മരക്കാറിനെ മറന്നാലും മറക്കുമോ മാണിക്യനെയും കാർത്തുമ്പിയെയും! എവർഗ്രീൻ ആയി ഇന്നും മലയാളി മനസ്സിൽ തേന്മാവിൻ കൊമ്പത്ത്; പ്രിയൻ-ലാൽ ടീമിന്റെ ചിത്രത്തിന് 28 വയസ്: സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്
'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'
കേരളം വേനൽ ചൂടിൽ വെന്തുരുകി നില്ക്കുന്ന തൊണ്ണൂറ്റിനാല് ഏപ്രിൽ മാസത്തിലെ അവസാന വാരത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ഓഡിയൊ കാസറ്റ് അത്യാവശ്യം നല്ല പത്ര പരസ്യങ്ങളുടെ അകമ്പടിയോടെ റിലീസായി. ആ സിനിമയിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ലോട്ടറി വിൽപ്പനക്കാരിലൂടെയും കാസറ്റ് കടകളിലൂടെയും ഒക്കെ കേരളത്തിലെ തെരുവുകളായ തെരുവുകളിൽ എല്ലാം അലയടിച്ചു, ആളുകൾ ആ പാട്ടുകളെല്ലാം നെഞ്ചിലേറ്റി പാടി
'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ', മലയാളികളുടെ കാതിൽ തേന്മഴ പെയ്യിച്ച പാട്ടും പാടി മാണിക്യനെയും കാർത്തുമ്പിയെയും തേന്മാവിൻ കൊമ്പത്തിലൂടെ പ്രിയദർശൻ തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട് ഇന്നേക്ക്, മെയ് പതിമൂന്നിന് ഇരുപ്പത്തിയെട്ട് വർഷങ്ങൾ ആയി.
താളവട്ടത്തിലൂടെയും ചിത്രത്തിലൂടെയും ഒക്കെ പ്രേക്ഷകരെ അങ്ങേയറ്റം എന്റർടെയിൻ ചെയ്ത് ബോക്സ് ഓഫീസിൽ വൻ വിജയ സിനിമകൾ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ട് സമ്മാനിച്ചപ്പോൾ കരുതിയിരുന്നത് ഈ സിനിമകൾക്ക് മേലെ നില്ക്കുന്ന, ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന സിനിമ ഇനി അവർക്ക് സൃഷ്ടിക്കാൻ കഴിയില്ല എന്നാണ്. എന്നാൽ അതിന് ശേഷം ചിത്രത്തോളം ചിരിപ്പിച്ച, രസിപ്പിച്ച, വിജയം നേടിയ കിലുക്കം വന്നു, കിലുക്കത്തോളം രസിപ്പിച്ച തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും വന്നു, ഇതിനിടയിൽ ഇവരുടെ തന്നെ മറ്റ് ഒട്ടനവധി സിനിമകളും വന്നു. ഒരു ഇൻഡസ്ട്രി ഹിറ്റ് സിനിമ പല സംവിധായകർക്കും നടന്മാർക്കും ഒരു ബാധ്യതയായി മാറുമ്പോൾ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് അത് പലവട്ടം ആവർത്തിച്ച് കൊണ്ടേയിരുന്നു.
ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥയിലെ ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെന്റിമെന്റ്സും ചതിയും ആക്ഷനും ഒക്കെ വളരെ ചിട്ടയോടെ തിരക്കഥയിൽ സമന്വയിപ്പിച്ച് അവയല്ലാം പ്രത്യേക ലൈറ്റിങ്ങും കളർ പറ്റേണും കൊടുത്ത് ദൃശ്യ ഭംഗി നിറഞ്ഞ മികവാർന്ന ഫ്രെയിമുകളിൽ കെ.വി.ആനന്ദ് എന്ന അന്നത്തെ പുതുമുഖ ഛായാഗ്രാഹകന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും ലക്ഷണമൊത്ത ഒരു എന്റർടെയിനറാണ്.
മലയാള സിനിമയിൽ തേന്മാവിൻ കൊമ്പത്തിന് മുമ്പൊ ശേഷമോ ഇത്രത്തോളം ദൃശ്യ മികവുള്ള, ദൃശ്യ പൊലിമയുള്ള,പ്രേക്ഷകന്റെ കണ്ണിന് കുളിർമ നല്കിയ ഒരു സിനിമ ഉണ്ടായിട്ടില്ല. ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരികൾ ഉയർത്തിയ രംഗങ്ങൾ തേന്മാവിൻ കൊമ്പത്തിലേത് ആയിരിക്കും, ശ്രീഹള്ളി-മുദ്ദുഗവു രംഗങ്ങളായിരിക്കും.
പ്രിയദർശന്റെ പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ ഉള്ള ബഹുഭൂരിപക്ഷം സിനിമകൾക്കും എഡിറ്റിങ്ങ് നിർവ്വഹിച്ചിട്ടുള്ള, ഗുരു തുല്യനായി കാണുന്ന എൻ.ഗോപാലകൃഷ്ണനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് തേന്മാവിൻ കൊമ്പത്തിന് വേണ്ടി പ്രിയദർശനും മോഹൻലാലും വീണ്ടും കൈ കോർത്തത്. എൻ.ഗോപാലകൃഷ്ണനെ നിർമ്മാതാവിന്റെ കുപ്പായമണിയിച്ച് കൊണ്ട്..പൂർത്തിയാകാത്ത തിരക്കഥകളുമായി സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്ന, സെറ്റിൽ ഇരുന്ന് കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതുന്ന ശീലമുള്ള പ്രിയദർശൻ ആദ്യമായി എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി ഷൂട്ടിങ്ങ് തുടങ്ങിയത് തേന്മാവിൻ കൊമ്പത്തിന് വേണ്ടിയാണ്.
സാധാരണ പ്രിയൻ-ലാൽ സിനിമകൾ പോലെ തന്നെ മനോഹരമായിരുന്നു തേന്മാവിൻ കൊമ്പത്തും, എന്നാൽ തികച്ചും വ്യത്യസ്തവും, പ്രത്യകിച്ച് കഥ പറയാൻ തെരഞ്ഞെടുത്ത പശ്ചാത്തലം..ശ്രീഹള്ളി എന്ന സാങ്കൽപ്പിക അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണനോടും യശോദാമ്മയോടുമുള്ള മാണിക്യന്റെ സ്നേഹവും കൂറും, കാർത്തുമ്പിയുടെയും മാണിക്യന്റെയും വഴക്കിടലും പ്രണയവും പാട്ടും നൃത്തവും, അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും ഒക്കെ ഹാസ്യത്തിന്റെ രസക്കൂട്ടിൽ മുമ്പെങ്ങും കാണാത്ത ദൃശ്യ മികവോടെയും സാങ്കേതിക മേന്മയോടെയും പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അതൊരു നവാനുഭൂതിയായി. അവരത് രണ്ട് കൈയും നീട്ടി സ്വീകരിച്ചു. സിനിമയ്ക്ക് രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യം ഉണ്ടായിട്ട് പോലും പ്രേക്ഷകന് ഒട്ടും തന്നെ മുഷിച്ചിൽ അനുഭവപ്പെടാതിരുന്നത് പ്രിയദർശന്റെ തിരക്കഥയുടെ കരുത്തുകൊണ്ടും സംവിധാനത്തിലെ പുതുമ കൊണ്ടുമാണ്.
ഇനിയൊരു ഫ്ളാഷ്ബാക്ക്:
1994 മെയ് 13 വെള്ളിയാഴ്ച്ച,പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്നിക്കിലെ ഒന്നാം വർഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പരീക്ഷ നടക്കാൻ പോകുന്ന ഹാളിന്റെ വരാന്തയിൽ ഞാൻ ഉൾപ്പെടെയുള്ള കുറച്ച് വിദ്യാർത്ഥികൾ വലിയൊരു ചർച്ചയിൽ ആയിരുന്നു, തേന്മാവിൻ കൊമ്പത്ത് ഏത് ഷോ കാണാൻ പോകണമെന്ന ചർച്ച. 9.30 ന്റെ സെക്കന്റ് ഷോ കാണാനായി ഞങ്ങൾ നാല് പേരെടങ്ങുന്ന സംഘം എട്ട് മണിയോട് കൂടി പെരിന്തൽമണ്ണ സവിത തിയേറ്ററിലെത്തിയപ്പോൾ അവിടം അക്ഷരാർത്ഥത്തിൽ ജനപ്രളയം ആയിരുന്നു. സ്ഥിരമായി കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂരിൽ നിന്നും ഒക്കെ റിലീസ് ദിവസം സിനിമകൾ കണ്ടിരുന്ന ഞങ്ങൾ തിയേറ്ററിൽ തിരക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിക്കലും ഇത്രയും വലിയൊരു ജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല, അതും പെരിന്തൽമണ്ണ പോലെയുള്ള ഒരു സെന്ററിൽ.
ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് മല്ലന്മാർ എങ്ങനെയൊ ഉന്തി തള്ളി ക്യൂവിൽ കയറിപ്പറ്റി ടിക്കറ്റുകൾ എടുത്തു. നിറഞ്ഞ ആവേശത്തോടെ തിയേറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചു. റിലീസ് ദിവസം തിക്കും തിരക്കും നിറഞ്ഞ ക്യൂവിൽ നിന്നും ടിക്കറ്റ് എടുത്ത് തിയേറ്ററിനകത്തേക്ക് ഓടുമ്പോൾ ഉള്ള സന്തോഷവും ആവേശവും, അതൊന്ന് വേറെ തന്നെയാണ്. താളവട്ടവും ചിത്രവും വന്ദനവും കിലുക്കവും ഒക്കെ തന്ന ലഹരിയിലുള്ള അമിത പ്രതീക്ഷകളുടെ ഭാരത്തോടെ ഞാൻ ഉൾപ്പെടെയുള്ള കാണികൾ നിറഞ്ഞ സദസ്സിൽ കരഘോഷത്തോടെ തേന്മാവിൻ കൊമ്പത്തിന്റെ പ്രദർശനം ആരംഭിച്ചു. മനോഹരമായ ടൈറ്റിൽ ഗാനത്തോടെ, അതിലും മനോഹരമായ രംഗങ്ങളോടെ കഥ പറയാൻ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തിലേക്ക് പെട്ടെന്ന് കാണികളെ കൊണ്ടെത്തിക്കാൻ സംവിധായകന് കഴിഞ്ഞു. മോഹൻലാലിന്റെ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ ലളിതമായ ഇൻട്രൊ രംഗവും, ശ്രീകൃഷ്ണൻ കള്ള് കുടിച്ചത് യശോദാമ്മ ചോദ്യം ചെയ്യുന്നതും, അതേ പറ്റി മാണിക്യൻ വിശദീകരിക്കുന്നതും, അപ്പക്കാളയെ ശിക്ഷിക്കുന്നതും, നാട്ടുകൂട്ടവും കാളയോട്ട മൽസരവും, കെപിഎസി ലളിതയുടെ കാർത്തു എന്ന കഥാപാത്രത്തിനോട് 'ആ കിളവനെ വിട്ടേര്, ഞാൻ റെഡിയാണ്' എന്ന് പറയുന്നതുമൊക്കെയായി രസകരമായി സിനിമ തുടർന്നു.
ശോഭനയുടെ കാർത്തുമ്പിയും കുതിരവട്ടം പപ്പുവിന്റെ അമ്മാവനും കൂടി കഥയിൽ രംഗപ്രവേശം ചെയ്ത് മാണിക്യനുമായി വഴക്ക് തുടങ്ങിയതോട് കൂടി തിയേറ്ററിൽ ചിരിയുടെ അളവ് ക്രമേണ വർദ്ധിച്ചു. കാർത്തുമ്പി പേര് പറയുമ്പോൾ 'ആര് കാറിത്തുപ്പി' എന്ന മാണിക്യൻ പറയുന്ന രംഗം, പപ്പുവിന്റെ 'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്ന രംഗം, കാളവണ്ടിയിൽ വെച്ച് പപ്പുവിനെ മാണിക്യൻ ചീത്ത വിളിക്കുന്ന രംഗവും, എന്തേ മനസ്സിലൊരു നാണം പാട്ടുമൊക്കെയായി തിയേറ്ററിൽ ചിരി വിതറി രസച്ചരട് മുറിയാതെ സിനിമ പുരോഗമിച്ചു.
മാണിക്യനും കാർത്തുമ്പിയും കാട്ടിൽ അകപ്പെട്ടതോട് കൂടി സിനിമ ടോപ്പ് ഗിയറിൽ പാഞ്ഞു, കാണികളുടെ ചെറുപുഞ്ചിരികൾ പൊട്ടിച്ചിരികളിലേക്ക് വഴി മാറി. 'ശ്രീഹള്ളിലേയ്ക്കുള്ള വഴി' എന്ന രംഗം തിയേറ്ററിൽ സൃഷ്ടിച്ച പൊട്ടിച്ചിരികളുടെയും കൈയടികളുടെയും ഓളം പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ്. തിയേറ്ററിൽ അതിന്റെ അലയൊളികൾ അടങ്ങാൻ കുറച്ച് സമയം എടുത്തു. അതിനാൽ അടുത്ത 'ഒരു ചാള' രംഗത്തിലെ സംഭാഷണങ്ങൾ ഈ നീണ്ട ചിരികൾക്കിടയിൽ വ്യക്തമായി കേൾക്കാൻ പറ്റിയിരുന്നില്ല. എവാളുതേ അക്കരേലു രംഗവും മുദ്ദുഗവു രംഗങ്ങളും തിയേറ്ററിൽ വീണ്ടും പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തി. കാർത്തുമ്പിയോട് 'പോരുന്നൊ എന്റെ കൂടെ' എന്ന് മാണിക്യൻ ചോദിച്ച ശേഷം 'കറുത്ത പെണ്ണേ' ഗാനരംഗം ആരംഭിച്ചപ്പോൾ തിയേറ്റർ മൊത്തം കൈയടികൾ കൊണ്ട് മുഖരിതമായി. കാരണം അത്ര മാത്രം ജനപ്രീതി നേടിയിരുന്നു സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ആ ഗാനം. കറുത്ത പെണ്ണേ ഗാനരംഗത്തിൽ അലസമായ ചുവടുകളോടെ ആടിപ്പാടുന്ന മാണിക്യനും കാർത്തുമ്പിയും കൂടി കാണികൾക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ പുതിയ തലങ്ങളാണ്.
ശ്രീകൃഷ്ണന്റെയും പ്രണയവും അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും മല്ലിക്കെട്ടുമായിട്ടുള്ള സ്റ്റണ്ട് രംഗങ്ങളുമായി ഒക്കെ സിനിമ രസകരമായി മുന്നോട്ട് പോയി ശുഭപര്യവസായി ആയി അവസാനിക്കും നേരം ഫിലിമ്ഡ് ബൈ പ്രിയദർശൻ എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ വീണ്ടും തിയേറ്ററിൽ കരഘോഷം ഉയർന്നു. അടിപൊളി, സൂപ്പർ, കിലുക്കം പോലെ കൊള്ളാമല്ലെ എന്നൊക്കെ പറഞ്ഞ് കൊണ്ടായിരുന്നു ഞാനുൾപ്പെടെയുള്ള കാണികൾ സന്തോഷത്തോടെ തിയേറ്ററിൽ നിന്നും ഇറങ്ങിയത്. ടാസ്കിയും, ശ്രീഹള്ളിയിലേക്കുള്ള വഴിയും, മുദ്ദുഗവും, കറുത്ത പെണ്ണേയും ഒക്കെ ആയിരുന്നു തിരിച്ച് പാതി രാത്രിക്ക് ഹോസ്റ്റലിലേക്കുള്ള ഞങ്ങളുടെ നടത്തത്തിലെ സംസാര വിഷയം.. (ഫ്ളാഷ് ബാക്കിന് ഇവിടെ അവസാനം)
മോഹൻലാൽ അവതരിപ്പിച്ചതിൽ ഏറ്റവും സാധാരണക്കാരന്റെ വേഷങ്ങളിൽ ഒന്നാണ് മാണിക്യൻ..ഹാസ്യത്തിന്റെ,പ്രണയത്തിന്റെ, വിധേയത്വത്തിന്റെ, നിസ്സഹായവസ്ഥയുടെ ഭാവങ്ങളെല്ലാം അതീവ ഹൃദ്യമായി മോഹൻലാലിലൂടെ മിന്നി മറഞ്ഞപ്പോൾ മാണിക്യൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഏറെ ഇഷ്ടം നേടി എന്നെന്നും ഓർക്കപ്പെടുന്നതായി മാറി. യശോദമ്മയ്ക്ക് പൊങ്കലിന് ഉടുക്കുവാൻ കസവ് പുടവ കൊടുത്ത ശേഷമുള്ള മാണിക്യന്റെ സംഭാഷണങ്ങളുള്ള രംഗവും അതിനൊപ്പം ഒഴുകിയെത്തുന്ന മിന്നാരത്തിലെ നിലാവെ മായുമൊ എന്ന പാട്ടിന്റെ ഈണത്തിലുള്ള പശ്ചാത്തല സംഗീതവും തേന്മാവിൻ കൊമ്പത്തിൽ ഏറെ ഇഷ്ടമുള്ള ഒന്നാണ്. പ്രിയദർശൻ മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മോഹൻലാലുമായി ഓരൊ സിനിമകൾ ചെയ്യുമ്പോഴും അത് വരെ കാണാത്ത പുതിയ ചില ഭാവങ്ങൾ മോഹൻലാലിൽ കാണാറുണ്ടെന്ന്.
പ്രിയദർശന്റെ ആ അഭിപ്രായം അക്ഷരംപ്രതി ശരി വെയ്ക്കുന്നതാണ് തേന്മാവിൻ കൊമ്പത്തിലെ ചില രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം. അതിലൊന്നാണ് പപ്പുവിന്റെ കഥാപാത്രം 'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്നൊക്കെ പറയുമ്പോൾ മോഹൻലാലിന്റെ മാണിക്യൻ അതിന് കൊടുക്കുന്ന റിയാക്ഷൻ, ഒന്നും മനസിലാകാതെ വാ പൊളിച്ച് നിന്ന് 'ഇയാളിത് എന്തോന്ന് പറയുന്നത്' എന്ന ഭാവം, ഗംഭീരമാണത്.
ഇന്നത്തെ ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറയുന്നതും മേൽപ്പറഞ്ഞ ലാൽ ഭാവങ്ങൾ തന്നെയാണ്..ഭാഷ അറിയാത്തതുകൊണ്ട് ഒരു ചായയുടെ കാശ് മാത്രം എടുത്താൽ മതിയെന്ന് കടക്കാരനോട് പറഞ്ഞ് മനസിലാക്കാൻ കഴിയാതെയുള്ള നിസ്സഹായതയുടെ ഭാവം, ലേലു അല്ലു രംഗത്തിലെ നാണക്കേടിന്റെ ഭാവം, ഇതെല്ലാം മുമ്പെങ്ങും കാണാത്ത ലാൽ ഭാവങ്ങളായിരുന്നു..നിസ്സഹായതയുടെയും നാണക്കേടിന്റെയും ഭാവങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതൊക്കെ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുകയും ചെയ്തു എന്നത് മോഹൻലാലിലെ അസാമാന്യ പ്രതിഭയെ ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നതാണ്.
മോഹൻലാലിനെ കൂടാതെ ശോഭന, നെടുമുടിവേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സോണിയ, ശങ്കരാടി തുടങ്ങിയ നടീനടന്മാരൊക്കെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കാട്ടിൽ വെച്ചുള്ള രംഗങ്ങളിൽ വന്ന് പോകുന്ന പേരറിയാത്ത നടന്മാരുടെ മുഖം വരെ തേന്മാവിൻ കൊമ്പത്ത് കണ്ടവർ മറക്കില്ല. ഇതിൽ വലിയയൊരു അവസരം ലഭിച്ചത് പഴയകാല നടി ഖദീജയ്ക്കാണ്, മലയാളത്തിലെ ഏറ്റവും പൊട്ടിച്ചിരി സൃഷ്ടിച്ച ശ്രീഹള്ളി രംഗത്തിൽ മോഹൻലാലിനോടൊപ്പം ഭാഗമാകുവാൻ അവർക്ക് സാധിച്ചു. മോഹൻലാൽ-ശോഭന ജോഡിക്ക് നിറഞ്ഞാടാനുള്ള ഒരുപാട് രംഗങ്ങളും തേന്മാവിൻ കൊമ്പത്തിൽ ഉണ്ടായിരുന്നു. സാധാരണ മിക്ക പ്രിയൻ-ലാൽ സിനിമകൾക്കുള്ള ആ പ്രത്യേകത തേന്മാവിൻ കൊമ്പത്തിനും ഉണ്ടായിരുന്നു,വീണ്ടും വീണ്ടും സിനിമ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന പ്രത്യേകത.
തേന്മാവിൻ കൊമ്പത്തിന്റെ സവിശേഷതകളിലൊന്ന് ഗിരീഷ് പുത്തഞ്ചേരി-ബേണി ഇഗ്നേഷ്യസ് ടീമിന്റെ ശ്രവണസുന്ദരമായ പാട്ടുകളായിരുന്നു..മാഗ്ന സൗണ്ട് റിലീസ് ചെയ്ത പാട്ടുകളെല്ലാം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സൂപ്പർ ഹിറ്റായിരുന്നു. ഇതിൽ ഏറ്റവും പോപ്പുലർ ആയ പാട്ട് എം.ജി.ശ്രീകുമാറും ചിത്രയും മനോഹരമായി ആലപിച്ച 'കറുത്ത പെണ്ണേ' ആയിരുന്നു..രാമായണക്കാറ്റ് പോലെ തൊണ്ണുറുകളിലെ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ് 'കറുത്ത പെണ്ണേ' എന്ന് നിസംശയം പറയാം, തിയേറ്ററുകളിൽ ഈ പാട്ടിന് കിട്ടിയ കൈയടികൾ ആ ജനപ്രിയത വിളിച്ചോതുന്നതാണ്..കറുത്ത പെണ്ണേ' പാട്ട് ശരിക്കും ആ സിനിമയ്ക്ക് വേണ്ടി ഈണമിട്ട ഒന്നല്ല..രഞ്ജിനി കാസറ്റ്സിന് വേണ്ടി ബേണി-ഇഗ്നേഷ്യസ്-എം.ജി.ശ്രീകുമാർ ടീം ഒന്നിച്ച 1991ലെ ഓണപ്പാട്ട് ആൽബത്തിലെ ഒരു പാട്ടായിരുന്നു 'കറുത്ത പെണ്ണേ'.. ആ പാട്ടിന്റെ പല്ലവിയിലെ അതേ വരികളും ഈണവുമാണ് തേന്മാവിൻ കൊമ്പത്തിൽ ഉള്ളത്, എന്നാൽ അനുപല്ലവിയിലെ വരികളും ഈണവും പുതിയതായി കൂട്ടി ചേർക്കുകയും ചെയ്തു.
രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്ത ഉള്ളടക്കത്തിന്റെ ഓഡിയൊ കാസറ്റിൽ ഈ ഓണം ആൽബത്തിന്റെ പരസ്യം ഉണ്ടായിരുന്നു. അപ്പോഴാണ് കറുത്ത പെണ്ണേ പാട്ട് ആദ്യമായി കേട്ടതും. തേന്മാവിൻ കൊമ്പത്തിലെ മറ്റൊരു മനോഹരമായ പാട്ട് ആയിരുന്നു 'കള്ളി പൂങ്കുയിലേ'..ലളിതമായ വരികളാൽ, വശ്യമായ ഈണത്താൽ സിനിമയുടെ കഥയോടും സന്ദർഭത്തിനോടും അത്രമാത്രം ഇഴുകി ചേർന്ന പാട്ടായിരുന്നു 'കള്ളി പൂങ്കുയിലേ'. മറ്റ് മൂന്ന് പാട്ടുകളും മികച്ച നിലവാരം പുലർത്തിയെങ്കിലും കോപ്പിയടി ആരോപണം ആ ഗാനങ്ങളുടെ മേൽ ഉണ്ടായിരുന്നു.1994ലെ മികച്ച സംഗീത സംവിധായകർക്കുള്ള സംസ്ഥാന അവാർഡ് ബേണി-ഇഗ്നേഷ്യസ് നേടിയിരുന്നു, ഒപ്പം അത് വിവാദം ആകുകയും ചെയ്തു. തേന്മാവിൻ കൊമ്പത്തിന്റെ ഓഡിയൊ കാസറ്റ് റൈറ്റ് അന്നത്തെ റെക്കോർഡ് തുകയ്ക്ക് നേടിയ മാഗ്ന സൗണ്ട് കാസറ്റ് വിൽപ്പനയിലും റെക്കോർഡ് ഇട്ടു. ചിത്രത്തിനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാസറ്റ് വിൽപ്പന നടന്നിട്ടുള്ളത് തേന്മാവിൻ കൊമ്പത്തിന്റെതാണ്.
പാട്ടുകൾ പോലെ തന്നെ സിനിമയോട് ചേർന്ന് നിന്ന് രംഗങ്ങൾക്ക് കൂടുതൽ മികവ് നല്കിയവയായിരുന്നു എസ്പി.വെങ്കിടേഷ് ഒരുക്കിയ മനോഹരമായ പശ്ചാത്ത സംഗീതവും. തേന്മാവിൻ കൊമ്പത്തിനെ അതി മനോഹരമായ ഒരു സിനിമയാക്കി മാറ്റിയതിൽ തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദർശനും നടീനടന്മാർക്കും ഒപ്പം തന്നെ അതിലെ മുഖ്യ സാങ്കേതിക പ്രവർത്തകരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ക്യാമറ കൊണ്ട് കവിത രചിച്ചു എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് ശരിക്കും പ്രേക്ഷകർ അനുഭവിച്ചറിഞ്ഞത് കെ.വി.ആനന്ദ് തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളിലൂടെയാണ്.
ഛായാഗ്രാഹകനും സംവിധായകനും ദൃശ്യ ഭംഗിയാർന്ന ഫ്രെയിമുകൾ ഒരുക്കാൻ കഥയ്ക്ക് ചേർന്ന മികച്ച പശ്ചാത്തലം തയ്യാറാക്കിയ കലാ സംവിധായകൻ സാബു സിറിളിന്റെ അന്നേ വരെയുള്ള ഏറ്റവും മികച്ച വർക്കായിരുന്നു തേന്മാവിൻ കൊമ്പത്ത്. ഇരുവരുടെയും തേന്മാവിൻ കൊമ്പത്തിലെ മികച്ച വർക്ക് ദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. 1994 ലെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് കെ.വി.ആനന്ദും മികച്ച കലാ സംവിധായകനുമുള്ള അവാർഡ് സാബു സിറിളും കരസ്ഥമാക്കി .കിലുക്കത്തിലൂടെ മലയാള സിനിമയിലെ പരമ്പരാഗത ശബ്ദലേഖനത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന് പ്രേക്ഷകർക്ക് പുതിയ അനുഭവം നല്കിയ ദീപൻ ചാറ്റർജി തേന്മാവിൻ കൊമ്പത്തിലും തന്റെ മികവ് പുലർത്തി.
ഗായത്രി അശോകൻ രൂപകൽപ്പന ചെയ്ത പോസ്റ്ററുകളും വളരെ മനോഹരവും ആകർഷകവും ആയിരുന്നു. രാജു-ശെൽവി ടീമിന്റെ നൃത്ത സംവിധാനവും ത്യാഗരാജന്റെ സംഘട്ടന സംവിധാനവും സിനിമയ്ക്ക് ഭംഗി നല്കിയ മറ്റ് ഘടകങ്ങളാണ്. രണ്ട് ദേശീയ അവാർഡുകൾ കൂടാതെ 1994ലെ ഏറ്റവും ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമ അവാർഡ് അടക്കം മൊത്തം അഞ്ച് കേരള സംസ്ഥാന അവാർഡുകൾ തേന്മാവിൻ കൊമ്പത്ത് വാരിക്കൂട്ടി. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് തേന്മാവിൻ കൊമ്പത്ത് റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴ് റീമേക്കായ രജനിക്കാന്തിന്റെ മുത്തു തേന്മാവിൻ കൊമ്പത്ത് നേടിയ പോലെ തന്നെ വലിയ വിജയം നേടുകയും ചെയ്തു.
പ്രിയദർശൻ സിനിമകൾ, അതൊരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മ ആയിരുന്നു, ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും. ക്യാമറയ്ക്ക് മുന്നിൽ സ്ഥിരമായി മോഹൻലാൽ, ശങ്കർ, ശ്രീനിവാസൻ, മുകേഷ്, രാജു തുടങ്ങിയവരുടെ യുവനിര, ക്യാമറയ്ക്ക് പിന്നിൽ എസ്.കുമാർ, സാബു സിറിൾ, എം.ജി.ശ്രീകുമാർ തുടങ്ങിയവരുടെ നിര. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ യുവനിരയുമായി തലമുറകളുടെ വ്യത്യാസം ഉള്ള ഒരു സാങ്കേതിക പ്രവർത്തകൻ ഈ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഉണ്ടായിരുന്നു, എഡിറ്റർ ആയ എൻ.ഗോപാലകൃഷ്ണൻ, തേന്മാവിൻ കൊമ്പത്തിന്റെ നിർമ്മാതാവ്. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ ഭൂൽ ഭൂല്ലയ്യ വരെയുള്ള ഒട്ടുമിക്ക മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് എൻ.ഗോപാലകൃഷ്ണനാണ്. പ്രിയദർശൻ സിനിമകളിലെ ഹാസ്യ രംഗങ്ങളും പ്രണയ രംഗങ്ങളും ഗാന രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഒക്കെ തിയേറ്ററിൽ ആഘോഷമാക്കുന്നതിൽ, ഇത്രമാത്രം പ്രിയങ്കരമാക്കുന്നതിൽ എൻ.ഗോപാലകൃഷ്ണന്റെ എഡിറ്റിങ്ങ് പാറ്റേൺ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
കേരളത്തിലെ 27 എ ക്ലാസ് തിയേറ്ററുകളിൽ മെയ് 13ന് റിലീസ് ചെയ്ത തേന്മാവിൻ കൊമ്പത്ത് മികച്ച അഭിപ്രായത്തോടെവൻ ഇനീഷ്യൽ കളക്ഷനും ലോങ്ങ് റണ്ണും നേടി 1994 ൽ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമയായി മാറി. ചെറുപ്പക്കാരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ ആകർഷിച്ച തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസവും 9 തിയേറ്ററുകളിൽ 100 ദിവസവും 3 തിയേറ്ററുകളിൽ 125 ദിവസവും 1 തിയേറ്ററിൽ 150 ദിവസവും പ്രദർശിപ്പിച്ചു. എ ക്ലാസ് തിയേറ്ററുകളിലെ പോലെ തന്നെ വളരെ വലിയ വിജയമാണ് ബി,സി,ക്ലാസ് തിയേറ്ററുകളിലും തേന്മാവിൻ കൊമ്പത്തിന് ലഭിച്ചത്. ഈ സിനിമ വിഷുവിന് റിലീസായിരുന്നുവെങ്കിൽ കിലുക്കത്തിന്റെയും മണിച്ചിത്രത്താഴിന്റെയും ഒക്കെ കളക്ഷൻ റെക്കോർഡ് പഴങ്കഥ ആകുമായിരുന്നു. താരതമ്യേന ചെറിയൊരു വിതരണ കമ്പനിയായ സൂര്യ സിനി ആർട്സിലൂടെ റിലീസ് ചെയ്തിട്ടും മൂന്നാം വാരം മുതൽ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും തേന്മാവിൻ കൊമ്പത്ത് നേടിയ ഈ ബ്ലോക്ബസ്റ്റർ വിജയം അതിന്റെ ജനപ്രീതിയെ അടിവരയിട്ട് സൂചിപ്പിക്കുന്നു.
എന്റെ നാട്ടിലും തേന്മാവിൻ കൊമ്പത്ത് നൂറ് ദിവസത്തോളം പ്രദർശിപ്പിച്ചു. കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ,നാല് പ്രാവശ്യം സിനിമ കാണുകയും ചെയ്തു. തേന്മാവിൻ കൊമ്പത്തും കിലുക്കവും അഭിമന്യുവും കാലാപാനിയും ചന്ദ്രലേഖയും ഒക്കെ റിലീസ് ആയിട്ട് ഇരുപ്പത്തിയഞ്ചും മുപ്പതും വർഷങ്ങളായെങ്കിലും ഇന്നും ആ സിനിമകളുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. തമാശ സിനിമകൾ ആയാലും ആക്ഷൻ സിനിമകൾ ആയാലും ആ കാലഘട്ടത്തിലെ മറ്റ് സിനിമകളേക്കാൾ സാങ്കേതിക മേന്മയിലും മേക്കിങ്ങിലും പ്രിയദർശൻ കൊണ്ട് വന്ന വ്യത്യസ്തയും പുതുമയും തന്നെയാണ് ഇന്നും ആ പ്രിയൻ സിനിമകൾ എവർഗ്രീൻ ആയി നില നിൽക്കുന്നതും പുതിയ തലമുറ പോലും അവ ആസ്വദിക്കുന്നതും. തേന്മാവിൻ കൊമ്പത്തിനെക്കാൾ ദൃശ്യഭംഗിയുള്ള കാലാപാനിയെക്കാൾ സാങ്കേതിക മേന്മയുള്ള ഒരു സിനിമ മലയാള സിനിമയിയിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കുള്ളിൽ സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം.
മുപ്പതിലധികം സിനിമകളിലൂടെ സഞ്ചരിച്ച് പ്രിയൻ-ലാൽ കൂട്ടുക്കെട്ട് അവസാനം എത്തിയത് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മരക്കാറിലാണ്. എന്നാൽ നിരാശ മാത്രമാണ് മരക്കാർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതിന് ശേഷം പല കോണുകളിൽ നിന്നും പ്രിയൻ-ലാൽ കൂട്ടുക്കെട്ടിനെ നിശിതമായി വിമർശിക്കുന്നതും എഴുതി തള്ളുന്നതും ഒക്കെ കണ്ടിരുന്നു. തീർച്ചയായും മരക്കാർ വിമർശനം അർഹിക്കുന്നു എന്നതിൽ തർക്കമില്ല. മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു മരക്കാർ.
എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥയും അലസമായ ചിത്രീകരണവും കാരണം വെറും ശരാശരിയിൽ ഒതുങ്ങി പോയി ആ സിനിമ. എന്നിരുന്നാലും പ്രിയൻ-ലാൽ കൂട്ടുക്കെട്ടിനെ അങ്ങനെ എഴുതി തള്ളാൻ സാധിക്കില്ല. പണ്ട് കടത്തനാടൻ അമ്പാടി ഇറങ്ങിയപ്പോഴും മരക്കാർ വന്നപ്പോൾ ഉണ്ടായ പോലെ പ്രിയൻ-ലാൽ കൂട്ടുക്കെട്ടിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് വലിയ വിമർശനങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു. ആ വിമർശനങ്ങൾക്കും ആഘോഷങ്ങൾക്കും പ്രിയൻ-ലാൽ കൂട്ടുക്കെട്ട് മറുപടി കൊടുത്തത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായ കിലുക്കത്തിലൂടെയാണ്. അന്ന് സംഭവിച്ച പോലെ തന്നെ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് വീണ്ടുമൊരു മികച്ച സിനിമയുമായി തിരിച്ച് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര: ലതിക സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശം; കേരള വനംവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുമായുള്ള അസ്വാരസ്യങ്ങൾ വിവാദങ്ങൾക്ക് കാരണം
- എന്നെ ചൊറിയരുത്, ഞാൻ മാന്തും, അത് ചെയ്യിപ്പിക്കരുത്; ഗണേശ് കുമാർ നടത്തിയ വിമർനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ല; അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്; അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങളെന്നും പറഞ്ഞു; ഗണേശിന് രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
- ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- ഏക്നാഥ് ഷിൻഡെയും 21 എംഎൽഎമാരും സൂറത്തിലേക്ക് മുങ്ങിയതോടെ ഉദ്ധവ് താക്കറെയുടെ മനസ്സിടിഞ്ഞു; ആത്മവിശ്വാസം നഷ്ടപ്പെട്ട് രാജിക്ക് ഒരുങ്ങിയത് രണ്ടുവട്ടം; ഉപദേശിച്ച് പിന്തിരിപ്പിച്ചത് ശരദ് പവാറെന്നും സൂചന
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്