Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകസിനിമയിൽ ഒരു രാഷ്ട്രീയ ഭൂപടം

ലോകസിനിമയിൽ ഒരു രാഷ്ട്രീയ ഭൂപടം

ഷാജി ജേക്കബ്‌

പ്രത്യയശാസ്ത്രവിമർശനത്തിന്റെ വർഗമാത്രലോകബോധത്തിൽനിന്ന് മാനവികതാവാദത്തിന്റെ തുറന്ന കാഴ്ചകളിലേക്കു സഞ്ചരിച്ചെത്തി എന്നതാണ് മലയാളത്തിലെ നന്നേ ചുരുക്കമെങ്കിലും ഊർജ്ജസ്വലരായ ഒരുപറ്റം മാർക്‌സിയൻ ചലച്ചിത്രകലാനിരൂപകരിൽ ചിലർക്കെങ്കിലും ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തുണ്ടായ ഗുണപരമായ മാറ്റങ്ങളിൽ മുഖ്യം. രണ്ടുതലങ്ങളിലാണ് അവരുടെ ഈ ബോധപരിണാമം പ്രഭാവം ചെലുത്തിയത്.

ഒന്ന്, പൊതുവിൽ ആധുനികതയെയും സവിശേഷമായി ആധുനിക ചലച്ചിത്ര കലാദർശനത്തെയും കുറിച്ച് തങ്ങൾ കെട്ടിനിറച്ച വർഗരാഷ്ട്രീയവാദങ്ങളൊന്നടങ്കം ചരിത്രത്തിനു പുറത്തായി എന്ന തിരിച്ചറിവ് അവരെ സ്വയം നവീകരിക്കാൻ പ്രേരിപ്പിച്ചു.

രണ്ട്, ആധുനികതയിലും അതിനുശേഷവും ലോകമെങ്ങും നടന്ന യഥാർഥ ചലച്ചിത്രവിപ്ലവങ്ങളുടെ ഊന്നൽ വർഗസമരങ്ങളുടേതായിരുന്നില്ല, മാനവികതയെച്ചൊല്ലിയുള്ള മഹാസങ്കടങ്ങളുടേതായിരുന്നു എന്നു മനസിലാക്കാൻ വൈകിയെങ്കിലും, അതു മനസിലായതോടെ അതിനൊപ്പം നിൽക്കാനുള്ള ആർജ്ജവം അവർ പ്രകടിപ്പിച്ചു.

അതുകൊണ്ടാണ്, ഇന്നിപ്പോൾ മലയാളത്തിൽ ധിഷണയുടെ സ്പർശമെങ്കിലുമുള്ള, മാർക്‌സിയൻ സംസ്‌കാരപഠനങ്ങളിൽ വ്യാപരിക്കാൻ താൽപര്യമുള്ള, ഒരു സിനിമാനിരൂപകനും ഒറ്റക്കണ്ണൻ കാഴ്ചകൾക്കു തുനിയാത്തത്. അല്പബുദ്ധികളും രാഷ്ട്രീയാന്ധവിശ്വാസികളും യാന്ത്രികവാദികളുമായ പൂർവികരുടെ നിഴലിൽനിന്നു പുറത്തുവന്ന് ലോകത്തെ രണ്ടു കണ്ണുകളും കൊണ്ട് കണ്ടുതുടങ്ങിയതോടെ തങ്ങളുടെതന്നെ പൂർവജന്മത്തിൽ നിന്നുകൂടിയാണ് ഇവർ മോചനം നേടിയത്. സ്വാഭാവികമായും ഇന്നു മലയാളത്തിൽ ചലച്ചിത്രവിമർശനത്തിന്റെ ഇടതുപക്ഷം കേവല മുതലാളിത്തത്തെയും അമേരിക്കൻ സാമ്രാജ്യത്തത്തെയും രാഷ്ട്രീയഫാഷിസമെന്ന മിത്തിനെയും സാങ്കേതിക കോയ്മയെയും തെറിവിളിക്കുന്ന ഏകമുഖരുദ്രാക്ഷധാരികളല്ല. കമ്യൂണിസമുൾപ്പെടെയുള്ള മുഴുവൻ സർവാധിപത്യ, സാമ്രാജ്യത്ത, മതാത്മക, മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വിമർശനം നിർവഹിക്കുന്ന സിനിമകൾ ലോകമെങ്ങും മുന്നോട്ടുവയ്ക്കുന്ന മാനവികതാവാദത്തിന്റെയും ബോധത്തിന്റെയും പക്ഷത്തേക്കാണ് അവരുടെയും ചായ്‌വ്. അങ്ങനെയൊരു നിലപാടെടുക്കാതെ ഭാവിയിലെന്നല്ല, വർത്തമാനകാലത്തുപോലും തങ്ങൾക്കു നിലനിൽപ്പില്ല എന്നവർക്കറിയാം. (സാഹിത്യത്തിലും സമാനമാണ് കാര്യങ്ങൾ - മാർക്‌സിയൻ സാഹിത്യവിമർശനം അതിന്റെ ആധുനികതയുടെ ചുവന്ന വാൽ എപ്പോഴേ മുറിച്ചുമാറ്റിക്കഴിഞ്ഞു!).

വൾഗർമാർക്‌സിസത്തിൽനിന്ന് വിശാല മാനവികതയിലേക്കു വളർന്നുകൊണ്ടിരിക്കുന്ന മലയാളത്തിലെ ഇത്തരം സാംസ്‌കാരിക നിരൂപകരിലൊരാളാണ് ജി. പി. രാമചന്ദ്രൻ. ഒരുപക്ഷെ ഏറ്റവും കൂടുതൽ ചലച്ചിത്രപഠനരചനകൾ തന്റെ രാഷ്ട്രീയനിലപാടിലുറച്ചുനിന്നെഴുതിയ മലയാളിയും രാമചന്ദ്രനായിരിക്കും. ഇന്ത്യൻ, മലയാളസിനിമയെ മുൻനിർത്തിയെഴുതിയ പഠനങ്ങൾക്ക് നാലുതവണ സംസ്ഥാനസർക്കാരിന്റെയും ഒരു തവണ കേന്ദ്രസർക്കാരിന്റെയും ചലച്ചിത്രനിരൂപണപുരസ്‌കാരം നേടിയിട്ടുണ്ട് രാമചന്ദ്രൻ. മലയാളസിനിമയുടെ മുതൽ ലോകസിനിമയുടെ വരെ രാഷ്ട്രീയഭൂപടം വരച്ചിടുന്നതിൽ ഇത്രമേൽ ദത്തശ്രദ്ധനായ മറ്റൊരു നിരൂപകനില്ല എന്നുതന്നെ പറയാം. ഏറ്റവുമൊടുവിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായ 'ലോകസിനിമാഡയറി', ലോകസിനിമയെക്കുറിച്ച് രാമചന്ദ്രൻ മുൻപു പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ തുടർച്ചയായി കാണാം. അൻപത്തിരണ്ടു സിനിമകളെക്കുറിച്ചുള്ള ലഘുപഠനങ്ങളുടെ ഈ സമാഹാരത്തിൽ തന്റെ മാറിവരുന്ന രാഷ്ട്രീയബോധത്തിന്റെയും ചലച്ചിത്രക്കാഴ്ചയുടെയും മികച്ച തെളിവുകളാണ് ഈ നിരൂപകൻ അവതരിപ്പിക്കുന്നത്.

1930-കൾ മുതൽ 2015 വരെയുള്ള കാലത്തെങ്ങും നിന്നുള്ള സിനിമകൾ. ഫീച്ചർ സിനിമയിലെ ലോകക്ലാസിക്കുകൾ മുതൽ ശ്രദ്ധേയങ്ങളായ പ്രാദേശിക ഡോക്യുമെന്ററികൾ വരെ. യുദ്ധം, പലായനം, അഭയാർഥിത്വം, രാഷ്ട്രീയം, അധികാരം, ഭരണകൂടവിമർശനം, കുടുംബം, ദാമ്പത്യം, വികാരമൂല്യങ്ങൾ, മതം, വംശം, ലിംഗം, വർഗം, അധോലോകം, കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, സ്ത്രീപുരുഷബന്ധങ്ങൾ, കാമനകൾ, ഉടൽവെറികൾ, സ്വലിംഗരതി, ലൈംഗികാതിക്രമങ്ങൾ, പ്രണയം - വൈവിധ്യമാർന്ന പ്രമേയ, വിഷയലോകങ്ങൾ. ഹോളിവുഡിന്റെ സംസ്‌കാരവ്യവസായരംഗത്തെ പൂർണമായും കയ്യൊഴിഞ്ഞ്, പരീക്ഷണാത്മകതക്ക് ഊന്നൽ നൽകുന്നവയും മൂന്നാം സിനിമയോടു ചേർന്നുനിൽക്കുന്നവയുമായ യൂറോപ്യൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ സിനിമകളുടെ സൗന്ദര്യ-രാഷ്ട്രീയങ്ങളുടെ വിശകലനമായി ഭാവനചെയ്യപ്പെടുന്ന രചനകളുടെ സമാഹാരമാണ് ഈ പുസ്തകം..

പാഠാന്തരബന്ധങ്ങളുടെ അന്വേഷണങ്ങൾ. ചരിത്രബദ്ധമായ നിരീക്ഷണങ്ങൾ. ചലച്ചിത്രചരിതങ്ങളും പഠനങ്ങളും പിൻബലം നൽകുന്ന വാദങ്ങൾ. ചലച്ചിത്രഭാഷയുടെയും ഭാഷണത്തിന്റെയും സൂക്ഷ്മാപഗ്രഥനങ്ങൾ. സാങ്കേതികതയുടെയും ആഖ്യാനസങ്കേതങ്ങളുടെയും സൂചനകൾ. രാഷ്ട്രീയസിനിമയെന്ന നിലയിലും മാനവികതയുടെ കലാത്മകാവിഷ്‌ക്കാരങ്ങളെന്ന നിലയിലുമുള്ള വ്യാഖ്യാനങ്ങൾ - രാമചന്ദ്രന്റെ 'ലോകസിനിമാഡയറി' ചലച്ചിത്രപഠിതാക്കളായ മലയാളികൾക്ക് ഒരു മികച്ച കൈപ്പുസ്തകമാണ്.

ഫ്രഞ്ച്, ഗ്രീക്ക്, ജർമൻ, പോളിഷ്, സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ, റഷ്യൻ, ഫിന്നിഷ്, ബൾഗേറിയൻ തുടങ്ങിയ യൂറോപ്യൻ ഭാഷാചിത്രങ്ങളാണ് ഭൂരിഭാഗം. ചില ബ്രസീലിയൻ ചിത്രങ്ങളും, ഒന്നിലധികം ജാപ്പനീസ്, തായ്‌വാനീസ്, കൊറിയൻ ചിത്രങ്ങളും, മൂന്നോ നാലോ ഫലസ്തീനിയൻ ചിത്രങ്ങളുമുണ്ട് ഇതോടൊപ്പം.

സെർഗിഐസൻസ്റ്റീൻ, ഓർസൺ വെല്ലസ്, ഗൊദാർദ്, ബ്രെസൺ, ആന്ദ്രെവൈദ, ഹിച്ച്‌കോക്ക്, ലൂയി ബുനുവൽ, ഫെല്ലിനി, സ്റ്റാൻലി കുബ്രിക്, അലൻ റെനെ തുടങ്ങിയ ഒന്നാം നിര സംവിധായകരുടെ ചിത്രങ്ങൾ ഒരുവശത്ത് (പലരുടെയും ഒന്നിലധികം ചിത്രങ്ങളും).

ക്രിസ്റ്റഫ് കീസ്‌ലോവ്‌സ്‌കി, അക്കികൊരിസ്മാക്കി, കോസ്റ്റാഗാവ്‌റിസ്, അബ്ബാസ് കിയറെസ്താമി, പെദ്രെ അൽമൊദൊവർ, ടോം ടിക്വർ, ലാർസ്‌വോൺ ട്രയർ തുടങ്ങിയ ഏറെ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങൾ വേറൊരുവശത്ത്.

മൂന്നു ഭൂഖണ്ഡങ്ങളിലും നിന്നുള്ള താരതമ്യേന അപ്രശസ്തരായ നിരവധി പേരുടെ കലാത്മകതയും രാഷ്ട്രീയ പ്രതിബദ്ധതയും ഇണങ്ങിച്ചേർന്ന ചിത്രങ്ങൾ ഇനിയുമൊരു വശത്ത്.

ഒന്നോടൊന്നു ഭിന്നമാണ് ഈ ചിത്രങ്ങളുടെ കലയും പ്രത്യയശാസ്ത്രവും.

1936-ലെ ഒളിമ്പിക്‌സിൽ ജെസി ഓവൻസ് നേടിയ ചരിത്രവിജയവും അതിനോട് ഹിറ്റ്‌ലർ പ്രകടിപ്പിച്ച, അതിനെക്കാൾ പ്രസിദ്ധമായ വംശവെറിയും ചിത്രീകരിക്കുന്ന ലെനി റീഫൻസ്റ്റാളിന്റെ 'ഒളിമ്പിയ' (1938), സസ്‌പെൻസ് ത്രില്ലറിന്റെ ചക്രവർത്തി ഹിച്ച്‌കോക്കിന്റെ രാഷ്ട്രീയാന്യാപദേശചിത്രമായ 'ദ ലേഡി വാനിഷസ്' (1938), രണ്ടാം ലോകയുദ്ധാനന്തരയൂറോപ്പിന്റെ മനുഷ്യദുരന്തങ്ങളാവിഷ്‌ക്കരിക്കുന്ന വൈദയുടെ 'കനാൽ' (1956), മതവിമർശനത്തിന്റെ സറിയലിസ്റ്റിക് ക്ലാസിക്കുകളായ ലൂയിബുനുവലിന്റെ 'നസാറിൻ' (1959), 'ട്രിസ്റ്റാന' (1970), പതിനാറാം നൂറ്റാണ്ടിലെ ജാപ്പനീസ് ആഭ്യന്തരയുദ്ധങ്ങളുടെ ചരിത്രവിചാരണ നടത്തുന്ന മിസോഗുച്ചിയുടെ 'ഉഗെത്‌സു' (1953), അധികാരത്തിന്റെ അയുക്തിയെക്കുറിച്ചെഴുതപ്പെട്ട കാഫ്കയൻ ക്ലാസിക്കായ 'വിചാരണ'(ദ ട്രയൽ)യ്ക്ക് അതേപേരിൽ ഓർസൺ വെല്ലസ് നടത്തിയ അനുകല്പനം (1962), ആർതർ സി. ക്ലാർക്കിന്റെ വിഖ്യാത സയൻസ് ഫിക്ഷന് സ്റ്റാൻലി കുബ്രിക് നടത്തിയ പുനഃസൃഷ്ടി, '2001-എ സ്‌പേസ് ഒഡിസി' (1968), ചരിത്രത്തെയും കാലത്തെയും കുറിച്ച് അലൻ റെനെ സൃഷ്ടിച്ച അഭ്രകാവ്യം, 'ലാസ്റ്റ് ഇയർ ഇൻ മരിയൻബാദ്' (1961) എന്നിങ്ങനെ ഒരുവിഭാഗം ചിത്രങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ നിന്നുള്ളവയാണ്.

'ഫാസിസത്തിന്റെ കായികസൗന്ദര്യം' എന്ന ലേഖനത്തിൽ (നാസിസത്തിന്റെ കായികരാഷ്ട്രീയമാണ് യഥാർഥത്തിൽ!) രാമചന്ദ്രൻ ഒളിമ്പിയയുടെ കല ഇങ്ങനെ വിശദീകരിക്കുന്നു: 'പ്രസിഡന്റ് ഹിറ്റ്‌ലറുടെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട്, ലോകരാഷ്ട്രങ്ങളുടെ പതാകയുമേന്തി, അത്‌ലറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നത് തുടർന്നു കാണാം. ചിലർ പേടിയോടെ, ചിലർ വിധേയത്വത്തോടെ, ചിലർ സന്തോഷത്തോടെ, ചിലർ പുഛത്തോടെ അങ്ങനെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് അത്‌ലറ്റുകളുടെ മുഖങ്ങളിലുള്ളത്. അവരുടെ മുഖഭാവങ്ങളിൽനിന്നും കണ്ണുകളുടെ ചലനങ്ങളിൽനിന്നും ശരീരഭാഷയിൽനിന്നും അന്നത്തെ ലോകരാഷ്ട്രീയം വായിച്ചെടുക്കാം എന്നു ചുരുക്കം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാറും കോളും ഉരുണ്ടുകൂടിക്കൊണ്ടിരുന്ന മൂടിയ ഒരു മാനമായിരുന്നു എല്ലാത്തിന്റെയും പശ്ചാത്തലം.

തുടർന്ന്, കായികമത്സരങ്ങളുടെ ചലച്ചിത്രവത്ക്കരണമാണ്. ഏറ്റവും കൗതുകകരമായ കാര്യം, ലെനി റീഫൺസ്റ്റാൾ ചിത്രീകരിച്ചതെപ്രകാരമാണോ അതേ വിധത്തിലാണ് പിൽക്കാലത്ത് എപ്പോഴും ഒളിമ്പിക്‌സ് ചിത്രീകരിച്ചുകൊണ്ടേ ഇരുന്നത് എന്നാണ്. ട്രാക്കിങ് ക്യാമറകൾ എവിടെയാണ് വെക്കേണ്ടതെന്നും ഏതിലൂടെയാണ് നീക്കേണ്ടതെന്നും എല്ലാമുള്ള നിയമങ്ങൾ വരെ ലെനി എഴുതിവെച്ചിരുന്നു എന്നു തോന്നിപ്പോവുന്നത്ര സൂക്ഷ്മതയോടെയാണ് പിൽക്കാലത്ത് സകലരും അവരെ അനുകരിച്ചത്. അതിസമീപ ക്ലോസപ്പുകൾ, സങ്കീർണമായ അടയാള (ട്രേസിങ്) ഷോട്ടുകൾ, വെള്ളത്തിനടിയിൽ നിന്നെടുക്കുന്ന അതിശയിക്കുന്ന ഷോട്ടുകൾ എന്നിവക്കെല്ലാം തുടക്കം കുറിച്ചത് ഒളിമ്പിയയാണ്. അന്ത്യഭാഗത്തെ നാലു മിനിറ്റ് നീണ്ടുനിൽക്കുന്ന സീക്വൻസ് അതിവിദഗ്ദ്ധമായ എഡിറ്റിങ്ങിലൂടെയാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ചലനത്തിന്റെ കാഴ്ചയുടെയും അപൂർവമായ ഈ സമ്മേളനം ലോകസിനിമാചരിത്രത്തിൽ സ്ഥാനംപിടിക്കുന്നു.

ഉദ്ദേശിക്കപ്പെട്ട ഹീറോയായിരുന്ന ഹിറ്റ്‌ലറെ നിഷ്പ്രഭനാക്കി കറുത്ത ഹീറോയായ ജെസ്സി ഓവൻസ് ഒളിമ്പിയയുടെ യഥാർഥ ഹീറോയായി പരിണമിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട ഏറ്റവും വലിയ സവിശേഷത. പരിശുദ്ധിയുടെയും മേന്മയുടെയും എല്ലാ സിദ്ധാന്തങ്ങളെയും കൊട്ടിഘോഷിപ്പുകളെയും ഈ കറുത്ത ഹീറോ വലിച്ചുകീറിക്കളയുന്നു. ചരിത്രം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം എന്നിവയുടെ എല്ലാ വിനോദമൂല്യവുമുള്ള സിനിമ കൂടിയാണിത്. ഒരുപക്ഷേ, യഥാർഥ ഒളിമ്പിക്‌സിന് ഇത്ര ഹരമുണ്ടായിരിക്കണമെന്നില്ല. അല്ലെങ്കിൽ, ഒളിമ്പിക്‌സിന്റെ രസങ്ങളെ കണ്ടെടുത്തത് ഈ സിനിമയായിരിക്കണം'.

മനുഷ്യൻ പ്രപഞ്ചത്തിൽ ആരാണ്? എന്താണ്? കുബ്രാക്കിന്റെ സിനിമ മുൻനിർത്തി രാമചന്ദ്രൻ എഴുതുന്നു: 'ചിത്രത്തിന്റെ ആരംഭത്തിലുള്ളത്, ശിലായുഗത്തിനും മുമ്പുള്ള ആൾക്കുരങ്ങുകളുടെ കാലമാണ്. മൃഗങ്ങളുടെ അസ്ഥികൾ ആയുധങ്ങളായി ഉപയോഗിക്കാമെന്ന് അവർ കണ്ടെത്തുന്നു. അവരുടെ മുമ്പിൽ കൃത്യമായ ദീർഘചതുരാകൃതിയിലുള്ള ഒരു കൽഭിത്തി പ്രത്യക്ഷപ്പെടുമ്പോൾ അവർ ചകിതരാകുന്നു. ഇതേ കൽഭിത്തി പിന്നീട് ചിത്രത്തിൽ പല സ്ഥലങ്ങളിലും കാലങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ചന്ദ്രനിൽ കാൽകുത്തുന്ന ആധുനിക മനുഷ്യരും അതുകണ്ട് ചകിതരാകുകയും കൗതുകപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ചിത്രം ഇറങ്ങി ഒരു വർഷത്തിനു ശേഷമാണ് മനുഷ്യർ ചന്ദ്രനിൽ ആദ്യമായി കാൽകുത്തുന്നത്. അന്ന് രേഖപ്പെടുത്തിയ ചിത്രങ്ങൾ കുബ്രിക്കിന്റെ സിനിമയിലേതിന് തികച്ചും സമാനമായിരുന്നു! ബുദ്ധികൊണ്ട് മനുഷ്യർ സൃഷ്ടിച്ചെടുത്തതാണ് ആധുനിക ലോകം എന്ന അടിസ്ഥാന യാഥാർഥ്യമാണ് ഈ കൃത്യതയ്യാർന്ന കൽഭിത്തിയിലൂടെ പ്രതീകവത്ക്കരിക്കപ്പെടുന്നത്.

ആൾക്കുരങ്ങുകൾ കണ്ടെത്തുന്ന അസ്ഥിക്കഷണം അന്തരീക്ഷത്തിലേക്ക് എറിയുന്നു. അതാണ് സ്‌പേസ് ഷട്ടിലായി പുനർജനിക്കുന്നത്. കാലങ്ങളെയും കണ്ടുപിടിത്തങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന അത്യുദാത്തമായ ഒരു സംയോജനമാണിത്. സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതുപോലൊന്ന് അധികമില്ല. ഭൂഗുരുത്വാകർഷണം ഇല്ലാത്ത ബഹിരാകാശ പേടകത്തിലെ പല സംഭവങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിലെ മകളുമായി ബഹിരാകാശ യാത്രികൻ നടത്തുന്ന വീഡിയോ ഫോൺ സംഭാഷണം, ഗുരുത്വാകർഷണമില്ലാത്തിടത്തെ പ്രത്യേക മൂത്രപ്പുര, വ്യായാമങ്ങൾ, കോൺഫറൻസുകൾ, കൃത്രിമബുദ്ധിയുള്ള സൂപ്പർ കമ്പ്യൂട്ടർ തന്നെ ബഹിരാകാശത്ത് തനിച്ചാക്കുമെന്ന തിരിച്ചറിവ് നേടി മനുഷ്യരായ യാത്രകരുടെ നിർദ്ദേശങ്ങൾ പാലിക്കാതാകുന്നത്, വ്യാഖ്യാനിക്കപ്പെടാത്ത നിറ-ശബ്ദ-ചലന ഘോഷങ്ങളിലേക്കുള്ള ബഹിരാകാശ യാത്രികന്റെ ഊളിയിടൽ, നക്ഷത്രബാലൻ എന്നിങ്ങനെ ദൃശ്യഗതിയിലൂടെ തത്വശാസ്ത്രവിചാരമാണ് കുബ്രിക്ക് നടത്തുന്നത്.

ഭൂമി എന്ന ഒറ്റ ഗ്രഹത്തിൽ ജീവിക്കുന്നവർ എന്നതിനു പകരം, നക്ഷത്രങ്ങളും ഗ്രഹങ്ങളും ശൂന്യതയും നിറഞ്ഞ പ്രപഞ്ചത്തിലെ ജീവന്റെ തരിയാണ് ഭൂമിയിലുള്ളത് എന്നും; മനുഷ്യർ മനുഷ്യരാകുന്നത് അവരുടെ ശരീരം കൊണ്ടല്ലെന്നും ബുദ്ധിശേഷി കൊണ്ടാണെന്നുമുള്ള ദർശനമാണ് 2001 എ സ്‌പേസ് ഒഡീസി മുന്നോട്ടുവെക്കുന്നത്'.

രാഷ്ട്രം മുതൽ കുടുംബം വരെയുള്ള സ്ഥാപനങ്ങളെ മുൻനിർത്തി മനുഷ്യബന്ധങ്ങളുടെ നൂൽപ്പാലയാത്ര പലനിലകളിൽ ചലച്ചിത്രവൽക്കരിക്കുന്നവയും കാമനകളുടെ തീക്കാറ്റുകൾക്ക് ദൃശ്യവാങ്മയമൊരുക്കുന്നവയും വ്യക്തികൾക്കിടയിലെ കടലകലങ്ങളെ ചുഴിക്കുത്തുകളിൽ പുനഃസൃഷ്ടിക്കുന്നവയുമാണ് മറ്റുചില ചിത്രങ്ങൾ. നിയോ ആഞ്ചലോ പൗലോയുടെ 'വീപ്പിങ് മെഡോ' (2012), മിഷെൽ ഹനെക്കെയുടെ 'അമോർ' (2012), ഫിലിപ്പ് ഫലാർദിയുവിന്റെ 'മോൺസിയർ ലാഷൻ' (2001), ടോം ടിക്വറുടെ 'ത്രീ' (2010), പെദ്രൊ അൽമൊദൊവറുടെ 'വോൾവർ' (2006), അബ്ദുൾ ലത്തീഫ് കെച്ചീച്ചെയുടെ 'ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ' (2013) എന്നിങ്ങനെ നിരവധി സിനിമകൾ ഉദാഹരണം. അമോറിൽ, തകർന്ന മനുഷ്യബന്ധങ്ങളുടെ അകപ്പൊരുൾ തേടുന്ന ഹനെക്കെയുടെ കലയെക്കുറിച്ച് രാമചന്ദ്രൻ പറയുന്നു: 'വിനാശങ്ങൾ, അത് സാമൂഹികമായാലും വ്യക്തിപരമായാലും ശരി മനുഷ്യജീവിതത്തെ മുച്ചൂടും ഇല്ലാതാക്കുകയോ അതീവം ദുരിതമയമാക്കുകയോ ചെയ്യുന്നു എന്ന ലോകയാഥാർഥ്യം തന്നെയാണ് ഹനേക്കെ, പ്രണയം എന്ന തികച്ചും വിരോധാഭാസപരമായ ശീർഷകംകൊണ്ട് ശ്രദ്ധേയമായ അമോറിൽ വിവരിക്കുന്നത്. ദൈവവും പിശാചും നിങ്ങളിൽ തന്നെയാണുള്ളത്. ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന വീടകം തന്നെയാണ് ഏറ്റവും അരക്ഷിതം. ഏറ്റവും നീണ്ടുനിന്ന ദാമ്പത്യങ്ങൾ തന്നെയാണ് ഏറ്റവും പരാജയം. അവിടങ്ങളിലേക്കുള്ള പുറംനോട്ടങ്ങൾ തടയപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും കടുത്ത രാഷ്ട്രീയ യാഥാർഥ്യം എന്നാണ് ഹനേക്കെ തെളിയിക്കുന്നത്'.

ഇതിൽനിന്നു തികച്ചും ഭിന്നമാണ് കെച്ചീച്ചെയുടെ കലാതന്ത്രം. സ്വലിംഗരതിയുടെയും കാമനയുടെയും ക്ലാസിക്കായി മാറിയ 'നീല'യുടെ ഊഷ്മളതയെക്കുറിച്ചുള്ള നിരീക്ഷണം നോക്കുക: 'അബ്‌ദെൽ ലത്തീഫ് കെച്ചീച്ചെ സംവിധാനം ചെയ്ത ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ (ഫ്രഞ്ച്/2013/179 മിനിറ്റ്) കാൻ മേളയിൽ പാം ദ ഓറും ഫിപ്രെസി പുരസ്‌കാരവും നേടി. ചിത്രത്തിലെ മുഖ്യവേഷങ്ങളിലഭിനയിച്ച ലിയ സേദോയും അഡേൽ എക്‌സാർക്കോ പൗലോസും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കുവെച്ചു. സ്റ്റീവൻ സ്പീൽ ബർഗും ആങ് ലീയും നിക്കോൾ കിഡ്മാനുമായിരുന്നു കാനിലെ ജൂറി അംഗങ്ങൾ. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു. ജൂലി മാറോ എഴുതിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ ആസ്പദമാക്കി എടുത്ത ഈ സിനിമ, 2013-ലെ ഗോവ, തിരുവനന്തപുരം മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. നീണ്ടുനിൽക്കുന്ന രതിരംഗങ്ങളുള്ളതിനാൽ കാണികളിൽ വികാരവിസ്മയങ്ങൾ തീർത്ത ചിത്രം; നിയമപരമായും സദാചാരപരമായും വേട്ടയാടപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥയാണ് ആവിഷ്‌കരിക്കുന്നതെന്നതിനാൽ ചരിത്രപരമായ രാഷ്ട്രീയ ശരി നിർമ്മിച്ചെടുത്തുകൊണ്ടാണ് ഇന്ത്യയിൽ വിലയിരുത്തപ്പെട്ടത്.

ലൈംഗികത മാത്രമല്ല ചിത്രത്തിന്റെ വിഷയങ്ങളെന്ന് സൂക്ഷ്മമായി ആലോചിച്ചാൽ മനസിലാവും. എമ്മയും അഡേലും തമ്മിലുള്ള വർഗവൈജാത്യങ്ങൾ ചിത്രം പ്രകടമാക്കുന്നുണ്ട്. അഡേൽ തൊഴിലാളി വർഗത്തിലും എമ്മ ഉപരിവർഗത്തിലും പെട്ടവളാണ്. വിദ്യാർത്ഥി രാഷ്ട്രീയവും സംഗീതവും തത്വശാസ്ത്രവും കലാചരിത്രവും പരാമർശവിഷയങ്ങളും ദൃശ്യപശ്ചാത്തലങ്ങളുമാകുന്നുണ്ട്. ബോബ് മാർലിയും ഴാങ് പോൾ സാർത്രും തമ്മിൽ താരതമ്യപ്പെടുത്തപ്പെടുന്ന ബെർത്തലൂച്ചിയുടെ തന്നെ ഡ്രീമേഴ്‌സിന്റെ ഛായ ഇവിടെ ഓർമിക്കപ്പെടാം.

ദുരന്തം (ട്രാജഡി) ഒഴിവാക്കപ്പെടാനാകാത്തതാണെന്നും അതിൽനിന്നു മാത്രം നമുക്കാർക്കും രക്ഷയില്ലെന്നും അഡേലിന്റെ ക്ലാസിലെ സാഹിത്യാധ്യാപകൻ ഓർമിപ്പിക്കുന്നതും; പ്രണയത്തിൽ എത്ര തെരഞ്ഞെടുപ്പുകൾ നടത്തിയാലും നമ്മുടെ ആസക്തികൾ ബാക്കിയായും അനാഥമായും അലയുകതന്നെ ചെയ്യുമെന്ന കഥാന്ത്യവും ശ്രദ്ധേയമാണ്. ലോകം നമ്മളിൽ ഓരോരുത്തരേക്കാളും പ്രണയത്തിലും സ്‌നേഹത്തിലും ബന്ധിക്കപ്പെടുന്നവരേക്കാളും എത്രയോ വലുതാണെന്ന യാഥാർഥ്യമാണ് ഏറ്റവും അവസാനം ബോധ്യമാവുന്നത്'.

കുറ്റകൃത്യങ്ങളും അധോലോകങ്ങളും മറനീങ്ങുന്ന അർബൻ ക്ലാസിക്കുകളുടെ (ക്രൈം ത്രില്ലറുകളുടെയും) ഒരു പ്രസ്ഥാനം തന്നെ നിലവിലുണ്ട്. വിശേഷിച്ചും മൂന്നാം സിനിമയുടെ രാഷ്ട്രീയം പങ്കുപറ്റുന്നവ. റിയോഡിജനീറോയിലെ ചേരികൾ മുൻനിർത്തി മയക്കുമരുന്നു മാഫിയയുടെ കഥപറയുന്ന ഫെർണാണ്ടോ മെറെലെസിന്റെ ബ്രസീലിയൻ ചിത്രം 'സിറ്റി ഓഫ് ഗോഡ്' (2002), ന്യൂയോർക്കിലെ പ്രവാസിസമൂഹങ്ങൾക്കിടയിലെ കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുന്ന ബ്രെസൺന്റെ ഫ്രഞ്ച് സിനിമ 'ലിയോൺ' (1994), തായ്‌വാനിലെ അധോലോകത്തിന്റെ കഥ പറയുന്ന ബ്രെസൺന്റെതന്നെ 'ലൂസി' (2014), കുടിപ്പകയുടെയും കൊലകളുടെയും പരമ്പരകളാവിഷ്‌ക്കരിക്കുന്ന വാൾട്ടർ സി ലെസിന്റെ ബ്രസീലിയൻ ചിത്രം 'ബിഹൈൻഡ് ദ സൺ' (2001), ജാപ്പനീസ് അധോലോകത്തിന്റെ ഇരുട്ടറകൾ മറനീക്കുന്ന 'ഔട്ട്‌ഗേജ്' (2010) എന്നിങ്ങനെ.

സ്ത്രീയുടെ മത, കുടുംബ, വംശ, ലിംഗ, സാമൂഹിക, ശരീര ജീവിതങ്ങൾ നേരിടുന്ന കൊടിയ വഞ്ചനകളുടെയും ചൂഷണങ്ങളുടെയും അധിനിവേശങ്ങളുടെയും രാഷ്ട്രീയം ചർച്ചചെയ്യുന്നവയാണ് ഇനിയുമൊരു വിഭാഗം ചിത്രങ്ങൾ. പല രാജ്യങ്ങളിൽ നിന്നുള്ളവ. പലകാലത്തു നിർമ്മിക്കപ്പെട്ടവ. പല കോണുകളിൽ നിന്ന് പെണ്ണിന്റെ സമകാലജീവിതാവസ്ഥകളോട് രാഷ്ട്രീയൈക്യം പ്രഖ്യാപിക്കുന്നവ. ഗ്രീക്ക് നാടകമായ മീഡിയയുടെ പുനരാവിഷ്‌ക്കാരം നടത്തുന്ന ലാർസ്‌വോൺട്രയറുടെ ചിത്രം (1987), 'റൺ ലോലാ റൺ', 'പെർഫ്യൂം', 'സ്റ്റോറി ഓഫ് എ മർഡർ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ടോം ടിക്വറുടെ ത്രീ (2010), മുസ്ലിം സമൂഹങ്ങളിലെ സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും തുറന്നാവിഷ്‌ക്കരിക്കുന്ന സൈറസ് നൗ രസ്‌തേയുടെ പേർഷ്യൻ സിനിമ (2008), മാനസിക സ്ഥിരതയില്ലാത്ത പുരുഷനും ശാരീരികക്ഷമത കുറഞ്ഞ സ്ത്രീയും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുന്ന കൊറിയൻ ചിത്രം 'ഒയാസിസ്' (2002), അൾമൊദവറുടെ വിഖ്യാത സ്പാനിഷ് ചിത്രം 'വോൾവർ', ഹിച്ച്‌കോക്കിന്റെ 'ദ ലേഡി വാനിഷസ്', കൊച്ചീച്ചെയുടെ 'ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ' എന്നിങ്ങനെ നിരവധി സിനിമകളുണ്ട് ഈ ഗണത്തിൽപെടുന്നവയായി.

പാലസ്ത്രീനിയൻ സംഘർഷത്തിന്റെ ചോരയിറ്റുന്ന ചിത്രീകരണം നടത്തുന്നു, സിയാദ് ദൊവേരിയുടെ 'ദ അറ്റാക്ക്', ആന്മേരി ജാസിറിന്റെ 'വാങിബ്', 'ഫൈവ് ബ്രോക്കൺ കാമറാസ്' തുടങ്ങിയ ചിത്രങ്ങളെങ്കിൽ, റഷ്യൻവിപ്ലവത്തിന്റെ ഭിന്നരാഷ്ട്രീയങ്ങളാവിഷ്‌ക്കരിക്കുന്നു, മിക്ലോസ് യങ്‌ചോവിന്റെ ഹംഗേറിയൻ ചിത്രവും ഐസൻസ്റ്റീനിന്റെ റഷ്യൻ ചിത്രവും. 'ഇവാൻ ദ ടെറിബിൾ', ഇവാനെക്കാൾ ആയിരം മടങ്ങ് ഭീകരനായ സ്റ്റാലിനിന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത് എന്നതുമാത്രം മതി, കമ്യൂണിസത്തിന്റെ കിരാതരാഷ്ട്രീയം എങ്ങനെ സിനിമക്കുമേൽ പിടിമുറുക്കി എന്നു മനസ്സിലാക്കാൻ.

പതിനാറാം നൂറ്റാണ്ടിലെ ജാപ്പനീസ് ആഭ്യന്തരയുദ്ധങ്ങൾ മുതൽ ആഗോളവൽക്കരണത്തിന്റെ സാമ്പത്തികരാഷ്ട്രീയം വരെ; ആർതർ സി ക്ലാർക്കിന്റെ സയൻസ് ഫിക്ഷൻ മുതൽ സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതകഥവരെ; യൂറോ-അമേരിക്കൻ മെട്രൊ നഗരങ്ങളുടെ അധോലോകം മുതൽ ഏഷ്യൻ-ലാറ്റിനമേരിക്കൻ കുറ്റവാളിലോകങ്ങൾവരെ; രാഷ്ട്രങ്ങൾക്കുള്ളിൽ തമസ്‌കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സ്വത്വസംഘർഷങ്ങൾ മുതൽ കുടുംബങ്ങൾക്കുള്ളിൽ ഒറ്റപ്പെടുന്ന ഇണകളുടെ ഹൃദയവ്യഥകൾ വരെ; യുദ്ധങ്ങൾ തകർക്കുന്ന ജനപദങ്ങളുടെ അഭയാർഥിവൽക്കരണം മുതൽ ഭരണകൂടങ്ങളുടെയും മതങ്ങളുടെയും അധിനിവേശതന്ത്രങ്ങൾ വരെ - മാനവികതയുടെ മുറിവേൽക്കുന്ന സൗവർണസ്വപ്നങ്ങളും സങ്കടത്തിന്റെ മഹാഗാഥകളുമായി ലോകസിനിമ നിർമ്മിക്കുന്ന സാംസ്‌കാരിക ഭൂപടത്തിന്റെ രാഷ്ട്രീയ ആലേഖനമാണ് ജി.പി. രാമചന്ദ്രന്റെ ഈ പുസ്തകം.

പുസ്തകത്തിൽ നിന്ന്:-

'ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ

ഇസ്രയേൽ ഗസ്സ ചീന്തിൽ ആക്രമണം ശക്തമാക്കിയ കലുഷിത കാലത്ത് കാണാവുന്ന സിനിമയല്ല, സിയാദ് ദൊവേരി സംവിധാനം ചെയ്ത ആക്രമണം (ദ അറ്റാക്ക്/ലെബനോൺ-ഫ്രാൻസ്/2012). ഏതെങ്കിലും സമാധാനകാലത്താണ് അത് കാണേണ്ടിയിരുന്നത്. എന്നാൽ, അത്തരമൊരു കാലം, ഫലസ്തീനികൾക്ക് വിധിച്ചിട്ടില്ല. ഫലസ്തീനെ സംബന്ധിച്ച വാർത്തകളിലൂടെ നീറുന്ന ലോകസമാധാനപ്രസ്ഥാനത്തിനും വിധിച്ചിട്ടില്ല. അതുകൊണ്ട്, ഈ ദുരിതകാലത്തുതന്നെ അറ്റാക്ക് കാണേണ്ടിവന്നു.

വിശ്വസിക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു ജീവിതമാണ് ഡോക്ടർ അമീൻ ജാഫരി (അലി സുലൈമാൻ) നയിക്കുന്നത്. അറബ് വംശജനായ അദ്ദേഹം ഇസ്രയേൽ നഗരമായ ടെൽ അവീവിലാണ് താമസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നത്. മികച്ച സർജൻ എന്ന നിലയിൽ സാമൂഹികാംഗീകാരം നേടിയ ആളുമാണ് അമീൻ ജാഫരി. വൈദ്യശാസ്ത്രത്തിനുള്ള സംഭാവനയുടെ പേരിൽ അദ്ദേഹത്തിന് ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ വച്ചാണ് സിനിമ അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. വേദിയിലേക്ക് വിളിക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു വിളിച്ചത്. ഇപ്പോൾ, ഞാൻ സ്റ്റേജിലേക്ക് പോകുകയാണ്. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ആ കോൾ കട്ടുചെയ്യുന്നു. പിന്നീട് പക്ഷെ, അദ്ദേഹത്തിന് ഭാര്യയെ വിളിക്കേണ്ടിവന്നില്ല. ഉപഹാരം സ്വീകരിച്ചുകൊണ്ട് വികാരനിർഭരമായ ഒരു പ്രസംഗമാണ് അദ്ദേഹം നടത്തുന്നത്. താൻ ജീവിക്കുന്ന പരിതഃസ്ഥിതി പലതരം ദുർഘടങ്ങളും വിഷമങ്ങളും അടങ്ങിയതാണെങ്കിലും തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ താൻ സന്തുഷ്ടനാണെന്നതായിരുന്നു പ്രഭാഷണത്തിന്റെ ആകെത്തുക.

പിറ്റേന്ന് ആശുപത്രിയിൽ തിരക്കിട്ട ജോലിയായിരുന്നു. നഗരത്തിലൊരിടത്ത് നടന്ന സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ഓടിനടന്ന് അദ്ദേഹം ചികിത്സിക്കുന്നു. രോഗികളിലൊരാൾ ഈ ഡോക്ടർ എന്നെ ചികിത്സിക്കേണ്ടെന്ന് പറയുന്നുണ്ട്. ഇസ്രയേൽ-ഫലസ്തീൻ മേഖലയിൽ നിലനിൽക്കുന്ന വംശീയമായ പിളർപ്പിന്റെ വ്യക്ത ഈ രംഗത്തിലൂടെ ബോധ്യമാവും. ജോലിയുടെ തിരക്കിൽനിന്ന് മോചിതനായി വീട്ടിലെത്തിയ അമീനെ അദ്ദേഹത്തിന്റെ ചീഫായ റവീദ് തിരിച്ച് വിളിക്കുന്നു. മോർച്ചറിയിൽ സൂക്ഷിച്ച ഒരു മൃതദേഹം തിരിച്ചറിയുന്നതിനാണ് വിളിപ്പിച്ചത്. അവർ സംശയിച്ചതുപോലെ, അത് അമീന്റെ ഭാര്യസിഹാമിന്റേതായിരുന്നു. പൊലീസ് ഭാഷ്യമനുസരിച്ച് നേരത്തെ നടന്ന ബോംബ് സ്‌ഫോടനം, സിഹാം ആത്മഹത്യാബോംബറായി നടത്തിയതായിരുന്നു. ഈ ആരോപണം ഒരുതരത്തിലും അംഗീകരിക്കാൻ അമീൻ തയ്യാറാവുന്നില്ല. അവൾ ധനികയായിരുന്നു. അവൾ എപ്പോഴും സന്തുഷ്ടയായിരുന്നു. അവർ തമ്മിൽ അഗാധ പ്രണയത്തിലായിരുന്നു. അവർ തമ്മിൽ വിശ്വാസ്യതയുടെ പ്രശ്‌നങ്ങളൊന്നുംതന്നെയുണ്ടായിരുന്നില്ല. അവൾ മുസ്ലിം മൗലികാവാദിയായിരുന്നില്ല എന്നു മാത്രമല്ല, ക്രിസ്തുമതക്കാരിയുമായിരുന്നു. പലതരത്തിലുള്ള ചോദ്യം ചെയ്യലിന് വിധേയമാകുന്നുണ്ടെങ്കിലും അമീന് കുറ്റവുമായി ബന്ധമൊന്നുമില്ല എന്നു തെളിഞ്ഞതിനെ തുടർന്ന് അദ്ദേഹം സ്വതന്ത്രനാവുന്നു. പിന്നീടാണ് അദ്ദേഹം ഭാര്യയെക്കുറിച്ച് അന്വേഷണം തുടങ്ങുന്നത്.

സ്വത്വരാഷ്ട്രീയത്തിന്റെയും വിമോചനപ്പോരാട്ടത്തിന്റെയും ഭീകരതയുടെയും മൂലകാരണങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ അന്വേഷണം ചെന്നെത്തുന്നത്. യഹൂദവംശജരായ അനേകം സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടായിട്ടും ഇസ്രയേലി അറബ് വംശജനായ ഒരാളുടെ ജീവിതം എത്രമാത്രം അനിശ്ചിതത്വം നിറഞ്ഞതാണെന്നും പ്രശ്‌നഭരിതമാണെന്നുമുള്ള യാഥാർഥ്യം പരിഹാരങ്ങളില്ലാതെ അമീനെ വേട്ടയാടുന്നു. ഭാര്യയുടെ ചെയ്തിയെ അദ്ദേഹം ന്യായീകരിക്കുന്നില്ല, എന്നാൽ അതെന്തുകൊണ്ടാണവർ ചെയ്തത് എന്നദ്ദേഹത്തിന് മനസിലാവുന്നു. അദ്ദേഹം സ്വയം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നു. പക്ഷേ, ഓരോ ചോദ്യവും ഉത്തരങ്ങളില്ലാതെ അലയുകയാണെന്നതാണ് സത്യം. ദ അറ്റാക്ക് ഭീകരവാദത്തെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ അപലപിക്കുകയും ചെയ്യുന്നു. എന്നാൽ അത്, ഭീകരതക്കെതിരായ യുദ്ധം എന്ന പേരിൽ അധീശത്വം വിപുലപ്പെടുത്തുന്നതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു. അൾജീരിയൻ എഴുത്തുകാരനായ യാസ്മിനാ കാദ്ര(മൊഹമ്മദ് മോസേലോൾ)യുടെ നോവലിനെ ആസ്പദമാക്കിയ സിനിമയാണ് ദ അറ്റാക്ക്). '.

ലോകസിനിമാഡയറി
ജി. പി. രാമചന്ദ്രൻ
യുവധാരാ പബ്ലിക്കേഷൻസ്
2018, വില: 130 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP