Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലായനങ്ങളുടെ പുരാവൃത്തം

പലായനങ്ങളുടെ പുരാവൃത്തം

ഷാജി ജേക്കബ്

'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്നാണ് മലയാളത്തിലെ ആദ്യപെൺചെറുകഥയുടെ പേര്. എഴുതിയത് എം. സരസ്വതിഭായ്. എക്കാലത്തെയും മലയാളിസ്ത്രീയെക്കുറിച്ചെഴുതപ്പെട്ട ചരിത്രാഖ്യാനങ്ങളിലൊന്നാണത്. കെ. സരസ്വതിയമ്മയുടെ 'പെൺബുദ്ധി'യും അങ്ങനെതന്നെ. ശരീരത്തിന്റെ വർണത്തിനും വടിവുകൾക്കും അവയവങ്ങളുടെ മുഴുപ്പുകൾക്കുമപ്പുറം സ്ത്രീക്ക് സ്വന്തം പ്രജ്ഞയും പ്രതിഭയും ബുദ്ധിയും ഭാവനയും കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഒരു ലോകവും ജീവിതവുമുണ്ടെന്നു വാദിക്കേണ്ടിവന്നു, മലയാളത്തിൽ കഥയെഴുത്തു തുടങ്ങിയ ആദ്യസ്ത്രീകൾക്കുതന്നെ. നിശ്ചയമായും രാജലക്ഷ്മിയും ലളിതാംബികയും മാധവിക്കുട്ടിയും മുതൽ കെ.ആർ. മീര വരെയുള്ള മലയാളത്തിലെ ഭാവനാസമ്പന്നരായ എഴുത്തുകാരികൾ മാത്രമല്ല ഈ വാദം ഏറ്റെടുത്തു മുന്നോട്ടുവന്നത്. അക്കാമ്മചെറിയാൻ, അന്നാചാണ്ടി, ഗൗരിയമ്മ, അജിത, ദാക്ഷായണി വേലായുധൻ, ഇ.കെ. ജാനകിയമ്മാൾ, അന്നാമാണി, മേരിറോയി, സി.കെ. ജാനു, ജെ. ദേവിക.... എന്നിങ്ങനെ, രാഷ്ട്രീയപ്രവർത്തകർ, നിയമജ്ഞർ, വൈദ്യജ്ഞർ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, കലാപ്രവർത്തകർ, ഗവേഷകർ എന്നുവേണ്ട, സവിശേഷമായ സാമൂഹ്യജീവിതമണ്ഡലങ്ങളിൽ ഇടപെട്ടവരും നിത്യസാധാരണ ജീവിതത്തിൽ അത്ഭുതകരമായ വകതിരിവോടെ പുരുഷാധീശലോകത്തെ തെല്ലും കൂസാതെ മുന്നോട്ടുപോയി ഒറ്റയ്ക്കും തെറ്റയ്ക്കും ജീവിക്കുന്നവരുമായ സ്ത്രീകളുടെ വലിയൊരു നിരയുണ്ട് നമ്മുടെ പൊതുമണ്ഡലത്തിൽ.

തങ്ങളുടെ പ്രവർത്തനമേഖലയിലെ സാംസ്‌കാരിക മൂലധനം ഏതാണോ അത് സ്ത്രീയുടെ കർതൃരൂപീകരണത്തിലും സ്വത്വവിന്യാസത്തിലും നിക്ഷേപിച്ച് ആത്മബോധത്തോടെ ചുവടുവച്ചവർ. ചിന്തയിലും പ്രവൃത്തിയിലും ഭാവനയിലും രാഷ്ട്രീയത്തിലും ബുദ്ധിയും സൗന്ദര്യവും സമീകരിച്ച് നിലനിൽക്കുന്നവർ. മലയാളി സ്ത്രീയുടെ ഈ ബൗദ്ധിക-ഭാവനാപാരമ്പര്യത്തെ രംഗവേദിയിൽ ശരീരവിന്യാസവും അക്ഷരവേദിയിൽ കഥയെഴുത്തും കൊണ്ടു പൂരിപ്പിക്കുന്ന പുതിയ തലമുറയിലെ സാംസ്‌കാരിക രാഷ്ട്രീയപ്രവർത്തകയാണ് യമ. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നാടകകലയെക്കുറിച്ചു പഠിച്ചും അഭിനയിച്ചും എഴുതിയും തന്റെ കലാജീവിതമാരംഭിച്ച യമ 2008-ൽ അമച്വർ നാടകരംഗത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

എട്ടു ചെറുകഥകൾ. ഒരു നോവൽ. ഇക്കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലത്ത് കേരളീയ പൊതുമണ്ഡലത്തിൽ മൗലികത തെളിയിച്ച കലാകാരിയെന്ന നിലയിൽ യമയുടെ സാംസ്‌കാരിക ജീവിതം നിലനിൽക്കുന്നത് തീയറ്ററിനും കഥയ്ക്കുമിടയിൽ തിടംവച്ചു നിൽക്കുന്ന അസാധാരണമായ ചില ഭാവബന്ധങ്ങളിലാണ്. (സംഗീതാശ്രീനിവാസനാണ് സമാനമായി നോവലിന്റെയും തീയറ്ററിന്റെയും കാവ്യാനുഭവങ്ങളെ ആഖ്യാനത്തിന്റെ മിശ്രപാഠങ്ങളായി വികസിപ്പിക്കുന്ന മറ്റൊരാൾ). 'പിപീലിക' എന്ന ഈ നോവൽ തെളിയിക്കുന്നതും മലയാളഭാവനയിലെ ഇത്തരമൊരു വിജയകരമായ പരകായപ്രവേശം തന്നെയാണ്.

മലയാളത്തിലെ ഏറ്റവും ചെറിയ നോവലുകളിലൊന്നാണ് 'പിപീലിക'. ഏറ്റവും ചെറിയ അവതാരികയും 'പിപീലിക'യുടേതാണ്. ആനന്ദ് എഴുതിയ ഈ അവതാരിക പക്ഷെ വളരെ കൃത്യമായി ഈ രചനയുടെ സൂക്ഷ്മരാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നുണ്ട്. അപൂർവമായ ഒരു ജൈവഭൂമിശാസ്ത്രത്തിന് മലയാളനോവലിലുണ്ടായ സാമൂഹ്യ-ജനിതക പാഠമാണ് 'പിപീലിക'. ആഭ്യന്തരകുടിയേറ്റത്തിന്റെ (Internal Migration)യും അസ്ഥിര ജനപദങ്ങളുടെ (floating population)യുമൊക്കെ കാലത്ത് ദേശീയതക്കും ജനാധിപത്യത്തിനും അഭയാർഥിത്വത്തിനും വംശീയതയ്ക്കുമൊക്കെ സംഭവിക്കുന്ന എത്രയെങ്കിലും സ്വത്വഭ്രംശങ്ങളിലേക്ക് കേരളം പരിണമിക്കുന്നതിന്റെ രാഷ്ട്രീയാബോധമാണ് പിപീലികയുടെ സാഹിതീയപാഠം.

ഒരു ദശകത്തിലധികമായി കേരളത്തിന്റെ സാമൂഹ്യ-ജീവിതമണ്ഡലങ്ങളിലെ ഏറ്റവും നിർണായകമായ സാന്നിധ്യവും സ്വാധീനവുമാണ് അതിഥിതൊഴിലാളികൾ (ഇതരസംസ്ഥാന തൊഴിലാളികൾ, ഇതര സംസ്ഥാനതൊഴിലാളികൾ എന്നൊക്കെയായിരുന്നു, മുൻപ് പ്രയോഗം. ചുരുക്കത്തിൽ 'ബംഗാളികൾ' എന്നുതന്നെയും. ബംഗ്ലാദേശിൽനിന്നുള്ള 'നുഴഞ്ഞുകയറ്റക്കാർ', പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം തകർന്നതോടെ ചിതറിത്തെറിച്ച സഖാക്കൾ എന്നൊക്കെയായിരുന്നു മലയാളിക്ക് ഇവരെക്കുറിച്ചുണ്ടായിരുന്ന പൊതുബോധം) കേരളത്തിന്റെ നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരുപോലെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു ഇവർ. യുദ്ധകാലത്ത് വെട്ടുകിളികൾ പോലെവന്നു വീഴുന്ന അഭയാർഥികളുടെ അവസ്ഥയാണ് മിക്കവർക്കും. കിടപ്പാടങ്ങളോ കുടിവെള്ളമോ, ശൗചാലയങ്ങളോ ഇല്ല. ലോകത്തെ എല്ലാ നിർധന കുടിയേറ്റജനതകളുമനുഭവിക്കുന്ന രീതിയിലുള്ള സാമ്പത്തിക, തൊഴിൽചൂഷണങ്ങളുടെയും വംശ, വർണവിവേചനങ്ങളുടെയും കഥകൾ വേറെയും. എന്തായാലും കേരളത്തിന്റെ തൊഴിലാവശ്യങ്ങൾ (നഗരങ്ങളിലെ നിർമ്മാണമേഖലകൾ മുതൽ എസ്റ്റേറ്റുകളിലെ തോട്ടംപണികൾ വരെ) ഇന്ന് നിർവഹിക്കുന്നത് ഇവരാണ്.  നാല്പതുലക്ഷത്തിലധികമാണ് കേരളത്തിലെ ഈ ആഭ്യന്തര കുടിയേറ്റക്കാരുടെ എണ്ണമെന്ന് സി എസ് വെങ്കിടേശ്വരന്റെയും മറ്റും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

p

ഒരു പാൻ-ഇന്ത്യൻ പരിപ്രേക്ഷ്യത്തിന്റെയും ദേശീയ-ആധുനികതയുടെയും നിശിതമായ വിമർശനമെന്ന നിലയിലാണ് അസ്ഥിരജനപദങ്ങളുടെ സ്വത്വാവിഷ്‌ക്കാരമായി മാറുന്ന 'പിപീലിക'യുടെ പ്രസക്തി. പശ്ചിമബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ മഹാദേവ് എന്ന ചെറുപ്പക്കാരന്റെ ഏതാനും ദിവസങ്ങളിലെ ജീവിതമാണ് 'പിപീലിക'.

സഹസ്രാബ്ദങ്ങൾക്കും മുൻപാകണം, ഛോട്ടാ നാഗ്പൂരിൽനിന്ന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലേക്കും ചിതറിത്തെറിച്ചുപോയ ഡോക്രാശില്പികളുടെ വംശപരമ്പരയിൽ പടിഞ്ഞാറൻ ബംഗാളിലെ ഈ ഗ്രാമത്തിൽ മഹാദേവിന്റെ പൂർവികർ എത്തിപ്പെട്ടത്. ഇടനിലക്കാരും വ്യാപാരികളും ശില്പികളുടെ കഴുത്തറുത്തു. ശില്പവേല വൻപ്രതിസന്ധിയിലായതോടെ അയാൾ വീടും കുടുംബവും വിട്ട് പലായിയായി. അമ്മയെയും സഹോദരങ്ങളെയും സംരക്ഷിക്കാൻ അയാൾ കേരളത്തിൽ പണിതേടിയെത്തി. നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ താൽക്കാലികമായുണ്ടാക്കിയ രാത്രിതാവളത്തിൽ ഏതൊക്കെയോ നാടുകളിൽ നിന്നെത്തിയ ഏതൊക്കെയോ ഭാഷയും രീതികളും സ്വന്തമായുള്ള കുറെപ്പേർക്കൊപ്പം അയാളും തങ്ങി.

നാട്ടുകാർക്ക് ഈ തൊഴിലാളികളെ ആവശ്യമുണ്ട്. പക്ഷെ അവർ ഇവരെ വല്ലാതെ സംശയിച്ച് അറപ്പോടെ ദൂരെ മാറ്റിനിർത്തിക്കൊണ്ടേയിരുന്നു. ഇവരുടെ ഉള്ളിലാകട്ടെ, നാട്ടുകാരോടുള്ള ഭയവും അകലവും വർധിച്ചുവരികയും ചെയ്തു. വൃത്തിയില്ലാത്ത, വിവരമില്ലാത്ത, വകതിരിവില്ലാത്ത, വ്യവസ്ഥയില്ലാത്ത, മനുഷ്യരായി നാട്ടുകാർ ഇവരെ മുദ്രകുത്തി. ഭാഷ, ഇവർക്കും നാട്ടുകാർക്കുമിടയിൽ മാത്രമല്ല ഇവർക്കിടയിലും വിടവുകളുണ്ടാക്കി. ഇന്ത്യ, എത്ര വിചിത്രമായ ഒരു മഴവിൽ ജനസഞ്ചയമാണെന്ന് ആരെയും വിസ്മയിപ്പിച്ചുകൊണ്ട് കാലങ്ങളും ദൂരങ്ങളും ജനപദങ്ങളും ഗ്രാമങ്ങളും വംശങ്ങളും വർഗങ്ങളും പരമ്പരകളും കുലങ്ങളും ഗോത്രങ്ങളും ഭാഷകളും ആചാരങ്ങളും ഇവരെ ഒരാളിൽ നിന്നും മറ്റൊരാളുമായി വേർതിരിച്ച് വേലികെട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ കഥ പറയുന്നു, യമ. ഒന്നിച്ചൊരാൾക്കൂട്ടമായി ജീവിക്കുമ്പോഴും ഇവർ ഒറ്റയ്‌ക്കൊറ്റക്ക് അന്യരായിരുന്നു. തന്നോടുതന്നെ ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും ജീവിച്ചുപോകുന്ന ഇത്തരം മനുഷ്യർക്കിടയിൽനിന്നാണ് യമ മഹാദേവിനെ കണ്ടെടുക്കുന്നത്.

പണിയില്ലാത്ത ഒരു വാരാന്ത്യത്തിനു തലേന്നും പിറ്റേന്നുമായി സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് ദൃക്‌സാക്ഷ്യം വഹിച്ചും പിന്നെ ഒരാഴ്ച ഭരണകൂടത്തിന്റെ വേട്ടയ്ക്കിരയായും മഹാദേവ് ചെലവഴിക്കുന്ന ദിവസങ്ങളാണ് നോവലിലുള്ളത്. കഥയിൽ വഴിത്തിരിവായി മാറുന്നത്, കെട്ടിടത്തിനൊരുവശത്തുള്ള വീട്ടിലെ പെൺകുട്ടി അയാളോടു സംസാരിക്കുന്നതും അത് അയാളുടെ ആത്മാവിനെ സ്പർശിക്കുന്നതും തൊട്ടാണ്. അന്നുരാത്രി അയാളുറങ്ങിയില്ല. അവളാകട്ടെ പിന്നീടൊരിക്കലും ഉറങ്ങിയില്ല.

തന്റെ ആത്മാവിനെ ഉണർത്തിയ പെൺകുട്ടിയെ കാണാതാകുകയും അവളുടെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പകൽതന്നെ മഹാദേവിനെ കൂട്ടുകാരോടൊപ്പം പൊലീസ് അറസ്റ്റുചെയ്തു. കാണാതായ പെൺകുട്ടിയെച്ചൊല്ലി ദിവസങ്ങളോളം ലോക്കപ്പിലിട്ട് അവരെ മർദ്ദിച്ചു. ഒടുവിൽ നിരപരാധികളെന്നു കണ്ട് പുറത്തുവിട്ടു. പിപീലിക എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര് എന്ന് മഹാദേവ് മനസ്സിലാക്കിയതപ്പോഴാണ്. ബംഗാളിൽ തൊഴിൽതേടിപ്പോയ അവളുടെ അച്ഛൻ മകൾക്കിട്ട ബംഗാളിപേരാണത്. ഉറുമ്പ് എന്നാണ് ബംഗാളിഭാഷയിൽ പിപീലികക്കർഥം. പേരും അർഥവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയാണ് മഹാദേവും കൂട്ടുകാരും മർദ്ദനമേറ്റുവാങ്ങിയത്. ഭോലയൊഴികെയുള്ള മുഴുവൻപേരും നാടുവിട്ട രാത്രിയിൽ അവൾ അവർക്കു മുന്നിലെത്തി. മരിച്ചുപോയ പിപീലികയുടെ പ്രേതമല്ല താന്നെന്നവൾ അവരെ ബോധ്യപ്പെടുത്തി. എന്നിട്ട്, പ്രേതാനുഭവത്തെക്കാൾ ഗൂഢവും വിചിത്രവുമായ ഉറുമ്പിൻതുരങ്കങ്ങളിലൂടെ മഹാദേവിനെയും ഭോലയെയും കൂട്ടി ആത്മാവുകൾക്കൊപ്പം പലായനം ചെയ്തു.

സമീകരിച്ചു പറയുകയല്ല, ആധുനികതയുടെ ക്ലാസിക്കുകളും ഒറ്റമനുഷ്യന്റെ ആത്മയാതനകളുടെ ഐതിഹാസികപാഠങ്ങളുമായ ഒരുപറ്റം ചെറുനോവലുകളുടെ (അതോ വലിയ കഥകളോ!) ഭാവപാരമ്പര്യം സ്വായത്തമാക്കുന്നുണ്ട്, പിപീലിക. സ്ഥലപരവും കാലപരവുമായി ഏതാണ്ടൊരു നൂറ്റാണ്ടിന്റെ അന്തരമുള്ളപ്പോഴും ഭാവുകത്വപരമായി ഇന്നും തുടർച്ചകളുള്ള രചനകളാണിവ. അലക്‌സാണ്ടർ സോൾഷെനിറ്റ്‌സന്റെ Oneday in the life of Ivan Denizovich, ലിയോ ടോൾസ്റ്റോയിയുടെ The Death of Ivan Illiyich, മിഖായെൽ ഷൊളൊഖൊവിന്റെ The Fate of a Man, ഫ്രാൻസ് കാഫ്കയുടെ The Metamorphosis, ഗബ്രിയേൽഗാർസിയാമാർക്കേസിന്റെ Chronicle of a Death Foretold, ഹുവാൻ റുൾഫൊയുടെ Pedro Paramo... ഏകാന്തതയുടെ നിത്യസങ്കീർത്തനങ്ങൾ ഓർമ്മയിലെത്തിച്ചുകൊണ്ട്, മഹാദേവിന്റെ പ്രാണനും ആത്മാവും തമ്മിലുള്ള സംവാദങ്ങളവതരിപ്പിക്കുന്നു, യമ. നോക്കുക:

'ശക്തമായ ഒരു മഴവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു ചെറിയ കടലാസുതോണിപോലെ കുതിർന്നില്ലാതാവാൻ അയാൾക്കു തോന്നി. മഴയിൽ അലിഞ്ഞുപോകുന്ന ഒരു ശരീരമായിരുന്നെങ്കിൽ എന്തൊരു അനുഗ്രഹമായിരുന്നേനേ? പ്രകൃതിയുടെ ഓരോ ഭാവമാറ്റത്തിലും രൂപഗുണങ്ങൾ മാറാൻ കഴിവുള്ള ജീവിയായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു. പെട്ടെന്ന് ഒരു പെൺകുട്ടി ബാഗിനുള്ളിൽ എന്തോ കൈയിട്ടു തിരഞ്ഞുകൊണ്ട് അയാളെ കടന്നുപോയി. അവൾ അയാളെ കണ്ടുകൂടിയില്ല എന്നു തോന്നി. അവളുടെ ശരീരഗന്ധത്തിലെ ക്ഷീണം കുറച്ചുനേരം അയാളെത്തന്നെ ചുറ്റിപ്പറ്റിനിന്നു. എങ്ങോട്ടേക്ക് പോകണമെന്ന് പറഞ്ഞുതരാൻ ആരുമില്ലാതെ ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ട ഒരാത്മാവാണ് വഴിയരികിലിരിക്കുന്ന താൻ എന്നയാൾക്കു തോന്നി. ലക്ഷ്യങ്ങൾ ഇല്ലാത്ത ഒരു ലോകമാണ് മരണത്തിന്റെ മറുതലയ്ക്കലെങ്കിൽ മനുഷ്യർ ആത്മാക്കളോളം ഏകാന്തരല്ലതന്നെ.

അയാൾ അയാളുടെ ഉള്ളംകൈ ചെറുതായി തിരുമ്മിനോക്കി. വേദനയുണ്ട്. നഖവരമ്പുകളിൽനിന്നും ഇനിയും മാഞ്ഞുതീരാത്ത കരിമരുതിന്റെ കറയിൽ അയാൾ നഖംകൊണ്ട് ചുരണ്ടിനോക്കി. അയാളുടെ ഗ്രാമത്തിലെ ഓരോ ശില്പിയുടെയും കൈകൾ ആ കറയാൽ പരിശുദ്ധമാക്കപ്പെട്ടിരുന്നു. കരിമരുതിന്റെ കറയും കടുകും അരച്ചുചേർത്താണ് ശില്ത്തിന്റെ അച്ചുതീർക്കാനുള്ള മെഴുകു രൂപപ്പെടുത്തിയിരുന്നത്. അയാൾ ജോലിചെയ്ത് പരുപരുത്തു തുടങ്ങിയ കൈകൾ മണത്തുനോക്കി. അസാധാരണമാംവിധം അയാളെ പിടിച്ചുകുലുക്കിയ ഏതോ ഓർമകൾക്ക് വിധേയനായിക്കൊണ്ട് അയാൾ ആ ടാറിട്ട റോഡിൽ നീണ്ടുനിവർന്നു കിടന്നു. മുറുകിക്കൂടിയിരുന്ന അയാളുടെ പേശികൾ അയഞ്ഞു. കരിമരുതുകളുടെ ഇടയിലൂടെ ഉഷ്ണക്കാറ്റേറ്റ് അയാൾ പൂർവികർ ഉപേക്ഷിച്ച ഉടഞ്ഞ ശില്പങ്ങൾ തേടിനടന്നു. അനാദികാലം മുതല്‌ക്കേ മനുഷ്യൻ പരിപാലിച്ച ഭയങ്ങൾ അംഗഭംഗം വന്ന മൂർത്തികളുടെ രൂപത്തിൽ ആ പീഠഭൂമിയിൽ ചിതറിക്കിടന്നു. കാറ്റ് ഉഗ്രശക്തിയോടും ശീൽക്കാരത്തോടുംകൂടി ചുറ്റിയടിച്ച് അയാളെ ചെമ്മണ്ണുകൊണ്ട് പുതച്ചുകളഞ്ഞു. അതിശക്തമായ ഒരിരപ്പിൽനിന്ന് പെട്ടെന്ന് അപരിചിതമായ ഒരു ശബ്ദം കേൾക്കുമാറായി'.

നാലുതലങ്ങളിലാണ് യമയുടെ ഈ ആദ്യനോവൽ മലയാളിയുടെ ഭാവനാലോകത്തെയും വായനാനുഭവത്തെയും എഴുത്തിന്റെ കലയിലൂടെ സ്പർശിക്കുന്നത്.

ഒന്ന്, കേരളത്തിലേക്കു നടക്കുന്ന ആഭ്യന്തര കുടിയേറ്റത്തിന്റെയും ഇവിടെ നിലവിൽ വന്നുകഴിഞ്ഞ അസ്ഥിര ജനപദങ്ങളുടെയും നരകാനുഭവങ്ങളെക്കുറിച്ചുണ്ടായ ശ്രദ്ധേയമായ ആദ്യ കഥാപാഠമാണ് പിപീലിക. ഈ മനുഷ്യരെക്കുറിച്ച് കാര്യമായ ഒരാഖ്യാനവും, ചില സാമൂഹ്യപഠനങ്ങളിലോ ഡോക്യുമെന്ററികളിലോ ഒഴികെ, മലയാളസാഹിത്യത്തിലോ സിനിമയിലോ ഇന്നോളം രൂപപ്പെട്ടിട്ടില്ല. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി'യിൽ ഇവരുടെ സാന്നിധ്യമുണ്ടെന്നതു മറക്കുന്നില്ല. എങ്കിലും ഇത്രമേൽ സംഘർഷാത്മകമായ ഒരു നരവംശഭൂമികയിൽ ഇടപെടാൻ ഇന്നോളം മലയാളഭാവന തയ്യാറായിട്ടില്ല എന്നത് വിസ്മയകരം തന്നെയാണ്. യമ, ഈ മനുഷ്യരിലേക്ക് ഭാവനകൊണ്ടു പരകായപ്രവേശം നടത്തുന്നു; പലായനങ്ങളുടെ പുരാവൃത്തമെഴുതുന്നു.

രണ്ട്, അസാധാരണമായ മാനവികബോധത്തോടെയും ബുദ്ധിപരമായ ആർജ്ജവത്തോടെയും രാഷ്ട്രീയമായ തിരിച്ചറിവോടെയും വർത്തമാനകാലത്തിന്റെ സാമൂഹ്യാവസ്ഥകളെയും വ്യക്തിയും ആൾക്കൂട്ടങ്ങളും തമ്മിലുള്ള സ്വത്വപരമായ വൈരുധ്യങ്ങളെയും ഈ നോവൽ പ്രശ്‌നവൽക്കരിക്കുന്നു. രണജിത്ഗുഹ മുതൽ ഗായത്രി സ്പിവാക് വരെയുള്ളവരുടെ സാമൂഹ്യശാസ്ത്രപഠനങ്ങളും മഹാശ്വേതാദേവി മുതൽ ആനന്ദ് വരെയുള്ളവരുടെ സാംസ്‌കാരിക രാഷ്ട്രീയങ്ങളും യമയുടെ ഭാവനാഭൂപടത്തിന് ഊടും പാവും നെയ്യുന്നു.

മൂന്ന്, കാവ്യാത്മകവും സിനിമാറ്റിക്കുമായ ആഖ്യാനം. തന്റെ കഥകളിലെന്നപോലെ ഈ നോവലിലും യമ എഴുത്തുഭാഷയ്ക്കു കൈവരുത്തുന്ന കലാത്മകത ഈ രണ്ടുതലങ്ങളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഒറ്റവരിവാക്യങ്ങളുടെ ഭാവാഘാതശേഷികൊണ്ട് മുഴുവൻ വൈകാരിക വാചാടോപങ്ങളെയും യമ മറികടക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ പാലിക്കുന്ന സിനിമാറ്റിക് ദൃശ്യവൽക്കരണത്തിന്റെ സാധ്യതയാകട്ടെ, സൂക്ഷ്മവും മാനുഷികവും പ്രകൃതിപരവും വസ്തുപരവുമായ ബിംബങ്ങളിലൂടെയുള്ള സഞ്ചാരമായി നോവലെഴുത്തിനെ മാറ്റുകയും ചെയ്യുന്നു.

നാല്, ഫാന്റസിയുടെ കലയും ഭാവനയും. ഭാഷയുടെ തുറന്നടിക്കലിലും ജീവിതബോധത്തിന്റെ കൂസലില്ലായ്മയിലും പുല്ലുവില കല്പിക്കാത്ത സദാചാരകോയ്മകളിലും സരസ്വതിയമ്മയാണ് യമയുടെ തലതൊട്ടമ്മ. പെൺപക്ഷകഥകളുടെ രാഷ്ട്രീയ കല മലയാളത്തിൽ റിയലിസത്തിന്റെ ആഘാതപരിമിതി മറികടന്നത് ഫാന്റസിയിലൂടെയാണ്. മാധവിക്കുട്ടി മുതൽ ഇന്ദുമേനോൻ വരെയുള്ളവർ ആവഴി സ്വീകരിച്ചു സൃഷ്ടിച്ച പെൺമയുടെ പക്ഷ-ആഘാതങ്ങൾ ഓർക്കുക. യമ, തന്റെ മിക്ക കഥകളിലും ഈ നോവലിലും പെണ്മയുടെ രാഷ്ട്രീയം ഫാന്റസിയുടെ കലയിലേക്കു വിവർത്തനം ചെയ്യുന്നു.

ഈ നോവലിന്റെ ആഖ്യാനപാഠത്തെ നിർണയിക്കുന്ന മൗലികവും ശ്രദ്ധേയവുമായ ശ്ലേഷകല്പനയാണ് 'പിപീലിക'. ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സഹസ്രാബ്ദങ്ങളായി ശില്പവേല ചെയ്തുവരുന്ന സ്ഥിരവാസികളോ ചരവാസികളോ ആയ ഗോത്രങ്ങളുണ്ട്. കൽക്കത്തയിലെ ഗണികാത്തെരുവുകളിൽ നിന്നു കൊണ്ടുവരുന്ന ചെളിയിൽ ദുർഗയുടെ ആദ്യശില്പം മെനയുന്ന കുമോർത്തുളിയിലെ ശില്പികളുടെ കഥ എം.എ. ഷാനവാസിന്റെ 'ഏകാന്തയാത്രക'ളിലുണ്ട്. ഡോക്രശില്പമുണ്ടാക്കുന്ന മഹാദേവിന്റെ ഗോത്രം വനങ്ങളിലും വയലുകളിലും ഉറുമ്പുകളുണ്ടാക്കുന്ന പുറ്റുകളിലെ മണ്ണാണ് തങ്ങളുടെ ലോഹശില്പങ്ങൾ വാർക്കാനുള്ള അച്ചിനുവേണ്ടി കണ്ടെടുക്കുന്നത്. ഈ ഉറുമ്പുകളാണ് തങ്ങളുടെയും മുഴുവൻ മനുഷ്യരുടെയും സംസ്‌കാരപാഠങ്ങൾ പലതും നിർമ്മിച്ചതെന്ന് മഹാദേവിനോട് അവന്റെ അമ്മ പറഞ്ഞുകൊടുക്കുന്നുണ്ട്. സ്വപ്നം കാണാനുള്ള കഴിവ് മാത്രമാണ് മനുഷ്യൻ വേറിട്ടുണ്ടാക്കിയിട്ടുള്ളത്.

'ഹിന്ദുനദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിരുന്ന 'നൃത്തം ചെയ്യുന്ന പെൺകുട്ടി' എന്ന ശില്പത്തിന്റെ പൊരുളന്വേഷിച്ചു നടന്ന ഒരു ഗവേഷണവിദ്യാർത്ഥി ഒരു ദിവസം മഹാദേവ് കർമാകറിന്റെ വീട് തിരഞ്ഞുപിടിച്ച് എത്തി. മഹാദേവിന്റെ അമ്മ അന്നാട്ടിൽ അറിയപ്പെടുന്ന ശില്പിയായിരുന്നു. അവരുടെ കൈകൾ അച്ചുകൾക്കു പുറത്തുകൂടി മെഴുകു ചുറ്റുന്നത് നോക്കിനില്ക്കുന്നത് ധ്യാനിക്കുന്നതിനു സമമാണെന്നാണ് ഗ്രാമത്തിലെ ആൾക്കാർ പറയുന്നത്. തിമിരം ആ വയോധികയുടെ കണ്ണുകൾ മൂടിയിട്ടും ആ കൈകൾ ഇരുട്ടിൽനിന്ന് തപ്പിയെടുത്ത മെഴുകുനൂലുകൾകൊണ്ട് ശില്പങ്ങൾക്ക് രൂപവും ഭാവവും മെനഞ്ഞുകൊണ്ടിരുന്നു. ഗവേഷകന്റെ ചോദ്യങ്ങൾ കേട്ട് ശാന്തയായി ചരിച്ചുകൊണ്ടിരിക്കുന്ന മാതാവിനെ മഹാദേവ് ഓർത്തു. അവരുടെ കൈകൾ അപ്പോഴും വായുവിൽ രൂപങ്ങൾ ഉണ്ടാക്കിക്കൊണ്ട് ചലിക്കുന്നുണ്ടായിരുന്നു. അവരെ ഉറ്റുനോക്കിയിരുന്ന വിദ്യാർത്ഥി ചോദിച്ചു:

'പുതുതായി എന്ത് ശില്പമാണ് ഉണ്ടാക്കാന് പോകുന്നതമ്മേ?'

'പഴയതുതന്നെ മോനേ. ഒന്നും പുതുതായി ഉണ്ടാക്കാനില്ല', ഇതും പറഞ്ഞ് രണ്ടു കൈകളും മൃദുവായി ഉരസി തുടകളിൽ ബലത്തിൽ കൈകുത്തിയെണീറ്റ് അവർ ചുട്ടുപൊള്ളുന്ന ചൂളയ്ക്കു സമീപം പോയി നിന്നു. ജ്യേഷ്ഠൻ അപ്പോൾ ചൂളയ്ക്കുള്ളിൽനിന്ന് വെന്ത കളിമൺ അച്ചുകൾ പുറത്തെടുക്കുകയായിരുന്നു. വെന്ത അച്ചുകൾക്കുള്ളിൽ ഉരുകിയ ചെമ്പ് പുകഞ്ഞിറങ്ങുമ്പോൾ അവർ മുഖം താഴ്‌ത്തി ചെവികൂർപ്പിച്ച് ആ ശബ്ദം പിടിച്ചെടുത്തു.

'ഉറുമ്പുകളുടെ ഓർമയാണ് ഈ വെന്ത പുറ്റുമണ്ണിന്. പുറ്റ് വളരുന്നതനുസരിച്ചേ... ഉറുമ്പുകൾ ചത്തുവീണോണ്ടിരിക്കും. ഉറുമ്പുകളെ കണ്ടായിരിക്കും ചിലപ്പോ മനുഷ്യൻ ജീവിതം കെട്ടിയുണ്ടാക്കാൻ പഠിച്ചത്. കുഞ്ഞുങ്ങളെ കിടത്താനുള്ള ഇടങ്ങൾ... വറുതിക്കാലത്തേക്ക് ഭക്ഷണം ശേഖരിച്ചുവെക്കാനുള്ള അറകൾ... അധികാരമുള്ളവരെ ഊട്ടി സംരക്ഷിക്കൽ.... മരണപ്പെട്ടവരുടെ ശവയാത്രകൾ... മറ്റു കോളനികൾ പിടിച്ചെടുക്കൽ... അങ്ങനെയെല്ലാം മനുഷ്യനുണ്ടാകുന്നതിനു മുന്നേതന്നെ ഈ കൊച്ചുജീവികൾ ചെയ്തിരുന്നു. നമ്മളൊക്കെ ഉണ്ടാവുന്നതിനു മുൻപുതന്നെ ഇവറ്റയൊക്കെ ഉണ്ട്. ഒരമ്മയുടെ പാട്ടിന്റെ താളത്തിൽ ഓരോ ഉറുമ്പുകോളനിയും ഹോയ്...ഹോയ്....ഹോയ്.... എന്ന് ഇങ്ങനെ ചലിക്കും. പാട്ടിന്റെ പരിധി വിട്ടുപോയവർ അവർ ശേഖരിച്ച ഭക്ഷണംകൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ഭൂമി മുഴുവൻ അലഞ്ഞുനടക്കും. ആ പാട്ടിന്റെ മരണം ഒരു ഉറുമ്പിൻപുറ്റിന്റെ മരണമാണ്. ഒരു കൂട്ടത്തിന്റെ, ഒരു സമൂഹത്തിന്റെ മരണമാണ്''.

അഭയാർഥികളും പലായികളുമായി മാറുന്ന ആധുനിക ഇന്ത്യൻ മനുഷ്യരെക്കുറിച്ച് യമ നിർമ്മിക്കുന്ന കഥാപാഠത്തിന്റെ സാംസ്‌കാരികമായ ആദിപ്രരൂപമാകുന്നു, ഈ പിപീലികാപുരാണം. അതുകൊണ്ടാണ് സഹസ്രാബ്ദങ്ങളുടെ ഭൂതത്തിൽനിന്ന് ഭാവിയുടെ ഫാന്റസിയിലേക്ക് മഹാദേവിനെയും കൊണ്ട് പിപീലിക നടന്നുപോകുന്നത്. പെൺമയുടെ ഭാവസന്ധികൾ എവിടെയൊക്കെ യാഥാർഥ്യങ്ങളുമായേറ്റുമുട്ടിത്തളരുന്നുവോ, അവിടെയൊക്കെ ഫാന്റസിയിലേക്കു വഴിതിരിഞ്ഞുപോകുന്ന കഥാതന്ത്രം യമ സ്വന്തമാക്കുന്നു. മറ്റൊരു വഴിയില്ല, സ്ത്രീക്കു മുന്നിൽ. ഭ്രാന്തിനും ഹത്യക്കും ഇടയിൽ വഴിയവസാനിക്കുന്ന പ്രേതഭാഷണങ്ങൾ പോലെ അവർ ലോകാനുഭവങ്ങൾക്കും സാമൂഹ്യബോധങ്ങൾക്കും സമാന്തരമായി ഭ്രമാത്മകതയുടെ ഒരു നടവഴി തീർക്കുന്നു. പിപീലികയിൽ യമ സൃഷ്ടിക്കുന്നതും ഇത്തരമൊരു വിഭ്രമമാർഗമാണ്. ഉറുമ്പുകളുടെ പുരാവൃത്തം ആ മാർഗത്തിൽ ഒരു പുരാതന നഗരംതന്നെ പണിഞ്ഞിരിക്കുന്നു.

പിപീലികയുടെ രാഷ്ട്രീയാബോധം ഉറുമ്പുകളുടെ ജൈവശാസ്ത്രമാകുന്നു. തൊഴിലാളികളും സൈനികരും രാജാക്കന്മാരും റാണിമാരുമായി വിഭജിതമാകുന്ന, കോളനിജീവിതത്തിന്റെ ഏറ്റവും സുഘടിതമായ പ്രപഞ്ചമാതൃക ഉറുമ്പുകളുടേതാണ്. ജൈവവൈവിധ്യം മുതൽ യന്ത്രനാഗരികത വരെ; ചികിത്സ മുതൽ ഭക്ഷണക്രമം വരെ; ആചാരങ്ങൾ മുതൽ നിർമ്മാണങ്ങൾ വരെ - സാമൂഹ്യവ്യവസ്ഥയുടെ രൂപീകരണത്തിൽ മനുഷ്യർ ഉറുമ്പുകളെ അനുകരിക്കുന്നുവെന്ന് പിപീലികാശാസ്ത്രം (Myrmecology) പറയുന്നു.

ഭൂമിയിൽ മനുഷ്യരുടേതിനു തുല്യമാണത്രെ ഉറുമ്പുകളുടെ ജൈവപിണ്ഡം. ഒരു മനുഷ്യന് ഒരു ദശലക്ഷം ഉറുമ്പുകളുണ്ട്. ഈ ഉറുമ്പുപുരാണം പിപീലിക, ആഭ്യന്തര കുടിയേറ്റത്തിന്റെ നരവംശ-സാമൂഹ്യശാസ്ത്രത്തോടിണക്കിച്ചേർക്കുന്നു. യഥാർഥ്യത്തിൽ നിന്നു ഫാന്റസിയിലേക്കു പരിണമിക്കുന്ന മനുഷ്യാവസ്ഥയെ ഉറുമ്പുകളുടെ നാനാർഥങ്ങളിലേക്കു സംക്രമിപ്പിക്കുന്നു.

ഉറുമ്പുകൾ ഉറങ്ങാറില്ല എന്നാണ് പൊതുവെ പറയാറ് (ഇതു വസ്തുതാപരമായി ശരിയല്ലെന്നും ചെറിയ ഇടവേളകളിൽ അവ ഉറങ്ങാറുണ്ടെന്നും പഠനങ്ങൾ പറയുന്നു.) മഹാദേവും പിപീലികയും തീരെ ഉറങ്ങുന്നില്ല, ഈ നോവലിൽ. അഥവാ ഉറങ്ങുന്നെങ്കിൽതന്നെ ഉറുമ്പുകളെപ്പോലെ മാത്രവും. അത്രമേൽ അവർക്ക് തങ്ങളുടെ മനുഷ്യാവസ്ഥകളോട് അന്യവൽക്കരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. പ്രാണികളോളം നിസ്വരും നിസ്സാരരുമായിപ്പോകുന്ന മനുഷ്യരുടെ പ്രാണസങ്കടങ്ങളെയാണ് യമ ഒരു തുള്ളി കണ്ണീർപോലുമിറ്റിക്കാതെ അപാരമായൊരു നിർമതയോടെ പുനഃസൃഷ്ടിക്കുന്നത്.

ഭാവനയിലും എഴുത്തിലും സദാചാരപ്പൊലീസല്ല, യമ. ഒരറപ്പും മടിയുമില്ലാതെ പറയേണ്ടതു പറയാനും എഴുതേണ്ടതെഴുതാനും അവർ തയ്യാറാകുന്നു. ഒന്നും എഴുതിപ്പൊലിപ്പിക്കുകയല്ല യമയുടെ രീതി. ഒറ്റവാക്കിൽ തീരും ചിലപ്പോൾ ഒരു കാമനയുടെ ഉരുൾപൊട്ടൽ. മഹാദേവിന്റെ കൂട്ടുകാർ സ്വയം സാക്ഷാത്കരിക്കുന്ന ആസക്തികളുടെ അവതരണം നോക്കുക. 'പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്' എന്ന കഥയിൽ അമുദ നെബിനും പ്രകാശുമായി ചെയ്യുന്നതും. ഒട്ടും കൂടുതലില്ല. ഒട്ടും കുറവുമില്ല. മറ്റെല്ലാ മനുഷ്യാവസ്ഥയും വികാരവും പോലെ, രതിയും കാമവും അതിന്റെ നിറവേറലുകളും. ഭാഷയ്ക്കും ഭാവനയ്ക്കും ഒരേ മൂർച്ഛ. ഒരേ രസം. മൂടുപടമില്ലാത്ത ശരീരവും ആഖ്യാനവും.

മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അതിനിശിതവും എന്നാൽ അതിവൈകാരികതയെ അതിസമർഥമായി മറികടക്കുന്നവയുമായ എത്രയെങ്കിലും ചൊൽക്കാഴ്ചകളുണ്ട് 'പിപീലിക'യിൽ.

~'ഒരു മനുഷ്യായുസ്സു മുഴുവൻ വേദനകളെ പൂട്ടിയിടാൻ വിധിക്കപ്പെട്ട തടവറയാണ് മറ്റുള്ളവരുടെ വരുതിയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ ശരീരം'.

'ഓരോരുത്തരും വായുവിൽ ഒരു കത്തി ഉയർന്നുതാഴുന്നത് പ്രതീക്ഷിച്ചു ജീവിക്കുന്നു'.

'ജീവിതകാലം മുഴുവൻ പരാദങ്ങളെയും അഴുക്കിനെയും പേടിച്ചു ജീവിക്കുന്ന മനുഷ്യൻ അഴുകാത്ത ജീവിതം തേടിനടക്കുന്നു'.

'അവരുടെ തലച്ചോറിൽ ദൈവം വിശപ്പിന്റെ ഭൂപടങ്ങളാണ് കൊത്തിവെച്ചിരുന്നത്. ആ ഭൂപടങ്ങളിലെ വിശന്ന നഗരങ്ങളാണ് അവരിവിടെ പണിതുകൊണ്ടിരിക്കുന്നത്'.

'ഈ ഭൂമി മുഴുവൻ ആണുങ്ങൾ പ്രേതങ്ങളെപ്പോലെ അലഞ്ഞുനടക്കുകയാണെന്ന വിചാരം മഹാദേവിനുണ്ടായി'.

പൊള്ളുന്ന വാക്കുകളുടെ ഈ കനലാരണ്യവിന്യാസകല യമയുടെ മിക്ക കഥകളിലും കാണാം. മലയാള നോവലിൽ ആഖ്യാനത്തിന്റെ ബൗദ്ധികലാവണ്യം കൊണ്ടു മാത്രമല്ല, ജൈവശാസ്ത്രത്തിന്റെ തനിമകൊണ്ടും ഭാവലോകങ്ങളുടെ മൗലികത കൊണ്ടും ദേശ-രാഷ്ട്രഭാവനയുടെ വിമർശനാത്മക സാംസ്‌കാരികത കൊണ്ടും യമയുടേത് ഒരു വഴിമാറിനടപ്പാണ്. അതിലൂടെ, തലച്ചോറുള്ള സ്ത്രീകളുടെ കലയും ഭാവനയും കൈവരിക്കേണ്ട ആഘാതശേഷിയുള്ള സൗന്ദര്യാത്മക രാഷ്ട്രീയത്തിന്റെ ജൈവപാഠമായി മാറുന്നു, 'പിപീലിക'.

നോവലിൽ നിന്ന്:-

'മഹാദേവ് ഇവിടെയെത്തുന്ന സമയത്ത് ലക്ഷ്മിറാം എന്നൊരാൾ കൂട്ടത്തിൽ പണിയെടുത്തിരുന്നു. നാല്പതിനടുത്ത് പ്രായമുള്ള വിളർത്തുമെലിഞ്ഞ പൂച്ചക്കണ്ണുള്ള ലക്ഷ്മിറാം. അയാളടക്കമുള്ള കുറച്ചു പണിക്കാർ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് അവിടെയായിരുന്നു താമസം. മഹാദേവ് വന്നതിന്റെ മൂന്നുനാലു ദിവസത്തിനുശേഷം ലക്ഷ്മിറാം പനിപിടിച്ചു കിടപ്പിലായി. ജ്വരം ബാധിച്ചു കിടന്ന അയാളെ രണ്ടുദിവസത്തിനുശേഷം കൂട്ടുകാർ സർക്കാർ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തെങ്കിലും അയാൾ മരിച്ചു. ശവം എന്തുചെയ്യും എന്നതിനെപ്പറ്റി ചർച്ചയായി. ശവമെങ്ങനെ നാട്ടിൽ എത്തിക്കും? അയാളെക്കാത്ത് നാട്ടിൽ ഭാര്യയും മുന്നു മക്കളുമുണ്ടായിരുന്നു. അവരോടു വിളിച്ചുപറയാൻ അവർ തീരുമാനിച്ചു. എന്നാവർക്ക് അയാളുടെ പക്കൽനിന്ന് ഏതെങ്കിലും ഫോൺനമ്പർ കണ്ടെടുക്കാനായില്ല. കരാറുകാരനും കൈമലർത്തി. അയാളുടെ പക്കൽ ലക്ഷ്മിറാമിന്റെ അഡ്രസ്സുള്ളത് അവരെ ഏല്പിച്ചു. ലക്ഷ്മിറാമിന്റെ നാട് അസമിലെ ഒരു ഉൾഗ്രാമമായിരുന്നു. ഇവിടുന്നു ട്രെയിനിൽ കയറ്റി ശവം കൊണ്ടുപോകുകയെന്നത് പ്രായോഗികമല്ല എന്നവർക്കറിയാമായിരുന്നു. രജിസ്‌ട്രേഷൻ നടത്തിയ തൊഴിലാളി ആയതുകൊണ്ട് ഒരുലക്ഷം രൂപവരെ സഹായധനം കിട്ടുമെന്ന് കരാറുകാരൻ അവരോടു പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ വിമാനം പിടിച്ച് ശവശരീരം കൊണ്ടുപോകാം എന്നവർ കൂടിയാലോചിച്ചു.

ഒരു വിമാനം അടുത്തു കണ്ടിട്ടില്ലാത്ത അവർ ശവത്തിനുവേണ്ടി വിമാനം ബുക്ക് ചെയ്യാൻ കരാറുകാരന്റെ സഹായം തേടി. ഒരു ശവത്തെ കൊണ്ടുപോകാനുള്ള യത്‌നം എന്നതിലുപരി വിമാനയാത്ര ആസൂത്രണം ചെയ്യുകയെന്നത് ജീവിതത്തിലെപ്പോഴെങ്കിലും ഒരു വിമാനം അടുത്തു കാണാൻ കഴിയുമെന്നുപോലും പ്രതീക്ഷ ഇല്ലാതിരുന്ന അവരുടെ അഭിമാനബോധത്തെ ഉയർത്തി. ലക്ഷ്മിറാമിന്റെ മരണം ഒരു അനിവാര്യതയാണെന്നുപോലും അവർക്കു തോന്നി. പെട്ടെന്നുതന്നെ വിവരമറിയിക്കാം എന്നു പറഞ്ഞ് കരാറുകാരൻ എങ്ങോട്ടോ പോയി. അവർ ലക്ഷ്മിറാമിന്റെ ശവശരീരവും വെച്ച് വൈകുന്നേരത്തോളം സർക്കാർ ആശുപത്രിത്തിണ്ണയിൽ ഈച്ചയാട്ടിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കരാറുകാരൻ തിരിച്ചുവന്നു. അയാൾ പറഞ്ഞത് പണം കിട്ടാന് കുറഞ്ഞത് മൂന്നുദവസമെഹ്കിലും എടുക്കുമെന്നാണ്. ഇനി പണം കിട്ടി ശവം അസമിലെ എയർപോർട്ടിൽ എത്തിയാൽത്തന്നെ അവിടെനിന്ന് ശവം ലക്ഷ്മിറാമിന്റെ ഗ്രാമത്തിലേക്കെത്താൻ മൂന്നുദിവസമെങ്കിലും പിടിക്കും. രണ്ടുദിവസം മുഴുവൻ ശരിയായ റോഡുപോലുമില്ലാത്ത ഗ്രാമങ്ങളിലൂടെയുള്ള ബസ് യാത്ര കഴിഞ്ഞാൽപ്പിന്നെ ഒരു പകൽ മുഴുവൻ നട്ടനുവേണം അയാളുടെ ഗ്രാമത്തിലേക്കെത്താൻ. കരാറുകാരൻ തങ്ങളെ കബളിപ്പിക്കാൻ പറയുന്നതാണ് ഇതൊക്കെ എന്നാണവർ ആധ്യം കരുതിയത്. പക്ഷേ, ഈ ഇന്ത്യാമഹാരാജ്യത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്നയാൾ അദ്ഭുതപ്പെടുന്നതു കണ്ടപ്പോൾ അയാൾ നിസ്സഹായനാണ് എന്ന് അവർക്കും തോന്നി.

തങ്ങൾ പിറന്നുവീണ മണ്ണ് തങ്ങളുടെ അചേതനശരീരങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തവിധത്തിൽ അകലെയാണെന്നും വിമാനങ്ങൾ ആകാശംവഴി തടസ്സങ്ങളില്ലാതെ പോകുമെങ്കിലും എല്ലായിടത്തും പറന്നിറങ്ങില്ലെന്നും ഈ സംഭവത്തിൽനിന്ന് അവർ മനസ്സിലാക്കി. ലക്ഷ്മിറാമിന്റെ ശവത്തെപ്പൊതിഞ്ഞ ഈച്ചകളെ ആട്ടിയറ്റുമ്പോൾ അവർ മനസ്സിൽ സ്വന്തം മരണം വിഭാവനം ചെയ്തു. സന്ധ്യകഴിഞ്ഞപ്പോൾ അവരെല്ലാവരും ചേർന്ന് അയാളെ സർക്കാർവക വൈദ്യുതശ്മശാനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു. ലക്ഷ്മിറാമിന്റെ കുടുംബം ഇപ്പോഴും അയാളെ കാത്തിരിക്കുകയാവുമോ? അസമിലെ ഉൾഗ്രാമത്തിലിരുന്ന് അജ്ഞാതയായ ഏതോ മലയാളിപ്പെണ്ണിന് ദേഹസ്തംഭനമോ മനോരോഗമോ പിടിപെടാൻ കൂടോത്രം ചെയ്യുന്ന ഒരു ഭാര്യയെ മഹാദേവ് സങ്കല്പിച്ചുനോക്കി. അവളുടെ ഭർത്താവിന്റെ ശരീരം ഒരുപിടി ചാരമായി മണ്ണിൽ ചേർന്നുപോയിരിക്കുന്നു. പെട്ടെന്നയാൾ ഓർത്തു; തിരികെപ്പോരുംവഴി അവരാരും അയാളുടെ ചിതാഭസ്മം ചോദിച്ചുവാങ്ങിയിരുന്നില്ല. ശ്മശാനജോലിക്കാർ അതെവിടെ നിക്ഷേപിച്ചുകാണും എന്നയാൾ ആശ്ചര്യപ്പെട്ടു.

ഡോക്ര ശില്പനിർമ്മാണമാണ് തലമുറകളായുള്ള മഹാദേവിന്റെ കുടുംബക്കാരുടെ തൊഴിൽ. അയാളുടെ മുൻതലമുറയിൽപ്പെട്ട ശില്പികൾ ഛോട്ടാനാഗ്പൂരിൽനിന്നും ബംഗാളിലേക്ക് കുടിയേറിപ്പാർത്തവരാണ്. തലമുറകളായി ഇന്ത്യാമഹാരാജ്യവും പരിസരപ്രദേശങ്ങളും ഒട്ടാകെ സഞ്ചരിച്ച് ലോഹത്തിൽ മനോഹരശില്പങ്ങൾ തീർത്തു നടന്നിരുന്നവരുടെ സമുദായത്തിലെ ഒരു കണ്ണി. അവർ ഈ ഭൂഭാഗത്ത് എവിടെനിന്നു വന്നെന്നോ എങ്ങനെ വന്നെന്നോ ഒരു രൂപവുമില്ല. അവർക്ക് ഈ മനോഹരമായ കലയുടെ അറിവ് എങ്ങനെ കൈവന്നു? ശില്പങ്ങൾ മാത്രം തീര്ക്കുന്ന കലാകാരന്മാരുടെ കുലം രൂപപ്പെടുന്നതിലേക്കുള്ള എന്ത് അനിവാര്യതയാണുണ്ടായിരുന്നത്? അവരെന്തിനു സഞ്ചരിച്ചു? എന്തുകൊണ്ട് അവർ തങ്ങളുടെ മാത്രമായി നഗരങ്ങളോ ശില്പങ്ങളോ തീർത്തില്ല? നീണ്ട യാത്രയ്ക്കിടയില് കൈമോശം വന്നുപോയ ആദിശില്പികളുടെ ജീവിതത്തിന്റെ പൊരുൾ ഓർത്തെടുക്കാനാവാതെ മരുഭൂമികളും മലകളും താണ്ടി അവർ നടന്നു. ഒഴിവാക്കാനാവാത്ത ആ മഹായാനത്തിനിടയിൽ സ്വന്തം സന്തതിപരമ്പരകളെ ഭാവനയുടെ അനന്തഗർത്തത്തിലേക്ക് തള്ളിയിട്ടുകൊണ്ട് പെണ്ണും ആണുമായ ഓരോ ശില്പിയും വഴിയരികുകളിൽ മരിച്ചുവീണു.

ഉമാകാന്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അയാളുടെ ശ്വാസത്തിലെ ബീഡിമണം മഹാദേവിന് ഇവിടെയനുഭവപ്പെട്ടു. അച്ഛനുമമ്മയ്ക്കും പ്രത്യേകിച്ച് അസുഖമൊന്നുമില്ലെന്നറിഞ്ഞതിൽ മഹാദേവിന് സമാധാനം തോന്നിയെങ്കിലും കുറെ നാളുകളായി അവരെപ്പറ്റിയുള്ള ഒരു ചിന്തയും ശരീരാധ്വാനം തളർത്തിയ അയാളുടെ തലച്ചോറിന്റെ ഇടനാഴികളിൽ കടന്നുവന്നില്ല എന്നതയാളെ വേദനിപ്പിച്ചു. തനിക്കും കേരളത്തിലേക്ക് വരണമെന്നാണാശയെന്ന് ഉമ പറഞ്ഞപ്പോൾ മഹാദേവ് വെറുതേ മൂളിക്കേട്ടു. കുട പിടിച്ച് നില്ക്കുന്ന ഗണപതിയുടെ പത്തു ശില്പങ്ങൾ വാർത്തെടുത്തതായി ഉമാകാന്ത് അറിയിച്ചു. ഏതോ ഫാൻസി സ്റ്റോറിനുവേണ്ടി മുംബൈയിൽനിന്നുള്ള ഒരു ഏജന്റ് വന്നു ചെയ്യിപ്പിച്ചതാണ്. ത്രിലോകജ്ഞാനിയും വിഘ്‌നഹാരിയുമായ ഗണേശനെ കുടപിടിപ്പിക്കുന്നതിന്റെ സാംഗത്യമെന്താണെന്ന് മഹാദേവിന് ഒട്ടും പിടുത്തംകിട്ടിയില്ല.

വലിയ കടകളിൽ ശില്പങ്ങൾക്ക് ഒരുപാടു വിലയിട്ടാണ് വില്ക്കുന്നതെന്ന് മഹാദേവിനറിയാം. അതിന് കട നഗരത്തിലായിരിക്കണം. മടിശ്ശീലയ്ക്ക് കനമുള്ളവരുടെ നോട്ടം വീഴാൻ പാകത്തിന് ചില്ലിട്ട കൂടിനുള്ളിൽ വൈദ്യുതദീപങ്ങളുടെ പ്രഭയിൽ ശില്പങ്ങൾ മിന്നിത്തിളങ്ങണം. ഇതൊന്നുമില്ലാതെ ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ പുകയും കരിയും ചുമച്ചുതുപ്പിയിരിക്കുന്ന ശില്പിയുടെ പണിപ്പുരയിലുള്ള ശില്പങ്ങൾ കാണാൻ ആര് വരുന്നു? ഒരു വസ്തു എവിടെ എങ്ങനെ ഇരിക്കുന്നു എന്നതൊക്കെയാണ് അതിന്റെ വില നിശ്ചയിക്കുന്നത്. അതിന്റെ നിലനില്പ് ആർക്ക് പ്രധാനപ്പെടുന്നു എന്നതും.

ശില്പങ്ങളുണ്ടാക്കാൻ വേണ്ട മയമുള്ള മണ്ണിനുവേണ്ടി കാട്ടിൽ ഉറുമ്പിൻപുറ്റുകൾ തേടിനടന്ന കുട്ടിക്കാലം അയാളോർത്തു. ഇത്തിരിപ്പോന്ന ആ ഉറുമ്പുകൾ എന്തു വിദ്യ ഉപയോഗിച്ചാണ് മണ്ണിനെ മൃദുലപ്പെടുത്തുന്നതെന്ന് അവർ കുട്ടികൾ അദ്ഭുതപ്പെട്ടിരുന്നു. ഓരോതരം മന്ത്രശക്തികളോടും കൂടിയാണ് ഓരോ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്ന് അമ്മ അയാൾക്ക് പറഞ്ഞുകൊടുത്തിരുന്നു. പക്ഷേ, ഒരു മന്ത്രശക്തിയും ഇല്ലാതെയാണല്ലോ മനുഷ്യൻ ജനിക്കുന്നതെന്ന് ചോദിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ട് ചൂടുള്ള ഗോതമ്പുറോട്ടി അടുപ്പിൽനിന്നെടുത്ത് പാത്രത്തിലേക്കിട്ടുകൊണ്ട് പറഞ്ഞു: 'ഉള്ളതിൽനിന്ന് ഇല്ലാത്തിനെ സ്വപ്നം കാണാനുള്ള കഴിവ് മനുഷ്യന് മാത്രമേ കിട്ടിയിട്ടുള്ളൂ' എന്ന്'.

പിപീലിക
യമ
മാതൃഭൂമി ബുക്‌സ്
2018, വില: 65 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP