Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും; ചെറിയ കുഴികൾ കുഴിച്ചുചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്ന കൂട്ടുകാർ; ഇന്നോ വയൽ വരമ്പുകൾ മൂടി പാഴ് ചെടികൾ; വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും എവിടെ? ഓർമകളിലെ ഉപ്പ് രസം: വിനോദ് കാർത്തിക എഴുതുന്നു

കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും; ചെറിയ കുഴികൾ കുഴിച്ചുചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്ന കൂട്ടുകാർ; ഇന്നോ വയൽ വരമ്പുകൾ മൂടി പാഴ് ചെടികൾ; വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും എവിടെ? ഓർമകളിലെ ഉപ്പ് രസം: വിനോദ് കാർത്തിക എഴുതുന്നു

വിനോദ് കാർത്തിക

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും നീര് വന്നു കാൽ മുട്ട് വേദനിക്കുന്നുണ്ടായിരുന്നു. കല്ലുകൾ ചതച്ച കാൽമുട്ടിൽ രക്തം കിനിഞ്ഞിറങ്ങിയത് ഉണങ്ങി കട്ട പിടിച്ചു നിൽപ്പുണ്ട്. മുട്ടിനു താഴേയ്ക്ക് മണ്ണിലുരഞ്ഞു വരകൾ പോലെ നീറുന്ന പാടുകൾ. തണുപ്പുറഞ്ഞ വയലേലകളിൽ നിന്നും കാവിലെ വല്യ മരം ചുറ്റി വരുന്ന കാറ്റ് തണുപ്പിനെ ജനാല വഴി അരിച്ചിറക്കാൻ തുടങ്ങിയപ്പോൾ വേദനയിലും കണ്ണുകൾ താനേ അടഞ്ഞു.

വീടിന്റെ മുൻപിൽ കൈത്തറി സഹകരണ സംഘമാണ്. മൂക്ക് തുളച്ചു കയറുന്ന ബ്ലീച്ചിങ് പൗഡറിന്റെ രൂക്ഷ ഗന്ധമുള്ള അന്തരീക്ഷമാണ്. കൈ കൊണ്ട് നൂല് ചുറ്റുന്ന ചക്രത്തിന്റെ ശബ്ദവും ചവിട്ട് തറികളിൽ കാൽ കൊണ്ട് ചവിട്ടി കൈ കൊണ്ട് ഓടാമ്പൽ വലിച്ചു അടുപ്പിച്ചു നൂലുകൾ ഇഴ ചേർക്കുന്ന ദൃശ്യങ്ങളാണ്, ഒരു കൂട്ടം മനുഷ്യർ ജീവിതം കരു പിടിപ്പിക്കുന്നതിന്റെ ശബ്ദമായിരുന്നു. നരച്ച പട്ടിക കൊണ്ട് അഴി തീർത്ത വല്യ കെട്ടിടമുള്ള നെയ്ത്ത് സഹകരണ സംഘത്തിന്റെ ഇടയിൽ കൂടി നടന്നാൽ എളുപ്പത്തിൽ കുളിക്കടവിലെത്താം. കൈത്തറി സംഘത്തിൽ നിന്നും നാഗരുകാവിനെ ചുറ്റി താഴോട്ട് വലം വച്ചിറങ്ങിയാൽ കളംപൊട്ടിയും പാഴ്‌ചെടികളും മഷിത്തണ്ട് ചെടിയും നിറഞ്ഞ കൈത്തോടുകൾ ആയി. ഒരു വശത്ത് വെറ്റ കൊടിയും തെങ്ങും കമുകും ഒക്കെ തണൽ വിരിച്ചു നിൽപ്പുണ്ട് .ഇടയിലൂടെ ഒഴുകുന്ന തെളി നീർച്ചാലുകളും കല്ലുകൾ നിറഞ്ഞ തോടുകളും ആണുങ്ങളുടെ കുളിക്കടവും ഉണ്ട്.

വല്യകൈത്തോടുകൾ പതിക്കുന്നിടം വല്യ കുളിമുറി പോലെ രൂപപ്പെട്ടതാണ് സ്ത്രീകളുടെ കടവ്..ഭൂത കാലങ്ങളിൽ എപ്പോഴോ നല്ല നീരൊഴുക്കിലോ ഉരുൾ പൊട്ടലിലോ പ്രകൃതിയുടെ കരവിരുതിൽ ഒരുങ്ങിയതാണിത്. കാവിൽ നിന്നും മണ്ണുകളിലൂടെ അരിച്ചിറങ്ങി കണ്ണീർ പോലെ ശുദ്ധമായ കുളിരാർന്ന വെള്ളം കുഴിയിലേയ്ക്ക് പതിക്കുന്നതിന് മുൻപേ ചെറിയ പാളകൾ വച്ചു ഓവ് പോലെ ഉണ്ടാക്കി വെള്ളം ശക്തി കുറച്ചു മൺഭിത്തിയിൽ നിന്നും ദൂരേയ്ക്ക് ഒരു തൂമ്പ് പോലെ പതിപ്പിച്ചു. വൈകുന്നേരങ്ങളിൽ തുണി അലക്കലും കുളിയും നാട്ടു വിശേഷങ്ങളും ആയി തിരക്കേറിയിട്ടുണ്ടാകും.

ഭാഗം വച്ചു പിരിഞ്ഞതും വിറ്റു പോയതും ഒക്കെയായി പല അവകാശികൾ വന്നപ്പോൾ കുളക്കടവിലേയ്ക്കുള്ള വഴിയിൽ ബന്ധങ്ങളുടെ വിള്ളലുകലിൽ മുള്ളു വേലികൾ പ്രത്യക്ഷപ്പെട്ടു. വഴിയടഞ്ഞ നാട്ടുകാർ ഒത്ത് ചേർന്നു വല്യകാവിന്റെ സൈഡിൽ നിന്നും താഴേയ്ക്ക് പതിനഞ്ചടിയോളം ചരിഞ്ഞ പടികൾ തീർത്തു. കുട്ടികളെ ഒറ്റയ്ക്ക് കയറാൻ വിടാത്ത പടികൾ കുളിക്കടവിലെ അമ്മമാരുടെ കണ്ണു വെട്ടിച്ചു കയറുന്നതിനിടയിൽ ഞാനും ഒരിക്കൽ പിടി വിട്ട് എവിടയൊക്കയോ ഉരഞ്ഞും ഇടിച്ചും താഴേക്ക് പതിച്ചു. വേദനയും കരച്ചിലും ശകാരവും ഒക്കെ കൈ നിറയെ കിട്ടി.കൂർത്ത കല്ലുകൾ ചതവുകൾ കൊണ്ട് അടയാളങ്ങൾ കോറിയിട്ടു.

രാവിലെ എഴുന്നേൽകുമ്പോഴും കാൽ തറയിൽ തൊടാൻ ആകാതെ വലിച്ചു കൊണ്ട് നടന്നു. രാത്രിയിൽ വേദന കൊണ്ട് ഇറങ്ങിയപ്പോൾ എപ്പോഴോ അമ്മ എണ്ണ തേച്ചിരുന്നു.. നീര് കുറഞ്ഞിട്ടുണ്ട് എങ്കിലും നീറ്റൽ അടങ്ങിയിട്ടില്ല

'ഇന്ന് സ്‌കൂളിൽ പോകണ്ട നീ' എന്നു അമ്മി കല്ലിന്റെ ശബ്ദത്തിനിടയിൽ അമ്മ വിളിച്ചു പറയുന്നുണ്ട്. ഒൻപത് മണിയോടെ വീടിനു മുൻപിൽ കൂടി സ്‌കൂളിലേക്ക് കുട്യോൾ ഒക്കെ പോയിത്തുടങ്ങി. പാവാടയും ബ്ലോസും അണിഞ്ഞു മുടി വാരി കെട്ടിയും ഭംഗിയിൽ പൊതിഞ്ഞ പുസ്തകങ്ങൾ വൃത്തിയായി അടുക്കി അതിനു മുകളിൽ ചോറു പാത്രവും വച്ചു പെൺകുട്ടികൾ റോഡിനരികിൽ കൂടി നടന്നു നീങ്ങി.കറുത്ത റബ്ബർ ബാന്റിട്ട പുസ്തകങ്ങൾ തോളിൽ വച്ചും ചോറു പാത്രം മറ്റേ കയ്യിൽ പിടിച്ചും ആൺകുട്ടികൾ റോഡിന്റെ തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ട്.

'എന്താടാ നീ ഇന്ന് വരുന്നില്ലേ..? പലരും ചോദിച്ചു തുടങ്ങി. 'ഇല്ല''എന്നൊരു വാക്കിൽ ഉത്തരമൊതുക്കി കാൽ മുട്ടുകൾ ആരും കാണാതെ ഒളിപ്പിച്ചു. തലേ ദിവസം കൂടെ പടി കയറിയവർ ഇളിഭ്യ ചിരി ചിരിച്ചു കൊണ്ട് പോയി.

അര കിലോമീറ്റർ ദൂരമേ സ്‌കൂളിലേക്ക് ഉള്ളൂവെങ്കിലും വീടിന്റെ മുറ്റത്ത് നിന്നു കാണാൻ കഴിയില്ല. നിരപ്പിൽ നിന്നു താഴേയ്ക്ക് ഇറക്കം ഇറങ്ങി പോകുന്നിടത്താണ് സ്‌കൂൾ. ബെല്ലടിക്കാറയപ്പോൾ ഇറക്കത്തിന്റെ അങ്ങേയറ്റത്ത് അവസാന തലയും അപ്രത്യക്ഷമായി റോഡ് വിജനമായി. തൊട്ടവാടി ഇല അരച്ചു മുറിവിൽ പുരട്ടിയതും കൊണ്ട് ചന്തയിൽ നിന്നു സാധനം വാങ്ങി തല ചുമടായി കയറ്റം കയറി വരുന്നവരെ നോക്കി ഇട വഴിയിൽ ഇറങ്ങി ഇരുന്നു. ആദ്യം തലയിലെ വട്ടികൾ പ്രത്യക്ഷമായി പതിയെ പതിയെ പൂർണ്ണ രൂപത്തെ ദൃശ്യമാകും. വെയിലും മരങ്ങളും ചേർന്ന് പ്രകൃതിയിൽ നിഴൽ നാടകങ്ങൾ അരങ്ങേറി.

കണ്ണു ചിമ്മി ആകാശത്തു നോക്കിയാൽ ഊർന്നു വീഴുന്ന ജ്യാമിതീയ ഘടനകൾ ഇല്ലാത്ത രൂപങ്ങൾ ഉണ്ട്. അത് ആത്മാക്കൾ ആയിരിക്കും എന്നു ആരോ പറഞ്ഞത് ഓർത്തു. പ്രകൃതിയെ കാണുന്നതും അറിയുന്നതും ഇത്തരം ഇടവേളകളിലാണ്. ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു നാഗര് കാവിൽ ഉയർന്നു നിന്നിരുന്ന മരത്തിന്റെ പൊത്തുകളിൽ നിറയെ കിളികൾ ഉണ്ടായിരുന്നു. മുട്ട വിരിയിച്ചും ഇണ ചേർന്നും വംശ പരമ്പരകൾ നില നിർത്തിയും വിളകൾ കൊത്തിയും ആകാശത്തിൽ പാറിക്കളിച്ചും ജീവിതത്തിന്റെ സകല സ്വാതന്ത്ര്യത്തോടും ജീവിച്ചു. മനുഷ്യൻ ലൗകിക ജീവിതത്തിന്റെ സുഖ ലോലുപതയിൽ അഭിരമിക്കാൻ ശ്രമിച്ചു ജീവിതമൂല്യങ്ങളും ജീവിതസ്വാദനവും മറന്നു തുടങ്ങുന്ന കാലമായിരുന്നു അത്.

കാവിലെ തൂണുകളിൽ മേൽക്കൂര താങ്ങിയ തളത്തിൽ ചുരുണ്ടു കൂടി കിടക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ക്ഷയമാണെന്നു പറഞ്ഞു എല്ലാരും അകലം പാലിച്ചു, നര വീണ് തുടങ്ങിയ താടി തടവി ഏകാന്തതയെ കൂട്ട് പിടിച്ചു കൂനി കൂടിയിരിക്കും. വെയിലും മഴയും ഏറ്റ നരച്ച കരിമ്പടം പുതച്ചു വടിയിൽ ഊന്നി കാവിലേയ്ക്ക് നടന്നിറങ്ങുന്നുണ്ട്. ജീവിതത്തിൽ എവിടേയോ താളം തെറ്റിയതോ കണക്ക് കൂട്ടലുകൾ പിഴച്ചതോ കൊണ്ട് ജീവിതത്തോട് തന്നെ നിശബ്ദമായി വാശി തീർക്കുന്നതാകാം.

വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ട് വരുന്നവരെ കാത്തിരുന്നു. യുദ്ധമുഖത്തേയ്ക്ക് ഇരച്ചു വരുന്ന പട്ടാളത്തെ പോലെ കയറ്റം കയറി വന്നു തുടങ്ങി. ആൺകുട്ടികൾ ചിരിച്ചും ബഹളം വച്ചും തമ്മിൽ അടി കൂടിയും പൊയ്‌ക്കൊണ്ടിരുന്നു. അലുമിനിയം പെട്ടികൾ തൂക്കിയും തുണി സഞ്ചികൾ തൂക്കിയും ചെറുതും വലുതുമായ സൈന്യങ്ങളെ പോലെ കുന്നു കയറി മറഞ്ഞു. ടീച്ചർമാർ സൊറ പറഞ്ഞു പതിയെ നടന്നു മറഞ്ഞു. വെളുത്ത് സുന്ദരികളായ ടീച്ചർമാരെ കാണാൻ വേലി പൊത്തുകൾക്ക് അപ്പുറത്ത് നിന്നൊക്കെ സ്ത്രീകൾ തല നീട്ടി നോക്കുന്നുണ്ടു. കലുങ്ങുകളിൽ ഒക്കെ പൊടി മീശക്കാർ ഞങ്ങൾ അത്തരക്കാരല്ല എന്ന ഭാവത്തിൽ ഇരിക്കുന്നുണ്ട്.

അന്ന് വൈകിട്ട് കുളിക്കടവിൽ കൊണ്ടു പോയെങ്കിലും കരയ്ക്കിരുന്നാൽ മതിയെന്നായിരുന്നു അമ്മയുടെ നിർദ്ദേശം. പുര മേയാനുള്ള ഓല നീളത്തിൽ അടുക്കി കെട്ടി കുതിർക്കാനിട്ടവർ അത് വലിച്ചു കയറ്റുന്നുണ്ടായിരുന്നു. കരയിലേക്ക് എത്തുമ്പോൾ മാനത്ത് കണ്ണിയും തവളകളും വാൽമാക്രി കുഞ്ഞുങ്ങളും പുറത്തേക്ക് ചാടും.

കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും. ചെറിയ കുഴികൾ കുഴിച്ചു അതിൽ ചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്നുണ്ട് കൂട്ടുകാർ. വെള്ളം വാർന്ന അഴുകിയ ഓല കെട്ടു തോർത്തുകൊണ്ട് വളയം തീർത്തു തലയുടെ മുകളിൽ വച്ചു കൊണ്ട് പോകുമ്പോഴും തുമ്പിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. കാവിലേയ്ക്ക് ചേക്കേറുന്ന കിളികൾ ബഹളം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. തള്ള കിളികളോട് കുഞ്ഞുങ്ങൾ കിന്നാരം പറയുകയായിരിക്കും.

സന്ധ്യയോടെ കുളിക്കടവിൽ തിരക്കൊഴിഞ്ഞു, ഇന്നലെ പിടി വിട്ട പടവുകൾ അമ്മയോടോപ്പം ശ്രദ്ധയോടെ കയറി. പിന്നൊരിക്കലും ജീവിതത്തിൽ ആ പടവുകൾ അലക്ഷ്യമായി കയറിയിട്ടില്ല. മൂത്തവരുടെ വാക്കുകളുടെ പക്വതയ്ക്കും അനുഭവസമ്പത്തിനും നാം വില കൊടുക്കണം എന്നു പിന്നെപ്പഴോ ഞാൻ ഓർത്തു.

എങ്കിലും വർഷങ്ങൾ കഴിഞ്ഞു തിരികെ കുന്നിൽ മുകളിൽ എത്തുമ്പോൾ പ്രകൃതിയുടെ പ്രഹരമേറ്റ് ഇടിഞ്ഞും നരച്ചും കിടക്കുന്ന പടവുകൾ അന്നേൽപ്പിച്ച മുറിവുകൾ കാൽ മുട്ടുകളിൽ നീറ്റൽ സമ്മാനിക്കാറുണ്ട്. കണ്ണീരുണങ്ങിയ കവിൾത്തടം പോലെ നീർ വഴികൾ വരണ്ടു കിടക്കുന്നു. പരൽ മീൻ കുഞ്ഞുങ്ങൾ നീന്തി തുടിക്കാൻ മറന്നത് പോൽ കുഴി വട്ടങ്ങളിൽ നിറഞ്ഞ ഇത്തിരി വെള്ളത്തിൽ നിശ്ചല ദൃശ്യങ്ങൾ ആകുന്നു. പശുക്കളും ആടുകളും മേഞ്ഞു നടന്ന വയലേലകൾ ഇന്ന് അനാഥമായി കിടക്കുന്നു.

വയൽ വരമ്പുകൾ പാഴ് ചെടികൾ മൂടി സഞ്ചാരയോഗ്യമല്ല. വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും ഓർമകളിൽ പോലും അന്യം നിന്നു പോകുന്നു. വെയിൽ വരച്ച നിഴൽ ചിത്രങ്ങൾക്ക് ചാരുത പകരാൻ തെങ്ങോലകളുടെ സമൃദ്ധിയില്ല. വരൾച്ച കൊണ്ടായിരിക്കും മണ്ണിന്റെ നിറം പോലും നരച്ചിരിക്കുന്നു. വരണ്ട കാറ്റേറ്റ് കാവിലെ മരത്തിൽ ഇപ്പോൾ കിളികൾ ചിലയ്ക്കാറില്ല, ചേക്കേറാൻ ചില്ലകൾ തേടി അലയുന്നുണ്ടാകാം.

കെട്ട കാലത്തിന്റെ ആവരണങ്ങൾ എടുത്തു അണിഞ്ഞ നാമിന്ന് വേഗ സഞ്ചാരത്തിന്റെ യാന്ത്രികതയിൽ അലിഞ്ഞു സ്വയം എരിഞ്ഞടങ്ങുന്നു, എല്ലാം തച്ചുടയ്ക്കുന്നു. ചില ഓർമകളും നൊമ്പരങ്ങളും നമ്മെ വിട്ടു പോകാൻ മടിക്കും, ചിലത് പൊള്ളിച്ചു കൊണ്ടിരിക്കും, ചിലത് സ്ഥലകാലഭേദങ്ങൾ ഇല്ലാതെ മനസ്സാഴങ്ങളിൽ നെരിപ്പോട് തീർക്കും. പെയ്‌തൊഴിഞ്ഞിട്ടും തീരാതെ പ്രളയത്തിന്റെ സങ്കടക്കടൽ തീർക്കും, മനസിനെ കടഞ്ഞെടുത്ത് മതി വരാതെ നൊമ്പരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കും. ഓർമയിലെവിടെയോ കറുത്ത ചിലന്തിയെപ്പോലെ വല കെട്ടി പിന്നെ പതിയിരിക്കും.

നല്ല കാലത്തിന്റെ ശിഷ്ടത്തുടിപ്പ് എന്ന പോലെ ആ കറുത്ത പാട് കാലിൽ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്. പൂർവ കാലത്തിന്റെ ബാക്കി പത്രമെന്നോണം അതിലൊരു തരി മണ്ണ് ഉണ്ടായിരിക്കും എന്റെ നനവാർന്ന ഓർമകളുടെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്നിട്ടുണ്ടാകും.

പ്രകൃതിയുടെ പക പോലെ ഒരു വരണ്ട കാറ്റ് എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട് കുന്നിൻ മുകളിലൂടെ വല്യ മരം ചുറ്റി കടന്നു പോയി.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP