Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊങ്കൺ റയിൽവേ: ലോകം നമിച്ച എഞ്ചിനിയറിങ് വിസ്മയം; മെട്രോമാൻ ഇ ശ്രീധരന്റെ കർമ്മശേഷി വ്യക്തമാക്കുന്ന റെയിൽവേ പാതയെ കുറിച്ച് ഷാബു പ്രസാദ് എഴുതിയ ലേഖനം

കൊങ്കൺ റയിൽവേ: ലോകം നമിച്ച എഞ്ചിനിയറിങ് വിസ്മയം; മെട്രോമാൻ ഇ ശ്രീധരന്റെ കർമ്മശേഷി വ്യക്തമാക്കുന്ന റെയിൽവേ പാതയെ കുറിച്ച്  ഷാബു പ്രസാദ് എഴുതിയ ലേഖനം

ഷാബു പ്രസാദ്

കുറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് കൊങ്കൺ വഴി ,ഒരു ബോംബെ യാത്ര നടത്തിയത്.ഓരോ പ്രാവശ്യവും പുഴയിൽ മുങ്ങിനിവരുമ്പൊഴും ,അത് പുതിയ ജലത്തിലാണ് എന്ന പോലെ ,ഈ വഴിക്കുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. അത്രയേറെ വിസ്മയങ്ങൾ ഒളിപ്പിച്ച ഒരു അത്ഭുത പ്രദേശമാണ് കൊങ്കൺ തീരവും,അതിലൂടെ കടന്നുപോകുന്ന തീവണ്ടിപ്പാതയും..

ഭാരതത്തിൽ , റയിൽവേ വിപ്ലവങ്ങൾ തുടങ്ങിയ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടീഷുകാർ,കൊങ്കൺ തീരത്ത് കൂടിയുള്ള പാതക്ക് ശ്രമിച്ചിരുന്നു. മംഗലാപുരം ,ബോംബെ എന്നീ തുറമുഖ നഗരങ്ങൾ, കൊങ്കൺ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണിലെ അനന്തമായ വിഭവശേഷി എന്നിവയുടെ പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ,ഇങ്ങിനൊരു പാത കൂടിയേ കഴിയൂ എന്ന് അറിയാമായിരുന്ന ബ്രിട്ടീഷ് ഭരണകൂടം,പക്ഷെ സർവേ ഘട്ടത്തിൽ തന്നെ പദ്ധതി ഉപേക്ഷിച്ചു....അതീവ ദുർഗമമായ മലനിരകളും, വൻ നദികളും, തീരപ്രദേശങ്ങളും ,പ്രവചനാതീതമായ പ്രകൃതിയും എല്ലാം ഒരു വൻ പദ്ധതിക്ക് ഭീഷണിയായി നിന്നു ....മൂന്നാറിലും,ഊട്ടിയിലെ നീലഗിരിയിലുമൊക്കെ തീവണ്ടിയോടിച്ച ,ചെങ്കടലിനെയും മെടിറ്ററെനിയനെയും ബന്ധിപ്പിച്ച് സൂയസ് കനാൽ വെട്ടിയ എഞ്ചിനിയറിങ് വൈഭവത്തിനു മുൻപിൽ കൊങ്കൺ തീരം മാത്രം ഒരു വെല്ലുവിളിയായി നിന്നു .....

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെയും സർക്കാരുകൾ ,ഇങ്ങിനൊരു പദ്ധതിക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.കാരണം മേല്പറഞ്ഞതൊക്കെത്തന്നെ. 1960 കളുടെ അവസാനം ,70 കളുടെ ആരംഭത്തിൽ ,കൊങ്കൺ തീരത്ത് കൂടി ചഒ 17 യാഥാർഥ്യമായി.അതോടെ മംഗലാപുരവും ബോംബെയും തമ്മിൽ റോഡ് ഗതാഗതം സാധ്യമായി.പക്ഷെ റയിൽവേയിൽ കൈവേക്കാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല. 197779 കാലത്ത് റയിൽവേ മന്ത്രിയായിരുന്ന മധു ദന്തവതെ ,പദ്ധതി പൊടിതട്ടിയെടുത്തു .അങ്ങിനെ ,മുംബയിൽ നിന്നും പനവേൽ വരയും ,തുടർന്ന് റോഹ വരയും പാത എത്തി .....അവിടുന്നങ്ങോട്ട് പദ്ധതി വീണ്ടും റെയിൽവെ ഭവനിലെ ഫയലുകൾക്കുള്ളിൽ കിടന്ന് വീർപ്പുമുട്ടി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെക്ക് ഭാരതത്തെ നയിക്കാനുള്ള ദൗത്യം സ്വയം എറ്റെടുത്ത് വന്ന രാജീവ് ഗാന്ധിപോലും ,ഈ പദ്ധതിയിലേക്ക് പിന്നീട് തിരിഞ്ഞ് നോക്കിയില്ല ...

അങ്ങിനെ ,1989 ഡിസംബറിൽ വി.പി .സിങ് പ്രധാനമന്ത്രിയായി ,ഐക്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നു. റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടസ് ,ആദ്യമെടുത്ത തീരുമാനം ഈ പദ്ധതി നടപ്പാക്കാനായിരുന്നു. ഭീമമായ മുതൽ മുടക്ക്,കാലതാമസം, അതിഭീകരമായ സാങ്കേതിക വെല്ലുവിളികൾ ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഏത് മരുത്വാമലയും കൈയിലെന്താൻ കഴിയുന്ന, ഹനുമൽ സമാനനായ ഒരു അതികായൻ ,ഈ ചരിത്രനിയോഗം തോളിലേന്താൻ കാത്തിരിപ്പുണ്ടായിരുന്നു ....

ഇ .ശ്രീധരൻ ....=

ന്ന് ഭാരതം ,എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്. 1956 ൽ കാകിനാഡ എഞ്ചിനിയറിങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയറിംഗിൽ ബിരുദമെടുത്ത് 1962 ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.1964 ൽ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലംപരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ ,രാമെശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു ...ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി ...ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല ,യുവാവായ ശ്രീധരനിൽ വന്നു ചേർന്നു. തകർന്നെങ്കിലും ,കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ,മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമ്മിച്ചത് 45 ദിവസം കൊണ്ട്...മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം ,ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു ...പിന്നീട് ,കൊൽകത്ത മെട്രോ നിർമ്മാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി ....അതുകൊണ്ട് തന്നെ ,അദ്ദേഹത്തെ തന്നെ കൊങ്കൺ പദ്ധതി ഏല്പിക്കാൻ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു ....

സാധാരണ രീതിയിൽ നടപ്പാക്കിയാൽ ,അൻപതുകൊല്ലം കൊണ്ട് പോലും പൂർത്തിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി ,റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കൺ റയിൽവേ കോർപറേഷൻ രൂപീകരിച്ചു.ബോണ്ടുകളും ,കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു .736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമ്മാണം 1990 ൽ ആരംഭിച്ചു ...എട്ട് വർഷമായിരുന്നു കാലാവധി ...

ഏത് പദ്ധതി വന്നാലും ,പരിസ്ഥിതി വാദവും ,കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു.ഗോവയിലും കർണ്ണാടകയിലും ,ബസ് ലോബിയുടെ സ്‌പോൺസർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത് ...കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ ,അതെല്ലാം മുളയിലെ നുള്ളി. മുൻകൂറായി നഷ്ടപരിഹാരം കൊടുത്തുകൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി.  1500 ലധികം പാലങ്ങൾ ,നൂറോളം വൻ തുരങ്കങ്ങൾ , മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്റ്റുകൾ ...അങ്ങിനെ ,മൂന്ന് ഷിഫ്റ്റുകളിലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു...എഞ്ചിനിയർമാരും ,തൊഴിലാളികളും,കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച് ,താത്കാലിക ക്യാൻടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു ....മലയിടിച്ചിലുകളും ,മഴയുമൊന്നും അവിടെ വിഷയമായില്ല.



ഈ പാതയിലെ പത്ത് തുരങ്കങ്ങൾ ,അതുവരെ ഇന്ത്യയിൽ നിർമ്മിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ് .എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വച്ചാൽ 80 കിലോമീറ്ററിലധികമുണ്ടാകും ,രത്‌നഗിരിക്കപ്പുറമുള്ള പനവേൽ വയടക്റ്റിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട് ...ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ ,ചെറുകപ്പലുകൾക്ക് വരെ കടന്നുപോകാം ...എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ,മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമ്മാണമാണ്.തുരക്കുന്തോറും ഇടിഞ്ഞ് വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു.പ്രത്യേകിച്ച് ,ഗോവയിലെ പെർണം തുരങ്കത്തിൽ.അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും ,ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവിൽ ,തുരക്കുന്നതിനോടൊപ്പം ,കോൺക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോൺക്രീറ്റ് പാറ ഉണ്ടാക്കി ,അത് തുരന്നെടുത്തു തുരങ്കമാക്കി.ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയതുകൊങ്കൺ പദ്ധതിയിലാണ് ....

ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയ ,റയിൽവേ മന്ത്രി ജാഫർ ശരീഫിന്റെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല.ശ്രീധരനെ കൊങ്കൺ റെയിൽവേയിൽ നിന്ന് മാറ്റാൻ ,ജാഫർ ഷരീഫ് ശ്രമിച്ചപ്പോൾ , പോർട്ടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവച്ചു .അവസാനം ,ഷെരീഫിനെ നീക്കം ചെയ്യുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ ,പ്രധാനമന്ത്രി നരസിംഹ റാവുവിന് ....

എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ,1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി .....ലോകത്തിലെ തന്നെ എറ്റവും ദുഷ്‌കരമായ ഭൂപ്രകൃതിയിലൂടെ ,നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ,ലോകം അന്തം വിട്ട് നോക്കി നിന്നു ....കൃത്യസമയത്ത് പണിതീർത്ത ഡൽഹി മെട്രോക്ക് ശേഷം ,മലയാളിയുടെ യാത്രാസംസ്‌കാരത്തെ പുനർനിർവ്വചിക്കാൻ ,80 ന്റെ യുവത്വത്തോടെ ശ്രീധരൻ സാർ നമ്മുടെയിടയിൽ ഊർജ്ജസ്വലതയോടെ ഓടിനടക്കുന്നു..



ഇപ്പോഴും ,ഓരോ കൊങ്കൺ യാത്രയിലും,തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോൾ ,വയടക്ടുകളുടെ മുകളിലൂടെ മേഘമാലകളെ തലോടി പോകുമ്പോൾ.... അറിയാതെ തല കുനിച്ച് പോകുന്നു ....ദേവഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കർമ്മയോഗിയുടെ മുൻപിൽ ...മനുഷ്യപ്രയത്‌നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഡ്യങ്ങൾക്ക് മുൻപിൽ ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP