Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഖസാക്കി'ന്റെ സാംസ്‌കാരിക ജീവിതം

'ഖസാക്കി'ന്റെ സാംസ്‌കാരിക ജീവിതം

ഷാജി ജേക്കബ്‌

രനൂറ്റാണ്ടു തികയുന്ന ഖസാക്കിന്റെ ഇതിഹാസം മലയാളസാഹിത്യത്തിൽ ആധുനികതാവാദത്തിന്റെ ക്ലാസിക്കായി മാറിയതെങ്ങനെ? ഏറ്റവും പ്രശസ്തമായ മലയാളനോവലിന്റെ പുനർവായന.

മലയാളനോവലിലെ ഏറ്റവും പ്രസിദ്ധമായ ആരംഭവാക്യവും ഖണ്ഡികയും 'ഖസാക്കിന്റെ ഇതിഹാസ'ത്തിലാണുള്ളത്. അവസാനവാക്യവും ഖണ്ഡികയും അങ്ങനെതന്നെ. ഇതൊരു യാദൃച്ഛികതയല്ല. മലയാളത്തിൽ നോവലിന്റെ കല ഭാഷയിലും ഭാഷണത്തിലും കൈവരിച്ച ഉയരങ്ങളുടെ ഏറ്റവും മികച്ച മാതൃകയായി മാറുകയായിരുന്നു, ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലവും 'ഖസാക്ക്'. ഇന്നും ഖസാക്കിനെ മറികടക്കുന്ന മറ്റൊരു മാതൃകാപാഠം 'ചരിത്രവിജ്ഞാനീയപര'-മായ നോവലെഴുത്തിലൊഴികെ മലയാളത്തിൽ ഭാവനചെയ്യപ്പെട്ടിട്ടില്ല.

നോവലിന്റെ സാംസ്‌കാരികജീവിതം രൂപംകൊള്ളുന്നതിന് പല മാനങ്ങളുണ്ട്. അച്ചടിയുടെയും ആധുനികതയുടെയും ഗദ്യത്തിന്റെയും വായനയുടെയും സംയുക്തനിർമ്മിതിയെന്ന നിലയിൽ നോവൽ സംസ്‌കാരവ്യവസായത്തിന്റെ ഏറ്റവും ജനകീയമായ സാഹിതീയരൂപമാണല്ലോ. പാശ്ചാത്യലോകത്ത് കഴിഞ്ഞ നാലുനൂറ്റാണ്ടുകാലവും അതങ്ങനെയായിരുന്നു; മലയാളത്തിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലവും. വായനയുടെ ചരിത്രജീവിതമാണ് നോവലിന്റെ സാംസ്‌കാരികജീവിതത്തിന്റെ അടിത്തറ. 1850-കളിൽ എഴുത്താരംഭിച്ച കീഴാള-ദലിത് നോവലുകളും 1890-കളിൽ ആരംഭിക്കുന്ന സവർണ-വരേണ്യനോവലുകളും 1940-കളിലെഴുതപ്പെടുന്ന മധ്യവർഗ-രാഷ്ട്രീയ നോവലുകളും 1950-കളിലെഴുതപ്പെടുന്ന ജനപ്രിയ-സ്ത്രീ നോവലുകളും 1950-കളിൽതന്നെ ആരംഭിക്കുന്ന ആധുനികതാവാദനോവലുകളും 1990-കളിലും പിന്നീട് പുതിയ നൂറ്റാണ്ടിലും എഴുതപ്പെട്ടുതുടങ്ങുന്ന ആധുനികാനന്തരനോവലുകളും അതാതു കാലങ്ങളിലും പിൽക്കാലത്തും വായിക്കപ്പെട്ട രീതികളാണ് ഈ വിശകലനത്തിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

യഥാക്രമം ഘാതകവധവും സരസ്വതീവിജയവും; ഇന്ദുലേഖയും ധർമ്മരാജയും; രണ്ടിടങ്ങഴിയും അയൽക്കാരും; പാടാത്ത പൈങ്കിളിയും നാലുകെട്ടും; സുന്ദരികളും സുന്ദരന്മാരും ആൾക്കൂട്ടവും; ദൈവത്തിന്റെ വികൃതികളും ആലാഹയുടെ പെണ്മക്കളും; പാലേരിമാണിക്യവും ആരാച്ചാരും പ്രതിനിധാനം ചെയ്യുന്ന ഈ ഏഴ് നോവൽമണ്ഡലങ്ങളിലും ഖസാക്കിനെ മറികടക്കുന്ന ക്ലാസിക്കൽ പദവി കൈവരിക്കാൻ മറ്റൊരു രചനയ്ക്കായിട്ടില്ല. ചന്തുമേനോൻ, സി.വി. രാമൻപിള്ള, ബഷീർ, തകഴി, ഉറൂബ്, വി.കെ.എൻ, കോവിലൻ, വിജയൻ, മുകുന്ദൻ, ആനന്ദ് എന്നിങ്ങനെ മലയാളത്തിലെ ഏറ്റവും മികച്ച പത്ത് നോവലിസ്റ്റുകൾക്കും ബാധകമാണ് ഈ പ്രസ്താവന. എന്തുകൊണ്ട്?

രണ്ടു ജന്മങ്ങളുണ്ടായ മലയാളത്തിലെ ഏക നോവലാണ് ഖസാക്കിന്റെ ഇതിഹാസം. 1969-ൽ പുറത്തിറങ്ങിയ ഖസാക്കിന് 1994-ലാണ് ഇംഗ്ലീഷ് വിവർത്തനമുണ്ടായത്. വിജയൻതന്നെ നിർവഹിച്ച ഈ തർജുമ തികച്ചും പുതിയ ഒരു ഖസാക്കിന്റെ രചനയായി മാറി. മലയാളത്തിൽ മറ്റൊരു നോവലിനുമുണ്ടായിട്ടില്ല ഈ വിവർത്തനരാഷ്ട്രീയവും സംസ്‌കാരവും. ഈ വിവർത്തനത്തിന്റെ മാനിഫെസ്റ്റോ എന്നു വിളിക്കാവുന്ന ഒരു പുസ്തകം 1989-ൽ വിജയൻ രചിക്കുകയുണ്ടായി-'ഇതിഹാസത്തിന്റെ ഇതിഹാസം'. മൂന്നു വസ്തുതകളാണ് ഈ പുസ്തകത്തിൽ വിജയൻ ഊന്നിപ്പറയുന്നത്. ഒന്ന്, ഖസാക്കിന്റെ എഴുത്തിനുപിന്നിൽ ഒരുപതിറ്റാണ്ടിലധികം കാലം താനനുഭവിച്ച ഭാവസംഘർഷങ്ങൾ. രണ്ട്, ഖസാക്കിന്റെ ലാവണ്യഘടന. മൂന്ന്, ഖസാക്കിന്റെ പിൽക്കാലജീവിതം. ഈ മൂന്നാമത്തെ ഘടകം വിജയന്റെ സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളെ അടിമുടി പുതുക്കിപ്പണിത നോവലുകളുടെയും കഥകളുടെയും ലേഖനങ്ങളുടെയും കാർട്ടൂണുകളുടെയും വലിയൊരു നിരയ്ക്കുതന്നെ രൂപം നൽകുന്നുണ്ട്. ഖസാക്കിൽ തുടക്കമിടുകയും മറ്റു കൃതികൾ ഏറ്റെടുക്കുകയും ചെയ്ത രാഷ്ട്രീയ, പാരിസ്ഥിതിക, ആധ്യാത്മിക ജീവിതങ്ങളുടെ കാൽനൂറ്റാണ്ടു നീണ്ട ചരിത്രത്തിന്റെ ഏറ്റുപറച്ചിലാണത്. അതുകൊണ്ടുതന്നെ 'Legends of Khasak' ഖസാക്കിന്റെ ഇതിഹാസത്തിനുണ്ടായ കേവല വിവർത്തനമല്ല, വീണ്ടെഴുത്താണ് (Rewriting). വിവർത്തനം പുനഃസൃഷ്ടിയായി മാറുന്നതിന്റെ ഏറ്റവും വിഖ്യാതമായ മലയാളമാതൃക. ഒരെഴുത്തുകാരൻ തന്റെതന്നെ കൃതിക്കുമേൽ ഈവിധം ഇടപെടുകയും പുനർവായനയുടെ അസാധാരണമായ ഒരന്തരീക്ഷം രൂപപ്പെടുത്തുകയും അതനുസരിച്ചുള്ള ഒരു വിവർത്തനപാഠം നിർമ്മിക്കുകയും ചെയ്യുന്നത് ഇതാദ്യമായാണ് മലയാളത്തിൽ. എന്തായാലും ഖസാക്കിന്റെ സാംസ്‌കാരികജീവിതത്തെ അനന്യമാക്കുന്ന നിരവധി ഘടകങ്ങളിലൊന്ന് ആ നോവലിനു കൈവന്ന ഈ ഇരട്ട ജന്മമാണ്.

ആഷാമേനോൻ, വി. രാജകൃഷ്ണൻ, കെ. പി. അപ്പൻ, ബി. രാജീവൻ, ഇ.വി. രാമകൃഷ്ണൻ, പി.കെ. രാജശേഖരൻ, സുനിൽ പി. ഇളയിടം എന്നിങ്ങനെ ഏഴു നിരൂപകരുടെയെങ്കിലും സൂക്ഷ്മവും വ്യതിരിക്തവുമായ പഠനങ്ങൾ ഖസാക്കിന്റെ അക്കാദമികജീവിതത്തെ സമ്പന്നമാക്കിയിട്ടുണ്ട്. നിരവധി പഠനങ്ങൾ വേറെയുമുണ്ടെങ്കിലും മേല്പറഞ്ഞ നിരൂപകരാണ് ഖസാക്കിന്റെ ലാവണ്യരാഷ്ട്രീയങ്ങളെ ഏറ്റവും അടുത്തറിഞ്ഞു വിശദീകരിച്ചിട്ടുള്ളത്.

ഭാഷയിലാണ് ആഷാമേനോന്റെ മുഖ്യ ഊന്നൽ. ലോറൻസ് ഡ്യൂറലിന്റെയും എഡ്വേർഡ് മങ്കിന്റെയും ഭാവലോകങ്ങളോടുപോലും താരതമ്യം ചെയ്ത് ഭാഷയുൾപ്പെടെ നിരവധി വിഷയങ്ങൾ വിശകലനം ചെയ്യുന്നു, രാജകൃഷ്ണൻ. വിഷയാസക്തിയും യോഗാനുഭൂതിയും പോലുള്ള വൈരുധ്യങ്ങളെ സമീകരിക്കുന്നതിൽ ഖസാക്ക് പുലർത്തുന്ന വേറിട്ട സാധ്യതകൾ, ഭാഷ, അസ്തിത്വവാദം തുടങ്ങിയവ മുൻനിർത്തിയാണ് അപ്പന്റെ ഖസാക്ക് വായന. ഖസാക്കിന്റെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയവിമർശനബോധത്തെ സയുക്തികം വിശദീകരിക്കുന്നു, രാജീവൻ. ആധുനികതയെയും അക്ഷരത്തെയും കൂട്ടിയിണക്കി ഖസാക്കിന്റെ ജ്ഞാനലോകങ്ങളെ നോവലിന്റെ ബഹുസ്വരതയ്ക്കാധാരമായി വ്യാഖ്യാനിക്കുന്നു, ഇ.വി. രാമകൃഷ്ണൻ. പിതൃബിംബത്തിന്റെ ഘോരദുഃഖങ്ങൾ വിജയന്റെ എക്കാലത്തെയും ജീവിതബോധത്തിന്റെ സത്തയും സാക്ഷാത്കാരവുമായി ചൂണ്ടിക്കാണിക്കുന്നു, രാജശേഖരൻ. രാഷ്ട്രീയാബോധം എന്ന നിലയിൽ ഖസാക്കിൽ ദമിതമായിരിക്കുന്ന ചരിത്രത്തെ അപഗ്രഥിക്കുന്നു, സുനിൽ.

ഇ.വി. രാമകൃഷ്ണന്റെ നിരീക്ഷണത്തിൽ നിന്നൊരുഭാഗം നോക്കുക: 'രവി വരിക്കുന്ന സുഷുപ്തി ഒരുത്തരമല്ല. തന്റെ സാമൂഹികസന്ദർഭത്തിൽ നിക്ഷിപ്തമായ ഛിദ്രവാസനകളുടെ ഇരയാവുകയാണ് രവി ചെയ്യുന്നത്. നമ്മുടെ ധാരണകളിൽ സത്യവും മിഥ്യയും കൂടിക്കലരുന്നതെങ്ങനെ എന്നു കാണിക്കാനുതകുന്ന ബഹുസ്വരതയുടെ ഭാഷ രൂപപ്പെടുത്തിയതിലൂടെയാണ് സമകാലിക ജീവിതസമസ്യകളെ വിജയൻ ഉൾക്കൊണ്ടത്. വിജയന്റെ ആധുനികത, നിശിതമായൊരു നിരൂപണബുദ്ധിയാണ്. ഭാഷയെ പ്രത്യയശാസ്ത്രപരമായ ആയുധമായി ഉപയോഗിച്ചുകൊണ്ട് അർഥകല്പനകളായി നാം സ്വീകരിച്ചിരിക്കുന്ന ആചാരങ്ങളെയും ഭദ്രമായ ഭാഷ്യങ്ങളായി നാം തലോലിക്കുന്ന മിഥ്യകളെയും വിജയൻ ഭേദിക്കുന്നു'.

ആൽബർ കാമു, സാമുവൽബക്കറ്റ്, ലോറൻസ് ഡ്യൂറെൽ തുടങ്ങിയ യൂറോപ്യൻ ആധുനികതാവാദത്തിന്റെ പ്രമുഖ പ്രതിനിധികളിൽനിന്ന് ഖസാക്ക് സ്വീകരിക്കുന്ന ആഖ്യാനത്തിന്റെ ലാവണ്യരാഷ്ട്രീയത്തെ പല നിരൂപകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയംതന്നെ, ആധുനികതാവാദത്തിന്റെ 'ക്ലീഷേ'കളിൽനിന്ന് ഖസാക്ക് സമർഥമായി രക്ഷപെട്ടതെങ്ങനെയെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് മേതിൽ രാധാകൃഷ്ണൻ 1971-ൽ എഴുതിയ പഠനം ഇങ്ങനെയാണവസാനിക്കുന്നത്: 'ഇതിനപ്പുറത്ത് മലയാളത്തിൽ കവിതയില്ല'.

സമൂഹമല്ല, വ്യക്തിയാണ് പ്രധാനം എന്നു തിരിച്ചറിഞ്ഞ ആധുനികതാവിമർശനത്തിന്റെയും ആധുനികതാവാദത്തിന്റെയും മലയാളത്തിലെ ഏറ്റവും മികച്ച സാഹിതീയ പ്രഖ്യാപനങ്ങളിലൊന്നാണ് ഖസാക്ക് (മറ്റൊന്ന് 'ആൾക്കൂട്ട'-മാണ്). അതേസമയംതന്നെ, നോവലെന്നത് വ്യക്തിയുടെ മാത്രം ജീവിതവും അനുഭവവും കഥയും ഭാഷണവുമല്ല എന്ന തിരിച്ചറിവും ഖസാക്കിനുണ്ട്. നിശ്ചയമായും രവിയുടെ കഥയും ജീവിതവും കാഴ്ചയും കലയുമല്ല ഈ നോവൽ. ഒരു ദേശത്തിന്റെ എത്രയെങ്കിലും കഥകളും കാഴ്ചകളും കൊണ്ടു നെയ്‌തെടുത്ത ജീവിതകലയുടെ മാന്ത്രികപ്പരവതാനിയാണ്. മതം, ജാതി, വംശം, വർഗം, ലിംഗം, ദേശം, ഭാഷ എന്നിവയുടെ പലമകളും ബഹുലതകളും സ്ഥലകാലങ്ങളുടെ അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും മുദ്രണം ചെയ്ത ആഖ്യാനഭൂപടമാണ് ഖസാക്കിന്റെ ഇതിഹാസം. ആധുനികതയുടെ ഭാവസംഘർഷങ്ങൾ. മിത്തുകളുടെ അതീതലോകങ്ങൾ. മനുഷ്യബന്ധങ്ങളുടെ ജ്ഞാതവും അജ്ഞാതവുമായ ഏറ്റിറക്കങ്ങൾ. ഒറ്റയായും പറ്റമായും ജീവിക്കുന്ന ജനതകളുടെ വിധിവൈപരീത്യങ്ങൾ. ജ്ഞാനസംഘാതങ്ങൾ. ജനിമൃതികളുടെ അനാദികാലം തൊട്ടുള്ള ഖേദപർവങ്ങൾ. വിരക്തിയുടെയും ആസക്തിയുടെയും വിചിത്രസംയുക്തങ്ങൾ- ഖസാക്ക് മലയാളനോവലിൽ സൃഷ്ടിച്ച ആഖ്യാനകലയുടെ വിസ്മയം അരനൂറ്റാണ്ടിനിപ്പുറവും തെല്ലും പഴകിയിട്ടില്ല.

1940-കളുടെ കാലഭൂപടമാണ് ഖസാക്കിന്റെ ആഖ്യാനപരമായ ചരിത്രസന്ധി. അമേരിക്കയിൽ ഗവേഷണം നടത്താൻ ലഭിച്ച അവസരം വേണ്ടെന്നുവച്ച് ഏകാധ്യാപകവിദ്യാലയം എന്ന സർക്കാർ സ്ഥാപനം നടത്താൻ ഖസാക്കിലെത്തുന്ന രവിയാണ് നോവലിലെ കഥാപാത്രങ്ങളിലൊരാൾ. ഖസാക്കിൽ നിലവിൽ രണ്ടു വിദ്യാലയങ്ങളുണ്ട്. മുസ്ലിം കുട്ടികൾക്കായി അള്ളാപ്പിച്ച മൊല്ലാക്ക നടത്തുന്ന ഓത്തുപള്ളിയും ഹിന്ദു കുട്ടികൾക്കായി എഴുത്തുപള്ളിയും. ആറുനാഴിക അകലെ, കൂമൻകാവിലാണ് പൊതുവിദ്യാലയം. അതു നടത്തി ധനികനായ ഈഴവൻ, കേമനോടുള്ള ജാതിവെറിമൂലം ഖസാക്കിലെ ചെറുകിടജന്മി ശിവരാമൻനായർ തന്റെ ഞാറ്റുപുര ഏകാധ്യാപകവിദ്യാലയത്തിനു വിട്ടുകൊടുക്കുന്നു. സ്‌കൂളിനെ എതിർക്കുന്ന മുസ്ലിങ്ങളോടുള്ള വൈരം വേറെ. ഞാറ്റുപുരയിൽ ജാരനെ സ്വീകരിക്കുന്ന ഭാര്യ നാരായണിയോടുള്ള പകയും രോഗിയും ഷണ്ഡനുമായ ശിവരാമൻനായരുടെ തീരുമാനത്തിനുപിന്നിലുണ്ട്.

ഖസാക്കിന്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു. പക്ഷെ അയാളുടെ എതിർപ്പുകൾ വിലപ്പോയില്ല. തുന്നൽക്കാരൻ മാധവൻനായർ മാത്രമാണ് ഖസാക്കിൽ രവിക്കു തുണയും കൂട്ടുമായത്. കുപ്പുവച്ചനും മുങ്ങാങ്കോഴിയും അലിയാരും നൈസാമലിയും കുട്ടാടൻ പൂശാരിയും ഗോപാലുപ്പണിക്കരും രാമച്ചാരും കുട്ടാപ്പുനരിയും.... ഖസാക്കിലെ ആണുങ്ങൾ ഒരിടത്ത്. നാരായണിയും തിത്തിബിയുമ്മയും മൈമുനയും കേശിയും നീലിയും ആബിദയും ചാന്തുമ്മയും കല്യാണിയും കോടച്ചിയുമുൾപ്പെടെയുള്ള സ്ത്രീകൾ വേറൊരിടത്ത്. സ്‌കൂൾ ഇൻസ്‌പെക്ടർ ഒറ്റയ്‌ക്കൊരിടത്ത്. അപ്പുക്കിളി, കുഞ്ഞാമിന, കുഞ്ഞിനൂറ്, ചാന്തുമുത്തു, കരുവ് തുടങ്ങിയ കുട്ടികൾ വേറൊരുവശത്ത്. രവിയുടെ ഓർമയിലും പ്രജ്ഞയിലും സന്നിഹിതരാകുന്ന അച്ഛനും അമ്മയും ചെറിയമ്മയും രവിയെ കാണാനെത്തുന്ന പത്മയും ഇനിയുമൊരുവശത്ത്.

ഈയൊരു ചക്രവ്യൂഹത്തിനുപുറത്താണ് ഖസാക്കിലെ ഓരോ മനുഷ്യരുടെയും വർത്തമാനകാലകഥകളും ഭൂതചരിതങ്ങളും നോവലിലെ ഇതിഹാസപാഠങ്ങളായി രൂപപ്പെടുന്നത്. പകർച്ചവ്യാധികൾ. മരണങ്ങൾ. കാമായനങ്ങൾ. ദൈവജ്ഞാനങ്ങൾ. മന്ത്രവാദങ്ങൾ. ഭൂതപ്രേതങ്ങൾ. ആത്മാക്കൾ. ബാധകൾ. ജന്മാന്തരങ്ങൾ. ആത്മശാപങ്ങൾ. മിയാൻഷേക്ക് തങ്ങളുടെയും ഭഗവതിയുടെയും അതീതപാരമ്പര്യങ്ങൾ - ഖസാക്കിന്റെ ഭൂതയാഥാർഥ്യങ്ങൾക്കും വർത്തമാനജീവിതങ്ങൾക്കും യുക്തിയും അയുക്തിയും തമ്മിലുള്ള ഭേദവിചാരങ്ങൾ ഏതുമുണ്ടായിരുന്നില്ല. പ്രകൃതിയും സംസ്‌കൃതിയും തമ്മിലും ഭൗതികതയും ആധ്യാത്മികതയും തമ്മിലും മിത്തും ചരിത്രവും തമ്മിലുള്ള അസാമാന്യമായ കൂടിക്കലരൽ ഖസാക്കിന്റെ ലാവണ്യപദ്ധതിക്കു നൽകുന്ന വേറിട്ട സ്വരൂപവും ഇങ്ങനെതന്നെ. വൈരുധ്യങ്ങളവസാനിച്ച ആധുനികാനന്തര ലോകബോധത്തിന്റെ സാഹിത്യപാഠമാണ് ഖസാക്കിന്റെ ഇതിഹാസം എന്നുവേണമെങ്കിലും പറയാം.

ഈ നോവലിന് മലയാളവായനയിൽ മൗലികമായ ഒരു സാംസ്‌കാരിക ജീവിതം നിർമ്മിച്ചുകൊടുത്ത ഘടകങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്, ആധുനികതാവാദത്തിന്റെ ലാവണ്യദർശനം - തീർച്ചയായും യൂറോ-അമേരിക്കൻ മോഡേണിസത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയമാണ് മലയാളത്തിലും ആധുനികതാവാദ കലാസാഹിത്യങ്ങളുടെ ലാവണ്യഘടന നിർണയിച്ചത്. സമൂഹത്തെക്കാൾ വ്യക്തിക്കും സാമൂഹികതയെക്കാൾ വൈയക്തികതക്കും കൈവന്ന പ്രാധാന്യം വ്യക്തിയെ കേന്ദ്രീകരിച്ചു രൂപം കൊണ്ട നിരവധിയായ തത്വചിന്തകളുടെകൂടി ഫലമായിരുന്നു. ജീവിതം, മരണം, പലായനം, അധികാരം, അന്വേഷണം, ആനന്ദം, തൃപ്തി, പാപം, പ്രണയം, രതി, കുറ്റബോധം, പക, ഹിംസ തുടങ്ങിയവയെക്കുറിച്ചുയർന്നുവന്ന പുതിയ കാഴ്ചപ്പാടുകൾ ഏതാണ്ടൊന്നടങ്കം ആധുനികതാവാദസാഹിത്യത്തിന്റെ മൗലികഭാവധാരകളായി കണക്കാക്കപ്പെട്ടു തുടങ്ങി. അസംബന്ധതാബോധം, നിഷേധം, അരാജകവാദം, ശൂന്യതാവാദം, മൃത്യുബോധം എന്നിവയൊക്കെ അസ്തിത്വദർശനത്തിന്റെ ഭിന്ന ഭാവങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. ആധുനികതയോടുള്ള കടുത്ത വിയോജിപ്പും അതിലുള്ള അവിശ്വാസവുമായിരുന്നു ഇവരുടെ മുഖമുദ്ര. ഖസാക്കിൽ ഈ ചിന്തകൾക്കെല്ലാം കൈവരുന്ന പ്രാമാണ്യം, ആത്മീയതയും ഭൗതികതയും തമ്മിലുള്ള അസാധാരണവും വിചിത്രവുമായ കലർപ്പിൽ ചെന്നവസാനിക്കുന്നു. ഖസാക്കിലെ ജനതകളുടെ ജീവിതങ്ങളിലുടനീളം തെഴുത്തുനിൽക്കുന്ന മതാത്മകതയ്ക്കപ്പുറം രവിയുടെ ഗവേഷണവിഷയം മുതൽ ആത്മാവബോധം വരെ നീണ്ടുകിടക്കുന്ന അസ്തിത്വസന്ധികളോരോന്നും ഈയൊരു കലർപ്പിന്റെ അതീതയുക്തിയിലാണ് നിലകൊള്ളുന്നത്. ഈ നോവലിലെ ഏറെ പ്രശസ്തമായ ആദ്യവാക്യവും ഖണ്ഡികയും അവസാനവാക്യവും ഖണ്ഡികകളുമുൾപ്പെടെയുള്ള നിരവധി സന്ദർഭങ്ങൾ രതിയുടെയും യോഗാത്മകതയുടെയും സംയുക്തഭാഷണസ്വരൂപം കൈക്കൊള്ളുന്നതിന്റെ യുക്തിയും മറ്റൊന്നല്ല. രതി-മൃതികളുടെ ക്ലാസിക്കാണല്ലോ, ഖസാക്ക്.

'രവി അതികാലത്തുണർന്നു. താഴ്‌വാരത്തിൽ അപ്പുക്കിളി ഉറങ്ങുകയായിരുന്നു. താഴ്‌വാരത്തിന്റെ പുറവാതിൽ തുറന്നുവെച്ച്, ബെഞ്ചും കസേലയും ഹനൂമൽപാദരുടെ വർണ്ണപടവുമെല്ലാമുള്ള നടുമുറികൾ രവി അടച്ചു ഭദ്രമാക്കി. രാജിക്കത്തിന്റെ പകർപ്പ് ലാക്കോട്ടിലാക്കി രജിസ്റ്ററിനകത്തുവെച്ചു. മൂലയിൽ വെള്ളം നിറച്ച കലമിരുന്നു. അതിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞു കൂത്തുമറിയാൻ തുടങ്ങിയിരുന്നു. പുസ്തകത്തിന്റെ ഏടുകൾക്കിടയിൽ പെൻസിൽ കിടന്നു. കിടക്ക നിവർന്നു കിടന്നു. രവി ഒന്നുമനക്കിയില്ല. ഉമ്മറവാതിലടച്ചു തഴുതിട്ടു പൂട്ടി. ചാവി ഉമ്മറപ്പടിയിൽ തിരുകിവെച്ചു. അതവിടെ കാണുമെന്ന് മാധവൻനായരോടു പറഞ്ഞിരുന്നു.

പൂട്ടിയടഞ്ഞ വാതിലിൽ രവി ഇത്തിരിനേരം നോക്കി. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോൾ ഒരു നിമിഷത്തേയ്ക്കു രവി കണ്ണുകൾ ചിമ്മി. സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജ്ജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാണ്.

തോടുമുറിച്ച് രവി നെടുവരമ്പിലൂടെ നടന്നു. കരിമ്പനയുടെ കാനലുകൾ ഉടിലുപോലെ പൊട്ടിവീണു. പിന്നെ മഴ തുളിച്ചു. മഴ കനത്തു പിടിച്ചു.

കനക്കുന്ന മഴയിലൂടെ രവി നടന്നു.

ഇടിയും മിന്നലുമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ മാത്രം നിന്നു പെയ്തു.

കൂമൻകാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമൻകാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റിൽ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു മൺപുര ഇടിഞ്ഞു വീണിരുന്നു. മൺചുമരിന്റെ വലിയ കട്ടകൾ കുമിഞ്ഞുകിടന്നു. മാവുകളുടെ കാനലിൽ അവ പിന്നെയും കുതിർന്നു. കൂമൻകാവങ്ങാടിയിൽ ഒന്നുംതന്നെ അവശേഷിച്ചിരുന്നില്ല. ആളുകളാരും അവിടെ നടന്നില്ല. എല്ലാം ശമിച്ചിരുന്നു. ഒറ്റയ്ക്ക്, രവി അവിടെ നിന്നു... ബസ്സു വരാൻ ഇനിയും നേരമുണ്ട്. രവി കട്ടകളെ പതുക്കെ കാലുകൊണ്ടുമലർത്തി.

നീലനിറത്തിലുള്ള മുഖമുയർത്തി അവൻ മേല്‌പോട്ടു നോക്കി. ഇണർപ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൗതുകത്തോടെ നോക്കി, വാത്സല്യത്തോടെ. കാല്പടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തിൽ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട് അവൻ വീണ്ടും മൺകട്ടകൾക്കിടയിലേയ്ക്കു നുഴഞ്ഞുപോയി.

മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി.

ബസ്സു വരാനായി രവി കാത്തുകിടന്നു'.

രണ്ട്, ഖസാക്കിലെ വംശ, ജാതി, മത, ഭാഷാജീവിതങ്ങളുടെ ബഹുസ്വരമണ്ഡലം - പടയോട്ടചരിത്രങ്ങളിലും പുരാവൃത്തങ്ങളിലും നിറഞ്ഞുനിൽക്കുന്ന പൂർവികരുടെ മഹാവൃത്താന്തങ്ങളിൽ നിന്നുയിർകൊള്ളുന്ന അതീത ഭൂതകാലം ഖസാക്കിന്റെ സംഘബോധത്തിൽ തളംകെട്ടിക്കിടക്കുന്നുണ്ട്. വർത്തമാനകാലത്തിന്റെ സാമൂഹ്യാനുഭൂതികളെ നിർണയിക്കുന്നതും വംശവൈരങ്ങളുടെ ഈ രക്തരേഖയാണ്. മതാത്മകത മുതൽ ദേശീയത വരെയുള്ളവ ഇതിന്റെ ഭാഗമാണ്, ഖസാക്കിൽ. ഹിന്ദു-മുസ്ലിം; നായർ-ഈഴവ; മലയാളം-തമിഴ് തുടങ്ങിയ ദ്വന്ദ്വങ്ങളിൽ അവസാനിക്കുന്നില്ല ഖസാക്കിന്റെ നരവംശശാസ്ത്രം. ഓരോ ജാതിക്കും മതത്തിനും ഭാഷയ്ക്കുമുള്ള ആന്തരവൈവിധ്യങ്ങൾക്കും വൈരുധ്യങ്ങൾക്കുമപ്പുറം ജാതിയും മതവും ഭാഷയും മറികടന്ന മനുഷ്യരുടെ കാമനാലോകങ്ങളും ഖസാക്കിലുണ്ട്. അന്യോന്യം ഇടഞ്ഞും തടഞ്ഞും ഉടഞ്ഞും നിലകൊള്ളുന്ന ചരിത്രബോധങ്ങളുടെയും സംസ്‌കാരവൈവിധ്യങ്ങളുടെയും ലോകമാണ് ഖസാക്ക്. ലിപിയില്ലാത്ത കവറപ്പേച്ച് മുതൽ ഠകാരത്തിൽ തുടങ്ങി അതിൽതന്നെ അവസാനിക്കുന്ന അപ്പുക്കിളിയുടെ അധിഭാഷവരെ. മിശ്രഭാഷണങ്ങളുടെ തനതുലീലകൾ മുതൽ വരമൊഴിയുടെ ഔദ്യോഗിക തീർപ്പുകൾ വരെ. ഖസാക്കിന്റെ സാംസ്‌കാരിക ഭൂമിക അപരങ്ങളുടെ ഉത്സവപ്പറമ്പാണ്. ഭക്തിയും കാമവുമൊഴികെ ഒന്നും അവയെ ഭേദിച്ചു പുറത്തേക്കു സഞ്ചരിക്കുന്നില്ല.

മൂന്ന്, ഖസാക്കിന്റെ മിത്തുകൾ - ചരിത്രത്തിനുപകരം മിത്തുകൾ മുന്നോട്ടുവയ്ക്കുന്ന ആധുനികതാവിമർശനത്തിന്റെ ആഖ്യാനയുക്തിയാണ് ഖസാക്കിന്റെ ഏറ്റവും മൗലികമായ ഭാവതലങ്ങളിലൊന്ന്. ഖസാക്കിന്റെ 'ഇതിഹാസം' എന്നു വിജയൻ വിളിക്കുന്നതൊക്കെയും മിത്തുകളെയാണ്, ചരിത്രങ്ങളെയല്ല. ഖസാക്കുകാരുടെ വിശ്വാസപാഠങ്ങൾ. പാരമ്പര്യബോധങ്ങൾ. സാമൂഹ്യാബോധങ്ങൾ. ഐതിഹ്യങ്ങൾ. കഥകൾ. ഭയങ്ങൾ. മായാവാദങ്ങൾ. ദൈവാനുഭൂതികൾ. പ്രേതാനുഭവങ്ങൾ. അതിയാഥാർത്ഥ്യങ്ങൾ. അതീതലോകങ്ങൾ. ഉണ്മയെയും പൊയ്യിനെയും സത്യത്തെയും അസത്യത്തെയും വേർതിരിച്ചറിയാനല്ല, അവയുടെ പലമയിൽ സ്വാംശീകരിക്കാനാണ് ഖസാക്കുകാർ ശ്രമിച്ചത്. അതിനവരെ സഹായിച്ചത് മിത്തുകളാണ്. കുട്ടികൾക്കും മുതിർന്നവർക്കും നിരക്ഷരർക്കും സാക്ഷരർക്കും ആണിനും പെണ്ണിനും ഹിന്ദുവിനും മുസ്ലിമിനും നായർക്കും ഈഴവനും സസ്യത്തിനും ജന്തുവിനും ഈ മിത്തുകളിൽനിന്നു മുക്തി കിട്ടിയില്ല. അവർ തങ്ങളുടെ ലോകവും ദേശവും മിത്തുകളിൽ കെട്ടിപ്പൊക്കി. ജന്മാന്തരങ്ങളിലൂടെ പിതൃക്കളും ആത്മാക്കളും പക്ഷിമൃഗപ്രാണി.

നാല്, ഭാഷയും ഭാഷണവും-അതീതയാഥാർഥ്യങ്ങളിലേക്കും അധിഭൗതികബോധങ്ങളിലേക്കും സദാ സഞ്ചരിച്ചെത്തുന്ന യോഗാത്മകഭാവനയുടെ വിവരണകല, അധ്യായശീർഷകങ്ങളുടെ ദ്വന്ദ്വാർഥതലങ്ങൾ, ദൃശ്യ, ശ്രാവ്യ, ഗന്ധ, സ്പർശബിംബങ്ങളിലേക്കും ഇന്ദ്രിയാതീതമായ ഭാവസന്ധികളിലേക്കും സഞ്ചരിച്ചെത്തുന്ന പ്രപഞ്ചവ്യവസ്ഥ, വാമൊഴിവഴക്കങ്ങളുടെ കുറുമൊഴിപ്പേച്ചുകളായി നിറയുന്ന ഖസാക്കുകാരുടെ ഭാഷണങ്ങൾ, അപ്പുക്കിളിയുടെ മുടന്തൻ ഭാഷ, വിസ്മയം വിടർന്നുനിൽക്കുന്ന കുഞ്ഞാമിനയുടെയും മറ്റു കുട്ടികളുടെയും കഥനഭാഷ, പത്മയും ഇൻസ്‌പെക്ടറും ചെറിയമ്മയും രവിയും തമ്മിൽ നടക്കുന്ന പാതിമുറിയുന്ന ധ്വന്യാത്മകഭാഷ, ഖാലിയാരുടെ വൈരുധ്യാത്മക രാഷ്ട്രീയഭാഷ-ഖസാക്ക് മലയാളഭാവനയിൽ ഭാഷയും ഭാഷണവും കൊണ്ടു സൃഷ്ടിച്ച ലാവണ്യം ഒന്നു വേറെതന്നെയാണ്.

'അലിയാർ ഖസാക്കുകാരോടു സംസാരിച്ചു. മൈലാഞ്ചിത്താടിക്കാരായ കാരണവന്മാർ ചെവിക്കൊണ്ടു നിന്നു. പിന്നെ അവർ പതുക്കെ പിരിഞ്ഞു പോയി. കുട്ടികളെ സ്‌കൂളിലേയ്ക്ക് അയയ്ക്കരുതെന്ന് അള്ളാപ്പിച്ചാ മൊല്ലാക്ക പറയുന്നു. ഖസാക്കിലെ കുട്ടികൾ കോണെഴുത്തു പഠിക്കണമെന്ന് നൈസാമലി പറയുന്നു. പറയാൻ നൈസാമലിയുടെ അവകാശമെന്ത്? അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിന്റെ പള്ളിയിലെ സർപ്പശയനം, ചതുപ്പിൽ കത്തിയെരിഞ്ഞ വെടിമരുന്നിന്റെ പാട്, വെളിമ്പുറങ്ങളിൽ രാത്രിയിലൂടെ മൂളിമൂളിക്കടന്നുപോകുന്ന പ്രവചനസ്വരം.

'അവനോടെ സത്തിയം എന്നാ?' അവർ അന്യോന്യം ചോദിച്ചു.

അവരോർത്തു. മൊല്ലാക്ക നൈസാമലിയെ ശപിച്ചത്.

ജപിച്ചു മണ്ണുവാരിയെറിഞ്ഞപ്പോൾ മൊല്ലാക്ക അടിതെറ്റിയത്.

'ശെയ്ക്ക് തമ്പിരാനോടെ സത്തിയം', അവർ പറഞ്ഞു.

'അപ്പടിയാനാൽ മൊല്ലാക്ക പൊയ്യാ?' അവർ വീണ്ടും ചോദിച്ചു.

'മൊല്ലാക്കയ്ം സത്തിയം താൻ', അവർ പറഞ്ഞു.

'അതെപ്പ്ടി?'

'സത്തിയം പലത്!'

അവർ അസ്വസ്ഥരായി

*********************

കരിമ്പനകളുടെ ചക്രവാളത്തിൽ സന്ധ്യ കറുത്തുതുടങ്ങിയിരുന്നു. പച്ചക്കിളികൾ കൂട്ടം ചേർന്നു പറന്നുപോവുന്നതും നോക്കി അപ്പുക്കിളി പടിക്കൽ നിന്നു.

'ഈ ക്‌ളിക്ക് എന്ന്ം അന്തിയാണ്, മാഷ്‌ഷേ', മാധവൻനായർ പറഞ്ഞു, എന്നാലോ, കൂടൊട്ട് പറ്റൂമില്ല.

'ആര്ം കൂട് പറ്റാറില്ല, മാധവൻനായരേ'.

''നേരാ മാഷ്‌ഷേ'.

അപ്പോഴും അസ്തമയത്തിലൂടെ, പനന്തത്തകളുടെ ധനുസ്സുകൾ പറന്നകന്നുകൊണ്ടിരുന്നു'.

അഞ്ച്, പാരിസ്ഥിതിക ഭാവന-പ്രകൃതിപ്രണയത്തിൽനിന്ന് പരിസ്ഥിതിചിന്തയിലേക്കു സഞ്ചരിച്ച കേരളീയഭാവനയുടെ ആദ്യസന്ദർഭങ്ങളിലൊന്ന് ഖസാക്കാണ്. രവി കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന കഥകളിലൊന്ന് ഇവയിൽ ഏറ്റവും പ്രസിദ്ധവുമായി. അധിനിവേശത്തിന്റേതാണ് രവി പറയുന്ന മിക്ക കഥകളും. രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ കഥയാകട്ടെ, വേർപാടിന്റേതും. പ്രപഞ്ചചരിത്രത്തിലെ ദശാസന്ധികളിലൊന്നിന്റെ ഗുണപാഠം. സസ്യപ്രജ്ഞയിൽ നിന്നകന്നും അതിനെ മറന്നും പോയ ജന്തുപ്രജ്ഞയുടെ നന്ദികേടിന്റെ കഥ. ഖസാക്കിലുടനീളം വ്യാപിച്ചുനിൽക്കുന്ന ഭാഷണകലയുടെ ദീപ്തമുഖങ്ങളിലൊന്ന് പ്രകൃതിബിംബങ്ങളുടെ മതാത്മകസ്വഭാവമാണ്. അരയാലിലയും കരിമ്പനയും കാറ്റും മിന്നാമിനുങ്ങും ഈരച്ചൂട്ടും മാവും മലയും... വിജയന്റെ പിൽക്കാല രചനകൾ ഏറ്റവും ഭാവതീവ്രമായേറ്റുവാങ്ങുന്ന പ്രപഞ്ചദർശനവും രാഷ്ട്രീയദർശനവും ഈ പാരിസ്ഥിതിക-ആത്മീയവാദമായിരുന്നുവല്ലോ. ഖസാക്ക് അതിന്റെ പീഠഭൂമിയാണ്.

'പണ്ടുപണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്‌വരയിലെത്തി.

ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.

പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.

എനിക്കു പോകണം, അനുജത്തി പറഞ്ഞു.

അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേയ്ക്ക് അനുജത്തി നോക്കി.

നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.

മറക്കില്ല, അനുജത്തി പറഞ്ഞു.

മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കർമ്മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.

അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്‌വരയിൽ ഏട്ടത്തി തനിച്ചുനിന്നു. പായൽക്കുരുന്നിൽനിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേയ്ക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകൾ പടർന്നു തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്‌വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചുനിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോൾ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ... '.

ആറ്, കാമനയുടെ കൊടുങ്കാറ്റുകൾ - ഗുപ്തവും അഗുപ്തവും ഗമ്യവും അഗമ്യവുമായ രതിയുടെ സർപ്പസീൽക്കാരങ്ങളാണ് ഖസാക്കിന്റെ ഏറ്റവും പ്രസിദ്ധമായ സൗന്ദര്യസങ്കല്പങ്ങളിലൊന്ന്. മാതൃരതി മുതൽ ശിശുരതിവരെ; പ്രണയം മുതൽ വേശ്യാപ്രാപ്തിവരെ-കാമത്തിന്റെ കാരമുള്ളുകൾ പാകിയ വഴികളിലൂടെയാണ് രവിയുടെ സഞ്ചാരം. മൊല്ലാക്ക മുതൽ ഖാലിയാർവരെയും കുപ്പുവച്ചൻ മുതൽ നാരായണിവരെയും ആരും ഭിന്നരല്ലെങ്കിലും രവിയുടെ കാമായനങ്ങളാണ് ഖസാക്കിലെ ഏറ്റവും തീഷ്ണമായ രതിഭാവങ്ങളിലൊന്ന്. ചെറിയമ്മ, നിവേദിത, പത്മ, ചാന്തുമ്മ, കേശി, കോടച്ചി, മൈമുന, കുഞ്ഞാമിന-രവി പ്രാപിച്ചും പ്രാപിക്കാതെയും അറിഞ്ഞ പെണ്ണുങ്ങളുടെ നിര നീളുന്നു. ഓരോന്നും ഓരോതരം ബന്ധങ്ങളാണ്. കരുണയും വാത്സല്യവും പ്രണയവും സ്‌നേഹവും അനാഥത്വവും ആശ്രയവും അഭയവും ശുശ്രൂഷയും സൗഹൃദവും കാമവും ശരീരത്തിനു തീകൊടുത്ത ബന്ധങ്ങൾ. ആത്മാവിൽ പാപത്തിന്റെ ശാപംപോലെ നിപതിച്ച രത്യനുഭവങ്ങൾ. ആർദ്രവും നിരാർദ്രവുമായ അനുഭൂതികൾ. പുരുഷനെപ്പോലെതന്നെ സ്ത്രീയും കാമനകളുള്ളവരാണ് ഖസാക്കിൽ. അതൃപ്തകാമത്തിന്റെ വെറി അവർക്കു കൂടുതലുമുണ്ട്. നാരായണിയും ചെറിയമ്മയും മൈമുനയും കോടച്ചിയും ഉദാഹരണം.

'അറയുടെ മൂലയിൽ ചാരിവെച്ച സ്ഫടികക്കുപ്പിയിൽനിന്ന് രവി ഒരു കവിൾ കുടിച്ചു. വേനലുപോലെ സ്വച്ഛമായ വാറ്റുചാരായം.

'മൈമുനയ്ക്ക് വേണോ?' രവി ചോദിച്ചു.

'ച്ചി!'

'ശരി വേണ്ട. പിന്നെ-മൊല്ലാക്കയെന്തേ ഇവടെ വരാഞ്ഞോ?'

'കാലിന് വയ്യാണ്ട്. ചെര്പ്പ് കടിച്ച് വെറണം വന്നതാക്ക്ം'.

''ആ പെരുവെരലിലെ പുണ്ണോ? അതിനീം മാറീല്യേ?'

'ഇല്ല. ന്നലെ രാത്തിരി ഒര്പാട് പൊരിഞ്ഞു. മര്ന്ത് വാങ്കറ്ത്ക്ക് നൈജാമണ്ണൻ കൊഴണച്ചേരീ പോയിര്ക്ക്ത്'.

സുഖത്തിന്റെ ഉമിത്തീപോലെ ചാരായം നീറിപ്പിടിച്ചു.

'ഈ നീലഞരമ്പ്', രവി ചോദിച്ചു, 'കൈയിലങ്ങോളം ണ്ടോ?'

മൈമുന കുപ്പായത്തിന്റെ കൈ ആവോളം തെരുത്തു കേറ്റിക്കാണിച്ചു. കൈത്തണ്ടയുടെ മുകൾനിരപ്പുവരെ. ഇനിയുമങ്ങോട്ടു പൊക്കാൻ വയ്യ.

കാറ്റില്ല. വേനൽച്ചൂട്.

'ഈ മുറിക്യേ കുപ്പായട്ടാല് ഉഷ്ണിക്കില്ലേ?' രവി ചോദിച്ചു.

മൈമുന മറുപടി പറഞ്ഞില്ല.

അവളെണീറ്റു.

'പോറേൻ', അവൾ പറഞ്ഞു

'ഇരിക്കൂ, മൈമുനേ'.

''മാട്ടേൻ. പോറേൻ'.

''എവടെ പോവ്വാ ഇപ്പഴ്?'

'ഒടമ്പ് പൂരാ വെശർപ്പ്', അവൾ പറഞ്ഞു, 'കുളിക്കപ്പോറേൻ'.

മൈമുന ഇറങ്ങി. അവൾ അറബിക്കുളത്തിലേയ്ക്കു നടന്നു. ആ നീരാട്ടം നോക്കിക്കൊണ്ട് രവി അറയുടെ തണുവിൽ കിടന്നു.... നട്ടുച്ചയുടെ മയക്കത്തിൽ അവൾ ഈറനുമുടുത്തു തിരിച്ചുവന്നു.

'ഇതാ ഇവടയങ്ങട് ഒണങ്ങാന്ടാ', രവി പറഞ്ഞു.

അറയിലെ അയക്കോലിൽ അവൾ ഒന്നൊന്നായി കായാനിട്ടു. എല്ലാമിട്ടുകഴിഞ്ഞപ്പോൾ അവൾ രവിയുടെ മുമ്പിൽ വന്നുനിന്നു. നീലഞരമ്പോടിയ അരക്കെട്ടിനെ ചുറ്റിയ കറുത്ത പട്ടുചരടിൽ ഒരു രക്ഷായന്ത്രം ഞാന്നുകിടന്നു. വിരലുകൾക്കിടയിൽ അതിനെ തിരുപ്പിടിച്ചുകൊണ്ട് രവി ചോദിച്ചു, 'ഇതാ നൈസാമണ്ണന്റെ ചെന്ത്രം?'

'ആമാ. അതിരിക്കറപോത് ഒന്ന്ം വരാത്'.

''എന്നാൽ അതങ്ങ്ട് ഊരിവെയ്ക്ക്യാ'.

അവൾ തടുത്തില്ല. രവി ചരടിന്റെ കുരുക്കഴിച്ച് യന്ത്രം ഊരിവെച്ചു. കായാനിട്ട ഉടുപുടയിലേയ്ക്കു നോക്കിക്കൊണ്ട് മൈമുന പറഞ്ഞു, 'ഒങ്ക ദെണ്ണം സൊഹപ്പെട്ട്ട്ട് ഒര് മാസം കൂടിയാഹലേ. ഒങ്കള്ക്ക് എപ്പ്ടിയിരിക്ക്‌തോ എന്നമോ...'.

രണ്ടുപേരുമെണീറ്റപ്പോൾ ഉച്ചതിരിയാൻ തുടങ്ങിയിരുന്നു. സ്ഫടികക്കുപ്പിയിൽ ഇത്തിരി ബാക്കിയുണ്ടായിരുന്നു.

നെണക്ക് വേണോ മൈമുനേ?'

'കൊടുങ്കോ'.

അവൾ കുപ്പിയിൽ നിന്ന് ഈമ്പിക്കുടിച്ചു.

'ഒടമ്പെ പാത്ത്ട്‌ങ്കൊ', ഇറങ്ങുമ്പോൾ അവൾ പറഞ്ഞു. അവൾ നടന്നകന്നു. അവളുടെ സമൃദ്ധമായ പിൻപുറത്തേയ്ക്ക് അയാൾ നോക്കിയില്ല. അതിന്റെ ഓർമ്മ നുണഞ്ഞുകൊണ്ട് പള്ളിത്തണുവിന്റെ ആലിലയിൽ അയാൾ കിടന്നു.

ആലിലയെ മൂടിക്കൊണ്ട്, കറുത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്ഞുയരുകയായിരുന്നു'.

ഏഴ്, പിതൃഹത്യയുടെ ഈഡിപ്പൽ ബോധങ്ങൾ - പിതൃഹത്യയുടെയും പുത്രദുഃഖത്തിന്റെയും ദുരന്തകാവ്യമാണ് ഖസാക്ക്. കൊടിയ സങ്കടങ്ങളുടെ ഈ മാനുഷികവിധിയാണ് വിജയന്റെ മുഴുവൻ രചനകളുടേതുമെന്നപോലെ ഖസാക്കിന്റെയും ഏറ്റവും ഭാവനിർഭരമായ കലാവിദ്യ. അച്ഛനോടു ചെയ്ത തെറ്റിന്റെ പേരിൽ നാടും വീടും വിട്ടുപോകുന്ന അവധൂതനാണോ രവി? പതിനാറാം വയസ്സിലെ അനുഭവമായിരുന്നു അത്. ചെറിയമ്മയെ പ്രാപിച്ചതുതന്നെയാണ് രവിയുടെ പിതൃഹത്യ. പക്ഷെ അതൊരിക്കലും കുറ്റബോധമായി അയാളെ വേട്ടയാടുന്നില്ല. അതെന്നല്ല ഒന്നും തന്നെ അയാളിൽ കുറ്റബോധമോ പാപബോധമോ നിറയ്ക്കുന്നില്ല. ഒന്നിലും ഉറച്ചുനിൽക്കാൻ കഴിയാത്ത, ഒന്നിനോടും മമതയില്ലാത്ത, ഒന്നിലും വിശ്വസിക്കാത്ത, സദാ ചാഞ്ചാടുന്ന സ്വത്വത്തിന്റെ അരാജകരൂപമാണ് രവി.

വെളുത്ത കുറ്റിരോമം വളർന്ന മുഖമുള്ള സ്‌കൂൾ ഇൻസ്‌പെക്ടർ രവിയിൽ രോഗം കൊണ്ടു തളർന്ന അച്ഛന്റെ സ്മൃതിയുണർത്തി. അയാൾ ഉരുകിയോ? ഇല്ല. നിരർഥകമാണ് അച്ഛനോടു പുലർത്തിയ അനുഭാവം എന്നയായാൾ ഏറ്റുപറയുന്നുണ്ട്. ഇൻസ്‌പെക്ടറും മൊല്ലാക്കയും ചാന്തുമ്മയും നീലിയും രവിയുടെ അച്ഛനെപ്പോലെതന്നെ പുത്രനഷ്ടത്തിൽ വിലപിക്കുന്നവരാണ്. മകനെ പ്രാപിച്ച മൊല്ലാക്കയുടെ മരണം രവിയുടെ യാത്രയിൽ വഴിത്തിരിവുണ്ടാക്കി. മൈമുനയെ പ്രാപിക്കുമ്പോഴാണ് മൊല്ലാക്കയുടെ ശവം വന്നെത്തിയത്. മൈമുന സ്വന്തം ബാപ്പയെക്കുറിച്ചു പറയുന്നതും അതേവാക്കാണ്-ശവം. അയാളുടെ മുഖത്തും വെളുത്ത കുറ്റിരോമം വളർന്നിരുന്നു. രവിയുടെ ജീവിതത്തിൽ ഈ പിതൃബിംബങ്ങൾ സൃഷ്ടിക്കുന്ന (അതോ സൃഷ്ടിക്കാത്തതോ) ആഘാതമാണ് വിജയന്റെ പല പിൽക്കാല നോവലുകളിലും കഥകളിലും ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവസ്ഥയായി ആവിഷ്‌ക്കരിക്കപ്പെടുന്നത്.

' 'ചിറ്റമ്മ കരയ്യാണോ?' ചോദിക്കുന്നു.

തന്റെ ചുമലിൽ ചുണ്ടമർത്തിക്കൊണ്ട് അവർ കരയുന്നു. അവർ പറയുന്നു, 'എനിക്ക് എന്തോര് വല്ലായ'.

''പാപം അല്ലേ?'

'ഈശ്വരാ!'

നേരിയ പട്ടുരോമങ്ങൾ കുരുത്ത അവരുടെ മേൽച്ചുണ്ടിൽ ചുണ്ടമർത്തുന്നു.

'എനിയ്‌ക്കൊന്നും തോന്നണില്ല', ഖേദത്തോടെ അവരോടു പറയുന്നു.

'രവീ!'

ചെകിടോർക്കുന്നു. രാത്രിയിൽ അച്ഛൻ ശ്വാസം വലിക്കുന്നതു കേൾക്കാം. ശ്വസിക്കാൻ എന്തു മാത്രം ശ്രമപ്പെടുന്നു!

'അച്ഛന് വയ്യ', പറയുന്നു.

ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുന്നു. ജനാലയിലൂടെ, നിലാവു നിറഞ്ഞ താഴ്‌വരയാണ്. നിലാവു പൂത്തുനിന്ന കാപ്പിച്ചെടികളാണ്. ആ കാപ്പിച്ചെടികൾക്കിടയിലൂടെ നടന്നതോർക്കുന്നു. എന്നിട്ടും ആ ഓർമ്മകളിലൊന്നുംതന്നെ വേദന കലരുന്നില്ല.

'ചിറ്റമ്മേ, ഞാനെന്റെ മുറീൽ പോയി കെടക്കാം'.

''പോവരുത്'.

നേരിയ കുരുന്നു രോമങ്ങളുള്ള കൈകൾകൊണ്ട് അവർ തന്നെ വരിയുന്നു.

'മതി', ദൃഢതയോടെ പറയുന്നു, 'ചിറ്റമ്മ എണീറ്റ് പുടവ ചുറ്റൂ'.

രാത്രിയിൽ രോഗത്തിന്റെ ഉച്ഛ്വസനം. ചെകിടോർക്കുന്നു. വേദനയില്ല. അക്ഷമയും നീരസവും മാത്രം. കമ്പിളിപ്പുതപ്പിനകത്ത് മോഹാലസ്യപ്പെട്ടു കിടന്ന അച്ഛന്റെ കാലു കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നു: പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്നയാത്രയുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേയ്ക്കു പോവുകയാണ്. യാത്ര'.

എട്ട്, കമ്യൂണിസത്തോടുള്ള വിമർശനം-1957-ൽ നടന്ന ഇ.എം.എസ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാവേള എങ്ങനെ തന്റെ കമ്യൂണിസ്റ്റ് വിശ്വാസത്തെ തകർത്തുകളഞ്ഞുവെന്ന് വിജയൻ എഴുതിയിട്ടുണ്ട്. പുരോഗമനസാഹിത്യകാരനായി തുടങ്ങിയ വിജയൻ പിന്നീടിങ്ങോട്ട് കേരളത്തിൽ എം. ഗോവിന്ദന്റെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനും കമ്യൂണിസത്തിന്റെ ഏറ്റവും പ്രസിദ്ധനായ വിമർശകനുമായി മാറി. മാർക്‌സിസത്തിന്റെ സൈദ്ധാന്തികമായ അപ്രസക്തിയും അർഥശൂന്യതയും തൊട്ട് കമ്യൂണിസത്തിന്റെ പ്രായോഗികമായ മനുഷ്യവിരുദ്ധതയും ചരിത്രവിരുദ്ധതയും വരെയുള്ളവ വിജയൻ നിരന്തരം ചിന്താവിഷയങ്ങളാക്കി. ഉദാരജനാധിപത്യത്തിന്റെ നിതാന്തവക്താവെന്ന നിലയിൽ വിജയൻ തന്റെ കമ്യൂണിസ്റ്റ് വിമർശനത്തിന്റെ അടിപ്പടവു പണിയുന്നത് ഖസാക്കിലാണ് (മുൻപുതന്നെ രണ്ടു ചെറുകഥകളിൽ അതു സൂചിതമാണെങ്കിലും). അഞ്ചാമധ്യായത്തിൽ നൈസാമലിയും അവസാന അധ്യായത്തിൽ രവിയും നൈസാമലിയും ഒരുപോലെയും തിരുത്തുന്ന കമ്യൂണിസ്റ്റ് സമവാക്യങ്ങൾ ഖസാക്കിന്റെ ഏറ്റവും നിശിതവും സൂക്ഷ്മവുമായ രാഷ്ട്രീയാബോധമാണ്. പരിഹാസത്തിന്റെ പ്രത്യയശാസ്ത്രം.

'അത്തരുമുതലാളി നൈസാമലിയെ പിരിച്ചുവിട്ടതോടെ പണിമുടക്കം പൊട്ടിപ്പുറപ്പെട്ടു.

എള്ളിട നീങ്ങാൻ അത്തരുമുതലാളി കൂട്ടാക്കിയില്ല. വർഗ്ഗങ്ങളുടെ സമരമാണ്, തെണ്ടിയും മുതലാളിയും തമ്മിലുള്ള യുദ്ധം. പാടുപെട്ടു മുതലാളിയായി മാളികപ്പുര പണിഞ്ഞശേഷം സ്വയം ഏറ്റെടുത്ത പേരാണ് 'മാളികയ്ക്കൽ'. മാളികയ്ക്കൽ അത്തര്, എം. അത്തരുമുതലാളി, കടവുൾ സകായം എം. അത്തരു ഫോട്ടോ, സമരത്തിൽ വിട്ടുവീഴ്ചയില്ല.

ഖസാക്കുകാർ ഇതെല്ലാം കൗതുകത്തോടും തെല്ലാകാംക്ഷയോടും ഉറ്റുനോക്കി. ഒരു ഖസാക്കുകാരൻ മറ്റൊരു ഖസാക്കുകാരനെതിരെ പോരാടുകയാണ്... വേവട പിടിപ്പിച്ച സ്റ്റാലിന്റെ വർണ്ണപടവും ഖുർ ആനും പേറിക്കൊണ്ട് നൈസാമലി ഘോഷയാത്രകൾ നയിച്ചു. കൂമൻകാവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി:

'ആങ്കളോ അമേരിക്കൻ ചൊരണ്ടൽ-നസിക്കട്ടെ!

'മര്തകൻ എം. അത്തര്-

മൂറതാബാത്!'

'ഇങ്കിലാ-

സിന്താബാത്!'

ജയിൽമുറിയിൽ തല്ലു കൊണ്ട് അവശനായി നൈസാമലി കിടന്നു. കനപ്പെട്ട കുറ്റങ്ങളാണ്. രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്, ഹിംസാത്മകമായ മാർഗ്ഗത്തിലൂടെ ഭരണത്തെ അട്ടിമറിക്കാൻ നോക്കിയത്, കൊലപാതകത്തിനു പ്രേരണ നല്കിയത്, അങ്ങനെ പലതും. അതൊക്കെ സഹിക്കാം. പക്ഷെ, വേദന സഹിച്ചുകൂടാ. പേശികളിൽ, സന്ധികളിൽ, എല്ലുകളിൽ എല്ലാം വേദന. ബോധം മങ്ങുകയും തെളിയുകയും ചെയ്തു. ആ വ്യതിയാനങ്ങളിലൂടെ അയാൾ ഒരു ചോദ്യത്തിന് വ്യർത്ഥമായി ഉത്തരം തേടി. അത്തരുമുതലാളിയും താനുമായുള്ള യുദ്ധത്തിൽ പൊലീസിനെന്തു കാര്യം?

പുലർന്നപ്പോൾ ഇത്തിരി ആക്കം തോന്നി. ആകാശം കാണാൻ വയ്യ. എവിടെയോ കാക്ക കരയുന്നു. ഖസാക്കിലെ പനങ്കാടുകളിലാണെന്നു തോന്നി. ചമ്രംപടിഞ്ഞു കണ്ണുമടച്ച് കമ്പിളിവിരിപ്പിലിരുന്നു. ഒരു പൊലീസുകാരൻ വാതില്ക്കലെത്തിയപ്പോൾ നൈസാമലി അപേക്ഷിച്ചു, 'ഇസ്‌പേറ്റരെജമാനോട് ഒന്ന് ശംശാരിക്കാന്ണ്ട്'.

അങ്ങനെ അസ്ഥിരമായ കാലുകളിന്മേൽ നൈസാമലി ഇൻസ്‌പെക്ടറുടെ മുമ്പിൽ നിന്നു.

'എജമാ, ഞമ്മള് ഇതീന്നൊക്കെ വ്ട്ാണ്'.

ഇൻസ്‌പെക്ടർ തടവുകാരന്റെ മുഖത്തു സൂക്ഷിച്ചുനോക്കി.

'ഈ ബുദ്ധി നേർത്തേ തോന്നായിര്ന്നിലേ?' അയാൾ ചോദിച്ചു.

'ഒക്കെ മായയാക്ക്ം, എജമാ!'.

ഒൻപത്, ഖസാക്കിന്റെ പാഠാന്തരാനുഭവം - Legends of Khasak എന്ന ഇംഗ്ലീഷ് വിവർത്തനം എങ്ങനെയാണ് ഖസാക്കിന്റെ സാംസ്‌കാരിക ജീവചരിത്രത്തെ രാഷ്ട്രീയമായി പരിണമിപ്പിച്ചത് എന്നു സൂചിപ്പിച്ചു.

പത്ത്, ഖസാക്കിന്റെ ജനപ്രിയജീവിതം-പൊതുവെ ആധുനികതാവാദത്തിന്റെ ദന്തഗോപുരഭാവനയിലാണ് ഖസാക്ക് രൂപം കൊണ്ടതെങ്കിലും, ആ മണ്ഡലത്തിൽ കൈവന്ന ക്ലാസിക്പദവി ഖസാക്കിന് പലതലങ്ങളിലേക്കുള്ള സാംസ്‌കാരിക വ്യാപനം നിർമ്മിച്ചുനൽകി. തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തിനു ലഭിച്ച മാധ്യമ-ജനകീയ പ്രസിദ്ധി, ശിവരാമൻനായരുടെ 'ഞാറ്റുപുര'യ്ക്കും ചില കഥാപാത്രങ്ങൾക്കും കൈവന്ന ഖ്യാതി, തസ്രാക്കിൽ രൂപംകൊണ്ട മ്യൂസിയം, കാർട്ടൂൺ, ശില്പം തുടങ്ങിയ രൂപങ്ങളിലേക്ക് ഖസാക്കിനുണ്ടായ പാഠാന്തരം, 'ഖസാക്കിന്റെ ഇതിഹാസ'ത്തെ നാടകമാക്കി ദീപൻ ശിവരാമനും മറ്റും നടത്തിയ പ്രചാരം, ആദ്യമുട്ടത്തുവർക്കി പുസ്‌കാരം ലഭിച്ചത്, ആധുനികതാവാദത്തിന്റെ സാംസ്‌കാരിക 'ജീർണത'-ക്കുദാഹരണമായി വ്യാഖ്യാനിച്ച് യാന്ത്രിക കമ്യൂണിസ്റ്റുകൾ നടത്തിയ അപവാദപ്രചരണം, മലയാളത്തിലെ ഏറ്റവും കുപ്രസിദ്ധമായ സാഹിത്യചോരണം ആരോപിക്കപ്പെട്ടത് എന്നിങ്ങനെ ഖസാക്കിനുണ്ടായ വിധികളും ദുർവിധികളും ഒരുപാടുണ്ട്.

ചുരുക്കത്തിൽ മലയാളനോവലിലെന്നല്ല സാഹിത്യത്തിൽതന്നെ മറ്റൊരു കൃതിക്കും കൈവരാത്ത സാംസ്‌കാരിക, രാഷ്ട്രീയ മൂല്യനിർണയങ്ങളും അർഥവൈവിധ്യങ്ങളും ചേർന്ന് ഖസാക്കിന്റെ ഇതിഹാസത്തെ സമാനതയില്ലാത്ത ഒരു ഭാവനാവിസ്മയമാക്കിത്തീർക്കുകയായിരുന്നു ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലവും. അങ്ങനെ, ഖസാക്ക്, കാലവുമായി.

നോവലിൽ നിന്ന്:-

'അടുത്താഴ്ച മഴ തെല്ലു തുവർന്നൊരു ദിവസം കൊഴണശ്ശേരിയിൽ നിന്നു കമ്മ്യൂണിസ്റ്റുകാർ ഖസാക്കിൽ വന്നു. അവർ ഞാറ്റുപുരയിൽ കേറി വരുമ്പോൾ രവി അപ്പുക്കിളിക്ക് ഒരു കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.

'ഞാൻ കൊഴണശ്ശേരി കർഷകത്തൊഴിലാളിയൂണിയൻ പ്രവർത്തകനാണ്, ശങ്കരൻ', ചെല്ലിച്ചു നീണ്ട സഖാവ്.

മറ്റേയാൾ കുറുതായിരുന്നു. മൂക്കിലെ പാലുണ്ണിയിലും ചെവിയിലും നിറയെ രോമങ്ങളുണ്ടായിരുന്നു.

'കണ്ണിമൂത്താൻ. കൊഴണശ്ശേരി സമാധാനകൗൺസിൽ സെക്രട്ടറിയാണ്'.

''നമസ്‌കാരം!' രവി പറഞ്ഞു, 'ഇരിക്കണം'.

കുശലം പറഞ്ഞുതീർന്നയുടൻ കണ്ണിമൂത്താൻ പറഞ്ഞു, 'ദൊര് കൂടാലോശനയാണ് മേഷ്‌ഷേ'.

''ആയിരിക്കണം', രവി പറഞ്ഞു.

'ആയിരിക്കണംന്നല്ല', ചെല്ലിച്ച സഖാവ് പറഞ്ഞു, 'ആണ് എന്നുള്ളതാണ്'.

കഥ മുറിഞ്ഞതിൽ അപ്പുക്കിളിക്കു പരിഭവമായി, 'ഏ്‌ത്തോ', അവൻ ശാഠ്യം പിടിച്ചു, 'നീയ് കതപതാ'.

കഥ പിന്നീടു തുടരാമെന്നു പറഞ്ഞാൽ അപ്പുക്കിളി സമ്മതിച്ചെന്നുവരില്ല. രവി പറഞ്ഞു, 'കഥ തീർന്നു'.

കിളിയുടെ മുഖത്തു വിഷാദമായി. ഇത്തിരിനേരം നിരീച്ചുനിന്നിട്ട് അവൻ പുറത്തെ വരിവെള്ളത്തിലേയ്ക്കിറങ്ങി. നിരർത്ഥമായി, പരിണാമമില്ലാതെ കഥ അവസാനിച്ചുകഴിഞ്ഞിരുന്നു.

'കേലൻ വിരുദ്ധനാണ്', കണ്ണിമൂത്താൻ പറയുകയായിരുന്നു.

'അവനെ ശരിക്ക്ം, നേരിടണം, എന്നുള്ളതാണ്', ചെല്ലിച്ച സഖാവു പറഞ്ഞു.

'ശിവരാമന്നായര് മൂരാച്ചി ഫ്യൂഡലിസ്റ്റാണ്', കണ്ണിമൂത്താൻ പറഞ്ഞു.

'മാഷ്‌ക്ക് ബടത്തെ കാര്യം മുഴ്മനും മനസ്സിലായ്ട്ട്ല്ല', ചെല്ലിച്ച സഖാവു പറഞ്ഞു, 'പിന്തിരിപ്പൻ ശക്തികളിന്റെ കോട്ടയാണ്. നേഷനൽ ബൂർഷ്വാസീന്ന് പറയാൻ ആര്ം കാര്യായിട്ട് ഇല്ല താന്ം'.

''അതെന്താത്?' രവി ചോദിച്ചു.

ചോദിച്ചപ്പോൾ സഖാവു പിന്മടങ്ങി.

'പൊതുവേ പറഞ്ഞതാ', സഖാവു പറഞ്ഞു, 'ഉദാഹരണത്തിന്, ഈ ശിവരാമന്നായര്‌ടെ പാടത്തുകൊയ്യാമ്പോണ ചെറ്മികള് റൗക്കയിടാമ്പാടില്ലെന്നാ ചട്ടം. എങ്ങനെ! മാറ് മറയ്ക്കാണ്ട് കുമ്പിട്ട് നിന്ന് കൊയ്യണംന്ന്'.

''നല്ലതല്ലേ?' രവി പറഞ്ഞു.

പൊടുന്നനെ ചെല്ലിച്ച സഖാവും കണ്ണിമൂത്താനും നിശ്ശബ്ദരായി.

'ഏയ്, ഞാനൊന്ന്ം ഉദ്ദേശിച്ച് പറഞ്ഞതല്ലാ, ട്ടോ', രവി വിശദീകരിക്കാൻ ശ്രമിച്ചു. സംഗതി കൂടുതൽ വഷളായി.

വിരുന്നുകാർ എണീറ്റു.

'ഇനീം കാണാ', കണ്ണിമൂത്താൻ പറഞ്ഞു.

'മേഷ്ഷ്ം രങ്ങത്ത് വരണം എന്നുള്ളതാണ്'. ചെല്ലിച്ച സഖാവു പറഞ്ഞു.

രാജാവിന്റെ പള്ളിയിൽ-

കൊഴണശ്ശേരിക്കാർ സംസാരിക്കുകയാണ്.

'സഗാവേ-'

'കാലിയാരേ -' നൈസാമലി തിരുത്തി.

'കാലിയാര്ക്ക് ഇതൊന്ന്ം പുത്തരിയല്ലാലോ', ചെല്ലിച്ച സഖാവു പറഞ്ഞു.

'ദൊര് കൂടാലോശനയാണ്', കണ്ണിമൂത്താൻ പറഞ്ഞു.

'അത്‌ക്കെന്നാ തമിശയം', ഖാലിയാർ പറഞ്ഞു.

'കേലൻ ബൂർഷ്വാ, ശിവരാമന്നായര് ഫ്യൂഡലിസ്റ്റ്. അവിരിന്റെ ശിങ്കിടി പാടാൻ ഒരുദ്യോഗസ്തദുഷ്പ്രബു. എന്തേ മിണ്ടീലാ, കാലിയാര്?'

'അപ്പ്ടിതാ, ണ്ണ്. നമ്മ പ്ടിച്ച പ്ടി വ്ടക്കൂടാത്'.

''നമ്മളൊക്കെ പഴേ സഗാക്കളാണ്. കൂമങ്കാവ് സമരത്തിലെ സഗാക്കളാണ്. മറക്കാമ്പറ്റ്ണ ഒന്നല്ല'.

''മറക്കമുടിയുമാ?'

ചെല്ലിച്ച സഖാവ് ഒരു വിവാഹാഭ്യർത്ഥനപോലെ ഖാലിയരോടടുത്തുകൊണ്ടു പറഞ്ഞു, 'കാലിയാര് ഇങ്ങനിര്ന്നാപ്പോരാ. പ്രസ്താനത്തിലിക്ക് തിരിച്ച് വരണം'.

നൈസാമലി എണീറ്റു. അവരുടെ മുമ്പിലേയ്ക്കടുത്തു നിന്നു. കണ്ണുകൾ മറിഞ്ഞു. കൈകൾ മേലോട്ടുയർത്തിപ്പിടിച്ചുകൊണ്ട് അയാളുരുവിട്ടു. 'അൽഹം ദുലില്ലാഹി റബ്ബിൽ ആലമീൻ അർ റഹമാനി റഹീം.... അൽഫാ ത്തിഹ!'

'ന്നാൽ', കണ്ണിമൂത്താൻ എണീറ്റു.

'കാണാ', ചെല്ലില്ല സഖാവ് കണ്ണിമൂത്താന്റെ പുറകിൽ പറ്റി.

'ഇൻശാള്ളാ', ഖാലിയാർ പറഞ്ഞു'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP