Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്‌കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്‌കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്‌ക്കർ സംസ്ഥാനവുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ചെന്നൈയിലേക്ക് ചേക്കേറുന്നു. അറുപതു വർഷത്തിലധികം നീണ്ട മാദ്ധ്യമ പ്രവർത്തന കാലത്തും അതിന് ശേഷം കേരളത്തിന്റെ മനുഷ്യാവകാശ-സാംസ്കാരിക മേഖലയിലെയും സജീവ സാന്നിധ്യമായി നിലകൊണ്ട ബിആർപി തലസ്ഥാനത്തെ വീട് വിറ്റ് തമിഴ്‌നാട്ടിൽ മകൾക്കൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നത്. ദി ഹിന്ദു മുതൽ ഏഷ്യാനെറ്റ് ന്യൂസിന്റെ അണിയറ ശിൽപ്പിയായി വരെ നീണ്ട ബിആർപിയുടെ മാദ്ധ്യമ സഞ്ചാര മേഖലയിൽ അദ്ദേഹം നല്ലൊരു പങ്കും ചെലവിട്ടത് തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെയായിരുന്നു.

ആദിവാസി-ദളിത് വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തനത്തിന് അപ്പുറത്തേക്ക് ഒരു ആക്ടിവിസ്റ്റിനെ പോലെ പ്രവർത്തിച്ചു ബിആർപി. ഏറ്റവും ഒടുവിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരത്തിൽ വരെ ശരിയുടെ പക്ഷത്ത് നിലകൊണ്ടു അദ്ദേഹം. ഇങ്ങനെ പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി കാൽ നൂറ്റാണ്ട് കേരളം മുഴുവൻ സഞ്ചരിച്ചും എഴുതിയും പ്രസംഗിച്ചും നടന്ന ബിആർപി കേരളത്തിലെ പൊതു പ്രവർത്തനത്തിന് അന്ത്യം കുറിക്കുകയാണ്. കഴിഞ്ഞ വർഷം തന്നെ ചെന്നൈയിൽ മകൾക്കൊപ്പം താമസം മാറിയ അദ്ദേഹം തലസ്ഥാനത്തുള്ള വീട് നിലനിർത്തിയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തുള്ള വീടും വീട്ട് പൂർണ്ണമായും പ്രവാസിയായി മാറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

22 വർഷത്തോളം താമസിച്ച ശ്രീകാര്യത്തിന് സമീപം ചെറുവയ്ക്കലിലുള്ള ശിൽപ്പം എന്ന വീടുമായുള്ള പുക്കിൾകൊടി ബന്ധമാണ് ബിആർപി ഭാസ്‌ക്കർ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിലേക്ക് ബിആർപി താമസം മാറ്റിയശേഷം ശില്പം പൂട്ടിക്കിടക്കുകയാണ്. ചെലവു കുറഞ്ഞ നിർമ്മാണ രീതി പ്രചരിപ്പിച്ച ലാറി ബേക്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബിആർപിയും ഇത്തരമൊരു വീട് ചെറുവയ്ക്കലിൽ നിർമ്മിച്ചത്. രണ്ട് നിലയിൽ നിർമ്മിച്ച വീട്ടിൽ ഇഷ്ടം പോലെ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.

പ്രമുഖ ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെ നിർമ്മാണ ചുമതല ഏൽപിച്ച് പണികഴിപ്പിച്ച വീട് കാഴ്‌ച്ചയിലും സൗകര്യത്തിലും അതിസുന്ദരമാണ്. ചുറ്റുമതിലിലും മുൻഭാഗത്തെ ഭിത്തിയിലും കരിങ്കല്ല് പതിച്ച് സുന്ദരമാക്കിയിട്ടുണ്ട്. വിശാലമായ ഹാളും കിച്ചണുമുണ്ട്. മൊസൈക്കും ടൈലും ഉപയോഗിച്ചാണ് ഫ്‌ലോറിങ്. ഇന്റീരിയറിന്റെ കാര്യത്തിലും മോശമല്ല ശിൽപ്പം. ഒരു ശിൽപ്പചാരുതി പോലെ തന്നെ മനോഹമായി വീട് തന്നെയാണ് ബിആർപിയുടേത്. വീടിന്റെ ഡിസൈനിനും കളറിനും ചേരുന്ന ഗേറ്റും ചുറ്റുമതിലുമാണുള്ളത്. വീടിന് മുൻവശത്തായി കാർ പാർക്ക് ചെയ്യാനുള്ള ചെറിയ ഷെഡ്ഡുമുണ്ട്. നിർമ്മിതിയുടെ പ്രത്യേകത കൊണ്ട് തന്നെ തണുത്ത അന്തരീക്ഷം വീട്ടിനുള്ളിൽ ലഭിക്കും. ചുറ്റുമുള്ള മരങ്ങൾ ചൂട് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ബിആർപി പറയുന്നത്.



എഴുത്തിനും ബുദ്ധിക്കും യാതൊരു തെളിമയും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ആശ്രയം ഉടൻ വേണ്ടിവന്നേക്കുമെന്നു ചിന്ത ശക്തമായപ്പോൾ ഏക മകൾ താമസിക്കുന്ന ചെന്നൈയിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്നാണ് ബിആർപി ഭാസ്‌കർ പറയുന്നത്. ചെന്നൈയിൽ ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിലെ അദ്ധ്യാപികയാണ് മകൾ ബിന്ദു ഭാസ്‌കർ ബാലാജി.

ഏതാനും മാസം മുമ്പ് ചെന്നൈയിലേയ്ക്ക് താമസം മാറ്റിയെങ്കിലും വീട് വിൽക്കാനായി അദ്ദേഹമിപ്പോൾ തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. പ്രശസ്ത ആർകിടെക്ട് ജി.ശങ്കർ ആദ്യം നിർമ്മിച്ച ചുവരുകളിലെ ചരിത്രം ഉറങ്ങുന്ന വീടാണ് വിൽക്കാൻ ഒരുങ്ങുന്നത്. വളരെയേറെ ആത്മബന്ധങ്ങൾ ഉള്ള വീട്ടിൽ ഇനിയും കുറച്ചുകാലം താമസിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞുവെക്കുന്നു. ഈ വീടിന്റെ അവകാശികളായി മറ്റൊരാൾ മാറുക എന്നത് നിയോഗം തന്നെയാണ്.

ശ്രീകാര്യം ആക്കുളം റോഡിൽ ചെറുവയ്ക്കലിന് സമീപത്ത് 1993ലാണ് ഈ വീട് നിർമ്മാണം പൂർത്തിയായി താമസം തുടങ്ങിയത്. അന്ന് ഉള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന സ്ഥലം ഇപ്പോൾ നഗരസഭയുടെ ഭാഗമാണ്. പിൽക്കാലത്ത് ഈ പ്രദേശത്തിന് മധ്യവർഗ്ഗ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായി മാറിയിട്ടുണ്ട്. ചെറുവയ്ക്കൽ പ്രദേശത്തിന് സമീപത്തായി പ്രമുഖ സ്‌കൂളുകളും ആശുപത്രികളുമുണ്ട്. നഗത്തിലേക്ക് എത്താനുള്ള വാഹന സൗകര്യങ്ങളും ഈ ഭാഗത്തുണ്ട്.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വാർത്താ ചാനലായ ഏഷ്യനെറ്റ് ന്യൂസ് പ്രവർത്തനമാരംഭിക്കുന്നതും ബിആർപിയുടെ മുഖ്യ കാർമികതയിലായിരുന്നു. ചാനലിന്റെ അണിയറപ്രവർത്തനത്തിന് വേണ്ടിയാണ് അക്കാലത്ത് ബാംഗ്ലൂരിലായിരുന്ന തലസ്ഥാനത്ത് എത്തിയത്. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിൽ കോളമിസ്റ്റാണ് ബി.ആ.പി. ഭാസ്‌കർ. കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു.

കേരളക്കരയോട് വിടപറയുമ്പോഴും സോഷ്യൽ മീഡിയയിലൂടെയു മലയാള മാദ്ധ്യമങ്ങളിലൂടെ തുടർന്നും കേരള സമൂഹവുമായി സംവദിക്കുമെന്ന ഉറപ്പുനൽകിയാണ് ബിആർപി ചെന്നൈയിലേക്ക് താമസം മാറുന്നത്. മലയാള മാദ്ധ്യമ കുലപതിയുടെ ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരത്തിലെ വീട് നിങ്ങളിൽ ആർക്കും വാങ്ങാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക് 9446505749 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ [email protected]  എന്ന ഇമെൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP