Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൗജിഹാദ്

ലൗജിഹാദ്

1970 കാലഘട്ടം - പേട്ട ആനയറ ഭാഗത്തുണ്ടായ ഒരു കത്തിക്കുത്തു കേസ്സുമായി ബന്ധപ്പെട്ട് ആദ്യം ഒളിവിൽ പോകുകയും പിന്നീട് സിംലയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത കുമാർ - 20 വർഷം കഴിഞ്ഞ് നാട്ടിൽ വന്നത് 2 ആൺമക്കളും ഹിമാചൽപ്രദേശുകാരിയായ ഭാര്യയുമായിട്ടായിരുന്നു.

ഇടയ്ക്ക് അച്ഛൻ മരിച്ചപ്പോഴും 2 സഹോദരങ്ങൾ വിവാഹിതരായപ്പോഴും നാട്ടിൽ വന്നിരുന്നില്ല. മൂന്ന് ആൺമക്കൾ മാത്രമുണ്ടായിരുന്ന അമ്മയ്ക്ക് മൂത്തമകന്റെ സകുടുംബമുള്ള വരവ് ഏറെ ആഹ്ലാദം നൽകി. പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളേയും നാട്ടിൽ സ്‌ക്കൂളിൽ ചേർത്ത് പഠിപ്പിക്കുവാനും ഭാര്യ അമ്മയോടൊപ്പം കുറച്ചുകാലം നിൽക്കട്ടേയെന്നും കരുതി കുമാർ മടങ്ങിപ്പോയി. പുള്ളിക്കാരന് സാമാന്യം നല്ല രീതിയിൽ നടക്കുന്ന ഒരു ടയർ റീട്രെയിഡിങ് കമ്പനിയുണ്ടായിരുന്നു സിംലയിൽ.

രണ്ടുവർഷം പിന്നിട്ടപ്പോൾ മേഘനയ്ക്ക് - അതായിരുന്നു കുമാറിന്റെ ഭാര്യയുടെ പേര് - നാട്ടിൽ ഒന്നുപോകണമെന്ന് പൂതി. കത്തെഴുത്തും ഫോൺ വിളികളും നിരന്തരം തുടർന്നു. ഒരുദിനം മേഘന ഒറ്റയ്ക്ക് ട്രെയിനിൽ കയറി സിംലയ്ക്ക് പുറപ്പെട്ടു. അന്ന് ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ സൗകര്യങ്ങളൊന്നുമില്ലല്ലോ. അമ്മായിയുമായി ചെറിയ കശപിശയുണ്ടാക്കിയിട്ടാണ് പുള്ളിക്കാരി ഇറങ്ങി പുറപ്പെട്ടത്.

ഒരാഴ്ച കഴിഞ്ഞിട്ടും മകന്റെ ഫോണോ കത്തോ കാണായ്കയാൽ മുത്തശ്ശി മൂത്തകുട്ടിയെ വിട്ട് എസ്റ്റിഡി വിളിപ്പിച്ച് വിവരം മകനെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കുമാർ സിംലയിൽ നിന്നും തിരുവനന്തപുരത്ത് അമ്മയുടെ വീട്ടിലെത്തി നടന്ന സംഗതികൾ മനസ്സിലാക്കി. തിരുവനന്തപുരത്ത് നിന്നും തിരിച്ച മേഘന സിംലയിൽ എത്തിയിട്ടില്ല. സിംലയിൽ അന്വേഷിക്കാവുന്നിടത്തൊക്കെ അന്വേഷിച്ചിട്ടാണ് കുമാർ നാട്ടിലേക്ക് വണ്ടി കയറിയത്. ഒടുവിൽ വീട്ടുകാരും വേണ്ടപ്പെട്ട ഒരു വക്കീലുമായി ആലോചിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഒരു പരാതി നൽകി. പത്രത്തിൽ േഫാട്ടോ വച്ച് കാൺമാനില്ല എന്ന് പരസ്യവും നൽകി.

നീണ്ട രണ്ടുവർഷക്കാലം കാത്തിരുന്നു. ഒടുവിൽ കുമാർ നാട്ടിൽ വന്ന് ബന്ധുമിത്രാതികളുമായി ആലോചിച്ച് ഒരു വിവാഹം നടത്തി. കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽത്തന്നെ പഠിപ്പു തുടർന്നു.

ഭാര്യാസമേതനായി വീണ്ടും സിംലയിൽ താമസം ആരംഭിച്ചു. പുതുബന്ധത്തിലും രണ്ട് ആൺകുട്ടികൾ ജനിച്ചു. കാലാന്തരത്തിൽ മുത്തശ്ശിയോടൊപ്പം വളർന്ന കുട്ടികളിൽ മൂത്തവൻ ഗോദ്‌റെജ് കമ്പനിയുടെ സെയിൽസ് റെപ്രസെന്റേറ്റീവായി സ്വയം ജീവിതം കരുപിടിപ്പിച്ചു. തുടർന്ന് അച്ഛനോട് ആലോചിക്കാതെ സ്വന്തം ഇഷ്ടത്തിന് ഒരു ഹരിജൻ പെൺകുട്ടിയെ ജീവിതസഖിയായി കൂട്ടിക്കൊണ്ടു വന്നു. ആദ്യം മുത്തശ്ശി എതിർത്തെങ്കിലും വയസ്സുകാലത്ത് രണ്ട് ആൺകുട്ടികൾക്ക് വച്ചുവിളമ്പാൻ തന്നെക്കൊണ്ടിനി ആവില്ല എന്ന സങ്കൽപ്പത്തിൽ മൗനാനുവാദം നൽകി. ഈ സമയം രണ്ടാമൻ മിലിട്ടറി സർവ്വീസിൽ കയറിപ്പറ്റി - അധികം താമസിക്കാതെ അച്ഛനും മുത്തശ്ശിയും മറ്റു ബന്ധുക്കളും ഇടപെട്ട് നല്ലൊരു വിവാഹബന്ധം ഉറപ്പിച്ച് ഇളയവനേയും കുടുംബക്കാരനാക്കി.

2010 ൽ സിംലയിലെ ബിസിനസ്സൊക്കെ മതിയാക്കി കുമാറും ഭാര്യയും അവരുടെ മറ്റു രണ്ടു മക്കളും നാട്ടിൽ സ്ഥിരതാമസമാക്കി. +2 കഴിഞ്ഞ ഒരു മകന് നേവിയിൽ സെലക്ഷൻ കിട്ടി ട്രെയിനിങ് പൂർത്തീകരിച്ച് ഗുജറാത്തിൽ ജോലിയായി. രണ്ടാമന് - ശരിക്കും നാലാമൻ - ബാങ്ക് ടെസ്റ്റ് എഴുതി സെലക്ഷൻ ലഭിച്ചു. ഒരുവിധം ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജീവിതം മുന്നോട്ട് നീങ്ങിത്തുടങ്ങി. കൊല്ലത്ത് നിന്നും പത്രപരസ്യത്തിലൂടെ ഒരു വിവാഹാലോചന വന്നു. പെൺകുട്ടി ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുന്നു. കുമാറും വേണ്ടപ്പെട്ട ചിലരുമായി പെൺവീട്ടിൽ പോയി വിവരങ്ങൾ പരസ്പരം സംസാരിച്ചു. നേവിക്കാരൻ മകനുവേണ്ടി പെണ്ണുചോദിച്ചു. തുടർന്ന് വിവാഹനിശ്ചയം - മോതിരം മാറ്റൽ നടന്നു. ഇപ്പോൾ 6 മാസം കഴിഞ്ഞു. അവധിക്ക് വന്നപ്പോൾ നേവിക്കാരൻ തന്റെ പ്രതിശ്രുതവധുവിന് ഒരു മോഡേൺ മൊബൈൽ ഫോൺ സമ്മാനിച്ചു.

2015 ഡിസംബർ മാസം 25 ന് ഞാൻ നാട്ടിൽ വരുന്നു എന്ന മെസ്സേജ് ആദ്യം കൊല്ലത്ത് ഭാര്യവീട്ടിൽ വിളിച്ചറിയിച്ചിട്ടാണ് സ്വന്തം അമ്മയേയും അച്ഛനേയും ഫോണിൽ ബന്ധപ്പെട്ടതു തന്നെ.

തിരുവനന്തപുരത്ത് എയർപോർട്ടിൽ വന്നിറങ്ങി ആദ്യം ചെയ്തത് പ്രതിശ്രുതവധുവിനെ ഫോണിൽ ബന്ധപ്പെടുവാനായിരുന്നു. ഒന്നുരണ്ടാവർത്തി ശ്രമിച്ചു ഫോൺ സ്വിച്ച് ഓഫ്. ഒടുവിൽ വൈകുന്നേരം പെൺകുട്ടിയുടെ വീട്ടിലെ ലാന്റ് ഫോണിൽ നിരന്തരം ബന്ധപ്പെട്ടപ്പോൾ കുട്ടിയുടെ അച്ഛൻ ഫോണെടുത്തു. പവിത്ര എന്തിയേ എന്ന ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു - മോനേ കിഷോറേ, അവൾ നമ്മെ പറ്റിച്ചു. കോളേജിൽ അവളുടെ കൂടെ പഠിക്കുന്ന ഒരു മുസ്ലിം ചെറുക്കനുമായി സ്‌നേഹത്തിലാണുപോലും - ഞാൻ പൊലീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇങ്ങോട്ടു വരികയോ - പിന്നീട് ഫോൺ വിളിക്കുകയോ ചെയ്യുക.

അങ്കിൾ ഞാൻ ഫോൺ അച്ഛന് കൊടുക്കാം - കിഷോർ ഫോൺ അച്ഛന് കൈമാറി - ഹലോ...... ഞങ്ങൾ അങ്ങോട്ട് വരികയാണ് ശേഷം നേരിൽ - പിറ്റേന്ന് കാറിൽ യാത്ര തിരിച്ച അച്ഛനും മകനും കഴക്കൂട്ടം സബ്ബ് രജിസ്ട്രാർ ഓഫീസിൽ നിന്നും 100 രൂപയുടെ 2 മുദ്ര പത്രങ്ങൾ വാങ്ങി - ആധാരമെഴുത്തുകാരനുമായി ആലോചിച്ച് ഒരു എഗ്രിമെന്റ് എഴുതിച്ച് അത് കാറിൽ കരുതി.

1 മണിയോടുകൂടി പ്രതിശ്രുതവധുവിന്റെ വീട്ടിലെത്തി. ആകെ ശോകമൂകമായ അന്തരീക്ഷം - പക്ഷേ, അവരെ അത്ഭുതപ്പെടുത്തുമാറ് പെൺകുട്ടി ഒരു മുറിയിൽ കതകടച്ച് ഇരിപ്പുണ്ട്. പവിത്രയുടെ അച്ഛൻ കാര്യങ്ങൾ വിശദീകരിച്ചു. ഇവിടത്തെ സർക്കിൾ ഇൻസ്‌പെക്ടർ നമുക്ക് വേണ്ടപ്പെട്ടയാളാണ്. അദ്ദേഹം പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് പെണ്ണിനേയും ചെറുക്കനേയും സൂത്രത്തിൽ സ്റ്റേഷനിൽ വരുത്തി - അച്ഛനോടൊപ്പമോ ആഷിക്കിനൊപ്പമോ ആരോടൊപ്പം പോകണമെന്ന് ചോദിച്ചപ്പോൾ മോള് അച്ഛനോടൊപ്പം പോയാൽ മതീന്ന് പറഞ്ഞു. ലൗജിഹാദ് ആണുപോലും - ഒരുവിധം കുരുക്കഴിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ - സമാധാനമായി.

അപ്പോ ഇനി ഞങ്ങൾ വന്നത്........ ഈ ബന്ധം ഞങ്ങൾക്ക് വേണ്ട എന്നു പറയാനും രേഖാമൂലം ഒഴിയാനുമാണ്. അങ്ങനെയാണോ? എന്നാൽ ഒന്നുകൂടി ആലോചിച്ചിട്ട് പോരായോ - നമുക്ക് എത്രയും പെട്ടെന്ന് കല്യാണമങ്ങ് നടത്താം - പോരായോ - അതിനി നടക്കില്ല - ഞാൻ കാശുകൊടുത്ത് വാങ്ങിച്ച് സമ്മാനിച്ച മൊബൈൽഫോൺ വച്ച് അന്യനെ സ്‌നേഹിച്ചവൾ നാളെ എന്നോടൊപ്പം ജീവിക്കുമോയെന്ന് എന്ത് ഉറപ്പ്. കിഷോർ തന്റെ നിലപാട് വ്യക്തമാക്കിയിട്ട് പുറം തിരിഞ്ഞു നിന്നു. ഈ സമയം കുമാർ ആവശ്യപ്പെട്ട പ്രകാരം ഡ്രൈവർ എഗ്രിമെന്റ് എഴുതിയ മുദ്രപത്രം കാറിൽ നിന്നും എടുത്ത് പവിത്രയുടെ അച്ഛന്റെ കൈയിൽ കൊടുത്തു.

കുമാർ പറഞ്ഞു ഞങ്ങൾ രണ്ടാളും ഒപ്പിട്ടിട്ടുണ്ട്. ഇനി നിങ്ങളും മകളും കൂടി ഒപ്പിട്ടാൽ......വന്നതും പോയതുമൊക്കെ മറന്നേക്കാം. നിങ്ങളായി നിങ്ങളുടെ പാടായി.......ഞങ്ങൾക്ക് പാഴാക്കാൻ നേരമില്ല. ഇവന് മറ്റെന്നാൾ മടങ്ങിപ്പോകണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP