Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്തുപ്രശ്നമാണ് ഉള്ളത്; ശരീഅത്ത് വാദികളുടെ ആശങ്കകളാണോ പുരോഗമന സമൂഹത്തിന് ഉണ്ടാവേണ്ടത്; നിയമ കമ്മിഷൻേറത് വിചിത്ര വാദം; എകീകൃത സിവിൽകോഡ് സംഘപരിവാർ അജണ്ടയാണോ? രജീഷ് പാലവിള എഴുതുന്നു

ഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്തുപ്രശ്നമാണ് ഉള്ളത്; ശരീഅത്ത് വാദികളുടെ ആശങ്കകളാണോ പുരോഗമന സമൂഹത്തിന് ഉണ്ടാവേണ്ടത്; നിയമ കമ്മിഷൻേറത് വിചിത്ര വാദം; എകീകൃത സിവിൽകോഡ് സംഘപരിവാർ അജണ്ടയാണോ? രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

കീകൃത സിവിൽകോഡ് എന്ന് കേൾക്കുമ്പോഴേ ഇതാണോ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം എന്നാണ് ചിലർ ചോദിക്കുന്നത്. ഇങ്ങനെ ചോദിക്കുന്നത് കേട്ടാൽ മറ്റുള്ള സാമൂഹികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഇവരെന്ന് തോന്നിപ്പോകും! ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെ അങ്ങേയറ്റം നിസ്സാരവൽക്കരിക്കുക എന്നത് മാത്രമാണ് ചോദ്യത്തിന് പിന്നിലെ മതോൽപ്പന്നമായ ചേതോവികാരം. രാജ്യത്ത് നിലവിലുള്ള വിവിധ വ്യക്തിനിയമങ്ങളിൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, ജീവനാംശം തുടങ്ങി പല കാര്യങ്ങളിലും അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട് എന്നിടത്താണ് ഏകീകൃത സിവിൽ നിയമത്തിന്റെ പ്രസക്തി.രാജ്യത്തിലെ വിവിധ കോടതികളിലായി നീതിക്കുവേണ്ടി കാത്തുകഴിയുന്ന അനേകായിരങ്ങൾക്ക് വേണ്ടി പലതും ഉടച്ചുവാർക്കേണ്ടതുണ്ടെന്നും, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ടത് ഓരോരുത്തരുടേയും കടമയാണ് എന്നുമോർക്കുമ്പോൾ ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ഏതൊരു നീക്കവും പ്രസക്തവും പ്രധാനവുമാണ്.

2016 ഒക്‌റ്റോബറിലാണ് ദേശീയ നിയമക്കമ്മീഷൻ പൊതു സിവിൽ നിയമത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടത്. നീണ്ട രണ്ടുവർഷത്തിനുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതാം തീയതി കമ്മീഷൻ സമർപ്പിച്ച അന്തിമറിപ്പോർട്ട് പറയുന്നത് നിലവിലുള്ള വ്യക്തിനിയമങ്ങളിലെ അപാകതകളും ലിംഗഅസമത്വങ്ങളും പരിഹരിക്കണമെന്നാണ്. ഏകീകൃത സിവിൽ കോഡ് ഇപ്പോൾ അഭിലഷണീയമല്ലെന്നും നിയമക്കമ്മീഷൻ പറയുന്നു. സത്യത്തിൽ ഇതൊരു വിചിത്രവാദമായിട്ടാണ് തോന്നിയത്. നിലവിലുള്ള വ്യക്തിനിയമങ്ങളിൽ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീസമത്വവും അവകാശങ്ങളും പാലിക്കപ്പെടുന്നില്ല എന്ന് സമ്മതിക്കുന്ന കമ്മീഷൻ ഏകീകൃതസിവിൽ നിയമത്തിന്റെ സാധ്യതയെ എന്തുകൊണ്ട് തള്ളിക്കളയുന്നു എന്ന് മനസ്സിലാകുന്നില്ല. നിലവിലുള്ള വ്യക്തിനിയമങ്ങൾ എല്ലാം തന്നെ പരിഷ്‌കരിക്കണമെന്നും കുടുംബങ്ങളിലുള്ള ലിംഗപരമായ അസമത്വങ്ങൾ തിരുത്തണമെന്നും കമ്മീഷൻ പറയുകയും ചെയ്യുന്നുണ്ട്. അതായത് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട്. പക്ഷെ ഏകീകൃത സിവിൽ കോഡ് അനാവശ്യമാണ് എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. വ്യക്തി നിയമങ്ങൾ പരിഷ്‌കരിച്ച് ലിംഗനീതി ഉറപ്പുവരുത്തുക എന്നത് അത് ഏകീകരിക്കുക എന്നത് തന്നെയാണ്. കാരണം ലിംഗനീതി എന്നത് മതയുക്തിവച്ചല്ല, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നിർവ്വചിക്കപ്പെടുന്നത്!

ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്ത് പ്രശ്‌നമാണുള്ളത്?

ഭരണഘടനാപരമായ പൗരാവകാശമാണ് മാനദണ്ഡമെങ്കിൽ പൊതുകാര്യങ്ങളിൽ ഒരൊറ്റനിയമമാണ് വരേണ്ടത് എന്നത് സാമാന്യയുക്തിക്ക് ബോധിക്കുന്നതാണ്. സിവിൽ നിയമങ്ങൾ ഏകീകരിക്കപ്പെടുക വഴി മതപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രത്തോളം സത്യമാണ്? ഇന്ത്യയിൽ ഒരു ഏകീകൃത സിവിൽ നിയമമുണ്ടെന്ന് പറയാവുന്ന ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്ത് പ്രശ്‌നമാണുള്ളത്? മതം നിർവചിച്ചിട്ടുള്ള ധാർമ്മിക നിയമങ്ങളിൽ മേൽ നീതി നടപ്പാക്കുമ്പോൾ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് രാജ്യത്തെ കോടതികളിൽ നീതിക്കുവേണ്ടി നെട്ടോട്ടമോടുന്നവരുടെ നീണ്ട നിര!ഏകീകൃത സിവിൽ നിയമത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ കുടുംബനിയമങ്ങളിലെ വിവേചനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി തിരുത്തലുകൾക്ക് നിർദ്ദേശിച്ചുകൊണ്ട് റിപ്പോർട്ട് മടക്കുമ്പോൾ ഏറ്റെടുത്ത ദൗത്യത്തോട് എന്ത് നീതിപുലർത്തി എന്ന് പരിശോധിക്കേണ്ടതുണ്ട്.വ്യക്തിനിയമങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്ന് ആർക്കും സംശയമില്ല, അതെല്ലാം ദൂരീകരിച്ച് എല്ലാ പൗരന്മാർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നത് അതി സങ്കീർണ്ണമായ ഒരു പ്രശ്‌നമായി ഉയർത്തിക്കാണിക്കുന്നതിന്റെ നേട്ടമെന്താണ്?എന്തുകൊണ്ട് 'ഒരു ഗോവൻ മാതൃക' എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാവുന്നില്ല. എന്തുമറുപടിയാണ് ഈ ചോദ്യത്തിന് നൽകാനുള്ളത്.

ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രസിദ്ധീകരിച്ച കാലത്ത് തന്നെ
ചില മുൻവിധികളോടെയാണ് കമ്മീഷൻ നീങ്ങിയത്. ഒരു വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിയമക്കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ പറഞ്ഞത് വ്യക്തിനിയമങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും ഏകീകൃത നിയമം സാധ്യമല്ലെന്നുമാണ് .ഭരണഘടനയുടെ നാൽപ്പത്തി നാലാം അനുച്ഛേദത്തിലെ നിർദ്ദേശകതത്ത്വമായ ഏകീകൃത സിവിൽ നിയമം നടപ്പാക്കാൻ രാജ്യം പരിശ്രമിക്കണം എന്ന നിർദ്ദേശത്തെ ഇക്കാലമത്രയും തടഞ്ഞുവച്ചിരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാലംഘനം എന്ന നിലയ്ക്കാണ്.

ഡോ.ബി.ആർ.അംബേദ്ക്കർ മുതൽ ഇന്ത്യയിലെ അനേകം നിയമവിദഗ്ദരായ ജഡ്ജിമാരും അഭിഭാഷകരും പറഞ്ഞിട്ടുള്ളത് മേൽ നിർദ്ദേശക തത്ത്വം നിയമമാക്കുന്നതുകൊണ്ട് മതപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നാണ്.മറിച്ച് മതയുക്തിയുടേയും മതം നിർവ്വചിച്ച ധാർമ്മികതയുടേയും അടിസ്ഥാനത്തിൽ നീതിയെ നിർവ്വചിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന പല അടിസ്ഥാന അവകാശങ്ങളും ലംഘിക്കപ്പെടുന്നുണ്ട് എന്നതാണ്.ഒരു പുരോഗമനസമൂഹം ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചിന്തിക്കണമെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ് .

കമ്മീഷന്റെ ചോദ്യാവലിയിൽ ഏറ്റവും അധികം വിയോജിപ്പ് രേഖപ്പെടുത്തപ്പെട്ട മുത്തലാഖ് സംബന്ധിച്ച് പിൽക്കാലത്ത് അത് നിരോധിച്ചുകൊണ്ട് ലോകസഭ നിയമം പാസ്സാക്കിയിട്ടുണ്ട്.രാജ്യസഭയുടെ പരിഗണനയിലാണ് നിലവിൽ അതുള്ളത്.പക്ഷെ അതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിച്ചു എന്ന് പറയാനാവില്ല.സ്വത്തവകാശത്തിലും ദത്തെടുക്കലിലിലും ഒക്കെ വിവിധ വ്യക്തിനിയമങ്ങൾ പലതരം പൗരന്മാരെ സൃഷ്ടിക്കുന്നുണ്ട്.കമ്മീഷൻ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

ഏകീകൃത സിവിൽ കോഡ് സംഘപരിവാർ അജണ്ടയോ?

പൊതു സിവിൽ നിയമത്തെക്കുറിച്ചുള്ള ചർച്ചകളും ചുവടുകളും ഈ രാജ്യത്ത് ആദ്യത്തെ സംഭവമല്ല. ഓരോ കാലത്തും അതിനെ ഓരോ രീതിയിൽ എതിർക്കാനും ഒരു നിയമമായി മാറുന്നതിൽ നിന്നും തടുക്കാനും സംഘടിത മതങ്ങളും പൗരോഹിത്യവും വർഗ്ഗീയവാദികളും പരിശ്രമിച്ചിട്ടുണ്ട്.ഓരോ കാലത്തും അവർ അതിനായി ന്യായവാദങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.2014ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായി അധികാരത്തിൽ ഇരിക്കുന്ന ബിജെപി സർക്കാർ അതുമായി ബന്ധപ്പെട്ട് നീങ്ങിയപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ഹിന്ദു കോഡ് കൊണ്ടുവരാനുള്ള അജണ്ടയാണ് എന്ന പ്രചരണമാണ് ശക്തമാകുന്നത്.അനവധി ഹിന്ദുധ്രുവീകരണ പ്രവർത്തനങ്ങൾക്കും പശുവിന്റെ പേരിലുള്ള ആൾക്കൂട്ടവിചാരണകൾക്കും ഒളിഞ്ഞും തെളിഞ്ഞും ഒത്താശ നൽകുന്ന ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. സ്വാഭാവികമായും രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് പല ആശങ്കകളും ഇവിടെയുണ്ട് .അതൊന്നും നിഷേധിക്കുന്നില്ല.പക്ഷെ അതുകൊണ്ടെല്ലാം ഏകീകൃത സിവിൽ കോഡ് ഹിന്ദു കോഡായി മാറുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? ഹിന്ദുകോഡ് അടിച്ചേൽപ്പിക്കാൻ മാത്രം ഈ രാജ്യത്തെ നിയമവ്യവസ്ഥയും കോടതി വ്യവഹാരവും ഭരണഘടനയും ഇല്ലാതെയായോ?ഇക്കാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം പറയുന്നവരെ സംഘിയെന്ന് ചാപ്പകുത്തിയാൽ ന്യായമാകുമോ? ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏതെങ്കിലും രൂപ രേഖ കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ടോ? എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുസിവിൽ നിയമം സംഘി-നിയമമാകും എന്ന് പറയുന്നത്?

അംബേദ്ക്കർ അവതരിപ്പിച്ചത് 'ഹിന്ദു കോഡ്' ആയിരുന്നില്ല, 'ഹിന്ദുവിരുദ്ധകോഡായിരുന്നു'

ചരിത്രത്തിലേക്ക് കൂടി നോക്കുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റു നിയമസഭയിൽ, നിയമമന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കർ അവതരിപ്പിച്ച 'ഹിന്ദു കോഡ് ബില്ലുകൾ' യഥാർത്ഥത്തിൽ ഹിന്ദുകോഡുകൾ ആയിരുന്നില്ല.ഹിന്ദുധർമ്മശാസ്ത്രങ്ങളോ വേദപുസ്തകങ്ങളോ വച്ചിട്ടല്ല അംബേദ്ക്കർ അത് തയ്യാറാക്കിയത്. ബ്രിട്ടീഷ് സിവിൽ നിയമങ്ങളുടെ പരിഷ്‌കൃതരൂപമായിരുന്നു അത്.അംബേദ്ക്കർ ആത്യന്തികമായി മാനദണ്ഡമാക്കിയത് ഭരണഘടന പുരുഷനും സ്ത്രീയ്ക്കും നൽകുന്ന തുല്യതയും അവസരസമത്വവുമായിരുന്നു.അതുകൊണ്ടു തന്നെ മറ്റേതൊരു വ്യക്തിനിയമത്തേക്കാളും ഈ സോകാൾഡ് 'ഹിന്ദുകോഡിന്'ജനാധിപത്യരൂപമുണ്ടായിരുന്നു.ഒരർത്ഥത്തിൽ അത് ഹിന്ദുവിരുദ്ധകോഡായിരുന്നു എന്ന് പറയാം. അതുകൊണ്ടുതന്നെ അതിനെ അംഗീകരിക്കാൻ ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞില്ല.ഹിന്ദുമഹാസഭയും ജനസംഘവും ഉൾപ്പടെ അനവധി സംഘടനകൾ അംബേദ്ക്കറിനെതിരെ രംഗത്ത് വന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖരായ സർദ്ദാർ വല്ലഭായ് പട്ടേലും ഡോ.ആർ.രാജേന്ദ്രപ്രസാദും ഉൾപ്പടെ നിരവധിപേർ ബില്ലിനെ എതിർക്കുകയാണുണ്ടായത്. ജനസംഘത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ശ്യാമപ്രസാദ് മുഖർജി ഉൾപ്പടെയുള്ളവർ ഹിന്ദുധർമ്മത്തിനുമേലുള്ള അംബേദ്കറിന്റെ ഗൂഢപദ്ധതിയായിട്ടാണ് അതിനെ വ്യാഖ്യാനിച്ചത്. കർപാത്രിജി മഹാരാജ് എന്നൊരു ഹിന്ദുസന്ന്യാസിയെ മുന്നിൽനിർത്തി രാജ്യവ്യാപകമായി സംഘപരിവാർ സംഘടനകൾ അംബേദ്ക്കറിനെതിരെ പ്രതിഷേധസമരങ്ങളും പ്രകടനങ്ങളും നടത്തി.ദളിതനായ അംബേദ്ക്കർക്ക് ഹിന്ദുധർമ്മസംഹിതകൾ തിരുത്താനും ഹിന്ദുക്കൾക്ക്വേണ്ടി നിയമം നടത്താനും എന്തവകാശമെന്നാണ് തീവ്രഹിന്ദുത്വവാദിയായിരുന്ന കർപാത്രിജി മഹാരാജ് ചോദിച്ചത്.ഹിന്ദുപെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് തുല്യമായ സ്വത്തവകാശവും മറ്റുജാതിയിൽ നിന്നും ദത്തെടുക്കുന്നതും ഒക്കെ 'മനുസ്മൃതി ഉപാസകർക്ക്' ചിന്തിക്കാൻ കഴിയുമായിരുന്നില്ല!

ഹിന്ദുക്കൾക്ക് മേൽ പതിക്കുന്ന ഭീകരമായ ഒരു ദുരന്തമായി ഹിന്ദുകോഡ് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ സ്തംഭിച്ചു. ഹിന്ദുമതനേതാക്കളുടെ തിട്ടൂരങ്ങൾ അംബേദ്ക്കറിനെ അസ്വസ്ഥനാക്കി.നെഹ്രുവിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും ഫലത്തിൽ അംബേദ്ക്കർ ഒറ്റപ്പെട്ടു.നിയമ മന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവയ്ക്കുകയാണുണ്ടായത്. എങ്കിലും പല വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ചില ഭേദഗതികളൊക്കെ നടത്തി നെഹ്റു ഹിന്ദു കോഡുകൾ നീണ്ടകാലങ്ങൾ കൊണ്ടാണെങ്കിലും പാസ്സാക്കിയെടുത്തു. അംബേദ്ക്കർ നേരിട്ട പ്രതിസന്ധികളും ആക്ഷേപങ്ങളും പ്രതിഷേധങ്ങളും എത്രമാത്രമായിരുന്നു എന്ന് മനസ്സിലാക്കിയാൽ ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് നിർദ്ദേശകതത്ത്വമായി ചുരുങ്ങി എന്നതിന്റെ ഉത്തരം കിട്ടും!ഏതായാലും അന്ന് കോളിളക്കങ്ങൾ സൃഷ്ടിച്ച ഹിന്ദുത്വവാദികളുടെ ആദർശങ്ങളിൽനിന്നും പാലുകുടിച്ച് വളർന്നവരാണ് ഇന്ന് ഏകീകൃത സിവിൽ കോഡിന് ശ്രമിക്കുന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാം!

നിലവിൽ ഏതെങ്കിലും 'ഹിന്ദുമാതൃകയിൽ' ഒരു പൊതുസിവിൽ കോഡ് ബിജെപി മുന്നോട്ടുവച്ചിട്ടില്ല.അങ്ങനെ ഒരു നീക്കവും നടക്കാത്തിടത്തോളം ഹിന്ദുകോഡ് എന്നും പറഞ്ഞ് സിവിൽ നിയമങ്ങളുടെ പൊതുവൽക്കരണത്തെ തടയുന്നത് ഉദ്ദേശശുദ്ധിയുള്ളവരല്ല.ഏകീകൃത സിവിൽ നിയമത്തിനുവേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ രാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കുന്നു. ബിജെപി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ് ഇതിനെ എതിർക്കുന്നവർ ഇതിവിടെ വേറെ ആരെങ്കിലും കൊണ്ടുവരുമോ എന്ന് ഉറപ്പ് പറയണം!എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പോലെ ബിജെപിയെ എതിർക്കാൻ വേണ്ടി ഏകീകൃത സിവിൽ കോഡിനെ അപ്രസക്തമാക്കുന്നത് അംഗീകരിക്കപ്പെട്ടുകൂടാ.

മതപ്രീണനങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനുമുള്ള വിഷയമായി ഏകീകൃത സിവിൽ നിയമത്തെ തട്ടിക്കളിക്കാനാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നീക്കമെങ്കിൽ അതിനെ എതിർക്കേണ്ടത് ഈ രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യമൂല്യങ്ങളേയും ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ കടമയാണ്.എന്തുകൊണ്ടെന്നാൽ ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളും നിലനിൽക്കുന്നതോടൊപ്പം രാജ്യത്തെ പൗരന്മാരെ പലതട്ടുകളിൽ വിഘടിക്കുന്ന വ്യക്തിനിയമങ്ങൾ പരിഷ്‌കരിച്ച് അതിനൊരു പൊതുരൂപം നൽകി ജാതിമതങ്ങൾക്കും വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കും അതീതമായ ഒരു സിവിൽ നിയമായി കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവിശ്യമാണ്.വൈവിധ്യങ്ങൾ ആചാരങ്ങളിലും വിശ്വാസങ്ങളിലും നിലനിൽക്കട്ടെ.പക്ഷെ അത് സ്ത്രീയേയും പുരുഷനേയും പല തട്ടുകളിൽ കാണുന്ന നീതിനിർവ്വചനങ്ങളായും നീതിനിഷേധങ്ങളായും നിലനിൽക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.ചോദിച്ചും വാദിച്ചും തിരുത്തിയും തന്നെയാണ് നാൾവഴികളിൽ നമ്മൾ പലതും നന്നാക്കിയെടുത്തതും നവോത്ഥാനങ്ങൾ കെട്ടിപ്പടുത്തതും.അടിസ്ഥാനപാരമായി ഓരോ മതവും പുരുഷാധിപത്യനീതിബോധത്തിന്റേതാണ് എന്ന് തുറന്നു പറയേണ്ടതുണ്ട്.

ശരീഅത്ത് വാദികളുടെ ആശങ്കകൾ:

മുത്തലാഖ് ആകട്ടെ സിവിൽ കോഡ് ആകട്ടെ ഇത്തരം ഏതു ചർച്ച വന്നാലും മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നുംപറഞ്ഞ് ബഹളം വയ്ക്കുന്ന 'ഇസ്ലാമികധർമ്മസമരങ്ങൾ 'ഇവിടെ അനേകം നടന്നിട്ടുണ്ട്.'മൂന്നുംകെട്ടും നാലും കെട്ടും എന്ന് മുദ്രാവാക്യം വിളിച്ചവരൊക്കെ മുത്തലാഖ് നിരോധിക്കപ്പെടുന്നത് കേട്ട് അന്ധാളിച്ചിരിക്കുന്നുണ്ടാവും. മുത്തലാഖ് നിരോധനത്തിന് വേണ്ടി ആത്മാർത്ഥമായ ശബ്ദമുയർത്തിയത് അതിന്റെ ഇരകൾ തന്നെയാണ്.ഷബാനുബീഗം തൊട്ട് ഇന്നുവരെയുള്ള മുത്തലാഖ് ഇരകൾക്ക് വേണ്ടി ചരിത്രത്തിന്റെ നീതിയാണ് അതിന്റെ നിരോധനത്തോടെ പുലരുന്നത്.ഇസ്ലാമിന്റെ തിരുവെഴുത്തുകളിൽപോലും പറഞ്ഞിട്ടില്ലാത്ത പല ഇസ്ലാമിക രാജ്യങ്ങൾപോലും നിരോധിച്ചിട്ടുള്ള മുത്തലാഖ് ഇന്ത്യയിൽ നിരോധിക്കപ്പെടാൻ സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകൾ കഴിയേണ്ടിവന്നു എന്നത് നമ്മുടെ രാജ്യം ഇസ്ലാമിക പുരുഷാധിപത്യത്തിനും മതത്തിന്റെ അണഹങ്കാരത്തിനും മുന്നിൽ തൊഴുകൈയോടെ നിന്നു എന്നതിന്റെ തെളിവാണ്.ഇസ്ലാമിക വ്യക്തിനിയമങ്ങളുടെ മറവിൽ ഭരണഘടന സ്ത്രീയ്ക്ക് നൽകുന്ന അവകാശങ്ങൾക്ക് മേൽ 'വിശുദ്ധലംഘനം' നടത്തി ആഘോഷിക്കുന്നത് എത്രയോ കാലംമുൻപേ അവസാനിക്കപ്പെടേണ്ടതായിരുന്നു!

ഏകീകൃത സിവിൽ കോഡ് സാധ്യതാപഠനത്തിനായി ദേശീയനിയമക്കമ്മീഷൻ തയ്യാറാക്കിയ ചോദ്യാവലികളെ ബഹിഷ്‌കരിക്കാനാണ് ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലാ ബോർഡ് ആവശ്യപ്പെട്ടത്. പൊതു സിവിൽ നിയമം ഇസ്ലാമിക വിശ്വാസങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് എന്ന വാദമാണ് എല്ലാക്കാലവും ഉയർന്നുകേട്ടത്. ഹിന്ദുകോഡ് ബില്ലിനേയും അംബേദ്ക്കറേയും അന്ന് ഹിന്ദുത്വവാദികൾ എതിർത്തത് എങ്ങനെയാണോ അതിന്റെ ഇസ്ലാമിക വേർഷനാണ് ഇസ്ലാമിക സംഘടനകൾ കാലാകാലങ്ങളായി ആവർത്തിക്കുന്നത്.നിയമക്കമ്മീഷന്റെ അന്തിമറിപ്പോർട്ടിലെ 'വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കണം' എന്ന നിർദ്ദേശത്തോടും സഹകരിക്കാൻ തയ്യാറല്ല എന്ന ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലാ ബോർഡിന്റെ പ്രതികരണം പ്രതിഷേധാർഹമാണ്. മതാധികാരത്തിന്റെ ഇത്തരം തിട്ടൂരങ്ങൾ ഭരണഘടന വ്യക്തികൾക്ക് നൽകുന്ന തുല്യതാവകാശത്തെ ബാധിക്കുന്നതിനെക്കുറിച്ചാണ് മറ്റേതിനേക്കാളും നാം ഉത്കണ്ഠപ്പെടേണ്ടത്. മുസ്ലിം മഹിളാ ആന്തോളൻ പോലെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ പുലർത്തുന്ന പുരോഗമനപരമായ സമീപനങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്.

പ്രീണനരാഷ്ട്രീയത്തിന്റെ വോട്ടുബാങ്കുകൾ ഇസ്ലാമിക വ്യക്തിനിയമങ്ങളിൽ മേൽ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം രാജ്യത്ത് ഹിന്ദുവർഗ്ഗീയത വളർത്താനുള്ള വളമായിട്ടാണ് സംഘപരിവാർ ഉപയോഗിച്ചിട്ടുള്ളത് .ഇതുകൊണ്ട് ആകെ പ്രയോജനമുള്ളത് ഇരുവിഭാഗങ്ങളിലേയും വർഗ്ഗീയവാദികൾക്കും പുരോഹിതർക്കും മാത്രമാണ്.ഗോവ കഴിഞ്ഞ എത്രയോ കാലമായി ഇങ്ങനെയൊരു സംഘർഷമില്ലാതെ മതേതരമായ ഒരു സിവിൽ നിയമത്തെ പിന്തുടരുന്നു എന്നത് ആരും പഠിക്കേണ്ടതുണ്ട്.

രാജ്യത്തിന് ഒരു ഏകീകൃത സിവിൽ കോഡ് വേണമെന്നുള്ളത് ഒരാവശ്യമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ നിലവിലുള്ള വ്യക്തിനിയമങ്ങളിൽ അപാകതകളുണ്ട് എന്നത് അവിതർക്കിതമായ കാര്യമാണ്.ഇന്ത്യയിലെ വിവിധകോടതികളിൽ വിവാഹവും വിവാഹമോചനവും സ്വത്തവകാശവും സംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും വിവിധ കോടതി വിധികളുമൊക്കെ അതിന്റെ പച്ചയായ തെളിവുകളാണ്. ജീവിതകാലം മുഴുവൻ നീതിക്കുവേണ്ടി കോടതികൾ കയറിയിറങ്ങേണ്ടിവന്ന അനേകം ഇരകൾ നമ്മുടെ സമൂഹത്തിലുണ്ട്.നിയമവ്യവസ്ഥ ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ പിന്നിൽ വിവിധമതങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുള്ള വ്യക്തിനിയമങ്ങൾക്ക് കുറ്റകരമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങൾക്കും പൗരന്മാർക്കും ബാധകമായ ഒരു ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം. അത് എന്നെങ്കിലും നടപ്പിൽ വരുമോ എന്നത് മാത്രമാണ് ആശങ്ക!

വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഏകീകൃത നിയമത്തിന്റെ സാധ്യതയെ തള്ളിക്കളയുന്ന നിയമക്കമ്മീഷൻ ഉത്തരവാദിത്വത്തോടെ ഒരു മികച്ച മാതൃക തയ്യാറാക്കികൊടുക്കുകയാണ് വേണ്ടത്.അതിന്റെ മാനദണ്ഡം ഇന്ത്യയുടെ ഭരണഘടന ആയിരിക്കണം..ഹിമാലയപർവ്വതത്തെ പൊക്കിയെടുത്ത് അറബിക്കടലിൽ കൊണ്ടുവയ്ക്കുന്നപോലെ അതിസങ്കീർണ്ണവും അസാധ്യവുമായ പ്രവൃത്തിയാണ് പൊതു സിവിൽ നിയമ നിർമ്മാണം എന്ന് പറഞ്ഞ് ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികളേയും നീതിനിഷേധിക്കപ്പെട്ടവരേയും പരിഹസിക്കരുത്.മഹാനായ അംബേദ്ക്കർ സ്വപ്നംകണ്ട അവസരസമത്വവും ലിംഗനീതിയും വിവേചനമില്ലായ്മയും പുലരാൻ ഏകീകൃത സിവിൽ നിയമം കൂടി ആവിശ്യമാണ്.ഖാപ്പ് പഞ്ചായത്തുകളും ഗോത്രകോടതികളും നീതിയെ പലതട്ടിൽ നിർവ്വചിക്കുന്നത് ഇനിയും തുടരാൻ അനുവദിച്ചുകൂടാ.'ഏകീകൃത സിവിൽ നിയമത്തിന് ശ്രമിക്കണം' എന്ന ഭരണഘടനയുടെ നിർദ്ദേശകതത്വത്തോട് ആത്മാർത്ഥത പുലർത്താനുള്ള സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു.ഏകീകൃത സിവിൽ നിയമം വന്നാൽ എല്ലാം ശെരിയാകുമോ ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നം അതാണോ എന്ന് ചോദിക്കുന്നത് ഒരു ഒളിച്ചോട്ടം മാത്രമല്ല 'മതാന്ധമായ സാമൂഹികബോധങ്ങളെ' രസിപ്പിക്കാൻ നടത്തുന്ന കാപട്യംകൂടിയാണ്!

''നിയമനിർമ്മാണങ്ങൾ തടയുന്ന തരത്തിൽ മതത്തിന് ഇത്ര വിപുലവും വിശാലവുമായ അധികാരപരിധി കൊടുക്കേണ്ടത് എന്തിനാണെന്ന് വ്യക്തിപരമായി മനസ്സിലാകുന്നില്ല.അങ്ങനെയാണെങ്കിൽ നമുക്ക് എന്തിനാണ് സ്വാതന്ത്ര്യം?അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുകയും സമത്വമില്ലാത്ത,വിവേചനങ്ങളുള്ള, അതുപോലെ മറ്റു കുഴപ്പങ്ങൾ പലതും നിറഞ്ഞ നമ്മുടെ സാമൂഹികസംവിധാനങ്ങളെ നവീകരിക്കാനല്ലെങ്കിൽ ഈ സ്വാതന്ത്ര്യം കൊണ്ട് എന്താണ് പ്രയോജനം?''.ഡോ.ബി.ആർ.അംബേദ്ക്കർ പറഞ്ഞ പ്രസക്തമായ വാക്കുകളാണിത്.ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ച് മതപ്രീണനങ്ങളുടേയും വോട്ടുബാങ്കിന്റെയും പേരിൽ സത്യസന്ധമായ അഭിപ്രായം പറയാൻ കഴിയാത്ത രാഷ്ട്രീയപാർട്ടികളും നേതാക്കളും ഏകീകൃത സിവിൽ കോഡിന് വേണ്ടി സംസാരിച്ചാൽ കയ്യടികളും സ്ഥാനമാനങ്ങളും നഷ്ടപ്പെടുമോ എന്നോർത്ത് നിശബ്ദരായിരിക്കുന്ന സാഹിത്യ- സാംസ്‌കാരിക നായകരുമെല്ലാം ഈ രാജ്യത്തെ വരുംതലമുറകളെക്കൂടി വഞ്ചിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP