Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരസമായ ഫൈനൽ പ്രതീക്ഷിച്ചെത്തിയവർ കണ്ടത് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിച്ച ഫൈനൽ; അവിശ്വസിനീയമായി സൂപ്പർ ഓവറിലും ടൈ! നിശ്ചിത സമയത്ത് കൈയിൽ വന്ന കപ്പ് ന്യൂസിലാൻഡിൽ നിന്ന് തട്ടിത്തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രം; നാലാം ലോകകപ്പ് ഫൈനലിൽ കിരീടം എത്തിപ്പിടിച്ച് ഇംഗ്ലണ്ട് ലയൺസ്; ആതിഥേയർ ലോക ചാമ്പ്യന്മാരാകുന്ന പതിവ് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആവർത്തിച്ച് ഇംഗ്ലണ്ട്; തുടർച്ചയായി രണ്ടാം തവണയും നെഞ്ച് തകർന്ന് ന്യൂസിലാൻഡ്

വിരസമായ ഫൈനൽ പ്രതീക്ഷിച്ചെത്തിയവർ കണ്ടത് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിച്ച ഫൈനൽ; അവിശ്വസിനീയമായി സൂപ്പർ ഓവറിലും ടൈ! നിശ്ചിത സമയത്ത് കൈയിൽ വന്ന കപ്പ് ന്യൂസിലാൻഡിൽ നിന്ന് തട്ടിത്തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രം; നാലാം ലോകകപ്പ് ഫൈനലിൽ കിരീടം എത്തിപ്പിടിച്ച് ഇംഗ്ലണ്ട് ലയൺസ്; ആതിഥേയർ ലോക ചാമ്പ്യന്മാരാകുന്ന പതിവ് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആവർത്തിച്ച് ഇംഗ്ലണ്ട്; തുടർച്ചയായി രണ്ടാം തവണയും നെഞ്ച് തകർന്ന് ന്യൂസിലാൻഡ്

വേൾഡ്കപ്പ് ഡെസ്‌ക്

ലോഡ്സ് (ലണ്ടൻ): നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയപ്പോൾ ന്യൂസിലാൻഡിന് തുടർച്ചയായ രണ്ടാം ഫൈനലിലും തോൽവി. 16 റൺസ് സൂപ്പർ ഓവറിൽ അടിച്ചെടുക്കാൻ ന്യൂസിലാൻഡ് രംഗത്തിറക്കിയത് മാർട്ടിൻ ഗപ്റ്റിലും ജെയിംസ് നീഷവും. ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞത് ജോഫ്രാ ആർച്ചർ. ആദ്യ പന്ത് വൈഡ്. ആറ് പന്തിൽ 15 റൺസ് നേടിയാൽ കിവികൾക്ക് ലോകകപ്പ്. റീ ബോളിൽ രണ്ട് റൺസ്. രണ്ടാം പന്തിൽ ജെയിംസ് നീഷത്തിന്റെ വക സിക്സ്. ജയം നാല് പന്തിൽ ഏഴ് റൺസ് അകലെ. മൂന്നാം പന്തിൽ രണ്ട് റൺസ്. വീണ്ടും രണ്ട് റൺസ്. ജയം രണ്ട പന്തിൽ മൂന്ന് റൺസ് അകലെ. അവസാന പന്തിൽ ജയിക്കാൻ രണ്ട റൺസ്. ബോൾ നേരിട്ടത് മാർട്ടിൻ ഗപിറ്റിൽ. ഒരു റൺ മാത്രം നേടി സൂപ്പർ ഓവറും ടൈ ആയതോടെ ഇംഗ്ലണ്ടിന് ലോകകപ്പ്.

ദൗർഭാഗ്യം ഓവർ ത്രോയുടെ രൂപത്തിലെത്തിയപ്പോൾ ന്യൂസിലാൻഡിന് സൂപ്പർ ഓവറിലേക്ക് പോകേണ്ടി വന്നു. സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യേണ്ടത് ഇംഗ്ലണ്ട്. ക്രീസിലെത്തിയത് ബെൻ സ്റ്റോക്സ് ജോസ് ബട്ലർ സഖ്യം. ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ വീണത് 15 റൺസ്. ആദ്യ ബോൾ ബോൾ ബെൻസ്റ്റോക്‌സ് തേഡ് മാനിൽ എഡ്ജ് മൂന്ന് റൺസ്.രണ്ടാം ബോൾ ബട്‌ലർ ലെഗ് സൈഡിൽ സിംഗിൾ.മൂന്നാം ബോൾ ബെൻസ്റ്റോക്ക്‌സ് ലെഗ് സൈഡിൽ ഫോർ.നാലാം ബോൾ ബെൻ സ്റ്റോക്‌സ് സിംഗിൾ അഞ്ചാം ബോൾ ബട്‌ലർ കവറിൽ ഡബിൾ ആറാം ബോൾ ലെഗ് സൈഡിൽ ബട്‌ലർ ഫോർ.

ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് കിരീട ജയം എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് ശ്രദ്ധയോടെയാണ് തുടങ്ങിയത്. ട്രെന്റ് ബോൾട്ടിനെ അനായാസം നേരിട്ട് തുടങ്ങിയ ഇംഗ്ലീഷ് ഓപ്പണർമാരായ ബെയർസ്റ്റോയും റോയിയും പക്ഷേ മാറ്റ് ഹെന്റിയെ ശ്രദ്ധയോടെയാണ് നേരിട്ടത്. നിരന്തരം നന്നായി പന്തെറിഞ്ഞ ഹെന്റിക്ക് തന്റെ മൂന്നാം ഓവറിൽ ആദ്യ പ്രതിഫലം ജെയ്സൺ റോയ് 20(17) വിക്കറ്റ് കീപ്പർ ടോം ലഥാം പിടിച്ച് പുറത്ത്. ഇംഗ്ലണ്ട് 28-1. മൂന്നാമനായി ക്രീസിലെത്തിയത് മികച്ച ഫോമിൽ കളിക്കുന്ന ജോ റൂട്ട്. പക്ഷേ ടൂർണമെന്റിലെ മികവ് ഫൈനലിന്റെ സമ്മർദ്ദത്തിൽ റൂട്ടിന് ആവർത്തിക്കാൻ കഴിഞ്ഞില്ല കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ പന്തിൽ കീപ്പർ ലഥാമിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ജോ റൂട്ട് നേടിയത് 7(30) മാത്രം. ഇംഗ്ലണ്ട് സ്‌കോർ 59-2

നായകൻ ഓയിൻ മോർഗൻ ആയിരുന്നു നാലാമനായി ക്രീസിലെത്തിയത്. ഇതിനിടയ്ക്ക് ജോണി ബെയർസ്റ്റോ 36(55) ലോക്കി ഫെർഗൂസന്റെ പന്തിൽ പ്ലെയ്ഡ് ഓൺ. ഇംഗ്ലണ്ട് സ്‌കോർ 19.3 ഓവറിൽ 71-3. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആയിരുന്നു അഞ്ചാമനായി ക്രീസിലെത്തിയത്. ഇതിനിടയിൽ ജെയിംസ് നീഷം എറിഞ്ഞ 24ാം ഓവറിലെ ആദ്യ പന്തിൽ സ്വീപ്പർ കവറിൽ ലോക്കി ഫെർഗൂസന്റെ തകർപ്പൻ ക്യാച്ചിൽ ഓയിൻ മോർഗൻ 9(22) പുറത്തായി. ഇംഗ്ലണ്ട് 86-4.

അവിടെ നിന്നാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തിരിച്ച് കൊണ്ട് വന്ന ബെൻ സ്റ്റോക്സ് ജോസ് ബട്ലർ കൂട്ടുകെട്ട് പിറന്നത്. തുടക്കം മുതൽ ബട്ലർ നന്നായി തന്നെ ബാറ്റ് വീശി പതിയെ കൂട്ടുകെട്ട് ഉയർത്തിയപ്പോൾ കിവീസ് ക്യാമ്പിൽ ആശങ്ക പടർന്നു. 2011 ലോകകപ്പ് ഫൈനലിൽ എംഎസ് ധോണി കളിച്ച ഇന്നിങ്സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബട്ലറുടെ ഇന്നിങ്സ്. അവസാന ഏഴോവറിൽ കപ്പിലേക്കുള്ള ഇംഗ്ലണ്ടിന്റെ ദൂരം വെറും 59 റൺസ്. ബോൾട്ട് എറിഞ്ഞ 44ാം ഓവറിൽ ബൗണ്ടറി നേടി ജോസ് ബട്ലർ ഹാഫ് സെഞ്ച്വറി തികച്ചു. അഞ്ച് ഫോറുകളുടെ സഹായത്തിൽ 53 പന്തുകളിൽ നിന്നായിരുന്നു ഇത്. അതേ ഓവറിൽ തന്നെ ബെൻ സ്റ്റോക്സും അർധ സെഞ്ച്വറി തികച്ചു. 81 പന്തുകൾ നേരിട്ട് മൂന്ന ബൗണ്ടറി പായിച്ചാണ് സ്റ്റോക്സ് നേട്ടത്തിലെത്തിയത്.

എന്നാൽ നാടകീയത അവിടെയും അവസാനിച്ചില്ല. ലോക്കി ഫെർഗൂസൻ എറിഞ്ഞ 45ാം ഓവറിൽ സീപ്പർ കവറിൽ പകരക്കാരൻ ഫീൽഡർ പിടിച്ച് ബട്ലർ 59(60) മടങ്ങുമ്പോൾ ഇംഗ്ലണ്ട് 44.5 ഓവറിൽ 196-5 ജയം 31 പന്തിൽ 46 റൺസ് അകലെ. ഏഴാമനായി ക്രീസിലെത്തിയത് വമ്പനടിക്ക് കെൽപ്പുള്ള ക്രിസ് വോക്സ്. അവസാന അഞ്ചോവറിൽ ലക്ഷ്യം 46 റൺസ് അകലെ. 46ാം ഓവർ എറിയാനെത്തിയത് ജെയിംസ് നീഷം. അവസാന പന്ത് സ്റ്റോക്സ ബൗണ്ടറി നേടിയത് ഉൾപ്പടെ വന്നത് ഏഴ് റൺസ്. അവസാന നാലോവറിൽ ഇംഗ്ലണ്ടിന്റെ കരങ്ങൾ ലോകകപ്പിൽ പതിക്കുന്നതിന് 39 റൺസിന്റെ ദൂരം. 47ാം ഓവറിന്റെ ആദ്യ പന്തിൽ ടോപ്പ് എഡ്ജ് എടുത്ത് കീപ്പർ ലഥാം പിടിക്കുമ്പോൾ ക്രിസ് വോക്സ 2(4) പുറത്ത്. സ്‌കോർ 46.1 ഓവറിൽ 203-6

എട്ടാമനായി ക്രീസിലെത്തിയത് ലിയാം പ്ലങ്കറ്റ്. 47ാം ഓവറിൽ വന്നത് വെറും അഞ്ച് റൺസ് അവസാന മൂന്നോവറിൽ ഇംഗ്ലണ്ടിന് വേണ്ടത് 34 റൺസ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 48ാം ഓവറിലെ ആദ്യ പന്ത് ബെൻ സ്റ്റോക്സ് ബൗണ്ടറി നേടി. തൊട്ടടുത്ത പന്തിൽ ഒരു രൺ. ജയം 16 പന്തിൽ 29 റൺസ് അകലെ. പ്ലങ്കറ്റ് വൈഡ് ലോങ് ഓണിൽ രണ്ട് റൺസ് നേടി. 15 പന്തിൽ 27 ആയി ലക്ഷ്യം ചുരുങ്ങി. അടുത്ത പന്തിൽ റൺ ഇല്ല. 27 ഓഫ് 14. തൊട്ടടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ്. 13 പന്തിൽ 25 റൺസ്. അവസാന പന്തിൽ ഒരു റൺ. രണ്ടോവർ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് വേണ്ടത് 24 റൺസ്.

49ാം ഓവർ എറിയാനെത്തിയത് ജെയിംസ് നീഷം. ആദ്യ പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ ബെൻ സ്റ്റോക്സിന് നേടാനായതും ഒരു റൺ മാത്രം. മൂന്നാം പന്തിൽ ലോങ് ഓഫിൽ ട്രെന്റ് ബോൾട്ട് പിടിച്ച് ലിയാം പ്ലങ്കറ്റ് 10(10) പുറത്ത്. ഏറ്റവും പ്രധാനം അത് ഒരു ഡോട്ട് ബോൾ ആയിരുന്നു. ജയം 9 പന്തിൽ 22 റൺസ് അകലെ. ഒൻപതാമനായി ക്രീസിലെത്തിയത് ജോഫ്രാ ആർച്ചർ. മിഡ് വിക്കറ്റിൽ ബോൾട്ട് പിടിച്ചെങ്കിലും കാലുകൾ ബൗണ്ടറി ലൈനിൽ ത്ട്ടി. സിക്സ്. 8 പന്തിൽ ജയം 16 റൺസ് അകലെ. അഞ്ചാം പന്തിൽ ഒരു റൺ. ജയം 7 പന്തിൽ 15 റൺസ് അകലെ. അവസാന പന്തിൽ ആർച്ചർ 0(1) ക്ലീൻ ബൗൾഡ്.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയം 15 റൺസ് അകലെ. ഓവർ എറിയാനെത്തിയത് തൊട്ട് മുൻപത്തെ ഓവറിൽ സ്റ്റോക്സിന് ജീവൻ സമ്മാനിച്ച ട്രെന്റ് ബോൾട്ട്. ആദ്യപന്തിൽ റണ്ണില്ല. ജയം അഞ്ച് പന്തിൽ 15 റൺസ് അകലെ. രണ്ടാം പന്തിലും റണ്ണില്ല. ജയം 4 പന്തിൽ 15 റൺസ് അകലെ. മൂന്നാം പന്തിൽ ബെൻ സ്റ്റോക്സ് സിക്സ് അടിച്ചു. മൂന്നാം പന്തിൽ ഓവർ ത്രോ സഹിതം ആറ് റൺസ്. ജയം രണ്ട് പന്തിൽ മൂന്ന് റൺസ് അകലെ. അഞ്ചാം പന്തിൽ ആദിൽ റഷീദ് റണ്ണൗട്ട്. ജയം ഒരു പന്തിൽ രണ്ട് റൺ അകലെ. അവസാന പന്ത് അവസാന പന്തിലും ഒരു റൺ മാത്രം. ലോകകപ്പ് സൂപ്പർ ഓവറിലേക്ക്

ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രദ്ധയോടൊണ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ, ഹെന്റി നിക്കോൾസ് സഖ്യം തുടങ്ങിയത്. മോശം ഫോമിലുള്ള ഗപ്റ്റിൽ അക്രമിച്ച് തുടങ്ങി. 2 ഫോറും ഒരു സിക്‌സും അടിച്ച് ഫോമില്ലായ്മയ്ക്ക് ഫൈനലിൽ പരിഹാരം കണ്ടെത്തി എന്ന് തോന്നിച്ചതിനിടയിൽ ന്യൂസിലാൻഡിന് ഇംഗ്ലണ്ട് വക ആദ്യ പ്രഹരം. മാർട്ടിൻ ഗപ്റ്റിലിനെ 19(18) ക്രിസ് വോക്‌സ് വിക്കറ്റിന് മുന്നിൽ കുടുക്കി ടീം സ്‌കോർ 29-1.

നായകൻ വില്യംസണായിരുന്നു മൂന്നാമനായി ക്രീസിലെത്തിയത്. നിക്കോൾസുമൊത്ത് ടീം സ്‌കോർ 100 കടത്തിയതിന് പിന്നാലെ വില്യംസൺ 30(53) മടങ്ങി. ലിയാം പ്ലങ്കറ്റിന്റെ പന്തിൽ ബട്‌ലർ പിടിച്ച് പുറത്തായപ്പോൾ അമ്പയർ അനുവദിച്ചില്ല. ഉടൻ തന്നെ നായകൻ മോർഗൻ റിവ്യു വിളിച്ചു. ടിവി റിപ്ലേയിൽ ഔട്ടെന്ന് തെളിഞ്ഞു. വെറ്ററൻ താരം റോസ് ടെയ്‌ലർ ആണ് പിന്നീട് എത്തിയത്. എന്നാൽ ടീം സ്‌കോർ 118ൽ എത്തിയപ്പോൾ ഹെന്റി നിക്കോൾസ് 55(77) പ്ലങ്കറ്റിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ടെയ്‌ലർക്ക് കൂട്ടായി എത്തിയത് വിക്കറ്റ് കീപ്പർ ടോം ലഥാം. ടീം സ്‌കോർ 141ൽ നിൽക്കെ ടെയ്‌ലറെ 15(31) മാർക് വുഡ് വിക്കറ്റിന് മുന്നിൽ കുടുക്കി.

ടൂർണമെന്റിൽ പലപ്പോഴും ന്യൂസിലാൻഡിനെ തകർച്ചയിൽ നിന്ന രക്ഷിച്ച ജെയിംസ് നീഷം ആയിരുന്നു അടുത്തത്. ലഥാമുമൊത്ത് മെല്ലെ സ്‌കോർ മുന്നോട്ട് നയിച്ച ജെയിംസ് നീഷം 19(25) മിഡ് ഓണിൽ ഓയിൻ മോർഗന് ക്യാച്ച് നൽകി മടങ്ങി. പ്ലങ്കറ്റിന് മൂന്നാം വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയത് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോം. വമ്പനടിക്കാരനായ ഗ്രാൻഡഹോമിന് പക്ഷേ ഫൈനലിൽ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിസ് വോക്‌സ് എറിഞ്ഞ 47ാം ഓവറിൽ പകരക്കാരൻ ഫീൽഡർ ജെയിംസ് വിൻസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 16(28) മാത്രമായിരുന്നു താരത്തിന്റെ സംഭാവന.

എട്ടാമനായി ക്രീസിലെത്തിയത് മിച്ചൽ സാന്റ്‌നർ. മറുവശത്ത് അവസാന ഓവറുകളിൽ റൺസ് ഉയർത്താനുള്ള കിവീസ് ശ്രമം വിജയകരമായി തന്നെ ഇംഗ്ലീഷ് ബൗളർമാർ തടഞ്ഞു. ഇതിനിടയിൽ 48ാം ഓവറിൽ ക്രിസ് വോക്‌സിന് വിക്കറ്റ് സമ്മാനിച്ച് ടോം ലഥാം 47(56) പുറത്തായി. മാറ്റ് ഹെന്റിയാണ് 9ാമനായി ക്രീസിലെത്തിയത്.

ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ക്രിസ് വോക്‌സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി പത്ത് ഓവറിൽ 49 റൺസ് വഴങ്ങി മാർക്ക് വുഡ് ഒരു വിക്കറ്റ് വീഴ്‌ത്തി. ആദിൽ റഷീദ് എട്ടോവറിൽ 39 റൺസും ബെൻ സ്റ്റോക്‌സ് മൂന്നോവറിൽ 20 റൺസും വഴങ്ങിയെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ജോഫ്രാ ആർച്ചർ പത്തോവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP