Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒൺലി ബിഎസ്എൻഎൽ

ഒൺലി ബിഎസ്എൻഎൽ

കേരളത്തിന്റെ ബിസിനസ്സ് നഗരമാണ് എറണാകുളം- മദ്ധ്യകേരളത്തിലെ സമ്പന്ന നഗരം. മുൻ കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വയലാർ രവിക്കും മേഴ്‌സി രവിക്കും കണ്ടു മുട്ടാനും, സ്‌നേഹിക്കുവാനും, പ്രേമിച്ചു നടന്ന് വിവാഹിതരാകുവാനും കളമൊരുക്കിയ പട്ടണം. ബാലചന്ദ്രൻ ചുള്ളിക്കാടിലെ കവിയെ ഊട്ടി ഉണർത്തിയ നഗരം. എന്തിനേറെ പറയുന്നു, ഉല്ലാസ നഗരിയാണ് കൊച്ചി തുറമുഖ പ്രദേശം. അവിടെയായിരുന്നു തിരുവനന്തപുരത്തുകാരനായ സുമുഖനായ ചെറുപ്പക്കാരൻ സുരേന്ദ്രൻ തന്റെ ഉപജീവനത്തിനുള്ള വേദി പടുത്തുയർത്തിയത്. ഒരു ഹിയറിങ് എയ്ഡ് - റേഡിയോ പ്രൊജക്ടർ റിപ്പയറിങ് സ്ഥാപനം.

1980 കളിൽ ബിഎസ്എൻഎൽ ക്ലാർക്കായി ജോലി കിട്ടിയ കൊല്ലത്തുകാരി സുപ്രഭ അങ്ങനെയാണ് നിത്യസന്ദർശകയായി ഈ സ്ഥാപനത്തിന് എതിരെയുള്ള ബസ്സ് സ്റ്റോപ്പിൽ എത്തിത്തുടങ്ങിയത്. കണ്ണിന് ആനന്ദം പകർന്ന ആ കാഴ്ച രാവിലെയും വൈകുന്നേരവും മനസ്സിന് കുളിർമ നൽകുന്ന സ്ഥിരം കാഴ്ചയാക്കി മാറ്റണമെന്ന കടുത്ത തീരുമാനത്തിൽ എത്തുമ്പോൾ കൂട്ടിന് അധികംപേർ ഇല്ലായിരുന്നു. സുപ്രഭയ്ക്കും സുരേന്ദ്രനും ബാല്യത്തിൽ തന്നെ അച്ഛന്മാർ നഷ്ടപ്പെട്ടിരുന്നു. ആദ്യത്തെയാളിന്റെ അച്ഛൻ മരിച്ചുപോയതാണെങ്കിൽ രണ്ടാമത്തെയാളിന്റെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോകുകയായിരുന്നു..... പുരാവൃത്തം ഇവിടെ അവസാനിക്കട്ടേ -

ഇനി അനുഭവത്തിന്റെ രണ്ടാം പകുതി.....

തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രനടയിൽ വിവാഹം. വലിയ ആഡംബരങ്ങളില്ലാതെ ചെറിയ തോതിൽ നൂറിന് താഴേയുള്ള ആൾക്കൂട്ടം.

വിവാഹശേഷമുള്ള സുന്ദര നാളുകൾ താമസം പാലാരിവട്ടത്തേയ്ക്ക് മാറ്റി. ഒരു വാടക വീടിന്റെ പോർഷൻ. അവർക്ക് രണ്ടാൾക്കും അതുതന്നെ ധാരാളമായിരുന്നു. 2 മുറി, അടുക്കള പിന്നെ കുറച്ച് മുറ്റവും. ഒരു തുളസിതൈയെങ്കിലും വയ്ക്കാമല്ലോ. ത്രിസന്ധ്യയ്ക്ക് ഒരു തിരി കൊളുത്തുകയും ആവാമല്ലോ. സുപ്രഭയിലെ കുടുംബിനി തികച്ചും സംതൃപ്തയായി.

മകൾ പിറന്ന ശേഷമാണ് കപ്പൽശാലയ്ക്ക് എതിർവശം കുറച്ച് വിപുലമായ തോതിൽ സുമ-അതായിരുന്നു മകളുടെ പേരും ഹിയറിങ് എയ്ഡ് സെന്റർ തുടങ്ങിയതും ഫാദർ ക്ലമന്റുമായി ചങ്ങാത്തം കൂടാനും ഇടയാക്കിയത്. മദ്ധ്യവയസ്‌ക്കനായ ഫാദർ പോക്കറ്റ് റേഡിയോ റിപ്പയറിങ് സേവനത്തിനുവേണ്ടിയാണ് സുരനെ കാണുവാൻ വന്നത്, എങ്കിലും തുടർന്ന് കോൺവെന്റ് സ്‌ക്കൂളിലെ സിനിമാ പ്രദർശനത്തിന്റെ പൂർണ്ണ ചുമതല അദ്ദേഹം സുരനെ ഏൽപ്പിച്ചു. തികച്ചും അച്ചന്റെ ഒരു എർത്തായി മാറി 'സുരൻ' എന്ന ഓമനപ്പേരിൽ ഫാദർ വിളിച്ചിരുന്ന സുരേന്ദ്രൻ.

രണ്ടാമത്ത മകളെ പ്രസവത്തിനായി പ്രഭ കൊല്ലത്തെ വീട്ടിൽ വന്ന അവസരത്തിലാണ് ക്ലമന്റ് അച്ചന്റെ ശുപാർശപ്രകാരം സൂസൻ എന്ന പേരുകാരി സുരേന്ദ്രന്റെ സ്ഥാപനത്തിൽ ഒരു സഹായിയായി, സെയിൽസ്‌ഗേൾ എന്നു പറയാവുന്ന നിലയ്ക്ക് വന്നു കയറിയത്.

സംഭവ ബഹുലമായ ജീവിതത്തിനൊടുവിൽ ഫാദറിന്റെ ഇടപെടലുകൾ പലഘട്ടത്തിലും ഒരു മേധാവിയുടെയും അനുചരന്റെയും രീതിയിൽ മാറി മറിയുന്നതും സുപ്രഭ മനസ്സിലാക്കുവാൻ വൈകി. ഒന്നും രണ്ടും ദിവസം വീട്ടിൽ നിന്നുമാറി സുരൻ ഫാദറിനോടൊപ്പം യാത്രയിലായിരിക്കും. അന്ന് വീഡിയോ കാസറ്റ് സംവിധാനം ആരംഭിച്ച കാലഘട്ടമായിരുന്നു. ഇടയ്ക്ക് ഫാദർ ജർമ്മനിക്ക് ഒരു പഠനയാത്ര തരപ്പെടുത്തി, ആറുമാസക്കാലം.

ജർമ്മൻ പര്യടനം കഴിഞ്ഞെത്തിയ ഫാദറിന്റെ ഇടപെടലുകളുടെ ഫലമായി പ്രഭ-സുരൻ കുടുംബത്തിന് പുതിയ റോഡ്, കടവന്ത്രയിൽ 8 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുവാൻ കഴിഞ്ഞു. തുടർന്ന് വീടുപണി ആരംഭിക്കുവാൻ പ്രഭയുടെ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഹൗസ്‌ലോൺ കാരണമായി.

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ പ്രഭയും മൂത്തമകൾ സുമയും ഇടവക പള്ളിയിൽ നിൽക്കുമ്പോഴാണ് ഫാദർ ക്ലമന്റിന്റെ മറ്റൊരു മുഖം അതും ഒരു സത്യക്രിസ്ത്യാനിയിൽ നിന്നും പ്രഭ മനസ്സിലാക്കുവാൻ ഇടയായത്. രണ്ടാമതും പെൺകുഞ്ഞിനെയാണ് പ്രസവിച്ചത് എന്നറിഞ്ഞപ്പോൾ ഒരിക്കൽ സുര സ്വകാര്യമായി നമുക്ക് ഫാദറിനോടു പറഞ്ഞ് ഒരു ആൺകുട്ടിയെ സംഘടിപ്പിച്ചാലോ എന്ന ആലോചന നടത്തിയത് പെട്ടന്നാണ് ഓർമ്മയിൽ വന്നത്.... അതൊന്നും വേണ്ട നമുക്ക് വിധിച്ചത് മതി പെണ്ണെങ്കിൽ പെണ്ണ് അതുങ്ങളെ നന്നായി വിദ്യാഭ്യാസം കൊടുത്ത് വളർത്തുക അതുമതി. എനിക്ക് അതിമോഹങ്ങളൊന്നുമില്ല പറഞ്ഞേക്കാം. ചേട്ടൻ വല്ലാതെ മാറി. ആ ഫാദറുമായിട്ടുള്ള അടുപ്പം അത്ര നല്ലതല്ല പറഞ്ഞേക്കാം.... ഞാൻ കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.....വെറുതെ ഓരോ പൊല്ലാപ്പുകൾ.

അന്നത്തെ രാത്രി അവരുടെ ദാമ്പത്യജീവിതത്തിൽ ആദ്യമായി സംഘർഷത്തിന് ഇട നൽകി. ഫാദറിന്റെ ഇടപെടലുകൾ തുടർന്നു. അത് പ്രഭയ്ക്ക് എത്രമാത്രം അസഹ്യമായി മാറിയോ അത്രമാത്രം ഹൃദ്യമായി സുരന്. വൈരുദ്ധ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, കലഹങ്ങളുടെ രാവുകൾ, ഒറ്റപ്പെട്ട ദിനങ്ങൾ തുടർക്കഥയായി മാറി. ഒന്നുരണ്ടു ദിവസം മാറി നിൽക്കുന്ന പതിവ് ഒരാഴ്ചവരെ നീളുന്ന പരിപാടികളിലൂടെ നീങ്ങി. ഇടവക വക സ്‌ക്കൂളുകളിലെ കലോത്സവവും സിനിമാ പ്രദർശനവും അഭംങ്കുരം തുടർന്നു.

ഒടുവിൽ ഇടിത്തീപോലെ സൂസൻ ഗർഭിണിയാണെന്ന വാർത്തയും പ്രഭ കേട്ടു. ഇത് എങ്ങനെ സംഭവിച്ചു. അവിവാഹിതയായ പെണ്ണ് അവളെ കടയിൽ നിന്നും പറഞ്ഞു വിടുവാൻ പ്രഭ മൂന്നു ദിവസത്തെ പട്ടിണി കിടക്കേണ്ടി വന്നു. പത്താം ക്ലാസിലും ആറിലും പഠിക്കുന്ന കുട്ടികളെ സ്‌ക്കൂളിലും വിട്ടിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിന്റെ സ്വാധീനമോ പരസഹായമോ ഇല്ലാതെ സംഘടിപ്പിച്ച സ്വയം പ്രതിരോധം. അതിൽ പക്ഷേ പ്രഭ വിജയിച്ചു. അവിടെയും ഫാദറിന്റെ ഇടപെടലുകൾ ഉണ്ടായി. ശരി സൂസനെ കുറച്ചു ദിവസത്തേയ്ക്ക് മാറ്റി നിർത്തുക കുടുംബപ്രശ്‌നം തീരട്ടേ ഇതായിരുന്നു ഒത്തു തീർപ്പ്.

ശാന്തമായി ഒഴുകിയിരുന്ന അനുരാഗ നദി കാറും കോളും നിറഞ്ഞ കുത്തൊഴുക്കിന്റെ രൗദ്രഭാവം പേറി പതഞ്ഞുപൊങ്ങി കുത്തിയൊലിച്ചു തുടങ്ങി.

ക്ഷമിക്കുക അൽപ്പം നീണ്ട കുടുംബ പുരാണമായിപ്പോയി. ചുരുക്കത്തിൽ സൂസൻ തന്റെ ഗർഭം അലസിപ്പിക്കുവാൻ തയ്യാറായില്ല. ഒരാൺകുഞ്ഞിനു ജന്മം നൽകി. സുരയുടെ ആഗ്രഹംപോലെ. തുടർന്ന് പാലാരിവട്ടത്തെ പഴയ വീട്ടിൽ പ്രത്യേകം താമസസൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

സുരയുടെ താമസം മാറ്റത്തിന് ഇടംകൊടുത്തത് പ്രഭയുടെ ഉറച്ച തീരുമാനവും. ഇത് നിങ്ങളുടെ കൊച്ച് തന്നെയെന്ന് ഉറപ്പുണ്ട് എന്ന ക്രൂരമായ ആക്ഷേപവുമായിരുന്നു. വെറുതെ ആ ഫാദറിന്റെ പിമ്പായി നിങ്ങൾ മാറരുത്. എനിക്ക് സഹായിക്കാൻ ഇനി പറ്റില്ല. ഞാനും കുട്ടികളും എങ്ങനെയും കഴിഞ്ഞുകൊള്ളാം. നിങ്ങൾ ഈ വീട്ടിൽ നിന്നും ഇറങ്ങിത്തരണം ഇതായിരുന്നു പ്രഭയുടെ അവസാന വാക്ക്. ഇടയ്ക്ക് പി ആൻഡ് ടി യൂണിയൻ നേതാവ് പപ്പൻ ചേട്ടന്റെ ഇടപെടലുകൾ ഉണ്ടായി എങ്കിലും സുരൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു. തനിക്ക് സൂസനെയും കുഞ്ഞിനെയും ഉപേക്ഷിക്കുവാൻ കഴിയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP