Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനി: ചരിത്രവും ചലച്ചിത്രവും

ജർമ്മനി: ചരിത്രവും ചലച്ചിത്രവും

ഷാജി ജേക്കബ്‌

യാത്രപോകാത്ത മനുഷ്യരെല്ലാം ഒരുപോലെയാണ്. അവർക്ക് ഒറ്റലോകമേയുള്ളു. യാത്രനടത്തുന്ന ഓരോരുത്തരും ഓരോതരത്തിലാണ്. അവർക്ക് ഒരുപാട് ലോകങ്ങളുണ്ട്. ഓരോ യാത്രികർക്കും അവർ നടത്തുന്ന ഓരോ യാത്രയും കാണുന്ന ഓരോ ലോകവും ഓരോന്നാണ്. ചിലർ സ്ഥലങ്ങൾ കാണും, അവരിൽ ചിലർ അവയെ വർണിക്കും. ചിലർ ജനങ്ങളെ കാണും. അവരിൽ ചിലർ ആ ജനങ്ങളെക്കുറിച്ചെഴുതും. ചിലർ നിർമ്മിതികൾ കാണും, അവയെക്കുറിച്ചു പറയും. ചിലർ ചരിത്രാനുഭവങ്ങൾ ഓർത്തെടുക്കും, അവ വിവരിക്കും. ചിലർ രാഷ്ട്രീയം കണ്ടറിയും, അതെക്കുറിച്ചുപന്യസിക്കും. അനന്തവൈചിത്ര്യങ്ങളുള്ള ലോകാവസ്ഥകളും മർത്യാനുഭവങ്ങളും പ്രപഞ്ചാത്ഭുതങ്ങളും കണ്ടറിയാൻ ദൃശ്യമാധ്യമങ്ങൾ മതി. പക്ഷെ കൊണ്ടറിയാൻ യാത്രകളല്ലാതെ മറ്റൊരു വഴിയില്ല. ചുരുക്കത്തിൽ യാത്രപോകാത്ത മനുഷ്യർ പ്രണയിക്കാത്തവരെപ്പോലെയാണ്. അവർക്ക് ഒറ്റ ജീവിതമേ ഉണ്ടാകൂ. പ്രണയികൾക്ക് ഓരോ പ്രണയവും ഓരോ ജീവിതമാണല്ലോ. അതുപോലെയാണ് യാത്രികർക്കു യാത്രകളും.

ഇന്നും മലയാളത്തിന്റെ മഹായാത്രികൻ എസ്.കെ. പൊറ്റക്കാടാണ്. അദ്ദേഹത്തിനു മുൻപും പിൻപും എത്രയെങ്കിലും മലയാളികൾ തങ്ങളുടെ യാത്രാനുഭവങ്ങൾ പകർത്തിവച്ചിട്ടുണ്ടെങ്കിലും മഹാപർവതം പോലെയും മഹാസമുദ്രം പോലെയും പൊറ്റക്കാട് വേറിട്ടുനിൽക്കുകയാണ്, നിരവധി കാരണങ്ങളാൽ. ദൃശ്യമാധ്യമങ്ങൾ യാത്രയുടെ അക്ഷാംശവും രേഖാംശവും തിരുത്തിവരയ്ക്കുന്ന കാലത്തും പൊറ്റക്കാടിന്റെ രചനകൾ ക്ലാസിക്കുകളായി നിലനിൽക്കുന്നു.

മലയാളത്തിലുണ്ടായിട്ടുള്ള നൂറുകണക്കിനു യാത്രാവിവരണങ്ങളിൽ ഏറ്റവും പുതിയ ഒന്നാണ് വി.കെ. ജോസഫിന്റെ 'നാസിഭീകരതയുടെ നിലവിളികൾക്കിടയിലൂടെ'. 2014 നവംബർ 6 മുതൽ 16 വരെ ജർമ്മനിയിൽ നടന്ന മാൻഹൈം-ഹൈഡൽ ബർഗ് ചലച്ചിത്രോത്സവത്തിൽ ഫിപ്രെസ്‌കി ജൂറിയായി ക്ഷണിക്കപ്പെട്ട ജോസഫ് കണ്ടും കേട്ടും ഓർത്തും അനുഭവിച്ചറിഞ്ഞ ജർമ്മൻ സ്ഥല, കാല, ലോകങ്ങളുടെ ആവിഷ്‌ക്കാരമാണീ പുസ്തകം.

സംഗ്രഹിച്ചുപറഞ്ഞാൽ, ജോസഫ് കണ്ടത് ചരിത്രവും ചലച്ചിത്രവും ചേർന്നുനിർമ്മിച്ച ജർമ്മനിയെയാണ്. അഥവാ ഇരുപതാം നൂറ്റാണ്ടിൽ ജർമ്മനി രൂപംകൊടുത്ത രാഷ്ട്രീയവും സിനിമയും ഒരു നാടിന്റെയും ജനതയുടെയും സ്വപ്നങ്ങളെയും യാഥാർഥ്യങ്ങളെയും ഒരുപോലെ വഴിതിരിച്ചുവിട്ടതിന്റെ ചരിത്രസാക്ഷ്യങ്ങൾ. ഒരുവശത്ത് വംശഹത്യകളുടെ സമാനതകളില്ലാത്ത ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ. മറുവശത്ത് ദൃശ്യകലയുടെ അപൂർവമായ സൗന്ദര്യാനുഭൂതികളുടെ നേർചിത്രങ്ങൾ. ഒരുവശത്ത്, ഹിംസാത്മകതയുടെ ഒന്നരപതിറ്റാണ്ടു നീണ്ടുനിന്ന കറുത്ത രാത്രിയുടെ നരകഭയാനകത. മറുവശത്ത് സർഗാത്മകതയുടെ എക്കാലത്തെയും പ്രകാശപൂർണമായ വെള്ളിത്തിര. പ്രത്യയശാസ്ത്ര സർവാധിപത്യം, ദേശീയത, വംശീയത എന്നിവ യഥാക്രമം കമ്യൂണിസ്റ്റ്, ഫാസിസ്റ്റ്, നാസിസ്റ്റ് ഭരണകൂടഭ്രാന്തുകളായി രൂപം മാറി മനുഷ്യചരിത്രത്തിലെ ഏറ്റവും കിരാതമായ ആൾക്കൂട്ടഹത്യകൾക്കു രൂപം കൊടുത്ത, കെട്ടകാലത്തിന്റെ ശതാഭിഷേകമായിരുന്നു, 2017. മേല്പറഞ്ഞ മൂന്നു നരകയാഥാർഥ്യങ്ങളും ചേർന്ന് മൂന്നുപതിറ്റാണ്ടുകാലംകൊണ്ടു സൃഷ്ടിച്ച നരഹത്യകളുടെ രാഷ്ട്രീയചരിത്രം പോലൊന്ന് ദൈവം നടത്തിയ ലോകാവസാനത്തിനുശേഷം മറ്റൊന്നുണ്ടായിട്ടില്ല. ആ കാലത്തിന്റെ ചോരചുവയ്ക്കുന്ന ഓർമകളിൽനിന്ന് നാസിജർമ്മനിയെ വേറിട്ടെടുത്തും ഏറെ അടുത്തും കാണുകയാണ് ജോസഫ്. ഓർമ്മകൾ ഉണ്ടാവുക എന്നത് ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളിലൊന്നാണല്ലോ. സ്മൃതിനാശം സ്വത്വനാശം തന്നെയാണ്. ചെറിയ ചില മറവികളിലേക്ക് ഒരു മാർക്‌സിസ്റ്റും കമ്യൂണിസ്റ്റുമെന്ന നിലയിൽ വഴുതിവീഴുന്നുണ്ടെങ്കിലും ജോസഫിന്റേത് ഓർമകളെ തിരിച്ചുപിടിച്ച് ചരിത്രത്തെ വിചാരണ ചെയ്യാൻ തയ്യാറുള്ള ഒരു മനസ്സുതന്നെയാണ് എന്നു തെളിയിക്കുന്നു, ഈ പുസ്തകം.

ജോസഫ് തുടങ്ങുന്നത് സിനിമ നിർമ്മിച്ച ജർമ്മനിയിൽ നിന്നാണ്. അഥവാ ജർമ്മനി നിർമ്മിച്ച സിനിമകളിൽനിന്ന്. ജർമൻസിനിമയുടെ സൗന്ദര്യാനുഭൂതികളിലൂടെ ഒരു സാംസ്‌കാരിക യാത്രകൂടിയായി മാറുന്നു, അതുവഴി ഈ പുസ്തകത്തിന്റെ ആദ്യഭാഗം. ആധുനിക ജർമ്മനിയുടെയും ആര്യവംശീയതയുടെയും യഹൂദഹത്യയുടെയും രാഷ്ട്രീയവും ചരിത്രവും അതിനു പശ്ചാത്തലമാകുകയും ചെയ്യുന്നു. ഒരുപക്ഷെ മലയാളത്തിൽ ഇതാദ്യമായിരിക്കും, ചലച്ചിത്രസംസ്‌കാരത്തിലൂടെ ഒരു രാജ്യത്തെയും അതിന്റെ ഭൂതവർത്തമാനങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു യാത്രാവിവരണം. നിരവധി യാത്രാവിവരണങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും അവയിലൊന്നുപോലും ഏതെങ്കിലും നാടിന്റെ ബൗദ്ധിക-കലാ-സാംസ്‌കാരിക-രാഷ്ട്രീയ ജീവചരിത്രമാകാത്ത സാഹചര്യത്തിൽ ഇതൊരു ചെറിയ നേട്ടമല്ല. ഒരേസമയം വസ്തുനിഷ്ഠവും ആത്മനിഷ്ഠവും; ചരിത്രാത്മകവും സമകാലികവും; രാഷ്ട്രീയവും സൗന്ദര്യാത്മകവും; യഥാതഥവും കാല്പനികവും; വിവരണാത്മകവും അനുഭവാത്മകവും; ഭാഷാനിഷ്ഠവും ദൃശ്യപരവുമാണ് ഈ പുസ്തകത്തിന്റെ ആഖ്യാനകല. മുൻപു സൂചിപ്പിച്ചതുപോലെ, അങ്ങേയറ്റം സംഹാരാത്മകമായ ഒരു രാഷ്ട്രീയമണ്ഡലത്തിന്റെയും എത്രയും സൃഷ്ട്യുന്മുഖവുമായ ഒരു കലാമണ്ഡലത്തിന്റെയും ചരിത്രപരമായ വൈരുധ്യാത്മകതയിൽ നിന്നാണ് ജർമ്മനിയുടെ കഥയും ജീവിതവും ജോസഫ് കണ്ടെടുക്കുന്നത്. വംശവെറിയും ഗ്യാസ്‌ചേംബറുകളും ഏകാധിപത്യവും കലാനിരോധനങ്ങളും പലായനങ്ങളും പ്രാണത്യാഗങ്ങളും..... നാസിഭരണത്തിന്റെ ക്രൂരതാണ്ഡവങ്ങൾ ഓർമയും അനുഭവവുമായി സാക്ഷ്യപ്പെടുത്തുന്നു, ജോസഫ്. സിനിമയിലും പുസ്തകങ്ങളിലും ആത്മകഥകളിലും സംഭാഷണങ്ങളിലും പത്രവാർത്തകളിലും സ്വപ്നങ്ങളിലും ചോരയും ഇരുട്ടും നിലവിളിയും ഭയവുമായി നിറയുന്ന അശാന്തചരിത്രത്തിന്റെയും പച്ചജീവന്റെയും പിടച്ചിലുകളുടെ ആവിഷ്‌ക്കാരം.

മുഖ്യമായും രണ്ടു ഭാവതലങ്ങളിൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു, ഈ യാത്രാവിവരണം. ഒന്ന്, സിനിമയുടെയും അതുനൽകുന്ന പൊള്ളുന്ന മർത്യാനുഭവങ്ങളുടെയും ലോകങ്ങളുടേത്. രണ്ട്, നാസിഭീകരതയുടെ കത്തുന്ന ഓർമകളെ ചരിത്രവൽക്കരിക്കുന്ന കാലത്തിന്റേത്. സാഹിത്യവും കലകളും സ്ഥലങ്ങളും നിർമ്മിതികളും വ്യക്തികളും ആഖ്യാനങ്ങളും ഈ രണ്ടുതലങ്ങളെയും ഒരുപോലെ സ്പർശിച്ചു നിൽക്കുകയും ചെയ്യുന്നു. ഏറ്റവും നാടകീയമായ ഘടകം, തന്നോടൊപ്പം നിരന്തരമുണ്ടായിരുന്ന എസ്‌തേർ എന്ന സുഹൃത്തിന്റെ കഥ ചോദിച്ചറിഞ്ഞ് നാസിസത്തിന്റെ വംശഹത്യാചരിത്രത്തെ നേരിട്ടു ഡോക്യുമെന്റ് ചെയ്യുന്ന ജോസഫിന്റെ രീതിയാണ്. ഒരുപക്ഷെ മലയാളത്തിൽ ഇതും ഒരു 'ആദ്യ'മായിരിക്കാം-യഹൂദരിൽപെട്ട ഒരാൾ തന്റെ വംശം നേരിട്ട ഹിംസകളുടെ കഥ പറയുന്നതിന്റെ നേരിട്ടുള്ള ആവിഷ്‌ക്കാരം.

ഫ്രാങ്ക്ഫർട്ടിനടുത്തുള്ള മാൻഹൈം നഗരത്തിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. അവിടെയെത്തുന്ന ജോസഫ് തന്റെ ജർമ്മൻയാത്രയിൽ സംഭവിക്കാനിരിക്കുന്ന അനുഭവതീക്ഷ്ണമായ രാപകലുകളെക്കുറിച്ചെഴുതുന്ന ശ്രദ്ധേയമായൊരു ആമുഖമുണ്ട് ഈ ഭാഗത്ത്. നോക്കുക: 'യാത്രാക്ഷീണംകൊണ്ടും തണുപ്പുകൊണ്ടും വേഗമുറങ്ങാൻ കിടക്കുമ്പോൾ, ചരിത്രത്തിന്റെ ഇടനാഴികളിൽനിന്ന് രണ്ടാംലോക മഹായുദ്ധവും ഫാസിസ്റ്റ് ഭീകരതകളും ഹിറ്റ്‌ലറുടെ സാന്നിദ്ധ്യവും ഓർമ്മകളിലേക്ക് വന്നുകൊണ്ടിരുന്നു. പുതിയ സ്ഥലങ്ങളിലെത്തുമ്പോൾ എന്നെ ആഹ്ലാദിപ്പിക്കുകയോ അസ്വസ്ഥനാക്കുകയോ ചെയ്യുന്നത് ആ സ്ഥലത്തിന്റെ ഭൂതകാലാനുഭവങ്ങളാണ്. ആ അനുഭവങ്ങളും അറിവിന്റെ ഓർമ്മത്തുണ്ടുകളും കഥകളും ഒക്കെ കൂടിക്കലർന്ന ഫാന്റസി സ്വപ്നങ്ങളിലൂടെയാവും ആ രാത്രികളിൽ ഞാൻ സഞ്ചരിക്കുക. ജർമ്മൻസാഹിത്യവും സിനിമകളും ചരിത്രവുമൊക്കെ കൂടിക്കലർന്ന്, അവിടെനിന്ന് നിരവധി സംഭവങ്ങളും മനുഷ്യരും സ്വപ്നത്തിനുള്ളിലൂടെ എന്നെ തേടിവരുമെന്നനിക്കറിയാം. പലകാലങ്ങളിലുള്ള ജർമ്മൻ സിനിമകളിലെ കഥാപാത്രങ്ങളും സംഭവങ്ങളും ഓർമ്മച്ചിത്രങ്ങളായി സ്വപ്നങ്ങളിൽ വന്നുകൊണ്ടിരിക്കും. ചിലത് ആഹ്ലാദകരവും ചിലത് ഭയാനകവുമായിരിക്കും. മാൻഹൈം രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനദിവസങ്ങളിൽ ഹിറ്റ്‌ലറുടെ നാസിപ്പടയ്ക്ക് വൻ തകർച്ച വിതച്ച യുദ്ധത്തിന് സാക്ഷിയും ഇരയുമായി മാറിയ നഗരമാണ്. കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും കടുത്ത ബോംബാക്രമണങ്ങളിൽ തകർന്നുപോയ നഗരം. നാസിജർമ്മനിയുടെ വ്യവസായ കേന്ദ്രമായിരുന്നു ഇത്. കണക്കുകൾ പ്രകാരം 2262 യഹൂദരെ മാൻഹൈം നഗരത്തിൽനിന്നു മാത്രം വംശഹത്യയുടെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഈ ഓർമ്മകൾ എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. തിരക്കിന്റെ ആരവങ്ങൾക്കൊപ്പം മറവി, ഭൂതകാലത്തിന്റെ നിലവിളികളെയും കറുത്തിരുണ്ട ചോരമഴയെയും വർത്തമാനത്തിന്റെ ചെറുത്തുനില്പുകളെയും ഓർമ്മകളെയും മറയ്ക്കുകയും മറികടക്കുകയും ചെയ്തുകൊണ്ട് ഓടുകയാണല്ലോ. മറവി ഓരോരുത്തരെയായി തിന്നൊടുക്കവേ, ഓർമ്മകളെ ആകാശത്തേക്കുയർത്തി നക്ഷത്രങ്ങളുടെ തിളക്കത്തിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിക്കുക എന്നാണ് മാനവികതയുടെ ചരിത്രം നമ്മോട് ആവശ്യപ്പെടുന്നത്. മറവിയുടെ ചുമലിലാണ് ഫാസിസം വളർന്നുകൊണ്ടിരിക്കുന്നത്.

ഇതെല്ലാം ആലോചിച്ചുകിടന്നതുകൊണ്ട് ഉറക്കം വൈകിയാണെത്തിയത്. രാത്രിയുടെ ഏകാന്തതയിലും നിശ്ശബ്ദതയിലും വിടർന്ന സ്വപ്നത്തിനുള്ളിൽ നീന്തുമ്പോൾ തെരുവുകളിൽ വെടിയൊച്ച മുഴങ്ങുന്നതു കേൾക്കാം. തെരുവു വളയുന്ന സൈന്യം കെട്ടിടങ്ങൾക്കുനേരെ വെടിയുതിർക്കുകയാണ്. കെട്ടിടത്തിനുള്ളിൽനിന്ന് സൈന്യത്തിനുനേരെ ഒറ്റപ്പെട്ട വെടിയുണ്ടകളും തെരുവിലേക്കെത്തുന്നുണ്ട്. തെരുവിൽ വെടികൊണ്ട് മുറിവേറ്റവരും മരിച്ചവരുമായ മനുഷ്യർ. അഗ്നിയിലമർന്ന് കത്തുന്ന കെട്ടിടങ്ങൾ. കത്തിയമരുന്ന കെട്ടിടങ്ങളിൽനിന്ന് കത്തുന്ന ശരീരങ്ങളുമായി പുറത്തേക്കു ചാടുന്ന, യഹൂദയുവാക്കൾ. തെരുവിന്റെ മറ്റൊരു മൂലയിൽ നൂറുകണക്കിന് മനുഷ്യരുടെ അലർച്ചകളും നിലവിളികളും. സ്വപ്നത്തിൽനിന്നുണരുമ്പോൾ നേരം പുലരാറായി. നാസിക്കാലത്തെക്കുറിച്ചുള്ള നിരവധി സിനിമകളിൽനിന്നുള്ള ദൃശ്യങ്ങൾ കൂടിക്കലർന്ന സ്വപ്നദൃശ്യങ്ങൾക്കുള്ളിലൂടെ ഓർമ്മകൾ സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്തരം കാഴ്ചകളുണ്ടാവുന്നത്. ഉറക്കത്തിൽ പലപ്പോഴും ചരിത്രവും കഥയും ഫാന്റസിയും യാഥാർത്ഥ്യങ്ങളും കൂടിക്കലർന്ന് സ്വപ്നങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. ചരിത്രത്തിന്റെ ഇരുണ്ടമൂലകളിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചോരപുരണ്ട നിലവിളിയും ക്രോധവും വിലാപവും ഒടുങ്ങാത്ത ആത്മധൈര്യവും കാറ്റിന്റെ ചിറകുകളിൽ പറന്നുനടക്കുന്നത് ഈ മുറിയിലെ അരണ്ടവെളിച്ചത്തിൽ എനിക്കനുഭവിക്കാനാവുന്നുണ്ട്. പ്രശസ്ത പോളിഷ് ചലച്ചിത്രകാരനായ റൊമാൻ പൊളാൻസ്‌കിയുടെ ദി പിയാനിസ്റ്റ് എന്ന സിനിമയിലെ ചില ദൃശ്യങ്ങളുടെ സാദൃശ്യമുണ്ടായിരുന്നു ഈ സ്വപ്നക്കാഴ്ചകൾക്ക്. നാസിചരിത്രത്തിന്റെ ചോരത്തെരുവുകളിൽനിന്ന് നിലവിളികളുടെ ഓർമ്മകളായി ഉയിർക്കൊള്ളുന്ന സിനിമയായിരുന്നു അത്'.

ചരിത്രവും ചലച്ചിത്രവും കുഴമറിയുന്ന ഭൂതവർത്തമാനങ്ങളുടെ ഈയൊരു ഭ്രമാത്മക പശ്ചാത്തലത്തിൽ നിന്നാണ് ജോസഫ് ആരംഭിക്കുന്നത്. മാൻഹൈം നഗരം ചരിത്രപ്രസിദ്ധമാണ്. സൈക്കിളും ടൈപ്പ് റൈറ്ററും ബൻസ് കാറും ട്രാക്ടറും റോക്കറ്റ് പ്ലെയിനും കണ്ടുപിടിക്കപ്പെട്ട നഗരം. യുദ്ധങ്ങളുടെ ശവപ്പറമ്പ്. വംശഹത്യകളുടെ മഹാനരകം. തുടർന്നങ്ങോട്ട് മുപ്പത്താറധ്യായങ്ങളിലായി ജോസഫ് തന്റെ സഞ്ചാരപഥങ്ങളിൽ കണ്ണീരും കിനാവുമായി നിറയുന്ന വ്യക്ത്യനുഭവങ്ങളുടെയും സംഘബോധങ്ങളുടെയും കഥപറയുന്നു. വെർണർ ഹെർസോഗാണ് ജർമ്മനിയിലേക്കുള്ള ജോസഫിന്റെ കാഴ്ചയുടെ കിളിവാതിൽ തുറക്കുന്നത്. രണ്ടധ്യായങ്ങളിൽ ഹെർസോഗിന്റെ ചലച്ചിത്രകല, ലോട്ടെ ഐസ്‌നർ എന്ന വിഖ്യാതനിരൂപകയുമായി അദ്ദേഹത്തിനുണ്ടായ ആത്മബന്ധം, നാസിഭീകരതയുടെ നാൾവഴികളിൽ ഹെർസോഗ് അനുഭവിച്ച യാതനകൾ, രോഗാതുരയായി കിടന്ന ഐസ്‌നറെ കാണാൻ മ്യൂണിച്ചിൽ നിന്ന് പാരീസിലേക്കു നടത്തിയ കാൽനടയാത്രയുടെ ഐതിഹാസികചരിത്രം പറയുന്ന 'of Walking in the ice' എന്ന പുസ്തകം.... ജോസഫ് കഥ തുടരുകയാണ്. മൊസാർട്ടിന്റെ കഥയും കലയുമാണ് നാലാമധ്യായത്തിൽ. സംഗീതത്തെയും സിനിമയെയും അവയ്ക്കുപിന്നിലെ മർത്യാനുഭവങ്ങളെയും കുറിച്ചെഴുതുമ്പോൾ കവിയും സ്വപ്നാടകനും കാമുകനും കാല്പനികനുമായി മാറുന്നു, ജോസഫ്. ഒരുസന്ദർഭം നോക്കുക: 'മഹാനായ സംഗീതജ്ഞൻ മൊസാർട്ട് ഈ നഗരത്തിൽ താമസിച്ചിട്ടുണ്ട്. മൊസാർട്ടിന്റെ ഭാര്യ ഈ നഗരത്തിലെ പെൺകുട്ടിയായിരുന്നു. മരിയ കോൺസ്റ്റൻസ് വെബർ ആയിരുന്നു. മൊസാർട്ടിന്റെ ഭാര്യ അമ്മയുടെ വീട് ഈ നഗരത്തിലായിരുന്നു. അത് സംഗീതജ്ഞരുടെ ഒരു കുടുംബമായിരുന്നു. മരിയയുടെ മൂന്നു സഹോദരിമാരും സംഗീതജ്ഞരായിരുന്നു. എല്ലാവരും ഗായകർ. പില്ക്കാലത്ത് മൂത്ത സഹോദരിമാരായ ജോസെഫായും അലോയ്‌സ്യയും മൊസാർട്ടിന്റെ ഗ്രൂപ്പിലെ സജീവസാന്നിദ്ധ്യങ്ങളായിരുന്നു. 1777 ൽ 21 വയസ്സുള്ള മൊസാർട്ടിന് തന്റെ അമ്മയുമൊത്ത് മാൻഹൈമിലെത്തുമ്പോൾ ഇവരുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചത്. അന്ന് മരിയയ്ക്ക് 15 വയസ്സ് പ്രായം. മൊസാർട്ടും അമ്മയും കുറേനാൾ അവരുടെ കുടുംബത്തിനൊപ്പം താമസിച്ചു. മൊസാർട്ട് പറ്റിയ ഒരു തൊഴിലന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മൂത്തവളായ അലോയ്‌സ്യയുമായി മൊസാർട്ട് പ്രണയത്തിലായി. സംഗീതത്തിന്റെ ശബ്ദം ചെറുതിരകളായി വന്നുകൊണ്ടിരിക്കുന്ന ഈ നനഞ്ഞുതണുത്ത രാത്രിയിൽ, എനിക്ക് മൊസാർട്ടിന്റെയും അലോയ്‌സ്യയുടെയും പ്രണയത്തെക്കുറിച്ചും, പിന്നീടുള്ള പ്രണയത്തകർച്ചയെയും കുറിച്ചും ഓർമ്മ വന്നു. ആഗ്രഹങ്ങളുടെ കടൽനീന്തിയാണ് മൊസാർട്ടിന്റെ സ്‌നേഹം അലോയ്‌സ്യയുടെ പ്രണയത്തിന്റെ ഉടൽ തൊട്ടത്. അവരുടെ തിളയ്ക്കുന്ന പ്രണയമോഹങ്ങളുടെ അതിരുകളിൽ സംഗീതത്തിന്റെ പീലിവിടർത്തിയവർ നൃത്തംചെയ്തു. മൊസാർട്ട് തന്റെ സംഗീതത്തിന്റെ വഴികൾതേടി പാരീസിലേക്ക് പോയി. അലോയ്‌സ്യ മ്യൂണിക്കിലേക്കും യാത്രയായി. അവളവിടെ ഗായികയായി പേരെടുത്തു. അവളുടെ കുടുംബവും അങ്ങോട്ട് പോയി. പാരീസിൽനിന്ന് മടങ്ങവേ മൊസാർട്ട് പ്രണയിനിയെ കാണാനായി മ്യൂണിക്കിലെത്തുമ്പോൾ അലോയ്‌സ്യ, അയാളെ നിരാകരിച്ചു. അജ്ഞാതമായ എന്തോ കാരണങ്ങളാൽ അവൾ മൊസാർട്ടിനെ മനസ്സിൽനിന്ന് പടിയിറക്കി. ഒരിക്കൽ അവളുടെ വാക്കുകളുടെ സംഗീതമായി മാറിയ മൊസാർട്ട് , കൊടുങ്കാറ്റിൽ ഒഴുകിയ മേഘത്തുണ്ടുപോലെ അവളുടെ കാഴ്ചയിൽനിന്ന് അപ്രത്യക്ഷമായി. മൊസാർട്ട് നിരാശനും വ്രണിതഹൃദയനുമായി മടങ്ങി. അവൾ ഉള്ളിലേക്ക് അപ്രത്യക്ഷമായ ഒരു വേദനയും ഉൽക്കണ്ഠയും നിശ്ശബ്ദതയും മാഞ്ഞുപോകുന്ന ചിരിയും ആണെന്ന് അവൻ തിരിച്ചറിഞ്ഞു. അയാളുടെ ഉള്ളിലെ ഇരുട്ടിൽ മറഞ്ഞിരുന്ന നിരാശയുടെ ഇടിവാൾത്തലപ്പിൽ മട്ടി, അവളെക്കുറിച്ചുള്ള ഓർമ്മകൾ മുറിഞ്ഞ് പ്രണയത്തിന്റെ ചോരയൊഴുകി. തിരക്കിന്റെ ആരവങ്ങൾക്കൊപ്പം അയാളെ പിന്തള്ളി ഓടുകയായിരുന്നു. പിറകിലുപേക്ഷിക്കപ്പെട്ട പ്രണയം നിലവിളിച്ചുകൊണ്ടിരുന്ന ആരവങ്ങളൊടുങ്ങിയ നിശ്ശബ്ദതയിൽ അവളുടെ ഉള്ളിൽ അവന്റെ മരിച്ച ഒരു നിലവിളിമാത്രം ബാക്കിയായി'.

'1781ൽ അലോയ്‌സ്യയ മറ്റൊരാളെ വിവാഹം കഴിച്ചു. മൊസാർട്ട് വീണ്ടും വിയന്നയിലെത്തുമ്പോൾ അലോയ്‌സ്യയയുടെയും മരിയയുടെയും കുടുംബത്തിനൊപ്പമാണ് തല്ക്കാലത്തേക്ക് താമസിച്ചത്. ഇളയവളായ മരിയയുമായി മൊസാർട്ട് ഇഷ്ടം കൂടുകയാണെന്ന് മനസ്സിലാക്കിയ മാതാവ്, അയാളോട് താമസം മാറാൻ ആവസ്യപ്പെട്ടു. അങ്ങനെ മൊസാർട്ട് മറ്റൊരു സ്ഥലത്തേക്ക് മാറിയെങ്കിലും അവരുടെ പ്രണയം തുടർന്നു. പ്രണയസൂര്യന്റെ വിരൽതൊട്ട അവരുടെ കണ്ണുകളിൽനിന്നും ഹൃദയങ്ങളിൽനിന്നും പ്രണയത്തിന്റെ പൂമ്പാറ്റകൾ നിറങ്ങൾ വിതറി പറന്നുകൊണ്ടിരുന്നു. അവളുടെ പ്രണയനേത്രങ്ങളുടെ മിന്നൽകൊണ്ട് മൊസാർട്ടിനെ വലയം ചെയ്തിരുന്ന ഏകാന്തദുഃഖത്തിന്റെയും ഭഗ്നപ്രണയത്തിന്റെയും മഴമേഘങ്ങൾ പിളർന്നുപോയി. മരിയയുടെ വാക്കുകളുടെയും നോട്ടത്തിന്റെയും സ്പർശനങ്ങളുടെയും ആകാശസഞ്ചാരങ്ങളിൽനിന്ന് തീക്കനൽപോലെ, സംഗീതം പിറക്കുകയായിരുന്നു. തിരസ്‌കാരത്തിന്റെയും ഒറ്റപ്പെടലിന്റെയും ഭൂമികയിൽ തകർക്കപ്പെട്ട നിശ്ശബ്ദതപോലെ ചിതറിപ്പോയ മൊസാർട്ട്, മരിയയുടെ പ്രണയത്തിന്റെ ശിഖരങ്ങളിൽ വീണ്ടും സ്‌നേഹത്തിന്റെ മിന്നാമിനുങ്ങുകളായി പറന്നു. നിശ്ശബ്ദതയുടെ തടവറ ഭേദിച്ച് മൊസാർട്ട് തന്റെ സംഗീതത്തിന്റെ ആകാശത്തെയും നക്ഷത്രങ്ങളെയും വീണ്ടെടുത്തു. സംഗീതമസ്തമിച്ച അയാളുടെ രാത്രിസ്വപ്നങ്ങളിലേക്ക് പ്രണയം സംഗീതത്തിന്റെ നക്ഷത്രങ്ങളെ തിരികെ കൊണ്ടുവന്നു'.

ഇറ്റലിയിൽനിന്നുള്ള മാസിമൊ ലെച്ചി, ജർമ്മനിയിൽനിന്നുതന്നെയുള്ള സെബീന എന്നിവരാണ് ജോസഫിന്റെ സഹജൂറിമാർ. ഇവരുമൊത്ത് പത്തുദിവസങ്ങളിലായി പതിമൂന്നു ചിത്രങ്ങൾ ഷോർട്ട്‌ലിസ്റ്റുചെയ്തു കണ്ടുവിലയിരുത്തിയതിന്റെ കഥയാണ് തുടർന്നങ്ങോട്ടുള്ള കുറെ അധ്യായങ്ങൾ. തങ്ങളുടെ ആദ്യസിനിമകളാണ് ഈ ഫെസ്റ്റിവലിൽ സംവിധായകർ അയയ്ക്കുന്നത്. നാലുസിനിമകളെ വിശദമായവതരിപ്പിക്കുന്നു, ജോസഫ്. എസ്‌തോണിയൻ ചിത്രമായ ' In the Crosswind', ഉറുഗ്വെചിത്രമായ '23 seconds', അസർബൈജൻ ചിത്രമായ 'നബാത്ത്', ബ്രസീലിയൻചിത്രമായ 'എമൃലംലഹഹ' എന്നിവ.

ഇതിനിടെ സൗഹൃദത്തിലാകുന്ന രണ്ടു സ്ത്രീകളുമായി ജോസഫ് പങ്കിടുന്ന രാഷ്ട്രീയ-സാംസ്‌കാരിക സംവാദങ്ങളുടെ കഥകളാണ് ചലച്ചിത്രമേളയുടെ വിശദാംശങ്ങളെക്കാൾ ഈ പുസ്തകത്തിൽ നിറയുന്നത്. മേളയിൽ പരിചയപ്പെടുകയും ഹെർസോഗിന്റെ സിനിമകളെക്കുറിച്ചുള്ള ചർച്ചയിൽ തുടങ്ങി ഐസ്‌നറുടെയും പാമുക്കിന്റെയും പുസ്തകങ്ങളിലൂടെ മുന്നേറി, ഫെസ്റ്റിവൽ കഴിഞ്ഞ് യാത്രയാകും വരെ ജോസഫിന്റെ ഉറ്റചങ്ങാതിയായി കൂടെനിന്ന എസ്‌തേർ, നഗരത്തിൽ ഭർത്താവുമൊത്ത് ഒരു ടർക്കിഷ് റസ്റ്റോറന്റ് നടത്തുന്ന യാസ്മിൻ എന്നിവരാണ് ആ സ്ത്രീകൾ. സിനിമയും സാഹിത്യവും സംഗീതവും രാഷ്ട്രീയവും ചരിത്രവും വംശീയതയും ഭക്ഷണവും.... രാവേറെച്ചെല്ലുംവരെ നീളുന്ന സംഭാഷണങ്ങളിലും അനുഭവവിവരണങ്ങളിലുംകൂടി ജോസഫ് ഇവരുമായി പങ്കിടുന്ന ആഹ്ലാദങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തിലെ ഏറ്റവും കാതലായ ഭാഗം. ജോസഫിന്റെ ജർമ്മൻ യാത്രാനുഭവങ്ങൾക്ക് ഏതാണ്ട് ഇരുപതധ്യായങ്ങളിൽ ദൃക്‌സാക്ഷികളും പങ്കാളികളുമാകുന്നു, ഇവർ. ഐസ്‌നറും പാമുക്കും മാത്രമല്ല, ഖലീൽ ജിബ്രാനും ഗ്രഹാം ഗ്രീനും മേരി ഗബ്രിയേലും ഏലിവീസലും റിൽക്കെയും ഉൾപ്പെടെയുള്ള എഴുത്തുകാർ. ഹെർസോഗിനൊപ്പം പൊളാൻസ്‌കിയുൾപ്പെടെയുള്ള ചലച്ചിത്രകാരന്മാർ, നാസിഭീകരതയെക്കുറിച്ചു നിർമ്മിക്കപ്പെട്ട ദ പിയാനിസ്റ്റ് ഉൾപ്പെടെയുള്ള സിനിമകൾ, നഗരങ്ങൾ. കൊട്ടാരങ്ങൾ. കോട്ടകൾ. തെരുവുകൾ. മ്യൂസിയങ്ങൾ. സർവകലാശാലകൾ. തീവണ്ടിനിലയങ്ങൾ. സെമിത്തേരികൾ. ദേവാലയങ്ങൾ. പുഴകൾ. മലകൾ. പൂവനങ്ങൾ..... ജോസഫിന്റെ യാത്രകൾ ഭൗതികവും ഭാവനാത്മകവുമായ ചരാചരവിതാനങ്ങളിലൂടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും കലയെയും സാഹിത്യത്തെയും അതുവഴി ജീവിതത്തെത്തന്നെയും പുണർന്നുമുന്നേറുകയാണ്.

പ്രിയപ്പെട്ട മൂന്നു ചങ്ങാത്തങ്ങളുടെ കൂടി വിവരണമുണ്ട് ഈ പുസ്തകത്തിൽ. ഒന്ന്, ഉത്തരേന്ത്യക്കാരിയും ഉറ്റസുഹൃത്തുമായ അമൃതയുമായുള്ളത്. അമൃതയും ഭർത്താവ് അഖിലുമാണ് ഹൈഡൽബർഗിൽനിന്ന് ഒബർക്കോഹനിലെത്തുന്ന ജോസഫിന്റെ ആതിഥേയരാകുന്നത്. എന്നുമാത്രമല്ല, ജർമ്മൻയാത്രയിലുടനീളം ജോസഫിനു തുണയാകുന്നതും അമൃതയാണ്. ജോസഫിന്റെ ബന്ധുവും ദീർഘകാലമായി ജർമ്മനിയിൽ താമസക്കാരനുമായ അപ്പച്ചനാണ് രണ്ടാമത്തെയാൾ. ബർലിനിലുള്ള ബി.എം.സി. നായരാണ് മൂന്നാമൻ. ചലച്ചിത്രമേളക്കുശേഷം മൂന്നു നഗരങ്ങളിൽ മൂവർക്കുമൊപ്പം ചില ദിവസങ്ങൾ ചെലവഴിച്ചാണ് ജോസഫ് നാട്ടിലേക്കു തിരിക്കുന്നത്.

ഏറെ ശ്രദ്ധേയമായ ചില അനുഭവസന്ധികളുടെ ആർജ്ജവമുറ്റ ആഖ്യാനം ചലച്ചിത്രമേളക്കു പുറത്തുള്ള ജർമ്മൻജീവിതത്തിൽനിന്നു ജോസഫ് പുനഃസൃഷ്ടിക്കുന്നുണ്ട്. ഒന്ന്, എസ്‌തേറും അവരുടെ കൂട്ടുകാരി ഐറിസുമൊത്ത് നടത്തിയ ചില യാത്രകളുടേതാണ്. കാൾമാർക്‌സിന്റെയും ജന്നിയുടെയും ജന്മസ്ഥലമായ ട്രിയറിലേക്കു നടത്തിയതാണ് ഇവയിൽ ഏറ്റവും അവിസ്മരണീയമായി ജോസഫ് രേഖപ്പെടുത്തുന്നത്. ഹൈഡൽബർഗിലെ കാഴ്ചകളുടേതാണ് മറ്റൊന്ന്. കൊട്ടാരം, വൈദ്യശാസ്ത്രമ്യൂസിയം, യൂണിവേഴ്‌സിറ്റി... എസ്‌തേറിനും ഐറിസിനും യാസ്മിനുമൊത്തു നടത്തിയ നദിക്കരയിലെ പാതിരാസഞ്ചാരങ്ങളാണ് ഇനിയുമൊന്ന്. സമാനമാണ് അമൃതയുമൊത്ത് ഒബർക്കോഹനിലും അപ്പച്ചനുമൊത്തുകൊളോണിലും ബി.എം.സി.നായരുമൊത്ത് ബർലിനിലും നടത്തിയ സന്ദർശനങ്ങളും.

ഇവയെക്കാളൊക്കെ ജോസഫിനെയും വായനക്കാരെയും പിടിച്ചുലയ്ക്കുന്നത് എസ്‌തേർ അവരുടെ കുടുംബചരിത്രം പറഞ്ഞ് നാസിഭീകരതയുടെ അനുഭവസാക്ഷ്യങ്ങൾ പങ്കിടുന്ന സന്ദർഭങ്ങളാണ്. പൊളാൻസ്‌കിയുടെ 'പിയാനിസ്റ്റി'നും എസ്‌തേറിന്റെ ആത്മകഥക്കും ഒരേപോലെ പകരാൻ കഴിയുന്ന ചരിത്രത്തിന്റെ ഹിംസാത്മകമായ അനുഭവങ്ങൾ ജോസഫ് ആവിഷ്‌ക്കരിക്കുന്നു. അതുവഴി ജീവിതവും സിനിമയും രണ്ടല്ല എന്നു സ്ഥാപിക്കുകയും ചെയ്യുന്നു.

എസ്‌തേർ തന്റെ മുത്തശ്ശിയുടെ കഥ പറയുന്ന സന്ദർഭങ്ങളിലൊന്ന് ഇങ്ങനെയാണ്: 'മുത്തശ്ശി 24-25 വയസ്സുവരെയാണ് പോളണ്ടിൽ ജീവിച്ചത്. മുത്തശ്ശി പാടുകയും ചെറിയ തിയേറ്റർ ഗ്രൂപ്പിൽ അഭിനയിക്കുകയും ചെയ്യുമായിരുന്നു. അവർ സുന്ദരിയുമായിരുന്നു. യുവതീ-യുവാക്കളുടെ ഒരു നല്ല സംഘമായിരുന്നു അത്. 1939 വരെ അവരുടെ ജീവിതം സമാധാനപരവും ആഹ്ലാദകരവുമായിരുന്നു. 1939 ൽ പോളണ്ടിന്റെ ഒരുഭാഗം സോവിയറ്റ് യൂണിയനും ഒരുഭാഗം ജർമ്മനിയും കീഴടക്കി. അപ്പോൾ മുതൽ അവരുടെ ജീവിതം ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. 1941 ൽ സോവിയറ്റ് യൂണിയനുമേൽ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് പോളണ്ട് മുഴുവനും ജർമ്മനി കീഴടക്കി 35 ലക്ഷം യഹൂദരാണ് അന്ന് പോളണ്ടിലുണ്ടായിരുന്നത്. നാലുവർഷം കഴിഞ്ഞ് യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ട് പോളണ്ട് വിമോചിക്കപ്പെടുമ്പോൾ 4.5 ലക്ഷം യഹൂദർ മാത്രമാണ് അവശേഷിച്ചിരുന്നത്. മുപ്പത് ലക്ഷം മനുഷ്യരെ പോളണ്ടിൽ മാത്രം ഉന്മൂലനാശം ചെയ്തു എന്നു പറയുമ്പോൾ അവിശ്വസനീയം എന്നു തോന്നാം. പക്ഷേ, മുത്തശ്ശി പറഞ്ഞ കഥകളും വായിച്ച പുസ്തകങ്ങളും ഡയറിക്കുറിപ്പുകളും ആ സത്യത്തെ സാക്ഷ്യപ്പെടുത്തുന്നു'.

'മുത്തശ്ശിയുടെ സുഹൃത്തുക്കൾ പലരും വധിക്കപ്പെട്ടു. യഹൂദർ മാത്രമല്ല, പോളീഷ് വംശജരും കൂട്ടക്കൊലയ്ക്കും ശിക്ഷയ്ക്കും വിധേയരായി. അവരുടെ തിയേറ്റർ ഗ്രൂപ്പ് ചിതറിപ്പോയി. അതിലുണ്ടായിരുന്ന യഹൂദയുവാക്കളെയൊക്കെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കയച്ചു. എല്ലാവരും കൊല്ലപ്പെട്ടു. മുത്തശ്ശിക്കൊരു പ്രണയമുണ്ടായിരുന്നു. തിയേറ്റർ ഗ്രൂപ്പിലുണ്ടായിരുന്ന യഹൂദയുവാവായിരുന്നു കാമുകൻ. അക്കാര്യങ്ങൾ ഓർമ്മിക്കുമ്പോൾ മുത്തശ്ശിയുടെ ഹൃദയം വേദനകൊണ്ട് പിളരുമായിരുന്നു. അവസാനകാലത്തും മുത്തശ്ശി അയാളെ ഓർത്തു കരയുമായിരുന്നു. ഓഷ്‌വിറ്റ്‌സ് ക്യാമ്പിലെ, ഗ്യാസ് ചേമ്പറുകളിലെ വിഷവാതകം ശ്വസിച്ച് ലക്ഷക്കണക്കിന് ആളുകളെപ്പോലെ അയാളും പിടഞ്ഞു മരിച്ചതോർത്ത് മുത്തശ്ശി ജീവിതകാലം മുഴുവനും കരഞ്ഞു. ഞാൻ പിയാനിസ്റ്റ് സിനിമ കാണുമ്പോൾ മുത്തശ്ശിയെയും കാമുകനെയും അതിൽ കണ്ടിട്ടുണ്ട്. സ്പിൽമാൻ കാമുകി ഡൊറാത്തയുമായി തെരുവിലൂടെ നടക്കുന്ന രംഗങ്ങളൊക്കെ എന്നെ കരയിച്ചിട്ടുണ്ട്. അതൊക്കെ എന്റെ മുത്തശ്ശിയുടെയും ലക്ഷക്കണക്കിനായ മറ്റുള്ളവരുടെയും ഉള്ളുതകർത്ത കറുത്തനാളുകളായിരുന്നു. മുത്തശ്ശിയുടെ പ്രിയപ്പെട്ടവനെ ആയിരക്കണക്കിന് യഹൂദർക്കൊപ്പം തെരുവിലൂടെ സൈനികർ തോക്കിൻ കുഴലുകളുടെ അകമ്പടിയോടെ മരണത്തിന്റെ തീവണ്ടികളിലേക്ക് കൊണ്ടുപോകുന്നത് നോക്കിനിന്നിട്ടുണ്ടാവും'.

ഇതിനു സമാനമാണ് പൊളാൻസ്‌കിയുടെ സിനിമ നൽകുന്ന ആഘാതവും. ജോസഫ് എഴുതുന്നു: 'യഹൂദർക്കായി വേർതിരിക്കപ്പെട്ട ഗൊട്ടോകളിലെ ജീവിതദുരിതങ്ങളുടെ നിലവിളികളും കണ്ണീരും ചോരയും കൊണ്ട് ഈ സിനിമ നമ്മെ അസ്വസ്ഥതയുടെ പാതാളങ്ങളിലേക്കാണ് നയിക്കുക. യഹൂദർക്കായി അനുവദിച്ച ഇടുങ്ങിയ തെരുവുകളിലും കെട്ടിടങ്ങളിലും മനുഷ്യർ ഞെരുങ്ങി അമർന്നു. ഭക്ഷണമില്ലാതെ മനുഷ്യർ തെരുവിൽ വീണു മരിച്ചു. മരിച്ച മാതാവിനെയോ പിതാവിനെയോ കുലുക്കി വിളിച്ചു കുഞ്ഞുങ്ങൾ നിലവിളിച്ചു കൊണ്ടിരുന്നു. റോന്തിന് ചുറ്റിക്കറങ്ങുന്ന പട്ടാളക്കാർ കുഞ്ഞുങ്ങളുടെ നിലവിളികളെ വെടിയുണ്ടകളാൽ ചിതറിച്ചു. തെരുവിൽ കുഞ്ഞുങ്ങളുടെ ചോരയും ചിതറിയ ശരീരങ്ങളും നിറഞ്ഞു. ജർമ്മൻ സൈന്യത്തെ പേടിച്ച് അനാഥവും വ്രണിതവുമായ നിലവിളികൾ തെരുവിന്റെ നിശ്ശബ്ദതയിലും ഭയത്തിന്റെ ഇരുട്ടിലും ഒളിച്ചിരുന്നു. ലോകം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കൊടുംക്രൂരതകളിലൂടെ ഒരു രാജ്യം കടന്നുപോയതിന്റെ അടയാളങ്ങളുമായി ദി പിയാനിസ്റ്റ് നമ്മെ തൊട്ടുവിളിച്ചുകൊണ്ടിരിക്കും. തെരുവിലൂടെ ആയിരക്കണക്കിന് മനുഷ്യരെ പട്ടാളക്കാരുടെ തോക്കിന്മുനയിലൂടെ ആട്ടിത്തെളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യത്തിന്റെ തുടർച്ചകളിൽ പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യാത്മാക്കളുടെ നിശ്ശബ്ദ യാത്രപോലെ ഏതോ അജ്ഞാതമായ ദുരന്തങ്ങളുടെ തമോഗർത്തങ്ങളിലേക്ക് അവർ നടന്നുകൊണ്ടിരുന്നു. തെരുവിൽ വെടിയുണ്ടകൾ കൊണ്ട് തുള വീണ ജീവനുള്ള ശരീരങ്ങൾക്കും ശവശരീരങ്ങൾക്കും മുകളിലൂടെ സൈനിക വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു. തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ച മനുഷ്യരുടെ തലച്ചോർ പിളർന്ന് വെടിയുണ്ടകൾ പാഞ്ഞു. മരണവും ഭീതിയും എപ്പോഴും ഗെട്ടോകൾക്കുള്ളിലും തെരുവിലും ഒളിച്ചു കളിച്ചു. സ്പിൽമാന്റെ കുടുംബം വിഭജിക്കപ്പെട്ടു. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന ട്രെയിൻ വാഗണുകളിലേക്ക് അവർ നയിക്കപ്പെട്ടു. തിരക്കിൽ സ്പിൽമാനെ പരിചയമുള്ള പൊലീസുകാരൻ അയാളെ മരണയാത്രയുടെ വരിയിൽനിന്ന് പുറകോട്ട് വലിച്ചു പിടിച്ചു നിർത്തി. തുറക്കാത്ത സങ്കടക്കെട്ടുകൾ ഭീതിയിൽ പൊതിഞ്ഞ്, ഹൃദയത്തിനുള്ളിൽ അമർത്തിവച്ച് നിസ്സഹായരായ മനുഷ്യർ ദൈവത്തിന് നേരെ കണ്ണുകളുയർത്തി നിന്നു. പക്ഷേ, ദൈവവും അപ്പോൾ ഭീതികൊണ്ട് കണ്ണുപൊത്തി കരയുകയാവും ചെയ്തത്. ആകാശം മുഴുവൻ കരച്ചിലുകളുടെയും സങ്കടങ്ങളുടെയും അമർത്തിയ രോഷത്തിന്റെയും കറുത്ത നിഴൽ കൊണ്ട് മൂടി. സ്പിൽമാൻ ഒളിവിൽനിന്ന് ഒളിവിലേക്ക് രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ഓടിക്കൊണ്ടിരുന്നു. പലരും അയാളെ സഹായിച്ചു. വംശീയതയുടെ ഇരകളാക്കപ്പെട്ട മരിച്ചവരുടെയും മരണം വേട്ടയാടുന്നവരുടെയും സ്വപ്നങ്ങൾ, ചിതറിയ മഞ്ഞിൻ തരികൾ പോലെ ആകാശത്തുനിന്ന് പെയ്തുകൊണ്ടിരിക്കെ, അവശനും ക്ഷീണിതനുമായ സ്പിൽമാൻ അണ്ടർഗ്രൗണ്ട് പ്രതിരോധ ഗ്രൂപ്പുകളുടെ സഹായത്തോടെ നാലുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. അവസാന ഘട്ടത്തിൽ ഒരു ജർമ്മൻ പട്ടാള കമാൻഡറാണ് അയാളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ജർമ്മൻ സൈന്യം പരാജയപ്പെട്ട് തിരിച്ചുപോയിത്തുടങ്ങിയിരുന്നു. സ്പിൽമാൻ വീണ്ടും സംഗീതത്തിന്റെ സ്വപ്നലോകത്തേക്കുണരുന്നതിന്റെ ദൃശ്യങ്ങളിലാണ് സിനിമ അവസാനിക്കുന്നത്. മരണം പൂത്ത കാലത്തിന്റെ കണ്ണിൽനിന്നും ഒഴുകിയ വെടിയുണ്ടകളുടെയും ബോംബുകളുടെയും പീഡനക്യാമ്പുകളുടെയും നെഞ്ചു പിളർക്കുന്ന അനുഭവങ്ങളിൽനിന്നും രക്ഷപ്പെട്ട സ്പിൽമാൻ സംഗീതത്തിലൂടെ എല്ലാം അതിജീവിച്ചുകൊണ്ടിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിന്റെ സൂക്ഷ്മനിശ്ശബ്ദതയിലൂടെ സംഗീതത്തിന്റെ മിന്നാമിനുങ്ങുകളെ അയാൾ പറപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ കിനാവുകളുടെ മരങ്ങളിലേക്ക്, മിന്നാമിനുങ്ങുകൾ പെയ്തിറങ്ങുമ്പോൾ നിശ്ശബ്ദതയുടെ തടവറകൾ ഭേദിച്ച്, സദസ്സ് ഇളകി മറിഞ്ഞ് കൈയടിക്കുമ്പോൾ ഈ സിനിമ ദുരിതങ്ങളുടെ മാനവികതയുടെ വീണ്ടെടുപ്പുകളെപ്പറ്റിക്കൂടി ഓർമ്മിപ്പിക്കുന്നു'.

വേറിട്ടുനിൽക്കുന്ന ആഖ്യാനമുഹൂത്തങ്ങളിലൊന്ന്, അപ്പച്ചന്റെ ഭാര്യ ഏലിയാമ്മ കൊല്ലപ്പെട്ട വിമാനറാഞ്ചൽ സംഭവമാണ്.

'1986 സെപ്റ്റംബറിൽ ബോംബെയിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട പാൻ അമേരിക്കൻ വേൾഡ് എയർവെയ്‌സ് ബോയിങ് വിമാനത്തിലായിരുന്നു അപ്പച്ചനും ഏലിയാമ്മയും രണ്ടു കുട്ടികളും. വിമാനം കറാത്തി വിമാനത്താവളത്തിൽ ഇറങ്ങി അവിടെനിന്നുള്ള യാത്രക്കാർ കയറിക്കൊണ്ടിരിക്കുകയായിരുന്നു. യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞപ്പോൾ എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വേഷത്തിൽ നാല് ഫലസ്തീനിയൻ പോരാളികൾ ആയുധങ്ങളുമായി വിമാനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറി എല്ലാം അവരുടെ നിയന്ത്രണത്തിലാക്കി. കറാച്ചിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും അവിടെനിന്ന് ന്യൂയോർക്കിലേക്കുമായിരുന്നു വിമാനത്തിന് പറക്കേണ്ടിയിരുന്നത്. പല രാഷ്ട്രങ്ങളിലെയും പൗരന്മാർ അതിലുണ്ടായിരുന്നു. യാസർ അറാഫത്തിന്റെ ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷനിൽനിന്ന് 1974 ൽ വിഘടിച്ച് തീവ്രവാദനിലപാടുകൾ സ്വീകരിച്ച് വിട്ടുപോയ അബുനിദാൽ ഓർഗനൈസേഷൻ എന്ന സംഘടനയിലെ പോരാളികളായിരുന്നു അവർ. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇസ്രയേലും ആ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. സൈപ്രസിലും ഇസ്രയേലിലും തടവുകാരായി കഴിയുന്ന ഫലസ്തീനിയൻ പോരാളികളെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിമാനം റാഞ്ചിയതെന്ന് പറയപ്പെടുന്നു. ഇരുപത് യാത്രക്കാരാണ് റാഞ്ചൽ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. നൂറോളം യാത്രക്കാർക്ക് പരിക്കേറ്റു. പന്ത്രണ്ട് ഇന്ത്യക്കാരും അതിൽപ്പെട്ടു. അതിലൊരാൾ ഏലിയാമ്മ ആയിരുന്നു.

എല്ലാ റാഞ്ചികളും അറസ്റ്റു ചെയ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. പക്ഷേ, പിന്നീട് ശിക്ഷ ജീവിതകാലം മുഴുവൻ ജയിലിൽ എന്നാക്കി മാറ്റി. വിമാനത്തിൽ 360 ൽ അധികം യാത്രക്കാരും കൂടാതെ വിമാനത്തിലെ ജോലിക്കാരുമുണ്ടായിരുന്നു. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ നീരജ ഭാനോട്ട് എന്ന എയർഹോസ്റ്റസും കൊല്ലപ്പെട്ടു. അമേരിക്കൻ യാത്രക്കാരെ ആയിരുന്നു റാഞ്ചികൾ ആദ്യം ലക്ഷ്യമിട്ടത്. പക്ഷേ, നീരജ, മണിക്കൂറുകളോളം നീണ്ടുനിന്ന റാഞ്ചൽ നാടകത്തിനിടെ, വളരെ സമർത്ഥമായി അമേരിക്കൻ പൗരന്മാരുടെ പാസ്‌പോർട്ടുകൾ ഒളിപ്പിച്ചു. പതിനേഴ് മണിക്കൂർ നീണ്ട ഭീതിജനകവും ഉൽക്കണ്ഠാകുലവും ആയ സംഭവങ്ങൾക്കൊടുവിലാണ് റാഞ്ചികളെ കീഴ്‌പ്പെടുത്താനായത്. റാഞ്ചികൾ എല്ലാ യാത്രക്കാരുടെയും പാസ്‌പോർട്ടുകൾ ശേഖരിക്കാൻ എയർഹോസ്റ്റസുമാരോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് നീരജ പാസ്‌പോർട്ടുകൾ ഒളിപ്പിച്ചത്. പതിനേഴ് മണിക്കൂറുകൾ നീണ്ടുനിന്ന റാഞ്ചൽ ശ്രമങ്ങളെക്കുറിച്ചും ആ സമയങ്ങളിൽ അനുഭവിച്ച സമാനതകളില്ലാത്ത വേദനകളെക്കുറിച്ചും ഉൽക്കണ്ഠകളെക്കുറിച്ചും ഭീതിയെക്കുറിച്ചും പറയുമ്പോൾ ഇപ്പോഴും അപ്പച്ചന്റെ മനസ്സ് പിടയും'.

മറ്റൊരു ഓഷ്‌വിറ്റ് പോലെ നമ്മെ കിടിലം കൊള്ളിക്കും, വിമാനത്തിനുള്ളിലെ പതിനെട്ടുമണിക്കൂർ നീണ്ട റാഞ്ചൽനാടകവും അതിന്റെ രക്തപങ്കിലമായ പരിസമാപ്തിയും.

കൊളോണിലെ കത്തീഡ്രലും വൂപ്പർത്താലിലെ തൂക്കുതീവണ്ടിയും മെലിറ്റലിലെ സെമിത്തേരിയും ബെർലിനിലെ യഹൂദമ്യൂസിയവും ഓബർക്കോഹനിലെ കൊട്ടാരങ്ങളും..... ചരിത്രം കാലത്തിൽ തളംകെട്ടിക്കിടക്കുന്ന സ്ഥലരൂപകങ്ങൾ ഒന്നൊന്നായി ജോസഫ് അവതരിപ്പിക്കുന്നു. അസാധാരണമായ ഒരു സാംസ്‌കാരിക-ബൗദ്ധികാനുഭവത്തിന്റെ ആഖ്യാനമെന്ന നിലയിൽ 'നാസിഭീകരതയുടെ നിലവിളികൾക്കിടയിലൂടെ', സഞ്ചാര-സഞ്ചാരസാഹിത്യതൽപ്പരരായ മലയാളികളുടെ വായനയിൽ ഇടംനേടുകതന്നെ ചെയ്യും.

പുസ്തകത്തിൽ നിന്ന്:-

'ഹൈഡൽബർഗ് കാസിലുകളുടെ അവശിഷ്ടങ്ങളും സംരക്ഷിതമേഖലയും ഏതൻസിലെ അതിപ്രശസ്തവും പൗരാണികവുമായ ആക്രോപോളീസ് സമുച്ചയത്തിനോടാണ് പലരും താരതമ്യപ്പെടുത്തുന്നത്. ജർമ്മനിയുടെ ചരിത്രത്തിന്റെയും വാസ്തുശില്പസൗന്ദര്യ മാതൃകയുടെയും അടയാളമായി നില്ക്കുന്ന ഈ കാസിലുകൾ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരികളായിരുന്ന രാജാക്കന്മാരുടെയും അവരുടെ പരമ്പരകളുടെയും ഉയർച്ചകളും താഴ്ചകളും ഇതിന്റെ ചരിത്രത്താളുകളിൽനിന്ന് വായിച്ചെടുക്കാം. ഹൈഡൽബെർഗ് പട്ടണം രൂപംകൊണ്ട നാളുകൾ മുതൽ മലമുകളിൽ ഒരു കാസിലുണ്ടായിരുന്നു എന്ന് രേഖകൾ പറയുന്നു. 1225 ലെ ചില ചരിത്രരേഖകളിലും ഈ നഗരവും കാസിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് എസ്തർ പറഞ്ഞു. നിരവധി തവണ ആക്രമണങ്ങളാൽ തകർക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ക്രമേണ വിപുലമായ കൊട്ടാര സമുച്ചയങ്ങളായി മാറിയതും ഒരു ചരിത്രം. പല കെട്ടിടങ്ങളും തുടക്കത്തിൽ മരങ്ങൾകൊണ്ടാണ് നിർമ്മിച്ചിരുന്നതെന്നും ക്രമേണ കരിങ്കല്ലുകളും ചുവന്ന കല്ലുകളും മാർബിളുകളും കൊണ്ട് വിപുലീകരിക്കപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. നഗരത്തിനു മുകളിൽ, ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമായ അധികാരശക്തിയുടെ പ്രൗഢിയും മഹിമയും വെളിപ്പെടുത്തുന്നതിനുവേണ്ടി പതിനാലാം നൂറ്റാണ്ടിലാണ് മലനിരകളുടെ ഉയരങ്ങളിലേക്ക് വളർന്നുനില്ക്കുന്നതുപോലെ ഈ കാസിലുകളുടെ സമുച്ചയത്തെ മനോഹരമായ വാസ്തുശില്പരൂപങ്ങളായി മാറ്റിയെടുത്തത്. റുപ്രേക്ത് ഒന്നാമനാണ് (Ruprecht - I) ഈ വികാസത്തിന് തുടക്കമിട്ടത്. ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നതും അദ്ദേഹം തന്നെയാണ്. 16-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും സംഘർഷങ്ങളിലും ചെറുയുദ്ധങ്ങളിലും പെട്ട് ഹൈഡൽബർഗ് കോട്ടയം കാസിലുകളും ആടിയുലയുമെന്ന് വന്നു. ലുഡ് വിഗ് അഞ്ചാമൻ രാജാവാണ് അക്കാലത്ത് ഈ കാസിലുകൾക്ക് ചുറ്റും വമ്പൻ കോട്ടമതിലുകളും കിടങ്ങുകളും തീർത്തുകൊണ്ട് പ്രതിരോധശേഷി കൂട്ടിയത്. എല്ലാ ആക്രമണകാരികളെയും തടയാനാവുന്ന തരത്തിൽ കനമുള്ള ഭിത്തികളും ആഴമുള്ള കിടങ്ങുകളും നിരീക്ഷണ ഗോപുരങ്ങളും നിർമ്മിക്കപ്പെട്ടു. പിന്നീട് വന്ന ഓരോ രാജാക്കന്മാരും തങ്ങളുടെ പ്രൗഢിയും അധികാരവും വെളിപ്പെടുത്തുന്ന തരത്തിൽ കോട്ടയുടെയും കാസിലുകളുടെയും രൂപഭാവങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. കാലക്രമേണ പല ആവശ്യങ്ങൾക്കായുള്ള വ്യത്യസ്ത കൊട്ടാരസമുച്ചയങ്ങളായി അത് മാറി. യൂറോപ്യൻ നവോത്ഥാനകാലത്തിന്റെ വാസ്തുശില്പമാതൃകകളും പെയിന്റിങ്ങുകളും ശില്പങ്ങളും ഒക്കെ കൂടിക്കലർന്ന സവിശേഷമായ അലങ്കാരപ്പണികളിലൂടെ പുതിയ പുതിയ സമുച്ചയങ്ങൾ ഓരോ രാജാക്കന്മാരും കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. മൂന്നു നൂറ്റാണ്ടുകാലം ഹൈഡൽബർഗ് ആസ്ഥാനമാക്കിയ രാജാധികാരം വെല്ലുവിളികളില്ലാതെ തുടർന്നു. ഫ്രാൻസിലെ ലൂയി പതിന്നാലാമൻ ചക്രവർത്തി ഈ പ്രദേശങ്ങളിലേക്ക് നേരത്തെ കണ്ണുവെച്ചിരുന്നു. ഹൈഡൽബെർഗിലെ കാൾ രണ്ടാമൻ രാജാവ് പിന്തുടർച്ചക്കാരായ കുട്ടികളില്ലാതെ മരിച്ചതോടെ, ലൂയി പതിന്നാലാമൻ ഇതിൽ അവകാശമുന്നയിച്ച് യുദ്ധം ആരംഭിച്ചു. ഫ്രഞ്ച് സൈന്യം റൈൻ നദി കടന്ന് ഹൈഡൽബെർഗ് അധീനതയിലുള്ള മുഴുവൻ നഗരങ്ങളും ഗ്രാമങ്ങളും ജനവാസകേന്ദ്രങ്ങളും ചുട്ടുചാമ്പലാക്കി. 1689 മാർച്ച് മാസത്തിലെ ഒരു രാത്രി ഫ്രഞ്ച് പട്ടാളം ഹൈഡൽബെർഗിലെത്തി. നഗരവും മറ്റു ജനവാസകേന്ദ്രങ്ങളും മലമുകളിലെ കോട്ടകളാൽ ചുറ്റപ്പെട്ട കാസിലുകളും തകർത്തുകളയാൻ സൈന്യാധിപൻ ഉത്തരവിട്ടു. വളരെയധികം വെടിമരുന്നുകളും ഡൈനാമിറ്റുകളും ഉപയോഗിച്ച് കോട്ടയും കാസിലുകളും തകർക്കാൻ ശ്രമിച്ചിട്ടും ഫ്രഞ്ച് സൈന്യത്തിന് ഒരു ഭാഗം മാത്രമേ തകർക്കാനായുള്ളൂ. ഉള്ള ശക്തി മുഴുവൻ സംഭരിച്ച് ഹൈഡൽബെർഗ് സൈന്യം ഫ്രഞ്ച് പട്ടാളത്തെ പ്രതിരോധിച്ചു. പക്ഷേ, 1693 ൽ ഫ്രഞ്ച് പട്ടാളം എല്ലാ ശക്തിയും കേന്ദ്രീകരിച്ച് വമ്പൻ സന്നാഹങ്ങളോടെ കോട്ടയും കാസിലുകളും കീഴടക്കിക്കൊണ്ട് അതിനെ തകർത്തു തരിപ്പണമാക്കി. കുറെ വർഷങ്ങൾക്കുശേഷം യുദ്ധങ്ങളുടെ തീയടങ്ങിയ നാളുകളിൽ ഫിലിപ്പ് രാജാവ് ഹൈഡൽബെർഗിലേക്ക് താമസം മാറ്റാനും തകർക്കപ്പെട്ട കാസിലുകൾ പുനർനിർമ്മിക്കാനും തീരുമാനിച്ചു. പക്ഷേ, അത് നടപ്പായില്ല. പല കാരണങ്ങൾകൊണ്ടും രാജാവ് ഹൈഡൽബെർഗിൽനിന്ന് മനേമിലേക്ക് ഭരണകേന്ദ്രം മാറ്റി. ഹൈഡൽബെർഗ് ഗതകാലമഹിമയുടെയും പ്രൗഢിയുടെയും ഓർമ്മകളിൽ തകർന്ന കാസിലുകളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങളായി തുടർന്നു. 1775 ൽ ഗോയ്‌ഥെ ഹൈഡൽബെർഗ് സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തുകൊണ്ട് ഹൈഡൽബെർഗിനെക്കുറിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളും തയ്യാറാക്കി. ജർമ്മനിയിലെ പ്രശസ്തരായ കവികളും കലാകാരന്മാരും ഹൈഡൽബെർഗിലെത്തി താമസിച്ചുകൊണ്ട് കവിതകളെഴുതുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അങ്ങനെ ഹൈഡൽബെർഗും അതിന്റെ അവശിഷ്ടങ്ങളും തകർക്കപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ കാസിലുകളും ഒക്കെ ജർമ്മൻ ദേശീയതയുടെ അടയാളമായി മാറി. ഫ്രഞ്ച് അധിനിവേശത്തിന്റെ വെടിയൊച്ചകളും പടയോട്ടങ്ങളും കൊണ്ട് മുറിവേറ്റ് നിലവിളിക്കുന്ന ജർമ്മൻ ദേശീയതയുടെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകമായി ഹൈഡൽബെർഗ് വളർന്നു. 1871 ൽ ഫ്രാൻസിനു മുകളിൽ വിജയം സ്ഥാപിച്ചുകൊണ്ട് ജർമ്മൻ റീഖ രൂപംകൊണ്ടതോടെ ജർമ്മൻ ദേശീയതയുടെ പ്രതീകമായി മാറിയ ഹൈഡൽബെർഗ് പുനർനിർമ്മിക്കുന്നതിനുള്ള തീരുമാനമായി. നിരവധി ആർക്കിടെക്റ്റുകളും ചിത്രകാരന്മാരും ചരിത്രകാരന്മാരും പുരാവസ്തു വിദഗ്ദ്ധരും ചർച്ചകളും മീറ്റിങ്ങുകളും നടത്തിക്കൊണ്ട് എങ്ങനെയാണിത് പുനർനിർമ്മിക്കേണ്ടതെന്നുള്ള അഭിപ്രായ രൂപീകരണം നടത്തി. ജർമ്മൻ സമൂഹത്തിലാകമാനം ഈ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന തരത്തിൽ ഹൈഡൽബെർഗ് ഒരു പ്രധാന വിഷയമായി. നൂറുകണക്കിന് സ്‌കെച്ചുകളും ചിത്രങ്ങളും തയ്യാറാക്കി ചില അവശിഷ്ടങ്ങളിൽനിന്ന് നേരത്തെയുണ്ടായിരുന്ന കെട്ടിടങ്ങളിൽ അതിന്റെ ചിത്രപ്പണികൾ, ഒക്കെ എങ്ങനെ പുനർനിർമ്മിക്കാമെന്ന് പലതരത്തിലുള്ള ചർച്ചകൾ നടന്നു. അവശിഷ്ടങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന അഭിപ്രായങ്ങളെ പിന്തള്ളിക്കൊണ്ട് ഒരു പ്രധാന കെട്ടിടം അതിന്റെ ആദിരൂപത്തിലും മികവിലും പുനർനിർമ്മിക്കാൻ തീരുമാനിച്ചു. ഫ്രെഡറിക് കെട്ടിടം അങ്ങനെ പൂർണ്ണമായി പുനർനിർമ്മിച്ചു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പല ഘട്ടങ്ങളിലായി ബാക്കിയുള്ളവ ചെറിയ മിനുക്കുപണികൾ നടത്തി സംരക്ഷിക്കുകയും തകർന്ന മേല്ക്കൂരകളും ഭിത്തികളും പുനർനിർമ്മിക്കുകയോ സംരക്ഷിക്കുകയോ ചെയ്തുകൊണ്ട് ഇന്നത്തെ അവസ്ഥയിലേക്കെത്തുകയും ചെയ്തു. ചിലതിന്റെ അകവശത്തുള്ള അലങ്കാരപ്പണികൾ ചെയ്യുകയും ഫർണിഷ് ചെയ്യുകയും ചെയ്തു'. 

നാസിഭീകരതയുടെ നിലവിളികൾക്കിടയിലൂടെ
വി.കെ. ജോസഫ്
ചിന്തപബ്ലിഷേഴ്‌സ്
2018, വില: 250 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP