Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ

ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ

ന്ത്യയിൽ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ AIBEAയ്ക്ക് നേതൃത്വം നൽകുകയും രണ്ടുദശാബ്ദത്തിലധികം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ബാങ്ക് ദേശസാൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനെതിരെയും ബാങ്കിങ് മേഖലയിലെ തൊഴിലവകാശങ്ങളുടെ സങ്കുചിത താല്പര്യങ്ങളിലൊതുങ്ങാതെ, സംഘടനാ പ്രവർത്തനം ബാങ്കിങ് സേവനോപഭോക്തൃസമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യവും ഉറപ്പാക്കുന്ന തരത്തിൽ കാഴ്ചവെച്ച ക്രാന്തദർശിയായ തൊഴിലാളിവർഗ്ഗ നേതാവാണു സ.താരകേശ്വർ ചക്രബർത്തി. ബാങ്കിങ് ജീവനക്കാരും രാഷ്ട്രീയനേതൃത്വവും പൊതു പ്രവർത്തകരും സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത് താരക്ദാ എന്നും ദാദാ എന്നുമായിരിന്നു.

താരകേശ്വർ എപ്പോഴും ഇന്ത്യയിലെ ബാങ്കുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും തന്റെ സംഘടനാംഗങ്ങളോട് ബാങ്കുകളിലെ അഴിമതിക്കെതിരെ പോരാടൂന്നതിനും നിർദ്ദേശം നൽകുകയും നിതാന്തജാഗ്രത പുലർത്തുകയും ചെയ്തുപോന്നിരുന്നു. ബാങ്ക്, സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും കൈകാര്യം ചെയ്യുന്നതു പൊതുജനങ്ങളുടെ പണമാണല്ലോ. വി.പി.കമ്മത്ത് AIBEAയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിരുന്നു. താരക് ദായുടെയും തന്റെ സംഘടനയുടെ ബാംഗ്ലൂർ സമ്മേളനം അംഗീകരിച്ച ബാങ്കുകളുടെ ആരോഗ്യം- രോഗവും പ്രതിവിധികളും എന്ന പ്രമേയാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടി അയവില്ലാതെ തന്റെ സംഘടനാപ്രവർത്തനത്തിലും ബാങ്കിങ് തൊഴിലിലും കമ്മത്ത് പിന്തുടർന്നുപോന്നു.

താൻ ജോലിചെയ്യുന്ന ബാങ്കും സെഞ്ചുറിയൻ ബാങ്ക് ഓഫ് പഞ്ചാബിലൂടെയുമായി നടന്ന 450 ഓളം കോടി രൂൂപയുടെ ഹവാല ഇടപാട് പ്രൊഫ. എ.കെ.പ്രേമജം എംപിയിലൂടെ പാർലമെന്റിലെത്തിച്ചതുൾപ്പടെ ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ സംഘടനയുടെ ബാനറിൽ തന്നെ വ്യക്തിപരമായ പ്രത്യേകശ്രദ്ധയോടെ പ്രവർത്തിച്ചുപോന്നു ശ്രീ കമ്മത്ത്. കമ്മത്തിന്റെ പ്രവർത്തനരീതിയും കർമ്മകുശലതയും താരകേശ്വറിനു കമ്മത്തിനോട് പ്രത്യേകവാത്സല്യം ജനിപ്പിച്ചിരുന്നു. സംഘടനാ പരിപാടികൾക്കിടയിൽ കണ്ടുമുട്ടുമ്പോൾ താരക് ദാ നടത്തുന്ന കുശലാന്വേഷണം ''കോമ്രേഡ്, ഹൗ ഈസ് യുവർ ബാങ്ക്'' എന്നാണു. ദാദായുടെ ഈ വാചകം കമ്മത്തിനു ഒരു രാസത്വരകം പോലെ സംഘടനാപ്രവർത്തനത്തിനു ആവേശവും കരുത്തും നൽകി.

സ്വന്തം സുരക്ഷിതത്വവും വ്യക്തിജീവിതഭദ്രതയും അഴലുകളും നോക്കതെ അഴിമതിക്കെതിരെ അണപ്പില്ലാതെ അങ്കംവെട്ടിയ സ. വി.പി.കമ്മത്ത് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണു. അഴിമതിക്കെതിരെയുള്ള ഇമ്പമുള്ള മുദ്രാവാക്യങ്ങളും സുവിശേഷപ്രഘോഷണവും മാത്രമായിരുന്നില്ല കമ്മത്തിന്റെ അഴിമതി വിരുദ്ധപ്രവർത്തനം, മറിച്ച് സന്ധിയില്ലാത്ത കർമ്മസമരമായിരുന്നു. അതിനു കമ്മത്തിനു കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവസന്ധോരണോപാധിയും ഭദ്രമായ കുടുംബജീവിതവുമായിരുന്നു. താൻ ഉപജീവനം കഴിക്കുന്ന സ്വകാര്യബാങ്കിന്റെ മാനേജ്‌മെന്റ്‌റ് പകൽകൊള്ളയിൽ ഏർപ്പെട്ട്, പൊതുജന നിക്ഷേപം ധുർത്തടിക്കുന്നത് രേഖാമുലം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തി എന്നതിന്റെ പേരിൽ, വി.പി.കമ്മത്തിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിട്ട് ഈ ഒക്‌റ്റോബർ 28നു പതിനഞ്ചു വർഷങ്ങൾ പിന്നിടുന്നു.

ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിനു ആദ്യം ബാങ്കും, പിന്നെ അദ്ദേഹത്തിന്റെ യുണിയനും, മറവി കൊണ്ട് പോതുസമുഹവും കമ്മത്തിനെ തള്ളിപ്പറഞ്ഞു.
നാളിതുവരെയുള്ള അഴിമതിവിരുദ്ധ പോരാട്ടങ്ങൾ കമ്മത്തിന് സമ്മാനിച്ചത് 11 ലക്ഷം രുപയുടെ ബാധ്യതയും തൊഴിൽനഷ്ടവുമാണ്. വൈയക്തികനഷ്ടങ്ങൾക്ക് ഈ അഴിമതിവിരുദ്ധ പോരാളിയുടെ പോരാട്ടവീര്യം കെടുത്താനാവില്ല. പുതുതലമുറ ബാങ്കുകളുടെ തലതിരിഞ്ഞ ബാങ്കിങ് നയങ്ങളെ കുറിച്ചും ജനകീയ ജനാധിപത്യത്തെ കുറിച്ചും ബൃഹത്തും ചെറുതുമായ പലപുസ്തകങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു.

സ്‌പെക്ട്രം അഴിമതികളെ, അടങ്കൽ തുകയുടെ വലിപ്പം കൊണ്ട് വെല്ലുന്ന, ബാങ്കിങ് രംഗത്തെ അഴിമതിക്കും അതിനു വളം വെക്കുന്ന ധനമന്ത്രാലയതിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ കമ്മത്ത് പലതവണ ഭരണകൂടങ്ങളുടെ ശ്രദ്ധക്ഷണിച്ചെങ്കിലും കോർപറേറ്റ് ദാസ്യത്തിൽ ചടഞ്ഞുകിടക്കുന്ന ഭരണകൂടങ്ങൾ അതു കണ്ടില്ലെന്ന് നടിച്ചു. കമ്മത്തിന്റെ സന്തതസഹചാരിയായി കൈയിൽ എപ്പോഴും ഒരു നീലബാഗുണ്ടാകും. അതിൽ അവസാനിക്കാത്ത പടക്കോപ്പുകളും.

ബാങ്കിങ് രംഗത്ത് കമ്മത്തിനോടൊപ്പം ജോലിചെയ്തവരും ജൂനിയറായിട്ടുള്ളവരും പതിനായിരങ്ങൾ പ്രതിമാസം പെൻഷൻ വാങ്ങുമ്പോൾ കമ്മത്ത് ഇന്നും ഗുമസ്തപ്പണിയെടുത്താണു അഷ്ടിക്കു വക കണ്ടെത്തുന്നത്. ബാങ്കിങ് രംഗത്ത് പ്രവർത്തിച്ച മറ്റുള്ളവരുടെ സാമ്പത്തികഭദ്രതയും കമ്മത്തിന്റെ പൊതുകാര്യപ്രസക്ത നിലപാടുകൾക്കു വേണ്ടി അനുഭവിക്കേണ്ടി വന്ന സാമ്പത്തികാരിഷ്ടത കമ്മത്തിനെ കുടുംബാംഗങ്ങൾക്ക് അസ്വീകാര്യനാക്കി. ഇന്ന് സ.കമ്മത്ത് അവശനാണു. സാമ്പത്തികമായി മാത്രമല്ല, ശാരീരികമായും. അഴിമതിയെന്ന സമൂഹത്തെയും ഇന്ത്യൻ സാമ്പത്തികരംഗത്തെയും കാർന്നുതിന്നുന്ന അർബുദത്തിനെതിരെ പോരാടിവലഞ്ഞ കമ്മത്തിന്റെ ശരീരത്തിൽ ദുർവിധി ഇന്ന് അർബുദത്തിന്റെ രൂപത്തിൽ കടന്നുകൂടിയിട്ടുണ്ട്. പഴയതുപോലെ യാത്ര ചെയ്യാൻ വയ്യാതായിരിക്കുന്നു. താനെഴുതി ബാങ്കിൽ നിന്നും വായ്പ തരമാക്കി പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുവേണം ചികിത്സയ്ക്കും വായ്പാതിരിച്ചടവിനും പണം കണ്ടെത്താൻ.

കമ്മത്ത് ഞാനുൾപ്പടെ തന്റെ സൗഹൃദവലയത്തിലുള്ളവർക്ക് അനാരോഗ്യം മൂലം പുസ്തകങ്ങൾ തപാലിൽ അയച്ചുനൽകുകയാണു ചെയ്യുന്നത്. പുസ്തകത്തോടൊപ്പം വിലയൊടുക്കുന്നതിനു അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെയും പോസ്റ്റൽ സേവിങ്‌സ് അക്കൗണ്ടീന്റെയും വിവരങ്ങൾ നൽകുന്നു. പലരും റാപ്പർ പോലും തുറന്നു നോക്കാതെ സ്വീകരണമുറിയിലിടുന്നു. ''ഇങ്ങോർക്കെന്താ വട്ടാണോ'' എന്ന് ആത്മഗതം നടത്തുന്നു. തിരക്കിട്ട ജീവിതപ്രയാണത്തിൽ പരുക്കേറ്റു വീണ ഈ പടയാളിയെ ഓർക്കാൻ, പുസ്തകത്തിന്റെ വില അയച്ചുനൽകാൻ, അതിനു മെനക്കെടാൻ, ഒന്നു ഫോണിൽ വിളിച്ച് ഒരു കുശലാന്വേഷണം നടത്താൻ, അണയാത്ത ആത്മവീര്യത്തെ ഒന്നു അഭിനന്ദിക്കാൻ ആർക്കാണു നേരം.

''അവനു കാവലാളാരു ഈ ഞങ്ങളോ'' ഇനിയും കരുണ വറ്റിയിട്ടില്ല നമുക്കെങ്കിൽ, ഈ പോരാളിയുടെ രചനകൾ വാങ്ങി, കുറഞ്ഞപക്ഷം ഒരു കുശലാന്വേഷണമെങ്കിലും നടത്താൻ അലിവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. പുസ്തകങ്ങൾ എല്ലാം മഹത്തരമാണെന്ന അഭിപ്രായമൊന്നുമില്ല, പക്ഷെ, അതെല്ലാം അദ്ദേഹത്തിന്റെ മൗലികമായ ആശയങ്ങളും രചനകളുമാണു. അഴിമതിക്കെതിരെയുള്ള അനവധിയായ അമ്പുകളാണു. അദ്ദേഹത്തെ ബന്ധപ്പെടുവാൻ താല്പര്യമുള്ളവർക്ക്. ഫോൺ: 8281992677. മേൽവിലാസം: വി.പ്രേമചന്ദ്ര കമ്മത്ത്, വെൺചന്ദ്ര, എളമക്കര, കൊച്ചി-26

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP