Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദുഃഖവെള്ളി, കോൺഫറൻസ്, വിരുന്ന്

ദുഃഖവെള്ളി, കോൺഫറൻസ്, വിരുന്ന്

സുപ്രീം കോടതി ജസ്റ്റീസുമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടേയും മൂന്നു ദിവസം നീണ്ടുനിൽക്കുന്നൊരു കോൺഫറൻസ് ഡൽഹിയിലെ വിജ്ഞാൻഭവനിൽ സുപ്രീം കോടതി സംഘടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെയായിരുന്നു, കോൺഫറൻസ്. ഏപ്രിൽ മൂന്ന് ദുഃഖവെള്ളിയും ഏപ്രിൽ അഞ്ച് ഈസ്റ്റർഞായറുമായിരുന്നു. ഇതിനിടയിലെ ശനിയാഴ്ച, കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായി പ്രധാനമന്ത്രി സ്വവസതിയിൽ വച്ച് ഒരു വിരുന്നുസൽക്കാരവും ഒരുക്കിയിരുന്നു.

ദുഃഖവെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിനങ്ങൾ കുടുംബത്തോടും, കുടുംബത്തിൽ പെട്ട മുതിർന്നവരോടുമൊത്ത് കേരളത്തിൽ ചെലവഴിക്കുന്നതു പതിവായതുകൊണ്ട് കോൺഫറൻസിലും വിരുന്നുസൽക്കാരത്തിലും പങ്കെടുക്കാൻ പറ്റാതെ വന്നതിൽ ഖേദിക്കുന്നു എന്ന് മലയാളിയായ സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനേയും പ്രധാനമന്ത്രിയേയും എഴുതി അറിയിച്ചു. 'ഹിന്ദു'ദിനപ്പത്രത്തിൽ ഉദ്ധരിച്ച കത്തിന്റെ ഭാഗങ്ങളിൽ ദുഃഖവെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലെ കോൺഫറൻസിൽ പങ്കെടുക്കുന്നത് 'മതം അനുവദിക്കുന്നില്ല' എന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞതായി കാണാനായില്ല. മതം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നത് പത്രങ്ങളുടെ വ്യാഖ്യാനം മാത്രമായിരിക്കാനാണു വഴി.

കോടതികളുടെ പ്രവർത്തനത്തിനു തടസ്സം വരാതിരിക്കാൻ വേണ്ടിയാണ് ദേശീയ അവധിദിനങ്ങളിൽ കോൺഫറൻസു നടത്താൻ നിശ്ചയിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് എൽ ദത്തു ജസ്റ്റീസ് കുര്യൻ ജോസഫിനു മറുപടി കൊടുത്തു. സ്വാതന്ത്ര്യദിനം, വാൽമീകിദിനം എന്നീ ദേശീയ ഒഴിവുദിനങ്ങളിൽ മുമ്പ് ഇത്തരം ഔദ്യോഗികച്ചടങ്ങുകൾ നടത്തിയ കാര്യവും ചീഫ് ജസ്റ്റീസ് കത്തിൽ ചൂണ്ടിക്കാട്ടി. (വാൽമീകിദിനം ദേശീയ ഒഴിവുദിനമായി ഇതുവരെ കണ്ടിട്ടില്ല.) സ്ഥാപനത്തിന്റെ താത്പര്യങ്ങൾക്ക് വ്യക്തിതാത്പര്യത്തേക്കാൾ പ്രാധാന്യം നൽകണമെന്ന് ചീഫ് ജസ്റ്റീസ് ഉപദേശിക്കുകയും ചെയ്തു.

ദുഃഖവെള്ളിയാഴ്ച മുതൽ ഈസ്റ്റർ ഞായർ വരെ സുപ്രീം കോടതി കോൺഫറൻസു വച്ചത് നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥിതികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും അനുസൃതമല്ല, അതുകൊണ്ട് ആ നടപടി ഒട്ടും ശരിയായില്ല. ഭരണഘടനയിൽ നിന്നുദ്ധരിക്കട്ടെ:

Article 25: '...all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion...'

മൗലികാവകാശങ്ങളിലൊന്നാണിത്. ഇതിലെ 'പ്രാക്റ്റിസ്' എന്ന വാക്ക് പ്രത്യേക ശ്രദ്ധയർഹിക്കുന്നു. സമകാലീനസമൂഹം ഏതു വിധത്തിലാണോ മതം 'പ്രാക്റ്റിസ്' ചെയ്യുന്നത് ആ വിധത്തിൽ അവനവന്റെ മതം 'പ്രാക്റ്റിസ്' ചെയ്യാൻ ഓരോരുത്തർക്കും മൗലികാവകാശമുണ്ട്. ദുഃഖവെള്ളിയാഴ്ച ക്രിസ്തുമതാനുയായികൾ പള്ളിയിൽ പോകുന്നത് ഇവിടുത്തെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായതുകൊണ്ട് അതിനുള്ള അവകാശം മൗലികാവകാശം തന്നെയാണ്. ദുഃഖവെള്ളിയാഴ്ച പള്ളിയിൽ പോകേണ്ട ഒരാളെ ഔദ്യോഗികച്ചുമതലകൾക്കായി മറ്റൊരിടത്തേയ്ക്കയയ്ക്കുന്നത് മൗലികാവകാശലംഘനമാകും, സംശയമില്ല. ജസ്റ്റീസ് കുര്യൻ ജോസഫ് ദുഃഖവെള്ളിയാഴ്ച പള്ളിയിൽ പോകാനുള്ള അദ്ദേഹത്തിന്റെ മൗലികാവകാശം വിനിയോഗിച്ചു. അതിൽ യാതൊരു തെറ്റുമില്ല.

ചീഫ് ജസ്റ്റീസുൾപ്പെടെ ആകെ ഇരുപത്തെട്ടു ജസ്റ്റീസുമാരാണ് സുപ്രീം കോടതിയിലുള്ളത്. ഇരുപത്തിനാലു ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരും. കോൺഫറൻസിന്റെ തീയതിയും മറ്റും നിശ്ചയിക്കുന്നതിനു മുമ്പ് ഇരുപത്തെട്ടു ജസ്റ്റീസുമാരുടേയും അഭിപ്രായം ആരായേണ്ടതായിരുന്നു. ഒറ്റയൊരു ഈമെയിൽ കൊണ്ട് കാര്യം നടന്നേനേ. ജസ്റ്റീസുമാർക്കു പറയാനുള്ളത് അവർ നേരിട്ടോ ഈമെയിലിലൂടെയോ പറഞ്ഞേനേ. ദുഃഖവെള്ളിയാഴ്ചയുടേയും ഈസ്റ്ററിന്റേയും കാര്യം പറയാൻ ജസ്റ്റീസ് കുര്യൻ ജോസഫിന് അപ്പോൾ അവസരം കിട്ടുമായിരുന്നു. അവസരം കിട്ടിയിരുന്നെങ്കിൽ അദ്ദേഹമവ പറയുകയും ചെയ്യുമായിരുന്നു.

ഇത് ചീഫ് ജസ്റ്റീസു തന്നെ ചെയ്യണമെന്നില്ലായിരുന്നു. സുപ്രീം കോടതിയിൽ നിരവധി ഉദ്യോഗസ്ഥരുണ്ട്. അവരെയാരെയെങ്കിലും ജസ്റ്റീസുമാരുടെ അഭിപ്രായം ആരാഞ്ഞു റിപ്പോർട്ടു ചെയ്യാനുള്ള ചുമതല ഏല്പിക്കാമായിരുന്നു. അതുമല്ലെങ്കിൽ മൂന്നൊ നാലോ ജസ്റ്റീസുമാരടങ്ങുന്നൊരു പ്രോഗ്രാം കമ്മിറ്റിയെ ആ ചുമതല ഏല്പിച്ചാലും മതിയായിരുന്നു. എന്തായാലും ഒരു ജസ്റ്റീസിന്റെ ബുദ്ധിമുട്ടുകൾ ചീഫ് ജസ്റ്റീസിന് അറിയാനാകാതെ പോയതുകൊണ്ട് ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരും തമ്മിലുള്ള ആശയവിനിമയം സുഗമമായി നടന്നില്ല എന്നു വ്യക്തം.

സുപ്രീം കോടതി ഒരു ഭരണഘടനാസ്ഥാ!പനമാണ്. സുപ്രീം കോടതി രാജ്യതാല്പര്യം മുൻ നിർത്തിയുള്ള തീരുമാനങ്ങൾ മാത്രമേ എടുക്കുകയുള്ളു എന്നു ജനം പ്രതീക്ഷിക്കുന്നു. പാർലമെന്റും സംസ്ഥാനനിയമസഭകളും പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത ഏതു നിയമത്തേയും അസാധുവാക്കാൻ സുപ്രീം കോടതിക്കു കഴിയും. സുപ്രീം കോടതി ഉച്ചരിക്കുന്നതു പോലും നിയമമായിത്തീരുന്നു. എന്നുവച്ചാൽ, സുപ്രീം കോടതിയുടെ വിധിപ്രസ്താവങ്ങൾ പുറത്തിറങ്ങുന്ന സമയം മുതൽ നിയമങ്ങളാണ്.

ഒരു കേന്ദ്രമന്ത്രിയെ പുറത്താക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. എന്നാലൊരു സുപ്രീം കോടതി ജസ്റ്റീസിനെ പുറത്താക്കുക എളുപ്പമല്ല. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഉദ്യോഗമാണ് സുപ്രീം കോടതി ജസ്റ്റീസിന്റേത്. ഒരു സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും അതിനുള്ള പ്രമേയം അവതരിപ്പിക്കപ്പെടണം, പാസ്സാകുകയും വേണം. ഇതിന് ചില നിബന്ധനകളുമുണ്ട്: ഒന്ന്, ഓരോ സഭയിലേയും ആകെ അംഗസംഖ്യയുടെ പകുതിയിലേറെ പേർ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തിരിക്കണം. രണ്ട്, സന്നിഹിതരായുള്ള അംഗങ്ങളിലെ മൂന്നിൽ രണ്ടു പേരെങ്കിലും പ്രമേയത്തിന്നനുകൂലമായി വോട്ടു ചെയ്തിരിക്കണം. വി രാമസ്വാമി (സുപ്രീം കോടതി ജസ്റ്റീസ്), സൗമിത്രസെൻ, പി ഡി ദിനകരൻ (ഹൈക്കോടതി ജഡ്ജിമാർ) എന്നിവർക്കെതിരെ ഇമ്പീച്ച്‌മെന്റ് നടപടികൾ തുടങ്ങിയിരുന്നെങ്കിലും ഇമ്പീച്ച്‌മെന്റിലേയ്‌ക്കെത്തിയില്ല. ഇക്കാരണങ്ങൾ കൊണ്ട് പ്രധാനമന്ത്രിയുടേതിനേക്കാൾ സ്ഥിരതയുള്ളൊരു പദവി സുപ്രീം കോടതി ജസ്റ്റീസുമാർക്കുണ്ട് എന്നുറപ്പ്.

ഇത്ര വിശിഷ്ടമായ പദവിയലങ്കരിക്കുന്ന സുപ്രീം കോടതി ജസ്റ്റീസുമാരിൽ നിന്ന് ഏറ്റവും ഉചിതമായ നടപടികൾ നാം പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ നിലനിർത്താൻ മേല്പറഞ്ഞ കോൺഫറൻസ്പ്രശ്‌നം സഹായിച്ചിട്ടില്ല. പ്രവൃത്തിദിവസങ്ങളിൽ കോടതിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ വേണ്ടി ദേശീയ ഒഴിവുദിനങ്ങളിൽ കോൺഫറൻസു വച്ചു എന്ന് ചീഫ് ജസ്റ്റീസ് മുന്നോട്ടു വച്ച ന്യായീകരണം തന്നെയെടുക്കാം. ഒറ്റ നോട്ടത്തിൽ അദ്ദേഹത്തിന്റെ വിശദീകരണത്തിൽ ന്യായമുണ്ട് എന്നു തോന്നാം. പക്ഷേ, നമുക്ക് സുപ്രീം കോടതിയുടെ 2015ലെ അവധിദിനങ്ങളിലേയ്‌ക്കൊന്നു കണ്ണോടിക്കാം.

ഇക്കഴിഞ്ഞ മാർച്ച് രണ്ടു (തിങ്കൾ) മുതൽ ഏഴു (ശനി) വരെയുള്ള ഒരാഴ്ച മുഴുവൻ സുപ്രീം കോടതിക്ക് 'ഹോളി' പ്രമാണിച്ച് ഒഴിവായിരുന്നു. ഹോളിയാഘോഷിക്കാൻ ഒരു ദിവസത്തെ അവധിയെടുക്കുന്നതു മനസ്സിലാക്കാം, പക്ഷേ ഹോളിക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധി എന്തിനെന്നു മനസ്സിലാവുന്നില്ല. ദസ്സറ, മുഹറം എന്നിവയ്ക്കായി ഒക്ടോബറിലും, ദീപാവലിക്കായി നവംബറിലും കോടതി ഓരോ ആഴ്ച അവധിയെടുക്കുന്നു. തീർന്നില്ല: ക്രിസ്തുമസ്സ് ന്യൂഇയർ എന്നിവയ്ക്കായി ഡിസംബർ പതിനേഴു മുതൽ ജനുവരി ഒന്നു വരെ തുടർച്ചയായി 16 ദിവസം കോടതിക്ക് ഒഴിവാണ്. ഇപ്പറഞ്ഞവയേക്കാളെല്ലാം വലുത് പറയാനിരിക്കുന്നേയുള്ളു: അത് മദ്ധ്യവേനലവധിയാണ്. മെയ് 18 മുതൽ ജൂൺ 30 വരെ, നീണ്ട 44 ദിവസം.

ഞായറാഴ്ചകൾ കൂടി കണക്കിലെടുത്താൽ 2015ൽ സുപ്രീം കോടതിക്ക് ആകെ 140 ഒഴിവുദിവസമെന്നു കരുതാം. 365 ദിവസമുള്ള 2015ൽ സുപ്രീം കോടതി 225 ദിവസം മാത്രമേ പ്രവർത്തിക്കൂ. ഇന്ത്യയിലെ സാധാരണ സർക്കാർ ജീവനക്കാർക്ക് അവധിദിനങ്ങളും ഞായറാഴ്ചകളുമുൾപ്പെടെ ആകെ 85 ഒഴിവുദിവസങ്ങൾ ഒരു വർഷത്തിൽ കിട്ടുന്നുവെന്നു കരുതാം. ആ സ്ഥാനത്ത് സുപ്രീം കോടതിക്ക് 140 അവധിദിനങ്ങൾ കിട്ടുന്നു. ഇത്ര നീണ്ട അവധിദിനങ്ങൾ ബ്രിട്ടീഷ് ഭരണകാലത്തെ പതിവുകളുടെ തുടർച്ചയായിരിക്കാം. ജനതയോട് പ്രതിബദ്ധതയില്ലാത്ത വിദേശികളായിരുന്നു അന്നു നമ്മെ ഭരിച്ചിരുന്നത്. ഇന്നു ജനതയെ ഭരിക്കുന്നത് ജനതയോടു പ്രതിബദ്ധതയുള്ള ജനത തന്നെ. നീണ്ട അവധികൾ ആ പ്രതിബദ്ധതയുടെ ചിഹ്നമല്ല.

കഴിഞ്ഞ ജൂലായ് വരെ സുപ്രീം കോടതിയുടെ മദ്ധ്യവേനലവധി 70 ദിവസം പത്താഴ്ച ആയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ആർ എം ലോധ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തി. സുപ്രീം കോടതി ഒരു വർഷത്തിൽ ആകെ 193 ദിവസം മാത്രമേ പ്രവർത്തിക്കുന്നുള്ളു എന്നായിരുന്നു നിരീക്ഷണങ്ങളിലൊന്ന്. എന്നു വച്ചാൽ കഷ്ടി ആറര മാസം. ശേഷിക്കുന്ന അഞ്ചര മാസം സുപ്രീം കോടതി അവധിയാഘോഷിക്കുന്നു. ഹൈക്കോടതികൾ 210 ദിവസവും വിചാരണക്കോടതികൾ 245 ദിവസവും മാത്രമേ പ്രവർത്തിക്കുന്നുള്ളു എന്നും അദ്ദേഹം നിരീക്ഷിച്ചു.

നിരീക്ഷിക്കുക മാത്രമല്ല, ചീഫ് ജസ്റ്റീസ് ലോധ ചെയ്തത്: താനുൾപ്പെടെയുള്ള സുപ്രീം കോടതിയുടെ മദ്ധ്യവേനലവധി പത്താഴ്ചയിൽ നിന്ന് ഏഴാഴ്ചയായി കുറയ്ക്കുകയും ചെയ്തു. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്തു: വെക്കേഷനുകൾ ഒഴിവാക്കി, വർഷം മുഴുവൻ കോടതികൾ പ്രവർത്തിക്കുന്നതേപ്പറ്റി ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ അഭിപ്രായം ആരാഞ്ഞു. വിവിധദിശകളിൽ നിന്ന് രൂക്ഷമായ എതിർപ്പുയർന്നതോടെ അദ്ദേഹം ആ രംഗത്ത് തുടർനടപടികളെടുത്തില്ല. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹം പെൻഷൻ പറ്റുകയും ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തീയതി സുപ്രീം കോടതിയിൽ മാത്രമായി 61300 കേസുകൾ കെട്ടിക്കിടന്നിരുന്നെന്ന് സുപ്രീം കോടതിയുടെ തന്നെ വെബ്‌സൈറ്റു കാണിക്കുന്നു. 28 ജസ്റ്റീസുമാരുണ്ട് സുപ്രീം കോടതിയിൽ. സുപ്രീം കോടതി ജസ്റ്റീസുമാർ സാധാരണയായി രണ്ടോ മൂന്നോ പേരടങ്ങുന്ന 'ബെഞ്ചു'കളായാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. ചിലപ്പോൾ അഞ്ചുപേരടങ്ങുന്ന ബെഞ്ചുകളുമുണ്ടാകാം; ഭരണഘടനാബെഞ്ച് ഇത്തരത്തിലുള്ളതായിരിക്കും.

എങ്കിലും തത്കാലത്തേയ്ക്ക് രണ്ടു പേർ വീതമുള്ള ബെഞ്ചുകളാണ് 61300 കേസുകൾ കൈകാര്യം ചെയ്യുന്നതെന്നു സങ്കല്പിക്കുക. അങ്ങനെയെങ്കിൽ ആകെ ബെഞ്ചുകൾ 14. ഓരോ ബെഞ്ചും കൈകാര്യം ചെയ്യേണ്ടത് 4378 കേസുകൾ. അതായത്, സുപ്രീം കോടതിയിലെ ഓരോ ജസ്റ്റീസും 4378 കേസുകൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. പത്തു ദിവസം കൊണ്ട് ഓരോ കേസിലും തീർപ്പു കല്പിക്കുന്നു എന്ന് കരുതുക. 220 പ്രവൃത്തിദിവസങ്ങൾ മാത്രമുള്ള ഒരു വർഷം ഈ തോതിൽ 22 കേസുകൾ മാത്രമാണ് ഒരു സുപ്രീം കോടതി ജസ്റ്റീസിനു തീർപ്പു കല്പിക്കാനാകുക. എന്നുവച്ചാൽ, 4378 കേസുകൾ തീർക്കാൻ ഒരു ജസ്റ്റീസിന് 199 വർഷം വേണ്ടിവരും! പത്തു ദിവസം കൊണ്ട് ഒരു കേസിൽ വിധി പറയാനാകുമോ എന്ന ചോദ്യത്തിലേയ്ക്കു കടക്കുന്നില്ല.

സുപ്രീം കോടതിയിലെ സ്ഥിതി ഇതാണെങ്കിൽ, മറ്റു കോടതികളിലേത് ഇതിലേറെ ഗുരുതരമാണ്. ഡിസംബർ മാസത്തെ ഒരു പത്രറിപ്പോർട്ടനുസരിച്ച് നാല്പത്തിനാലര ലക്ഷം കേസുകളാണ് രാജ്യത്തെ ഇരുപത്തിനാലു ഹൈക്കോടതികളിൽ കെട്ടിക്കിടന്നിരുന്നത്. കീഴ്‌ക്കോടതികളിൽ കെട്ടിക്കിടന്നിരുന്നത് രണ്ടരക്കോടിയും! എല്ലാ കോടതികളിലുമായി മൂന്നു കോടി കേസുകൾ! ഇവയിൽ വലിയൊരു ശതമാനം ക്രിമിനൽ കേസുകളുമായിരുന്നു. 61300 കേസുകൾ കെട്ടിക്കിടക്കുന്ന സുപ്രീം കോടതി 140 ദിവസം ഒഴിവെടുക്കുന്നു. നാല്പത്തിനാലര ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്ന ഹൈക്കോടതികൾ അഞ്ചുമാസത്തോളം (150 ദിവസം) ഒഴിവെടുക്കുന്നു. പത്രവാർത്തയാണിത്; ചില കോടതികളിലെ ഒഴിവുദിനങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകാം.

'ദ ടൈംസി'ലെ ഒരു കാർട്ടൂണിസ്റ്റായിരുന്ന ഫ്രാങ്ക് ടൈഗർ പറഞ്ഞത് ഇവിടെ ഓർത്തു പോകുന്നു:

'When you like your work, everyday is a holiday.'

നാമാസ്വദിക്കുന്നൊരു ജോലി ചെയ്യുമ്പോൾ നമുക്ക് ഒഴിവിന്റെ ആവശ്യം തോന്നുകയില്ല. ജോലിക്കൂടുതലുണ്ടെങ്കിൽ ഒഴിവുദിവസങ്ങളിലും പ്രത്യേക പ്രതിഫലമൊന്നുമില്ലാതെ തന്നെ ഓഫീസിൽ പോയി ജോലി ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരെ എനിക്കു നേരിട്ടറിയാം.

മൂന്നു കോടിയോളം കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇന്നത്തെ ഗുരുതരാവസ്ഥയിൽ സുപ്രീം കോടതികളുൾപ്പെടെയുള്ള കോടതികൾ പ്രതിവർഷം എഴുപതോ എൺപതോ ദിവസത്തിൽക്കൂടുതൽ ഒഴിവെടുക്കുന്നതിൽ ധാർമ്മികതയില്ല. എന്തിനും ഏതിനും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയരുന്ന നമ്മുടെ രാജ്യത്ത് ഇക്കാര്യത്തെപ്പറ്റി മിക്കവരും നിശ്ശബ്ദത പാലിക്കുന്നതാണതിശയം.

കെട്ടിക്കിടക്കുന്ന മൂന്നു കോടി കേസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ സുപ്രീം കോടതി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. എല്ലാ കോടതികളുടേയും സഹകരണവും അവർ ഉറപ്പു വരുത്തണം. നിലവിലുള്ള പശ്ചാത്തലസൗകര്യങ്ങൾ കൊണ്ട് ഇതു സാദ്ധ്യമാവില്ല. കൂടുതൽ കോടതികളും ജഡ്ജിമാരും ജീവനക്കാരും ഇതിനു വേണം. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും ഇതിനു വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും വേണം.

കോടതികൾ ഇതു ചെയ്യുന്നില്ലെങ്കിൽ ജനത്തിന് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. നീതിവൈകൽ നീതിനിഷേധമാണ്. 'ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റീസ് ഡിനൈഡ്.' നീതി വൈകുമ്പോൾ നീതിക്കു വേണ്ടി കോടതിയെ സമീപിക്കുന്ന പതിവ് ജനം അവസാനിപ്പിക്കും. പകരം അവർ തന്നെ നീതി നടപ്പാക്കാൻ തുടങ്ങും. രാജ്യത്ത് അക്രമവും നിയമരാഹിത്യവും അരക്ഷിതാവസ്ഥയുമായിരിക്കും ഫലം.

ജസ്റ്റീസ് കുര്യൻ ജോസഫ് ദുഃഖവെള്ളി മുതൽ ഈസ്റ്റർഞായർ വരെ നടന്ന കോൺഫറൻസിലും ഇതിനിടയിലെ ശനിയാഴ്ച ജസ്റ്റീസുമാർക്കായി പ്രധാനമന്ത്രി നൽകിയ വിരുന്നിലും പങ്കെടുത്തില്ല. ചീഫ് ജസ്റ്റീസിനും പ്രധാനമന്ത്രിക്കും അദ്ദേഹം കത്തെഴുതുകയും ചെയ്തു. പരിപാടികളിൽ പങ്കെടുക്കാത്തതിനുള്ള കാരണങ്ങൾ വിശദീകരിക്കുന്നതു കൂടാതെ, ഭരണഘടനയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മതേതരത്വത്തിൽ നിന്നു രാജ്യം അകന്നു പോകുന്നതിനെതിരെ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു. ജസ്റ്റീസ് കുര്യൻ ജോസഫ് പ്രദർശിപ്പിച്ച അസാമാന്യധൈര്യം പ്രശംസനീയമാണ്. കാരണം, സുപ്രീം കോടതി ചീഫ് ജസ്റ്റീസും പ്രധാനമന്ത്രിയും ഇന്നു നിലവിലിരിക്കുന്ന സംവിധാനത്തിൽ ഏറ്റവും വലിയ ശക്തരാണ്.

പ്രധാനമന്ത്രി വ്യക്തമായ ഭൂരിപക്ഷം നേടി പ്രബലരായിത്തീർന്നിരിക്കുന്ന ഭരണകക്ഷിയുടെ അനിഷേദ്ധ്യനേതാവാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചീഫ് ജസ്റ്റീസാകട്ടെ, ജഡ്ജിമാരെ നിയമിക്കുന്ന സമിതിയുടെ – കൊളീജിയത്തിന്റെ – തലവനാണ്. ചീഫ് ജസ്റ്റീസും ഏറ്റവും സീനിയറായ നാലു സുപ്രീം കോടതി ജസ്റ്റീസുമാരും അടങ്ങുന്ന ഈ സമിതിയുടെ ശുപാർശയിന്മേൽ രാഷ്ട്രപതി നിയമനങ്ങൾ നടത്തുന്നു. ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിനും ജനപ്രതിനിധിസഭകൾക്കുമൊന്നും പങ്കില്ല.

ഇത് ഒരപാകമായി വേണം കണക്കാക്കാൻ. ജനാധിപത്യവ്യവസ്ഥിതിയിൽ ജനവും ജനപ്രതിനിധികളുമായിരിക്കണം സുപ്രീം. രാജ്യത്താകമാനമുള്ള ജനപ്രതിനിധികൾക്കും ഈ തോന്നലുണ്ടായിക്കാണണം. ആ തോന്നൽ ഒരു നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷന് (എൻ ജെ ഏ സിക്ക്) ജന്മം നൽകി. അതിനു വേണ്ടി ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തു. ഡിസംബറിൽ ആ ഭേദഗതിയും നിയമവും നിലവിൽ വന്നു. അവയനുസരിച്ചുള്ള വിജ്ഞാപനങ്ങൾ ഇനിയും ഇറങ്ങാനിരിക്കുന്നതേയുള്ളു.

വിജ്ഞാപനങ്ങൾ ഇറങ്ങിക്കഴിഞ്ഞ ശേഷം ജഡ്ജിമാരെ നിയമിക്കുന്നത് ഈ കമ്മീഷനായിരിക്കും. കമ്മീഷനിൽ ചീഫ് ജസ്റ്റീസും രണ്ടു മുതിർന്ന ജസ്റ്റീസുമാരുമുണ്ടാകും. അവരോടൊപ്പം കേന്ദ്രനിയമമന്ത്രിയും പുറത്തുനിന്നു നോമിനേറ്റു ചെയ്യപ്പെടുന്ന രണ്ട് ഉന്നത വ്യക്തികളുമുണ്ടാകും. ചുരുക്കത്തിൽ, ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീം കോടതിക്കുണ്ടായിരുന്ന നൂറു ശതമാനം സ്വാധീനം അമ്പതു ശതമാനമായി കുറഞ്ഞിരിക്കുന്നു. അതിനിടെ വക്കീലന്മാരുടെ ചില സംഘടനകൾ (ബാർ അസ്സോസിയേഷൻ ഉൾപ്പെടെ) എൻ ജെ ഏ സിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. മൂന്നു ജസ്റ്റീസുമാരുടെ ബെഞ്ച് ആ പെറ്റീഷൻ അഞ്ചു ജസ്റ്റീസുമാരടങ്ങുന്ന ഭരണഘടനാബെഞ്ചിനു റെഫർ ചെയ്തിട്ടുമുണ്ട്. ജനപ്രതിനിധിസഭകളും സുപ്രീം കോടതിയും തമ്മിലുള്ള ഒരധികാരവടംവലിയായി വ്യഖ്യാനിച്ചേയ്ക്കാവുന്ന ഈ കേസിൽ ഭരണഘടനാബെഞ്ചിന്റെ വിധി എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്നവർ ധാരാളമുണ്ടാകും.

സുപ്രീം കോടതിയിലെ ഒരു ജസ്റ്റീസ് തന്റെ സുപ്പീരിയറായ ചീഫ് ജസ്റ്റീസിനേയോ, രാഷ്ട്രീയനേതാക്കളേയോ ഭയപ്പെടാൻ പാടില്ല. ജസ്റ്റീസുമാർ ഭയരഹിതരായിരിക്കണം; എങ്കിൽ മാത്രമേ നീതിയുക്തമായ വിധിപ്രസ്താവങ്ങൾ മുഖം നോക്കാതെ പുറപ്പെടുവിക്കാനാകുകയുള്ളു. കണ്ണുകൾ മൂടിക്കെട്ടിയ ഒരാൾ ത്രാസ്സ് കൈയിലേന്തി നിൽക്കുന്ന ചിഹ്നം ഇവിടെ പ്രസക്തമാണ്. വർഷങ്ങൾക്കു മുമ്പ് അഴിമതിനിർമ്മാർജ്ജനത്തിനായി നിരന്തരപ്രവർത്തനം നടത്തുന്ന പ്രശസ്ത വക്കീൽ, പ്രശാന്ത്ഭൂഷൺ പതിനേഴ് മുൻ സുപ്രീം കോടതി ചീഫ്ജസ്റ്റീസുമാരിൽ പകുതിപ്പേർ അഴിമതിക്കാരായിരുന്നെന്ന് ആരോപിച്ചു. വി രാമസ്വാമി എന്ന സുപ്രീം കോർട്ട് ജസ്റ്റീസും സൗമിത്ര സെൻ, പി ഡി ദിനകരൻ എന്ന ഹൈക്കോടതി ജഡ്ജിമാരും അഴിമതി നടത്തിയതായി പാർലമെന്റിനു ബോദ്ധ്യപ്പെട്ടിരുന്ന കാര്യം മുകളിലെ ഒരു ഖണ്ഡികയിൽ പരാമർശിച്ചിട്ടുണ്ട്. ജസ്റ്റീസുമാർ അഴിമതിക്കതീതരല്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു. ജസ്റ്റീസ് കുര്യൻ ജോസഫിന്റെ ഭയരഹിതമായ നടപടികൾ അദ്ദേഹം അഴിമതിക്കതീതനാണ് എന്നൊരു വിശ്വാസം ജനിപ്പിക്കുന്നു. ഭയലേശമില്ലാതെ സംസാരിക്കുന്നവരിൽ കളങ്കമുണ്ടാവുകയില്ല.

നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ ദുഃഖവെള്ളിയാഴ്ച മുതൽ ഈസ്റ്റർഞായർ വരെ നീണ്ടു നിൽക്കുന്ന കോൺഫറൻസ് നടത്തിയത് ശരിയായില്ല എന്നു പറയുന്നതോടൊപ്പം തന്നെ, ആ കോൺഫറൻസിൽ ജസ്റ്റീസ് കുര്യൻ ജോസഫ് പങ്കെടുക്കാതിരുന്നതിനെ പ്രീതിയോടെ കാണാനാവുന്നില്ലെന്നും പറയേണ്ടതുണ്ട്. ദുഃഖവെള്ളിയാഴ്ചദിവസം ഇവിടെ, കേരളത്തിലുള്ള എന്റെ വീട്ടിൽ കറന്റുണ്ടായിരുന്നു. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡു ജീവനക്കാർ പതിവു പോലെ സേവനമനുഷ്ഠിച്ചിരിക്കണം. ഇടുക്കിയുൾപ്പെടെയുള്ള എല്ലാ വൈദ്യുതപദ്ധതികളും അന്നു മുറപോലെ പ്രവർത്തിച്ചിരിക്കണം. അല്ലെങ്കിലന്ന് കറന്റുണ്ടാകുമായിരുന്നില്ല.

അന്ന് വാട്ടർസപ്ലൈയ്ക്കും മുടക്കമുണ്ടായില്ല. ആലുവയ്ക്കടുത്തുള്ള ചൊവ്വരയിൽ പെരിയാറിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളമാണ് പറവൂരുള്ള ഗ്രൌണ്ട് ലെവൽ ടാങ്കിലെത്തുന്നത്. ചൗവ്വരയിലെ പമ്പിങ്ങ് മുടങ്ങിയാൽ ഞങ്ങൾക്കുള്ള വെള്ളവും മുടങ്ങും. ദുഃഖവെള്ളിയായിരുന്നെങ്കിലും ചൊവ്വരയിലെ ജീവനക്കാർ പമ്പിങ്ങ് മുടക്കിയില്ല. പറവൂരുണ്ടായിരുന്ന ജീവനക്കാർ ഗ്രൌണ്ട് ലെവൽ ടാങ്കിൽ നിന്ന് ഓവർഹെഡ് ടാങ്കിലേയ്ക്ക് വെള്ളം പമ്പു ചെയ്തു കയറ്റിയിരുന്നിരിക്കണം. എങ്കിൽ മാത്രമേ ഞങ്ങൾക്കു വെള്ളം കിട്ടുകയുള്ളു. കുടിവെള്ളം, ഒരു മുടക്കവും കൂടാതെ, ടാപ്പിലൂടെ ഇരച്ചുവന്നു. ദുഃഖവെള്ളിയാഴ്ച ബി എസ് എൻ എല്ലിന്റെ ഇന്റർനെറ്റിനും യാതൊരു തടസ്സവുമുണ്ടായില്ല. ബി എസ് എൻ എല്ലിലെ പല ജീവനക്കാരും അന്നു സേവനമനുഷ്ഠിച്ചിരിക്കണം.

ദുഃഖവെള്ളിയാഴ്ച എനിക്ക് രണ്ടു തവണ പറവൂരു പോകേണ്ടി വന്നു. ഒരു തവണ കെ എസ് ആർ ടീ സി ബസ്സിലാണു യാത്ര ചെയ്തത്. ശേഷിച്ച മൂന്നു തവണ പ്രൈവറ്റ് ബസ്സുകളിലും. കെ എസ് ആർ ടീ സി ഉൾപ്പെടെയുള്ള ബസ്സുകൾ അന്ന് സർവ്വീസു നടത്തി എന്നർത്ഥം. യാത്രക്കാർ കുറവായിരുന്നു. ബസ്സുകളും കുറവായിരുന്നിരിക്കണം. എങ്കിലും ബസ്സുകളോടി. എന്റെ യാത്രയ്ക്ക് തടസ്സമോ താമസമോ ഉണ്ടായില്ല.

കോട്ടപ്പുറം രൂപതയുടെ കീഴിൽ പറവൂരുള്ള ഡോൺ ബോസ്‌കോ ആശുപത്രിയാണ് അവിടുത്തെ ഏറ്റവും വലിയ ആശുപത്രി. ഡോൺ ബോസ്‌കോ ആശുപത്രിയുടെ മുന്നിലൂടെ അന്ന് രണ്ടു തവണ പോകേണ്ടി വന്നിരുന്നു. ആശുപത്രി പതിവുപോലെ പ്രവർത്തനസജ്ജമായിരുന്നു. അവിടെ രോഗികൾ ചെന്നിട്ടുണ്ടെങ്കിൽ അവർക്ക് ചികിത്സ കിട്ടിയിട്ടുമുണ്ടാകും. ദുഃഖവെള്ളിയാഴ്ചയായിപ്പോയതുകൊണ്ട് ഇന്ന് ചികിത്സയില്ല എന്നൊരു നിലപാട് ഡോൺ ബോസ്‌കോ ആശുപത്രി എടുത്തുകാണുമെന്നു തോന്നുന്നില്ല.

ദുഃഖവെള്ളിയാഴ്ചദിവസം രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നല്ല തിരക്കായിരുന്നത് നേരിട്ടു കാണാനിടവന്നു. അവിടുത്തെ ചെക്ക്ഇൻ കൗണ്ടറുകളിൽ ജീവനക്കാരുണ്ടായിരുന്നു. തീവണ്ടികളും അന്ന് ഓടിയിരുന്നിരിക്കണം; കാരണം, അവ മുടങ്ങിയതായുള്ള വാർത്ത കണ്ണിൽപ്പെട്ടില്ല.

ദുഃഖവെള്ളിയാഴ്ച ലഭ്യമായതായി മുകളിൽ പറഞ്ഞിരിക്കുന്ന സേവനങ്ങളിൽ (പൊലീസിന്റേയും പട്ടാളത്തിന്റേയും കാര്യം തത്കാലം വിടാം) പലതിലും കേരളത്തിൽ പത്തൊമ്പതു ശതമാനത്തോളം വരുന്ന ക്രിസ്തുമതാനുയായികളിൽ പലരും പങ്കെടുത്തു കാണും എന്നെനിക്കു വിശ്വാസമുണ്ട്.

ഇതൊരു പുതിയ കാര്യവുമല്ല എന്നാണെന്റെ അനുഭവം. ഓണവും വിഷുവും കേരളത്തിലെ ഹിന്ദുമതവിശ്വാസികൾക്ക് പ്രധാനമാണെങ്കിലും ആ ദിവസങ്ങളിൽ പതിവുപോലെ ജോലിചെയ്യുന്ന നിരവധി ഹിന്ദുമതവിശ്വാസികൾ കേരളത്തിൽ ധാരാളമുണ്ട്. ഓണത്തിനും വിഷുവിനും നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച്, ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങൾക്ക് മുടക്കമില്ല. അവയിലെ തൊഴിലാളികൾ ഏതു മതത്തിൽ പെട്ടവരായാലും അന്നു ജോലി ചെയ്യുക തന്നെയാണ്. ഇത് ഒരുദാഹരണമായി പറഞ്ഞെന്നേയുള്ളു. ഇത്തരം ഉദാഹരണങ്ങൾ മറ്റു മതങ്ങളിൽ പെട്ടവർക്കും പറയാനുണ്ടാകും.

കനപ്പെട്ട ഔദ്യോഗികചുമതലകൾ രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ മാത്രമായോ പ്രവൃത്തിദിവസങ്ങളിൽ മാത്രമായോ പരിമിതപ്പെടുന്നില്ല. ഉദാഹരണത്തിന്, ജില്ലാഭരണാധികാരിയായ കളക്ടർ താത്വികമായി ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയിലാണ്. മജിസ്‌ട്രേറ്റ് എവിടെയായിരുന്നാലും അവിടം മജിസ്‌ട്രേറ്റുകോടതിയായിത്തീരും എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. ഔദ്യോഗിക ഏണിപ്പടികൾ കയറുംതോറും ഇതാണു പതിവ്. സമയവും ദിനവുമൊന്നും പ്രശ്‌നമല്ല. സർക്കാർ സർവ്വീസിലായാലും സ്വകാര്യസ്ഥാപനങ്ങളിലായാലും ഇതു തന്നെ പതിവായിരിയ്‌ക്കെ, രാഷ്ട്രത്തിന്റെ മുകളറ്റത്തുള്ള സുപ്രീം കോടതിയിലെ ജസ്റ്റീസുമാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ജസ്റ്റീസുമാർ താഴേക്കിടയിലുള്ളവർക്കു മാതൃകയാകുമെന്നാണ് നമ്മുടെ പ്രതീക്ഷ. താഴേക്കിടയിലുള്ളവരെ മാതൃകയാക്കാൻ ജസ്റ്റീസുമാരോട് പറയേണ്ടി വരുന്നത് കഷ്ടം തന്നെ.

കുരിശിൽ കിടന്നു പിടയുമ്പോഴും ക്രിസ്തുദേവൻ തന്നെ ക്രൂശിച്ചവർക്ക് മാപ്പുനൽകുകയാണു ചെയ്തത്. പൊറുക്കുക – അതാണ് ക്രിസ്തുദേവൻ സ്വജീവിതത്തിലൂടെ മനുഷ്യരാശിക്കു നൽകിയ സന്ദേശം. ഈ ആധുനികയുഗത്തിൽ അവകാശങ്ങൾ (പ്രത്യേകിച്ചും മൗലികാവകാശങ്ങൾ) അനുവദിക്കാത്തിടത്ത് അവ പിടിച്ചുപറ്റുക തന്നെ വേണം. എങ്കിലും, ദുഃഖവെള്ളിയാഴ്ചമുതൽ ഈസ്റ്റർഞായർ വരെ കോൺഫറൻസു വച്ചവരോടു പൊറുത്തുകൊണ്ട് ജസ്റ്റീസ് കുര്യൻ ജോസഫ് കോൺഫറൻസിൽ പങ്കെടുത്തിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോകുന്നു. ഓരോ സുപ്രീം കോടതി ജഡ്ജിയും നിയമനം കിട്ടിയപ്പോൾത്തന്നെ എടുത്തിരിക്കാൻ വഴിയുള്ള പ്രതിജ്ഞ 61300 കേസുകൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന ഈയവസരത്തിൽ പ്രസക്തമാണ്:

'I, A.B., having been appointed Chief Justice (or a Judge) of the Supreme Court of India, do that I will bear േൃൗe faith and allegiance to the Constitution of India as by law established, that I will uphold the sovereigtny and integrtiy of India, that I will duly and faithfully and to the best of my abiltiy, knowledge and judgement perform the duties of my office without fear or favour, affection or illwill and that I will uphold the Constitution and the laws.'

'ഭയവും പക്ഷപാതവുമില്ലാതെ പ്രവർത്തിക്കാൻ ഒരു ജഡ്ജിക്കു ധൈര്യം നൽകുന്നത് ഭരണഘടനയാണ്' എന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഒരു പെറ്റീഷൻ പരിഗണിക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നു. ഒഴിവുദിനങ്ങൾ കുറയ്ക്കുകയും പ്രവൃത്തിദിനങ്ങൾ കൂട്ടുകയും ചെയ്ത് കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാനുള്ള ആവേശവും ഭരണഘടനയിൽ നിന്ന് ജസ്റ്റീസുമാർക്കു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോകുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP