Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖില ലോക പ്രണയദിനവും മലയാളികളും: ചില ശിഥില ചിന്തകൾ

അഖില ലോക പ്രണയദിനവും മലയാളികളും: ചില ശിഥില ചിന്തകൾ

എ.സി. ജോർജ്ജ്

രിക്കൽക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലർക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തൻ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി കാമുകന്മാർക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നൽകുന്നത്. വിവാഹിതരായോ അവിവാഹിരായോ കഴിയുന്ന കാമുകി കാമുകന്മാർക്കും ഓർക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ടസ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് നൽകുന്നത്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തർലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റുവാങ്ങുവാനുമുള്ള ഒരു കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരല്പം നർമ്മത്തിൽചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവർണ്ണ മർമ്മ ശകലങ്ങൾ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക് സമുദ്രത്തേക്കാൾ ആഴമുള്ളതും അറ്റ്‌ലാന്റിക് സമുദ്രത്തേക്കാൾ പരന്നതും വിസ്തീർണ്ണമുള്ളതുമാണ്. നൈമിഷികവും ഒരു താല്ക്കാലിക ആനന്ദമോ ഹോബിയോ എന്നപോലെ പ്രണയിക്കാനോ, ചാൻസുകിട്ടിയാൽ രമിക്കാനോ തക്കംനോക്കി നടക്കുന്ന ചില അഭിനവ പൂവാലന്മാരെപ്പറ്റിയുള്ള ഒരു സിനിമാഗാനം ഈ ലേഖകന്റെ മനസ്സിൽ ഓടിയെത്തുന്നു.

'സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം
ഒരു പെൺമണി വഴിയേ നടന്നുപോയാൽ ഇടക്കഴുത്തിനു പിടിവാതം
പിന്നിലൊരുത്തി നടന്നുവരുമ്പോൾ പിടലിക്കൊരു തളർവാതം
കണ്ണും കണ്ണും ഇടഞ്ഞുകഴിഞ്ഞാൽ കരളിനകത്തൊരു കുയിൽനാദം'

എന്നാൽ അഭിനവ പൂവാലികളെപ്പറ്റി തിരിച്ചും സിനിമാഗാനങ്ങളുണ്ടാകാം. പ്രണയ-പ്രേമ സങ്കല്പങ്ങലോ പ്രകടനങ്ങളോ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമാണ്. ഈ ലേഖകന്റെയൊക്കെ ചെറുപ്പകാലത്ത് ഒരു പരിധിവരെ പ്രണയവും പ്രേമവും അതുവഴിയുള്ള കണ്ടുമുട്ടലുകളും ചേഷ്ടകളും മുഖ്യധാരാസമൂഹത്തിന് അത്ര സ്വീകാര്യമായിരുന്നില്ല. അന്നധികവും രഹസ്യ പ്രണയബന്ധങ്ങളായിരുന്നു. അന്ന് കമിതാക്കൾ അതീവ രഹസ്യമായാണ് പ്രേമാഭ്യർത്ഥന നടത്തുകയോ പ്രണയകത്തുകളോ ലേഖനങ്ങളോ കൈമാറിയിരുന്നത്. തിരിച്ചറിവില്ലാത്ത കുട്ടികൾ വഴിയോ, ബുദ്ധിവളർച്ചയെത്തിയിട്ടില്ലാത്ത പൊട്ടന്മാരെയോ പൊട്ടികളെയോ മുഖാന്തിരം പ്രണയ കത്തുകളും ദൂതുകളും പ്രണയിതാക്കൾ പരസ്പരം കൈമാറി. അക്കാലങ്ങളിൽ ഇറങ്ങിയിരുന്ന സിനിമകളിലെല്ലാം ഇത്തരം രംഗങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. പ്രേമലേഖനം അല്ലെങ്കിൽ പ്രണയലേഖനം എഴുതുക എന്നത് ചില കോളേജ് കുമാരി കുമാരന്മാർക്ക് വളരെ ദുർഘടം പിടിച്ച പണിയായിരുന്നു. എന്നാൽ ചിലർക്ക് അത് വളരെ എളുപ്പവും മനസ്സിന് ആഹ്ലാദവും കുളിർമ്മയും പകരുന്ന ഒരു പരിപാടിയായിരുന്നു. ഓരോ കാലത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ കാലത്തേയും സിനിമയും സിനിമാ അനുഭവങ്ങളും എന്നു സൂചിപ്പിച്ചല്ലോ. ലൗ ലെറ്റർ -പ്രണയ ലേഖനം എങ്ങനെ എഴുതാമെന്ന് അത്ര അറിവില്ലാത്ത ഒരു സിനിമാ കഥാനായിക പാടുകയാണ് 'പ്രിയതമാ.... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം ..... പുളകംചൂടും മാറിടമാകെ പ്രേമലോലുപ നീവരുമോ.... പിന്നീട് പ്രേമലോലുപനായ നായകൻ മറ്റൊരിക്കൽ പാടുകയാണ് 'സ്വർണ്ണത്താമരയിതളിലുറങ്ങും കന്യതപോവന കന്യകേ... ആരുടെ അനുരാഗമല്ലിക നീ... ആരുടെ സ്വയംവരകന്യക നീ... ചൂടാത്ത നവരത്‌ന മണിപോലെ ചുംബനമറിയാത്ത പൂപോലെ... ' ഏതായാലും അന്നത്തെ പ്രണയകമിതാക്കളുടെ പ്രണയലേഖനങ്ങളിൽ തിരഞ്ഞെടുത്ത നല്ല മധുരമുള്ള ത്രസിപ്പിക്കുന്ന തുടിപ്പിക്കുന്ന ഹൃദയഹാരിയായ വാക്കുകളും വാചകങ്ങളും അഭിസംബോധനകളും നിറഞ്ഞുനിന്നു.

'എൻ പ്രണയപ്രാണേശ്വരി, പ്രാണേശ്വരാ, ഇഷ്ടപ്രാണേശ്വരി, നിൻ അധരം മധുരോദാരം.. മാതളകനിയേ... പൂവിതറും നിൻ പൂപുഞ്ചിരി, നിൻ ശ്വാസ നിശ്വാസങ്ങൾക്കും സുഗന്ധം. കെട്ടിപിടിച്ചൊരു ശീൽക്കാര മധുരചുംബനം നിൻ... ആപാദചൂഢം അർപ്പിക്കട്ടെ..... നനവിന്റെ കനിവിന്റെ മുത്താരം മുത്തെ.. എന്റെ കള്ളിച്ചെല്ലമ്മേ... ഒരു താമരവള്ളിയായ് എൻ മെയ് ആകസകലം പടർന്നു പന്തലിച്ചെന്നെ മാറോടുചേർത്തു പുൽകൂ... എൻ സ്വപ്നഗായികേ എൻ സ്വപ്നനാഥ തുടങ്ങിയ ആയിരമായിരം പ്രേമ-പ്രണയാലങ്കാരിക പദങ്ങളാൽ വളരെ സങ്കീർണ്ണവും സമ്പന്നവുമായിരുന്നു അന്നത്തെ പ്രേമ പ്രണയ ലേഖനങ്ങളും സിനിമ-നാടക അനുഭവങ്ങളും പ്രേമ..പ്രണയ ഗാനങ്ങളും.

'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവെ.. മെയ്യിൽപാതി പകുത്തുതരൂ.. മനസ്സിൽപാതി പകുത്തുതരൂ... മാൻകിടാവെ... ' ഇപ്രകാരമുള്ള പ്രേമാഭ്യർത്ഥന ഗാനങ്ങളിൽ ആരാണ് വീഴാത്തത്. പകൽ മാന്യന്മാരും മാന്യകളുമായ സദാചാരപൊലീസുകാർ ഗുണ്ടകൾ അന്ന് ഇന്നത്തേക്കാൾ കൂടുതലുണ്ടായിരുന്നു. പരമപ്രധാനമായൊരു യാഥാർത്ഥ്യം പ്രണയത്തെ ഭയപ്പെട്ടിരുന്നവർക്കും, പ്രണയം പാപമാണ് അധർമ്മമാണ് എന്ന് ധരിച്ചിരിന്നവരും അല്ലെങ്കിൽ പ്രണയിക്കാൻ ധൈര്യമോ, ചങ്കുറപ്പോ, സാഹചര്യമോ ഇല്ലാത്തവരായിരുന്നു അന്ന് അധികവും. യാതൊരു ലക്കും ലഗാനവുമില്ലാത്ത അനിയന്ത്രിത സ്വാർത്ഥതാല്പര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന അധാർമ്മിക പ്രണയങ്ങളോ, പ്രണയ കുരുക്കുകളോ നിയന്ത്രിക്കേണ്ടത് ഓരോ സമൂഹത്തിന്റെയും കെട്ടുറപ്പിനും ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണെന്ന കാര്യം കൂടി ഈയവസരത്തിൽ സ്മരിക്കുന്നു.

എന്നാൽ ഇന്ന് കാലവും കോലവും മാറി. പ്രണയത്തിനും പ്രേമത്തിനും അല്പംകൂടി തുറന്ന മനസ്ഥിതിയും സ്വീകാര്യതയും വന്നു. ഇന്ന് ആരേയും പേടിച്ച് പാത്തും പതുങ്ങിയും പ്രണയാഭ്യർത്ഥനകൾ നടത്തേണ്ടതില്ല. പ്രായപരിധിയും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനവും തന്റേടവുമുണ്ടെങ്കിൽ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെ ആർക്കും ആരേയും നിയമാനുസൃതമായി പ്രേമിക്കാം പ്രണയിക്കാം. നിയമസാധുതയും പരിരക്ഷയുമുണ്ടെങ്കിൽ ചില പ്രഖ്യാതങ്ങളോ, അപ്രഖ്യാതങ്ങളോ ആയ കുല-മത, ആചാരങ്ങളെയോ വിലക്കുകളെയോ വകവയ്ക്കാതെ തന്നെ കമിതാക്കൾക്ക് സ്വതന്ത്രമായി പ്രണയിക്കാം. പലയിടങ്ങളിലും പ്രണയ-പ്രണയിനികൾക്ക് വിവാഹംപോലും കഴിക്കാതെ ഒരുമിച്ച് താമസിക്കുവാൻ യാതൊരു വിലക്കുകളോ പ്രയാസങ്ങളോ ഇല്ല. എന്നാൽ ഇന്ത്യയിൽ ഒരുപക്ഷേ വിവാഹിതരല്ലാത്ത പ്രണയ മിഥുനങ്ങൾ സദാചാര ഗുണ്ടകളെയോ തീവ്ര മത ഫൺടമലിസ്റ്റുകളാലോ പിടിക്കപ്പെടാം, അക്രമിക്കപ്പെടാം എന്നാൽ നിങ്ങൾക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ ഒരു യഥാർത്ഥ പൊലീസിനെയോ, സദാചാര പൊലീസിനെയോ ഇന്ത്യയിൽ പേടിക്കേണ്ടതില്ല. അത്തരക്കാർക്ക് അവിടെ അനിയന്ത്രിത പ്രണയവും പ്രണയ വാണിഭങ്ങളും അനാശാസ്യവും നിർഭയം നടത്താം. അഥവാ കുടുങ്ങിയാൽ നിർഭയം ഊരിപ്പോരുകയും ചെയ്യാം. അവിടെ പണവും സ്വാധീനവും ഇല്ലെങ്കിൽ വിവാഹേതര പ്രണയ കുരുക്കിൽപ്പെട്ടാൽ നിങ്ങൾ കുടുങ്ങിയതുതന്നെ. ഇത്തരം അവിഹിത പ്രണയ പൊട്ടക്കിണറ്റിൽ വിചാരിതമായിട്ട് അവിചാരിതമായിട്ട് കുറച്ച് അമേരിക്കൻ മലയാളികൾ വീണുകിടന്ന് ചക്രശ്വാസം വലിക്കുന്നതായി ഈ ലേഖകനറിഞ്ഞു.

ഗ്ലോബലൈസേഷനും വിവരസാങ്കേതികവിദ്യയുടെ വിപ്ലവാതീതമായ മാറ്റവും വളർച്ചയും വന്നതോടെ പ്രണയബന്ധങ്ങളും സങ്കല്പങ്ങളും തൽസംബന്ധിയായ സന്ദേശങ്ങളും ആർക്കും എവിടേയും ആകാം എന്ന ഒരു പരുവത്തിലായി. ദേശ ജാതി-മത-വർഗ്ഗ അതിരുകളില്ലാത്ത സുഗമമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് സോഷ്യൽ മീഡിയായിൽക്കൂടെ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ആഗോള മലയാളികളുടെ തന്നെ പ്രണയസങ്കല്പങ്ങളും പ്രണയ സന്ദേശങ്ങൾക്കും മറ്റെവിടെയുമെന്നപോലെ മാറ്റവും പരിണാമവും സംഭവിച്ചു. ആലങ്കാരിക സാഹിത്യഭാഷയിലുള്ള പ്രേമ-പ്രണയ-ലേഖന ങ്ങൾക്കോ ഗാനങ്ങൾക്കോ ഇന്ന് അധികം പ്രസക്തി കാണുന്നില്ല. കുത്തിയിരുന്ന് ആലോചിച്ച് പ്രണയലേഖനം എഴുതാൻ ആർക്കും സമയമില്ല. പഴയ ഒരു തമിഴ്‌സിനിമയിൽ സുമുഖനായ നായകൻ പാടുന്നപോലെ 'കാതലിക്കാൻ നേരമില്ലൈ കാതലിക്കാൻ ആരുമില്ലൈ'. അതായത് ചിലർക്ക് പ്രേമിക്കാൻ നേരമില്ല. അതുപോലെ പ്രേമിക്കാൻ ആരുമില്ലതാനും. അതിനാൽ ഫെയ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയായിൽ കൂടി കാണുന്ന പലർക്കും ഒരു ലൈക്കോ ഒരു ലൗവ്വോ അടിച്ചോ ചില ചിഹ്നങ്ങളിൽ കൈ അമർത്തിയോ നിമിഷനേരംകൊണ്ട് ലൗ അല്ലെങ്കിൽ പ്രണയ ഇഷ്ട അനിഷ്ട സന്ദേശങ്ങൾ കൈമാറുന്നു. കോളേജ് ക്യാമ്പസുകളിലാണെങ്കിൽ ഒരുതരം കൂട്ടപ്രണയങ്ങളാണ് അരങ്ങേറുന്നത്. കൂട്ടമായിട്ടാണെങ്കിൽ ഒരു പക്ഷേ ആരെങ്കിലും സീരിയസ് പ്രണയ ചൂണ്ടയിൽ കൊത്തിയാലായി. അതുകൊണ്ടാകാം ഇപ്പോഴത്തെ സിനിമാ പ്രണയ ഗാനങ്ങളിൽപ്പോലും പ്രണയ ജോഡികളോടൊപ്പം ഒരുപിടി സംഘഗാന നൃത്തകർ തുള്ളിച്ചാടുന്നതും കുലുകുലാ കുലുക്കുന്നതും.

ഇന്ന് വടക്കേ അമേരിക്കയിലെ പല മലയാളി മാതാപിതാക്കളും സ്വന്തം പ്രായം ചെന്ന മക്കളെ ഏതെങ്കിലും പ്രണയകുരുക്കിൽ വീഴ്‌ത്താൻ ശ്രമിക്കുകയാണ്. പലരുടേയും വളരും തലമുറ വിവാഹപ്രായത്തിന്റെ ലൈൻ ബസ്സ് തെറ്റിയിരിക്കുന്നു. മുപ്പതു കഴിഞ്ഞ് നാൽപ്പതിന്റെ വക്കിലെത്തിനിൽക്കുന്ന അവരാണ് പ്രണയ-പ്രേമ കുരുക്കിൽപ്പെട്ടാണെങ്കിലും ശരി ഒന്നു കെട്ടിയിട്ടുവേണം കണ്ണടയ്ക്കാനെന്ന് പാവം മാതാപിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? പണ്ടുകാലത്ത് യുവതിയുവാക്കളെ പ്രണയത്തിൽ നിന്നും മാതാപിതാക്കൾ വിലക്കിയിരുന്നു. എന്നാൽ ഇന്ന് ഒരുപിടി അമേരിക്കൻ മലയാളി മാതാപിതാക്കൾ മോനെയും മോളേയും ഒന്നു കെട്ടാനും കെട്ടിക്കാനും പ്രണയിപ്പിക്കാനും പ്രേത്സാഹനവർഷം വാരിക്കോരി ലഭ്യമാക്കുന്നു. അത് എല്ലാ ദിശയിലും ദിക്കിലും വേദിയിലും ചൊരിയുകയാണ്. ഈ പ്രണയദിനത്തിൽ... വാലന്റെയിൻ ഡേയിൽ...എല്ലാവരുടേയും പ്രണയ ആശയ അഭിലാഷങ്ങൾ പൂവണിയട്ടെ.... നിറവേറട്ടെ... ഈ ലേഖകന്റെ പ്രായത്തിലുള്ള എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും, അല്ലാത്തവർക്കും താഴെ കുറിക്കുന്ന ഗാനം അർപ്പിക്കുന്നു. അതായത് ഡെഡിക്കേറ്റ് ചെയ്യുന്നു. ഈ ഗാനം 'ഭാര്യമാർ സൂക്ഷിക്കുക' എന്ന സിനിമയിൽ യേശുദാസും പി.ലീലയും പാടിയതാണ്.

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിൻ മിഴിയിലലിയുന്നു ജീവമേഘം
താരകയോ നീലത്താമരയോ നിൻ
താരടിക്കണ്ണിൽ കതിർ ചൊരിഞ്ഞു
വർണ്ണമോഹമോ പോയ പുണ്യജന്മമോ നിൻ
മാനസത്തിൽ മധുപകർന്നു.
മാധവമോ തവഹേമന്തമോ നിൻ
മണിക്കവിൾ മലയാര് വിടർത്തിയെങ്കിൽ
തങ്കച്ചിപ്പിയിൽ നിന്റെ തേന്മലർചുണ്ടിൽ
ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP