Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിട്ടാക്കടം എഴുതിത്തള്ളൽ എന്നു പറഞ്ഞാൽ ലോൺ എടുത്തയാളെ ഫ്രീയായി വിടുക എന്നാണോ? കിട്ടാക്കടം, എന്നാൽ ഒരിക്കലും കിട്ടാത്തകടം എന്നല്ല; മലയാളി മാധ്യമങ്ങളും ബുദ്ധിജീവികളും ഉപയോഗിക്കുന്ന 'എഴുതി തള്ളൽ' എന്തെന്ത് അറിയാം..

കിട്ടാക്കടം എഴുതിത്തള്ളൽ എന്നു പറഞ്ഞാൽ ലോൺ എടുത്തയാളെ ഫ്രീയായി വിടുക എന്നാണോ? കിട്ടാക്കടം, എന്നാൽ ഒരിക്കലും കിട്ടാത്തകടം എന്നല്ല; മലയാളി മാധ്യമങ്ങളും ബുദ്ധിജീവികളും ഉപയോഗിക്കുന്ന 'എഴുതി തള്ളൽ' എന്തെന്ത് അറിയാം..

ഹരിദാസൻ പി ബി

ലയാളത്തിൽ ഇടതു വലതു പക്ഷ ഭേദമില്ലാതെ എല്ലാ ബുദ്ധിജീവികളും അവരിലൂടെ മിക്ക യുവാക്കളും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് 'കിട്ടാക്കടം' 'എഴുതി തള്ളൽ'. ഇടക്കാലം കൊണ്ട് ചർച്ചയിൽ നിറഞ്ഞ ഈ സംഭവം വീണ്ടും സൈബറിടങ്ങലിൽ സജീവമായിട്ടുണ്ട്. ഡോ. തോമസ് ഐസക്ക് അടക്കം വീണ്ടും എഴുതിത്തള്ളൽ വിഷയത്തിൽ അധികരിച്ചു കൊണ്ട് പോസ്റ്റിടുകയും അത് ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്താണ് കിട്ടാക്കടവും എഴുതിത്തള്ളലും എന്നതിനെ കുറിച്ച് വിശദമായ ലേഖനം പ്രസിദ്ധീകരിക്കുന്നത്.

I) എന്തുകൊണ്ടാണ് NPA categorization, TECHNICAL WRITE OFF AND WAIVE OFF എന്നീ ഫിനാൻഷ്യൽ അക്കൗണ്ടിങ് ബാങ്കുകൾ പാലിക്കുന്നത് .

1 ) നമ്മുടേത് പോലുള്ള ഒരു തുറന്ന ജനാധിപത്യത്തിൽ, ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസം നടക്കുന്ന രാജ്യത്ത്, എല്ലാ കമ്പനികളും പ്രത്യേകിച്ച് ബാങ്കുകൾ അവരുടെ ആസ്തി പട്ടിക ശുദ്ധവും സുതാര്യവുമായി പൊതുജന സമക്ഷം വെക്കുവാൻ ബാധ്യസ്ഥരാണ്.അതിന്റെ ഭാഗമായിട്ടുകൂടിയാണ് ബാങ്കുകൾ 'Prudential norms on Income Recognition, Asset Classification and Provisioning pertaining to Advances' എന്ന അക്കൗണ്ടിങ് പ്രാക്ടീസ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് നമ്മൾ പത്രമാസികകളിൽ ബാങ്കുകളുടെയും പല കമ്പനികളുടെയും ആസ്തിപട്ടികയും ലാഭനഷ്ടകണക്കുകളും ദിവസേന പത്രങ്ങളുടെ ഇന്നർ പേജുകളിൽ കാണാറുള്ളത്. അതിനായി ഇന്ത്യയിലെ ഫിനാൻഷ്യൽ സ്ഥാപനങ്ങൾക്ക് ക്യാപിറ്റൽ മാർക്കറ്റും, Reserve Bank of India യും, ചാർട്ടേർഡ് അക്കൗണ്ടന്റുമാരും അടങ്ങുന്ന നമ്മുടെ ജനാധിപത്യം പല ഗൈഡലൈനുകളും നിർദ്ദേശങ്ങളും കല്പനകളും കാലാകാലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവ, പ്രത്യേകിച്ച് ബാങ്കുകളുടേത്, International Accounting Standard പ്രകാരം ഉള്ളവകൂടിയാകുന്നു. ഇതൊക്കെ മുടങ്ങാതെ എല്ലാ വർഷവും എല്ലാ ത്രൈമാസങ്ങളിലും എല്ലാ ബാങ്കുകളും കാലാകാലങ്ങളായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇനിയൊരു പ്രധാന കാര്യം നമ്മുടെ ബാങ്കുകൾ പാലിക്കുന്നതുപോലുള്ള NPA categorization രീതി ചില ബെഞ്ച് മാർക്ക് വ്യത്യാസങ്ങളോടെ ലോകത്തെ മിക്ക ജനാധിപത്യ രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട്.

2) ഇങ്ങനെയുള്ള അക്കൗണ്ടിങ് പ്രാക്ടീസുകൾ ബാങ്കുകളുടെയും, രാജ്യത്തെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റിക്കും ആവശ്യമാണ്. ലോക സാമ്പത്തിക വ്യവസ്ഥിതി കാലാകാലങ്ങളിൽ പലതരം ഫിനാൻഷ്യൽ ഷോക്കുകളിൽ, സുനാമികളിൽ പെടാറുണ്ട്. അത്രരം സന്ദർഭങ്ങളിൽ രാജ്യത്തെ സാമ്പത്തിക സുസ്ഥിരത മുന്നിൽ കണ്ടുകൊണ്ടുകൂടിയാണ് ജനാധ്യപത്യങ്ങളും ക്യാപിറ്റൽ വ്യവസ്ഥിതിയും ബാങ്കുകൾക്ക് ഇത്തരം നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഇത്തരം അക്കൗണ്ടിങ് രീതികൾ ഉരുത്തിരിയിച്ചിരിക്കുന്നത്. ബാങ്കുകൾ അവ മുടങ്ങാതെ പാലിക്കുന്നത്.

3) 1991 ൽ ശ്രീ മന്മോഹൻ സിങ് ഫിനാൻസ് മിനിസ്റ്റർ ആയിരുന്നപ്പോൾ ബാങ്കുകളുടെ പ്രവർത്തനവും സ്ട്രക്ച്ചറും അക്കൗണ്ടിങ് രീതികൾ എന്നിങ്ങനെ സമഗ്രമായി വിലയിരുത്താൻ നിയോഗിച്ച നരസിംഹൻ കമ്മിറ്റിയുടെ, Narasimhan Committee (Committee on the Financial System - CFS), നിർദ്ദേശങ്ങൾ പ്രകാരമാണ് ഇപ്പോൾ ഇന്ത്യയിലെ ഫിനാൻഷ്യൽ സ്ഥാപങ്ങളിലെ ഈ അക്കൗണ്ടിങ് രീതി നടക്കുന്നത്. ഏകദേശം 1993 മുതൽ ഇതിലെ നിർദ്ദേശങ്ങൾ ബാങ്കുകൾ നടപ്പാക്കി തുടങ്ങി. പിന്നീട് കുറച്ചു വര്ഷങ്ങളെടുത്താണ് ഇവ ബാങ്കുകളിൽ സ്ട്രീം ലൈൻ ചെയ്യപ്പെട്ടത്. (കാലാകാലങ്ങളിൽ ഇതിലെ പല ബെഞ്ച് മാർക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്). ഈ കമ്മിറ്റിയെ ശ്രീ മന്മോഹൻ സിങ് പിന്നീട് കൊണ്ടുവന്ന ലിബറലൈസേഷനുമായി ബന്ധപ്പെടുത്തി കാണേണ്ട കാര്യമില്ല. ഇതൊരു ആവശ്യമായി സാമ്പത്തിക വിദഗ്ധനായിരുന്ന ശ്രീ മന്മോഹൻ സിങ് മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഇതിനെ 1991 ൽ ശ്രീ മന്മോഹൻ സിങ് കൊണ്ടുവന്ന ഉദാരവൽക്കരണ നയങ്ങളുമായി അധികം കൂട്ടിവായിക്കരുത്.

4) ഇനി 'Prudential norms on Income Recognition, Asset Classification and Provisioning pertaining to Advances' എന്ന് മുഴുവനായി വായിക്കണ്ട മലയാളി മാധ്യമങ്ങൾ കിട്ടാക്കടം എന്ന് വിളിക്കുന്ന അക്കൗണ്ടിങ് സിസ്റ്റത്തെ കുറിച്ച് ചില കാര്യങ്ങൾ. വിവേകപൂർണമായി ബാങ്കുകളിലെ ലോണുകളെ വിലയിരുത്തി അവയിൽ നിന്നുള്ള വരുമാനത്തെ വിലയിരുത്തി ആവശ്യമായ കരുതൽ ശേഖരം മാറ്റിവെച്ചു കൊണ്ടുള്ള അക്കൗണ്ടിങ് എന്ന് പറയാം. യഥാവിധി മാസഗഡുക്കൾ വരുന്നവയും (Performing) അല്ലാത്തവയുമായ, നിഷ്‌ക്രിയ മായ, ആസ്തികൾ ഏവ എന്ന് വിലയിരുത്തി നിരീക്ഷിച്ചു് അതിനനുസൃതമായി മാത്രം പലിശ മുതലായ വരുമാനങ്ങൾ വാർഷിക കണക്കിൽ ഉൾപ്പെടുത്തി, ഫിനാൻഷ്യൽ അക്കൗണ്ടിങ് നടത്താൻ നിർദ്ദേശിക്കുന്ന ശുപാർശകൾ ആണ് ഇവ . ഇവ യഥാവിധി മനസ്സിലാക്കി വിവിധ ബാങ്കുകളിൽ പ്രാവർത്തികമാകാൻ പിന്നെയും കുറച്ചു വർഷങ്ങൾ എടുക്കുകയുണ്ടായി.

5) പിന്നീട് 1998 ൽ, Narasimham-II Committee(1998), ശ്രീ ചിദംബരം നിയമിക്കുകയുണ്ടായി. അതുകഴിഞ്ഞു The Y2K computer flaw ക്കും ബാങ്കുകൾ ഒരു പാട് ശ്രമങ്ങൾ നടത്തേണ്ടിവന്നു. 2003 കാലഘട്ടത്തോടുകൂടിയാണ് ബാങ്കുകളിൽ core Banking സംവിധാനം, കംപ്യൂട്ടറൈസേഷൻ, നടപ്പായി തുടങ്ങിയത്. ബാങ്കുകളിലെ ഉദ്യോഗസ്ഥർ ഇവയൊക്കെ കൈകാര്യം ചെയ്യാൻ എഡ്യൂക്കേറ്റഡ് ആയിരുന്നില്ല ഒപ്പമെത്തിയിരുന്നില്ല. മാത്രമല്ല കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ നടപ്പാക്കി തുടങ്ങിയ ആദ്യകാലങ്ങളിൽ, NPA categorization അക്കൗണ്ടിങ് സിസ്റ്റം ആവശ്യപ്പെടുന്ന സങ്കീർണ്ണമായ പരാമീറ്ററുകൾ, അന്നത്തെ ബാങ്കിങ് സോഫ്റ്റ് വെയറിൽ, സ്വയമേവ ഉൾക്കൊള്ളിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . മാന്വൽ ആയി ചെയ്യുകയായിരുന്നു പതിവ്. അപ്പോഴാണ് 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഇതൊക്കെ പിന്നീട് 2010 കൾക്ക് ശേഷം പ്രതിഫലിക്കപെട്ട NPA ( കിട്ടാക്കടം) തുകകളിൽ പ്രതിഫലിക്കുന്നുണ്ട്.

II) NPA അക്കൗണ്ടിങ് സിസ്റ്റം ബേസിക്‌സ്

മലയാളത്തിലെ ഇടതു വലതു പക്ഷ ഭേദമില്ലാതെ എല്ലാ ബുദ്ധിജീവികളും അവരിലൂടെ മിക്ക യുവാക്കളും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് ഒന്ന് കിട്ടാക്കടം. രണ്ട് എഴുതി തള്ളൽ . മോദി എഴുതിത്ത്തള്ളി എന്നൊക്കെയാണ് പ്രയോഗിക്കൽ. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇതു രണ്ടും ടെക്നിക്കൽ പദങ്ങളാണ്. ബാങ്കുകാരും ചാർട്ടേർഡ് അക്കൗണ്ടന്റ് മാരും അവരുടെ ആസ്തിബാദ്ധ്യതകളുടെ പട്ടികകളിലും, എഴുത്തുകുത്തുകളിലും ഉപയോഗിക്കുന്ന വിഷയ സംബന്ധിയായ ടെക്നിക്കൽ പദങ്ങളാണ് Non Performing Asset and Technical Write off. ഈ പദങ്ങൾക്ക് തുല്യമായ മലയാള പദങ്ങൾ ഇല്ലാത്തതുകൊണ്ടും മീഡിയ ക്കാരുടെ അജ്ഞതകൊണ്ടും പകരം തെറ്റായി ഉപയോഗിക്കുന്ന പദങ്ങളാണ് 'കിട്ടാക്കടം ' രണ്ട് 'എഴുതിത്ത്തള്ളൽ '. ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം. എഴുതി റെക്കോർഡ് റൂമിലേക്ക് തള്ള്ളല്ല എഴുതി തള്ളൽ. ഈ വാക്കുകളെ അവയുടെ മലയാളം ദ്യോതിപ്പിക്കുന്ന അർത്ഥത്തിൽ കാണരുത്. സയൻസുകാർക്കും ഡോക്ടർമാർക്കും വക്കീലന്മാർക്കും അവരവരുടേതായ വിഷയത്തിൽ ഉപയോഗിക്കുന്ന പല ഇഗ്ലീഷ് പദങ്ങൾക്കും അതിന്റെതായ മലയാളത്തിൽ തത്ഭവമായി പദങ്ങളില്ലാത്തതു പോലെ ഈ പദങ്ങൾക്കും തുല്യ അർത്ഥം വരുന്ന പദങ്ങൾ ഇല്ല അഥവ ഉപയോഗിക്കപ്പെടുന്നില്ല. മാത്രമല്ല കിട്ടാക്കടം, എഴുതിത്ത്തള്ളൽ എന്ന വാക്കുകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന അർത്ഥം പ്രതിഫലിപ്പിക്കുന്നു. വഴിയെ വിശദമാക്കാം.

Non Performing Asset, NPA, കിട്ടാക്കടം, എന്നാൽ ഒരിക്കലും കിട്ടാത്തകടം, എന്നല്ല ഉദ്ദേശിക്കപ്പെടുന്നത്. ഒരു ആസ്തി (Asset ) എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതു ഇപ്പോൾ നടക്കുന്നില്ല എന്ന് മാത്രം അർത്ഥം . എന്താണ് ഒരു ആസ്തിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ? മാസ ഗഡുക്കൾ യഥാവിധി വരണം ആ തുക വീണ്ടും വേറൊരു ആവശ്യക്കാരന് കടമായി കൊടുക്കണം അങ്ങനെയുള്ള മണി സർക്കുലേഷനുകളിലൂടെ രാജ്യം പുരോഗമിക്കണം. ബാങ്കിന് ലാഭം ഉണ്ടാകണം. ഈ ആസ്തിയിൽ ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല എന്ന് മാത്രം അർത്ഥം. It is a Non Performing Asset, NPA. കിട്ടാകടമല്ല.

ഉദാഹരണമായി നിങ്ങളൊരു ഹൗസ് ബിൽഡിങ് ലോൺ എടുത്തു എന്നുകരുത്തുക. മൂന്നു മാസം ഘഡുക്കൾ തെറ്റിച്ചാൽ, ഇന്റർനാഷനൽ അക്കൗണ്ടിങ് സ്റ്റാൻഡേർഡ് പാലിക്കുന്ന ഇന്ത്യയിലെ ബാങ്കുകൾ, ആ അക്കൗണ്ടിനെ NPA ആയി കണക്കാക്കുന്നു. നിങ്ങൾ ജോലി മാറിയതുകൊണ്ടോ വിദേശത്ത് പഠിക്കാൻ പോയതുകൊണ്ടോ ആയിരിക്കും മൂന്നു മാസം അടക്കാതിരുന്നത്. നിങ്ങളുടെ വീടിന് ഇപ്പോൾ ഒരു 70 വിലയുണ്ടാകും. നിങ്ങളുടെ ലോൺ ഔട്സ്റ്റാൻഡ് ഇങ് വെറും 25 ലക്ഷം ആയിരിക്കും. ഇതൊക്കെ ബാങ്ക് മാനേജർക്ക് അറിയുമെങ്കിലും സിസ്റ്റം പ്രകാരം ബാങ്കുകൾക്ക് അതിനെ NPA ആയി കണക്കാക്കേണ്ടിവരുന്നു. അടുത്ത മാസം നിങ്ങൾ മുടങ്ങിയ ഘഡുക്കൾ അടക്കുമ്പോൾ ആ അക്കൗണ്ട് നല്ല അക്കൗണ്ട് ആകുന്നു. അത് നല്ല ഒന്നാം ക്ലാസ് ആസ്തി ആയി മാറുന്നു. ബാങ്കുകൾ അടുത്ത ക്വാർട്ടറിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അത് NPA അല്ല. എന്നാൽ വേറെ ഏതെങ്കിലും അക്കൗണ്ട് അപ്പോഴേക്ക് NPA ആകാം. ചുരുക്കി പറഞ്ഞാൽ ബാങ്കുകളിൽ അതൊരു റണ്ണിങ് അക്കൗണ്ടിന് സമമാണ് . കുറെ കോടികൾ കിട്ടാകടമാകുന്നു. അടുത്ത ക്വാർട്ടറിൽ തിരിച്ചുവരുന്നു. അതിനടുത്ത ക്വാർട്ടറിൽ വേറെ ചില അക്കൗണ്ടുകൾ കിട്ടാകടമാകുന്നു. നിങ്ങൾ ഈ വർഷം പത്രങ്ങളിൽ വായിച്ച, തോമസ് ഐസക്ക് സർ പറഞ്ഞ, 12 .76 ലക്ഷം കോടി അല്ല അടുത്ത വർഷത്തെ 10 ലക്ഷം കിട്ടാക്കടം. അതിൽ വേറെ പല പുതിയ അക്കൗണ്ടുകളാണ്. കുറെ തിരിച്ചു വന്നു വേറെ പലതും ചേർക്കപ്പെട്ടു. തിരിച്ചുവന്ന അക്കൗണ്ടുകളൊക്കെ റിക്കവറി തന്നെ.


ഇനി എഴുതി തള്ളൽ: റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ 'TECHNICAL WRITE OFF' എന്നോ 'TECHNICAL OR PRUDENTIAL WRITE OF' എന്നും മറ്റും ഉപയോഗിക്കുന്ന പദത്തിന്റെ വികൃതമായ തൽഭവമായി മലയാളി മാധ്യമങ്ങളും ബുദ്ധിജീവികളും ഉപയോഗിക്കുന്ന പദമാണ് 'എഴുതി തള്ളൽ'. RBI i ഉപയോഗിക്കുന്ന TECHNICAL WRITE OFF പദത്തെ WAIVE OFF എന്ന പദവുമായി കൂട്ടി കുഴഞ്ഞാണ് മലയാളി മാധ്യമങ്ങൾ പ്രയോഗിക്കുന്നത്. ഒന്ന് പുനർവിചിന്തനം ചെയ്യാതെ ക്രോസ്സ് വെരിഫൈ ചെയ്യാതെ എല്ലാ ബുദ്ധിജീവികളും എഴുതി റെക്കോർഡ് റൂമിലേക്ക് തള്ളുക എന്ന അർത്ഥത്തിൽ ഇതിനെ മനസ്സിലാക്കിവെച്ചിരിക്കുന്നു. കേരളത്തിലെ യുവാക്കൾ മുഴുവൻ കാര്യങ്ങളെ അങ്ങനെതന്നെ മനസ്സിലാക്കി 'പ്രബുദ്ധ' മലയാളികൾ മുഴുവൻ ഈ തെറ്റായ മനസ്സിലാക്കലിൽ ജീവിക്കുന്നു. ഒരു ബാങ്ക് ഇനി കിട്ടാനിടയില്ല എന്ന് തീരുമാനിച്ചു് ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്ന് ഒരു ലോണിനെ നീക്കുന്ന പ്രക്രിയയെ WAIVE OFF എന്നാണ് പറയുക. TECHNICAL WRITE OFF ബാങ്കുകൾ ചെയ്യുന്നതിന് പല കാരണങ്ങൾ പറയാം. അതിൽ ഏറ്റവും പ്രധാനം നേരത്തെ പറഞ്ഞ PRUDENTIAL ആയി, അവരുടെ ആസ്തിപട്ടിക നിരന്തരം നിരീക്ഷിച്ചിരിക്കുന്നതിന്റെ ഭാഗമായി, ശുദ്ധവും സുതാര്യവുമായി ബാങ്ക് ബാലൻസ് ഷീറ്റ് പൊതു ജന മധ്യത്തിൽ വെക്കുന്നതിന്റെ ഭാഗമായി ചെയ്യേണ്ട ഒരു തുറന്ന ജനാധിപത്യത്തിൽ, എല്ലാ ബാങ്കുകളുടെയും കമ്പനികളുടെയും ചുമതലയാണത്.

ഇങ്ങനെചെയ്യുന്നതുകൊണ്ട്, Technical Write off ചെയ്യുന്നതുകൊണ്ട്, ബാങ്കുകൾക്ക് വേറെയും പല ഗുണങ്ങളുണ്ട് / കാരണങ്ങളുണ്ട്. ഒന്ന് മുകളിൽ പറഞ്ഞ ഫിനാൻഷ്യൽ സുനാമികൾ വരുമ്പോൾ, വന്നാൽ, സുദൃഢമായി നിലനിൽക്കാൻ കഴിയുന്നു. (അറിയുക 2008 ലെ സാമ്പത്തിക പ്രതിസന്ധികാലത്ത് അമേരിക്കയിൽ 400 ലധികം ബാങ്കുകളാണ് പൊളിഞ്ഞുപോയത്. നിങ്ങൾ രാവിലെ ATM കാർഡുമായി ചെന്നാൽ കാശുകിട്ടില്ല. ഇന്ത്യയിൽ ബാങ്ക് പരാജയം എന്ന വാക്ക് കേൾക്കാത്തതുകൊണ്ട് പലർക്കും ഇതിലെ കാര്യ ഗൗരവം മനസ്സിലേക്ക് കേറുന്നില്ല). 2) ഗഡുക്കൾ വരാത്ത അക്കൗണ്ടുകളിൽ നിന്ന് പലിശ എഴുതി ചേർത്ത് ആ ലാഭത്തിനുമുകളിൽ ബാങ്കുകൾക്ക് ടാക്‌സ് കൊടുക്കേണ്ടിവരുന്നില്ല. ടാക്‌സ് കൊടുക്കുന്നതിൽ നിന്ന് ബാങ്കുകൾക്ക് ഒഴിയാം. മാത്രമല്ല പിന്നീട് വർഷങ്ങൾ കഴിഞ്ഞു ആ അക്കൗണ്ടിൽ ഗഡുക്കൾ തിരിച്ചുവരുമ്പോൾ റിക്കവറി വരുമ്പോൾ ആ തുകക്ക് മുകളിൽ ടാക്‌സ് കൊടുക്കേണ്ടതില്ല. 3) ഇത്തരം അക്കൗണ്ടുകൾക്ക് മുകളിൽ ബാസൽ ഇന്റർനാഷണൽ അക്കൗണ്ടിങ് സ്റ്റാൻഡേർഡ് പ്രകാരം പാലിക്കേണ്ട Capital adequacy തോത് കുറഞ്ഞു കിട്ടുന്നു. 4) ഇന്റർനാഷണൽ അക്കൗണ്ടിങ് സ്റ്റാൻഡേർഡ് പാലിക്കുന്ന ബാങ്കുകൾ എന്ന നിലക്ക് അന്താരാഷ്ട്ര വിശ്വാസ്യത, അംഗീകരണം, കിട്ടുന്നു. ഇന്ത്യയിലെ ബാങ്കുകൾ അന്താരാഷ്ട്ര വ്യവഹാരങ്ങളിൽ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. അല്ലെങ്കിൽ ഉദാഹരണമായി നമ്മുടെ തൃശൂർ ആസ്ഥാനമായ ബാങ്കുകളെയൊക്കെ അന്താരാഷ്ട്ര വ്യവഹാരങ്ങളിൽ എങ്ങനെ അവർക്ക് വിശ്വാസ്യത ഉണ്ടാകും. 5) ഇവിടെ ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം, കേരളത്തിലെ ബുദ്ധിജീവികൾക്ക് ഒരു പക്ഷെ അറിയാത്ത കാര്യം, അല്ലെങ്കിൽ അറിഞ്ഞിട്ട് മറച്ചുവെക്കുന്ന കാര്യം, Technical Write off ചെയ്യുന്നതുകൊണ്ട്, ബാങ്കുകൾക്ക് ആ അക്കൗണ്ടുകളിലെ ഈടുകൾക്ക് മുകളിലുള്ള യാതൊരു അവകാശവും , തുടർ നടപടിക്കുള്ള യാതൊരു അവകാശങ്ങളും ഇല്ലാതാകുന്നില്ല എന്നതാണ്. ബാങ്കുകൾ അത് തുടർന്നുകൊണ്ടേയിരിക്കുന്നു.

അപ്പോൾ ഈട് ഇല്ലെങ്കിലോ എന്ന ചോദ്യം വരുന്നു. അത് വർഷങ്ങൾക്ക് മുൻപ് ആ അക്കൗണ്ട് ബാങ്കിലേക്ക് വരുമ്പോൾ, അഞ്ചു വർഷങ്ങൾക്ക് മുൻപോ പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുൻപോ നടത്തുന്ന ബിസിനസ്സ് തീരുമാനങ്ങളാണ്. Banks are in the business of Business/ finance. അവിടെ എപ്പോഴും ചില പരാജയങ്ങൾ business failures ഉണ്ടാകും. ഉദാഹരണമായി നിങ്ങളുടെ മകൻ ഇപ്പോൾ ഒരു സ്റ്റാർട്ടപ്പ് ബിസിനസ്സ് തുടങ്ങുന്നു. അവന് കുറെ കമ്പ്യൂട്ടറുകൾ വാങ്ങണം. ഇടില്ലാതെ ലോൺ കൊണ്ടുക്കേണ്ട എന്നാണോ. ബിസിനസ്സ് കുറെ കാലം ഭംഗിയായിനടക്കുന്നു. പിന്നീട് പരാജയപെട്ടു എന്ന് കരുതുക . ആ കമ്പനിയിൽ ഈടു നടത്തിയെടുക്കാൻ പോയാൽ നിങ്ങൾക്ക് എന്താണ് കിട്ടുക. അവിടെ പോയാൽ ബാങ്കുകൾക്ക് എന്താണ് ഈട് കിട്ടുക. കുറെ പഴയ കമ്പ്യൂട്ടറുകൾ മാത്രം. വിറ്റാൽ ആക്രി വിലമാത്രം . എന്നുവെച്ചു് അത്തരം ലോണുകൾ കൊടുക്കേണ്ട എന്നാണോ. ഇതൊരു ബിസിനസ്സ് തീരുമാനത്തിന്റെ ഉദാഹരണത്തിനായി പറഞ്ഞതാണ്. ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകൾക്ക് ലോൺ Waive Off ചെയ്യേണ്ടി വരുന്നു. അതോടൊപ്പം ആ സംരഭകന്റെ credit റേറ്റിങ് , Crisil rating, creditworthiness, ബാധിക്കുന്നു. പിന്നീട് അദ്ദേഹത്തിന് ബാങ്കുകളിൽ നിന്ന് പുതിയ ലോണുകൾ കിട്ടാൻ സാധ്യത ഇല്ലാതാകുന്നു.

ഇനി ഈ വിഷയത്തിൽ ഐസക്ക് സാറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വന്നതും അതിനു താഴെ വന്ന ജന്റിൽമാൻ കമെന്റുകൾക്കും മറുപടി പറയാൻ ശ്രമിക്കാം

'സ്വതന്ത്രചിന്തകരുടെ കോർപ്പറേറ്റു പക്ഷപാതിത്വവും ബിജെപി ദാസ്യവൃത്തിയും'' : തികച്ചും വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പറച്ചിലുമാത്രമാണിത്. ഇത്തരം ചർച്ചകൾ ഞങ്ങൾ സംഘടിപ്പിക്കുന്നത് ലേഖനങ്ങൾ എഴുതുന്നത്, കേരളത്തിലെ യുവാക്കളെ പ്രതിയാണ്. സാറിന്റെ ഇത്തരം പോസ്റ്റുകൾ വളരെ നന്നായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിങ് മേഖലയി ലെ വിശ്വാസ്യത തകർക്കുന്നവയാണ്. ഇന്ത്യൻ ബാങ്കിങ് മേഖല ഇന്ന് വളരെ വിശ്വാസ്യത യോടെ പ്രവർത്തിച്ചുവരുന്നു. ഇന്ന് ഇന്ത്യയിലെ ബാങ്കുകൾ സാധാരണയിൽ സാധാരണക്കാർക്കുവരെ ഏതു സമയവും കേറി ചെന്ന് അവരുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റി യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കുന്നവയാണ്. ഒരു സർക്കാർ ഓഫീസിൽ പോലും അവനു ലഭിക്കാത്ത സ്വീകാര്യത സാധാരണക്കാർക്ക് ഇവിടെ അവർക്ക് ലഭിക്കുന്നു. എപ്പോൾ വേണമെങ്കിലും കേറിച്ചെച്ചെല്ലാം മാനേജറെ കാണാം. അവരുടെ കാര്യങ്ങൾ നിറവേറ്റപ്പെടുന്നു. പല സർക്കാർ ഓഫീസുകളിൽ പോലും ഇല്ലാത്ത സ്വീകാര്യതയാണത്. അതിന്റെ വിശ്വാസ്യതയെ തകർക്കുന്ന പ്രവർത്തനങ്ങളെ എതിർക്കുക എന്ന നിലക്കുള്ള ശ്രമം മാത്രമാണിത്. കേരളത്തിലെ യുവാക്കൾ പൊതുവെ സാമ്പത്തിക വിഷയങ്ങളിലും ഈ കാര്യത്തിലും ഒരുപാട് അജ്ഞതകളിലാണ്. അവർക്ക് യഥാർത്ഥ പൊസിഷനുകൾ വിവരിച്ചു ഇന്ത്യൻ ബാങ്കുകളെ കുറിച്ച് അവരിൽ നിലനിൽക്കുന്ന, ഇന്ത്യൻ ബാങ്കുകളിൽ ഉള്ള വിശ്വാസ കുറവ്, തിരുത്തുകയാണ് ഉദ്ദേശം. കോർപ്പറേറ്റു പക്ഷപാതിത്വo കൊണ്ടല്ല.

ഈ പോസ്റ്റിനും താഴെ വന്ന കമെന്റുകളിലെ ധ്വനിയും മുഴുവൻ 'അംബാനി അദാനി കോര്പറേറ്റുകൾക്ക്', 'ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ച തുക' എന്നൊക്കെയാണ്. ഒരു ദശാബ്ദംകൊണ്ട് ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ച തുക എന്നൊക്കെ പറയുമ്പോൾ, ''മനഃപൂർവ്വമല്ലാതെ'' കുടിശിക വരുത്തിയ ലിസ്റ്റിൽ, അദാനി-അംബാനിമാർ ഉണ്ടോ ..? പക്ഷെ ഇത്തരം പ്രസംഗകരോ എഴുത്തുകാരോ ആരും അദാനി അംബാനി ടാറ്റ ബിർള മഹീന്ദ്ര എന്നിവരുടെ എത്ര കോടി കിട്ടാകടമാണ്. എത്ര കോടി, ഏതു ബാങ്ക്, എപ്പോൾ എഴുതി തള്ളി എന്ന് ഇന്നേവരെ പറഞ്ഞിട്ടില്ല. കഴിഞ്ഞ ഇത്രയും വര്ഷങ്ങളായിട്ട് ഒരു പേരുപോലും ഒരു ഡീറ്റൈൽ പോലും ആരും തരുന്നില്ല. പറയൂ അദാനി അംബാനി മാരുടെ എത്ര കോടി ഏതു ബാങ്ക് ഏതു വർഷം എഴുതി തള്ളി. ആകെ നമുക്ക് കാണാവുന്നത് കുറച്ചു കോൺസ്പിറസി തിയറികൾ മാത്രമാണ്.

അത് കോൺസ്പിറസി തിയറി മാത്രമാണെന്നതിന് തെളിവ് ശ്രീ തോമസ് ഐസക്ക് സാറിന്റെ പോസ്റ്റ് തന്നെയാണ്. അദ്ദേഹം ഡീറ്റൈൽ തരുന്നു ' 1000 കോടിയിലേറെ വായ്പാ കുടിശികയുള്ള 26 പേർ. 500 കോടിക്കും 1000 കോടിക്കും ഇടയിൽ കുടിശിക ബാക്കിയുള്ള 40 കമ്പനികൾ.' ഇപ്പറയുന്ന അദാനിമാരുടെയും അംബാനി മാരുടയും ലോൺ ഏതായാലും 1000 കോടിക്ക് മുകളിലായിരിക്കുമല്ലോ. വെറും 26 അക്കൗണ്ടുകൾ. ഇതിൽ ഒരു പേര് പോലും ആരും കൊണ്ടുവരാത്തതെന്തേ ? 'മനഃപൂർവ്വമല്ലാതെ'' ( Willful defaulters and other defaulters) കുടിശിക എഴുതി തള്ളൽ , കുറച്ചു ബാങ്ക് MD, GM, ഉദ്യോഗസ്ഥന്മാർ എന്നിവർ മാത്രം കൂടിച്ചേർന്ന് സ്വകാര്യമായി ചെയ്യുന്ന പ്രക്രിയ അല്ല. ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും വെളിയിൽ നിന്നുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് മാർ ഓരോന്നായി ഒന്നൊഴിയാതെ എല്ലാവർഷവും പരിശോധിക്കുന്നവയാണെന്ന് എല്ലാ യുവാക്കളും പ്രത്യേകമായി അറിയുക. Repeat ഒന്നൊഴിയാതെ എല്ലാ അക്കൗണ്ടുകളും. രാജ്യത്തെ പ്രശസ്ത Chartered Accountant മാരും ബാങ്ക് ബോർഡ് ഉം കൂടി ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുത്ത് ചെയ്യുന്ന ഒരു annual closing exercise ൽ നടക്കുന്നതാണത്. സ്വകാര്യമല്ല . എല്ലാവര്ഷവും എത്ര MD , ജിഎം, എന്നിവർ ഓരോ വർഷവും റിട്ടയർ ആകുന്നു. ഇവരിൽ പലരും പ്രതിപക്ഷ അനുകൂലികളായിരിക്കും . ഒരു ഫോൺ വിളിയിൽ ഏതെങ്കിലുമൊരു പത്രക്കാരന്, അനൗ ദ്യോധി തികമായിട്ടെങ്കിലും ഈ വെറും 26 ൽ നിന്ന് ചില പേരുകൾ ജേർണലിസ്റ്റിക്ക് ധർമം കൊണ്ടെങ്കിലും പുറത്തുകൊണ്ടുവന്നു കൂടെ. ഇത്രയും പ്രതിപക്ഷവും ട്രേഡ് യൂനിയനുകളും ഉണ്ടായിട്ടും ഒരു പേരുപോലും വെളിയിൽ വരാത്തതെന്തുകൊണ്ട്. അങ്ങനെ ഇല്ലാത്തതുകൊണ്ടാണ് അത് കേൾക്കാത്തത്. കോടതികൾ മറികടന്നു എന്തൊക്കെ പത്രവാർത്തകൾ വരുന്നു . ഇത് മാത്രമെന്തേ വരാത്തത്. വർഷങ്ങളെത്രയായി ഇതൊക്കെ നമ്മൾ കേൾക്കുന്നു. ഇത്രയും കാലം ഒരു തുറന്ന ജനാധിപത്യത്തിൽ ഇതൊക്കെ വെളിയിൽ വരാത്തതെന്തേ. അങ്ങനെ ഇല്ലാത്തതുകൊണ്ടാണ് അത് കേൾക്കാത്തത്.

'എന്തെല്ലാം കടമ്പകൾ കടന്നാലാണ് ഒരു സാധാരണക്കാരന് ഏതാനും ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ കഴിയുക. ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ മറ്റു ബാങ്കുകളൊന്നും തൊടില്ല. പിന്നെ എങ്ങനെയാണ് ഈ കറക്ക് കമ്പനികൾ ഇത്രയും തുക പലരിൽ നിന്നായി എടുത്തത്? എന്ത് അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടർ ബോർഡ് ഇത്തരം വായ്പകൾ അംഗീകരിച്ചത്? ' .... ഇത്തരം അപവാദം കേട്ട് മടുത്തിട്ടായിരിക്കണം അദാനി ഗ്രൂപ്പ് അവരുടെ ലോൺ ആവശ്യങ്ങളുടെ 50 ശതമാനത്തിലേറെ വിദേശ ബാങ്കുകളിൽ പോയി എടുത്തിരിക്കുന്നത്. അദാനി ഗ്രൂപ്പ് ആകപ്പാടെ 2 .2 ട്രില്യൺ ബാങ്കുകളിൽ നിന്ന് കടമായി എടുത്തിരിക്കുന്നു എന്നാണു റിപ്പോർട്ട്. എന്തേ വിദേശബാങ്കുകൾ ചുമ്മാ ഒന്നും നോക്കാതെയാണോ ഇത്രയും വലിയ തുകകൾ അദാനിക്കും അംബാനിക്കും കൊടുക്കുന്നത്. ഫലം ഇന്ത്യയിലെ ബാങ്കുകൾക്ക് ബിസിനസ്സ് ഒപ്പോർച്ചുണിറ്റി നഷ്ടം. ഇപ്പോൾ അദാനി ഗ്രൂപ്പിൽ ഇന്ത്യൻ പബ്ലിക് സെക്ടർ റിൽ നിന്നുള്ള ലോണുകൾ അവരുടെ ആവശ്യത്തിന്റെ വെറും 21 ശതമാനം മാത്രമാണെന്നും അറിയുക.

ശ്രീ തോമസ് ഐസക്ക്: 'ഇതിലൊരാൾ 72000 കോടി രൂപ കുടിശിക വരുത്തിയ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിൽ ഒന്നാണെന്ന് തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞതാണ്. അദാനിയോ കേന്ദ്ര സർക്കാരോ ഇതു നിഷേധിച്ചിട്ടില്ലതാനും'. തെറ്റാണ് ഈ പറഞ്ഞത്. അദാനി, അവർ ഇത് നിഷേധിച്ചാണ്. എല്ലാ പത്രമാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചതുമാണ് . quote 'NEW DELHI: Adani Group on Saturday rebutted allegations of not paying bank loans saying it maintains an impeccable record of not a single NPA in three decades of its existence. 'The group maintains an impeccable record of not a single NPA in the three decades of its existence,' ...Economic Times.

ഇനി ഈ പോസ്റ്റിലെ ധ്വനി വസ്തുതകൾക്ക് നിരക്കുന്നതല്. , വൻ കോര്പറേറ്റുകൾക്ക് അദാനി അംബാനി ടാറ്റ ബിർള മഹീന്ദ്ര എന്നിവർക്ക് കൊടുത്തതുകൊടുക്കുന്നു എന്ന വാദം, വസ്തുതകൾക്ക് നിരക്കുന്നതല്ല എന്നതിന് സാറിന്റെ പോസ്റ്റിൽ തന്നെ തെളിവുണ്ട്. ...'2016 ലോക്‌സഭയിലെ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാൾ വലിയ വായ്പകളുള്ള വൻകിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. ' ....പ്രിയ യുവാക്കളെ 5 കോടി രൂപ എന്നത് വൻ കോര്പറേറ്റുകളൊന്നു മല്ല. അദാനി അംബാനി മാരുടെ ലോൺ പോർട്ട് ഫോളിയോ പതിനായിരക്കണക്കിന് കോടി തുകയുടേതാണ്. തൃശ്ശൂരിലെയും എറണാകുളത്തെയും ഓരോ തുണിക്കടകളുടെ ലോൺ 5 കോടിയിൽ അധികമാണ്. അങ്ങനെയുള്ള കിട്ടാക്കടമാണ് 86 .4 ശതമാനം എന്ന് സാറിന്റെ പോസ്റ്റിൽ പറയുന്നു . ബാക്കി എത്രയുണ്ട്. രാജ്യമെമ്പാടും ഇത്തരം 10000 കണക്കിന് നന്നായി നടക്കുന്ന 5 കോടിക്കും 100 കോടിക്കും ഇടയിലുള്ള MSME കളുണ്ട്. അവരാണ് രാജ്യ പുരോഗതിയുടെ രാജ്യ സമ്പത്ത് വ്യവസ്ഥയുടെ നെടും തൂണുകൾ. അവയിൽ ചിലവ പല കാരണങ്ങൾകൊണ്ടും കിട്ടാക്കടത്തിലേക്ക് പോകും. (അതിൽ ചിലതു ഒരു പക്ഷെ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ കൈകടത്തുലുകൾ ഉണ്ടായിരുന്നിരിക്കാം). എന്നാൽ ആകപ്പാടെ നോക്കിയാൽ ഇന്ത്യയിലെ ബാങ്കുകൾ, പ്രത്യേകിച്ച് പല സർക്കാർ ഓഫീസുകളുമായി തുലനം ചെയ്താൽ, അഴിമതി മുക്തമാണ്. നിങ്ങൾക്ക് നിങ്ങളുടെ അയൽക്കാരായ ബിസിനസ്സ് കാരുമായി ഇത് ചോദിച്ചു ഉറപ്പാക്കാവുന്നതാണ്.

3). 'എന്തുകൊണ്ട് കുടിശിക വരുത്തിയ മുഴുവൻ പേരുടെയും പേരുവിവരം കേന്ദ്ര സർക്കാർ പുറത്തുവിടുന്നില്ല? മര്യാദയ്ക്കു പ്രവർത്തിക്കുന്ന ആരുടെയും കണക്കുകൾ പ്രസിദ്ധപ്പെടുത്തണ്ട. പക്ഷേ, ബാങ്കിൽ നിന്നും വായ്പയെടുത്തിട്ട് തിരിച്ച് അടയ്ക്കാത്തവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്താൻ നിയമപരമായ തടസ്സമുണ്ടെങ്കിൽ ആ നിയമം അല്ലേ മാറ്റേണ്ടത്? ' .... ഈ വിഷയം സുപ്രീം കോർട്ട് വിശദമായി പഠിച്ചതാണ്. സുപ്രീം കോർട്ട് ബാങ്കിങ് സെക്ടറിലും എക്കണോമിയിലും അതുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് അത് തടഞ്ഞിരിക്കുന്നത്. സർക്കാരല്ല അത് തടഞ്ഞിരിക്കുന്നത്. ഇനി ഇക്കാര്യത്തിൽ ഒരു സാധാരണക്കാരനായ ഞാൻ കാണുന്ന ഇക്കാര്യത്തിലുള്ള പ്രശ്‌നം പറയാം. ഒരാൾക്ക് തന്റെ എതിർപക്ഷം ഒരു രാഷ്ട്രീയക്കാരന്റെയോ പൊതു പ്രവർത്തകന്റെയോ പത്രമാധ്യക്കാരന്റെയോ ഒരു ലോൺ മൂന്നു മാസത്തെ ഗഡു തെറ്റിച്ചു് കിട്ടാക്കടമായി നിൽക്കുന്നത് അറിയാമെന്നു കരുതുക. അയാൾ ഉടനെ ആ ബാങ്കിൽ ഒരു RTI ഫയൽ ചെയ്യുന്നു. എന്നിട്ടു ആ ഡിഫോൾട്ടറുടെ പേരുമായി പൊതു ഇടങ്ങളിൽ ചെന്ന് അദ്ദേഹത്തിന് പേര് ദോഷം ഉണ്ടാക്കാൻ എളുപ്പമാണ്. ഇതൊരു ചെറിയ ഉദാഹരണം. ഇങ്ങനെ പല വിഷയങ്ങളും അത് ബാങ്കിങ് മേഖലയിൽ ഉണ്ടാക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളും കൂലങ്കഷമായി പഠിച്ചാണ് സുപ്രീം കോർട്ട് കുടിശ്ശിക ക്കാരന്റെ പേരുവിവരം പുറത്തുവിടുന്നതിൽ നിന്നും ബാങ്കുകളെ RBI i യെ തടഞ്ഞിരിക്കുന്നത്.

4). ഇനി സൈബർ ലോകത്തെ എല്ലാ അറിവാളി കമൻഡ് വിദഗ്ധന്മാരും നടത്തുന്ന ഒരു രീതിപറയാം.ബാങ്കുകളിൽ നിന്നും അംബാനി അദാനി കോർപ്പറേറ്റുകൾ കൊള്ളയടിച്ച എന്നൊക്കെ പറഞ്ഞിട്ട് അവസാനം ഒരു ഉദാഹരണം പറയും ഗുജറാത്തുകാരൻ Mehul Choksi, Gitanjali Gems Ltd , REI Agro Ltd and ABG Shipyard Ltd എന്നീ പേരുകൾ നിരത്തും. സുഹൃത്തുക്കളെ നിങ്ങളുടെ വാദം അംബാനി അദാനി കോർപറേറ്റുകൾ ബാങ്കുകളെ കൊള്ളയടിക്കുന്നു എന്നാണ്. മേല്പറഞ്ഞതല്ലാത്ത വേറോരു ഉദാഹരണം പറയൂ. ഈ പേരുകൾ തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കേണ്ട. പറയാത്തിടത്തോളം കാലം നിങ്ങളുടേത് വെറും കോൺസ്പിറസി തിയറി മാത്രമാണ്. കുറച്ചുകൂടി പേരുകൾ ശ്രീ ശേഖർ ഗുപ്തയുടെ യൂട്യൂബ് വിഡിയോയിൽ കിട്ടും. ഒന്ന് പഠിക്കുക. നോക്കൂ മെഹുൽ ചോക്സിയുടേത് ഒരു ഫ്രോഡ് കേസ് ആകുന്നു. അത് ജെംസ് ആൻഡ് ഡയമണ്ട് മേഖലയിൽ നടന്ന ഒരു ചെയിൻ ഓഫ് തട്ടിപ്പുകളാണ്. അതിൽ ബാങ്കുകളും പെട്ടിട്ടുണ്ട്. ഇവിടെ മനസ്സിലാക്കാനുള്ളതെന്തന്നാൽ ഇന്ത്യൻ ഡയമണ്ട് ഇൻഡസ്ടറി യുടേത് അനിതരസാധാരണമായ ഒരു വിജയ കഥയാണ്. നമ്മളൊക്കെ ഇന്ത്യൻ IT മേഖലയിലെ വിജയകഥകൾ പരിചയപ്പെട്ടിട്ടുണ്ട്. അതുപോലെ വേറൊരു വിജയകഥയാണ് ഇന്ത്യൻ ജെംസ് ആൻഡ് ജ്യൂവെൽസ് ഡയമണ്ട് മേഖലയുടേത്. Antwerp ലും ബെൽജിയത്തിലുമായി നിലനിന്നിരുന്ന ഡയമണ്ട് ഇൻഡസ്ട്രിയെ കുറേശ്ശേ കുറേശ്ശെയായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന കുറെ ജെയിൻ, ഗുജറാത്തി വിജയകഥയാണത്. ഈ വർഷം മാത്രം India's exports of cut and polished diamonds to $22-22.5 billion in FY2023. അതായത് ഏകദേശം 180000 കോടി രൂപ. ഓരോ വർഷവും ഇതിന് സമാനമായ തുക അവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. അതിൽ ഒരു bad nut, Mehul Choksi, ഈ മേഖലയിൽ ഒരു തട്ടിപ്പുനടത്തി. അതാണ് ബാങ്കുകൾക്ക് നഷ്ടമായ തുക. ഏകദേശം 1000000 യുവാക്കൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. അതായത് ഗൾഫിലേക്ക് ഓടി പോയി പാസ്സ് പോർട്ട് അടിയറവും വെച്ച് മോഡേൺ ഡേ അടിമ ആകുന്നതിനുപകരം അവർ ഡീസെന്റ് മണി ഇവിടെ തന്നെ ഉണ്ടാക്കുന്നു. ഇതൊക്കെ കണക്കിലെടുത്തുകൊണ്ട് ഇക്കാര്യം വിലയിരുത്തുക.


5) 'മനഃപൂർവ്വം കുടിശികവരുത്തിയവരുടെ ലിസ്റ്റ്'' ലോക സഭയിൽ ചോദ്യത്തിന് ഉത്തരമായി നൽകിയിരുന്നു. പക്ഷേ, അതിൽ ഭീമൻ കോർപ്പറേറ്റുകളൊന്നും ഇല്ല. ബാക്കിയുള്ളവർ കുടിശികയാക്കിയിരിക്കുന്നത് മനഃപൂർവ്വം അല്ലായെന്നാണ് റിസർവ്വ് ബാങ്ക് പറയുന്നത്. ഈ വേർതിരിന്റെ മാനദണ്ഡം എന്താണ് എന്നൊന്നും നമുക്ക് അറിയില്ല. ഇത് ബാങ്കുകൾ മാത്രം അറിഞ്ഞാൽ മതിയോ? ' ബാങ്കുകൾക്ക് മാത്രമല്ല സർ അതറിയുന്നത് . ബാങ്കുകളിലെ എല്ലാ ലോണുകളും, ഒരു കോടി, അഞ്ചു കോടി ക്കൊക്കെ മുകളിലുള്ള എല്ലാ ലോണുകളും ഓരോന്നായി വെളിയിൽ നിന്നുള്ള ഒരു ഏജൻസി, ഇതിനായി നിയോഗിക്കപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടൻഡ് , ഓരോ അക്കൗണ്ടുകളായി വെരിഫൈ ചെയ്ത്, ഓരോ വർഷവും ഇതൊക്കെ സർട്ടിഫൈ ചെയ്തിട്ടാണ് സർ ബാങ്കുകൾ പൊതുജനമധ്യത്തിൽ അവരുടെ ആസ്തി പട്ടിക പ്രസിദ്ധീകരിക്കുന്നത്. അതിനൊക്കെ മാനദണ്ഡങ്ങളുണ്ട് അതൊക്കെ ഓരോ അക്കൗണ്ടുകളായി ചെക്ക് ചെയ്യപ്പെടുന്നുണ്ട്.

6) ഇനി ഏറ്റവും പ്രധാനപ്പെട്ട ആരോപണം: ഇങ്ങനെ എഴുതിത്ത്തള്ളിയതിൽ എത്ര തിരിച്ചുവന്നു ? '2022-ലെ നിഷ്‌ക്രിയാസ്തികളോട് എഴുതിത്ത്തള്ളിയ കടവും ചേർത്താൽ കിട്ടുന്ന തുക 21 ലക്ഷം കോടിയിലേറെ വരും' ഈ തുക വച്ചാണ് എത്ര തിരിച്ചു വന്നു എന്ന് കണക്കാക്കുന്നതെങ്കിൽ ഓരോ വർഷവും വളരെ വളരെ വലിയൊരു തുക തിരിച്ചു വരുന്നുണ്ട്. ഇതാർക്കും കണക്കാക്കാൻ പറ്റില്ല അത്രയ്ക്ക് വലിയ തുകയാണ് തിരിച്ചു വരുന്നത്. വിശദീകരിക്കാം. നിഷ്‌ക്രിയാസ്തി ആയി പറയുന്ന 12 .76 ലക്ഷം കോടി എന്നത് ഒരു റണ്ണിങ് അക്കൗണ്ട് ആകുന്നു. ( 12 .76 ലക്ഷം കോടി എന്നത് സാറിന്റെ പോസ്റ്റിൽ നിന്നെടുത്തതാണ്). ഉദാഹരണമായി നിങ്ങളൊരു ഹൗസ് ബിൽഡിങ് ലോൺ എടുത്തു എന്ന് കരുതുക. അമ്പതു ലക്ഷം ലോൺ. നിങ്ങൾ മൂന്നു ഘഡുക്കൾ തെറ്റിച്ചു. ഉടനെ അത് ബാങ്കിന്റെ പുസ്തകത്തിൽ അമ്പതു ലക്ഷം രൂപയുടെ നിഷ്‌ക്രിയാസ്തി ആയി മാറുന്നു. കുറച്ചു മാസങ്ങക്ക് ശേഷം നിങ്ങൾ മുടങ്ങിക്കിടക്കുന്ന ഘഡുക്കളായ മൂന്നുമാസത്തെ ഗഡുക്കളായ Rs9000 ഗുണം 3 , 27000 രൂപ അടക്കുന്നതോടുകൂടി ബാങ്കിലെ നിഷ്‌ക്രിയാസ്തി യുടെ റിക്കവറി 5000000 ആണ്. 27000 അല്ല. ഇങ്ങനെ അനേകം അക്കൗണ്ടുകളിൽ രാജ്യം മുഴുവനായി എടുത്താൽ റിക്കവറി is very huge. വേറെ ഏതെങ്കിലും പുതിയ അക്കൗണ്ട് ഈ കാലയളവിൽ നിഷ്‌ക്രിയാസ്തി ആയി മാറുന്നു. റിപ്പീറ്റ് ഇതൊരു റണ്ണിങ് തുക ആകുന്നു.പല നിഷ്‌ക്രിയാസ്തികളും പുതിയവയാണ്. പഴയത് റിക്കവറി ആയി. അതിൽ ഇൻഫ്രാസ്റ്റ്ക്ച്ചർ നു കൊടുത്ത ലോണുകൾ മാത്രമാണ് പല വർഷങ്ങളോളം നിഷ്‌ക്രിയാസ്തി ആയി തുടരുക.

ഇവിടെ TECHNICAL WRITE OFF ചെയ്ത അക്കൗണ്ടുകളിൽ എത്ര തിരിച്ചുവന്നു എന്നാണ് ചോദിക്കേണ്ടത്. ഇന്ത്യൻ പബ്ലിക് സെക്ടർ ബാങ്കുകളിൽ അത് കുറവായതിന് പലകാരണങ്ങളുണ്ട്. ഇവിടെ ഓർക്കേണ്ട വേറൊരു പ്രധാന കാര്യം റിക്കവറി വന്നു എന്ന് പറയുന്ന 1 .3 ലക്ഷം കോടി എന്ന് പറയുന്നത് അടുത്ത കാലത്തെ ഒന്നും ആയിരിക്കണമെന്നില്ല. അതൊരു പക്ഷെ 2005 , 2010 എന്നിങ്ങനെ എപ്പോഴെങ്കിലും കൊടുത്ത ലോണുകളിൽ നിന്നായിരിക്കും കിട്ടാക്കടത്തിൽ നിന്നായിരിക്കും 1 .3 ലക്ഷം കോടി തിരിച്ചു വന്നിരിക്കുക. തിരിച്ചുപിടിച്ചിരിക്കുക. ( വിശദവിവരം ഓരോ ലോണുകളായി പരി ശോധി ക്കേണ്ടിവരും). പിന്നെ തിരിച്ചുപിടിക്കൽ വളരെ വളരെ വൈകുന്നതിന് ഇന്ത്യൻ പബ്ലിക് സെക്റ്റർ ബാങ്ക് ന്റെ സ്വഭാവവും കൂടി കാരണമാണ്. Nobody is going to be rewarded for such effort. പ്രത്യേകിച്ച് retirement കാംക്ഷിച്ചിരിക്കുന്നവരാണ് പല ടോപ് മാനേജർ മാരും. ഒരു ഉദാഹരണം പറയാം. ഈയിടെ ( Nov 2021ൽ ) SBI യുടെ ഒരു പഴയ ചെയർമാനെ രാജസ്ഥാൻ പൊലീസ് അശോക് ഗെഹ്ലോട്ടിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. ചെയർമാന്റെ പേര് Pratip Chaudhuri. ഇദ്ദേഹം 2013 ൽ റിട്ടയർ ചെയ്ത വ്യക്തിയാണെന്ന് ഓർക്കണം. അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന ഡൽഹിയിൽ പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്ട് 14 ദിവസത്തേക്ക് കസ്റ്റഡിയിലേക്ക് വിട്ടു ( പിന്നീട് ജാമ്യം കിട്ടി). ഇതിലെ പ്രധാന പോയിന്റ് എന്തെന്നാൽ ഈ അറസ്റ്റിനു കാരണമായ ജയ്പൂരിലെ ഒരു ഹോട്ടൽ പ്രോപ്പർട്ടിക്ക് ലോൺ കൊടുത്തത് അദ്ദേഹമല്ല. ആ ലോൺ കിട്ടാക്കടമായി മാറിയ കാലത്ത് അദ്ദേഹത്തിന് പങ്കില്ല. അദ്ദേഹം ചെയ്ത ഒരേ ഒരു കുറ്റം പണ്ടെങ്ങോ TECHNICAL WRITE OFF ചെയ്യപ്പെട്ടിരുന്ന ആ ഹോട്ടൽ പ്രോപ്പർട്ടി ഓക്ഷൻ ചെയ്യാൻ അദ്ദേഹം ബോംബെയിലിരുന്ന് , ചെയര്മാനായിരിക്കുമ്പോൾ, ഒപ്പിട്ടു എന്നത് മാത്രം. 2013 ൽ റിട്ടയർ ചെയ്ത വ്യക്തി ആണെന്നോർക്കണം. സമാധാനമായി retirement ചെയ്ത് വിശ്രമജീവിതം നയിക്കണമോ ഇത്തരം തലവേദനകൾ വലിച്ചിടണമോ എന്നതാണ് ഓരോ പബ്ലിക് സെക്ടർ ഉദ്യോഗസ്ഥന്മാരുടെയും ചിന്ത.

തിരിച്ചുപിടിച്ച കടങ്ങളുടെ ഒരു ലിസ്റ്റ് പറയാം. 1 ) Bhushan steel 35200 കോടി രൂപ . 2) ESSAR STEEL 49000 കോടി.3) Bhushan Power & Steel Limited Works 19350 കോടി. 4) DEWAN HOUSING FINANCE LIMITED (DHFL) 37,250 കോടി. (ഇവിടെ പക്ഷെ വ്യക്തികൾക്ക് കാശ് നഷ്ടപ്പെടാൻ ഇടയുണ്ട്.) 5) Essar Oil completes $13 billion sale to Ronseft-led conosrtium അതായത് ഒരു ലക്ഷത്തിലധികം കോടി. (ഇത് ടെക്‌നിക്കൽ write ഓഫ് ലേക്ക് പോകുന്നതിന് മുന്പാണെന്നാണ് ഓർമ്മ). 6) 'Since its inception six years ago, reoslution plans under the Inoslvency and Bankruptcy Code (IBC) have yielded a realisable value of Rs 2.5 trillion against total admitted claims of Rs 7.54 trillion, as on December 31, 2021, resulting in a recovery of 33.16 per cent for the financial creditors (FCs). ( Business Standard February 10, 2022). ഗോഡി മീഡിയ അല്ല. നമ്മുടെ T N Ninan chairman ആയിരുന്ന പത്രത്തിലെ റിപ്പോർട്ട് ആണ് quote ചെയ്തത്. ഇതൊക്കെ കിട്ടാക്കടം തിരിച്ചുപിടിച്ച ചില ഉദാഹരണങ്ങളാണ്. (IBC റെസൊല്യൂഷൻ മെക്കാനിസവും ഇന്ത്യയിലെ പല മേഖലകളിൽ കാണാറുതുപോലെ പ്രശ്‌നങ്ങളിലാണ്. അതായത് അവർക്കു കൈകാര്യം ചെയ്യാവുന്നതിലധികം കേസുകൾ IBC യിലേക്ക് വരുന്നു).

ഇവിടെ സ്ഥിരം വരുന്ന വേറൊരു വാദമാണ് ഇവയിലൊക്കെ എത്ര hair cut ഏൽക്കേണ്ടിവരുന്നു. എന്നിട്ട് സ്ഥിരം ഉദ്ധരിക്കുന്ന പേരാണ് Videocon Group. സുഹൃത്തേ വീഡിയോ കോൺ എന്ന കമ്പനി 1979 മുതൽ ഇവിടെ പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ടറി ആകുന്നു.ആയിരക്കണക്കിന് തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിട്ടുണ്ടായിരുന്നു. കോടാനു കോടി രൂപ ടാക്‌സ് കളായി പല കാലങ്ങളിൽ സർക്കാർ ഖജാനാവിലേക്ക് കൊടുത്തിരുന്ന കമ്പനി ആയിരുന്നു ഇത്. ഇന്ത്യയിലെ മിക്ക വീടുകളിലും അവരുടെ tv പ്രവർത്തിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ ആ ഗ്രൂപ്പ് പരാജയപെട്ടു . It is a business failure. ബാങ്കുകൾ ബിസിനെസ്സിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ്. അവിടെ ഒരു റിസ്‌ക് എല്ലായ്പോഴും നിലനിൽക്കുന്നു. ( അവസാനം അതിന്റെ ചെയർമാൻ വേണുഗോപാൽ ദൂത് ആ കമ്പനിയെ രക്ഷിക്കാൻ പല പബ്ലിക് സെക്ടർ ബാങ്കുകളെയും സമീപിച്ചു. റേറ്റിങ് കുറവായതുകൊണ്ടും ആരും റിസ്‌ക് എടുക്കാൻ (retirement കാലത്ത് ) തയാറല്ലാതിരുന്നതുകൊണ്ടും അദ്ദേഹത്തിന് ഫിനാൻഷ്യൽ ഹെല്പ് എവിട നിന്നും കിട്ടിയില്ല . അവസാനം അദ്ദേഹം ചില inappropriate ഡീലുകൾ നടത്തി icici ബാങ്കിൽ നിന്ന് ലോൺ സങ്കടിപ്പിച്ചു.പല നിയമ ലംഘനങ്ങളും നടത്തിയെന്ന് തോന്നുന്നു. അതിനാണ് നമ്മുടെ ICICI ചെയർമാനായിരുന്ന ബാങ്കിങ്‌ലെ മുടിചൂടാമന്ന ആയിരുന്ന ചന്ദ കൊച്ചാർ ജയിലിൽ കിടക്കുന്നത്. അവരുടെ 350 കോടി രൂപയുടെ സമ്പത്തും കണ്ടുകെട്ടപ്പെട്ടു. ഇതൊക്കെയേ ഒരു ജനാധിപത്യത്തിൽ നടക്കുകയുള്ളൂ. നേരെ കൊണ്ടുപോയി ഫൈറിങ് സ്‌ക്വാഡിന് മുന്നിൽ ഇടാനൊന്നും പറ്റില്ല.

എത്ര തിരിച്ചുപിടിച്ചു എന്ന ചോദ്യത്തിന് ഇന്ത്യയിലെ 39 DRT കളിലായി കെട്ടികിടക്കുന്ന 161000 കേസുകൾ കൂടി കണക്കിലെടുക്കുക. ഇതൊന്നും ബാങ്കുകളുടെ തീരുമാനത്തി,ൽ നിയന്ത്രണത്തിൽ തീരുമാനിക്കാൻ പറ്റുന്നവയല്ല. Technical write off ൽ (എഴുതി തള്ളിയതിൽ നിന്ന് ) ബാങ്കുകൾ ഇതുവരെ എത്ര തിരിച്ചുപിടിച്ചു എന്നതിന് ഇനിയൊരു ഉത്തരം Technical write off ൽ നിന്ന് ബാങ്കുകൾ ഇതുവരെ എത്ര waive off ചെയ്തു എന്നതാണ്. എന്തുകൊണ്ട് waive off ചെയ്യുന്നില്ല. അക്കൗണ്ടുകൾ waive ഓഫ് ചെയ്ത് അക്കൗണ്ടുകളെ ആസ്തി പട്ടികയിൽ നിന്നും മാറ്റി റെക്കോർഡ് റൂമിലേക്ക് തള്ളാതെ ഇരിക്കുന്നത് എന്തുകൊണ്ട് എന്ന് ആലോചിച്ചാൽ യുവാക്കൾക്കുള്ള ഉത്തരമാകും.

അവസാനമായി യുവാക്കളോട്. ഇന്ത്യൻ ബാങ്കിങ് സിസ്റ്റം ഈസ് സൗണ്ട് ആൻഡ് സേഫ്. നിങ്ങൾ ATM കാർഡ് മായി ചെന്നാൽ കാശ് കിട്ടാതിരിക്കുക എന്ന അവസ്ഥ അടുത്ത കാലത്തൊന്നും ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നില്ല. പിന്നെ നിങ്ങളുടെ റീഡിങ് ഹാബിറ്റ് ഒന്ന് reposition ചെയ്യുക. ദിവസവും മലയാളം പത്രങ്ങൾ മാത്രം വായിച്ചു പോകുന്ന രീതി മാറ്റി ഇംഗ്ലീഷിലുള്ള ഇക്കണോമിക് പത്രങ്ങൾ ഏതെങ്കിലും കുറച്ചു കാലം വായിക്കുക. ഞാൻ മുകളിൽ പറഞ്ഞതെല്ലാം വാദത്തിനു വേണ്ടി പറഞ്ഞതല്ലെന്നും യഥാർത്ഥ ഇന്ത്യൻ സാമ്പത്തിക അവസ്ഥ എന്താണെന്നും അപ്പോൾ നിങ്ങൾക്ക് വിശ്വാസ്യതയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP