Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലത: സ്വരരാഗഗംഗാപ്രവാഹം...

ലത: സ്വരരാഗഗംഗാപ്രവാഹം...

ഷാജി ജേക്കബ്‌

നൂറ്റാണ്ടിന്റെയല്ല, സഹസ്രാബ്ദത്തിന്റെതന്നെ ശബ്ദമാണ് ലതാമങ്കേഷ്‌കറുടേത് എന്നു പറഞ്ഞത് ഉസ്താദ് അല്ലാരാഖാ ഖാനാണ്. ഏഴുപതിറ്റാണ്ടായി ഇന്ത്യൻ ജനപ്രിയസംഗീതത്തിലെ അതുല്യപ്രതിഭയാണ് ലത. അനാദികാലം മുതലൊഴുകുന്ന സ്വരരാഗഗംഗയുടെ പ്രവാഹകാളി ഇന്ത്യൻ നാദകലയ്ക്കു നൽകിയ വിസ്മയജന്മം.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങൾതൊട്ട് സിനിമ, റേഡിയോ എന്നീ മാധ്യമങ്ങളുടെ മായികവശ്യതയും ശബ്ദലേഖനത്തിന്റെ സാങ്കേതികഭംഗിയും സംഗീതകലയുടെ മാന്ത്രികലാവണ്യവും കാല്പനികതയുടെ ഭാവസ്പന്ദങ്ങളും പാട്ടിന്റെ സൗന്ദര്യാത്മകസാധ്യതകളും ചേർന്നു സൃഷ്ടിച്ച ചലച്ചിത്രഗാനസംസ്‌കൃതിയുടെ ഏറ്റവും പ്രകടവും പ്രത്യക്ഷവുമായ സർഗരൂപകം മാനകീകരിക്കപ്പെട്ട ആൺ, പെൺ നാദമാതൃകകളായിരുന്നു. പലവിധകാരണങ്ങൾ കൊണ്ട് അവയിൽ പരമപദം പ്രാപിച്ച ശബ്ദശില്പമായി മാറി ലതാമങ്കേഷ്‌കറുടേത്.

സിനിമയിൽ നിത്യഹരിതബിംബങ്ങളുടെ പദവി കൈവരിച്ചത് യഥാർഥത്തിൽ നടീനടന്മാരല്ല, ഗായകരാണ് എന്നു തെളിയിക്കുന്നുണ്ട് പല ഇന്ത്യൻ ഭാഷകളിലെയും ചലച്ചിത്രഗാനചരിത്രം. ഭാഷകളും ദേശങ്ങളും മറികടന്ന്, സ്ഥലങ്ങളും കാലങ്ങളും കീഴടക്കി, ഉപകരണസംഗീതമെന്ന പോലെ വായ്‌പ്പാട്ടും നേടിയ ജനപ്രിയതയുടെ ചരിത്രം കൂടിയാണല്ലോ ഇന്ത്യൻ സിനിമയ്ക്കുള്ളത്. സിനിമയുടെ ദൃശ്യഭാവുകത്വം മറികടന്ന് ശ്രാവ്യകലയുടെ ചിദാകാശങ്ങൾി കീഴടക്കി, ചലച്ചിത്രഗാനങ്ങൾ. ഈയൊരു സംസ്‌കാരത്തിന്റെ കലയും കഥയും പശ്ചാത്തലമാക്കി ലതാമങ്കേഷ്‌കർ ഇക്കഴിഞ്ഞ കാലമത്രയും ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ പരമപര്യായമായി പരിലസിച്ചതിന്റെ നാൾവഴി ചരിത്രം സംക്ഷിപ്തമായവതരിപ്പിക്കുകയാണ് ജമാൽ കൊച്ചങ്ങാടി.

മറാത്തി, ഹിന്ദി ഭാഷകളിൽ (ഒട്ടാകെ 36 ഭാഷകളിൽ പാട്ടുപാടിയിട്ടുണ്ട്, ലത!) ആയിരക്കണക്കിനു പാട്ടുകൾ പാടി മറ്റാർക്കും കഴിയാത്തവിധം ഇന്ത്യൻ ചലച്ചിത്ര-സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായികയാണ് ലത. അതിനാടകീയമായ അനുഭവങ്ങളിലൂടെ കടന്നുപോന്ന ലതയുടെയും കുടുംബാംഗങ്ങളുടെയും ജീവിതം, സംഗീതരംഗത്ത് ലതയ്ക്കുണ്ടായ വളർച്ചകളുടെ പടർച്ചകളുടെയും ഉയർച്ചകളുടെയും കഥ, ഈ സർഗജീവിതത്തിൽ പൊതുവിൽ കലാപ്രവർത്തകരോടും വിശേഷിച്ച് സംഗീതസംവിധായകരോടും ലതയ്ക്കുണ്ടായ സംഘർഷാത്മകവും സൗന്ദര്യാത്മകവുമായ ബന്ധങ്ങൾ, ലത സ്വയം പറഞ്ഞും ലതയെക്കുറിച്ചു മറ്റുള്ളവർ പറഞ്ഞുപ്രചരിച്ച കഥകളുടെ കഥ എന്നിങ്ങനെ മുഖ്യമായും നാലുതലങ്ങളിലാണ് ഈ ജീവചരിത്രരചന മുന്നേറുന്നത്.

ചലച്ചിത്രവിമർശകനായ രാജുഭരതന്റെ 'Lata Mangeshkar: A Biography', ഹരീഷ് ബിമാനിയുടെ 'Insearch of Lata Mangeshkar', നസ്രിൻ മുന്നി കബീറിന്റെ 'Lata Mangeshkar in her own words' എന്നീ മൂന്നു കൃതികളെ മുഖ്യമായും ആശ്രയിച്ചാണ് ജമാൽ ഈ പുസ്തകമെഴുതിയിരിക്കുന്നത്. ഹിന്ദി ചലച്ചിത്രസംഗീതത്തിന്റെ കലാത്മകവും വാണിജ്യപരവും സാങ്കേതികവുമൊക്കെയായ മണ്ഡലങ്ങളുടെ അടിയൊഴുക്കുകളും രാഷ്ട്രീയവും മറനീക്കുന്ന വിമർശനാത്മക രചനയാണ് രാജുഭരതന്റേത്. ലതയുടെ വിദേശസംഗീതപരിപാടികളുടെ അവതാരകനായ ഹരീഷ്, ഈ കലാകാരിയുടെ സംഗീതവും ജീവിതവുമുൾപ്പെടുന്ന ഗാനസംസ്‌കാരം ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ടതിന്റെ ഭിന്നമാനങ്ങളവതരിപ്പിക്കുന്നു. നസ്രിൻ മുന്നിയുടെ കൃതി ലതയുമായുള്ള ദീർഘമായ അഭിമുഖസംഭാഷണമാണ്. തന്റെ സംഗീതജീവിതത്തിന്റെ തുടക്കം തൊട്ടുള്ള നിരവധി സന്ദർഭങ്ങളെ തൊട്ടും തലോടിയും ഓർത്തും മറന്നും വിമർശിച്ചും വിയോജിച്ചും മുന്നേറുന്ന ലതയുടെ 'എഴുതാത്ത' ആത്മകഥയായി മാറുന്നു, ഈ പുസ്തകം.

ജമാൽ കൊച്ചങ്ങാടിയുടെ പതിനാലധ്യായങ്ങളുള്ള പുസ്തകത്തിൽ, ആദ്യ പത്തധ്യായങ്ങൾ ഏതാണ്ട് കാലാനുക്രമമായി 2010 വരെയുള്ള ലതയുടെ ജീവിതകഥ പറയുന്നു. തുടർന്നുള്ള നാലധ്യായങ്ങളിൽ ഒന്ന് സഹോദരി ആശാഭോസ്‌ലെയുമായി ലതയ്ക്കുള്ള വ്യക്തിപരവും കലാപരവുമായ ബന്ധത്തിലെ ഇടർച്ചകളും തുടർച്ചകളും വിവരിക്കുമ്പോൾ മറ്റൊന്ന് മുംബെയിലെ പ്രഭുകുഞ്‌നിൽ ഒരു വീട്ടമ്മയായി ലതയ്ക്കുള്ള കുടുംബജീവിതത്തിന്റെയും അവർ സൂക്ഷിക്കുന്ന സുബദ്ധമായ കുടുംബബന്ധങ്ങളുടെയും കഥ പറയുന്നു. പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളാണ് വൈയക്തികവും കലാത്മകവുമായ തലങ്ങളിൽ സംഗീതസംവിധായകരുമായി ലതയ്ക്കുള്ള ബന്ധങ്ങളുടെ കഥയും ലതയുടെ തന്നെ സംഗീതവിചാരങ്ങളുടെ ലാവണ്യാത്മക വിവരണവും അവതരിപ്പിക്കുന്നത്. ഈ പുസ്തകത്തിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗവും ഈ രണ്ടധ്യായങ്ങളാണ്.

അനുബന്ധം എന്ന ഭാഗത്ത് ആറധ്യായങ്ങളിലായി പറയുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

1. സൈഗാൾ, നൂർജഹാൻ, ഗീതാദത്ത്, ആശാഭോസ്‌ലെ, മുഹമ്മദ്‌റാഫി, കിഷോർകുമാർ എന്നിവർ തൊട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകർ വരെയുള്ളവരെക്കുറിച്ച് ലത നടത്തിയിട്ടുള്ള സൂക്ഷ്മനിരീക്ഷണങ്ങൾ.

2. അനിൽ ബിശ്വാസ്, ഗുൽസാർ, മന്നാഡെ, പ്യാരേലാൽ, കല്യാൺജി-ആനന്ദ്ജി, ദിലീപ്കുമാർ, സഞ്ജീവ് കോഹ്‌ലി, ജാവേദ് അക്തർ, കവിതാകൃഷ്ണമൂർത്തി തുടങ്ങിയവർ ലതയുടെ സംഗീതപ്രതിഭയെക്കുറിച്ചു നടത്തിയിട്ടുള്ള വിലയിരുത്തലുകൾ. ഒപ്പം, ഇന്ത്യൻ കലാരംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ലതയെക്കുറിച്ചു പറഞ്ഞിട്ടുള്ള ഒറ്റവരി നിർവചനങ്ങളും.

3. ഏഴുപതിറ്റാണ്ടുകളിലും ആറു തലമുറകളിലും പെട്ട ഇന്ത്യൻ ചലച്ചിത്രപ്രതിഭകൾക്കൊപ്പം ലത നടത്തിയ കലാസഞ്ചാരത്തിന്റെ സംഗ്രഹം.

4. ലതയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക.

5. തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട മുപ്പത്തഞ്ച് ഗാനങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള ലതയുടെ വിശദീകരണം.

6. ലത പാടിയ മികച്ച 120 സെമിക്ലാസിക് ഗാനങ്ങളുടെ പട്ടിക-സിനിമയുടെയും സംഗീതസംവിധായകന്റെയും പേരുൾപ്പെടെ.

ലതയുടെ ജീവിതം പറയുന്ന ഭാഗത്തേക്കു വരാം.

ചെറുപ്പത്തിൽത്തന്നെ സംഗീതനാടകക്കമ്പനിയിൽ പാട്ടുകാരനായി ചേർന്ന്, വളരെ വേഗം നടനും ഗായകനുമായി പേരെടുത്ത്, സ്വന്തം നാടകക്കമ്പനിയുണ്ടാക്കി മറാത്തി നാടകവേദിയിൽ ചരിത്രം സൃഷ്ടിച്ച ദിനാനാഥ മങ്കേഷ്‌കറുടെ അഞ്ചുമക്കളിൽ രണ്ടാമത്തേതായിരുന്നു ലത. ആദ്യഭാര്യയിൽ പിറന്ന മകൾ മീനയ്ക്കു പുറമെ ലത, ആശ, ഉഷ, ഹൃദയനാഥ് എന്നിവരായിരുന്നു ദിനാനാഥിന്റെ മക്കൾ. 1920-30 കാലത്ത് മറാത്തിനാടകവേദിയിലെ ഏറ്റവും ജനപ്രിയനായ നടനും ഗായകനുമായിരുന്നു അദ്ദേഹം. സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിൽ നിൽക്കുമ്പോഴാണ് ശബ്ദസിനിമയുടെ വരവ്. അതോടെ സംഗീതനാടകക്കമ്പനികൾ ഒന്നൊന്നായി തകർന്നുതുടങ്ങി. ദിനാനാഥിനും പിടിച്ചുനിൽക്കാനായില്ല. കമ്പനിയിലെ കലാപ്രവർത്തകരെയും ജീവനക്കാരെയും പിടിച്ചുനിർത്താൻ ചില സിനിമകൾ നിർമ്മിക്കാൻപോലും ദിനാനാഥ് തയ്യാറായി. പക്ഷെ പരാജയമായിരുന്നു ഫലം. നാല്പത്തിരണ്ടാം വയസിൽ 1942-ൽ അദ്ദേഹം രക്തം ഛർദിച്ചു മരിച്ചു. 14 വയസ്സുള്ള ലതയുടെ തോളിലായി, കുടുംബത്തിന്റെ ഭാരം.

കൊട്ടാരതുല്യമായ വീടും സ്വത്തുക്കളും കൈവിട്ടുപോയി. ലത, അമ്മയെയും സഹോദരങ്ങളെയും കൂട്ടി കോലാപ്പൂരിൽ തകരമേഞ്ഞ ഒരു കൊച്ചു വീട്ടിൽ മാസം അഞ്ചുരൂപ വാടകക്കു താമസം തുടങ്ങി. ചില സിനിമകളിൽ അഭിനയിച്ചും പാടിയും രംഗത്തുവന്ന ലതയ്ക്ക് നിർമ്മാതാവും സംവിധായകനുമായ വിനായക്‌റാവുവും സംഗീതസംവിധായകനായ ദത്താ ധാവ്‌ജേക്കറും കൈത്താങ്ങായി. തങ്ങളുടെ പിതാവിന്റെ നാടകക്കമ്പനിയും ജീവിതവും തകർത്ത ശബ്ദസിനിമയോട് അത്ഭുതകരമായി പകരം വീട്ടുകയായിരുന്നു, പിന്നീടങ്ങോട്ട് ലതയും ആശയും. വിഖ്യാതഗായികയും നടിയുമായ നൂർജഹാനെ ഇക്കാലത്ത് ലത കണ്ടുമുട്ടുന്നുണ്ട്.

ചെറിയ വേഷങ്ങളിൽ പാടി അഭിനയിച്ച ലത സംഗീതം പഠിച്ചുതുടങ്ങി. ദിനാനാഥിന്റെ മകളും ഉസ്താദ് അമാനത്ത് ഖാന്റെ ശിഷ്യയുമായിരുന്നിട്ടും ലത ഈണം തെറ്റിച്ച് പാടിക്കൊണ്ടിരുന്നു, ഉറുദു ഉച്ചാരണം അവൾക്കു വഴങ്ങുമായിരുന്നില്ല. ഇതൊക്കെയായിട്ടും അവളുടെ നാദമാധുരിയിൽ വിസ്മയിച്ച ഉസ്താദ് ഗുലാംഹൈദർ 'ലത ഭാവിയുടെ ഇതിഹാസഗായികയാകും' എന്നു പ്രവചിക്കുകയും അവൾക്ക് സംഗീതരംഗത്ത് ചുവടുറപ്പുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഗായകൻ മുകേഷ് പറഞ്ഞതനുസരിച്ച് ലത അന്നത്തെ സംഗീതചക്രവർത്തി നൗഷാദിനെ ചെന്നുകാണുന്നു. ദിലീപ്കുമാറും രാജ്കപൂറും നർഗീസുമൊക്കെ അഭിനയിച്ച 'അന്ദാസ്' എന്ന ചിത്രത്തിൽ നൗഷാദ് ലതയ്ക്ക് ഒരുപാട്ട് നൽകി. അതുചരിത്രമായി മാറി. മറാത്തി പെൺകുട്ടിയായ ലതയുടെ ഉറുദു ഉച്ചാരണം ഇഷ്ടപ്പെടാതെ, ചിത്രത്തിന്റെ സംവിധായകൻ മെഹബൂബ് ഖാൻ എതിർപ്പുന്നയിച്ചിട്ടും അവൾക്കുപാടാൻ അവസരം നൽകുകയായിരുന്നു, നൗഷാദ്.

തിക്താനുഭവങ്ങൾ നിരവധിയുണ്ടായി, ഇക്കാലത്ത്. 1947-ൽ ഐ.ബി.സി. ബാങ്ക് പൂട്ടിയതോടെ നാലഞ്ചുവർഷത്തെ സമ്പാദ്യം മുഴുവൻ ലതയ്ക്കു നഷ്ടപ്പെട്ടു. മുതിർന്ന സംഗീതസംവിധായകർ പരിമിതികൾ ചൂണ്ടിക്കാണിച്ച് അപഹസിച്ചു. പലപ്പോഴും റെക്കാർഡിംഗിനു വിളിച്ച് അതു നടത്താതെ പറഞ്ഞുവിട്ടു. സംഗീതസംവിധായകരെ കാത്ത് വെള്ളം പോലും കുടിക്കാതെ സ്റ്റുഡിയോകൾക്കു വെളിയിൽ കാത്തുനിന്ന പകലുകൾ പലതുണ്ടായി. ശ്യാംസുന്ദർ എന്ന സംഗീതസംവിധായകൻ നികൃഷ്ടമായവഹേളിച്ചു. ഗായകൻ മുഹമ്മദ് ദുറാനി പലകുറി അപമാനിച്ചു.

വിഭജനകാലത്ത് പാക്കിസ്ഥാനിലേക്കു പോയവരിൽ ഗുലാം ഹൈദർ മാത്രമല്ല, നൂർജഹാനുമുണ്ടായിരുന്നു. 1949ൽ ഖേംചന്ദ് പ്രകാശിന്റെ പാട്ട് ലത പാടിയത് സൂപ്പർ ഹിറ്റായി. ഇന്ത്യൻ സിനിമയിലെ ആദ്യ 'പ്രേത'ഗാനമായിരുന്നു 'മഹലി'ലെ ആ പാട്ട്. പ്രതിഫലനമൊന്നും കിട്ടിയില്ല. പക്ഷെ അതോടെ ലതയുടെ പ്രസിദ്ധി ഏറെ ഉയർന്നു. നാല്പതുകളിലെ മുൻനിരഗായികമാരൊക്കെ ഒന്നൊന്നായി ലതയ്ക്കു മുന്നിൽ അടിയറവു പറയുകയായിരുന്നു. കാനൻ ദേവി, സൊഹ്‌റാബായി, അമീർബായി, നൂർജഹാൻ, സുരയ്യ, ഷംഷാദ് ബീഗം, ഗീതാദത്ത്.... ലതയുടെ സ്വരരാഗഗംഗയുടെ മധുരപ്രവാഹത്തിൽ അവരൊക്കെ മുങ്ങിപ്പോയി. ജമാൽ എഴുതുന്നു:

'ലത മഹാരാഷ്ട്ര മുതൽ ഒഡീഷ വരെ 13 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കോസ്‌മോപൊളിറ്റൻ വോയ്‌സ് ആയി മാറുകയായിരുന്നുവെന്നു പറഞ്ഞത് നൗഷാദാണ്. ഈസ്റ്റ് ബംഗാളിൽ നിന്നുവന്ന അനിൽ ബിശ്വാസിന്റെയും എസ്.ഡി. ബർമ്മന്റെയും പശ്ചിമബംഗാളിൽ നിന്നുവന്ന ഹേമന്ത് കുമാറിന്റെയും സലിൽ ചൗധരിയുടെയും ഉത്തർപ്രദേശുകാരനായ നൗഷാദിന്റെയും എസ്.എൽ. ത്രിപാഠിയുടെയും ബീഹാറുകാരനായ ചിത്രഗുപ്തയുടെയും ഔറംഗാബാദുകാരനായ സി. രാമചന്ദ്രയുടെയും പൂണെക്കാരനായ വസന്ത് ദേശായിയുടെയും ഗുജറാത്തുകാരനായ ജയ്കിഷന്റെയും കച്ചിൽനിന്നു വന്ന കല്യാൺജി-ആനന്ദ്ജിമാരുടെയും സംഗീതശൈലികൾ ഉൾക്കൊള്ളുകവഴി വിശാലമായ ഒരു പ്രദേശത്തിന്റെ സംഗീതത്തിനു രൂപം നൽകുകയായിരുന്നു ലതാ മങ്കേഷ്‌കർ. നൂർജഹാനുമായി താരതമ്യപ്പെടുത്തുമ്പോൾ ലതയാണ് കൂടുതൽ മികച്ച ഗായികയെന്ന് മന്നാഡെ പറഞ്ഞിട്ടുണ്ട്'.

അൻപതുകളാണ് ലതയുടെ ജൈത്രയാത്രയുടെ കാലം. നിരവധി സംഗീതസംവിധായകർ രംഗത്തുവന്നു. ഗാനങ്ങൾ സിനിമയുടെ ജനപ്രീതി നിർണയിച്ചു തുടങ്ങി 'ബൈജുബാവ്‌ര', 'അനാർക്കലി', 'ആവാരാ', 'ബസന്ത്ബഹാർ', 'നാഗിൻ', 'മധുമതി' തുടങ്ങിയ ചിത്രങ്ങളിലൂടെ നൗഷാദ് മുതൽ സലിൽചൗധരി വരെയുള്ളവർ ലതയെ ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ ചക്രവർത്തിനിയാക്കി മാറ്റിയ കാലം.

1960കളിൽ ലതക്കു നേരെ വധശ്രമം വരെ നടന്നതായി ആക്ഷേപങ്ങളുയർന്നു.... സംഗീതരംഗത്ത് അവർ പുതിയ ചുവടുകൾ വച്ചു. സഹപ്രവർത്തകരുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും തുടർക്കഥയായി, എസ്.ഡി. ബർമനുമായുള്ള കലഹം ഏറെ ചർച്ചചെയ്യപ്പെട്ടു. റാഫിയുമായി അകന്നു. രാജ്കപൂറുമായി തെറ്റി. ഒ.പി. നയ്യാർ തന്റെ ഒരൊറ്റ പാട്ടുപോലും ലതയെക്കൊണ്ടു പാടിച്ചില്ല. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതിന്റെ പേരിൽ ഗിന്നസ്ബുക്കിൽ ലത ഇടംപിടിച്ചത് വിവാദമായി. ആശാഭോസ്‌ലെ മുതൽ മുഹമ്മദ്‌റാഫി വരെയുള്ളവർ ലതക്കെതിരെ രംഗത്തുവന്നു. ഒടുവിൽ, 2003, ൽ രാജ്യസഭയിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന ലതയുടെ സമീപനത്തെ ശബ്‌ന ആസ്മി പരസ്യമായി വിമർശിച്ചു.

ഇക്കാലങ്ങളിലൊക്കെ ലത ഇതിഹാസതുല്യമായ സംഗീതജീവിതം കെട്ടിപ്പടുക്കുകതന്നെ ചെയ്തു. ഹിറ്റുകൾക്കു പിന്നാലെ ഹിറ്റുകൾ. അപാരമായ ജനപ്രീതി. സാമ്പത്തിക നേട്ടം. ലോകവ്യാപകമായ ആരാധകവൃന്ദം. സംഗീതപര്യടനങ്ങൾ. ഒപ്പം, കൃത്യനിഷ്ഠയും അച്ചടക്കവും പെരുമാറ്റമര്യാദയും കണിശമായി പുലർത്തിയ ഭൂഖണ്ഡാന്തര സംഗീതപരിപാടികൾ. ഒരു സന്ദർഭം നോക്കുക:

'കൃത്യനിഷ്ഠയുടെ കാര്യം പാശ്ചാത്യരെ കണ്ട് പഠിക്കണമെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ, പലപ്പോഴും അവരും അക്കാര്യത്തിൽ മോശമാണെന്നതിനു ലതയ്ക്ക് പല അനുഭവങ്ങളുമുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ ലതാമങ്കേഷ്‌കർ അണുപോലും വിട്ടുവീഴ്ച ചെയ്യാറില്ല.

ഷിക്കാഗോയിലെ എയ്‌റീ ക്രൗൺ തിയേറ്ററിൽ ലതയുടെ സംഗീതപരിപാടി സന്ധ്യ കഴിഞ്ഞ് 7.15നു തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. അന്ന് ഉച്ചയ്ക്ക് അതേ വേദിയിൽ ഒരു നാടകമുണ്ടായിരുന്നു. വിശ്വവിഖ്യാതനായ റിച്ചാർഡ് ബർട്ടൻ അഭിനയിച്ച കാമെലോട്ട്. ലതയും കൂട്ടരും ഹാളിലെത്തിയപ്പോൾ നാടകത്തിന്റെ സെറ്റ് സ്റ്റേജിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ല. ഗ്രീന്റൂമിലാണെങ്കിൽ നാടകം കഴിഞ്ഞ് റിച്ചാർഡ് വിശ്രമിക്കുകയായിരുന്നു. സ്റ്റേജും ഗ്രീന്റൂമും ഒഴിവാക്കിക്കിട്ടിയാൽ മാത്രമേ സംഗീതപരിപാടിയുടെ മുന്നൊരുക്കങ്ങൾ ചെയ്യാനാവൂ. സംഘാടകരോട് തിരക്കിയപ്പോൾ അൽപം കാത്തുനിൽക്കേണ്ടിവരും എന്നായിരുന്നു മറുപടി.

'എന്നുവച്ചാൽ എത്ര നേരം?'

'അത് പറയാനാവില്ല. ഞങ്ങളെന്തു ചെയ്യാനാണ്?' - സംഘാടകർ നിസ്സഹായത പ്രകടിപ്പിച്ചു.

'അതെന്തായാലും കൃത്യസമയത്തുതന്നെ ഷോ തുടങ്ങിയേ തീരൂ'. ലതയുടെ സ്വരം കർക്കശമായി. 7ന് ഇനി പത്തുമിനിറ്റേയുള്ളൂ. പരിപാടി തുടങ്ങാൻ ഇനി 40 മിനിറ്റ് മാത്രം!

'15 മിനിറ്റിനകം സ്റ്റേജ് ഒഴിവാക്കിത്തന്നില്ലെങ്കിൽ ഞങ്ങൾ പരിപാടി റദ്ദാക്കും. ഞങ്ങൾക്കു വരുന്ന എല്ലാ നഷ്ടത്തിനും മാനഹാനിക്കും കേസ് കൊടുക്കുകയും ചെയ്യും. പതിനായിരക്കണക്കിനു ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന കേസാണിത്' - സംഘാടകരോട് ലതയുടെ ഷോ ഓർഗനൈസർ മോഹൻ ഡിയോറ സംശയത്തിനിടയില്ലാത്തവിധം പറഞ്ഞു.

10 മിനിറ്റിനകം സ്റ്റേജ് കാലിയായി. ഹോളിവുഡിലെ സൂപ്പർതാരം ഗ്രീന്റൂം ഒഴിഞ്ഞുകൊടുത്തു. അപ്പോൾതന്നെ സമയം 7.15 ആയിരുന്നു. അപ്പോഴും ഹാളിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ടിക്കറ്റുകളെല്ലാം വിറ്റുതീർന്നിരുന്നെങ്കിലും ഹാളിൽ മൂന്നിലൊരു ഭാഗം മാത്രമേ പ്രേക്ഷകർ കയറി ഇരുന്നിട്ടുള്ളൂ. അടുത്തെവിടെയോ ഒരു ബേസ്‌ബോൾ മത്സരം നടക്കുന്നതിനാൽ ഉണ്ടായ ട്രാഫിക് പ്രശ്‌നമാണ് ആളുകൾ വൈകിയെത്താൻ കാരണമെന്നറിഞ്ഞു. ഇക്കണക്കിന് എപ്പോഴാണ് ഗാനമേള തുടങ്ങാനാവുക? ഞൊടിയിടയിൽ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു - ലതയുടെ സംഗീതസംഘത്തിലെ മുഖ്യാംഗങ്ങൾ അടിയന്തരമായി ആലോചന നടത്തി. എന്തുവന്നാലും കൃത്യസമയത്തുതന്നെ പരിപാടി ആരംഭിക്കണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. 'കർട്ടൻ ഉയരാൻ ഇനി ഒരു മിനിറ്റു മാത്രം' - റെക്കോഡിസ്റ്റ് ശശാങ്ക് വാച്ചിലേക്ക് നോക്കി പറഞ്ഞു.

15 സെക്കൻഡ് കൂടി സമയമെടുക്കാം - ലത കനിഞ്ഞു.

ഓഡിറ്റോറിയത്തിലെ വിളക്കുകളെല്ലാമണഞ്ഞു. യവനിക ഉയർന്നു. പ്രേക്ഷകരിൽ പലരും വാച്ചിലേക്ക് നോക്കുന്നതു കാണാമായിരുന്നു. 7.30ന് ഇനി 30 സെക്കൻഡ് മാത്രം. ഹർഷാരവത്തോടെയാണ് ഇന്ത്യക്കാരന്റെ കൃത്യനിഷ്ഠയെ ഷിക്കാഗോയിലെ സംഗീതാസ്വാദകർ സ്വീകരിച്ചത്.

ഹൂസ്റ്റണിൽ ലതാജിയുടെ സംഗീതോത്സവം രാത്രി 8.30 നാണ് നിശ്ചയിച്ചിരുന്നത്. 8.38! പരസ്യങ്ങളെല്ലാം ഈ സമയം വിളംബരപ്പെടുത്തിയതോടെ നഗരത്തിൽ മുഴുവൻ സംസാരവിഷയമായി മാറി. അതിനു ഫലവുമുണ്ടായി. കൃത്യസമയത്തുതന്നെ ശ്രോതാക്കളെത്തി. ഒരു സെക്കൻഡ് പോലും വൈകാതെ പരിപാടി തുടങ്ങി.

സിംഗപ്പൂരിലും ഇതേ വിദ്യതന്നെയാണ് പ്രയോഗിച്ചത്. സിംഗപ്പൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ലതയുടെ ഗാനമേള 7.34നു തുടങ്ങുമെന്നു നേരത്തെത്തന്നെ പരസ്യപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ 6500ഓളം വരുന്ന ശ്രോതാക്കൾ 7.15നുതന്നെ ഇരിപ്പിടത്തിലിരുന്നു കഴിഞ്ഞിരുന്നു'.

തന്റെ ജീവിതത്തിലെ ഓരോ സന്ദർഭത്തെയും സംഭവത്തെയും കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ലത നടത്തി. വിവാഹം മുതൽ മരണം വരെ-ഒന്നും അവർ സംഭാഷണങ്ങളിൽ നിന്നൊഴിവാക്കിയില്ല.

ജീവിതത്തിലുടനീളം അവിവാഹിതയായി കഴിയേണ്ടിവന്നതിൽ ലതാജി ഒരിക്കലും വിധിയെ പഴിച്ചിട്ടില്ല. ജനനമരണങ്ങളും വിവാഹവുമെല്ലാം ദൈവനിശ്ചയമാണെന്ന് അവർ വിശ്വസിക്കുന്നു. ജ്യോതിഷം അറിയാവുന്ന അച്ഛൻ ലതയുടെ ജാതകം നോക്കി പ്രവചിച്ചിട്ടുണ്ട്: സങ്കൽപിക്കാനാവാത്തവിധം അവൾ പ്രശസ്തയാകും. കുടുംബത്തെ മുഴുവൻ സംരക്ഷിക്കും. അവൾ വിവാഹം ചെയ്യുകയില്ല.

അന്ന് അതിന്റെയൊന്നും അർഥം മനസ്സിലാകുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു, വിവാഹം ചെയ്തിരുന്നെങ്കിൽ എന്റെ ജീവിതം അപ്പാടെ മാറിപ്പോകുമായിരുന്നില്ലേ? രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്‌നം വരെ നേടാൻ കഴിഞ്ഞത് സംഗീതത്തോടുള്ള അർപ്പണ മനോഭാവം കൊണ്ടാണ്. ജനങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. അതിനേക്കാൾ വലിയ ഭാഗ്യമെന്താണ്! എല്ലാം ഈശ്വരാനുഗ്രഹം. സംഗീതം എനിക്ക് പ്രാർത്ഥനയാണ്.

മറ്റൊരിക്കൽ പറഞ്ഞു: 'ഞാൻ വിവാഹിതയായിരുന്നെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനകം ആ ബന്ധത്തിൽ നിന്നു മോചനം നേടുമായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അതിൽ നിന്നൊഴിവായല്ലോ'.

2009 സെപ്റ്റംബർ 28ന് 80 വയസ്സ് തികഞ്ഞപ്പോൾ ലതാമങ്കേഷ്‌കർ പറഞ്ഞു: 'എനിക്ക് ഇനിയും പാടണം. മരിക്കുന്നതുവരെ പാടണം. സംഗീതമാണെന്റെ ജീവിതം'.

മുൻപു സൂചിപ്പിച്ചതുപോലെ 12ഉം 13ഉം അധ്യായങ്ങളാണ് ഈ പുസ്തകത്തിലെ ഏറ്റവും വിവരസമ്പന്നവും വിശകലനബദ്ധവുമായ ഭാഗം. ലതയുടെ മുഖ്യ സംഗീതശിൽപികളെക്കുറിച്ചാണ് ഒരധ്യായമെങ്കിൽ ലതയുടെ സംഗീതവിചാരങ്ങളെക്കുറിച്ചാണ് മറ്റേ അധ്യായം.

അറുപതിലധികം പുറങ്ങളുള്ള 12-ാമധ്യായത്തിൽ ദത്താ ധവ്‌ജേക്കർ, ഗുലാം ഹൈദർ, ഖേം ചന്ദ്പ്രകാശ്, ശ്യാം സുന്ദർ, അനിൽ ബിശ്വാസ്, സജ്ജാദ് ഹുസൈൻ, കെ. ദത്ത, ഹുസ്‌നലാൽ-ഭഗത്‌റാം, നൗഷാദ് അലി, ശങ്കർ-ജയ്കിഷൻ, സി. രാമചന്ദ്ര, എസ്.ഡി. ബർമൻ, ഹേമന്ത്കുമാർ, സലിൽചൗധരി, മദന്മോഹൻ, റോഷൻ, ലക്ഷ്മികാന്ത്-പ്യാരിലാൽ, ആർ.ഡി. ബർമൻ എന്നിവർ തൊട്ട് ഐ.ആർ. റഹ്മാൻ വരെയുള്ളവരുമായി ലതയ്ക്കുണ്ടായിരുന്ന സർഗാത്മകബന്ധത്തിന്റെ വൈചാരികവും വൈകാരികവുമായ കയറ്റിറക്കങ്ങൾ സവിസ്തരം വിവരിക്കുന്നു, ജമാൽ.

ലതയുടെ ജീവിതാരോഹണത്തിന്റെ പടിക്കെട്ടുകളായിരുന്നു, ഇവരോരോരുത്തരും. ഉയർച്ചയിലും താഴ്ചയിലും അവർ ലതയ്ക്കും ലത അവർക്കുമൊപ്പം നിലകൊണ്ടു. ലതയെ ഒരിക്കൽപോലും പിടിക്കാത്ത നയ്യാർപോലും അവരുടെ അമാനുഷസിദ്ധിയിൽ അത്ഭുതം കൂറിയ കാലം. ലതയെക്കൊമ്ടു പാടിച്ചില്ലെങ്കിൽ താൻ സംഗീതസംവിധാനം നിർവഹിക്കില്ല എന്ന് നിർമ്മാതാക്കളോടും സംവിധായകനോടും തീർത്തുപറഞ്ഞ ശ്യാംസുന്ദർ, വൈകാരികമായി ലത ഏറെ അടുത്ത സി. രാമചന്ദ്ര, ലത പാടാതെ പിണങ്ങിനിന്നതോടെ സംഗീതജീവിതംതന്നെ തകർന്നുപോയവർ, 90കളിൽ ലതയുടെ നാദമാധുരിക്കു സംഭവിച്ച ഇടർച്ചകൾ ചൂണ്ടിക്കാണിച്ച നൗഷാദ്, അതിനുശേഷം മാത്രം ലതയെക്കൊണ്ട് സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ച റഹ്മാൻ... ഓരോ സംഗീതജ്ഞരുടെയും സർഗജീവിതത്തെ ലതയും ലതയുടെ ജൈത്രയാത്രയെ അവരും പല നിലകളിൽ പൂരിപ്പിച്ചതിന്റെ കഥകളാണ് ഈയധ്യായം. കടലേഴും കടന്നു സഞ്ചരിച്ച സ്വരദേവതയുടെ പ്രതിഭാസതുല്യമായ സർഗജീവിതം തന്നെയായി മാറുന്നു, ഇവിടെ വിഷയം. നൗഷാദുമായുള്ള ബന്ധം വിവരിക്കുന്ന ഭാഗത്തുനിന്ന് ഒരേട് വായിക്കുക:

1942ലോ 43ലോ ആണ് താൻ ആദ്യമായി ലതയെ കാണുന്നതെന്ന് നൗഷാദ് രേഖപ്പെടുത്തിയിട്ടുണ്ട്. കർദാർ പ്രൊഡക്ഷൻസിന്റെ മറാത്തി ചിത്രങ്ങളിൽ കോറസ് പാടാൻ വന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ജയറാം എന്ന ഓഫീസ് ബോയ് ആണ് ആദ്യം പറഞ്ഞതെന്നാണ് ഓർമ. 'അവളുടെ പാട്ടൊന്ന് കേട്ടുനോക്കൂ' എന്നോ മറ്റോ അവൻ പറഞ്ഞു. കൊണ്ടുവരാൻ പറഞ്ഞു.

മാടിയൊതുക്കിയ തലമുടിയും പ്രകാശിക്കുന്ന കണ്ണുകളുമായി ആ പെൺകുട്ടി മുന്നിൽ വന്നു. കോട്ടൺ സാരി, തേഞ്ഞ ചെരുപ്പുകൾ. പാടാൻ പറഞ്ഞപ്പോൾ നൂർജഹാന്റെ ഒരു പാട്ടു പാടി: മേരേ ലിയേ ജഹാമേ....

'നിനക്ക് നല്ല സ്വരമുണ്ട്. ഉച്ചാരണം മെച്ചപ്പെടുത്തിയാൽ കഴിയുന്നത് ചെയ്യാം' - നൗഷാദ് പറഞ്ഞു.

ജി.എം. ദുറാനിയുമൊത്ത് ഒരു യുഗ്മഗാനമാണ് ആദ്യം പാടാൻ കൊടുത്തത്: ആയേ ഛോരേ കി ജാത് ബഡി ബേ വഫാ...

അന്നു കൊടുത്ത 60 രൂപ വാങ്ങുമ്പോൾ ലതയുടെ കൈകൾ വിറച്ചിരുന്നു: 'ഇത് ഒന്നുമല്ല. നീ കൂടുതൽ പണമുണ്ടാക്കും. തുടർച്ചയായി സാധകം ചെയ്യണം. കഠിനാധ്വാനം കൊണ്ടേ നേട്ടമുണ്ടാക്കാനാവൂ....' നൗഷാദ് സാബ് ഭാവുകങ്ങൾ നേർന്നു.

'സാധനയിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ലത ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. 'മറാത്തിപ്പെണ്ണാ'ണ്; ഉച്ചാരണം ശരിയാവില്ല എന്നു മെഹ്ബൂബ് ഖാൻ പറഞ്ഞത് ഞാൻ കൂട്ടാക്കിയില്ല. 20 ദിവസം റിഹേഴ്‌സൽ നൽകിയാണ് അന്ദാസിൽ പാടിച്ചത്. ഗാനത്തിലെ ഓരോ പദത്തിന്റെയും ഉച്ചാരണം പറഞ്ഞുകൊടുത്തു. റെക്കോഡിങ് നടക്കുമ്പോൾ രാജ്കപൂർ, ദിലീപ്കുമാർ, മെഹ്ബൂബ് ഖാൻ എല്ലാവരുമുണ്ട്. ഞാൻ ലതാബായിയോട് പറഞ്ഞു: സംഗീതജ്ഞന്മാർ ഉൾപ്പെടെ ഇവിടെയുള്ളവരെല്ലാം പൊട്ടന്മാരാണെന്നു കരുതി പാടിക്കോ. ആത്മവിശ്വാസത്തോടെ പാടൂ... ട്യൂൺ എന്തെന്നു നിനക്കും എനിക്കും മാത്രമല്ലാതെ ആർക്കും അറിയില്ല'.

കോറസിൽ പാടുന്നതിൽപോലും ലതയ്ക്ക് അന്നു കുറച്ചിലില്ലായിരുന്നു. അനുജത്തിമാരെയും കോറസിൽ പാടാൻ കൊണ്ടുവരുമായിരുന്നു. ലതയുടെ വരവോടെ എത്ര വേഗത്തിലാണ് പഴയ ഗായികമാർ രംഗം ഒഴിഞ്ഞുപോയതെന്ന് നൗഷാദ് സാബ് അനുസ്മരിക്കുന്നു.

സി. രാമചന്ദ്രയുമായി ലത പ്രണയത്തിലായിരുന്നോ? ഏറെ ഗോസിപ്പുകൾ സൃഷ്ടിക്കപ്പെട്ട ആ ബന്ധത്തെക്കുറിച്ച് ജമാൽ വിശദമായി എഴുതുന്നുണ്ട്.

വെറും ഗായികമാത്രമല്ല ലത. സംഗീതത്തിന്റെ സമസ്തതലങ്ങളെയും കുറിച്ച് തികഞ്ഞ ധാരണകളുള്ള ഒരു കലാപ്രതിഭയാണവർ. ഗാനത്തിൽ വാക്കുകൾക്കുള്ള ഭാവനിർമ്മാണശേഷിയെക്കുറിച്ചും ഗാനചിത്രീകരണത്തിലെ ദൃശ്യാത്മക വ്യാഖ്യാനത്തെക്കുറിച്ചും സാഹിത്യമാണ്, ഈണമല്ല ആദ്യം രൂപം കൊളേളണ്ടതെന്നതിനെക്കുറിച്ചും വിദേശസംഗീതത്തിന്റെ അനുകരണത്തെക്കുറിച്ചും പാട്ടുകളിലെ ധാർമികച്യുതിയെക്കുറിച്ചും പാരമ്പര്യസംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗായകർക്കുണ്ടായിരിക്കേണ്ട അഭിനയചാതുരിയെക്കുറിച്ചും ഉപകരണസംഗീതത്തിന്റെ പ്രാമുഖ്യത്തെക്കുറിച്ചും ക്ലാസിക്കൽ, മെലഡി തുടങ്ങിയവയുടെ വൈകാരിക സാധ്യതകളെക്കുറിച്ചുമൊക്കെ ലത വിമർശനാത്മകവും വിശകലനാത്മകവുമായി വിശദീകരിക്കുന്നു.

വെറുമൊരു പാട്ടുകാരിയെന്ന നിലയിൽനിന്ന് തികഞ്ഞ സംഗീതകലാമർമ്മജ്ഞയെന്ന നിലയിലേക്ക് ലത മാറുന്നതിന്റെ തെളിവുകളാണ് ഈയധ്യായം. ഒരു ഭാഗം നോക്കുക:

'ഒരു സിനിമയുടെ സംഗീതം വിജയിക്കണമെങ്കിൽ അതിന്റെ സംവിധായകനു നല്ല സംഗീതബോധം ഉണ്ടായിരിക്കണമെന്നു ലത വിശ്വസിക്കുന്നു. രാജ്കപൂറിനെപ്പോലെ അത് ഉൾക്കൊണ്ട സംവിധായകർ അപൂർവമാണ്. ഗാനം താനെങ്ങനെയാണ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞുകരുമായിരുന്നു. കാമറാ പൊസിഷനെക്കുറിച്ചൊക്കെ അദ്ദേഹത്തിനു കണിശമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

പഴയ അഭിരുചിക്കാരനായിരുന്ന മെഹ്ബൂബ് ഖാൻ അന്ദാസോടു കൂടിയാണ് മാറിപ്പോയതെന്നു ലത അഭിപ്രായപ്പെടുന്നു. പിന്നീടാണ് ഓരോ പാട്ടിനും പ്രസക്തിയുള്ളവിധം അദ്ദേഹം ചിത്രീകരിക്കാൻ തുടങ്ങിയത്. കഥാപാത്രത്തിന്റെ വികാരങ്ങൾ അനാവരണം ചെയ്യാൻ സഹായകമായ രീതിയിൽ രംഗത്തിന് അനുസൃതമായ സംഗീതം നൽകുന്നതിൽ നൗഷാദും അദ്ദേഹത്തെ തുണച്ചു.

മിതഭാഷിയായ ബിമൽ റോയി ഗാനങ്ങളെപ്പറ്റി സംസാരിക്കാറേയില്ലെങ്കിലും സംഗീതബോധമുള്ള സംവിധായകനായിരുന്നു. അതേസമയം, പാട്ട് എങ്ങനെയാണ് ചിത്രീകരിക്കുകയെന്ന് ശാന്താറാം പറഞ്ഞുതരും - പാടാനാവില്ലെന്നേയുള്ളൂ. അദ്ദേഹത്തിന്റെ ഝനക് പായൽ ബാജെയിലെ ഗാനങ്ങളൊക്കെ ലത ഇഷ്ടപ്പെടുന്നു. പാട്ടുകൾ ഉൾപ്പെടെ എല്ലാ രംഗങ്ങളും താൻ ഉദ്ദേശിക്കുന്നവിധം തന്നെ ചിത്രീകരിക്കണമെന്നു നിർബന്ധമുള്ള സംവിധായകനാണ് ഗുൽസാർ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ലതയ്ക്ക് ഇഷ്ടമാണ്. ലത നിർമ്മിച്ച ലേകിൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഗുൽസാറായിരുന്നല്ലോ. ശാസ്ത്രീയസംഗീതത്തിൽ അവഗാഹമുള്ള ഋഷികേശ് മുഖർജി ഗാനം എങ്ങനെയാണ് ദൃശ്യവുമായി വിളക്കിച്ചേർക്കേണ്ടതെന്നു നിശ്ചയമുള്ള മറ്റൊരു സംവിധായകനായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സിത്താറിന്റെ നാദം അനുരണനങ്ങൾ സൃഷ്ടിക്കുന്നു.

ലതയ്ക്ക് ഏറെ പ്രിയംകരമായ സംഗീതോപകരണമാണ് സിത്താർ. തന്റെ പല ഗാനങ്ങൾക്കും സിത്താർ മീട്ടിയത് റയീസ് ഖാനാണെന്ന് ലത ഓർമിക്കുന്നു. ഉസ്താദ് വിലായത്ത് ഖാന്റെ ബന്ധുവാണ് അദ്ദേഹം. അമ്പതുകൾ തൊട്ട് പ്രശസ്തരായ പല ക്ലാസിക്കൽ സംഗീതജ്ഞരും സിനിമാസംഗീതവുമായി സഹകരിച്ചിട്ടുണ്ട്. ഉസ്താദ് അലി അക്‌ബർ ഖാൻ, ഉസ്താദ് അല്ലാരഖ, പണ്ഡിറ്റ് രവിശങ്കർ എന്നിവരെല്ലാം പല ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. അബ്ദുൽ ഹലീം ജാഫർ ഖാനെയും പന്നലാൽ ഘോഷിനെയും പോലുള്ളവർ സംഗീതോപകരണങ്ങളും സിനിമയ്ക്കുവേണ്ടി വായിച്ചിട്ടുണ്ട്. അനാർക്കലിയിൽ ലത പാടിയ യേ സിന്ദഗി ഉസി കി ഹൈ എന്ന പ്രശസ്ത ഗാനത്തിനു സിത്താർ മീട്ടിയത് അബ്ദുൽ ഹലീം ജാഫർ ഖാനാണ്. സീമയിലെ സുനോ ഛോട്ടി സി ഗുഡിയാ കി ലംബി കഹാനി എന്ന ഗാനത്തിനു സരോദിന്റെ അകമ്പടി നൽകിയത് അലി അക്‌ബർ ഖാൻ. ബസന്ത് ബഹാറിലെ മേ പിയാ തേരി തു മാനേ എന്ന ഗാനത്തെ പന്നലാൽ ഘോഷിന്റെ ബാംസുരി മധുരോദാരമാക്കുന്നു.

സിത്താർ വാദകനായ പണ്ഡിറ്റ് രവിശങ്കർ സത്യജിത് റേയുടെ ചിത്രങ്ങൾക്കു പുറമേ ചേതൻ ആനന്ദിന്റെയും (നീച്ചാ നഗർ), കെ.എ. അബ്ബാസിന്റെയും (ധർത്തി കെ ലാൽ), ഗുൽസാറിന്റെയും (അനുരാധ) ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അനുരാധയിലെ മിക്ക ഗാനങ്ങളും ലതാജിയാണ് പാടിയത്. അവ പോപുലറാവുകയും ചെയ്തു. ലളിതമായ ശാസ്ത്രീയസംഗീതമായിരുന്നു അവയുടേത്. നൗഷാദിനുവേണ്ടി റെക്കോഡ് ചെയ്യുന്നതുപോലെയല്ല രവിശങ്കറിനുവേണ്ടി ചെയ്യുന്നത്. റിഹേഴ്‌സലിൽതന്നെ ഒരു പ്രത്യേക രീതിയിലുള്ള ആലാപനമാണ് അദ്ദേഹം ആവശ്യപ്പെടുക.

ഉസ്താദ് ബിസ്മില്ലാ ഖാനുമായി ഒരു പടത്തിലെങ്കിലും സഹകരിച്ചുപ്രവർത്തിക്കാൻ കഴിയാത്തതിൽ ലതാജിക്കു ഖേദമുണ്ട്. ഷഹനായിയിൽ അവസാന വാക്കാണ് അദ്ദേഹം. മറ്റാരുടെ ഷഹനായ് കേട്ടാലും തൃപ്തിയാവില്ല. ഗുഞ്ച് ഉഠി ഷഹനായിയിൽ ഷഹനായ് ട്രാക്ക് റെക്കോഡ് ചെയ്തത് ഖാൻസാഹിബാണ്. റഫിയുടെ ദിൽകാ ഖിലോനാ ഹായേ ടൂട്ട് ഗയാ എന്ന പ്രസിദ്ധ ഗാനത്തിന് ഈണം നൽകിയതും അദ്ദേഹമാണെന്ന് പറയപ്പെടുന്നു.

രവിശങ്കറിന്റെ ആദ്യകാല സിത്താർ വാദനമാണ് ലത ഏറെ ഇഷ്ടപ്പെടുന്നത്. അലി അക്‌ബർ ഖാൻ സരോദ് വായിക്കുമ്പോൾ നാം ഇല്ലാതാകുന്നതുപോലെ തോന്നും. രണ്ടു കൈകൾ കൊണ്ടും സിത്താർ മീട്ടാൻ കഴിയുന്ന ഉസ്താദ് അലാവുദ്ദീൻ ഖാൻ ലതയെ സംബന്ധിച്ചിടത്തോളം ഒരു അദ്ഭുതം തന്നെയാണ്. സാരംഗിയിൽ പണ്ഡിറ്റ് രാം നാരായണൻ തന്നെയാണ് മാസ്റ്റർ. ശോകസാന്ദ്രതയുണ്ടാക്കാൻ കഴിയുന്ന ഒരുപകരണമാണത്. സന്തൂറും ലതാജിക്ക് പ്രയങ്കരം തന്നെയെങ്കിലും ഒരു സമയം ഒരു സ്വരം മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ എന്നത് അതിന്റെ പരിമിതിയായി കാണുന്നു. കാശ്മീരിലെ പരമ്പരാഗതമായ ഒരു സംഗീതോപകരണമായിരുന്ന സന്തൂറിന് ഇന്നത്തെ അംഗീകാരം നേടിക്കൊടുത്ത പണ്ഡിറ്റ് ശിവകുമാർ ശർമയെപ്പോലെ അത് കൈകാര്യം ചെയ്യാൻ ആർക്കുമാവില്ല.

ബസന്ത് ബഹാറിൽ താൻ പാടിയ മേ പിയാ തേരി തൂ മാനേ യാ ന മാനേ എന്ന ശങ്കർ-ജയ്കിഷൻ രചനയെ ഹൃദ്യമാക്കുന്നത് പന്നലാൽ ഘോഷിന്റെ ബാംസൂരി നാദമാണെന്ന് ലത പറയുന്നു'.

ലതാമങ്കേഷ്‌കറുടെ ജീവിതകഥയെ ഒരു കലാചരിത്രഗ്രന്ഥവും സംഗീതനിരൂപണഗ്രന്ഥവും ലതയെക്കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ള ലഘുവിജ്ഞാനകോശവുമാക്കി മാറ്റാൻ ജമാൽ കൊച്ചങ്ങാടിക്കു കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. അതേസമയം, ചലച്ചിത്രഗാനചരിത്രത്തിലും വിമർശനത്തിലും സംഗീതസംവിധായകർക്കു നൽകുന്ന പ്രാധാന്യം അപ്രമാദിത്വവും ഈ പുസ്തകത്തിന്റെ പ്രത്യേകതയുമാണ്.

 

ലതയുടെ കലാജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ രാജ്കപൂറിനെപ്പോലുള്ള ചുരുക്കം ചില സംവിധായകരെക്കുറിച്ചു പരാമർശിക്കുന്നതൊഴിച്ചാൽ സംഗീതസംവിധായകരും ഗായകരും മാത്രമുൾക്കൊള്ളുന്ന ഒരു ലോകമാണ് ഈ കലാരൂപത്തിന്റേത് എന്നൊരു ധാരണ ഈ ഗ്രന്ഥം പുലർത്തുന്നുണ്ട്. മജ്‌റുഹ് സുൽത്താൻപുരി മാത്രമാണ് (അതും, ലതയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധം മുൻനിർത്തി) ഈ ജീവചരിത്രത്തിൽ ഇടം കിട്ടുന്ന ഗാനരചയിതാവ്. ചലച്ചിത്രഗാനകലയെക്കുറിച്ചു നിലനിൽക്കുന്ന ഒരു ധാരണയുടെ ഫലമാണിതെന്നു കരുതാം. സിനിമ, സംവിധായകന്റേതാണ് എന്നതുപോലെ, ഗാനം സംഗീതസംവിധായകന്റേതാണ് എന്നതാണ് ആ ധാരണ. ഉസ്താദ് ഗുലാം ഹൈദർ മുതൽ ഏ.ആർ. റഹ്മാൻ വരെയുള്ള സംഗീതജ്ഞരാണ് ഈ ജീവചരിത്രത്തിൽ ലതയ്‌ക്കൊപ്പം സഞ്ചരിക്കുന്ന ഏക കലാവൃന്ദം. ഗായകരുടെ തെരഞ്ഞെടുപ്പും ഗാനത്തിന്റെ ചിട്ടപ്പെടുത്തലും മുതൽ പകർപ്പവകാശം വരെയുള്ള രംഗങ്ങളിൽ സംഗീതസംവിധായകരാണ് ഈ കാലമണ്ഡലത്തിന്റെ സാംസ്‌കാരിക ഉടമസ്ഥർ എന്നു വരുത്തുന്നുണ്ട് ഈ പുസ്തകം. ഒരു പരിമിതിയായല്ല, നിലപാടായാണ് ഈ വസ്തുതയെ കാണേണ്ടത് എന്നു തോന്നുന്നു.

മുതിരുമ്പോൾ സൈഗാളിനെ കല്യാണം കഴിക്കണമെന്നാഗ്രഹിച്ചിരുന്നു, കൊച്ചുകുട്ടിയായിരിക്കുമ്പോൾ, ലത. പക്ഷെ അവർ ഒരിക്കലും വിവാഹിതയായില്ല. പിതാവിന്റെ ജീവിതവും സാമ്പത്തികഭദ്രതയും തകർത്ത ചലച്ചിത്രത്തോടു പുലർത്തിയ ചരിത്രപരമായ കാവ്യനീതിയായി മാറി ലതയുടെ സംഗീതസപര്യ. ഈണത്തിന്റെ പിഴവും ഉച്ചാരണത്തിന്റെ വൈകല്യവും പിന്നിട്ട് ലത സ്വർഗീയ സ്വരത്തിന്റെ ലാവണ്യശൃംഗങ്ങൾ ഒന്നൊന്നായി കീഴടക്കി. ഒറ്റവാക്കിൽ പറഞ്ഞാൽ വിസ്മയകരമായിരുന്നു, സ്വരരാഗഗംഗയുടെ നാദപ്രവാഹംപോലെ പടർന്നൊഴുകിയ ലതയുടെ സംഗീതജീവിതം. അത്ഭുതത്തിൽ ഒട്ടും കുറയാത്ത ഒന്ന്.

പുസ്തകത്തിൽനിന്ന്:-

'രാമചന്ദ്രയുടെ ഈണവും ലതയുടെ നാദവും വല്ലാത്ത ചേർച്ചയായിരുന്നു. ഇരുവരും ചേർന്നു പാടിയ ഗാനങ്ങൾക്ക് കണക്കില്ല. സമുഖനായ സംഗീതസംവിധായകനും അനുഗൃഹിത ഗായികയും തമ്മിലുള്ള പ്രണയകഥ ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു.

അമ്പതുകളുടെ അവസാനത്തിൽ അത് ഉലഞ്ഞു. കാരണമെന്തായിരുന്നു? അതാർക്കും അറിഞ്ഞുകൂടാ. ലതയുടെ ജീവചരിത്രകാരനായ രാജുഭരതനോട് രാമചന്ദ്ര പറഞ്ഞത് ഇങ്ങനെയാണ്:

'ഞാൻ ലതയെ വിവാഹം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു '. രണ്ടു ഭാര്യമാരുണ്ടായിരുന്ന രാമചന്ദ്രയ്ക്ക് മറ്റൊരു വിവാഹം അജണ്ടയിലില്ലായിരുന്നു. 'ലത മാത്രമല്ല, മറ്റു പലരും എന്റെ ജീവിതത്തിലുണ്ടായിരുന്നു. എനിക്ക് ഇതൊക്കെ ഒരു വിനോദം മാത്രമായിരുന്നു. ഞാനത് അവരോട് പറയുകയും ചെയ്തു. ലതയില്ലാതെ സംഗീതരചന അസാധ്യമെന്ന അവസ്ഥയിലെത്തിയിരുന്നു ഞാൻ. എന്നാൽ വിവാഹം-അത്തരമൊരു ബന്ധം ഞാൻ ആഗ്രഹിച്ചതേയില്ല '.

മറാത്തിയിൽ എഴുതിയ ആത്മകഥയിൽ രാമചന്ദ്ര തന്റെ പ്രണയകഥ ഉൾപ്പെടെ പലതും വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. രാമചന്ദ്രയും ലതാമങ്കേഷ്‌കറും ഇടഞ്ഞുനിൽക്കുന്ന സമയത്താണ് ചൈനയുടെ ഇന്ത്യാ ആക്രമണത്തോട് ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട സംഗീതപരിപാടി നടക്കുന്നത്. 1962ൽ കവി പ്രദീപ് രചിച്ച ദേശാഭിമാനഗീതത്തിനു സംഗീതം നൽകിയത് രാമചന്ദ്രയാണ്. കവി പ്രദീപ് നിർദ്ദേശിച്ചതുപോലെ ലതയും ആശാഭോസ്‌ലെയും ചേർന്നുള്ള ഒരു യുഗ്മഗാനമായിട്ടാണ് അത് രാമചന്ദ്ര സങ്കൽപ്പിച്ചത്:

യേ മേരെ വതൻ കേ ലോഗോം
സരാ ആംഖ് മേ ഭർ ലോ പാനി...

ആദ്യ വരി ലതയ്ക്ക്, രണ്ടാമത്തെ വരി ആശയ്ക്ക്. അക്കാലത്ത് തനിക്കുണ്ടായിരുന്ന പ്രശസ്തി കൊണ്ട് മാത്രമാണ് ആ മഹാസമ്മേളനത്തിൽ സംഗീതരചനയ്ക്ക് ക്ഷണിക്കപ്പെട്ടതെന്ന് രാമചന്ദ്രയ്ക്ക് ഉറപ്പുണ്ടായിരുന്നു. ബോംബെയിൽ നിന്ന് ആശയ്ക്കുകൂടി എയർ ടിക്കറ്റ് റിസർവ് ചെയ്യുകയും ചെയ്തു. ബോംബെ വിടുംനേരം ആശയെ വിളിക്കുകയും ചെയ്തു. ആശ പറഞ്ഞു: 'എനിക്ക് ഏറെ ആഗ്രഹമുണ്ടെങ്കിലും ദീദി അതിന് അനുവദിക്കില്ല'.

ആശ ഡൽഹിയിൽ പോയില്ല, പാടിയതുമില്ല. ലത തനിച്ചുതന്നെ ആ പാട്ടുപാടി. പ്രത്യേക റെക്കോഡായി പുറത്തിറങ്ങുകയും ചെയ്തു. അക്കാലത്ത് ഇന്ത്യയുടെ ചുണ്ടുകളിൽ മുഴുവൻ ലതയായിരുന്നു - അവരുടെ കരിയർഗ്രാഫ് കുത്തനെ ഉയർത്തിയ ചലച്ചിത്രേതര ഗാനം. വേദിയിൽ ലതയെ അവതരിപ്പിച്ച ദിലീപ്കുമാർ, സംഗീതരചയിതാവായ തന്റെ പേർ സൂചിപ്പിക്കുകപോലും ചെയ്യാതിരുന്നത് രാമചന്ദ്രയെ വല്ലാതെ വേദനിപ്പിച്ചു. അത് അദ്ദേഹം മുഖത്തുനോക്കി ചോദിക്കുകയും ചെയ്തു:

'യൂസുഫ്, താങ്കൾക്ക് അറിഞ്ഞുകൂടായിരുന്നോ, അത് ഞാനാണ് ട്യൂൺ ചെയ്തതെന്ന്?'

'ഏയ്, ഞാനറിയില്ല!'

'അഭിനയം നിർത്തൂ. താങ്കൾക്കറിയാമായിരുന്നു'.

'ദിപീപ്കുമാറിനെ ആരും ഡിക്‌റ്റേറ്റ് ചെയ്തിട്ടില്ല' - നടൻ തിരിച്ചടിച്ചു.

'ഒരുകാലത്ത് രാമചന്ദ്ര ലതയെ ഡിക്‌റ്റേറ്റ് ചെയ്തു, ഇന്നു ലത ദിലീപ്കുമാറിനെ ഡിക്‌റ്റേറ്റ് ചെയ്യുന്നു' എന്ന രാമചന്ദ്രയുടെ വാക്കുകൾ ഉദ്ധരിച്ചാണ് രാജുഭരതൻ ഈ വിവാദപർവം അവസാനിപ്പിക്കുന്നത്. ദിലീപ്കുമാറിനു വേണ്ടിയും രാജ്കപൂറിനുവേണ്ടിയുമെല്ലാം പിന്നണിയിൽ പാടിയിട്ടുള്ള ഗായകനാണ് രാമചന്ദ്ര.

എന്തായിരുന്നാലും ലതയുമായുള്ള ബന്ധം വഷളായപ്പോൾ അത് രാമചന്ദ്രയുടെ സർഗാത്മകതയെയും ബാധിച്ചു. പിന്നീട് സംഗീതം നൽകിയ നവ്‌രംഗ് (1959), പൈഗാം (1959), ആഞ്ചൽ (1960) എന്നീ ചിത്രങ്ങളിലൊന്നും പഴയതുപോലെ മെലഡി സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തലത് മഹ്മൂദിനെയും ലതയെയും എന്നതുപോലെ മഹേന്ദ്ര കപൂറിനെയും ആശാഭോസ്‌ലെയെയും ചേർത്ത് തന്റെ ഭാവനയ്ക്കനുസൃതമായി പാടിക്കാനുമായില്ല.

ഒരിടവേളയ്ക്കു ശേഷം ശാന്താറാമാണ് സ്ത്രീ (1961), ബഹുറാണി (1963) എന്നീ ചിത്രങ്ങളിൽ രാമചന്ദ്രയെയും ലതയെയും ഒന്നിച്ചുകൊണ്ടുവന്നത്. സ്ത്രീയിലെ ഓ നിർദയീ പ്രീതം ലത അസാമാന്യമായ ഭാവചാതുര്യത്തോടെ പാടി ഫലിപ്പിച്ചു. ഒരർഥത്തിൽ ഒ.പി. നയാർ പറഞ്ഞതിൽ അൽപം ശരിയുണ്ട്: ' ലത എന്ന ഗായികയുടെ മൗലിക സിദ്ധി പുറത്തുകൊണ്ടുവന്ന, അവർക്ക് വ്യക്തമായ ഒരു ശൈലി ഉണ്ടാക്കിക്കൊടുത്ത സംഗീതസംവിധായകനാണ് സി. രാമചന്ദ്ര' .

ഓ നിർദയീ പ്രീതം റെക്കോഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ലതയുടെ സ്വരത്തിൽ ഒരപസ്വരമുള്ളതായി രാമചന്ദ്രയ്ക്കു തോന്നി. അങ്ങനെ വരാറില്ല. സംഗീതസംവിധായകന്റെ കാബിനിൽ നിന്നു മൈക്കിലൂടെ രാമചന്ദ്ര വിളിച്ചുപറഞ്ഞു. ശാന്താറാം തിരക്കാക്കിയതുകൊണ്ട് കേട്ടില്ല. അത് ആ രീതിയിൽ തന്നെ റെക്കോഡിലും വന്നുവെന്നു രാമചന്ദ്ര.

ഏതായാലും ഷംഷാദിനോട് കാണിച്ച 'അന്യായ'ത്തിനു രാമചന്ദ്ര പ്രായശ്ചിത്തം ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് ഷംഷാദ് ബീഗത്തിന്റെ ചലച്ചിത്രജീവിതത്തിന്റെ രജതജൂബിലിയിലേക്ക് ക്ഷണിക്കാൻ ചെന്നപ്പോൾ രാമചന്ദ്ര പറഞ്ഞു: 'ഞാൻ തീർച്ചയായും വരും; പാടുകയും ചെയ്യും'. വേദിയിൽ ഷംഷാദിനോടൊപ്പം ആനാ മേരി ജാൻ സൺഡേ രാമചന്ദ്ര പാടിയപ്പോൾ സദസ്സ് ആവേശം കൊണ്ട് തുള്ളുകയായിരുന്നു. ക്രോസ് ബിയിൽ നിന്നു പ്രചോദനം വരിച്ച് സൃഷ്ടിച്ച ആ ഗാനം രണ്ടുവിധത്തിൽ ഈണപ്പെടുത്തിയിരുന്നു രാമചന്ദ്ര. ഷംഷാദ് ബീഗവും മീനാകപൂറുമാണ് ചിത്രത്തിൽ പാടിയത്. തന്നെ പുതിയ ജനുസ്സിലുള്ള സംഗീതസംവിധായകനാക്കിയ ഗാനമാണതെന്നു രാമചന്ദ്ര പറയാറുണ്ടായിരുന്നു. തന്റെ കാലത്തെ സംഗീതശിൽപികളിൽ നിന്ന് രാമചന്ദ്രയെ അത് വ്യത്യസ്തനാക്കി. ലാറ്റിനമേരിക്കൻ സംഗീതത്തിന്റെ സ്വാധീനമുണ്ടായിരുന്നു അദ്ദേഹത്തിൽ. പിന്നെ മറാത്തി ഭാവഗീതിന്റെയും നാടൻ പാട്ടുകളുടെയും ചേരുവകൾ... മറാത്തിയും ഹിന്ദിയും കലർന്ന മിശ്രിതം.

നിരന്തരമായ മദ്യപാനം കാരമം കാൻസറും പ്രമേഹവുമൊക്കെ പിടികൂടി 1982ൽ ബോംബെയിൽ വെച്ച് മരിക്കുമ്പോൾ ചിതൽകർ രാമചന്ദ്രയ്ക്ക് 63 വയസ്സുണ്ടായിരുന്നു. അനിൽ ബിശ്വാസും നൗഷാദും ഒ.പി. നയാറും എസ്.ഡി. ബർമനും ശങ്കർ-ജയ്കിഷന്മാരുമെല്ലാം ഒരേ സ്വരത്തിൽ അസാധാരണ പ്രതിഭയെന്ന് വിശേഷിപ്പിച്ച രാമചന്ദ്രയോട്, തന്നെക്കാൾ 11 വയസ്സ് ഇളപ്പമുണ്ടായിരുന്ന ലതാ മങ്കേഷ്‌കർക്ക് പ്രണയമുണ്ടായിരുന്നോ? അത്തരം സ്വകാര്യങ്ങളൊന്നും ലത വിളിച്ചുപറയാറില്ല. ഇനി പറയുമെന്നും തോന്നുന്നില്ല. അതൊക്കെ അടഞ്ഞ അധ്യായങ്ങളായിത്തന്നെ അവശേഷിക്കും.

ലതാമങ്കഷ്‌കർ: സംഗീതവും ജീവിതവും
ജമാൽ കൊച്ചങ്ങാടി
ലിപി പബ്ലിക്കേഷൻസ്
വില: 325 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP