Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജന്മിത്വ കാലത്തെ മാടമ്പി ഏമാന്മാർ പുനരവതരിക്കുമ്പോൾ: ടി കെ പ്രഭാകരൻ എഴുതുന്നു

ജന്മിത്വ കാലത്തെ മാടമ്പി ഏമാന്മാർ പുനരവതരിക്കുമ്പോൾ: ടി കെ പ്രഭാകരൻ എഴുതുന്നു

ടി കെ പ്രഭാകരൻ

കേരളത്തിൽ ജാതീയ ഉച്ചനീചത്വങ്ങളും അയിത്തവും കൊടികുത്തിവാണിരുന്ന ജന്മിത്വകാലത്ത് ജാതിപ്രമാണിമാർക്ക് വേണ്ടി പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന മാടമ്പിപൊലീസുകാരുടെ ക്രൂരതകളുടെ ചരിത്രം ഈ കാലഘട്ടത്തിലെ മലയാളികൾക്കും സുപരിചിതമാണ്. ഇന്ന് ജാതിപ്രമാണിമാർക്കുവേണ്ടി മാത്രമല്ല, പണവും അധികാരവുമുള്ള ആർക്കുവേണ്ടിയും എന്ത് ചെയ്യാനും മടികാണിക്കാത്തവരാണ് കേരളപൊലീസിലെ ഒരുവിഭാഗം. സാധാരണക്കാരായ പൗരന്മാർക്കെതിരെ ഇവിടത്തെ പൊലീസ നടത്തുന്ന അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പൊലീസിലുള്ള വിശ്വാസം പൊതുജനങ്ങൾക്ക് നഷ്ടമായിരിക്കുന്നു. എന്തിനേറെ പൊലീസിൽ തന്നെ പരസ്പരവിശ്വാസം ഇല്ലാതായിരിക്കുന്നു.

ഉന്നതപൊലീസുദ്യോഗസ്ഥർ സാധാരണപൊലീസുകാരെ വീട്ടുവേല ചെയ്യിക്കുന്നതടക്കമുള്ള വെളിപ്പെടുത്തലുകൾ കേരളീയ പൊതുബോധത്തെ അസ്വസ്ഥമാക്കുകയാണ്. എ ഡി ജി പി സുധേഷ്‌കുമാറിന്റെ മകൾ തന്റെ നിർദ്ദേശം അനുസരിച്ചില്ലെന്ന കാരണത്താൽ ഒരു പൊലീസുകാരനെ അടിച്ച് ആശുപത്രിയിലാക്കിയ സംഭവം അടക്കം നിയമപാലകർക്കിടയിലെ അടിമഉടമമനോഭാവങ്ങൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണിന്ന്. ഉന്നതപൊലീസ് അധികാരികൾ സാധാരണപൊലീസുകാരെ അടിമപ്പണി ചെയ്യിക്കുന്നതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

എന്നാൽ പൊലീസ് ഉന്നതർ കാണിക്കുന്ന നെറികേടുകൾക്ക് കടിഞ്ഞാണിടാൻ നാട് ഭരിക്കുന്നവർ തയ്യാറാകാത്തതിനാൽ ഇത്തരം പ്രവണതകൾക്ക് എങ്ങനെ കടിഞ്ഞാണിടുമെന്ന ചോദ്യം ബാക്കിയാവുകയാണ്. കോട്ടയത്തെ ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ പ്രതികൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ തന്നെ വേണമെന്ന അഭിപ്രായം പൊതുസമൂഹത്തിനിടയിൽ ശക്തമായിരുന്നു. നടപടി സസ്പൻഷനിലോ സ്ഥലംമാറ്റത്തിലോ ഒതുക്കാതെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്ന ആവശ്യമാണ് ഉയർന്നുവന്നിരുന്നത്. സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻപോലും ഈ വിഷയത്തിൽ പ്രതികരിക്കുമ്പോൾ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് അഭിപ്രായപ്പെട്ടത്.

എന്നാൽ ഈ പൊതുവികാരത്തിനനുസരിച്ചുള്ള നടപടി സ്വീകരിക്കാനുള്ള ഇഛാശക്തി ഇതുവരെ അധികാരികൾക്കുണ്ടായിട്ടില്ലെന്നതാണ് വസ്തുത. കേരളാപൊലീസിന്റെ ഭാഗത്തുനിന്നും തുടർച്ചയായുണ്ടാകുന്ന അതിക്രമങ്ങളും പൗരാവകാശലംഘനങ്ങളും നീതിനിഷേധങ്ങളും
അനുഭവിക്കുന്ന പൊതുജനങ്ങൾ പക്ഷപാതപരമായ പൊലീസ് നയത്തിനെതിരെ അങ്ങേയറ്റം രോഷാകുലരാണ്. കുറ്റവാളികളായ പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും അവർ ചെയ്ത കുറ്റങ്ങൾക്ക് ആനുപാതികമായി കടുത്ത ശിക്ഷ നൽകണമെന്നുമ ാണ് പൊതുജനാഭിപ്രായം. പൊലീസിലെ കൈക്കൂലിക്കാരും ജനവിരുദ്ധരുമായ ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ ഇതല്ലാതെ മറ്റുമാർഗങ്ങളൊന്നുമില്ല.

പൊലീസ് സേനയിൽ പ്രവർത്തിക്കുന്നവർ എത്ര വലിയ കുറ്റകൃത്യം നടത്തിയാലും അവരോട് മൃദുസമീപനം സ്വീകരിക്കുകയും പേരിന് മാത്രം നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഭരണസംസ്‌കാരമാണ് കേരളത്തിൽ നാളിതുവരെയായി നിലനിന്നുപോകുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാംമുറയിലൂടെ കൊലപ്പെടുത്തിയാലും കൈക്കൂലി വാങ്ങി നിരപരാധികളെ കള്ളക്കേസുകളിൽ അകപ്പെടുത്തി പീഡിപ്പിച്ചാലും യഥാസമയം നടപടിയെടുക്കെണ്ട സംഭവങ്ങളിൽ ഗുരുതരമായ വീഴ്ചകൾ വരുത്തി കുറ്റക്കാരെ സഹായിച്ചാലും ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥർക്ക് ഒന്നുകിൽ ലഭിക്കുന്നത് സ്ഥലംമാറ്റമായിരിക്കും.

അതുമല്ലെങ്കിൽ സസ്പെൻഷൻ. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നടന്ന ഉരുട്ടിക്കൊലകൾ അടക്കമുള്ള പൊലീസ് ഭീകരതകളിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ സ്വീകരിച്ച നടപടികളെല്ലാം പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സഹായകരമായിരുന്നില്ല.
കുറച്ചുകാലം സസ്പെൻഷനിൽ നിർത്തിയ ശേഷം സർവീസിൽ തിരിച്ചെടുക്കും. മാത്രമല്ല ഭരണപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന ആളാണ് ആ പൊലീസുദ്യോഗസ്ഥനെങ്കിൽ പ്രമോഷനും നൽകിയെന്നുവരും. രാജൻ മുതൽ വരാപ്പുഴയിലെ ശ്രീജിത്ത് വരെയുള്ള പൊലീസ് ഉരുട്ടിക്കൊലകളിൽ ഒന്നും തന്നെ പൊലീസിനെതിരെ ശക്തമായ നടപടിയൊന്നും നമ്മുടെ ഭരണാധികാരികളിൽ നിന്നും ഉണ്ടായിട്ടില്ല. നക്സലൈറ്റ് എന്ന മുദ്ര കുത്തി കക്കയം ക്യാമ്പിൽ വെച്ച് രാജനെ ഉരുട്ടിക്കൊന്ന പൊലീസുദ്യോഗസ്ഥരെ ഉയർന്ന പദവികൾ നൽകി സർവീസിൽ വിലസാൻ വിടുകയായിരുന്നു ഇവിടത്തെ അധികാരിവർഗം.

അതിനുശേഷം ഒരുപാട് ഉരുട്ടിക്കൊലകൾ കേരളത്തിൽ നടന്നു. നക്സലൈറ്റ് നേതാവായിരുന്ന വർഗീസിനെ തിരുനെല്ലിക്കാട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നിട്ട് അതൊരു ഏറ്റുമുട്ടൽ കൊലയായി ചിത്രീകരിച്ച് നാടിനെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച പാരമ്പര്യമുള്ള കേരളപൊലീസിന്റെ പൊയ്മുഖംഏറെ വർഷങ്ങൾ പിന്നിട്ട ശേഷം റിട്ടയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെയാണ് പുറത്തുവന്നത്. വർഗീസിനെ ഏകപക്ഷീയമായി വെടിവെച്ചുകൊന്ന പൊലീസുദ്യോഗസ്ഥർ ഏറ്റവും ഉന്നതസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു പെൻഷൻ പറ്റി പിരിഞ്ഞത്.

കഴിഞ്ഞ വർഷം കേരളത്തിലെ വനാന്തരത്തിൽ ഉറങ്ങുകയായിരുന്ന മാവോയിസ്റ്റ് പ്രവർത്തകരായ സ്ത്രീയെയും പുരുഷനെയും വെടിവെച്ചുകൊന്നിട്ട് അതിനെയും ഏറ്റുമുട്ടൽകൊലയാക്കിമാറ്റിയ പൊലീസ് ഉദ്യോഗസ്ഥർ യാതൊരു നടപടിയുമില്ലാതെ സർവീസിൽ വിരാജിക്കുകയാണ്. വർഗീസിനെ ചതിയിൽപെടുത്തി കൊന്നതാണെന്ന് തെളിഞ്ഞതോടെ മുൻപൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തുവെങ്കിലും പുതിയ കാലത്തെ വ്യാജ ഏറ്റുമുട്ടൽ കൊലയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് വസ്തുത. കേരളം ഏതുമുന്നണി ഭരിച്ചാലും പൗരനുനേരെയുള്ള പൊലീസിന്റെ അതിക്രമങ്ങൾക്ക് ഒരു പരിഹാരവുമുണ്ടാകുന്നില്ല. കഴിഞ്ഞ സർക്കാറുകളുടെ കാലങ്ങളിലും പൊലീസ് ക്രൂരതക്കിരയായി മരിച്ചവർ ഏറെയായിരുന്നു.

പിണറായി സർക്കാർ അധികാരമേറ്റ് രണ്ടുവർഷം പിന്നിടുമ്പോഴും പഴയ അവസ്ഥയിൽ മാറ്റമില്ലെന്ന് മാത്രമല്ല ഏറ്റവും കൂടുതൽ പൊലീസ് അതിക്രമം നടക്കുന്ന ഭരണം എന്ന അപഖ്യാതിക്കിടയാക്കുന്ന സംഭവങ്ങൾ പതിവാകുകയുമാണ്. ജിഷ വധക്കേസിലും നടിയെ പീഡിപ്പിച്ച കേസിലും പ്രതികളെ ആർജവത്തോടെ നിയമത്തിനുമുന്നിൽകൊണ്ടുവന്ന കേരള പൊലീസിന്റെ നടപടി എങ്ങും പ്രശംസിക്കപ്പെടുകയും പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിക്കാൻ കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശ്വാസം നഷ്ടപ്പെടുത്തുകയും
ജനങ്ങൾക്ക് പൊലീസ് എതിരാണ് എന്ന ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് പിന്നീട് അധികാരവർഗത്തിൽ നിന്നുമുണ്ടായത്. പൊലീസിന്റെ ഉന്നതപദവികളിലേക്ക് ടോമിൻ തച്ചങ്കരിയെ പോലെ കളങ്കിതരായവരെ ഉയർത്തിക്കൊണ്ടുവന്നതുതന്നെ ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിരുന്നു.

പൊലീസിനെ നോക്കുകുത്തിയാക്കിയതോടെ രാഷ്ട്രീയകൊലപാതകങ്ങളും ആവർത്തിക്കപ്പെട്ടു. വിനായകൻ എന്ന ദളിത് യുവാവിനെ പൊലീസുകാർ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട സംഭവം ഇനിയും മറക്കാനായിട്ടില്ല. മുടിനീട്ടി വളർത്തിയതിന്റെ പേരിൽ വിനായകനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു പൊലീസ് സംഘം. പിന്നീട് കേരളം കേട്ടത് വിനായകന്റെ മരണവാർത്തയാണ്.വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസുദ്യോഗസ്ഥരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഇന്നും പിതാവ് അധികാരികളുടെ കൈയിൽ കൈനീട്ടുകയാണ്. ഈ അഭ്യർത്ഥനയുമായി ചെന്നപ്പോൾ മുഖ്യമന്ത്രി തന്നോട് അപമര്യാദയായി പെരുമാറിയെന്ന വിനായകന്റെ ആരോപണം അതീവഗൗരവമർഹിക്കുന്നതാണ്. വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസുകാർ ഇപ്പോഴും സർവീസിൽ വിലസിനടക്കുമ്പോൾ മകൻ നഷ്ടപ്പെട്ട പിതാവിന്റെ തീവ്രദുഃഖത്തോട് മുഖം തിരിക്കുന്ന ഭരണകൂടത്തെയാണ് നമ്മൾ കാണുന്നത്.

കുറ്റം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ ആത്മാർത്ഥത തെളിയിക്കാൻ അധികാരികൾക്കാകുന്നില്ല. വാരാപ്പുഴ കസ്റ്റഡിമരണത്തിൽ സാധാരണ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. റൂറൽ എസ് പിയുടെ ടൈഗർഫോഴ്സാണ് വാരാപ്പുഴയിലെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആ നിലക്ക് എസ് പിയും കസ്റ്റഡിമരണത്തിന് ഉത്തരവാദിയാണെങ്കിലും അദ്ദേഹത്തിനെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിൽ ഉയർന്ന പൊലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഇതേക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ അഖില നിയമയുദ്ധവുമായി മുന്നോട്ടുപോകുമ്പോഴും റൂറൽ എസ് പി എ വി ജോർജ് അടക്കമുള്ളവരെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

വാരാപ്പുഴ സംഭവത്തിൽ എസ് പിക്ക് പങ്കില്ലെന്നുപറഞ്ഞ് അദ്ദേഹത്തെ നടപടികളിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തുന്നത്. പ്രതികളിൽ നിന്നും പണം വാങ്ങി കോട്ടയം ദുരഭിമാനക്കൊലയ്ക്ക് സാഹചര്യമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടികൾ ഉണ്ടായിട്ടില്ല. കേരളത്തിൽ ജന്മിമാരുടെയും ജാതിപ്രമാണിമാരുടെയും ക്രൂരത നിറഞ്ഞ വാഴ്ചകളുടെ കാലത്ത് അന്നത്തെ പൊലീസുകാർ ഇവരുടെ ആജ്ഞാനുവർത്തികളായി അവർണർക്കും ദളിതർക്കും നേരെ നടത്തിയ അതിക്രമങ്ങൾക്ക് തുല്യമാണ് ഇപ്പോഴത്തെ പൊലീസ് നയങ്ങളെന്ന് കോട്ടയത്തെ കെവിൻ കൊലപാതകം തെളിയിക്കുന്നു. പഴയ ജന്മിത്വകാലത്തെ പൊലീസിന്റെ പുനരവതാരങ്ങൾ കേരളപൊലീസിൽ ഇപ്പോഴുമുണ്ടെന്നത് ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ ഒരുപാട് നവോത്ഥാനമുന്നേറ്റങ്ങൾ നടന്ന
കേരളത്തിന് അപമാനകരമാണ്.

ജന്മിമാരുടെയും ഭൂപ്രമാണിമാരുടെയും പണം വാങ്ങി പാവങ്ങളെ ചവിട്ടിമെതിക്കുന്ന അന്നത്തെ മാടമ്പിപൊലീസിനെ അനുകരിക്കുന്നതിൽ ഇന്നത്തെ പൊലീസുദ്യോഗസ്ഥരിൽ പലർക്കും വല്ലാത്ത ആവേശമാണ്. സമ്പന്നരായ സവർണ കൈസ്തവകുടുംബത്തിന്റെ പണം വാങ്ങി അവർണക്രൈസ്തവനായ ചെറുപ്പക്കാരനെ കൊലക്കുകൊടുത്ത പൊലീസുകാർ ജാതീയദുരഭിമാനത്തിന് നൽകിയ പ്രോത്സാഹനം നിയമപാലനചരിത്രത്തിൽ തീരാക്കളങ്കമായി മാറിയിരിക്കുന്നു. ദളിത്പിന്നോക്കവിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാൻ കൂടി
നിയോഗിക്കപ്പെട്ടവരാണ് നിയമവും ഭരണഘടനയും മറന്നുകൊണ്ട് ഒരു ദളിതനെ സവർണകൊലയാളികൾക്ക് എറിഞ്ഞുകൊടുത്തത്.ഇവിടെയും ഉയർന്ന പൊലീസുദ്യോഗസ്ഥർ സംരക്ഷിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

സ്നേഹിച്ച പെൺകുട്ടിയുടെ സമ്പന്നരായ വീട്ടുകാർ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയില്ല. കെവിനെ ഘാതകസംഘത്തിന് വിട്ടുകൊടുത്ത രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ കത്യവിലോപത്തിന് കേസെടുത്തുവെങ്കിലും ദുർബലമായ വകുപ്പുകൾ ചേർത്ത് അവർക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.കേരളത്തിൽ വന്ന ഒരു വിദേശവനിതയെ കാണാതായപ്പോൾ ബന്ധുക്കൾ പരാതി നൽകിയിട്ടും അന്വേഷണം വൈകിപ്പിക്കുകയും ഒടുവിൽ ആ വനിതയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തപ്പോൾ പ്രതിക്കൂട്ടിലായത് ഇവിടത്തെ പൊലീസ് തന്നെയാണ്. പൊലീസ് ഉണർന്നുപ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ആ വിദേശപെൺകുട്ടി ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു. വിദേശരാജ്യങ്ങൾക്കിടയിൽ കേരളത്തിന് അവമതിപ്പുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

ശ്രീജിത്ത്, കെവിൻ കേസുകൾക്കുശേഷം പൊലീസ് ഭീകരവാഴ്ചയുമായി ബന്ധപ്പെട്ട വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. മലപ്പുറം എടപ്പാളിലെ സിനിമാതിയേറ്ററിൽ പത്തുവയസുകാരിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചയാളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന തിയേറ്റർ ഉടമയെ അറസ്റ്റുചെയ്തകൊണ്ടാണ് പൊലീസ് നീതിനിഷേധത്തിന്റെ മറ്റൊരു വികൃതമുഖം പ്രദർശിപ്പിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കൈമാറിയിട്ടും കേസെടുക്കാൻ വൈകിയ പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനായിരുന്നു ഈ അറസ്റ്റ് നാടകം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ് ഐക്കെതിരെ കേസെടുത്തതോടെ ഈ സംഭവത്തിലും പൊലീസിന്റെ ശിരസ് കുനിഞ്ഞിരിക്കുകയാണ്. ആലുവയിൽ ഉസ്മാൻ എന്ന യുവാവിനെ നിസാരകാര്യത്തിന്റെ പേരിൽ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയ സംഭവവും നിയമപാലകർ നടത്തുന്ന പൗരാവകാശധ്വംസനങ്ങൾക്കെതിരായ പ്രതിഷേധത്തിന് ആക്കം കൂട്ടിയിരിക്കുന്നു.

ഉസ്മാന്റെ വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഈ യുവാവിനെ നടുറോഡിലിട്ട് പൊതിരെ തല്ലുകയും കവിളെല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ കേസെടുത്തുവെങ്കിലും പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കുന്ന സമീപനമാണ് അധികാരികളുടേത്.വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ ബി ഗണേശ്‌കുമാർ എം എൽ എ യുവാവിനെ ക്രൂരമായി മർദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എം എൽ എക്കൊപ്പമാണ് കേരളപൊലീസ്. എം എൽ എക്കെതിരെ കേസെടുത്തുവെങ്കിലും യുവാവിനെതിരെയും കേസെടുത്ത് സംഭവത്തെ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ച് വഴിതിരിച്ചുവിട്ടിരിക്കുന്നത്.യുവാവിന്റെ മാതാവിന്റെ മൊഴിയിൽ മാറ്റം വരുത്തി വകുപ്പ് ദുർബലമാക്കിയ ഇവിടത്തെ പൊലീസ്
സാധാരണക്കാർക്കൊപ്പമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.

സംസ്ഥാനപൊലീസിൽ ക്രിമനലുകൾ വർധിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ അതീവഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.കേരളപൊലീസിൽ 1,129 പേർ ക്രിമനലുകളാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ക്രിമിനൽ കേസുകളിൽ പ്രതികളായവരിൽ 195 പേർ എസ് ഐ, എ എസ് ഐ റാങ്കിലും എട്ടുപേർ സി ഐ റാങ്കിലും പത്തുപേർ ഡി വൈ എസ് പിഅസി. കമ്മീഷണർ റാങ്കിലുമുണ്ടെന്ന് വ്യക്തമായിരിക്കുന്നു. പൊലീസ് സേനയിൽ കുറ്റവാളികൾ കടന്നുകൂടിയതിലെ ആപത്ത് ഹൈക്കോടതി മുമ്പ് ചൂണ്ടി്ക്കാണിച്ചിരുന്നതാണ്. ക്രിമനൽകേസിലെ പ്രതികളെ പൊലീസിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയാറുള്ള അധികാരികൾ ഇതിന് തയ്യാറാകാറില്ല.

ഇക്കൂട്ടത്തിൽ മാറി മാറി നാട് ഭരിക്കുന്ന കക്ഷികൾക്ക് വേണ്ടപ്പെട്ടവരുണ്ട്. ഒരു കൂട്ടർ ഒഴിവാക്കിയാൽ മറ്റൊരു കൂട്ടർ തിരിച്ചെടുക്കും. അധികാരകേന്ദ്രങ്ങളിലെ പിടിപാടുകളും രാഷ്ട്രീയ താത്പര്യങ്ങളും ഒക്കെ കൊണ്ട് ഇത്തിൾ കണ്ണികളായി ഇത്തരം നിയമപാലകർ പൊലീസ് സേനയിൽ വിഹരിക്കുന്നു. പൊലീസിനെതിരായ പരാതികൾ പൊലീസ് തന്നെ അന്വേഷിക്കുകയും വർഗസ്നേഹം കൊണ്ട് പരസ്പര ധാരണയിൽ ഒതുക്കപ്പെടുകയും ചെയ്യുന്നു. ഇതുവരെ നടപടിക്ക് വിധേയരായ ഒരുപൊലീസുകാരന്റെയും കണക്ക് ജില്ലാ ആസ്ഥാനങ്ങളിൽ ഇല്ലെന്ന് പറയുമ്പോൾ ഊഹിക്കാവുന്നതേയുള്ളൂ എന്തൊക്കെയാണ് ഇക്കാര്യങ്ങളിൽ സംഭവിച്ചിരിക്കുന്നതെന്ന്. ഇവിടെ നീതികിട്ടാൻ പാവപ്പെട്ട ജനവിഭാഗങ്ങൾ എന്തുചെയ്യണം എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP