Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേൾവിയുടെ ഭാവലോകങ്ങൾ

കേൾവിയുടെ ഭാവലോകങ്ങൾ

ഷാജി ജേക്കബ്‌

'After silence that which comes nearest to expressing the inexpressible is music' 
- Aldous Huxley

ആൽഡസ് ഹക്‌സ്‌ലി പറഞ്ഞതുപോലെ, നിശ്ശബ്ദത കഴിഞ്ഞാൽ പിന്നെ ഏറ്റവും സാർഥകമായ ആത്മാവിഷ്‌ക്കാരമാധ്യമം സംഗീതമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന ഗാനാനുഭവങ്ങളുടെ വാങ്മയമാണ് 'പാട്ടും കാലവും'. സംഗീതത്തിലൂടെയുള്ള ജീവിതയാത്രകൾ. കേൾവിയുടെ ഭാവലോകങ്ങൾ തേടിയുള്ള ആത്മാന്വേഷണങ്ങൾ. സ്ഥല-കാലങ്ങളും ഗണരൂപങ്ങളും ഭാഷാഭാഷണങ്ങളും പാഠ-സങ്കേതങ്ങളും മറികടക്കുന്ന ഗാനമൂല്യങ്ങളെക്കുറിച്ചുള്ള പദധ്യാനങ്ങൾ.

കേൾവിയുടെ സാംസ്‌കാരിക രാഷ്ട്രീയം ചരിത്രാത്മകവും സൈദ്ധാന്തികവുമായി അപഗ്രഥിച്ച ഒരു നിരൂപകനേ മലയാളത്തിലുള്ളു. ആർ. നന്ദകുമാർ. പക്ഷെ കേൾവിയുടെ കലയെ, അനുഭൂതിയുടെ ആർദ്രലോകങ്ങളിലേക്കു പറത്തിവിടുന്ന ഒട്ടനേകം രചനകളിലൂടെ തൊട്ടറിയിക്കുന്നു, എസ്. ഗോപാലകൃഷ്ണൻ. നിശ്ചയമായും സംഗീതവും ഗാനവും പാട്ടും താളവും ലയവും രാഗവും സ്വരവും ശബ്ദവും ഒന്നല്ല. എന്നല്ല, പലതാണുതാനും. എങ്കിലും അവയൊക്കെ സമന്വയിക്കപ്പെടുന്ന ഒരു ലാവണ്യലോകത്തിന്റെ ഘനസാന്ദ്രതയാണ് ഈ പുസ്തകത്തിന്റെ ഭാഗപത്രം. ജീവിതാനന്ദത്തെ നാദമാധുരിയിൽ സ്ഥാനപ്പെടുത്തുന്ന കേൾവിയുടെ ലോകാന്തരങ്ങളും രൂപാന്തരങ്ങളും ഭാവാന്തരങ്ങളും പാഠാന്തരങ്ങളും കണ്ടെടുക്കുന്ന കാതോർമകളുടെ കലയാണ് 'പാട്ടും കാലവും'.

മുൻപ് ഇതേ പംക്തിയിൽ ഗോപാലകൃഷ്ണന്റെ 'മനുഷ്യനുമായുള്ള ഉടമ്പടികൾ' എന്ന പുസ്തകം നിരൂപണം ചെയ്യുമ്പോൾ, 'ജലരേഖകൾട ഉൾപ്പെടെയുള്ള രചനകൾ പരാമർശിച്ചുകൊണ്ട് ഇന്നു മലയാളത്തിലുള്ള ഏറ്റവും മികച്ച ഗദ്യരചയിതാവാണ് ഇദ്ദേഹം എന്നു വിശദീകരിച്ചത് ആവർത്തിക്കട്ടെ. ഭാഷയുടെ ഭാവസ്ഫൂർത്തിയിൽ സൗന്ദര്യാത്മകതയും സർഗാത്മകതയും ഇത്രമേൽ ഇണക്കിനിർത്തുന്ന മറ്റൊരു ഉപന്യാസമാതൃക മലയാളത്തിൽ ഇന്നിപ്പോൾ മറ്റൊന്നില്ല. 'പാട്ടും കാലവും' എന്ന പുസ്തകത്തിലെ മിക്ക രചനകളും ഈ രണ്ടു സവിശേഷതകളും കൊണ്ട് സമൃദ്ധവും സമ്പന്നവുമാണ്.

ചിത്രം, ശില്പം, നൃത്തം, നാട്യം, സംഗീതം, സാഹിത്യം... കലയുടെ മാന്ത്രികപ്പരവതാനിയിൽ താൻ നെയ്തുചേർക്കുന്ന ഊടും പാവും ഏതുമാകട്ടെ, ഗോപാലകൃഷ്ണൻ അവയ്ക്കു തന്റേതായ നിറവും വർണവും ചേർക്കുന്നു.

ചരിത്രം, മാനവികത, മതേതരത്വം എന്ന മൂന്നു സാമൂഹ്യസന്ദർഭങ്ങളിലൂന്നിയാണ് കലയുടെ രാഷ്ട്രീയം ഈ നിരൂപകൻ കണ്ടെടുക്കുന്നത്. കടുകിട വ്യതിചലിക്കാതെ ഈയൊരു വാൾത്തല സൂക്ഷ്മതയിൽതന്നെ കലയുടെ മൂല്യവിചാരം നടത്തുന്നുവെന്നതാണ് ഗോപാലകൃഷ്ണന്റെ മൗലികത.

എഴുത്തിന്റെയോ ഉള്ളടക്കത്തിന്റെയോ സംഗീതത്തിന്റെയോ എന്നതിലുപരി ആലാപനത്തിന്റെയും (വായ്പാട്ട്) ആവിഷ്‌ക്കാരത്തിന്റെയും (ഉപകരണസംഗീതം) കലയന്വേഷിക്കുകയാണ് 'പാട്ടും കാലവും' പിന്തുടരുന്ന രീതിശാസ്ത്രം.

ഹിന്ദുസ്ഥാനി, കർണാട്ടിക്; തെന്നിന്ത്യൻ, ഉത്തരേന്ത്യൻ; ലളിതഗാനം, ചലച്ചിത്രഗാനം; ഉപകരണസംഗീതം, വായ്പാട്ട്; രവീന്ദ്രസംഗീതം, ജനപ്രിയസംഗീതം എന്നിങ്ങനെയുള്ള ഗാന, സംഗീതശാഖകളും ഒപ്പം പാശ്ചാത്യ ജനപ്രിയ വിപണിഗാനരൂപങ്ങളും ഒരേ ഭാവമൂല്യങ്ങളിൽ (അതാതു രൂപമൂല്യങ്ങളിലും) വിശകലനം ചെയ്തുപോകുന്നു, ഗോപാലകൃഷ്ണൻ.

ഒരേസമയംതന്നെ, റേഡിയോ എന്ന ശ്രാവ്യമാധ്യമവും ആകാശവാണിയുടെ ശബ്ദശേഖരവും മുൻനിർത്തി കേൾവിയുടെ സാംസ്‌കാരിക ജീവിതവും പൊതുമണ്ഡലത്തിൽ ഒച്ചയും ബഹളവും ശല്യവും പോലുമായി മാറുന്ന ശബ്ദത്തിന്റെ ദുരവസ്ഥകളും അപഗ്രഥിക്കുന്ന രചനകൾ.

വ്യക്തിചിത്രങ്ങൾ തൊട്ട് ചരിത്രഘട്ടങ്ങൾ വരെയും രാഗപദ്ധതിതൊട്ട് ആലാപനരീതികളിലെ വൈവിധ്യം വരെയും സാമൂഹ്യമാനങ്ങൾ തൊട്ട് മതാത്മകപാഠങ്ങൾ വരെയും വിമോചനസമരകാഹളങ്ങൾ തൊട്ട് രാഷ്ട്രീയ വിപ്ലവഗാഥകൾ വരെയും വംശീയവൈവിധ്യം തൊട്ട് ജാതിവെറികൾ വരെയും ആചാരബദ്ധത തൊട്ട് സാങ്കേതികക്കുതിപ്പുകൾ വരെയും - സംഗീതത്തിന്റെ സാംസ്‌കാരികജീവിതം പൂരിപ്പിക്കുന്ന എത്രയെങ്കിലും തലങ്ങളെ മുൻനിർത്തിയുള്ള ഗാനവിചാരങ്ങളാണ് ഗോപാലകൃഷ്ണന്റേത്.

യുദ്ധവും സമാധാനവും വേദനയും ആനന്ദവും ദുഃഖവും സുഖവും വിരഹവും പ്രണയവും വേർപാടും കൂടിച്ചേരലുമൊക്കെ പൊതുവിൽ കേൾവിയുടെയും സവിശേഷമായി സംഗീതത്തിന്റെയും അകമ്പടിയായി മാറുന്ന ജീവിതാത്ഭുതങ്ങൾക്കു നേരെയുള്ള കാതയയ്ക്കലുകളാണ് ഈ ചെറുലേഖനങ്ങളോരോന്നും.

ദേശീയത, ഓർമ, മതേതരത്വം, മാനവികത, രാഷ്ട്രീയതത്വചിന്ത, പ്രണയം, രതി, ഭക്തി, വംശീയത, വിപ്ലവം, വിപണി, സാങ്കേതികത... എന്നിങ്ങനെ ഒട്ടനേകം രാഷ്ട്രീയ-സാംസ്‌കാരികാനുഭവങ്ങളെ കേൾവിയിലേക്കു വിവർത്തനം ചെയ്യുകയാണ് നാനാതരം പാട്ടുകളും സംഗീതവും ചെയ്യുന്നതെന്നു സ്ഥാപിക്കുന്ന രചനകൾ.

ദേശ-കാലങ്ങളും ഭാവ-രൂപങ്ങളും ഭാഷാ-ശീലങ്ങളും ലിംഗ-വർഗങ്ങളും മത-ജാതികളും, ഗണ-പ്രസ്ഥാനങ്ങളും ഏതുമാകട്ടെ, സംഗീതം വിശ്വമാനവികതയുടെ സ്വരമാധുരിയായി മാറുന്നുവെന്നു ചൂണ്ടിക്കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു, ഗോപാലകൃഷ്ണൻ. 'പാട്ടും കാലവും' ഈ വിശ്വാസത്തിന്റെ സാക്ഷ്യപത്രമാകുന്നു.

രണ്ടു ഭാഗങ്ങളിലായി നാല്പത്തേഴു രചനകൾ. തൂലികാചിത്രങ്ങൾ. കലാനിരൂപണങ്ങൾ. നാടകീയ സന്ദർഭങ്ങൾ. അഭിമുഖങ്ങൾ. ഓർമക്കുറിപ്പുകൾ. പുസ്തകവിചാരങ്ങൾ. രാഷ്ട്രീയവിചാരണകൾ. ചരിത്രാനുഭവങ്ങൾ. ഗാനസഭകൾ. ഇതര കലകളുമായുള്ള സമ്പർക്ക-സംലയനങ്ങൾ. രൂപപ്പടർച്ചകൾ. ക്ലാസിക്കുകൾ. ജയപരാജയങ്ങൾ. അവിശ്വാസനീയമായ പരിണാമങ്ങൾ. കൊടിയ ദുരന്തങ്ങൾ. നെടിയ ജീവിതങ്ങൾ..... സംഗീതത്തിന്റെ സാഗരതുല്യമായ പ്രാണലോകങ്ങളിൽ നിന്ന് ഗോപാലകൃഷ്ണൻ കണ്ടെടുക്കുന്ന ഭാവഭൂപടഖണ്ഡങ്ങളുടെ ആഖ്യാനമാകുന്നു, ഓരോ ലേഖനവും.

ഹിന്ദുസ്ഥാനിസംഗീതത്തിന്റെ അനന്തവൈവിധ്യങ്ങൾക്കുനേരെ അത്ഭുതാദരങ്ങളോടെ നോക്കി ആ പ്രപഞ്ചത്തിന്റെ വിസ്മയാകാശങ്ങളിലെ നക്ഷത്രങ്ങളെക്കുറിച്ചെഴുതുന്നവയാണ് ഒരുപറ്റം ലേഖനങ്ങൾ. ഉസ്താദ് ബഡേ ഗുലാം അലിഖാൻ, ഉസ്താദ് മൊയ്‌നുദ്ദീൻഡാഗർ-അമീനുദ്ദീൻഡാഗർ, ഉസ്താദ് ആഷിക് അലിഖാൻ, ഉസ്താദ് ഫയ്യാഖാൻ, ഉസ്താദ് സുൽത്താൻഖാൻ, ഉസ്താദ് അമീർഖാൻ, ഭീംസെൻ ജോഷി, പണ്ഡിറ്റ് രവിശങ്കർ, മല്ലികാർജുൻ മൻസൂർ എന്നിങ്ങനെ.

മറ്റുചിലവ കർണാടകസംഗീതത്തിലെ കുലപതികളെക്കുറിച്ചുള്ള നഖചിത്രങ്ങളാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം.എസ്. സുബ്ബുലക്ഷ്മി, ജി. എൻ. ബാലസുബ്രഹ്മണ്യം, ലാൽഗുഡി ജയരാമൻ, നെയ്യാറ്റിൻകര വാസുദേവൻ-പിന്നെ വായ്പാട്ടിലും ഉപകരണസംഗീതത്തിലും മികവുതെളിയിച്ച പുതിയ തലമുറയിലെ പ്രതിഭകൾ.

ശാസ്ത്രീയസംഗീതത്തിനൊപ്പം നാടൻപാട്ടും സംസ്‌കാരവ്യവസായത്തിന്റെ നട്ടെല്ലായിമാറിയ ജനപ്രിയസംഗീതവും ഗോപാലകൃഷ്ണന്റെ ഗാനലോകവീഥികളിൽ നിറയും. മഹോബെയുടെ വീരകഥാഗാനങ്ങൾ പാടുന്ന ലല്ലുബാജ്‌പെയും വടക്കുകിഴക്കൻ ഇന്ത്യൻ ഗാനപാരമ്പര്യത്തിലെ ഹിമവാൻ, ഭൂപെൻഹസാരികയും വിശ്വസംഗീതത്തിലേക്കു സ്വന്തം വഴി വെട്ടിത്തുറന്ന രവീന്ദ്രനാഥ ടാഗോറും ജനഹൃദയങ്ങളിൽ സംഗീതറാണിയായി മാറിയ സുചിത്രമിത്രയും.... ജോൺലെനൻ, മൈക്കൾ ജാക്‌സൻ, റോജർ വാട്ടേഴ്‌സ്, എയ്മി വൈൻഹൗസ് തുടങ്ങിയവരെ മുൻനിർത്തി പാശ്ചാത്യ ജനപ്രിയസംഗീതത്തിന്റെ രാഷ്ട്രീയമാനങ്ങൾ ചർച്ചചെയ്യുന്നു, ചില രചനകൾ. പോരാട്ടങ്ങൾക്കു പടപ്പാട്ടുകളാകാൻ കഴിഞ്ഞു, പല വിഖ്യാതഗാനങ്ങൾക്കും. ആഫ്രിക്കൻ വംശീയ അടിമകളുടെ വിപ്ലവവീര്യത്തിനു നാവുനൽകി, മിറിയം മെക്കേബ. ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ 'we shall overcome' എന്ന വിഖ്യാതമായ ഗാനം പുനരാവിഷ്‌ക്കരിച്ചു റോജർ വാട്ടേഴ്‌സ്.

ഒരുപിടി പാട്ടുകൾ പാടി എൽവി റെക്കോർഡുകളിൽ പുറത്തിറക്കിയ ക്യാപ്റ്റൻ ലക്ഷ്മിയെയും അപൂർവസിദ്ധികളുണ്ടായിരുന്ന സംഗീതസംവിധായകൻ സത്യജിത്‌റായിയെയും കുറിച്ചുമുണ്ട് ഓരോ കുറിപ്പുകൾ.

വിജയങ്ങളുടെ മാത്രം കഥകളല്ല ഈ ലേഖനങ്ങളിലുള്ളത്. വൻ പരാജയങ്ങളുടെയും കൊടിയ നിർഭാഗ്യങ്ങളുടെയും കഥകളുമുണ്ട്. കുമാർഗന്ധർവയുടെ പുത്രൻ മുകുൾ ശിവപുത്ര, രവിശങ്കറിന്റെ ആദ്യഭാര്യ അന്നപൂർണാദേവി, എയ്മി വൈൻഹൗസ് തുടങ്ങിയവരുടെ പാഴായിപ്പോയ സർഗജീവിതങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ വായിക്കൂ. നിങ്ങൾ വിസ്മയിക്കും. റേഡിയോയുടെ കേൾവിസംസ്‌കാരത്തെ പലനിലകളിൽ അഭിസംബോധന ചെയ്യുന്ന നിരവധി രചനകളുണ്ട് ഈ പുസ്തകത്തിൽ. ടി. എൻ. കൃഷ്ണൻ, ലാൽഗുഡി ജയരാമൻ, ലതാമങ്കേഷ്‌കർ, യേശുദാസ്, ദേവരാജൻ, പി. ഭാസ്‌കരൻ, എം.ജി. രാധാകൃഷ്ണൻ, ഒ.വി. വിജയൻ, ജോൺ ഫോൾഡ്‌സ്... എന്നിങ്ങനെ നിരവധിപേർ പരാമർശിക്കപ്പെടുന്ന ലേഖനങ്ങൾ ഉദാഹരണം. ഹിന്ദുസ്ഥാനി-കർണാടകസംഗീതങ്ങളുടെ ഏറ്റവും വലിയ ആർക്കൈവ് തന്നെ യഥാർഥത്തിൽ ആകാശവാണിയാണല്ലോ. ലളിത-ജനപ്രിയ ചലച്ചിത്രഗാനശാഖകളാവട്ടെ, അവയുടെ രൂപ-ഭാവജീവിതങ്ങൾ പൂർത്തീകരിക്കുന്നതും മറ്റൊരു മാധ്യമം വഴിയല്ല. എന്നുവച്ചാൽ വരേണ്യമോ കീഴാളമോ ജനപ്രിയമോ ആകട്ടെ, ആധുനിക ഇന്ത്യൻ സംഗീതത്തിന്റെ കേൾവിസംസ്‌കാരത്തിന്റെ ഏറ്റവും പ്രമുഖസങ്കേതവും സന്ദർഭവും ആകാശവാണി-റേഡിയോ- ആണെന്നർഥം.

വായ്പാട്ടിനെന്നപോലെ ഉപകരണസംഗീതത്തിനും കിട്ടുന്ന പ്രാതിനിധ്യമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു ലോകം. രവിശങ്കർ, ലാൽഗുഡി, ഉസ്താദ് സുൽത്താൻഖാൻ...

വായ്പാട്ടാകട്ടെ, ഉപകരണസംഗീതമാകട്ടെ, ഇന്ത്യൻ സംഗീതമാകട്ടെ, ഇതര ദേശ സംഗീതങ്ങളാകട്ടെ, പാട്ടിന്റെ സാങ്കേതികതയാകട്ടെ, സൗന്ദര്യാത്മകതയാകട്ടെ, അടിമുടി രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്റെ കലാതത്വവിചാരങ്ങളും ലാവണ്യബോധവും. ദേശീയത, മാനവികത, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെയും സന്ദർഭങ്ങളെയും പ്രശ്‌നവൽക്കരിക്കുന്നവയാണ് മിക്ക ലേഖനങ്ങളും. ഇന്ത്യൻ സംഗീതത്തിൽ, അനന്തവൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനിൽക്കുമ്പോൾതന്നെ അവ പുലർത്തിപ്പോരുന്ന ചില പൊതുബോധങ്ങളുടെ ചരിത്രാത്മകതയെ ചൂണ്ടിക്കാണിക്കുന്നു, ഗോപാലകൃഷ്ണൻ. മതേതരത്വം, കൊളോണിയൽ ആധുനികതക്കു മുൻപുതന്നെ ഇന്ത്യയിൽ കലയിലും സംഗീതത്തിലും നിലനിന്നതിന്റെ പാഠരൂപങ്ങൾ വിശദീകരിച്ചും ഇന്ത്യൻ കലയിലെ ആധുനികതയ്ക്കുണ്ടായിരുന്ന തനതു ഭാവരൂപങ്ങൾ വിശകലനം ചെയ്തും മുന്നേറുന്ന സാംസ്‌കാരിക വിചാരങ്ങളായി മാറുന്നു, മിക്ക രചനകളും. ഹിന്ദുസ്ഥാനി സംഗീതത്തിനു പൊതുവെ സൂക്ഷിക്കാൻ കഴിഞ്ഞ മതേതരസ്വരൂപങ്ങൾ കർണാടകസംഗീതത്തിന് പിൽക്കാലത്തു നഷ്ടമായതിന്റെ രാഷ്ട്രീയവിചാരണകളായി മാറുന്നു, ചില രചനകൾ. ബ്രാഹ്മണ്യം എങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിൽ കർണാടകസംഗീതത്തിൽ പിടിമുറുക്കിയതെന്നതിന്റെ സൂക്ഷ്മവിചിന്തനം മദ്രാസിലെ സംഗീതസഭകളുടെ ചരിത്രപരിണാമം വിശകലനം ചെയ്യുന്ന ലേഖനങ്ങളിൽ ഗോപാലകൃഷ്ണൻ നടത്തുന്നുണ്ട്.

വരേണ്യ-മതാത്മക-മാർഗി സംസ്‌കാരങ്ങളുടെ പദവിയിലേക്ക് ഇന്നിപ്പോൾപോലും ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ സംഗീതധാരകളെക്കുറിച്ചുള്ള പുനരാലോചനകളാകാൻ കഴിയുന്നുണ്ട്, അതുവഴി പല ലേഖനങ്ങൾക്കും. വായ്പാട്ടിനും ഉപകരണസംഗീതത്തിനുമുണ്ടായിരുന്ന മതേതര ഭൂതകാലത്തിന്റെ ചർച്ചയും റേഡിയോ സൃഷ്ടിച്ച സംഗീതത്തിന്റെ മതേതര-സാങ്കേതിക സാധ്യതകളും ചൂണ്ടിക്കാണിക്കുന്ന പശ്ചാത്തലവും മറ്റൊന്നല്ല. സംഗീതശ്രവണത്തിന്റെ ലാവണ്യ-രാഷ്ട്രീയാനുഭവങ്ങൾ സമന്വയിച്ചും അപനിർമ്മിച്ചും കേൾവിയുടെ ഭാവലോകങ്ങളെ ഒന്നൊന്നായഴിച്ചെടുക്കുന്ന കലാവിദ്യ ഈ ലേഖനങ്ങളെ ശ്രദ്ധേയമാക്കുന്നതെങ്ങനെയെന്നു വ്യക്തമാക്കാൻ ചില ഉദാഹരണങ്ങൾ നോക്കുക.

1. മതേതരസംഗീതത്തിന്റെ ഇന്ത്യൻ ഭൂതത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണമാണിത്: 'ഒരാളുടെ മതേതരജീവിതം അയാൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന ഒരു വഴിയല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതജീവിതത്തെക്കാൾ സ്വാഭാവികം ഒരു സാധാരണ ഇന്ത്യക്കാരന്റെ മതനിരപേക്ഷ വ്യക്തിത്വമാണ്. എന്നാൽ അയാൾ അങ്ങനെ ജീവിക്കുന്നത് ആധുനിക ജനാധിപത്യ സിദ്ധാന്തങ്ങൾ വായിച്ച് പാശ്ചാത്യമാനദണ്ഡങ്ങളുള്ള 'സെക്കുലർ' വഴികൾ തിരഞ്ഞെടുത്തതുകൊണ്ടല്ല. പ്രാണവായുപോലെ ഒരു സ്വാഭാവികതയാണത്. മൊയ്‌നുദ്ദീൻ ഡാഗറിനോ സഹോദരൻ അമിനുദ്ദീൻ ഡാഗറിനോ അറിയില്ലായിരുന്നു, അവർ ഒരു മതേതരജീവിതം നയിക്കുകയായിരുന്നുവെന്ന്. നൂറുശതമാനം ഇസ്ലാമായി ജീവിക്കുമ്പോഴും 'അനന്ത നാരായണ ഹരി ഓം' എന്ന് ശബ്ദസാധകം ചെയ്ത് ഭൂമുഖത്തെ ഏറ്റവും നല്ല വീണയേയും തോൽപ്പിക്കുന്ന ശ്രുതിശുദ്ധിയിലേക്ക് വളരുമ്പോൾ ഇന്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങളുടെ മതേതരജീവിതത്തിന്റെ സ്വാഭാവിക പ്രതിഫലനമായി അതു മാറുകയായിരുന്നു. സീനിയർ ഡാഗർ സഹോദരന്മാരുടെ ശ്രുതിശുദ്ധമായ ശാരീരം ഒരു നിത്യവിസ്മയമാണ്. ഞാൻ ഇതെഴുതുമ്പോൾ 1960-കളുടെ ആദ്യത്തിൽ അവർ പാടിയ 'ഗുൺ കലി' രാഗാലാപനം കേട്ടുകൊണ്ടിരിക്കുകയാണ് രി, ര, ന. ന, തി, ത, ര, നാ, നാ, തോം.... എന്ന് വിളംബിതകാലത്തിൽ അവർ രാഗത്തിന്റെ കാതലിലേക്ക്, മത്സ്യം ജലത്തിലെന്നപോലെ ഊളിയിടുമ്പോൾ ആ ശ്രുതിശുദ്ധിയിൽ നാം വിസ്മയിച്ചിരുന്നുപോകും. വെറുതെയല്ല അവരുടെ മുൻതലമുറയിലെ സക്കുറുദ്ദിൻ ഡാഗറും അല്ലാബൻ ഡെഖാനും 1915-ൽ ക്ലെമന്റിന്റെ ശ്രുതിഹാർമോണിയത്തെ, ശ്രുതിശുദ്ധിയിൽ തോൽപ്പിച്ചു എന്ന് പറഞ്ഞുപോരുന്നത്, ദ്രുപദിന് മൂന്നു തലങ്ങളാണുള്ളത്. ആദ്യം രാഗാലാപനമാണ്. അതിനുശേഷം വരുന്നത് ബന്ദിഷ് എന്നു പറയുന്ന പദമാണ്. പഖ്‌വാജ് എന്ന താളവാദ്യത്തിന്റെ അകമ്പടിയിലാണ് ബന്ദിഷ് പുരോഗമിക്കുന്നത്. അതിനുശേഷം 'ലയകാരി' എന്ന മൂന്നാം തലവും. ദ്രുപദ് ആലാപനത്തിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ ഞാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ശേഷി എനിക്കില്ലതാനും. മറ്റ് സംഗീതാലാപനശൈലികളിൽനിന്നും വ്യത്യസ്തമായി ദ്രുപദ് എന്റെ ജീവിതാവസ്ഥകളോട് സംവദിക്കാറുണ്ട് എന്ന തികച്ചും വ്യക്തിനിഷ്ഠമായ ഒരു നിരീക്ഷണമാണ് ഈ കുറിപ്പിന്റെ അടിസ്ഥാനം തന്നെ.

'അനന്ത നാരായണ ഹരി ഓം' എന്ന സാധകത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഒരു ദ്രുപദ് ഉസ്താദ് ഒരിക്കൽ പറഞ്ഞത്രെ: 'ഇതു സംഗീതമാണ്. മതേതരമാണ് അങ്ങനെ ചോദിച്ചാൽ 'ആലാപ്' എന്നത് 'അല്ലാ....ആപ്' (അള്ളാ..... അങ്ങല്ലാതെ ആര്?) എന്നാണെന്നും പറയാം' ആഗ്രാ ഖരാനയിലെ മഹാ ഖയാൽ ഗായകൻ ഉസ്താദ് ഫയ്യാസ്ഖാൻ തന്റെ സംഗീതപരിശീലനം ദ്രുപദ്‌രീതിയിലാണ് തുടങ്ങിയത്. ബറോഡ രാജസദസ്സിലെ ആസ്ഥാനഗായകനായിരുന്ന ഫയ്യാസ്ഖാൻ കൊട്ടാരങ്ങൾക്കു പുറത്തുള്ള സാധാരണക്കാരിലേക്ക് ഹിന്ദുസ്ഥാനി സംഗീതത്തെ പകർന്ന ഗായകനായിരുന്നു. എല്ലാ വ്യാഴാഴ്ചകളിലും രാജധാനിയുടെ പാട്ടുമേടയിൽനിന്ന് പുറത്തുവന്ന് തികഞ്ഞ മുസ്ലിം മതവിശ്വാസിയായിരുന്ന അദ്ദേഹം പാടാനെത്തിയിരുന്നത് ദത്താത്രേയ ക്ഷേത്രത്തിലായിരുന്നു. കലാനിരൂപകനായ ആർ. സി. മേത്ത പറയുന്നത് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് മുപ്പതു കീലോമീറ്റർ നടന്ന് വ്യാഴാഴ്ചകളിൽ ദത്താത്രേയക്ഷേത്രത്തിൽ എത്തി ഉസ്താദിന്റെ പാട്ടു കേട്ടിട്ടുണ്ട് എന്നാണ്. അവിടെ ഫയ്യാസ്ഖാൻ പാടിയിരുന്ന ഭജനുകൾ അദ്വിതീയങ്ങളായിരുന്നത്രെ. എന്നാൽ കഴിഞ്ഞ ഗുജറാത്ത് കലാപകാലത്ത് മതതീവ്രവാദികൾ ആദ്യം നശിപ്പിച്ചത് ഉസ്താദ് ഫയ്യാസ്ഖാന്റെ ശവകൂടീരമാണ്. നമ്മുടെ മതേതരസമൂഹത്തിന് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഏറ്റ പരിക്കുകൾ തകർക്കപ്പെട്ട ഫയ്യാൻഖാന്റെ ശവകുടീരം ഏറ്റുവാങ്ങുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം'.

2. ലതാമങ്കേഷ്‌കറുടെ കലയും ജീവിതവും ചരിത്രത്തിന്റെ ഭാഗമായി മാറിയത് റേഡിയോവിലൂടെയാണ് - വായിക്കുക: '1947-ൽ ലതാമങ്കേഷ്‌കറിന് പതിനെട്ടു വയസ്സായിരുന്നു പ്രായം. സ്വന്തമായി ലതയ്ക്ക് ഒരു റേഡിയോ ലഭിക്കുന്നത് അന്നാണ്. അന്ന് കുടുംബം നാനാചൗക്കിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിലെ തിരക്കും ബഹളവുമൊഴിഞ്ഞ്, ഒരു നല്ലനേരം നോക്കി റേഡിയോ ആദ്യമായി കേൾക്കാമെന്നു കരുതി ലതാമങ്കേഷ്‌കർ കാത്തിരുന്നു. അങ്ങനെയൊരു ദിവസം വന്നപ്പോൾ നിലത്ത് ഒരു പായ വിരിച്ച് അതിലിരുന്നു. എന്നിട്ട് പതുക്കെ റേഡിയോ ഓൺ ചെയ്തു. ആദ്യമായി ലതാമങ്കേഷ്‌കർ റേഡിയോയിൽ കേട്ടത് കെ. എൽ. സയ്ഗൾ മരിച്ച വാർത്തയാണ്. 1947 ജനുവരി പതിനെട്ടാം തീയതി. അവർ ഉടൻ തന്നെ റേഡിയോ ഓഫ് ചെയ്തു. പായ തെറുത്തു. കുറച്ചു ദിവസത്തിനുശേഷം റേഡിയോ വാങ്ങിച്ച കടയിൽ ലത അതു തിരിച്ചുനൽകി.

എന്നാൽ റേഡിയോ ആണ് ലതാമങ്കേഷ്‌കറിനെ ഇന്ത്യയുടെ വസന്തകോകിലമാക്കി മാറ്റിയത്. ലതയുടെ പാട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ റേഡിയോ വാങ്ങിച്ച കടയിൽ തിരിച്ചേൽപ്പിക്കുമായിരുന്നു. റേഡിയോയിൽനിന്നുള്ള ആദ്യാനുഭവം ഗായികയ്ക്ക ഹൃദയഭേദകമായിരുന്നുവെങ്കിലും ലത എന്നത് 1940-80 എന്നീ നാലുപതിറ്റാണ്ടുകലിൽ എന്തിലുമുപരി ഒരു റേഡിയോ അനുഭവമായിരുന്നു'.

3. പാട്ടിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്ന റോജർ വാട്ടേഴ്‌സിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളിലൊന്ന് നോക്കുക: 'നൂറ്റിപ്പത്തുവയസ്സായ 'We shall over come' എന്ന ഗാനം റോജർ വീണ്ടും പാടിയത് വെറും ഇസ്രയേൽ വിരുദ്ധവികാരത്തിന്റെ ഭാഗമായിട്ടല്ല എന്നുവേണം കരുതാൻ. അതൊരു മനുഷ്യാവകാശപ്രവർത്തനമാണ്. ഒരുതരം 'അരാഷ്ട്രീയത' ആ പ്രതിഷേധവിലാപത്തിനുണ്ട്. സമാധാനപ്രസ്ഥാനങ്ങൾ എക്കാലത്തും കേൾക്കേണ്ടിവന്നിട്ടുള്ള പഴിയാണ് അത് പുലർത്തുന്ന മാനവികതയുടെ 'അരാഷ്ട്രീയ' തണുപ്പ് എന്നത്. ഹമാസ് നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ 'സ്വത്വരാഷ്ട്രീയ'സമരത്തിന്റെ അനിവാര്യ പാർശ്വഫലമായിക്കണ്ട് കണ്ടില്ലെന്ന് നടിക്കുകയും ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെമാത്രം വിമർശിക്കുകയും ചെയ്യുന്നത് രാഷ്ട്രീയപ്രവർത്തനത്തിന്റെ പാർശ്വഫലമായ പരിമിത മനുഷ്യാവകാശപ്രവർത്തനമാണ്. അപ്പോൾ ചികിത്സ കിട്ടാതെ ഗസ്സയിൽ മരിക്കുന്ന ഒരു കുഞ്ഞിന്റെ ജീവിതാവകാശത്തിനുവേണ്ടി ഉള്ളുരുകി റോജർ വാട്ടേഴ്‌സ് പാടുന്നത് ഒരു ശുദ്ധ 'മനുഷ്യാവകാശഗാന'മായി മാറുന്നു. ഇസ്രയേൽവിരുദ്ധ ലോകാഭിപ്രായത്തെയോ, ഫലസ്തീൻ ജനതയുടെ മഹത്തായ പ്രതിരോധത്തിനെയോ ഇവിടെ വില കുറച്ചു കാണുന്നില്ല. എന്നാൽ ശരിയായ മനുഷ്യാവകാശപ്രവർത്തനത്തിന്റെ ധാർമ്മിക പ്രതിസന്ധി ഹമാസിന്റെ മിസൈലും ഇസ്രയേലിന്റെ മിസൈലും ഏകാഗ്രമായി ഒരുന്നത്തിലേക്കു പായുന്നു എന്ന രാഷ്ട്രീയമാണ്. ചില സങ്കീർണവേളകളിൽ 'അരാഷ്ട്രീയത' ക്രിയാത്മകമായി മാറുന്നുണ്ട്.

'We shall over come' എന്ന ഗാനം 1900-ൽ ചാൾസ് ടിൻഡ്‌ലെ (Charles Tindley) എഴുതിയ സുവിശേഷ ഗാനത്തിൽനിന്നും കടംകൊണ്ട വരികളാണ്. അദ്ദേഹം വിചാരിക്കാത്ത തലങ്ങളിലേക്കാണ് മനുഷ്യന്റെ പ്രത്യാശ ആ ഗാനത്തെ വളർത്തിയത്. അമേരിക്കയിലെ പൗരാവകാശപ്രസ്ഥാനത്തിന്റെ പ്രധാന ഗാനമായി അത് തെരഞ്ഞെടുക്കപ്പെട്ടത് 1947-ൽ ആയിരുന്നു. എന്നാൽ മറ്റൊരു ഗാനത്തിനും ഒരുപക്ഷേ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിനോ, 'വെളിച്ചമേ നയിച്ചാലും' എന്ന സാർവ്വത്രിക പ്രാർത്ഥനയ്‌ക്കോ കൈവരിക്കാൻ കഴിയാത്ത ജനകീയത We shall over come-þന് നേടാൻ കഴിഞ്ഞത് ആ ഗാനത്തിന് ചിതയിൽനിന്നും ഉയിർക്കുമ്പോഴുള്ള തീവ്രത ഉള്ളതുകൊണ്ടാണ്. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെയുള്ള ഏതൊരു ധാർമ്മികപ്രസംഗത്തെക്കാളും മാനവികമായ ആർജ്ജവം റോജർ വാട്ടേഴ്‌സ് ഈ ഗാനം പാടുമ്പോൾ ഉണ്ടാകുന്നതിന്റെ കാരണം, ആ ഗാനം തകർന്ന മനുഷ്യന്റെ പുനരുത്ഥാനത്തിന്റെ സാധ്യതയെ പ്രകീർത്തിക്കുന്നതുകൊണ്ടാണ്.

1968 മാർച്ച് മുപ്പത്തിയൊന്നാം തീയതി കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് നടത്തിയ പ്രസംഗത്തിൽ മാർട്ടിൻ ലൂഥർ കിങ്ങ് 'We shall over come' എന്ന് പ്രത്യാശിച്ചു. കമ്മ്യൂണിസ്റ്റുകാരും വിരുദ്ധരും തിരിച്ചടികളുടെ നേരത്തിൽ ഈ ഗാനം പാടി മുന്നോട്ടുപോകാൻ കുതിച്ചു. വടക്കേ ഇന്ത്യയിലെ കോളേജ് കാമ്പസ്സുകളിൽ സമരവേളകളിൽ കുട്ടികൾ ഒരുമിച്ചു പാടും ഹം ഹോം ഗേ കാം യാബ്, ഏക് ദിൻ എന്ന് പ്രശസ്ത കവി ഗിരിജകുമാർ മാത്തൂർ ചെയ്ത വിവർത്തനമാണിത്. മുക്തിവാഹിനിയുടെ തിരത്തുമ്പത്ത് കയറിനിന്ന് രാജ്യത്തെ വിമോചനത്തിലേക്ക് നയിക്കുമ്പോൾ ബംഗ്ലാദേശിന്റെ ദുരന്തനായകൻ മുജിബുർ റഹ്മാനും പാടി 'We shall over come'.

മനുഷ്യരാശിയുടെ മുന്നിൽ പ്രത്യേകിച്ച് പറയത്തക്ക എതിർപ്പുകളൊന്നുമില്ലാതെ ഗസ്സയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഒരു കാര്യം ശിലാലിഖിതംപോലെ കാലാതിവർത്തിയാകുന്നു. പുരോഗതിയുടെ കാലചക്രങ്ങളിൽ തെല്ലും തുരുമ്പിക്കാതെ തുടർന്നുപോരുന്ന ഒന്ന് അമാനവികമായ ക്രൂരതയുടെ ചരിത്രമാണ്. ക്രൂരമായി പെരുമാറാനുള്ള ഒടുങ്ങാത്ത മനുഷ്യശേഷിയാണ്. അപ്പോൾ 'നാം എന്തായാലും അതിജീവിക്കും' എന്ന് മനുഷ്യൻ പാടുന്നത്, കാട്ടുതീ നക്കിത്തുടയ്ക്കുന്ന മരത്തിലെ ഒരു കിളി തന്റെ മുട്ടയെ അഗ്നിക്കു പ്രിയങ്കരമായ തൂവലാൽ പൊതിഞ്ഞു രക്ഷിക്കുമ്പോഴുള്ള ഒരു നിലവിളിയായിട്ടാണ്'.

4. സുചിത്ര മിത്രയുടെ സംഗീതവിപ്ലവം എങ്ങനെ വംഗദേശീയതയുടെ സ്വരരൂപകമായി മാറി എന്നന്വേഷിക്കുന്ന ലേഖനത്തിൽ നിന്നൊരു ഭാഗം: '1971-ൽ കിഴക്കൻ ബംഗാളിലെ ജനത, ബംഗബന്ധു മുജിബുർ റഹ്മാന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം നടത്തിയപ്പോൾ യുദ്ധമുന്നണികൾക്ക് ആവേശം പകർന്ന ശബ്ദം സുചിത്രമിത്രയുടേതായിരുന്നു. അവർ പാടിയ 'ആമാർ ഷൊനാർ ബംഗ്ലാ, തോമായ് ഭാലോ ബാഷി' (എന്റെ സുവർണ ബംഗാൾ, നിന്നെ ഞാൻ പ്രണയിക്കുന്നു) എന്ന ടാഗോർ വരികൾ ബംഗ്ലാദേശ് വിമോചനസമരത്തിന്റെ വൈദ്യുതി ആയിരുന്നു. 1943-ൽ ബംഗാളിനെ ഭക്ഷ്യക്ഷാമം കാർന്നുതിന്നപ്പോൾ സുചിത്രമിത്ര ഗ്രാമഗ്രാമാന്തരങ്ങളിൽ നടന്നുപാടി ഫണ്ടു ശേഖരിച്ചു. ടാഗോർ സംഗീതത്തിന്റെ കറകളഞ്ഞ പ്രയോക്താവ് ആയിരുന്നു അവർ. ആ സംഗീതത്തിന്റെ പ്രത്യേകത അത് വിശ്രമവേളകളെ അനുഭൂതിയാൽ സമ്പന്നമാക്കുവാനുള്ളതല്ല എന്നതാണ്. അത് ഒരു ദേശീയതയുടെ ഏകീകരണശക്തിയാണ്. കേരളത്തിനെ ഏകീകരിക്കുന്ന ഒരു സംഗീതമില്ല. ഒരു പാട്ടുപോലുമില്ല. യേശുദാസ് എന്ന ഗായകനാണ്, വ്യക്തിയാണ്, നാലുപതിറ്റാണ്ടുകളോളം മലയാളിയെ സ്വാധീനിച്ച സംഗീതശാഖ. അതിന് കേരളത്തിന്റെ ജീവിതമോ ജീവിതേച്ഛയോ പ്രതിഫലിപ്പിക്കുവാൻ കഴിയില്ല. ഒരുകാലത്തുണ്ടായ ഇടതുപക്ഷ നാടകഗാനങ്ങൾ മാത്രമാണ് പൊതുസമൂഹസംഗീതമെന്നു പറയാവുന്ന ഒരു ശാഖ ആയത്. എന്നാൽ അത് മുറിച്ചുവെച്ച ആകാശംപോലെ ഒന്നാണ്. മുൻ-പിൻ ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുപോയി. അതുകൊണ്ടാണ് ബംഗാളിൽ രബീന്ദ്രസംഗീതം കാലാനുഗതമായി രൂപാന്തരപ്പെട്ടപ്പോൾ, കേരളത്തിലെ നാടകഗാനങ്ങൾ അകാലത്തിൽ പഴഞ്ചനായിപ്പോയത്. ഇതിനെക്കുറിച്ചൊക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ യവനിക, ഇടതും വലതുമായി തിരിഞ്ഞുമാറി. അതാ, സുചിത്രമിത്ര വേദിയിൽ. ഇന്നും എന്റെ ഓർമ്മയിൽ ആ രൂപം. കഴുകി, വൃത്തിയായ വംഗദേശീയത. അനാവശ്യസ്ഥൂലതകളില്ലാത്ത ശരീരവും ശാരീരവും. നര വന്ന മധ്യവർഗ കുലീനത. ഉടുത്തുകെട്ടുകളില്ലാത്ത ആത്മവിശ്വാസം. ആ രൂപത്തിൽതന്നെ വംഗദേശീയതയുടെ ബലവും ക്ഷീണവും ഉണ്ടായിരുന്നു'.

ചുരുക്കിപ്പറയട്ടെ, മലയാളത്തിൽ കലാപഠനങ്ങൾ ലാവണ്യവിചാരത്തിലും രാഷ്ട്രീയവിചാരണയിലും കൈവരിച്ച സാംസ്‌കാരികവും ചരിത്രാത്മകവുമായ ഇരട്ടനേട്ടങ്ങളുടെ സുവർണപാഠങ്ങളിലൊന്നാണ് 'പാട്ടും കാലവും'. അക്കാദമികമെന്നതിനെക്കാൾ ജേണലിസ്റ്റിക്കും സൈദ്ധാന്തികമെന്നതിനെക്കാൾ സൗന്ദര്യാത്മകമായിരിക്കുമ്പോഴും ഈ പുസ്തകത്തിലെ രചനകൾ സൃഷ്ടിക്കുന്ന അന്തർനാദങ്ങൾ മലയാളിയുടെ കലാനുഭൂതികളെ, വിശേഷിച്ചും കേൾവിയുടെ ഭാവഭൂപടങ്ങളെ, കൂടുതൽ സാർഥകവും സഫലവുമാക്കുകതന്നെ ചെയ്യും.

പുസ്തകത്തിൽ നിന്ന് : -

'ഇടതുകയ്യിൽ തംബുരു ചേർത്തുവച്ച് ഭഗവദ്കീർത്തനം നടത്തിവന്നിരുന്ന മുത്തച്ഛന്റെ പേരാണ് ഭീമസേനൻ. തന്റെ പതിനാറുമക്കളിൽ മൂത്തവന് അച്ഛന്റെ പേരിടാൻ ഗുരുരാജ് ജോഷി തീരുമാനിക്കുകയായിരുന്നുയ ഭീംസെന് അമ്മയെ വളരെ ചെറിയ പ്രായത്തിൽ നഷ്ടപ്പെട്ടു. സ്‌കൂളിൽനിന്ന് എന്നും വൈകിവരുന്ന മകനെ അന്വേഷിച്ചിറങ്ങിയ അച്ഛൻ കണ്ടെത്തിയത് വഴിയരികിലെ സംഗീതവിൽപ്പനശാലയ്ക്കു മുന്നിൽനിന്ന് ഉസ്താദ് അബ്ദുൾ കരിം ഖാന്റെ ജീൻജ്യോതി രാഗത്തിലുള്ള തുംരി കേട്ടുകൊണ്ടുനിൽക്കുന്ന മകനെയാണ്. ഒരുപക്ഷേ ആ ബാലന് അറിയാമായിരുന്നു, കിരാന ഖരാനയുടെ സ്ഥാപകനുമായി ജന്മദീർഘമായ ഒരു കരാറിൽ താൻ കുരുങ്ങിപ്പോകുമെന്ന്. ആ കരാർ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളിലൊന്നായി മാറി. രാംകലിയിലെ തീവ്രമധ്യമ സ്വരംപോലെ ആ പത്തുവയസ്സുകാരനിൽ അബ്ദുൾ കരിം ഖാൻ കനം വച്ചുനിന്നു. ഒരു തീവ്രഭംഗിയായി. അബ്ദുൾ കരിം ഖാൻ ഹരിയാന-ഉത്തർപ്രദേശ് അതിർത്തിഗ്രാമമായ കിരാനയിൽ നിന്നാണെങ്കിലും ജീവിതം മുഴുവൻ യാത്രയിലായിരുന്നു. മൈസൂറിലാണ് കൂടുതൽ കാലം. അവസാനം ആരും തിരിച്ചറിയാതെ പോണ്ടിച്ചേരി റയിൽവേ പ്ലാറ്റ്‌ഫോമിൽ മരിച്ചുകിടന്നു. എന്നാൽ കരിം ഖാന്റെ നിർത്താത്ത അലച്ചിൽ ആ സംഗീതത്തോടൊപ്പം ഭീംസെൻ എന്ന കുട്ടിയെ പിടികൂടിയിരുന്നു. പാട്ട് പഠിപ്പിക്കുവാൻ അച്ഛൻ ഏർപ്പാടാക്കിയിരുന്ന ജാനപ്പ കുർട്‌കോടി(ഉസ്താദ് ഇനിയത് ഖാന്റെ ശിഷ്യൻ)യുടെ ശിക്ഷണത്തിൽ കുട്ടി തൃപ്തനല്ലായിരുന്നു. ജീവചരിത്രകാരന്മാർ പറയുന്നത്, പതിനൊന്നാം വയസ്സിൽ ഭീംസെൻ ജോഷി വീട്ടിൽനിന്ന് ഒളിച്ചോടി എന്നാണ്. പിന്നീടുള്ള മൂന്നുകൊല്ലക്കാലം ഒരു ഗുരുവിനെ അന്വേഷിച്ചുള്ള യാത്രയായിരുന്നു. പതിനൊന്നാംവയസ്സിൽ ഒരു ഗുരുവിനെ അന്വേഷിച്ചു നടക്കുന്ന ഒരു കുട്ടിയുടെ ശിശുസഹജമല്ലാത്ത ഏകാഗ്രതയ്ക്ക് അമാനുഷമായ ഒരു തലമുണ്ട്. അസാധാരണമെന്ന അർഥത്തിൽ മാത്രമാണ് അമാനുഷമായ ഒരു തലമുണ്ടെന്നു ഞാൻ പറഞ്ഞത്. ആ അസാധാരണത ആ സംഗീതത്തെ അമാനുഷമാക്കി. അദ്ദേഹം പാടിപ്പാടി കടൽപോലെ വിശാലമാക്കിയ പ്രഭാതരാഗമാണ് ലളിത്. ഇപ്പോൾ ഞാൻ കിരാന ഖരാനയുടെ ശക്തിദുർഗങ്ങളിലൊന്നായ ലളിത് കേൾക്കുകയാണ്. സുഹൃത്തേ, ഇത് അമാനുഷമാണ്. തീർച്ച. അടുത്തകാലത്തൊന്നും ഇതുപോലെ വേറൊരാൾ പാടാൻ പോകുന്നില്ല.

നാടുവിട്ട ഭീംസെൻ ജോഷി, ഖരഗ്പൂർ, ലക്‌നൗ, വാരാണസി, ഗ്വാളിയോർ, കൊൽക്കത്ത, ജലന്ധർ തുടങ്ങിയ സംഗീതകേന്ദ്രങ്ങളിൽ ജീവിച്ചു. പിൽക്കാലത്ത് കിരാന ഖരാനയിലെ കറകളഞ്ഞ ഗുരുവായ സവായ് ഗന്ധർവയുടെ ശിഷ്യനായി മാറിയെങ്കിലും എല്ലാ ഖരാനകളുടെയും മേൽ പറക്കുന്ന ഉച്ചസ്ഥായിയിലെ പരുന്തായി അദ്ദേഹം മാറിയതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം പതിനൊന്നാം വയസ്സുമുതൽ മൂന്നുകൊല്ലം അദ്ദേഹം വിവിധയിടങ്ങളിൽനിന്നു നേടിയ ശിക്ഷണങ്ങൾ ആയിരിക്കണം. ഗ്വാളിയോറിൽ അദ്ദേഹം മഹാനായ ഉസ്താദ് ഹാഫിസ് അലിഖാന്റെ കീഴിലും പണ്ഡിറ്റ് രാജാഭയ്യയുടെ കീഴിലും പഠിച്ചു. പിന്നീട് ജലന്ധറിൽവച്ച് പണ്ഡിറ്റ് നാരായണൻ റാവു പട്‌വർധനാണ്, ഭീംസെൻ ജോഷിയോട് പറയുന്നത് ജന്മനാട്ടിൽ, തൊട്ടയൽപക്കത്തുതന്നെ നാദഭദ്രനായ ഗുരു ജീവിച്ചിരിക്കുമ്പോൾ നാടുമുഴുവൻ അലയേണ്ടതില്ല എന്ന്. ഉത്തര കർണാടകയിലെ ധാർവാഡിൽ ഗദാഗ് എന്ന സ്ഥലമാണ് ഭീംസെൻ ജോഷിയുടെ ജന്മദേശം. അതിനടുത്തുള്ള കുണ്ട്‌ഗോൽ എന്ന സ്ഥലത്തായിരുന്നു പണ്ഡിറ്റ് രാംബാവുകുണ്ട്‌ഗോൽക്കർ താമസിച്ചിരുന്നത്. കിരാന ഖരാനയുടെ സ്ഥാപകരായി അറിയപ്പെടുന്ന ഉസ്താദ് അബ്ദുൾ കരിംഖാൻ, ഉസ്താദ് അബ്ദുൾ വഹീദ് ഖാൻ എന്നിവരിൽ ഒരാളായ കരിംഖാൻ സാഹിബിന്റെ പ്രധാന ശിഷ്യരിൽ പ്രമുഖനായിരുന്ന പണ്ഡിറ്റ് രാംബാവു അറിയപ്പെട്ടിരുന്നത് സവായ് ഗന്ധർവ എന്നായിരുന്നു. അദ്ദേഹത്തിന്റെ സമീപത്തേക്ക് ഭീംസെൻ ജോഷിയെ അച്ഛൻ കൊണ്ടുചെല്ലുമ്പോൾ പ്രായം പതിന്നാല്. സവായ് ഗന്ധർവ കുട്ടിയോട് ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടു. പാടിക്കഴിഞ്ഞപ്പോൾ സവായ് ഗന്ധർവ പറഞ്ഞു: 'നിന്നെ ഞാൻ പഠിപ്പിക്കുവാൻ തയ്യാറാണ്. എന്നാൽ ഇതുവരെ പഠിച്ചതു മുഴുവൻ മറക്കാൻ തയ്യാറാകണം'.

എനിക്കറിയല്ല ഭീംസെൻ ജോഷി പഠിച്ചതു മുഴുവൻ മറന്നോ എന്ന്. ആഗ്ര ഖരാനയുടെയും ഗ്വാളിയോർ ഖരാനയുടെയുമൊക്കെ ഭാവവിശേഷതകൾ ആ ഗാനഗജരവത്തിന് വന്നത് പിന്നെങ്ങനെയാണ? ഈ കുറിപ്പു വായിക്കുന്നവരിൽ മിക്കവരും ഭീംസെൻ ജോഷിയുടെ സംഗീതം കേട്ടിട്ടുള്ളവരായിരിക്കും എന്നെനിക്ക് ഉറപ്പാന്. അദ്ദേഹത്തിന്റെ സംഗീതം എന്റെ മനസ്സിലേക്കു കൊണ്ടുവരുന്ന ബിംബം, വനഭംഗിയായ ഒരു ഒറ്റയാൻ കടുവയുടേതാണ്. അപൂർവങ്ങളിൽ അപൂർവം. ഒരു വനത്തിനു മുഴുവൻ ഒരാളുടെ മിന്നലാട്ടങ്ങൾ മതി. എന്നാൽ വനത്തിലെ കടുവയ്ക്ക് നിർണയിക്കപ്പെട്ട അതിർത്തികൾ ഉണ്ട്. കിരാനയുടെ കടുവ അതിർത്തികൾ അലിയിച്ച് സർവ ഖരാനകളിലും വിഹരിച്ചു. അതിനുള്ള ആർജവം അതിർത്തികളിൽ പാരമ്പര്യമുള്ള ഈ ഗായകനു ലഭിച്ചത് പതിനൊന്നാം വയസ്സു മുതൽ മൂന്നുകൊല്ലം നടത്തിയ വലിയ വിഹരിക്കലുകളാണ്.

സവായ് ഗന്ധർവയുടെ കൂടെ ഗുരുകുലസമ്പ്രദായത്തിൽ താമസിച്ചു പഠിച്ച ഭീംസെൻ ജോഷി, പിൽക്കാലത്ത് സർവകലാശാലകൾ വഴിയുള്ള സംഗീതാഭ്യസനത്തിന് പൂർണമായും എതിരായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സംഗീതം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സംഗീതാഭ്യസനത്തിലെ ഗുരുകുല സമ്പ്രദായം ഇല്ലാതായതാണ്.

ഒരു കൊല്ലം സവായ് ഗന്ധർവയുടെ കൂടെ താമസമാക്കിയ മകനെ കാണുവാൻവേണ്ടി അച്ഛൻ ഒരിക്കൽ ചെന്നു. അപ്പോൾ കണ്ടത് വലിയ കുടങ്ങളിൽ വെള്ളം ചുമന്നു മുകളിലേക്കു കയറുന്ന മകനെയാണ്. വല്ലാതെ മെലിഞ്ഞിരിക്കുന്നു. കഴുത്തിലെ ഞരമ്പുകൾ പുറത്തേക്ക് കാണാം. മകൻ അച്ഛനോടു പറഞ്ഞു. തനിക്ക് നല്ല പനിയുണ്ടെന്ന്. ദേഷ്യം സഹിക്കാൻ വയ്യാതെ ഗുരുരാജ് ജോഷി, സവായ് ഗന്ധർവയുടെ അടുത്തുചെന്നു. ഗുരു പറഞ്ഞു: 'എന്റെ രീതികൾ ഇഷ്ടമില്ലെങ്കിൽ അവനെ തിരിച്ചുകൊണ്ടു പൊയ്‌ക്കൊള്ളൂ'. മകൻ പോകാൻ കൂട്ടാക്കിയില്ല. അതിർത്തികളില്ലാത്ത ആ കടുവ കിരാന ഖരാനയുമായി ഒരു കരാറിൽ ഏർപ്പെട്ടുപോയിരുന്നല്ലോ!'.

പാട്ടും കാലവും 
എസ്. ഗോപാലകൃഷ്ണൻ
കറന്റ് ബുക്‌സ്, തൃശൂർ
2018, വില: 325

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP