Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂപ്പർ ഓവറിൽ രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു തീരുമാനം; പ്രഹരശേഷിയുടെ കാര്യത്തിൽ ഇരുവരെയും വെല്ലാനാവില്ലല്ലോ; പരിചയ സമ്പന്നനെന്ന നിലയിൽ ക്യാപ്ടൻ ഇറങ്ങണമെന്ന രാഹുലിന്റെ അഭ്യർത്ഥനയിൽ തീരുമാനം മാറി; സഞ്ജു സാംസൺ നിർഭയനായ കളിക്കാരൻ; എല്ലാം വരുതിയിലാക്കാനുള്ള സുവർണാവസരമായിരുന്നു; പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ പിഴവുപറ്റി: മലയാളി താരത്തെ വാനോളം പുകഴ്‌ത്തി ക്യാപ്ടൻ കോലി

സൂപ്പർ ഓവറിൽ രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു തീരുമാനം; പ്രഹരശേഷിയുടെ കാര്യത്തിൽ ഇരുവരെയും വെല്ലാനാവില്ലല്ലോ; പരിചയ സമ്പന്നനെന്ന നിലയിൽ ക്യാപ്ടൻ ഇറങ്ങണമെന്ന രാഹുലിന്റെ അഭ്യർത്ഥനയിൽ തീരുമാനം മാറി; സഞ്ജു സാംസൺ നിർഭയനായ കളിക്കാരൻ; എല്ലാം വരുതിയിലാക്കാനുള്ള സുവർണാവസരമായിരുന്നു; പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ പിഴവുപറ്റി: മലയാളി താരത്തെ വാനോളം പുകഴ്‌ത്തി ക്യാപ്ടൻ കോലി

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൻ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രതിഭയിൽ ക്യാപ്ടന് പൂർണ്ണ വിശ്വാസം. സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ന്യൂസിലണ്ടിനെതിരായ സൂപ്പർ ഓവറിലും സഞ്ജുവിനെ വിടാനായിരുന്നു ക്യാപ്ടന് താൽപ്പര്യം. എന്നാൽ പരിചയ സമ്പന്നതയുടെ പേരിലെ ചർച്ച സഞ്ജുവിനെ ലിസ്റ്റിൽ രണ്ടാമനാക്കി.

മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടപ്പോൾ ലോകേഷ് രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു ടീമിന്റെ തീരുമാനം. പ്രഹരശേഷിയുടെ കാര്യത്തിൽ ഇരുവരെയും വെല്ലാനാവില്ലല്ലോ. എന്നാൽ, കൂടുതൽ പരിചയ സമ്പന്നനെന്ന നിലയിൽ ഞാൻ കൂടെ ഇറങ്ങണമെന്ന രാഹുലിന്റെ അഭ്യർത്ഥനപ്രകാരമാണ് തീരുമാനം മാറ്റിയത്. സമ്മർദ്ദഘട്ടമായതിനാൽ താൻ തന്നെ രംഗം കൈകാര്യം ചെയ്യാമെന്ന് കരുതിയെന്നും കോലി വ്യക്തമാക്കി. 'സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണ്. എല്ലാം വരുതിയിലാക്കാൻ ഇന്ന് സുവർണാവസരമായിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ നമുക്കു പിഴവുപറ്റി. ആദ്യത്തെ സിക്‌സിനുശേഷം അതേ വേഗം തുടരാനായിരുന്നു ശ്രമം. നടന്നില്ല. സഞ്ജുവിനെ കുറിച്ച് കോലിക്ക് പറയാനുള്ളത് ഇതാണ്.

സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അഞ്ചു പന്തിൽത്തന്നെ വിജയം കുറിച്ചിരുന്നു. ആദ്യ രണ്ടു പന്തുകളിൽ സിക്‌സും ഫോറും നേടിയ ലോകേഷ് രാഹുൽ മൂന്നാം പന്തിൽ പുറത്തായെങ്കിലും തുടർന്നെത്തിയ സഞ്ജുവിനെ സാക്ഷിനിർത്തി ഒരു ഡബിളും ഫോറും സഹിതം കോലി ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചാണ് പകരം സഞ്ജു സാംസണ് അവസരം നൽകിയത്. ലോകേഷ് രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത സഞ്ജു നേരിട്ട മൂന്നാം പന്തിൽ സ്‌കോട്ട് കുഗ്ഗെലെയ്‌നെതിരെ സിക്‌സർ നേടിയെങ്കിലും അഞ്ചാം പന്തിൽ പുറത്തായി. ഒരു സിക്‌സ് സഹിതം എട്ടു റൺസ്. ഇതിനു മുൻപ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്‌സർ നേടിയ സഞ്ജു തൊട്ടടുത്ത പന്തിൽ പുറത്തായിരുന്നു.

'ഇന്നത്തെ മത്സരം പ്രധാനപ്പെട്ടൊരു പാഠം കൂടി പറഞ്ഞുതരുന്നുണ്ട്. മത്സരത്തിന്റെ ഏതു ഘട്ടത്തിലും ശാന്തത കൈവിടാതിരിക്കുക. സംഭവിക്കുന്ന കാര്യങ്ങൾ ശാന്തമായി നിരീക്ഷിക്കുക. അവസരം കിട്ടുമ്പോൾ തിരിച്ചടിക്കുക - അതാണ് വേണ്ടതെന്ന് സഞ്ജുവിനെ ഉപദേശിക്കാനും കോലി മറന്നില്ല. അവസാന മത്സരത്തിലും സഞ്ജു കളിക്കുമെന്ന സൂചനയാണ് കോലി നൽകുന്നത്. അതിൽ മികവ് കാട്ടിയാൽ ടീമിലെ സ്ഥിരം മുഖമായി സഞ്ജുവിന് മാറാൻ കഴിയും. ന്യൂസിലണ്ടിനെതിരായ നാലാം മത്സരത്തിൽ കൂറ്റനടികളിലൂടെ ആവേശ താരമാക്കാനാണ് സഞ്ജു വി സാംസണിന്റെ ശ്രമം. നിലയുറപ്പിച്ച് വ്യക്തിഗത സ്‌കോർ ഉയർത്തുകയെന്നതിന് അപ്പുറം കൂറ്റൻ അടികളിലൂടെ ടീമിനൊപ്പം നിൽക്കാനായിരുന്നു സഞ്ജുവിന്റെ തീരുമാനം. രണ്ടാം ഓവറിലെ ആദ്യ പന്തിൽ സിക്സർ പറത്തി പ്രതീക്ഷയായി. പക്ഷേ ഷോട്ട് തെരഞ്ഞെടുപ്പിൽ വീണ്ടും പിഴവ് സംഭവിച്ചപ്പോൾ വില്ലിങ്ടണിൽ നിരാശനായി സഞ്ജുവിന്റെ മടക്കം.

വെല്ലിങ്ടണിൽ സഞ്ജുവിനെ ഓപ്പണറാക്കാനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. അതുകൊണ്ട് തന്നെ സഞ്ജു കളഞ്ഞു കുളിച്ചത് ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള സുവർണ്ണാവസരമാണ്. കിസിൽ നിലയുറപ്പിച്ച് വമ്പൻ ഇന്നിങ്സ് കളിക്കാൻ അവസരമുണ്ടായിരുന്നു. ഇതിനൊപ്പം ഇന്ത്യയ്ക്കായിരുന്നു ബാറ്റിംഗും. അതിനാൽ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യുകയും ചെയ്യാമായിരുന്നു. ഉജ്ജ്വല ഫോമിലുള്ള കെ എൽ രാഹുലായിരുന്നു സഞ്ജുവിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. സ്‌കോർ ഉയർത്താനുള്ള എല്ലാ ഷോട്ടുകളും സ്വന്തമായുള്ള താരമാണ് രാഹുൽ. അതുകൊണ്ട് തന്നെ സഞ്ജുവിന് ക്രീസിൽ നിലയറുപ്പിക്കാൻ അവസരമുണ്ടായിരുന്നു. മോശം പന്തുകൾ ബൗണ്ടറി പറത്തി റൺസ് നേടാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. അതിന് പകരം വിക്കറ്റിലേക്ക് വന്ന പന്തിനെ കൂറ്റനടിയിലൂടെ ലോങ് ഓഫിന് മുകളിൽ സിക്സർ പറത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം.

ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയ ആത്മവിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഷോട്ട് തെരഞ്ഞെടുപ്പ് തെറ്റി. പന്തിന്റെ വേഗത ജഡ്ജ് ചെയ്തതിൽ പിഴവ് സഞ്ജുവിന് വിനയായി. വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. അഞ്ചു പന്തിൽ നിന്ന് ഒരു സിക്‌സടക്കം എട്ടു റൺസെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗ്ലെയ്‌നാണ് പുറത്താക്കിയത്. കുഗ്ലെയ്‌ന്റെ ആദ്യ പന്ത് സിക്‌സറിന് പറത്തിയ ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. മിച്ചെൽ സാന്റ്‌നർ ക്യാച്ചെടുത്തു. നേരത്തെ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സൂപ്പർ ഓവർ വരെ നീണ്ട ത്രില്ലറിനൊടുവിൽ മൂന്നാം മത്സരം ജയിച്ച് ന്യൂസീലൻഡിൽ ആദ്യമായി ട്വന്റി-20 പരമ്പര നേടാനായതിന്റെ ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ ടീം ഇന്ത്യക്കുതന്നെയായിരുന്നു നാലാം ത്സരത്തിലും മുൻതൂക്കം. അതുകൊണ്ട് തന്നെ സഞ്ജുവിന് മികച്ച അവസരമായിരുന്നു ഈ മത്സരം.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു കളിച്ചിരുന്നു. അന്നും സിക്സർ പറത്തി പ്രതീക്ഷ നൽകിയ ശേഷം സഞ്ജു പുറത്തായി. അതുകൊണ്ട് തന്നെ ഇനി പ്രതിഭ തെളിയിക്കാൻ ഒരു അവസരത്തിൽ കൂടുതൽ സഞ്ജുവിന് മാനേജ്മെന്റ് നൽകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP