Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു... എന്ന വരികളുള്ള കന്യാമറിയത്തിന്റെ ഗാനം വിസ്മരിച്ചിട്ട്, പൈങ്കിളി പദങ്ങൾ നിറഞ്ഞ ക്രിസ്സ്മസ്സ് ഗാനങ്ങളിലേക്കു ക്രൈസ്തവലോകം ആകർഷിക്കുന്നതിന്റെ പൊരുൾ തേടി ഒരു അന്വേഷണം!

വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു... എന്ന വരികളുള്ള കന്യാമറിയത്തിന്റെ ഗാനം വിസ്മരിച്ചിട്ട്, പൈങ്കിളി പദങ്ങൾ നിറഞ്ഞ ക്രിസ്സ്മസ്സ് ഗാനങ്ങളിലേക്കു ക്രൈസ്തവലോകം ആകർഷിക്കുന്നതിന്റെ പൊരുൾ തേടി ഒരു അന്വേഷണം!

വിൽസൺ കരിമ്പന്നൂർ

ലോകം വീണ്ടും ക്രിസ്മസിനെ വരവേൽക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ലോകത്തിന്റെ പല ഭാഗത്തും മഞ്ഞും കുളിരും മന്ദമാരുതനുമൊക്കെ തിരുജനനത്തിന്റെ പ്രതീകങ്ങളായി, പ്രകൃതിയെ?ശീതികരിച്ചുകൊണ്ടിരിക്കുമ്പോൾ, ക്രിസ്മസിന്റെ സന്ദേശം ഗാനങ്ങളിലൂടെ പകരുവാൻ കരോൾ സംഘങ്ങൾ പരിശീലനപ്രക്രിയയുടെ അവസാനയാമങ്ങളിലേക്കു കടന്നുകൊണ്ടിരിക്കുന്നു.

ഗാനങ്ങളിൽ നിന്ന് വേറിട്ടൊരു ക്രിസ്സ്മസ്സ് ഇല്ലായെന്ന് വേണം പറയാൻ.ക്രിസ്മസ്സിന്റെ തുടക്കം മുതൽ നാളിതു വരെ അത് സംഗീത സാന്ദ്രമാണ്.ഗായകസംഘങ്ങളുടെ ആലാപനമില്ലാതെ ഒരു ക്രിസ്സ്മസ്സ് ആഘോഷവും പൂർണ്ണമാകില്ല. വിശുദ്ധ വേദപുസ്തകം അനുസരിച്ചു്, ക്രിസ്തു തന്റെ ഉദരത്തിൽ ജനിക്കുമെന്നു ഗബ്രിയേൽ ദൂതനിൽനിന്ന് ശ്രവിച്ച കന്യക മറിയം ആണ് ആ ഗാനാലാപനത്തിനു തുടക്കം കുറിച്ചത്. പിന്നെ ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനം ആട്ടിടയർക്കു ഓതികൊടുത്ത മാലാഖമാർ വീണ്ടും ക്രിസ്മസിനെ സംഗീതമയമാക്കി.അങ്ങനെ നോക്കുമ്പോൾ, കന്യകമറിയത്തിന്റെയും മാലാഖാമാരുടെയും ഗാനങ്ങളാണ് ആദ്യത്തെ ക്രിസ്സ്മസ്സ് ഗാനങ്ങൾ.

ലോകമെങ്ങും ക്രിസ്മസ്സ്‌കാലയളവിൽ, ' അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ......' എന്നാരംഭിക്കുന്ന മാലാഖമാരുടെ ഗാനം ഏറ്റുപാടുമ്പോൾ എന്തുകൊണ്ട് കന്യകമറിയാമിന്റെ പാട്ടു വിസ്മൃതിയിലാകുന്നുവെന്നത് നാം ചിന്തിക്കേണ്ട വിഷയമാണ് .

ക്രിസ്മസ്സിന്റെ പിന്നാമ്പുറം തേടുമ്പോൾ പഴയനിയമ പ്രവചനങ്ങളുടെ സുവർണ്ണലിപികളിൽ നിന്നു തുടങ്ങേണ്ടി വരുമെങ്കിലും അത് ജഡീകരിക്കപ്പെടുന്നത് കന്യകമറിയത്തിലൂടെയാണ്. ഗബ്രിയേൽ ദൂതൻ നസ്രേത്തു എന്ന ഗലീലപട്ടണത്തിലുള്ള മറിയം എന്ന കന്യകയ്ക്കു പ്രത്യക്ഷപ്പെട്ട്;പരിശുദ്ധാത്മാവിനാൽ മറിയം ഗർഭം ധരിച്ചു് യേശു എന്ന ദൈവപുത്രൻ ജനിക്കുമെന്നുപ്രഖ്യാപിച്ചതിലൂടെആണ് ക്രിസ്മസിന്റെ പശ്ചാത്തലം ആരംഭിക്കുന്നത്.

എന്നാൽ സ്‌നാപക യോഹന്നാന്റെ പിറവി ഈ പ്രക്രിയയ്ക്ക് വേണ്ടിയുള്ള പാതയൊരുക്കൽ ആണ്. മറിയത്തിന്റെ ബന്ധുവായ എലിസബത്ത് എന്ന അനപത്യദുഃഖം പേറുന്ന സ്ത്രീയുടെ അകാലഗർഭം ആണ് അതിനു നാന്ദി കുറിച്ചത്. ഗബ്രിയേൽ ദൂതൻ ആ വാർത്തയും മറിയത്തിനോട് ഓതുന്നുണ്ട്.ഗബ്രിയേൽ ദൂതനിൽ കൂടി തനിക്കു ലഭിച്ച ദൂതിൽ അത്ഭുതപരവശയായപ്പോൾ,അത് പങ്കു വയ്ക്കാൻ തന്റെ ചാർച്ചക്കാരിയായ എലീശബെത്തിനെയാണ് മറിയം ആശ്രയിക്കുന്നത്.ഗലീലയിൽ നിന്നും 100 മൈൽ അകലമുള്ള നസ്രേത് മലനാട്ടിലേക്കു മറിയം ബദ്ധപ്പെട്ടു പോയി, ആ വന്ദ്യവയോധികയെ കണ്ടു. എലിസബത്തും അപ്പോൾ ഗർഭവതിയാണ്,അതും അത്ഭുതത്തിലൂടെയുള്ള വാർദ്ധക്യകാലഗർഭം.

മറിയത്തിന്റെ ആഗമനോദ്ദേശം ശ്രവിച്ച എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടതു എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദം കൊണ്ടു തുള്ളി. കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി (ലൂക്കോസ് 1: 41-45). എലിസബത്തിന്റെ പുകഴ്‌ത്തൽ ശ്രവിച്ച മറിയം അതിനു മറുപടിയായി പാടുന്നതാണ് കന്യാകമറിയാമിന്റെ പാട്ടു എന്ന പേരിൽ അറിയപ്പെടുന്ന ഗാനം.

''എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;എന്റെ ആത്മാവു ..............
തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.'' (ലൂക്കോസ് 1: 46-55)

ക്രിസ്സ്മസ്സിന്റെ തുടക്കവും ആയി ബന്ധപ്പെട്ട്, ക്രിസ്തുവിനു ജന്മം നൽകിയ സ്ത്രീയുടെ വായിൽ നിന്ന് പുറപ്പെട്ട വരികൾക്ക് ക്രിസ്സ്മസ്സ് ഗാനങ്ങളിൽ കാര്യമായ പ്രാധാന്യം ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .

കന്യകാമറിയം പാടിയ പാട്ടിലെ അർത്ഥസമ്പുഷ്ടതയും ഗഹനവും ആ പാട്ടിനെ പ്രവചനതുല്യമായ ഉൾക്കാഴ്‌ച്ചയുമാണ് സാധാരണക്രിസ്സ്മസ്സ് ഗാനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നത്. ആ വരികളുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതിനു മുൻപ് ഇന്നത്തെ ക്രിസ്സ്മസ്സ് ഗാനങ്ങളിലേക്കു ഒരു ഓട്ടപ്രദീക്ഷണം നടത്താം.

ലോകമെങ്ങുംപാടി ആഘോഷിക്കുന്നകുറെയധികം ക്രിസ്സ്മസ്സ് ഗാനങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നതു ഈഗാനങ്ങളാണ്;ജോസഫ് മൊഹർ (Joseph Mohr)1818- ൽജർമ്മൻ ഭാഷയിൽരചിച്ച സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night Holy night ) പ്രശസ്തമായ ഒരു ഗാനം ,1859 -ൽ ജോൺ ഫ്രീമാൻ യങ് ഈ ഗാനം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തി .അഡേസ്റ്റേ ഫിഡെലിസ്(Adeste Fideles) എന്ന ഗാനരചയിതാവ് ലാറ്റിൻ ഭാഷയിൽ രചിച്ച, ഒ കം ഓൾ യീ ഫെയ്തുഫുൾ (O Come, All Ye Faithful ) മറ്റൊരു പ്രശസ്ത ഗാനം ,1841 -ൽ ആ ഗാനം കത്തോലിക്ക പുരോഹിതനായ ഫ്രെഡറിക് ഓക്ൾലയ് (Frederick Oakeley ) ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു.ജോൺ ഹെന്റീ ഹോപ്കിൻസ് ജൂനിയർ 1857 സൃഷ്ടിച്ച, വീ ത്രീ കിങ്സ് ഓഫ് (We three kings of orient are ... ) പ്രശസ്തമായ വേറൊരു ഗാനം.ഇത് കൂടാതെ പ്രശസ്തമായ അനേക ഗാനങ്ങൾ ലോകം എങ്ങും പാടുന്നുണ്ട്. കൂടാതെ ജിം റീവ്‌സ് പാടി അനശ്വരമാക്കിയ ക്രിസ്സ്മസ്സ് പോൾഗ ഗാനങ്ങൾ വേറേയുമുണ്ട്. ?

ഈ പാട്ടുകളൊക്കെ അതിമനോഹരവും ക്രിസ്സ്മസ്സിന്റെ അനുഭൂതി ഉളവാക്കുന്നവയും ആണ്. എത്ര കേട്ടാലും മതി വരില്ല. എന്നിരുന്നാലും അതിലെ വരികൾ പരിശോധിക്കുമ്പോൾ ക്രിസ്മസിന്റെ സംഭവവിവരണവും പശ്ചാത്തലവർണ്ണനയും ആണ് കുടുതലും. ക്രിസ്മസ് ഉയർത്തുന്ന ആശയങ്ങൾക്കും പ്രതീക്ഷകൾക്കും വലിയ പ്രധാന്യം ഉണ്ടാകുന്നില്ല. എന്നാലും മലയാള ക്രിസ്മസ് ഗാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഔന്നത്യത്തിൽ ആണ് ഈ ഗാനങ്ങളുടെ സ്ഥാനം .

ക്രിസ്മസിന്റെ സംഭവ വിവരണത്തിനും പശ്ചാത്തലവർണ്ണനയ്ക്കും പ്രധാന്യം കൊടുത്താണ് മലയാളത്തിലെ മിക്കവാറും ക്രിസ്സ്മസ്സ് ഗാനങ്ങൾ രചിക്കപ്പെട്ടത്. മലയാളത്തിൽ അനേക ക്രിസ്സ്മസ്സ് ഗാനങ്ങൾ ഉണ്ട്, എന്നാലും അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിൽ ചിലതു താഴെ കൊടുക്കുന്നു .

'ശാന്ത രാത്രി തിരു രാത്രി ...,' 'ദൈവം പിറക്കുന്നു മനുഷ്യനായി...,' 'പൈതലാം യേശുവേ ഉമ്മ വച്ച്...' 'പുൽക്കുടിലിൽ കൽത്തൊട്ടിയിൽ മറിയത്തിൻ മകനായി ...'

'കാവൽ മാലാഖമാരെ കണ്ണടക്കരുത്....' 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനു മാസത്തിൻ കുളിരും രാവിൽ'.

ഈ ഗാനങ്ങൾ പരിശോധിച്ചാൽ പശ്ചാത്തലവർണ്ണനയ്ക്ക് ആണ് കുടുതൽ പ്രാധാന്യം എന്ന് മനസ്സിലാകും .ആഴത്തിലുള്ള ആശയങ്ങൾക്ക് വലിയ സ്ഥാനമൊന്നും ഇല്ല. ഒരു തരത്തിൽ പറഞ്ഞാൽ പൈങ്കിളി ഗാനങ്ങൾ?

( എം കൃഷ്ണൻ നായർക്ക് നമോവാകം !).എന്നിട്ടും ഈ ഗാനങ്ങൾ നമ്മൾ ഇഷ്ട്ടപ്പെടുന്നു. ഒരു പൈങ്കിളി ടച്ചു നൽകിയാൽ മാത്രമേ കൃതികൾക്ക് ജനകീയത ലഭിക്കുകയുള്ളു എന്ന വസ്തുത എഴുത്തുകാരെ എന്നും പ്രലോഭിപ്പിക്കാറുണ്ട്.അതുകൊണ്ടു എ?പ്പോഴും ആ തലത്തിലേക്ക് രചനയെ ആവാഹിക്കുവാൻ ഒരു പ്രേരണ രചയിതാക്കൾക്കു ഉണ്ടാകാറുണ്ട്. തന്മൂലം ആ നിലവാരത്തിൽ ഉള്ള സൃഷ്ടികൾ കൂടുതൽ ജനിക്കും. അതിനാൽ തന്നെ, കന്യകാമറിയം തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ദൈവികപ്രേരണയാൽ ആവാഹിച്ചെടുത്ത സത്യസന്ധമായ, പ്രവചന സ്വഭാവമുള്ള വാക്കുകൾക്കു കരോൾ ഗാനങ്ങളിൽ സാംഗത്യം ഇല്ലാതായി.

നമ്മുടെ ക്രിസ്സ്മസ്സ് ഗാനങ്ങളിൽ സാധാരണയായി കാണുന്ന പദങ്ങൾ ശ്രദ്ധിച്ചാൽ; മഞ്ഞു, രാവ്, കുളിര്, വാനം, താരം, പൂനിലാവ്, കാലിക്കുട്,ഇടയർ,മാലാഖ,അജഗണം തുടങ്ങിയ ക്‌ളീഷേ പദങ്ങളാൽ സമ്പുഷ്ടമാണ്.

മയിലുകൾ ആടി, കുയിലുകൾ പാടി, താരകങ്ങൾ നൃത്തം ചവുട്ടി,മഞ്ഞു പെയ്യുന്നു,മാലാഖമാർ ഉമ്മ വയ്ക്കുന്നു, ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആണ് ഗാനത്തിന് കാവ്യഭംഗി നൽകാനായി എഴുത്തുകാർ ഉപയോഗിക്കുന്നത്. ഇതുപോലെയുള്ള അനേക സ്ഥിരം പ്രയോഗങ്ങൾഉണ്ട്. ചില വരികൾക്ക് ശരിയായ അർത്ഥം പോലും കാണില്ല. പലരും പ്രാസം സൃഷ്ടിക്കാൻ വേണ്ടി അർത്ഥരഹിതമായ പ്രയോഗങ്ങൾ നടത്തും . കരോൾ റൗണ്ടസ്-ലെ ഒരു അടിപൊളി പാട്ടാണ് 'പാലൊളി തൂകിയ പാതിരാ നേരത്തു പാരിടെ പിറന്നോനെ ' എന്നാരംഭിക്കുന്ന ഗാനം.

അതിന്റെ ചരണങ്ങളിൽ,ദ്വിതിയാക്ഷരപ്രാസത്തിനായി ?എഴുതിയ വരികൾ ശ്രദ്ധിക്കു . ?

'മയിലുകൾ ആടട്ടെ
കുയിലുകൾ പാടട്ടെ
വയലുകൾ തരിവള കിലുക്കിടട്ടെ ' ,എന്നുണ്ട്.?

തരുണീമണികൾ തരിവള കിലുക്കി നടക്കുന്നത് കണ്ടിട്ടുണ്ട്, എന്നാൽ വയലുകൾ അത് ചെയ്യുന്നത് കാണാനുള്ള ഭാഗ്യം ഇതുവരെ ഈ ലേഖകന് കിട്ടിയിട്ടില്ല.

ഗോശാല, കീറ്റുശീല, പാലൊളി, പാതിരാവ്, അജപാലകർ,ദൂതഗണം, കൽത്തൊട്ടി, കുളിർ രാവ്, ധൂമകേതു, തുടങ്ങിയവ ക്രിസ്സ്മസ്സ് ഗാനരചയിതാക്കളുടെ പ്രിയങ്കര പദങ്ങൾ ആണ്. എന്നാൽ ഇതിൽ നിന്ന് ഒന്ന് വേറിട്ട് നിൽക്കുവാൻ ശ്രമിച്ചാൽ നമ്മുടെ ജനം അതുൾക്കൊള്ളുവാനും തയ്യാർ അല്ല.

ഈ ലേഖകന്റെ അനുഭവം തന്നെ വ്യക്തമാക്കാം . വശങ്ങൾക്കു മുമ്പ് ഞാൻ പങ്കെടുത്ത ഒരു ഗാനരചനശിൽപ്പശാലയിൽ മാർത്തോമാ സഭാപുരോഹിതനും പ്രശസ്ത ഇടതുപക്ഷ ചിന്തകനുമായ റവ. ഏ. പി. ജേക്കബ് ക്രിസ്സ്മസ്സ് ഗാനരചനയെപ്പറ്റി ഇങ്ങനെ പറഞ്ഞു;' മഞ്ഞും രാവും, നക്ഷത്രവും ഇടയനും, മാലാഖയുംബേത്‌ലഹേമും നമ്മുടെ ക്രിസ്സ്മസ്സ് ഗാനമേഖല മുഴുവനും കയ്യേറിയിരിക്കുയാണ്. ഇതിനൊക്കെ ഒരു മാറ്റം നിങ്ങൾ വരുത്തണം,യേശുവിന്റെ ജനനം നൽകുന്നത് വിമോചനത്തിന്റെ സന്ദേശം ആണ്. അതിനാൽ വിമോചനമെന്ന ആശയത്തിന് ഊന്നൽ കൊടുത്തുകൊണ്ട് മഞ്ഞിനേയും രാവിനെയും ഒക്കെ ഒഴിവാക്കിക്കൊണ്ട് ഗാനങ്ങൾ രചിക്കണം.എല്ലാവിധ അടിമത്തത്തിൽ നിന്നുള്ള മോചനമാണ്, ക്രിസ്സ്മസ്സിന്റെ സന്ദേശം . അതിനാൽ വിമോചനം എന്ന ആശയം വരത്തക്കവണ്ണം ക്രിസ്സ്മസ്സ് ഗാനങ്ങൾ രചിക്കണം '

അദ്ദേഹത്തിന്റെ ആ അഭിപ്രായത്തോടെ എനിക്ക് അല്പം ആഭിമുഖ്യം തോന്നിയതിനാൽ, ആ അഭിപ്രായവും ശിരസ്സാ വഹിച്ചു കൊണ്ട് കുറെ ക്രിസ്സ്മസ്സ് ഗാനങ്ങൾ രചിച്ചു. മഞ്ഞും രാവും, വാനവും ഒക്കെ ഒഴിവാക്കി, നല്ല അർത്ഥപൂർണ്ണമായ ക്രിസ്സ്മസ്സ് ഗാനങ്ങൾ. ദുഃഖിതർക്കു ആശ്വാസകനും, പീഡിതർക്കു വിമോചകനുമായ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി കുറെ ഗാനങ്ങൾ. സത്യം പറയാമല്ലോ; ക്‌ളച്ചു പിടിച്ചില്ല. അതിൽ ഒരു ഗാനം ഞാനും ഷാജി ബറോഡയും (സംഗീത സംവിധായകൻ ) ചേർന്ന് പുറത്തിറക്കിയ 'മഹനീയസ്‌നേഹം'എന്ന ആൽബത്തിലും കൊടുത്തിരുന്നു. എന്നിട്ടും ഒരു ഗായകസംഘവും അത് പാടിയില്ല.

ഏ പി ജേക്കബ് അച്ചൻ പറഞ്ഞ രീതിയിൽ ജനങ്ങളെ നന്നാക്കാൻ നോക്കിയാൽ ജനവും ഞാനും നന്നാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ ട്രാക്ക് മാറ്റിപ്പിടിച്ചു. പിന്നീട് സ്ഥിരം ശൈലിയിൽ കുറെ ഗാനങ്ങൾ രചിച്ചു. അവയൊക്കെ പല ഗായകസംഘങ്ങൾ പാടി. അതിൽ ' രാവിൽ വാനിൽ ദൂതരിൻ ഗാനം ' എ?ന്നാരംഭിക്കുന്ന ഗാനം ( സംഗീതം : ബിന്നി കോശി ജോർജ് ) ഇതിനോടകം നൂറുകണക്കിനു ഗായകസംഘങ്ങൾ പാടിയിരിക്കുന്നു. ഈ വർഷവും അനേക സംഘങ്ങൾ പാടുവാനായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു.

യൂട്യൂബ്-ൽ തന്നെ അനേകഗായകസംഘങ്ങൾ അവർ പാടിയ ആ ഗാനം അപ്ലോഡ് ചെയ്തിട്ടുണ്ട്. അതിൽ ഷാർജാ മാർത്തോമ്മാപള്ളി ഗായകസംഗം പാടിയ ആ ഗാനത്തിന്റെ ആസ്വാദകർ അരലക്ഷം കവിഞ്ഞു. ഒരു ഗായകസംഘത്തിന്റെ ഗാനത്തിന് യൂട്യൂബ്-ൽ അരലക്ഷം കാഴ്ചക്കാർ ഉണ്ടാകുക അത്ര സാധാരണമല്ലല്ലോ.
അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.

അതിനാൽ നമ്മുടെ ക്രിസ്സ്മസ്സ് മനോഭാവത്തിൽ നിന്നും രാവും,മഞ്ഞും, വാനവുംഒക്കെ മാറ്റുക അത്ര എളുപ്പം അല്ലെന്നു ഈ ലേഖകൻ തിരിച്ചറിയുന്നു.

ഇനിയും കന്യാമറിയത്തിന്റെ പാട്ടിലേക്കു വരാം. ആ പാട്ടു മുഴുവനും ചുവടെ ചേർക്കുന്നു.

ആ ഗാനം ഇതാണ്;(ലൂക്കോസ് 1: 46-55)

'എന്റെ ഉള്ളം കര്ത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.

അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്‌ത്തും.
ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു. അവനെ ഭയപ്പെടുന്നവര്ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.

തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവര്ത്തിതച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയര്ത്തി യിരിക്കുന്നു.

വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.

നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്‌ക്കേ ണ്ടതിന്നു,
തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.''

ഈ ഗാനം മറിയത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു. അവർ വെറുമൊരു നിസ്സാര ഗ്രാമീണയഹൂദാപ്പെൺകുട്ടിയല്ലായിരുന്നുവെന്നു ഈ വരികൾ വ്യക്തമാക്കുന്നു.ഒരു സാദാപെൺകുട്ടിയുടെ വായിൽ കൊള്ളാവുന്നതിലും അധികം ഗഹനതയും ദർശിനികത്വവും ആ പാട്ടിൽ ഉണ്ട്. അതുകൊണ്ടു?അവർ ദൈവികവിഷയങ്ങളിലും മതാനുസാരികകളിലും അഗ്രഗണ്യയായിരുന്നുവെന്നു നിസ്സംശയം പറയാം.അല്ലെങ്കിൽ, ഒരു ദൈവികകർമ്മ?പദ്ധിതിയിലെ മുഖ്യവ്യക്തി ആയി മാറുവാൻ മറിയത്തിനു അവസരം കിട്ടുമായിരുന്നില്ലല്ലോ.

മറിയത്തിന്റെ ഗാനത്തിലേക്കു പ്രവേശിക്കുമ്പോൾ,' എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു' എന്ന ആദ്യവരികൾ ദൈവസ്തുതികളാണ്. അടിയുറച്ച ദൈവവിശ്വാസമാണതിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പ്രാർത്ഥന അല്ലെങ്കിൽ പ്രാർത്ഥനാഗാനം ഈശ്വര സ്തുതികളോടാണ് ആരംഭിക്കേണ്ടത് എന്ന വസ്തുത മറിയത്തിനു നന്നായി അറിയാമായിരുന്നുവെന്നും ഈ ആരംഭവരികൾ ബോദ്ധ്യപ്പെടുത്തുന്നു.

പിന്നീട് സ്വയം താഴ്‌ത്തുകയാണ്, '' തന്റെ ദാസിയുടെ താഴ്ച 'എന്ന പ്രയോഗത്തിലൂടെ , വിനയം നിറഞ്ഞ മറിയത്തിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പിന്നെ ദൈവത്തിന്റെ നന്മ വിളിച്ചോതുന്നു;താഴ്ന്ന ദാസിയെ കടാക്ഷിച്ച ദൈവം. അടുത്ത വരികൾ പ്രവചനതുല്യമാണ്, ഇന്ന് മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്‌ത്തും. ആ ദർശനം സത്യമായി ഇന്നും തുടരുകയാണല്ലോ.

പരിശുദ്ധനായ ദൈവത്തിന്റെ ശക്തിയും നന്മയുമാണ് പിന്നീടുള്ള പ്രഖ്യാപനം. ദൈവഭയമുള്ളവർക്കു മാത്രമല്ല, അവരുടെ തലമുറകൾക്കു പോലും ദൈവിക കരുണ ലഭിക്കുമെന്നാണ് തുടർന്നുള്ള വരികളിൽ. ഒപ്പം അഹങ്കാരികളെ ദൈവം നശിപ്പിക്കുമെന്നതിനും മറിയത്തിനു സംശയം ഏതുമില്ല. ഇങ്ങനെ പാടണമെങ്കിൽ ദൈവവിഷയത്തിൽ സമ്പന്നമായ ഒരാൾക്കേ കഴിയുള്ളു.

ഇനിയുള്ള വരികളാണ് ആ ഗാനത്തിന്റെ 'മാനിഫെസ്റ്റോ ' . പ്രഭുക്കമാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു താണവരെ ഉയർത്തിയിക്കുന്നു. അഹങ്കാരികളെ ദൈവം നശിപ്പിക്കുമെന്ന വരികളോട് ചേർത്താണ് ഇത് പറയുന്നത്. പ്രഭുക്കമാർ മിക്കവാറും അഹങ്കാരികളാണ് എന്ന് കന്യാമറിയാമിനു? അറിയാമായിരുന്നു. താണവരെ ഉയർത്തിയിരിക്കുന്നുവെന്ന പ്രഖ്യാപനം സ്വന്തയനുഭവത്തിൽ നിന്നുകൂടിയാണ്,അനേക ഉന്നതകുലജാതകളെ തഴഞ്ഞിട്ടാണ് ദൈവം ഏറ്റവും താഴ്ചയിൽ ഉള്ള മറിയയെ ദൈവമാതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിശന്നിരിക്കുന്നവർക്കു നന്മകൾ വാരിക്കൊടുക്കുന്ന ദൈവം ധനവാന്മാരെ വെറുതെ അയച്ചുവെന്നു ഉറക്കെപ്പാടുവാൻ അഗാധമായ മാനുഷികദർശനം വേണം. ദരിദ്രരോടും സാധാരണക്കാരോടും വിശക്കുന്നവരോടും കരുതലുള്ള ഒരു മനുഷ്യസ്‌നേഹിക്കു മാത്രമേ അങ്ങനെ പ്രഖ്യാപിക്കുവാൻ കഴിയുള്ളു. സത്യം വിളിച്ചു പറയുവാൻ ആർജ്ജവമുള്ള ഒരു വ്യക്തിത്വമാണ് തന്റേതെന്ന് മറിയം ഇവിടെ വെളിവാക്കുന്നു.

ഏറ്റവും ഒടുവിൽ തന്റെ ജനത്തോടും വംശത്തോടും പാരമ്പര്യത്തോടും ഉള്ള കൂറും പ്രകടിപ്പിച്ചു കൊണ്ടാണ് കന്യാമറിയം തന്റെ ഗാനം അവസാനിപ്പിക്കുന്നത് . ഇത്രയും ആഴത്തിൽ, വ്യത്യസ്തതയിൽ, സത്യസന്ധതയിൽ, സാമൂഹ്യനീതിയിൽ, അടിയുറച്ച വരികൾ പാടുവാൻ കഴിയണമെങ്കിൽ ആ മഹതി തീർത്തും അസാധാരണവ്യക്തി വൈഭവമുള്ള ആളായിരിക്കും.

ഇത്രയും മികച്ച ഒരു ഗാനം അതും യേശുവിന്റെ അമ്മയുടേതായിട്ട്? ഉള്ളപ്പോൾ , എന്തേ അതിന്റെ ആശയങ്ങൾ ക്രിസ്സ്മസ്സ് ഗാനങ്ങളിൽ ഇടം പിടിക്കാതെ പോയത്? ആ വരികളുടെ ഉൾക്കാമ്പ് ക്രൈസ്തവലോകത്തിനു ഉൾക്കൊള്ളാൻ ആകുന്നില്ലായെന്നതാണ് വാസ്തവം. ദൈവസ്തുതിയും വിനയവും, താഴ്മയും ഒക്കെ ഒരു വിഷമവുമില്ലാതെ ക്രൈസ്തവർ അംഗീകരിക്കും. എന്നാൽ പ്രഭുക്കമാരുടെ സിംഹാസനം (അധികാരത്തിന്റെ പ്രതീകമാണത് ?) മറിച്ചിട്ടു, ആ സ്ഥാനങ്ങൾ താണവർക്കു നൽകുമെന്ന ആശയം ഇന്നും ക്രൈസ്തവർക്കു സ്വീകരിക്കാൻ കഴിയില്ല. സമ്പന്നരെ വെറുതെ അയച്ച് വിശക്കുന്നവർക്ക് അപ്പവും നന്മയും പ്രദാനം ചെയ്യുന്നത് അന്നും ഇന്നും ക്രിസ്തീയമതസ്ഥർക്കു ഉൾകൊള്ളാൻ ആകില്ല. തങ്ങൾക്കു ഹിതമല്ലാത്ത കാര്യങ്ങൾ ഒഴിവാക്കുകയാണല്ലോ എല്ലാരും ചെയ്യാറുള്ളത്.ഇവിടെയും അത് തന്നെ സംഭവിച്ചു. തന്മൂലം കന്യാമറിയാമിന്റെ പാട്ടു ക്രിസ്സ്മസ്സ് ഗാനങ്ങളിൽ നിന്നും ആശംസകളിൽ നിന്നും വിദഗ്ദ്ധമായി ഒഴിവാക്കി.

കന്യാമറിയാമിനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വിഷയത്തിൽ ക്രിസ്തീയമതസ്ഥരിൽ വലിയ തർക്കം ഇന്നും നിലനിൽക്കുന്നുണ്ട്. ആ വിഷയത്തിൽ ക്രൈസ്തവർ രണ്ടു തട്ടിലാണ്. ക്രൈസ്തവരിൽ നല്ല പങ്കും കന്യാമറിയാമിനെ ആരാധിക്കുന്നവരാണ്. അവരുടെ അൾത്താരയിൽ മറിയാമിന്റെ രൂപം വച്ചിരിക്കും, എങ്കിൽപ്പോലും ആ കൂട്ടരും കന്യാമറിയാമിന്റെ ഗാനം സൗകര്യപൂർവം വിസ്മരിക്കും.

എന്നാൽ ആ വന്ദ്യമാതാവിന്റെ ദർശനവരികൾ തന്റെ ഉദരത്തിൽ പിറന്ന ക്രിസ്തു പ്രാവർത്തികമാക്കി. ക്രിസ്തുവിന്റെ പരസ്യശുശ്രുഷയിൽ കൈപിടിച്ച് ഉയർത്തിയത് വിശന്നവരെയും താണവരെയും ആയിരുന്നു. മുക്കുവരെയും, ചുങ്കക്കാരെയും പാപികളെയും വേശ്യകളെയും അവൻ തന്റെ സ്‌നേഹിതരാക്കി. വിശന്നവർക്കു അപ്പം, രോഗികൾക്ക് സൗഖ്യം, ദുഃഖിതർക്കു ആശ്വാസം, പീഡിതർക്കു വിടുതൽ, അടിമകൾക്ക് വിമോചനം എന്നിവ അവൻ ഏകി. ആ അമ്മ കണ്ട ദർശനം അങ്ങനെ ലോകത്തിൽ അവൻ പ്രാവർത്തികമാക്കി. എന്നിട്ടും അവരുടെ അനുയായികൾക്ക് അത് ഇന്നും ഉൾക്കൊള്ളാൻ ആകുന്നില്ല.

1970 - കളിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഉയർന്നു വന്ന വിമോചന ദൈവശാസ്ത്രം ക്രൈസ്തവചിന്തകൾക്കു ഒരു പുതിയ മാനം നൽകി.പള്ളിയുടെയും മണിമേടകളുടെയും കൊത്തളങ്ങളിൽ നിന്ന് ദൈവത്തെ മോചിപ്പിച്ചു, കഷ്ടതയും വേദനയും അനുഭവിക്കുന്നവരുടേ സഹയാത്രികനാക്കുവാൻ ആ ചിന്താധാരക്ക് കഴ്ഞ്ഞു. ആ മുന്നേറ്റത്തിൽ കന്യാമറിയാമിന്റെ പാട്ടും ശ്രദ്ധിക്കപ്പെട്ടു. അതിലെ എളിയവരോടുള്ള കരുതൽ ലോകം ചർച്ച ചെയ്യാൻ തുടങ്ങി. എന്നാലും അത് വേണ്ട വിധം ഇന്നും ഫലപ്രാപ്തിയിലെത്തിയില്ലയെന്നതാണ് ഖേദകരം.

ക്രിസ്സ്മസ്സിന്റെ ഈ സമയത്തു കന്യാമറിയാമിന്റെ പാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന ആശയം നാം കൂടുതൽ ഗ്രഹിച്ചു വിശന്നിരിക്കുന്നവരെ, നന്മകളാൽ നിറയ്ക്കുവാൻ നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു . അതിനായി ഈ വർഷത്തെ ക്രിസ്സ്മസ്സിൽ നന്മകൾ നിറയട്ടെയെന്നു ആശംസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP