Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോഡഫോണുമായുള്ള നികുതി തർക്ക കേസിൽ കേന്ദ്രസർക്കാരിന് നഷ്ടം 27,900 കോടി രൂപ; കോടതി ചെലവായി കെട്ടിവെക്കേണ്ടത് 40 കോടി വേറെ; 'ഇറ്റാലിയൻ നാവികരുടെ കേസിലും ഇപ്പോഴിതാ വോഡഫോൺ കേസിലും സർക്കാർ തോറ്റു; എന്നു വെച്ച് മോദി സർക്കാർ ലോക തോൽവിയാണെന്നൊന്നും ഭക്തർ സമ്മതിക്കില്ല': പരിഹാസവുമായി എം.ബി.രാജേഷിന്റെ പോസ്റ്റ്

വോഡഫോണുമായുള്ള നികുതി തർക്ക കേസിൽ കേന്ദ്രസർക്കാരിന് നഷ്ടം 27,900 കോടി രൂപ; കോടതി ചെലവായി കെട്ടിവെക്കേണ്ടത് 40 കോടി വേറെ; 'ഇറ്റാലിയൻ നാവികരുടെ കേസിലും ഇപ്പോഴിതാ വോഡഫോൺ കേസിലും സർക്കാർ തോറ്റു; എന്നു വെച്ച് മോദി സർക്കാർ ലോക തോൽവിയാണെന്നൊന്നും ഭക്തർ സമ്മതിക്കില്ല': പരിഹാസവുമായി എം.ബി.രാജേഷിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വോഡഫോണുമായുള്ള നികുതി തർക്കത്തിലെ അന്താരാഷ്ട്ര നിയമയുദ്ധത്തിൽ മോദി സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. 27,900 കോടി രൂപയാണ് നികുതി ഇനത്തിൽ കേന്ദ്രസർക്കാരിന് നഷ്ടമാകുന്നത്. ആ കാശ് പോയതിന് പുറമേ കോടതി ചെലവായി 40 കോടി വേറെയും അവർക്ക് കൊടുക്കമെന്നാണ് വിധി. ഈ പശ്ചാത്തലത്തിൽ കേസ് തോറ്റത് മോദി സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് സമർത്ഥിക്കുകയാണ് സിപിഎം നേതാവ്.എം.ബി.രാജേഷ്.' നേരത്തേ ഇറ്റാലിയൻ നാവികരുടെ കേസിലും ഇപ്പോഴിതാ വോഡഫോൺ കേസിലും സർക്കാർ തോറ്റു. എന്നു വെച്ച് മോദി സർക്കാർ ലോക തോൽവിയാണെന്നൊന്നും ഭക്തർ സമ്മതിക്കില്ല.മോദിജി വിട്ടുകൊടുക്കുന്നതാണെന്ന അവരുടെ ന്യായീകരണം പാടെ തള്ളിക്കളയാനും തോന്നുന്നില്ല.'- രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു

നിങ്ങളാരും ശ്രദ്ധിച്ചിരിക്കാൻ വഴിയില്ല. പക്ഷേ ശ്രദ്ധിക്കാതെ പോകരുത്..കാരണം നഷ്ടപ്പെട്ടത് ഇരുപത്തിയേഴായിരത്തി തൊള്ളായിരം (27900 )കോടി രൂപയാണ്!. പോയത് രാജ്യത്തിനാണ്. വോഡഫോൺ എന്ന ബഹുരാഷ്ട്ര കുത്തക ഇന്ത്യാ ഗവൺമെന്റിന് നൽകേണ്ടിയിരുന്ന ടാക്‌സാണ്. ഇന്റർനാഷണൽ ആർബിട്രേഷനിൽ കേന്ദ്ര സർക്കാർ തോറ്റു. ടാക്‌സായി ഇന്ത്യാ ഗവൺമെന്റ് 2013 ൽ ആവശ്യപ്പെട്ടത് 2,00,00 കോടി. പലിശയും പെനാൽട്ടിയും ചേർത്ത് ആകെ ആവശ്യപ്പെട്ടത് 27900 കോടി. ആ കാശും പോയി കോടതി ചെലവായി 40 കോടി വേറെയും അവർക്ക് കൊടുക്കണമെന്നാണ് വിധി.

അല്പം ഫ്‌ളാഷ് ബാക്ക്.

തർക്കം തുടങ്ങിയത് 2007ൽ. ഹച്ചിസൺ എന്ന കമ്പനിയുടെ ഇന്ത്യയിലെ ആസ്തികൾ വൊഡഫോൺ വാങ്ങിയ ഇനത്തിലെ മൂലധന ലാഭത്തിന് ഇന്ത്യാ ഗവൺമെന്റ് നികുതി ഈടാക്കാൻ തീരുമാനിച്ചു. വോഡഫോൺ സുപ്രീം കോടതിയിൽ കേസിന് പോയി. വലിയ ചർച്ചയായ ഒരു അനുകൂല വിധി സമ്പാദിച്ചു. വിധി മറികടക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ മുൻകാല പ്രാബല്യത്തിൽ നികുതി പിരിക്കാൻ പാർലമെന്റിൽ 2013 ൽ ഭേദഗതി കൊണ്ടുവന്നു.( അന്ന് അതിനെ പിന്തുണച്ച് പാർലിമെന്റിൽ പ്രസംഗിച്ച ഒരാളാണ് ഞാൻ.21 വർഷം മുൻകാല പ്രാബല്യത്തോടെ നികുതി പിരിക്കാനുള്ള ഭേദഗതി ബ്രിട്ടീഷ് പാർലിമെന്റ് പാസ്സാക്കിയ കാര്യം പ്രസംഗത്തിൽ ഞാൻ ചൂണ്ടിക്കാട്ടി.

മറുപടി പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ഞാൻ പറഞ്ഞ കാര്യം ശരിവെക്കുകയുണ്ടായി. അതിൽ ഇപ്പോഴും ഒരു സന്തോഷവും അഭിമാനവുമുണ്ട്.) പാർലമെന്റ് നിയമ ഭേദഗതി വരുത്തിയതോടെ വോഡഫോൺ ഇന്റർനാഷണൽ ആർബിട്രേഷനു പോയി. 2014ൽ മോദി ഗവൺമെന്റു വന്നു. ആർബിട്രേറ്ററെ മോദി സർക്കാർ നിശ്ചയിച്ചു. ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി വോഡഫോണിന്റെ അഭിഭാഷകനായിരുന്ന കാര്യം ആക്ഷേപമായി ഉയർന്നു. ജെയ്റ്റ്‌ലി അക്കാര്യം സമ്മതിച്ചു. താൻ ഇക്കാര്യത്തിൽ ഇനി ഇടപെടില്ല. എല്ലാം സഹമന്ത്രി നിർമ്മലാ സീതാരാമൻ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് നിഷ്‌ക്കളങ്കനായി മാറി നിന്നു. വേണ്ടി വന്നാൽ പ്രധാനമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

എല്ലാവരും കൂടി കൈകാര്യം ചെയ്തപ്പോൾ കേസ് തോറ്റു. ഖജനാവിലേക്ക് കിട്ടേണ്ട 27900കോടി സ്വാഹ. വോഡഫോണിന് ജഹ പൊഹ. വിധി സൂക്ഷ്മമായി പഠിക്കുമെന്ന് ധനമന്ത്രാലയം. പഠിക്കുമ്പോഴേക്ക് എത്രകാശ് കൂടി ഇനിയും പോകുമോ ആവോ? ഇക്കാര്യം പല ദേശീയ പത്രങ്ങളിലും ഒന്നാം പേജിൽ വാർത്തയായിരുന്നു. ഇവിടെ മാതൃഭുമിയിൽ ഒരക്ഷരമില്ല ! മനോരമ ഉള്ളിലെ ഏതോ പേജിൽ കൊടുത്തെന്നു വരുത്തി ( ചിത്രം 3) കേരളത്തിലെ സിബിഐ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ 27900 കോടിയുടെ ചെറിയ നഷ്ടക്കണക്കൊക്കെ എഴുതാൻ നിഷ്പക്ഷർക്ക് കടലാസ് തികഞ്ഞില്ലത്രേ.നിശാ കോടതികളിലെ ന്യായവിധിക്കാർ 2021 മെയ് വരെ ഒറ്റക്കേസേ എടുക്കുന്നുള്ളുവെന്ന്.

ഇരുപത്തിയേഴായിരം കോടി ആവിയായത് അന്വേഷിക്കാൻ സൗകര്യമില്ലെന്ന്. ഔദ്യോഗിക വക്താവിന്റെ ഔദ്യോഗിക ചാനലാവട്ടെ 27000 കോടിയുടെ നഷ്ടം ചർച്ച ചെയ്യുന്നതു പോലൊരു അല്പത്തം വേറെ കണ്ടിട്ടില്ലെന്ന് പരിഹസിച്ചു. എന്നാൽ പിണറായിയോട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് എല്ലാവരും ഉറപ്പു നൽകി. 27000 കോടിയുടെ നഷ്ടം ഇന്ധന നികുതി കുട്ടി മോദി റെക്റ്റി ഫൈ ചെയ്‌തോളുമെന്നും താൻ പ്രതികരിക്കേണ്ടതില്ലെന്നും പ്രതിപക്ഷൻ ഒഴിഞ്ഞു മാറാൻ സാദ്ധ്യത.
വാൽക്കഷണം: നേരത്തേ ഇറ്റാലിയൻ നാവികരുടെ കേസിലും ഇപ്പോഴിതാ വോഡഫോൺ കേസിലും സർക്കാർ തോറ്റു. എന്നു വെച്ച് മോദി സർക്കാർ ലോക തോൽവിയാണെന്നൊന്നും ഭക്തർ സമ്മതിക്കില്ല.മോദിജി വിട്ടുകൊടുക്കുന്നതാണെന്ന അവരുടെ ന്യായീകരണം പാടെ തള്ളിക്കളയാനും തോന്നുന്നില്ല.

എം.ബി.രാജേഷ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP