Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യും ട്രംപിസ്താൻ

കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യും ട്രംപിസ്താൻ

സേഫിയ വളരെ ഭയത്തോടെയാണ് കാറിൽ വന്നു കയറിയത്. ഇടക്കു വീടു വൃത്തിയാക്കാൻ സ്ഥിരം വന്നു കൊണ്ടിരിക്കുന്ന അവരെ അവരുടെ വീട്ടിൽ ചെന്നു കൊണ്ടു വരുകയും കൊണ്ടു വിടുകയുമാണ് പതിവ്. പതിവില്ലാത്ത പരിഭ്രമം കണ്ടപ്പോൾ തിരക്കി എന്താണ് കാര്യമെന്ന്. അവർ പതുക്കെ മുറിഞ്ഞ ഇംഗ്ലീഷും സ്പാനീഷും കലർത്തി സംസാരിക്കുവാൻ തുടങ്ങി. കഴിഞ്ഞ 14 വർഷമായ മെസ്‌കിക്കോയിൽ നിന്നും എത്തി ന്യൂയോർക്കിൽ താമസിക്കുകയാണ്. 14 - 12 വയസ്സുള്ള രണ്ടു കുട്ടികൾ, അവർ അമേരിക്കയിൽ ജനിച്ചതുകൊണ്ട് ഇവിടുത്തെ പൗരത്വത്തിന് അർഹരായി. സോഫിയും ഭർത്താവും ഇപ്പോളും അനതിദർക്കിത കുടിയേറ്റക്കാരാണ്. എന്നാൽ കുട്ടികളുടെ പഠനവും ആശുപത്രി സൗകര്യവും ഒക്കെ അത്യാവശ്യത്തിന് കുഴപ്പമില്ലാതെ കിടന്നു. ചെറിയ ജോലി ചെയ്യാൻ സാധിക്കുന്നതിനാൽ ഒരു വാടക മുറിയിൽ ഒരു കുടുംബം കഴിയുന്നു. സ്വന്തം നാടായ മെക്‌സിക്കോയിലിനേക്കാൾ അൽപ്പം പണം മിച്ചം പിടിക്കാനും സാധിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റാകുന്നതിനാൽ തങ്ങളുടെ ജീവതത്തിന്റെ തകിടം മറിച്ചിലാണ് കൺമുൻപിൽ പതിഞ്ഞു നിൽക്കുന്നത്.

എന്തു പറഞ്ഞു സമാധാനിപ്പിക്കാനാണ്? ഒറ്റയടിക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സൗകര്യങ്ങൾ ലഭിക്കാതെയും പൊലീസിനെ ഭയന്നും എവിടെ ഒളിച്ചു താമസിക്കാനാണ്. എന്നാലും ഒന്നും സംഭവിക്കില്ല. നിങ്ങളെപ്പോലെയുള്ളവർ സഹായത്തിനില്ലെങ്കിൽ ന്യൂയോർക്കിലെ ജനങ്ങൾ ബപഹളം ഉണ്ടാക്കും എന്നൊക്ക പറഞ്ഞെങ്കിലും അവളുടെ കണ്ണിലെ പരിഭ്രമം മാറിയിരുന്നില്ല.

വീടിനു ചുറ്റുമുള്ള പൂന്തോട്ടങ്ങളും പുല്ലും വൃത്തിയായ് വെട്ടി സൂക്ഷിക്കുന്ന സാന്റോസും അൽപ്പ സ്വൽപ്പം വീട്ടു പണിയിൽ കൈ സഹായം ചെയ്യുന്ന മാരിയോയും ഇല്ലാത്ത അവസ്ഥ എന്നെ നടുക്കി. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന സ്പാനീഷ്‌കാർ ഒന്നായി ഒരു ദിവസം പണി മുടക്കിയാൽ റെസ്റ്റോറന്റുകൾ അധികവും തുറക്കാനാവില്ല. ഇത്തരം ജീവിതങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറി. ഇവർ കൂടുതലും സിറ്റികളിലാണ് ജോലി ചെയ്യുന്നത്. നാട്ടിൻ പുറങ്ങളിലും കിഴക്കൻ മദ്ധയ മേഖലകളിലും ഇത്തരം ഒരു കുടിയേറ്റക്കാരെ കാണാറില്ല. അമേരിക്കയിലെ 67 ശതമാനം ആളുകളും ഭൂവിഭാഗത്തിന്റെ 3 ശതമാനം മാത്രം വരുന്ന സിറ്റികളിലും അതിനിടത്ത സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്. അതാണ് കേവലം പരിമിതമായ ജനസാന്ദ്രതയുള്ള അനവധി സംസ്ഥാനങ്ങളിലെ ഇലക്ട്രല് വോട്ടുകൾ ട്രംപിനു അനുകൂലമായി മാറി മറിഞ്ഞത്.

ഈസ്റ്റേൺ യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും വ്യവസ്ഥാപിതമായി കുടിയേറിക്കൊണ്ടിരിക്കുന്ന യഹൂദന്മാർ പട്ടണങ്ങളിൽ തങ്ങളുടേതായ സങ്കേതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സർക്കാർ തലത്തിൽ ഇവർക്ക് ഭാഷ പഠിപ്പിച്ച് ജോലിയും താമസവും മറ്റും ഒരുക്കി കൊടുക്കാൻ വലിയ ക്രമീകരണങ്ങളാണ് ചെയ്യുന്നത്. അടുത്ത കാലത്തായി മദ്ധ്യ പൂർവേഷ്യയിൽ നിന്നും വളരെയോറെ മുസ്ലിം മത വിശ്വാസികൾ കൂട്ടമായി കുടിയേറാൻ തുടങ്ങി. അവർ അവരുടെ രീതിയിൽ വസ്ത്രം ധരിക്കുവാനും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടു പോകുവാനും ശ്രമിക്കുന്നത് അസഹിഷ്ണുതയോടെയാണ് നാട്ടുകാർ കണ്ടത്. ഒപ്പം പടർന്നു പന്തലിച്ച ഇസ്ലാമിക് ഫോബിയ ഓരോ മുസ്ലീമും തങ്ങളുടെ അന്തകനാണ് എന്ന ഭീതിയും വെള്ളക്കാരിൽ ഉണ്ടാക്കി.

മെകിസിക്കോക്കാർക്കു തൊട്ടു താഴെയായി ചൈനക്കാരെയും പിന്തള്ളി ഇന്ത്യാക്കാരാണ് അമേരിക്കയിൽ കൂടുതലുള്ള കുടിയേറ്റക്കാർ വിദ്യാഭ്യാസത്തിലും സമ്പത്തിലും ജീവിത നിലവാരത്തിലും ഇന്ത്യാക്കാർ സാധാരണ വെള്ളക്കാരെക്കാൾ മുന്നിലായതിനാൽ ഇവർ തങ്ങളുടെ അവസരങ്ങളും സമ്പാദ്യവുമാണ് അപഹരിക്കുന്നതെന്ന് ഒരു ചിന്തയും വെള്ളക്കാരിൽ നില നിൽക്കുന്നുണ്ട്.

മൊത്തം ജന സംഖ്യയുള്ള 13 ശതമാനത്തിലേറെ കുടിയേറ്റക്കാരാണ് ഇന്ന് അമേരിക്കയിൽ. ഇവരിൽ കൂടുതലം കാലിഫോർണിയ, ന്യൂയോർക്ക്, ന്യൂജേർസി എന്നീ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഏതാണ്ട് 11. 1 മില്ല്യൺ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ട്. അതിൽ 52 ശതമാനവും മെക്‌സിക്കോയിൽ നിന്നുള്ളവരാണ്. ഇവരായിരിന്നു ട്രംമ്പിന്റെ ആദ്യ ഇരകൾ. ഇവരെ പുറത്താക്കി വൻ മതിൽ പണിയുകയാണ് തന്റെ പ്രഥമ ദൗത്യമെന്നാണ് ട്രംമ്പ് ഉയർത്തിയ വാദം.

മദ്ധ്യപൂർവേഷ്യയിലെ മുസ്ലിം കുടിയേറ്റ ഭീഷണിയാണ് ബ്രിട്ടനെ ബ്രിക്‌സിറ്റിനു പ്രേരിപ്പിച്ചതും അമേരിക്കയെ ട്രംമ്പീകരിച്ചതും. ഇനിയും ഫ്രാൻസും ജർമ്മനിയും വരാനിരിക്കുന്ന മാറ്റങ്ങളും ഇതിനു അൽപ്പം വർഗ്ഗീയത വീശിയാൽ മാത്രം മതിയായിരുന്നു. അമേരിക്കയിലെ അരക്ഷിതരായ ഒരു വലിയ കൂട്ടം വെള്ളക്കാരുടെ പ്രതീക്ഷയാണ് ട്രംമ്പ്. 24 നും 54 നും വയസ്സിനിടയയിലുള്ള ഒരു വലിയ കൂട്ടം വെള്ളക്കാർ ജോലി തേടാതെ അരക്ഷിതരായി വിവിധ സംസ്ഥാനങ്ങളിൽ ഉണ്ട്. ഇവർതൊഴിലില്ലായ്മ വേതനം സ്വീകരിക്കുയോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കാതെയോ ജീവിക്കുമ്പോൾ കുടിയേറ്റക്കാർ എല്ലാവിധ ആനുകൂല്യങ്ങളും നേടിയെടുക്കുന്നു. ഒബാമ കെയർ മുഖേന എല്ലാവർക്കും ആരോഗ്യ പരിഗണന നിയമ വഴി നടപ്പാക്കിയാൽ അതിനു പണം കണ്ടെത്തുന്നത് എല്ലുമുറുകി പണിയെടുക്കുന്ന നികുതിദായകര ആണ്. ഏതാണ്ട് ഇപ്പോൾ തന്നെ അമേരിക്കൻ ജോലിക്കാരുടെ അദ്ധ്വാന ഭാരം ലോകത്തിലെ ഏറ്റവും കൂടുതലാണ്. ഓരോ ഡോളറിനും കഠിന പ്രയത്‌നം അനിവാര്യമാണ്. ഇത്തരം സാഹചര്യത്തിൽ വിനേദത്തിനോ വിശ്രമത്തിനോ ഇടകിട്ടാതെ ഒരു വലിയ കൂട്ടം ഗവൺമെന്റിന്റെ ഇത്തരം ഉദാരതയിൽ അസന്തുഷ്ടരാണ്.

വർഗ്ഗവെറിയും അസഹിഷണുതയും എതിരാളിയിൽ സംശയവും ജനിപ്പിച്ച് തനിക്കെതിരായുള്ള എല്ലാവരെയും കൂടടച്ചു വെടിവച്ച് ഇല്ലാതാക്കിയിട്ട് മദ്ധ്യ നയം സ്വീകരിച്ചാൽ കൂടുതുറന്നു വിട്ട ഭൂതം കുടത്തിലേക്ക് തിരിച്ചു വരില്ല. അതിന്റെ ലക്ഷണങ്ങൾ ഉടന് തന്നെ കണ്ടു തുടങ്ങി.

നാളിതുവരെ അമേരിക്കൻ രാഷ്ട്രീയത്തിൽ പുറത്തെടുക്കാത്ത അടവുകളാണ് ട്രംമ്പ് പരീക്ഷിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ലോകം പ്രത്യേകിച്ച് റഷ്യയിലും ഇന്ത്യയിലും ഫാസിസത്തിലേക്ക് തിരികെപ്പോക്കിലാണെന്നു തോന്നുന്നു.

ഒബാമയുടെ ഭരണത്തിന്റെ ഒരു വിലയിരുത്തലായിട്ടും വേണമെങ്കിൽ ഈ തിരഞ്ഞെടുപ്പിനെ കരുതാം. അമേരിക്കയിൽ ആഭ്യന്തര സാമ്പത്തിക ക്രമീകരണങ്ങളിൽ തിളക്കമുള്ള മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും വിദേശ നയത്തിലെ നിഷ്‌ക്രിയത്വം അമേരിക്കയെ കടലാസുപുലിയാക്കിക്കളഞ്ഞു. ഭീതിയുർത്തുന്ന ലോക അരാഷ്ട്രീയക്ക് അമേരിക്ക ഒരു മറുപടി ആയിക്കണ്ട ലോകവും അമേരിക്കയിലെ സാധാരണ ജനവും നിരാശരായി. സാധാരണ ജനങ്ങളുടെ സ്വപ്നങ്ങളെ ഉൾക്കൊള്ളാനാവാത്തതായിരിന്നു അമേരിക്കൽ മാദ്ധ്യമങ്ങളുടെ പ്രവചന പരാജയങ്ങളും വിലയിരുത്തലുകളും. ട്രംമ്പിന്റെ അവിശ്വസനീയ വിജയവും.

താത്വികനായിരുന്ന പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തിൽ ജനാധിപത്യം ഒരു ശാശ്വത പരിഹാരമല്ല എന്നു പറയുന്നുണ്ട്. ജനാധിപത്യത്തിനു ജീർണ്ണത വരുമ്പോളും അതു ജനങ്ങളുടെ വിലയിരുത്തലുകളെ ഉൾക്കൊള്ളാതാവാതെയും വരുമ്പോൾ ഒരുസ്വേശ്ചാധിപതി ഉയർന്നു വരാനുള്ള സാധ്യത കാണൂ എന്നും സാധാരണ ജനം ഒരു പരീക്ഷണത്തിനു തയ്യാറായി അയാളെ സ്വീകരിക്കുമെന്നുമുള്ള സാഹചര്യം ഉണ്ടാകുമത്രേ.

എന്തായാലും ഒരു പരീക്ഷണത്തിനു ജനം തയ്യാറായി. എന്നാൽ സ്റ്റീഫൻ ബാനർ എന്ന വർണ്ണ വെറിയനായി അറിയപ്പെടുവാൻ താൽപ്പര്യമുള്ള ഒരാളെ ട്രംമ്പിന്റെ പ്രധാന ഉപദേശകനും ഉപദേഷ്ടാവുമായി നിയമിച്ചത്. ഒട്ടൊന്നുമല്ല നടക്കും ഉണ്ടായിരിക്കുന്നത്. ബ്രയിറ്റ്ബാർട്ട് ന്യൂസ് നെറ്റ് വർക്ക് എന്ന പത്ര സ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് ചെയർമാൻ ആയിരുന്ന ബാനർ. വെള്ളക്കാരുടെ മേൽക്കോയ്മയും കുടിയേറ്റത്തിനും വനിതാ വിമോചനത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും എന്തിനു തുറന്നു സംസാരിക്കുന്ന വലതുപക്ഷ പത്രമാണ് ബ്രെയിറ്റ്ബാർട്ട്. ബാനന്റെ നിയമനത്തെക്കുറിച്ച് ദേശീയവാദി റിസർച്ച് സ്‌പെൻഡറും അമേരിക്കൻ നാസി പാർട്ടി ചെയർമാനും വർണ്ണവെറിയ സംഘാടനയായ കുക്കുക്ലാൻ നേതാവ് ഡേവിസ് ഡ്യൂക്കും ഏറ്റവും നല്ല തീരുമാനം എന്നു പറഞ്ഞത് നടുക്കത്തോടെയാണ് കാണേണ്ടത്.

ട്രംമ്പ് ജയിക്കാനായി പലതും പറഞ്ഞു എന്ന രാഷ്ട്രീയ തന്ത്രം പുറത്തെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചാലും വിതച്ച കാറ്റ് ഇപ്പോൾ ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP