Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻസർ ഇത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞു; ഒപ്പം നേരത്തെ കണ്ടെത്തിയാൽ എത്ര കൃത്യതയോടെ പറിച്ചെറിയാവുന്ന രോഗം എന്ന തിരിച്ചറിവും; വന്നാൽ തീർന്നു എന്ന് കരുതുന്നവരോട് സ്വന്തം അനുഭവം പറയുന്നു മാധ്യമപ്രവർത്തകനായ ശ്രീകുമാർ ശേഖർ

കാൻസർ ഇത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞു; ഒപ്പം നേരത്തെ കണ്ടെത്തിയാൽ എത്ര കൃത്യതയോടെ പറിച്ചെറിയാവുന്ന രോഗം എന്ന തിരിച്ചറിവും; വന്നാൽ തീർന്നു എന്ന് കരുതുന്നവരോട് സ്വന്തം അനുഭവം പറയുന്നു മാധ്യമപ്രവർത്തകനായ ശ്രീകുമാർ ശേഖർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൻസർ എന്ന് കേട്ടാലേ ജീവിതം തീർന്നുഎന്ന് കരുതുന്നവരാണ് മലയാളികളിൽ ഏറെയും. രോഗത്തെ കുറിച്ച് പറയുന്നത് പോലും ഇഷ്ടപെടാത്തവർ. രോഗത്തിന്റെ പേരു പറയാൻ പോലും മടിക്കുന്നവർ ഉണ്ട്. അമിതമായി പേടിക്കേണ്ട ഒന്നല്ല കാൻസറെന്നും നേരത്തെ കണ്ടെത്തി ജാഗ്രതയോടെ, ഇച്ഛാശക്തിയോടെ തുടർന്നാൽ കാൻസറിനെ തളയ്ക്കാനാവുമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് മാധ്യമപ്രവർത്തകനായ ശ്രീകുമാർ ശേഖർ.

ഇന്ന് ലോക കാൻസർ ദിനം.

ബയോപ്‌സി റിസൾട്ട് വരും എന്നു പറഞ്ഞതിന് മൂന്നു ദിവസം മുമ്പുതന്നെ ആശുപത്രിയിൽ നിന്ന് വിളി വന്നപ്പോൾ ഉറപ്പിച്ചു: പണി കിട്ടി. ഡോക്ടർമാർ രണ്ടുപേർ ചേർന്നു വിശദീകരിച്ചു.'കാൻസറാണ്.rectal cancer. സർജറി വൈകേണ്ട'.രണ്ടു മിനിറ്റ് വേണ്ടിവന്നു, മനസ്സിൽ ചോദ്യങ്ങൾ രൂപപ്പെടുത്താൻ.

Rectum പൂർണ്ണമായി നീക്കിയേ പറ്റൂ.പിന്നീടുള്ള ജീവിതം എങ്ങനെ സാധാരണമാക്കാം എന്ന ഉപദേശങ്ങൾ കിട്ടി. എല്ലാം കേട്ടു. ആദ്യം തലയിൽ സ്‌ക്രോൾ പോയത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ.'മൃത്യുവിൻ ദൂതുമായെത്തുന്നൊരർബുദം മുറ്റിത്തഴച്ചു വളർന്നൊരായുസ്സിനെ ചുട്ടെരിക്കുന്നതും ജീവിതം ''.

നാൽപ്പതാം വയസ്സിൽ ദൂത് കൈപ്പറ്റി എന്നുറപ്പിച്ചു. എറണാകുളം ലൂർദ് ആശുപത്രിയിൽ ഡോ. സന്തോഷ് ജോൺ എബ്രഹാമിന്റെ ചികിത്സയിലേക്ക്. രോഗം എന്നു തുടങ്ങി എന്നു അറിയാനാകുമോ എന്നു ചോദിച്ചാൽ 'അറിഞ്ഞാൽ ആ തീയതിയിൽ പോയി ചികിത്സിക്കാൻ പറ്റുമോ' എന്നു തിരിച്ചു ചോദിക്കുന്ന ഡോക്ടർ. വേണ്ടത് ചെയ്യും; വേണ്ടത് മാത്രം പറയും.

പത്തുദിവസത്തിനകം സർജറി. Colostomy എന്ന പുണ്യപുരാതന ശസ്ത്രക്രിയ. പതിനാറാം നൂറ്റാണ്ടുമുതൽ ചെയ്തുവരുന്ന കത്തിക്രിയ. റക്ടതിനു പകരമായി വയർ തുളച്ച്, കുടലിനു പുറത്തേക്കുള്ള വഴിയൊരുക്കുന്നു. അവിടെ ഒരു ബാഗും സ്ഥാപിക്കുന്നു ഒരു 'സഞ്ചി ജീവിത'ത്തിന്റെ തുടക്കം.

എഴുത്തുകാരനും ശാസ്ത്രകാരനുമായിരുന്ന ജെ ബി എസ് ഹാൽഡേന് colostomy ചെയ്തിരുന്നു,1 964ൽ.

പുള്ളിക്ക് അത് കവിതയ്ക്ക് വിഷയവുമായി.

Cancer's a Funny Thing

I wish I had the voice of Homer

To sing of rectal carcinoma,

Which kills a lot more chaps, in fact,

Than were bumped off when Troy was sacked.

Yet, thanks to modern surgeon's skills,

It can be killed before it kills

Upon a scientific basis

In nineteen out of twenty cases.

ഇങ്ങനെ പോകുന്നു, കവിത.

('റക്ടമില്ലാത്ത മനുഷ്യൻ' എന്ന പേരിൽ ഒരു ഹൊറർ നോവൽ എഴുതി മത്സരിച്ചാലോ എന്ന് ആലോചിക്കാതിരുന്നില്ല. ഭാഷ ചെറുത്തുനിന്നു ! )

ഇതിനിടെ സ്റ്റേജ് നിർണ്ണയം വന്നു. സ്റ്റേജ് ത്രീ കാൻസർ.

മരിക്കാനുള്ള സാധ്യത 50 ശതമാനം.
(പെട്ടെന്ന് തോന്നിയത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ തമാശയാണ്.
സ്റ്റേജ് ത്രീയിലെ ഞാൻ മരിക്കാതിരിക്കണമെങ്കിൽ
ഈ സ്റ്റേജിൽ മറ്റൊരാൾ മരിക്കണം.
50 ശതമാന കണക്ക് ശരിയാകണമല്ലോ!.)

ഒരു മാസത്തോളം നീണ്ട ആശുപത്രി വാസം.

കീമോതെറാപ്പി ,പിന്നാലെ റേഡിയേഷൻ.

രണ്ടു മാസത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക്.
ശരീരത്തിൽ പിടിപ്പിച്ച ബാഗ് അവയവം പോലെയായി.
മുമ്പ് ചെയ്തിരുന്നതെല്ലാം ചെയ്യാമെന്നായി.

ഇടയ്ക്കിടെ ചെക്ക് അപ്പ്.
ചില്ലറ പ്രശ്‌നങ്ങൾ.
ഇടയ്‌ക്കൊരു ഹെർണിയ.
അതിന്റെ ശരിപ്പെടുത്തൽ .

രണ്ടാംവരവ് ഉണ്ടെങ്കിൽ അഞ്ചുവർഷത്തിനിടയിൽ എന്നു ശാസ്ത്രജ്ഞാനം.
അതുകൊണ്ട് ആദ്യ അഞ്ചു കൊല്ലം വാർഷിക പരിശോധനാ റിപ്പോർട്ടിനുള്ള കാത്തിരിപ്പ് നെഞ്ചിടിപ്പ് കൂട്ടി.

സിടി സ്‌കാൻ ഫിലിമിലെ നിഴലുകളിലൂടെ നീങ്ങുന്ന
ഡോക്ടറുടെ കണ്ണിനൊപ്പം ഹൃദയം മിടിച്ചു നീന്തി.

ഡോക്ടറുടെ തലകുലുക്കലിൽ അവസാനിച്ച പരിശോധനകൾ.

കാൻസർമുക്ത ജീവിതം. ഇപ്പോൾ പതിനാലു വർഷം പിന്നിടുന്നു.

കൃത്യമായ ചികിത്സയ്ക്കിടയിൽ അത്ഭുത രോഗശാന്തി നിർദ്ദേശങ്ങൾ കിട്ടാതിരുന്നില്ല.

കീമോ ഉണ്ടാക്കിയേക്കാവുന്ന ആപത്തിനെ പറ്റിയുള്ള മുന്നറിയിപ്പുകൾ.
റേഡിയേഷൻ കരിച്ചുകളയുന്ന കോശങ്ങളെ പറ്റിയുള്ള ആശങ്കകൾ.
പാർശ്വഫലങ്ങളെപ്പറ്റിയുള്ള പേടിപ്പെടുത്തലുകൾ ..എല്ലാം ഉണ്ടായി.

ഒറ്റമൂലിയും അത്ഭുത സസ്യങ്ങളും യോഗയും തുടങ്ങി സദുദ്ദേശത്തോടെ പലതും നിർദ്ദേശിച്ചവരുണ്ട്..
ഒക്കെ അവഗണിക്കാൻ സംശയം വന്നില്ല.

ഡോക്ടർ പറഞ്ഞത് മാത്രം കേട്ടു.അതൊക്കെ ചെയ്തു.

ഇടയ്ക്ക്, ഇതേ ശസ്ത്രക്രിയ ചെയ്താൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല എന്നു കരുതുന്ന രോഗികളെ കണ്ട് ആത്മകഥ പറഞ്ഞു ധൈര്യം പകർന്നു ...പലപ്പോഴും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം.

സർജറിക്ക് മടിച്ചുനിന്ന ഒരു മരപ്പണിതൊഴിലാളിക്ക്, ഇതേ സർജറി ചെയ്ത ആളാണെന്നത് വിശ്വാസമായില്ല.
ഒടുവിൽ ശരീരത്തിൽ പിടിപ്പിച്ച ബാഗ് കാട്ടി ബോധ്യപ്പെടുത്തേണ്ടി വന്നു.

കാൻസർ ഇത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞു.
ഒപ്പം നേരത്തെ കണ്ടെത്തിയാൽ എത്ര കൃത്യതയോടെ
പറിച്ചെറിയാവുന്ന രോഗം എന്ന തിരിച്ചറിവും കിട്ടി.

വയറ്റിൽ നിന്ന് രക്തം പോകുന്നത് പലതുകൊണ്ടുമാകാം.
പക്ഷെ കാൻസർ കൊണ്ടുമാകാം എന്ന അറിവ് പ്രധാനമാണ്.

ഈ രോഗം വരുത്താവുന്ന ശീലങ്ങൾ ഇല്ല.
മദ്യപാനവും പുകവലിയും ഇല്ലെന്നത് ഡോക്ടർ പോലും വിശ്വസിച്ചില്ല.

കുടിക്കാതെ വലിക്കാതെ പാഴായിപോയ 40 വർഷങ്ങളെപ്പറ്റി തമാശിച്ചു.
മദ്യപാനം ഈ രോഗത്തിനു വഴിതെളിക്കാം.
ജനിതക കാരണങ്ങൾ അടക്കം മറ്റ് കാരണങ്ങൾ കൊണ്ടും ഉണ്ടാകാം

ഞാൻ വൈകി.
ലക്ഷണം 'കുടുംബരോഗ'മായ പൈൽസ് എന്നു തെറ്റിദ്ധരിച്ചു.
അതുകൊണ്ട് സ്റ്റേജ് മൂന്ന് എത്തും വരെ കണ്ടെത്താതെ പോയി.
ചികിത്സയുടെ ബലത്തിൽ തിരികെയെത്തി.

ഒരു ലക്ഷണവും അവഗണിക്കരുത്. ഒരു മുഴയെയും വെറുതെ വിടരുത് .

ഒരു ഡോക്ടറെ; കഴിവതും നല്ലൊരു സർജനെ,അല്ലെങ്കിൽ ഒരു oncologist നെ തന്നെ കാണുക.
പറയുന്ന പരിശോധന നടത്തുക. വേണ്ട ചികിത്സ ചെയ്യുക .

സ്ത്രീകളിലെ സ്തനാർബുദവും ഗർഭാശയ അർബുദവും
വളരെ വേഗം ചികിത്സിച്ചു മാറ്റാം.
പക്ഷെ കണ്ടെത്താൻ വൈകിക്കരുത്.
സംശയം തോന്നിയാൽ മാമോഗ്രാം/പാപ്പ് സ്മിയർ ടെസ്റ്റ് ചെയ്യുക.
മടിക്കരുത്.

രോഗം വരുന്ന അവയവങ്ങൾ എടുത്തുകളയാവുന്നവയാകാം.
പക്ഷെ അവയ്ക്കു ചുറ്റും vital organs..
അവയിലേക്കു പടർന്നാൽ പിടിച്ചാൽ കിട്ടണമെന്നില്ല.

കാൻസറിനെ പറ്റി സംസാരിക്കുകതന്നെ വേണം.
ഇപ്പോഴും രോഗത്തിന്റെ പേരു പറയാൻ പോലും മടിക്കുന്നവർ ഉണ്ട് .

വന്നാൽ തീർന്നു എന്നു കരുതുന്നവരുണ്ട്.

നേരിടാവുന്ന രോഗമായി ഇതിനെ കാണണം .
ചികിത്സയുടെ പാർശ്വഫലങ്ങൾ നമ്മളെ ഉലച്ചു എന്നുവരാം.

ഈ അലട്ടലുകൾ അവസാനിക്കുന്ന ദിനം അല്പം ദൂരെയുണ്ട് എന്ന ഓർമ്മയോടെ നേരിടുക.

ചുള്ളിക്കാട് കവിതയിൽ കൊടുത്തുവിടുന്ന മൃത്യവിൻ ദൂത് നിരസിച്ച് തിരിച്ചയക്കാൻ പറ്റും.

ഹാൽഡൻ എഴുതിയതു പോലെ

I know that cancer often kills,

But so do cars and sleeping pills;

And it can hurt one till one sweats,

So can bad teeth and unpaid debts.

A spot of laughter, I am sure,

Often accelerates one's cure;

So let us patients do our

To help the surgeons make us fit.

അതെ...അതിജീവിക്കാവുന്നതേയുള്ളൂ ഈ രോഗത്തെ,കരുതലുണ്ടെങ്കിൽ.

(Sreekumar Sekhar)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP