Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി ഉടമസ്ഥതയിലുള്ള ആർപിഎം അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് ദ്വിതീയ വിപണിയിൽ; 200 മില്യൺ ദിർഹം മൂലധന നിക്ഷേപമുള്ള കമ്പനിയുടെ ഓഹരിമൂല്യം ആദ്യ ദിനം 4 ബില്യൺ ദിർഹമായി

മലയാളി ഉടമസ്ഥതയിലുള്ള ആർപിഎം അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് ദ്വിതീയ വിപണിയിൽ; 200 മില്യൺ ദിർഹം മൂലധന നിക്ഷേപമുള്ള കമ്പനിയുടെ ഓഹരിമൂല്യം ആദ്യ ദിനം 4 ബില്യൺ ദിർഹമായി

സ്വന്തം ലേഖകൻ

അബുദാബി: യുഎഇയിലെ യുവ ഇന്ത്യൻ സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ റെസ്പോൺസ് പ്ലസ് മെഡിക്കൽ അബുദാബി സെക്യൂരിറ്റീസ് എക്സ്‌ചേഞ്ചിലെ (എഡിഎക്‌സ്) സെക്കൻഡറി മാർക്കറ്റിൽ ചൊവ്വാഴ്‌ച്ച ലിസ്റ്റ് ചെയ്തു. ആൽഫദാബി കമ്പനിക്ക് കീഴിലായി റെസ്പോൺസ് പ്ലസ് ഹോൾഡിങ് പിജെഎസ്സി എന്ന പേരിലാണ് അബുദാബി സ്റ്റോക്ക് മാർക്കറ്റിൽ ആർപിഎം ലിസ്റ്റ് ചെയ്തത്. 'ആർപിഎം' എന്ന ടിക്കറിലാവും റെസ്പോൺസ് പ്ലസ് മെഡിക്കൽ ഓഹരി വിപണിയിൽ അറിയപ്പെടുക.

200 ദശലക്ഷം മൂലധന നിക്ഷേപമുള്ള ആർപിഎമ്മിന്റെ ഒരു ഓഹരിയുടെ മൂല്യം ആദ്യദിനം 20 ദിർഹം വരെ ഉയർന്നു. ഇതോടെ ഓഹരി മൂല്യം 4 ബില്യൺ ദിർഹമായി (8026 കോടി രൂപ). യുഎഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് മെഡിക്കൽ സേവനദാതാക്കളിലൊന്നാണ് 1,600 ജീവനക്കാരുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ. 2010 -ൽ സ്ഥാപിതമായ ആർപിഎം യുഎഇയിലും സൗദി അറേബ്യയിലും ഒമാനിലുമായി നിലവിൽ 260-തിലധികം മെഡിക്കൽ ക്ലിനിക്കുകൾക്കാണ് നേതൃത്വം നൽകുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, തുറമുഖം, വിമാനത്താവളങ്ങൾ, വ്യവസായ-നിർമ്മാണശാലകൾ എന്നീ മേഖലകളിലാണ് ആർപിഎം പ്രവർത്തിക്കുന്നത്. 160 ആംബുലൻസുകൾ സ്വന്തമായുള്ള ആർപിഎം യുഎഇയിൽ സ്വകാര്യ ആംബുലൻസ് ഫ്ളീറ്റുള്ള ഏക കമ്പനി കൂടിയാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ആർപിഎമ്മിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. അബുദാബി സ്റ്റോക്ക് മാർക്കറ്റിൽ ആർപിഎമ്മിനെ ലിസ്റ്റ് ചെയ്യുകയെന്ന നേട്ടം കൈവരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ആൽഫാദാബി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹമദ് അൽ അമേരി പറഞ്ഞു: ''ആരോഗ്യ മേഖലയിലെ ആർപിഎമ്മിന്റെ വളർച്ച അതിവേഗത്തിലാണ്. നൂതനവും സാങ്കേതികത്തികവോടെയുമുള്ള സേവനങ്ങൾ കോർപറേറ്റുകൾക്ക് ലഭ്യമാക്കാനായതാണ് ആർപിഎമ്മിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. അടുത്ത അഞ്ചു വർഷംകൊണ്ട് ആർപിഎമ്മിനെ പുതിയ വിപണികളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. ഇതിനായുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ അബുദാബി സെക്കൻഡറി മാർക്കിറ്റിലെ ലിസ്റ്റിങ് ആർപിഎമ്മിനൊപ്പം വേഗത്തിൽ വളരാൻ നിക്ഷേപകർക്കും വഴിയൊരുക്കും,' അദ്ദേഹം പറഞ്ഞു.

യുഎഇയിലെ പ്രമുഖ ഹെൽത്ത്‌കെയർ സ്ഥാപനമായ ആർപിഎമ്മിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് ലിസ്റ്റിംഗിലൂടെ സാധ്യമാവുന്നതെന്ന് ആർപിഎം ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 'ഓയിൽ ആൻഡ് ഗ്യാസ്, ഊർജ, നിർമ്മാണമേഖലകളുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആർപിഎം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ ആർപിഎമ്മിന്റെ സേവനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഊർജിതമായ പ്രവർത്തനത്തിലാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക-ഉപഭോക്തൃ അടിത്തറ ശക്തമാക്കുന്നതിനിത് സഹായിക്കും. ആർപിഎമ്മിന്റെ ഭാഗമാകാനും ഒപ്പം വളരാനും നിക്ഷേപകർക്കുള്ള മികച്ച സമയമാണിത്,' ഡോ. ഷംഷീർ പറഞ്ഞു.

അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്റർനാഷണൽ ഹോൾഡിങ് കമ്പനിയുടെ (IHC) അനുബന്ധ സ്ഥാപനമാണ് ആൽഫദാബി ഹോൾഡിങ് പിജെഎസ്സി. 2021 ജൂണിൽ എക്‌സ്‌ചേഞ്ചിന്റെ പ്രധാന ബോർഡിൽ ലിസ്റ്റുചെയ്ത കമ്പനി, മിഡിൽ ഈസ്റ്റിലെ അതിവേഗം വളരുന്ന നിക്ഷേപ ഹോൾഡിങ് കമ്പനികളിലൊന്നാണ്. റിയൽ എസ്റ്റേറ്റ്, നിർമ്മാണം എന്നീ മേഖലകളിലാണ് ആൽഫദാബി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലേക്ക് പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട ആർപിഎമ്മിനെ അത്യന്തം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി എഡിഎക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയീദ് ഹമദ് അൽ ദാഹേരി പറഞ്ഞു. 'ലിസ്റ്റിംഗിലെ വളർച്ചയും, കമ്പനികളുടെ വൈവിധ്യവും അബുദാബി സ്റ്റോക്ക് മാർക്കറ്റിനെ കൂടുതൽ ആകർഷകമാക്കുകയാണ്. ആർപിഎം പോലെ അതിവേഗം വളരുന്ന കമ്പനികളിൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിലൂടെ വിപണിയിൽ പുതിയ ഊർജ്ജമുണ്ടാവും.' ആഗോള നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് കൂടുതൽ അടുപ്പിക്കാനും ആകർഷിക്കാനും ഇത്തരം വിനിമയങ്ങൾ സഹായിക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനു വേഗം കൂട്ടുമെന്നും അൽ ദാഹേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP