Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽ നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയുടെ അനുമതി; യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നാടകം വീണ്ടും പള്ളിക്കൂടത്തിലേക്ക്; നിരോധിച്ച കണ്ണന്താനവും നാടകം കാണാൻ എത്തിയേക്കും

കാൽ നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയുടെ അനുമതി; യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നാടകം വീണ്ടും പള്ളിക്കൂടത്തിലേക്ക്; നിരോധിച്ച കണ്ണന്താനവും നാടകം കാണാൻ എത്തിയേക്കും

കോട്ടയം: ക്രിസ്തുവിന്റെ അന്ത്യരംഗം വികലമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് ലോകപ്രശസ്ത നാടകമായ 'ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാറിന്' നിരോധനം സുപ്രീംകോടതി നീക്കിയ സാഹചര്യത്തിൽ വീണ്ടും കോട്ടയത്ത് നാടകം എത്തുന്നു. ക്രിസ്തുവിനെ വിവാദനായകനായി ചിത്രീകരിച്ചതിന്റെ പേരിൽ ലോക പ്രശസ്തമായ റോക്ക് ഓപ്പറയെ നിരോധിച്ചത് കോട്ടയം കളക്ടറായിരുന്ന അൽഫോൻസ് കണ്ണന്താനമായിരുന്നു. അദ്ദേഹത്തെ സാന്നിധ്യത്തിൽ നാടകം അവതരിപ്പിക്കാനാണ് സംഘാടകരുടെ പരിപാടി. നാടകം കാണാൻ കണ്ണന്താനത്തിനും ക്ഷണം ലഭിക്കും. അദ്ദേഹം എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഇവിടെ വിജയം കാണുന്നത് മേരി റോയിയുടെയും ഫാ. എബ്രഹാം വെള്ളത്തടത്തിലിന്റെയും നിയമപോരാട്ടമാണ്. ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ മാതാവായ മേരി റോയിയുടെ ഇനി നാടകം അവതരിപ്പിക്കാനുള്ള തിരക്കുകളിലാണ് ഇപ്പോൾ. ആൻഡ്രൂ ലോയ്ഡ് വെബ്ബറും ടിം റീസും എഴുതിയ നാടകം മഗ്ദലന മറിയവുമായുള്ള യേശു ക്രിസ്തുവിന്റെ ബന്ധം കഥാതന്തുവാകുന്നതിന്റെ പേരിലാണ് വിവാദം വിളിച്ചുവരുത്തിയത്. ഈ സംഗീത നാടകം അരങ്ങേറുന്നതിന് തൊട്ടുമുമ്പ് നിരോധിക്കപ്പെട്ട കോട്ടയത്തെ പള്ളിക്കൂടം സ്‌കൂളിലെ വേദിയിലാണ് വീണ്ടും അരങ്ങേറുന്നത്. വിധി വന്നതിന് പിന്നാലെ നാടകം വീണ്ടും സ്‌കൂളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 1.30 മണിക്കൂർ നീളുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്ന്ത് ജോൺ ടി വെക്കാൻ ആണ്. 140 അഭിനേതാക്കളുണ്ട്. നാടകം കാണാൻ അരുന്ധതിറോയി എത്തുമെന്നാണ് കരുതുന്നത്.

1990 ഒക്‌ടോബർ 15 ന് സ്‌റ്റേജിൽ അരങ്ങേറുന്നതിന് തൊട്ടുമുമ്പ് കോട്ടയം കളക്ടറായിരുന്ന അൽഫോൻസ് കണ്ണന്താനം നിരോധിക്കുകയായിരുന്നു. യേശുക്രിസ്തുവിന്റെ ദിവ്യത്വത്തെയും ദൈവപുത്രനെന്ന ആശയത്തെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് നാട്ടുകാർ നാടകത്തെ എതിർക്കുകയും വേദിയിൽ പ്രശ്‌നമുണ്ടാകുകയും ചെയ്തതിനെ തുടർന്നായിരുന്നു നിരോധനം.

തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പായിരുന്നു നാടകം നിരോധിച്ചത്. അഭിനയിക്കാൻ എത്തിയവരെ പൊലീസ് പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. എന്നാൽ നിരോധനത്തിന് എതിരേ എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവ് മേരിറോയിയും മറ്റുള്ളവരും വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തുകയും 2015 ഏപ്രിൽ 7 ന് സുപ്രീംകോടതി നിരോധനം പിൻവലിക്കുകയുമായിരുന്നു.

ആൻഡ്ര്യൂസ് ലോയ്ഡ് വെബ്ബറും ടിം റൈസും ചേർന്നെഴുതിയ നാടകം വത്തിക്കാനുൾപ്പെടെ വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണെന്നും ഓൺലൈനിൽ ലഭ്യമാണെന്നുമുള്ള വാദം അംഗീകരിച്ചാണ് സുപ്രീംകോടതി നിരോധനം നീക്കിയത്. മേരി റോയി നടത്തുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ 'പള്ളിക്കുടം' സ്‌കൂളിൽ നാടകം അവതരിപ്പിക്കാനിരിക്കെയായിരുന്നു നിരോധനം. കോട്ടയം ജില്ലാ കലക്ടറായിരുന്ന അൽഫോൻസ് കണ്ണന്താനമാണ് ജില്ലയിൽ നാടകം അവതരിപ്പിക്കുന്നത് തടഞ്ഞത്. നാടകത്തിൽ കുരിശിൽ തറക്കാൻ കൊണ്ടുപോകുന്നതിന് മുമ്പായി മഗ്ദലനമറിയം യേശുവിനെ ആശ്വസിപ്പിക്കുന്ന രംഗമുണ്ടായിരുന്നു.

സുഹൃത്തിനെപോലെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന രംഗം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കത്തോലിക്ക, സി.എസ്.ഐ വൈദികർ രംഗത്തത്തെിയതോടെയാണ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നാടകം അവതരിപ്പിക്കാൻ നാല് മിനിറ്റുകൾ മാത്രം അവശേഷിപ്പിക്കെ നിരോധ ഉത്തരവ് പുറത്തിറക്കിയത്. മഗ്ദലന മറിയം യേശുവിനെ ചുംബിക്കുന്ന രംഗമായിരുന്നു പ്രതിഷേധത്തിന് കാരണം.

ഐഎഎല് ഉദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തി എംഎൽഎയായ കണ്ണന്താനം ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ നാടകം കാണാൻ ക്ഷണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP