Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോയിനോണ്യയോ? ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം

കോയിനോണ്യയോ? ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം

കോരസൺ വർഗീസ്

ടുത്തയിടെ നാട്ടിൽ ചെന്നപ്പോഴാണ് പത്രത്തിൽ നിന്നും ഒരു സുഹൃത്തിന്റെ 'അമ്മ മരിച്ച വാർത്ത കണ്ടത്. അടുത്ത ദിവസം രാവിലെ ഒരു വണ്ടി പിടിച്ചു അടക്കത്തിന് പോയി. കോന്നി കഴിഞ്ഞ ഏതോ ഉൾഗ്രാമത്തിലാണ് സംസ്‌കാരം നടക്കുന്ന പള്ളി. വഴി അത്ര പരിചയമില്ലാത്ത സ്ഥലമായതിനാൽ പത്രത്തിലുള്ള വിവരങ്ങൾ വച്ച് ചോദിച്ചു ചോദിച്ചു പോകയായിരുന്നു. കുറെ കുറേ സ്ഥലങ്ങൾ കറങ്ങിയിട്ടും ഒരു അടക്കം നടക്കുന്ന ആൾകൂട്ടം കാണാനില്ല. കുറച്ചുകൂടി പോയപ്പോൾ ഏതായാലും ഭാഗ്യത്തിന് ഒരു ആൾകൂട്ടം! ആരോ ഒരു റീത്തുമായി റോഡ് മുറിച്ചു പോകുന്നു.

വണ്ടി അരികിൽ നിർത്തി വഴിയിൽ കണ്ട ഒരാളോട് മരിച്ച ആളുടെ വിവരം അന്വേഷിച്ചു, ഒക്കെ ഏതാണ്ട് അടുത്ത് വരുന്ന വിവരങ്ങൾ തന്നെ. മക്കൾ ഗൾഫിലുണ്ട്...ആരൊക്കെയോ വിദേശത്തുണ്ട്.... കൂട്ടത്തിൽ അയാൾ ചോദിച്ചു എങ്ങനെ അറിഞ്ഞു? ഓ, അത് പത്രത്തിൽ നിന്നാണ് , അവധിക്കു എത്തിയ കൂട്ടത്തിൽ, അവിടെയുള്ള സുഹൃത്തിന്റെ അമ്മയല്ലേ, അതാണ് വന്നത്. പതുക്കെ കാറിൽ നിന്നും ഇറങ്ങി, അപ്പൊ അറിഞ്ഞില്ലേ, മരിച്ചയാൾ ഒരു ആശാരിയായിരുന്നു പിന്നെ .., എന്റമ്മോ എന്ന് അറിയാതെ പറഞ്ഞു തിടുക്കത്തിൽ വണ്ടിയിൽ കയറി ഡ്രൈവറോട് വീട് തെറ്റി..ട്ടോ, വിട്ടു പൊക്കോ എന്ന് അലറി.

കുറെ ഏറെനേരം വീണ്ടും ചോദിച്ചു തന്നെ ഒരുവിധം വഴി മനസ്സിലാക്കി വണ്ടി വിട്ടു. പോകുന്ന വഴി തീരെ ഇടുക്കവും കുത്തനെയുള്ള വഴി, കാറുകൾ അങ്ങനെ അധികം പോയിട്ടില്ലാത്ത വഴി, പക്ഷേ പണ്ടെങ്ങോ ടാർ ചെയ്തതിന്റെ ലക്ഷണം കാണാനുമുണ്ട് . ഏതായാലും ഇറങ്ങിത്തിരിച്ചു, ഒരു വാശി പോലെ കണ്ടുപിടിക്കുക തന്നെ!!. അപ്പോൾ ഒരാൾ ചൂണ്ടിക്കാട്ടിയ കുത്തനെയുള്ള പാറകൾ നിറഞ്ഞ വഴിയിലൂടെ കാർ മെല്ലെ മെല്ലെ മുന്നോട്ടു കയറി പോയി. വഴി തീർന്നു. പിന്നെ റബ്ബർ തോട്ടം മാത്രം. കുറച്ചു താഴോട്ട് ഇറങ്ങിവന്നപ്പോൾ ഒരു വീട്ടു മുറ്റത്തു നിൽക്കുന്ന ആൾ കാട്ടിത്തന്ന ഒരു വീട്, അയാൾ പറഞ്ഞു , ആ പള്ളിയുടെ കപ്യാർ അവിടെയാണ് താമസിക്കുന്നത്. അവിടെ ചെന്ന് പള്ളിയെവിടെ എന്ന് തിരക്കിയപ്പോൾ ആകെ അവർക്കൊരു പരിഭ്രമം.

ശവസംസ്‌കാരത്തിനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ, ആ പള്ളിയിൽ അന്ന് ഒരു സംസ്‌കാരവും ഇല്ലല്ലോ എന്ന് പറഞ്ഞു. പത്രം കാട്ടിയപ്പോൾ, ഓ ഇത് ഒരു പക്ഷെ ആ പള്ളിയായിരിക്കും എന്ന് പറഞ്ഞു വഴി കാട്ടി തന്നു. എന്തു ലക്ഷണം കണ്ടാണ് അന്ന് ഇറങ്ങിയതെന്നു പരിതപിച്ചു നിൽക്കുമ്പോൾ വഴിയിൽ നേരത്തേ അങ്ങോട്ട് പറഞ്ഞുവിട്ട വിദ്വാൻ ചെറു ചിരിയോടെ അവിടെ നിൽപ്പുണ്ട്. 'എനിക്ക് പിന്നാ സംശയം തോന്നിയിയത്, അത് പുലയന്മാരുടെ പള്ളിയാ ..അവിടെ കാർ ഒന്നും ചെല്ലില്ല'. എന്ത് പറയണമെന്ന് അറിയാതെ അയാളെ ഒരു ദീന ഭാവത്തോടെ നോക്കി പുതിയ പള്ളി അന്വേഷിച്ചു പോയി.

നന്നേ ചെറുപ്പത്തിൽ നിരണത്തുള്ള അച്ഛന്റെ വീട്ടിൽ അവധിക്കു പോകുമ്പോൾ, ലോകം മറ്റൊന്നായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിന് അടുത്ത് താമസിക്കുന്ന കുടിലുകൾ, അവിടൊക്കെ പത്രോസ് പുലയൻ, പൗലോസ് പുലയൻ എന്നിങ്ങനെ അപ്പച്ചൻ പേരുവിളിക്കുന്ന കേൾക്കാമായിരുന്നു. അവര് മിക്കവാറും വീട്ടിലും കൃഷിയിടങ്ങളിലും സഹായിച്ചു ജീവിച്ചു. 'കൊച്ചുതമ്പ്രാൻ' എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുങ്ങുന്നുണ്ട്.

മൂക്കഞ്ചേരിയിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി നിരവധി ഹരിജൻ കുടുംബങ്ങളെ ക്രിസ്തീയ സമുദായത്തിൽ ചേർത്ത വിപ്ലവകരമായ സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞത് ഓർമ്മിക്കുന്നു. പള്ളി പെരുന്നാളിനു ഹരിജൻ ക്രിസ്ത്യാനികൾ ചെണ്ടമേളത്തോടെ അവർ ഘോഷയാത്രയായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അതിലൊന്നും സുറിയാനിക്കാർ പങ്കെടുത്തിരുന്നില്ല.

പിതാവിന്റെ ചെറുപ്പകാലത്തു പുതുക്രിസ്താനികൾ പള്ളിയിൽ പ്രവേശിക്കാൻ യാഥാസ്ഥികർ സമ്മതിക്കാതിരിക്കയും യുവാക്കൾ അതിനെതിരെ പ്രതികരിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. അവരെ പള്ളിയുടെ പടിപ്പുരയിൽ നിർത്തുകയും അവർക്കു പിറകിൽ സുറിയാനി യുവാക്കൾ നിന്നു കുർബാന കാണുകയും , അതേച്ചൊല്ലി ചില്ലറ സംഘട്ടങ്ങൾ അന്ന് നില നിന്നതായും പറഞ്ഞു കേട്ടിരുന്നു. ഏതായാലും അവരുടെ തലമുറ ഒന്നും ക്രിസ്ത്യാനിയായി ജീവിക്കാൻ തയ്യാറായില്ല, അല്ലെങ്കിൽ സമ്മതിച്ചില്ല എന്നു വേണം അനുമാനിക്കാൻ.

AD 849 ഇൽ വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ രാജാവ് കൊല്ലത്തെ നസ്രാണികൾക്കായി ചെമ്പു പട്ടയങ്ങൾ വഴി നിരവധി സാമൂഹ്യ പദവികളും, താണ ജാതിക്കാരുടെമേൽ അധികാര അവകാശങ്ങളും നൽകി. 1225 ഇൽ വീരരാഘവ ചക്രവർത്തി കൊടുത്ത ഒട്ടനവധി സ്ഥാനമാനങ്ങളും പദവികളും ഇക്കൂട്ടർക്ക് നൽകുക ഉണ്ടായി. ഇതൊക്കെ പഴയ ചരിത്രം ആണെങ്കിലും പരമ്പരാഗതമായി ഒരു ജാതി എന്ന നിലവാരത്തിൽ അറിയപ്പെടാൻ നസ്രാണികൾ ശ്രമിച്ചിരുന്നു. അവർക്കു നേതാവായി ജാതിക്കുകർത്തവ്യനും, പോരാളികളും ഉണ്ടായിരുന്നു.

ഒരു പരിധിവരെ അർത്ഥമറിയാതെ ഉരുവിടുന്ന ആരാധന ക്രമങ്ങളെക്കാൾ, അവരുടെ സത്വബോധം പരിരക്ഷിക്കുക ആയിരുന്നു നസ്രാണി പാരമ്പര്യം. അതുകൊണ്ടു തന്നെ ജാതിദൂരവും ചെറുത്തുനിൽപ്പുകളും നിരന്തരം ഉണ്ടായിരുന്നു. കാലക്രമത്തിൽ അറബികളും, പോർത്തുഗീസുകാരും , ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരുമായി ചങ്ങാത്തം കൂടുവാനും ശ്രമിച്ചത് അവരുടെ ജാതിചേതന കൊണ്ടായിരിക്കാം. അങ്ങനെ കൊടുത്തും വാങ്ങിയും അവരുടെ ജാതിപശ്ചാത്തലത്തെ സൂക്ഷിച്ചു.

ഇംഗ്ലീഷുകാരുമായുള്ള സംസർഗ്ഗത്തിൽ നിരവധി പുരോഗമന ആശയങ്ങളും കാൽവയ്പുകളും അവരുടെ ഇടയിലും സമൂഹത്തിൽ പൊതുവെയും ഉണ്ടായി. അങ്ങനെ ബൈബിൾ പരിഭാഷയും വിശദീകരണങ്ങളും നവീകരണം കൊണ്ടുവരികയും പുരോഹിത മേധാവിത്വം അതിനെ ശക്തമായി നേരിടുകയും ചെയ്തുകൊണ്ടിരുന്നു. നവീകരണ ആശയങ്ങൾ പുത്തൻ കാഴചപ്പാടോടുകൂടി മറ്റു ജാതികളിൽ പരിചയപ്പെടുത്തുവാനും, സാമൂഹികമായി അടിമത്തത്തിൽ കിടന്ന ഒരു വലിയ സമൂഹത്തിനു പ്രതീക്ഷകൾ സമ്മാനിക്കാനും ശ്രമിച്ചു. അങ്ങനെ ഹിന്ദുക്കൾ എന്ന് കണക്കുകൂട്ടത്ത അധഃകൃത വർഗം ഒരു നവ സംസ്‌കൃതിക്ക് തുടക്കമിട്ടു. പാരമ്പര്യക്കാർക്കു ഇത് തീരെ ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്ന സത്യം പിന്നീട് കടുത്ത നിലപാടുകൾക്കും വിഘടങ്ങൾക്കും വഴിവച്ചു.

മിശ്രവിവാഹങ്ങൾ അത്ര അംഗീകരിക്കപ്പെടുന്നില്ലെങ്കിലും,ഇന്ന് ഏറെ പ്രശ്ങ്ങൾ ഉണ്ടാക്കാതെ കേരളസമൂഹത്തിൽ ഇടം പിടിച്ചു വരുന്നുണ്ട്. സാമ്പത്തീകമായി കുഴപ്പമില്ലെങ്കിലും തരത്തിനൊത്ത ജാതിയാണെകിലും വലിയ കുഴപ്പമില്ലാതെ പോകുമായിരിക്കും, എന്നാൽ ഇതല്ല സ്ഥിതിയെങ്കിൽ ചിത്രം വല്ലാതെ മാറും. എത്ര വിശാലമായി ചിന്തിക്കുന്ന ആളുകൾ ആയാലും സ്വന്തം കുട്ടികളോ സഹോദരങ്ങളോ ജാതിയിൽ താഴെയുള്ള ബന്ധം സ്ഥാപിക്കാൻ അനുവദിക്കില്ല എന്നതാണ് വാസ്തവം. നസ്രാണികളുടെ സാമൂഹിക പശ്ചാത്തലം, യഹൂദരുടെ അയിത്തവും ജാതിയും നിറഞ്ഞ സാമൂഹിക ക്രമങ്ങളിൽ നിന്നും ഒട്ടും വിഭിന്നല്ലായിരുന്നു. ജാതി സ്പർദ്ധയെപ്പറ്റി വ്യക്തമായ സൂചനകൾ ക്രിസ്തു സുവിശേഷ പുസ്തകങ്ങളിൽ അങ്ങോളം കാണാം.

യഹൂദർക്ക് തീണ്ടലുണ്ടായിരുന്ന നല്ലശമര്യക്കാരൻ ചെയ്ത നന്മകളുടെ കഥ, ശമര്യക്കാരിയായ സ്ത്രീയുടെ കൈയിൽനിന്നും വെള്ളം വാങ്ങി കുടിച്ച ക്രിസ്തു, സാമുദായിക തീണ്ടലിനെതിരെ പ്രതികരിക്കുകയായിരുന്നു. വിശന്നു അവശനായ പത്രോസിന്റെ മുന്നിലേക്ക് ആകാശത്തുനിന്നും കെട്ടിയിറക്കിയ യഹൂദനു നിഷിദ്ധമായ ജന്തുക്കൾ, കൊന്നു ഇവയെ കഴിക്കൂ എന്ന് സ്വർഗത്തിൽ നിന്നും നിരന്തരമായ ഉത്തരവ്, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ, എന്ന് പത്രോസ് പറയുന്നു. ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു സ്വർഗ്ഗത്തിൽനിന്നു മറുപടി.

ബൈബിളിലെ അപ്പോസ്‌തോല പ്രവർത്തികൾ പത്താം അദ്ധ്യായത്തിൽ, കൊർന്നേല്യൊസ് എന്നു പേരുള്ളോരു പുറജാതിക്കാരനായ ശതാധിപൻ, ക്രിസ്തീയ സഭയിൽ ചേരാൻ ആഗ്രഹിക്കുന്നു. യഹൂദ പാരമ്പര്യങ്ങൾ നിഷേധിച്ചു ഒരു പുതിയ നീതി, സുവിശേഷം അവിടെ കാട്ടിക്കൊടുക്കുന്നുണ്ട്. പത്രോസ് പറയുന്നു, അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്‌നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പത്രോസ് പറയുന്നു. ഇതാണ് യഥാർത്ഥമായ ക്രിസ്തീയ വീക്ഷണം എന്നിരിക്കെ, ക്രിസ്തീയ സഭകൾ ഇന്ന് കാട്ടികൂട്ടുന്ന വിവേചനം ദൈവ നിഷിദ്ധം എന്നല്ലാതെ പറയാനൊക്കില്ലല്ലോ.

അംഗീകാരവും സംരക്ഷണവും അഭിവൃദ്ധിയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നിൽ കണ്ടുകൊണ്ടാണ് ക്രിസ്തീയ സുവിശേഷത്തിൽ ഇന്ത്യയിലെ ദളിതർ താല്പര്യം കാണിച്ചത്. പക്ഷെ സവർണ്ണ മനസ്ഥിയിലുള്ള ക്രിസ്ത്യാനികൾ ഇവരെ പുതുക്രിസ്താനികൾ എന്ന് വിളിച്ചു മാറ്റിനിർത്താൻ പരിശ്രമിച്ചു. ഇവരുമായി സംസർഗത്തിനോ ബന്ധത്തിനോ ഇന്നും സുറിയാനി ക്രിസ്ത്യാനികൾ തയ്യാറല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ വരുമ്പോൾ വിശാലമായി ചിന്തിക്കുകയും ഈ ലേഖകനെപ്പോലെതന്നെ നന്മക്കുവേണ്ടി വാ തുറക്കുകയും, സ്വന്തം കാര്യം വരുമ്പോൾ ഇടുങ്ങി ചിന്തിക്കയുമാണ് ചെയ്യാറുള്ളത്.

2018 ലെ, അമേരിക്കയിലെ 'നാഷണൽ സ്‌പെല്ലിങ്ങിങ് ബീ' മത്സരത്തിൽ ഏറ്റവും കഠിനമായ ഇംഗിഷ് പദം കൃത്യമായി പറഞ്ഞു സമ്മാനം നേടിയത് ഇന്ത്യൻ വംശജനായ കാർത്തിക് നെമ്മാനിയായിരുന്നു. കോയിനോണ്യ എന്നതിന്റെഅർത്ഥം, ക്രിസ്തീയ സഹോദര്യത്തിലുള്ള കൂട്ടായ്മ എന്നതാണ് എന്നാണ് നെമ്മാനി പറഞ്ഞത്. രണ്ടായിരം വര്ഷം സുവിശേഷം ഏറ്റുപറഞ്ഞ വിശ്വാസികൾക്ക് ഏറ്റവും കഠിനമായ പദം തന്നെയാണ് കോയിനോണ്യ, ക്രിസ്തീയ കൂട്ടായ്മ. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം കാണിച്ചു തന്നിരിക്കുന്നു, പക്ഷെ, കാണാനാവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP