Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേജസ്വി യാദവ് നന്നായതുകൊണ്ട് ബിഹാറിലെ ജാതി സ്പിരിറ്റ് മാഞ്ഞുപോയോ? ജാതിയുടെ പേരിൽ, 'കഷായ ഗ്രീഷ്മ' ചെയ്ത കൊലപാതകത്തെ വരെ ന്യായീകരിക്കുന്നവർ കേരളത്തിലും; ഒപ്പം ജാതിവാൽ വയ്ക്കുന്നവരും; വെള്ളാശേരി ജോസഫ് എഴുതുന്നു

തേജസ്വി യാദവ് നന്നായതുകൊണ്ട് ബിഹാറിലെ ജാതി സ്പിരിറ്റ് മാഞ്ഞുപോയോ? ജാതിയുടെ പേരിൽ, 'കഷായ ഗ്രീഷ്മ' ചെയ്ത കൊലപാതകത്തെ വരെ ന്യായീകരിക്കുന്നവർ കേരളത്തിലും; ഒപ്പം ജാതിവാൽ വയ്ക്കുന്നവരും; വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളനാട് ജോസഫ്

ജാതിയുടെ പേരിൽ, 'കഷായ ഗ്രീഷ്മ'-യുടെ കൊലപാതക ശ്രമത്തെ വരെ ന്യായീകരിക്കാൻ ഇന്നിപ്പോൾ ആളുകളുണ്ട്. ചന്ദ്രനിലും ചൊവ്വയിലും പോകാൻ രാജ്യം തയ്യാറെടുക്കുമ്പോഴും ചില കൂട്ടർ പേരിന്റെ കൂടെ ജാതിവാൽ കൊണ്ടു നടക്കുന്നുണ്ട്. അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ പറയുന്നില്ല; പറഞ്ഞിട്ടും വിശേഷമൊന്നുമില്ല. ഈ ജാതി വാലിൽ വലിയ മഹത്ത്വമൊന്നുമില്ലെന്ന് അവരൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അപ്പനും അമ്മയും പേരിട്ടപ്പോൾ കൂടെ വന്നതാണെന്ന് ചിലർ ന്യായീകരണം പറയും. പക്ഷെ ഇതെഴുതുന്നയാളുടെ കൂടെ സ്‌കൂളിലും യൂണിവേഴ്സിറ്റിയിലും ഒക്കെ പഠിച്ച ചിലർ ഇപ്പോൾ 'സർ നെയിം' ആയി നായർ പേരുകൾ ഒക്കെ ഉപയോഗിച്ച് ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു. പണ്ട് കൂടെ പഠിച്ചിരുന്നപ്പോൾ ആ 'സർ നെയിം' ഒന്നും അവർക്ക് ഇല്ലായിരുന്നു. ഇംഗ്‌ളീഷ് ലെറ്റേഴ്‌സ് ആയിരുന്നു അന്ന് അവരുടെ ഒക്കെ 'സർ നെയിം'.

ഇന്ന് ആ ഇംഗ്ലീഷ് ലെറ്റേഴ്‌സ് ഒക്കെ മാറ്റി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ ജാതി വാൽ സ്വമേധയാ സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാൻ സാധിക്കുകയില്ല. ശരിക്ക് പറഞ്ഞാൽ അത്തരം ചിലരെ ഫെയിസ്ബുക്കിൽ കണ്ടുമുട്ടിയപ്പോൾ ആദ്യം ഇതെഴുതുന്നയാൾക്ക് മനസിലായില്ല. പിന്നെ അവരുടെ ഫോട്ടോ ഒക്കെ കണ്ടപ്പോഴാണ് കൂടെ പഠിച്ചിരുന്നവരാണല്ലോ എന്ന തിരിച്ചറിവ് വന്നത്. ഈ ജാതിവാൽ സ്വമേധയാ ഉപയോഗിക്കുന്ന ചിലരൊക്കെ പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും, വിദേശത്ത് നല്ല നിലയിൽ ജീവിക്കുന്നവരുമാണെന്ന് പറയുമ്പോൾ സുബോധമുള്ളവർക്ക് ഇവിടെ നടക്കുന്ന സാമുദായിക ധ്രുവീകരണം മനസിലാക്കാം. കൂടെ 'ബ്രാഹ്മിൻസ് അച്ചാർ'; 'ബ്രാമിൻസ് പുട്ടുപൊടി' എന്നൊക്കയുള്ള പരസ്യങ്ങളും കാണുന്നു. ഈ സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ 'പറയൻ', 'പുലയൻ' - എന്നൊക്ക പേരിന്റെ കൂടെ ചേർത്ത് വേറൊരു കൂട്ടർ പ്രത്യക്ഷപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ എല്ലാ കൂട്ടരും ഇന്ന് കണക്കാണ്. കേരളം വീണ്ടും ഭ്രാന്താലയം ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.

ഇന്ത്യയിൽ ജാതി ബോധത്തിനും, ജാതി രാഷ്ട്രീയത്തിനും ഏറ്റവും കുപ്രശസ്തമായ സംസ്ഥാനം എന്നും ബീഹാർ ആയിരുന്നു. നളിനി സിംഗിന്റെ വളരെ പ്രശസ്തമായ ബീഹാറിലെ തിരഞ്ഞെടുപ്പുകളിൽ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെന്റ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ അതിനു കാരണമായി പറയുന്നത് 'യേ തോ ജാതിനിഷ്ഠാ കീ ബാത്ത് ഹേ' എന്നാണ് - അവരുടെ ജാതിയുടെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന്. അതിനു വേണ്ടിയാണ് ഭയങ്കര റിസ്‌ക്കുള്ള ബൂത്ത് പിടുത്തം 1980-കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ബീഹാറിൽ അരങ്ങേറിയിരുന്നത്. പിന്നീട് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി കഴിഞ്ഞപ്പോൾ കഥയാകെ മാറി.

പണ്ട് ഇതെഴുതുന്നയാൾ ബീഹാറിലെ മധേപുരയിൽ നിന്നുള്ള ഒരു റിക്ഷക്കാരനോട് ലാലു പ്രസാദ് യാദവിനെ കുറിച്ച് ചോദിച്ചു. അപ്പോൾ റിക്ഷക്കാരൻ ആവേശത്തോടെ പറഞ്ഞത് 'ലാലുജി ബ്രാഹ്മണന്റെയും, ഠാക്കൂറിന്റെയും, ഭൂമിഹാറിന്റെയും ഭരണം അവസാനിപ്പിച്ചു' എന്നാണ്.

ബീഹാറിൽ ജാതി രാഷ്ട്രീയം എന്ന് പറയുന്നത് പത്തിരുപത് വർഷം മുമ്പ് വരെ വളരെ ശക്തമായി നിലനിന്നിരുന്ന ഒന്നാണ്. പക്ഷെ ഇന്നിപ്പോൾ അത് മാറി വരികയാണ്. 2020-ൽ തേജസ്വി യാദവ് ബീഹാറിനെ ഇളക്കിമറിച്ച ക്യാമ്പയിൻ തന്നെ നടത്തി.

നേരത്തേ എങ്ങനെയാണ് ബീഹാർ വോട്ടു ചെയ്തിരുന്നത്? ഒരു വശത്ത് ബിജെപി. -യെ പിന്തുണക്കുന്ന ബ്രാഹ്മണരും, ഠാക്കൂറും, ഭൂമിഹാറും, ബനിയകളും; മറുവശത്ത് രാഷ്ട്രീയ ജനതാ ദളിനെ പിന്തുണക്കുന്ന യാദവരും മുസ്ലീങ്ങളും. അതിനപ്പുറം യാദവരല്ലാത്ത OBC- കൾ. റാം വിലാസ് പസ്വാന്റെ LJP-യെ പിന്തുണക്കാത്തവരും, മറ്റ് ദളിത് വിഭാഗങ്ങളും മഹാദളിതരായിട്ടാണ് ബീഹാറിൽ അറിയപ്പെടുന്നത്. മദ്യ നിരോധനം പോലുള്ള നയങ്ങൾ മൂലം സ്ത്രീകളെ കൂടെ നിർത്തുവാൻ പണ്ടൊക്കെ നിതീഷ് കുമാറിന് സാധിച്ചു. 2015-ൽ 60.48 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ കേവലം 53.32 ശതമാനം പുരുഷന്മാർ മാത്രമേ ബീഹാറിൽ വോട്ട് ചെയ്തുള്ളൂ എന്ന് പറയുമ്പോൾ തന്നെ അറിയാം മുൻകാല തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ നിതീഷ് കുമാറിന് കൊടുത്ത പിന്തുണ.

2020-ലെ ബീഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ജാതി രാഷ്ട്രീയത്തിനപ്പുറത്ത് ചില കാര്യങ്ങളൊക്കെ ഇന്ത്യൻ ജനതയെ കാണിച്ചു തന്നു. ജാതി രാഷ്ട്രീയത്തിലും, ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ വികസന മന്ത്രങ്ങൾ ഉയർത്താൻ സാധിച്ചു എന്നത് തേജസ്വി യാദവിന്റെ വലിയ നേട്ടം തന്നെയായിരുന്നു. തേജസ്വി യാദവ് ഉയർത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' - വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വിലകയറ്റം - ഇത്തരം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നവംബർ 2020-ലെ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിനപ്പുറം തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയായിരുന്നു. ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി 'മൈഗ്രന്റ്റ് ലേബറേഴ്‌സ്' സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നായിരുന്നു കണക്കുകൾ പറഞ്ഞിരുന്നത്. അതിൽ പലരും കാൽനടയായി ആണ് ബീഹാറിൽ തിരിച്ചെത്തിയത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ബീഹാർ, ബംഗാൾ, ജാർക്കണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചെത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയർത്തിയ 'മെഹങ്കായ്' അതല്ലെങ്കിൽ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേൾക്കാൻ ബീഹാറിൽ വലിയ ജനക്കൂട്ടം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വരുന്നുമുണ്ടായിരുന്നു.

ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും, വിദ്യാഭ്യാസവും, ജലസേചനവുമൊക്കെ തിരഞ്ഞെടുപ്പുകളിൽ അത്ര പെട്ടെന്ന് വോട്ടാകാറില്ല. കാരണം മതവും ജാതിയും ഭക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മുടെ വോട്ടർമാരിൽ അധികവും. ബീഹാറിലും അതാണ് കണ്ടത്. പക്ഷെ തേജസ്വി യാദവ് നിർണായകമായ സ്വാധീനം 2020-ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ചെലുത്തി എന്നത് ഫലം നോക്കുന്ന ആർക്കും മനസിലാകും. NDA- ക്ക് 37.26 ശതമാനം വോട്ട് കിട്ടിയപ്പോൾ, മഹാസഖ്യത്തിന് 37.23 ശതമാനം വോട്ട് കിട്ടി. മൊത്തം വോട്ടുകളിൽ 13,000 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി പറഞ്ഞാൽ കേവലം 12,768 വോട്ടുകളുടെ കുറവ്. ഈ 12,768 അധിക വോട്ടുകൾ മൂലമാണ് NDA-ക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്ന് പറഞ്ഞാൽ പലരും അതിശയിക്കും. പക്ഷെ അതാണ് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്.

പണ്ട് ബീഹാറികളായിരുന്നു ഇന്ത്യൻ നഗരങ്ങളിലെ മഹാ ഭൂരിപക്ഷം റിക്ഷക്കാരും, കൂലി തൊഴിലാളികളും. ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കൊൽക്കത്തയിലെ റിക്ഷക്കാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. 'മേരേ പ്യാരെ ബീഹാറി ബഹനോം ഔർ ഭായിയോം' എന്ന് വിളിച്ചാണ് ലാലു റിക്ഷക്കാരെ അഭിസംബോധന ചെയ്തതെന്ന് പറയുമ്പോൾ തന്നെ മഹാഭൂരിപക്ഷം റിക്ഷക്കാരും ബീഹാറികൾ ആണെന്നുള്ളത് വ്യക്തമാണ്.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ ശിവസേനാ പ്രവർത്തകർ ചില ബീഹാറികളെ ആക്രമിച്ചിരുന്നു. പാവപ്പെട്ട ബീഹാറി മൈഗ്രന്റ്റ് ലേബറേഴ്സിനെ ശിവസനാ പ്രവർത്തകർ ഓടിച്ചിട്ട് തല്ലുന്നത് ടി.വി.- യിലെ വാർത്തക്കിടയിൽ കാണിച്ചിരുന്നു. പണ്ട് ഉത്തരേന്ത്യയിൽ 'ബീഹാറിയോം കോ മാർനാ ഹേ' എന്നാണ് പറഞ്ഞിരുന്നത് - ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്. ഹിന്ദി ഭാഷികൾ ഒരു പഴഞ്ചൊല്ല് കൂടി ഉണ്ടാക്കിയിട്ടുണ്ട് ഇക്കൂട്ടരെ പഴിക്കാൻ - 'ഏക് ബിഹാറി; സൗ ബിമാരി' എന്ന് - 'ഒരു ബീഹാറിയുണ്ടെങ്കിൽ നൂറ് ദരിദ്രവാസികളും കൂടെ കാണും' എന്ന് അർത്ഥമാക്കുന്നു ഈ ചൊല്ല്. എന്തായാലും 'ദാരിദ്ര്യ മുക്ത ഭാരതം സൃഷ്ടിക്കണമെങ്കിൽ ആദ്യം ബിഹാറികളിലെ പാവപ്പെട്ടവരെ നന്നാക്കണം. ദരിദ്രർ ആരായാലും ഒന്നുകിൽ അവർ ബംഗ്‌ളാദേശികളാണ് അല്ലെങ്കിൽ ബിഹാറികളാണെന്നായിരുന്നു പണ്ടത്തെ വിചാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബംഗ്ലാദേശ് ഒരുപാട് മാറി; ബീഹാർ ഇനിയും അധികമൊന്നും മാറിയിട്ടില്ല.

നന്നായി ഇംഗ്‌ളീഷിൽ സംസാരിക്കാൻ കഴിയുക എന്നത് ഇന്ത്യയിലെ അർബൻ എലീറ്റുകളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഈ 'എലീറ്റസത്തിന്' എതിരെ പൊരുതിയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവർ വലിയ നേതാക്കളായത്. ലാലു പ്രസാദ് യാദവിന്റെ പ്രസംഗം കേട്ടിട്ടുള്ളവർക്ക് അത് അറിയാം. തികച്ചും ഗ്രാമീണമായ ഹിന്ദി ഉപയോഗിച്ച് തന്നെയാണ് അദ്ദേഹം ബീഹാറിലെ ജനഹൃദയങ്ങൾ കീഴടക്കിയത്. ലാലു പ്രസാദ് യാദവിന്റെ ഗ്രാമീണമായ ഫലിത പ്രയോഗങ്ങൾ പോലെ തന്നെ ജാതി സ്പിരിറ്റും ബീഹാറിൽ രാഷ്ട്രീയ ജനതാ ദളിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്നു.

പക്ഷെ ഇന്നിപ്പോൾ ബീഹാർ രാഷ്ട്രീയം മകൻ തേജസ്വി യാദവിലേക്ക് വരുമ്പോൾ, ആ ജാതി സ്പിരിറ്റ് ഒക്കെ പഴങ്കഥ ആയി മാറുകയാണ്. ബീഹാർ രാഷ്ട്രീയത്തിൽ തേജസ്വി യാദവ് ഉയർത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' വിഷയങ്ങൾ തന്നെ അത് കാണിക്കുന്നു. ഡൽഹി പബ്ലിക് സ്‌കൂളിൽ പണ്ട് ക്രിക്കറ്റർ ആയിരുന്നപ്പോൾ, കൂടെ പഠിച്ച ക്രിസ്ത്യാനി പെൺകുട്ടിയായ റേച്ചൽ ഗോഡിൻഹോയെയാണ് പുള്ളി വിവാഹം കഴിച്ചത്. ഇന്നിപ്പോൾ പേര് മാറ്റി രാജശ്രീ യാദവ് എന്നാക്കിയെന്നു മാത്രം. അമ്മാവൻ സാധു യാദവ് തേജസ്വി യാദവ് ഒരു യാദവ് പെൺകുട്ടിയെ വിവാഹം കഴിക്കണമായിരുന്നു എന്ന് പറഞ്ഞപ്പോൾ തേജസ്വി പുള്ളിയോട് പോകാൻ പറഞ്ഞു. ഇന്നത്തെ തലമുറ പഴയ പോലെ ജാതിയും മതവുമൊന്നും കല്യാണം കഴിക്കുമ്പോൾ നോക്കാറില്ല എന്നാണ് തേജസ്വി യാദവ് അതിനു പറഞ്ഞ ന്യായം. പക്ഷെ ബീഹാറിലെ 'ജാതി സ്പിരിറ്റ്' അത്ര പെട്ടെന്നൊന്നും പോകില്ല എന്ന് പലർക്കും നന്നായി അറിയാം.

കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലുള്ള തെക്കും ഭാഗക്കാർക്ക് കമ്മ്യൂണിറ്റി സ്പിരിറ്റ് വളരെ കൂടുതലാണ്. കള്ളു കുടിക്കാനും, കല്യാണത്തിന് മുമ്പുള്ള മൈലാഞ്ചി ഇടുന്ന ചടങ്ങും, മധുരം വെയ്‌പ്പും ഒക്കെയായി അവർ ഈ കമ്മ്യൂണിറ്റി സ്പിരിറ്റ് ആഘോഷമാക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. പണ്ട് ഒത്തിരി നടപ്പുണ്ടായിരുന്നപ്പോൾ ചെറിയ പ്രായത്തിലുള്ള വധുക്കളെ എടുക്കുമായിരുന്നല്ലോ. ഇന്നും ആ ഓർമ നിലനിർത്താൻ വിവാഹ സദ്യക്ക് മുമ്പ് വധുവിനെ അമ്മാവന്മാർ എടുക്കുന്ന ചടങ്ങൊക്കെ തെക്കും ഭാഗക്കാരിൽ ഉണ്ട്. ഇത്തരത്തിലുള്ള 'ഏത്‌നിക് സ്പിരിറ്റിൽ' വലിയ പ്രശ്‌നങ്ങളൊന്നുമില്ല. മതവും ജാതീയമായ ഐഡന്റ്റിറ്റിയും ഒരു 'ഏത്‌നിക് സ്പിരിറ്റ്' രൂപത്തിൽ ആയാൽ കുഴപ്പമൊന്നുമില്ല; സമൂഹത്തിൽ ജാതിയും മതവും കണ്ടമാനം ധ്രുവീകരണം വരുത്താതിരുന്നാൽ മാത്രം മതി.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP