയുടെ തേരോട്ടം അവസാനിച്ചാൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോർട്ട് ഇങ്ങനെ

വികസിത രാജ്യങ്ങൾ വരെ അഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത സാമ്പത്തിക തകർച്ച; പല രാജ്യങ്ങളിലും ഭരണ അസ്ഥിരത; അഭ്യന്തരകലാപങ്ങൾ; ശത്രുത മറന്ന് ഒത്തുചേരുന്ന ചിലർ; കലാപകലുഷിതമായ സ്ഥലങ്ങൾ അനുഭവിക്കേണ്ടി വരുന്ന കടുത്ത ദുരിതങ്ങൾ; കൊറണയുടെ തേരോട്ടം അവസാനിച്ചാൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോക ചരിത്രത്തെ ഒരുപക്ഷെ കൊറോണക്ക് മുൻപ് കൊറോണയ്ക്ക് ശേഷം എന്ന് തരം തിരിക്കേണ്ടി വരുമോ? മറ്റൊരു മഹാമാരിക്കും മുൻപെങ്ങും കഴിയാത്ത അത്ര പ്രത്യാഘാതമാണ് കൊറോണ എന്ന ഭീകരൻ ലോകത്തുണ്ടാക്കാൻ പോകുന്നത് എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൊറോണയുടെ താണ്ഡവം ദുർബ്ബലമായ രാഷ്ട്രങ്ങളിൽ കടുത്ത നാശനഷ്ടം വിതയ്ക്കും,ഒരുപക്ഷെ ലോകവ്യാപകമായി തന്നെ അശാന്തി പരത്തും എന്നൊക്കെ സൂചിപ്പിക്കുന്ന റിപ്പോർട്ട് കൊറോണയ്ക്ക് ശേഷമുള്ള ലോകത്തെ നിർവ്വചിക്കാനാകുന്ന ഏഴ് പ്രവണതകൾ എടുത്തു പറയുന്നു.

ഒരു പക്ഷെ മാസങ്ങളോളം നീണ്ടുനെന്നേക്കാവുന്ന ലോക്ക്ഡൗൺ ലോക സമ്പദ്ഘടനയിൽ വരുത്തുന്ന തകർച്ചയാണ് അതിൽ പ്രധാനമായ ഒന്നായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, പൂർണ്ണമായ ഫലസിദ്ധി ഉണ്ടാകുന്നതിന് മുൻപായി ഈ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അത് രോഗത്തിന്റെ പുനർവ്യാപനത്തിന് വഴിതെളിക്കുമെന്നും പിന്നെ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്നും അത് രാഷ്ട്രീയമായും സാമ്പത്തികമായും കൂടുതൽ കടുത്ത ആഘാതമുണ്ടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്താരാഷ്ട്ര സംഘട്ടനങ്ങളിൽ പ്രത്യേകശ്രദ്ധയൂന്നുന്ന വിദഗ്ദർ പറയുന്നത് ഇപ്പോൾ യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതോ യുദ്ധാനന്തര ദുരിതങ്ങൾ അനുഭവിക്കുകയോ ചെയ്യുന്നതോ ആയ രാജ്യങ്ങളും പ്രദേശങ്ങളുമായിരിക്കും ഏറ്റവും ദുരിതങ്ങൾ അനുഭവിക്കുക എന്നാണ്. ലിബിയ, വെനിസുല, ഇറാൻ, ഗസ്സ എന്നിവയൊക്കെ ഈ പട്ടികയിൽ ഉൾപ്പെടും. വേണ്ട സമയത്ത് ആവശ്യമായ സഹായം ലഭിക്കുവാൻ സന്നദ്ധസേവകരുടെ അപര്യാപ്തത കാരണമാകും എന്നതാണ് ഇതിനൊരു കാരണം. മറ്റൊന്ന് വിവിധ സർക്കാരുകൾക്കിടയിൽ കൊറോണാനന്തര കാലഘട്ടത്തിൽ ഉടലെടുക്കാൻ പോകുന്ന സംശയം, സഹായം ആവശ്യക്കരിലെത്തുന്നതിന് തടസ്സമാകും എന്നതാണ്.

സുരക്ഷാ പ്രശ്‌നങ്ങളും കൊറോണാനന്തര കാലഘട്ടത്തിൽ വർദ്ധിക്കും. ഇതിൽ ഏറ്റവും അധികം പ്രശ്‌നങ്ങൾ ഉണ്ടാകാൻ പോകുന്നത് ഇഡ്ലിബ്, യമൻ എന്നിവയാൽ ചുറ്റപ്പെട്ട ഉത്തര-പശ്ചിമ സിറിയയിലായിരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ രോഗം പല അന്താരാഷ്ട്ര ഏജൻസികളേയും ദുർബലപ്പെടുത്തും എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രോഗവുമായി ബന്ധപ്പെട്ട ഭീതിയും നിയന്ത്രണങ്ങളും മാനുഷിക പരിഗണനയോടെയുള്ള പല പ്രവർത്തനങ്ങൾക്കും വിഘാതമാകുമെന്ന് ലോകാരോഗ്യ സംഘടനയും മറ്റുപല അന്താരാഷ്ട്ര ഏജൻസികളും ഭയക്കുന്നു. ഉദാഹരണത്തിന് അമേരിക്കയും താലിബാനും തമ്മിൽ ഫെബ്രുവരിയിൽ ഉണ്ടാക്കിയ കരാറിന്റെ തുടർനടപടികൾക്കായുള്ള അഫ്ഘാൻ സമാധാന ചർച്ച നീട്ടിവയ്‌ക്കേണ്ട സാഹചര്യമാണ് കൊറോണ ഉണ്ടാക്കിയിരിക്കുന്നത്.

കൊറോണ വിവിധ സമൂഹങ്ങളിലും രാഷ്ട്രീയ സംവിധാനങ്ങളിലും കടുത്ത സമ്മർദ്ദം ഉണ്ടാക്കുമെന്നും അത് ഒരുപക്ഷെ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കുമെന്നും ഐ സി ജി റിപ്പോർട്ട് പറയുന്നു. ഇതിന്റെ അടയാളങ്ങൾ വളരെ നേരത്തേ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട് എന്നും ഐ സി ജി വിലയിരുത്തുന്നു. വുഹാനിൽ നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവർ യാത്രചെയ്തിരുന്ന ബസ്സുകൾക്ക് നേരെ ഉക്രെയിനിൽ ഉണ്ടായ അതിക്രമങ്ങൾ അതിന്റെ ഉദാഹരണമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വന്നവർക്ക് കൊറോണാ ബാധയുണ്ടെന്നും അത് തങ്ങൾക്കും ബാധിക്കുമെന്ന തദ്ദേശവാസികളുടെ ഭയമായിരുന്നു ഈ അക്രമത്തിനു കാരണം. മാത്രമല്ല, പുതിയ നിയന്ത്രണങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് വെനിസുല, ബ്രസീൽ, ഇറ്റലി എന്നിവിടങ്ങളിൽ ജയിലുകളിൽ ഉണ്ടായ കലാപങ്ങളും ഇതിനു ഉദാഹരണമാണ്.

ചൈനയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളായിരിക്കും മറ്റൊന്ന്. ഇപ്പോൾ തന്നെ, ചൈനയുമായി അടുത്ത ബന്ധം പുലർത്തുകയും സാമ്പത്തിക സഹായം സ്വീകരിക്കുകയും ചെയ്തിട്ടുള്ള, ചില ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പടെ പല രാജ്യങ്ങളും വുഹാനിലെ കൊറോണാ ബാധയ്ക്ക് ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.

എന്നാൽ ചില രാഷ്ട്രീയ നേതാക്കൾക്ക് ഇത് ഉർവ്വശീ ശാപം പോലെ ഉപകാരമായി മാറുമെന്നും റിപ്പോർട്ട് പറയുന്നു. അവരവരുടെ രാജ്യങ്ങളിൽ തങ്ങളുടെ ശക്തി ഊട്ടിയുറപ്പിക്കാനും വിദേശങ്ങളിൽ ഉള്ള താത്പര്യങ്ങൾ വിപുലപ്പെടുത്തുവാനും ഈ ദുരിതത്തിന്റെ മറവിൽ അവർക്കാകും. ചിലരെങ്കിലും ഈ രോഗ ഭീഷണിയുടെ കാലം തങ്ങൾക്ക് നേരെ വിദേശത്തും സ്വദേശത്തും ഉയരുന്ന വെല്ലുവിളികൾ അടിച്ചമർത്താൻ ഉപയോഗിക്കും എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അമേരിക്കയെ മദ്ധ്യപൂർവ്വ ദേശത്തുനിന്നും പുറന്തള്ളുന്നതിന്റെ ഭാഗമായി ഇറാക്കിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാനിലെ ഷിയാ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നു,.

ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത് അതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാതിരിക്കുകയും, പിന്നീട് വിവരങ്ങൾ ഭാഗികമായി മാത്രം പുറത്തുവിടുകയും ചെയ്ത ചൈനയുടെ നടപടി ലോകം ഇന്നഭിമുഖീകരിക്കുന്ന ദുരന്തത്തിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ചില തെറ്റായ വിവരങ്ങൾ നൽകി, അമേരിക്കയെ ഈ ദുരന്തത്തിന് ഉത്തരവാദിയാക്കുവാനുള്ള ശ്രമങ്ങളും ചൈനയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാൽ രോഗം നിയന്ത്രണമില്ലാതെ വ്യാപനം തുടരുന്ന അവസരം തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുവാനുള്ള ഒരു അവസരമായാണ് ചൈന കാണുന്നത്. മാനുഷിക പരിഗണനകളോടെ പലവിധത്തിലുള്ള സഹായങ്ങളും രോഗബാധയെ നേരിടാൻ ചൈന നൽകുകയാണ്. ഇതൊരുപക്ഷെ കൊറോണാനന്തര കാലഘട്ടത്തിൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ ചൈനയുടെ സ്വാധീനം വർദ്ധിപ്പിച്ചേക്കാം.

ഇതിനിടയിലും ആശ്വാസത്തിന്റെ ഒരു വെള്ളിവെളിച്ചം വീശുന്നത്, വളരെക്കാലമായി ശത്രുക്കളായിരുന്ന പല രാഷ്ട്രങ്ങളും കൊറോണാനന്തര കാലത്ത് മിത്രങ്ങളായി മാറിയേക്കാം എന്നതിലാണ്. ശത്രുതയൊക്കെ മറന്ന്, ഇറാന് സഹായഹസ്തം നീട്ടുന്ന സൗദി അറേബ്യയുടെ പ്രവർത്തിതന്നെ ഇതിനൊരുദാഹരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP