Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം

ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം

ഷാജി ജേക്കബ്‌

‘Your memory is a monster; you forget - it doesn’t. It simply files things away. It keeps things for you, or hides things from you-and summons them to your recall with will of its own. You think you have a memory; but it has you!’

- John Irving, അമേരിക്കൻ നോവലിസ്റ്റ്.

ചില പുസ്തകങ്ങളുണ്ട്. അവയുടെ വായന നിങ്ങളുടെ ഉറക്കം അനേകദിവസങ്ങളിലേക്കു കെടുത്തിക്കളയും. വായിക്കുമ്പോൾ ഞരമ്പുകളിൽ ചോരയുടെ ഒഴുക്കു നിലച്ചുവെന്ന തോന്നലുണ്ടാക്കും. ഇടയ്ക്ക് വായനനിർത്തി ജീവിതത്തെയും ലോകത്തെയും മനുഷ്യാവസ്ഥകളെയും കുറിച്ച് അമ്പരപ്പോടെയും അവിശ്വാസത്തോടെയും ആലോചിക്കും. നെടുവീർപ്പിടും. ശ്വാസംമുട്ടുമെങ്കിലും വീണ്ടും ഭൂതാവിഷ്ടമായ ഒരനുഭവത്തിന്റെ ഒഴുക്കിൽപെട്ടതുപോലെ പുസ്തകത്തിലേക്കും വായനയിലേക്കും തിരിച്ചുവരും. ഭാവനയെക്കാൾ വിചിത്രവും വന്യവും വിഭ്രാമകവുമായ യാഥാർഥ്യങ്ങളാവിഷ്‌കരിക്കുന്ന അത്തരം ചില പുസ്തകങ്ങൾ നിങ്ങളെ അടിമുടി ദ്രവിപ്പിച്ചു കളയും.

ഇരുപതാം നൂറ്റാണ്ടിലെഴുതപ്പെട്ട വിഖ്യാതങ്ങളായ ചില രാഷ്ട്രീയ നോവലുകൾ പോലെയോ അതിലധികമോ ആയി ഇന്ന് ലോകമെങ്ങും വായനക്കാരെ ഈവിധമൊരു സ്വത്വസംഘർഷത്തിലേക്കാഴ്‌ത്തിക്കൊണ്ടുപോകുന്ന ആഖ്യാനരൂപമാണ് ഓർമ്മകളുടെ രേഖകൾ. അവിശ്വസനീയവും അസാധാരണവുമായ അനുഭവങ്ങൾ ഓർത്തെടുത്ത് കഥാത്മകമായാവിഷ്‌ക്കരിക്കപ്പെടുന്ന ഇത്തരം രചനകൾ സാഹിത്യത്തിനും സാഹിത്യേതര വ്യവഹാരങ്ങൾക്കുമിടയിൽ ഒരു പുതിയ ഭാവഗണത്തിനുതന്നെ രൂപം നൽകിയിരിക്കുന്നു.

ഓഷ്‌വിറ്റ്‌സിനെക്കുറിച്ചുള്ള ഓർമ്മകൾ രേഖപ്പെടുത്തുന്ന രചനകളാണ് ഈ രംഗത്ത് ഏറ്റവും പ്രസിദ്ധമായവ. ഏലിവീസൽ മുതൽ ആൻഫ്രാങ്ക് വരെയുള്ളവരെ ഓർക്കുക. ഈ ആഖ്യാനപദ്ധതിയുടെ ലോകോത്തരമാതൃകകളായി ഇന്നു കണക്കാക്കപ്പെടുന്നത് സ്വെറ്റ്‌ലാന അലക്‌സിയോവിച്ചിന്റെ കൃതികളാണ്. ബെലോറഷ്യൻ പത്രപ്രവർത്തകയായ സ്വെറ്റ്‌ലാനയ്ക്ക് 2015-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതുപോലും കമ്യൂണിസ്റ്റ് കിരാതഭരണത്തിനു കീഴിൽ നിരവധി മനുഷ്യർക്കുണ്ടായ മരണതുല്യമായ അനുഭവങ്ങൾ ഓർമകളായവതരിപ്പിച്ചതിനാണ്. സ്മൃതിചരിത്രം, വാമൊഴിചരിത്രം എന്നീ നിലകളിൽ ഖ്യാതിനേടിയവയാണ് സ്വെറ്റ്‌ലാനയുടെ കൃതികൾ. രണ്ടാം ലോകയുദ്ധം, അഫ്ഗാൻ യുദ്ധം, സോവിയറ്റ് ഭരണം, ചെർണോബിൽ ദുരന്തം... സ്വെറ്റ്‌ലാന കണ്ടെത്തിയ ഓർമയുടെ നരകഖനികൾ നിരവധിയാണ്. അഭിമുഖങ്ങളിലൂടെ തയ്യാറാക്കിയ അനുഭവചരിത്രങ്ങൾ. വൈകാരികചരിതങ്ങൾ. ഓർമയുടെ രാഷ്ട്രീയം വെളിപ്പെടുന്ന ജീവിതസാക്ഷ്യങ്ങൾ. മരണത്തിന്റെ മഹാഗാഥകൾ. സ്വെറ്റ്‌ലാന എഴുതുന്നു:

“If you look back at the whole of our history, h Soviet and post-Soviet, it is a huge common grave and a blood bath. An eternal dialog of the executioners and the victims. The accursed Russian questions: What is to be done and who is to blame. The revolution, the gulags, the Second World War, the Soviet-Afghan war hidden from the people, the downfall of the great empire, the downfall of the giant socialist land, the land-utopia, and now a challenge of cosmic dimensions-Chernobyl. This is a challenge for all the living things on earth. Such is our history. And this is the theme of my books, this is my path, my circles of hell, from man to man”.

രക്തച്ചൊരിച്ചിലുകളുടെ നിത്യശ്മശാനമായി മാറുന്ന ചരിത്രസന്ദർഭങ്ങളുടെ രേഖീകരണമാകുന്നു, കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലത്തു പുറത്തുവന്നിട്ടുള്ള സ്വെറ്റ്‌ലാനയുടെ പുസ്തകങ്ങൾ. തന്റെ വെബ്‌സൈറ്റിൽ ഇവർ സ്വന്തം എഴുത്തിനെ നിർവചിക്കുന്നതിങ്ങനെയാണ്: “I chose a genre where human voices speak for themselves”.

മഹായുദ്ധങ്ങളോ നരകസമാനമായ പ്രത്യയശാസ്ത്രഹിംസകളോ ഇന്ത്യാചരിത്രത്തിൽ ഈവിധമില്ല. എങ്കിലും ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യം, പ്രകൃതിക്ഷോഭങ്ങൾ, വർഗീയകലാപങ്ങൾ തുടങ്ങിയവയുടെ തുടർച്ചയായ ആവർത്തനങ്ങൾ ഇവിടെയുമുണ്ട്. ഇന്ത്യാവിഭജനവും ഇന്ത്യാപാക്‌യുദ്ധവും സൃഷ്ടിച്ച അഭയാർഥിപ്രവാഹങ്ങളായിരിക്കും ഇവയിൽ ഏറ്റവും വലിയവ.

ഇന്ത്യാവിഭജനത്തിന്റെ ഓർമ്മകളാവിഷ്‌ക്കരിക്കുന്ന നിരവധി രചനകൾ സാഹിത്യ, സാഹിത്യേതരമണ്ഡലങ്ങളിലുണ്ട്. സാദത്ത്ഹസൻ മാന്തോയുടെ കഥകൾ, യശ്പാലിന്റെ നോവൽ, ഉർവശി ഭൂട്ടാലിയയുടെ ‘The other side of Silence’ പോലുള്ള ചരിത്രങ്ങൾ എന്നിങ്ങനെ. ഗുപ്തചരിത്രം (Hidden History) എന്ന മട്ടിൽ ആവിഷ്‌കൃതമാകുന്ന ഉർവശിയുടെ പുസ്തകത്തിൽ സ്ത്രീകളും കുട്ടികളും ദലിതരുമുൾപ്പെടെയുള്ളവർ അനുഭവിച്ച വിഭജനത്തിന്റെ മുറിവുകളാണ് ആവിഷ്‌കൃതമാകുന്നത്. Yosef Hayin Yerushalmi പറയുന്നതുപോലെ, ‘Memory is always problematic; usually deceptive, sometimes treacherous’ എന്നു തെളിയിക്കുന്ന പുസ്തകം.

ചുരുക്കത്തിൽ, അക്കാദമിക, അനക്കാദമിക തലങ്ങളിലും സാഹിത്യ, സാഹിത്യേതര മണ്ഡലങ്ങളിലും, ഓർമ്മ, കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി ലോകമെങ്ങും ഏറ്റവും സ്വീകാര്യതയുള്ള ഒരു വ്യവഹാരപദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽപോലും 1990-കളുടെ തുടക്കം തൊട്ടുതന്നെ ഓർമ, നോവലെഴുത്തിന്റെ രാഷ്ട്രീയസൂചകവും ആഖ്യാനരൂപകവുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയൊരുനിര ആത്മകഥകൾ, ‘അനുഭവമെഴുത്ത്’ എന്ന നിലയിൽ രൂപംകൊണ്ടുതുടങ്ങുന്നതും ഇക്കാലത്താണ്. ഇവയാകട്ടെ, ഭൂതകാലത്തെ കാല്പനികമായി തിരികെപ്പിടിക്കുന്ന ആവിഷ്‌ക്കാരരീതിയെന്നതിനെക്കാൾ ഓർമയുടെ രാഷ്ട്രീയങ്ങൾ മറവിക്കെതിരെ നടത്തുന്ന സമരങ്ങളുടെ സാധ്യതകളാണ് തുറന്നിടുന്നത്. ജോൺ ഇർവിങ് സൂചിപ്പിക്കുന്നതുപോലെ, നിങ്ങൾ ഓർമയെയെന്നതിനെക്കാൾ ഓർമ നിങ്ങളെ നിശ്ചയിക്കുന്നതിന്റെ രസതന്ത്രമാണിത്. ആനന്ദ്, സി.ആർ. പരമേശ്വരൻ, ടി.പി. രാജീവൻ, സാറാജോസഫ്, കെ. ആർ. മീര, ടി.ഡി. രാമകൃഷ്ണൻ, എൻ. പ്രഭാകരൻ, അംബികാസുതൻ, എസ്. ഹരീഷ് തുടങ്ങിയവരുടെയൊക്കെ രചനകൾ ഉദാഹരണമാണ്. മിലാൻ കുന്ദേരയാണ് ഈയൊരു ഓർമരാഷ്ട്രീയത്തിന്റെ ഏറ്റവും വിഖ്യാതനായ നോവൽ വാണിഭക്കാരൻ. 1980-കളിലും 90-കളിലും ഉടലെടുത്ത ‘Memory boom’ എന്ന സങ്കല്പനത്തെക്കുറിച്ച് യൂറോപ്പിലും അമേരിക്കയിലും നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘Memory Studies’ പോലുള്ള അക്കാദമിക ജേണലുകൾ ഓർമപഠനങ്ങൾക്കു മാത്രമായി നിലവിലുണ്ട്. Michael Rossington, Anne Whitehead എന്നിവർ എഡിറ്റുചെയ്ത Theories of Memory: A Reader പോലുള്ള ഗ്രന്ഥങ്ങൾ ഓർമയെ ചരിത്രവൽക്കരിച്ചും സിദ്ധാന്തവൽക്കരിച്ചും നിലപാടെടുക്കുന്നവയാണ്. വാക്ചരിത്രം (Oral history) എന്ന വൈജ്ഞാനിക, വ്യവഹാര, ചരിത്രരചനാപദ്ധതി അതിന്റെ രീതിശാസ്ത്രമായി കാണുന്നതും ഓർമ്മയെത്തന്നെയാണ്.

രണ്ട്

1980-കൾ തൊട്ടുള്ള കാലത്ത് ഇന്ത്യയിലുടനീളം നടന്ന വർഗീയകലാപങ്ങളും കൊടിയ ദാരിദ്ര്യവും ജാതിലഹളകളും ഭരണകൂടനൃശംസതകളും സൃഷ്ടിച്ച ഏറ്റവും നിഷ്ഠൂരവും നികൃഷ്ടവുമായ മനുഷ്യാവസ്ഥകളിലൊന്നാണ് മേല്പറഞ്ഞ ദുരന്തങ്ങൾ അതിജീവിച്ചവരുടെ ശിഷ്ടജീവിതം. മരിച്ചവർ മരിച്ചു, അതിജീവിച്ചവരാകട്ടെ മരണത്തെക്കാൾ വലിയ ദുരന്തമാണ് ജീവിതം എന്നു തിരിച്ചറിഞ്ഞും കഴിഞ്ഞു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഈവിധം മരിച്ചവരുടെയും മരണം തൽക്കാലത്തേക്കൊഴിവാക്കി ആ ദുരന്തത്തെ അതിജീവിച്ചവരുടെയും അവസ്ഥകളും അനുഭവങ്ങളും ഓർമകളിൽ നിന്നാവിഷ്‌ക്കരിക്കുന്ന അസാധാരണമായ ഒരു പുസ്തകമാണ് ഹർഷ്മന്ദറുടെ ‘Fatal Accidents of Birth’. കബനി, ഈ പുസ്തകം ‘ഒരു ജന്മം, ഒരായിരം മരണം’ എന്ന പേരിൽ വിവർത്തനം ചെയ്തിരിക്കുന്നു. നിസംശയം പറയാം, സമീപകാല ഇന്ത്യയെക്കുറിച്ചു രേഖപ്പെടുത്തപ്പെട്ട ഏറ്റവും യഥാതഥവും ഭാവാത്മകവുമായ മാനുഷിക-സാമൂഹിക ചരിതമാണ് ഈ പുസ്തകം. ഓർമകളുടെ രാഷ്ട്രീയത്തെ ഇത്രമേൽ സൂക്ഷ്മവും ജാഗ്രത്തുമായി കണ്ടെടുക്കുന്ന മറ്റൊരു ഇന്ത്യൻ ചരിത്ര-ജീവിതരേഖ ഏതാണുള്ളത്? മരണം ജീവിതത്തിന്റെ അവസാനമാകാം. പക്ഷെ ഓർമ മരണത്തെയും അതിജീവിക്കും എന്നു തെളിയിക്കുന്ന വൈകാരികചരിത്രമാണ് ഹർഷ്മന്ദറുടെ ഈ പുസ്തകം. സ്വെറ്റ്‌ലാന പറയുന്നതുപോലെ ഇരകൾ സ്വയം സംസാരിക്കുന്ന ചരിത്രാനുഭവം.

ആരാണ് ഹർഷ്മന്ദർ?

കൂട്ടക്കൊലകളെയും വിശപ്പിനെയും അതിജീവിക്കുന്നവരുടെ, വീടില്ലാത്തവരുടെ, തെരുവുകുട്ടികളുടെ കൂടെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് എഴുത്തുകാരൻ. ഇദ്ദേഹം സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറും ഭക്ഷണത്തിനുള്ള അവകാശനിയമവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ പ്രത്യേക കമ്മീഷണറുമാണ്. വിവിധ സാമൂഹ്യപ്രശ്‌നങ്ങളും മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഹർഷ്മന്ദർ ഇരുപതുവർഷത്തോളം ആദിവാസി സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന്റെ ഭാഗമായി പ്രവർത്തിച്ചു.

ഹർഷ്മന്ദർ വിവരാവകാശത്തിനായുള്ള ദേശീയ ക്യാമ്പയിന്റെ സ്ഥാപക അംഗമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടിമവേലയുമായും മാനസികരോഗ ആശുപത്രികളുമായും ബന്ധപ്പെട്ട് രൂപീകരിച്ച കോർഗ്രൂപ്പുകളിൽ അംഗമാണ് ഇദ്ദേഹം. ആക്ഷൻ എയ്ഡ് ഇന്ത്യ സർക്കാരേതര സന്നദ്ധസംഘടനയുടെ ഇന്ത്യയിലെ ഡയറക്ടർ ആയിരുന്ന ഹർഷ്മന്ദർ 2010 മുതൽ 2012 വരെ ദേശീയ ഉപദേശക സമിതി അംഗവുമായിരുന്നു. മതേതരത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള അമൻ ബിരാദരി, വർഗീയലഹളകൾ അതിജീവിച്ചവർക്ക് നിയമപരമായി നീതി ഉറപ്പുവരുത്തുന്ന ന്യായാഗ്രഹ്, തെരുവ് കുട്ടികൾക്കായുള്ള ദിൽസേന, നഗരത്തിലെ ഭവനരഹിതർക്കായുള്ള ഹോസ്‌ല തുടങ്ങിയ ക്യാമ്പയിനുകളുടെ തുടക്കക്കാരനാണ് ഹർഷ്മന്ദർ.

അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലും ഹർഷ്മന്ദർ പട്ടിണിയും ഭരണനിർവഹണവും സംബന്ധിച്ച കോഴ്‌സുകൾ പഠിപ്പിക്കുന്നുണ്ട്. മുസൂറിയിലെ ലാൽബഹദൂർശാസ്ത്രി നാഷ്ണൽ അക്കാദമി ഓഫ് അഡ്‌മിനിസ്‌ട്രേഷനിലും ലോസ് ആഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ അടക്കമുള്ള വിദേശസർവകാലാശാലകളിലും ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.

അൺഹേഡ് വോയ്‌സസ് : സ്റ്റോറീസ് ഓഫ് ഫൊർഗോട്ടൺ ലൈവ്‌സ്, ദി റിപ്പ്ഡ് ചെസ്റ്റ് പബ്ലിക് പോളിസി ആൻഡ് പൂവർ ഇൻ ഇന്ത്യ, ഫിയർ ആൻഡ് ഫൊർഗിവ്‌നെസ്: ദി ആഫ്റ്റർമാത് ഓഫ് മസാക്ർ, ഫ്രാക്‌ചേഡ് ഫ്രീഡം: ക്രോണിക്ക്ൾസ് ഫ്രം ഇന്ത്യാസ് മാർജിൻസ്, ആഷ് ഇൻ ദി ബെല്ലി: ഇന്ത്യാസ് അൺഫിനിഷ്ഡ് ബാറ്റിൽ വിത്ത് ഹംഗർ, ലുക്കിങ് എവേ ഇനിക്വാലിറ്റി, പ്രിജുഡിസ് ആൻഡ് ഇൻഡിഫറൻസ് ഇൻ ന്യൂ ഇന്ത്യ എന്നിവയാണ് ഹർഷ്മന്ദറുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ. ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദൈനിക് ഭാസ്‌കർ എന്നീ പത്രങ്ങളിൽ സ്ഥിരമായി പംക്തികൾ ഇദ്ദേഹം എഴുതുന്നുണ്ട്.

കബനിയോ?

മലയാളത്തിൽ ഇന്നുള്ള ഏറ്റവും മികച്ച പ്രൊഫഷണൽ വിവർത്തകയാണ് കബനി. ഇരുപതിലധികം പുസ്തകങ്ങൾ ഇതിനകം ഇവർ വിവർത്തനം ചെയ്തുകഴിഞ്ഞു. ജെറിമാൻഡർ, വംഗാരി മാതായ്, ഓങ് സാങ് സൂകി, ബേനസീർ ഭൂട്ടോ തുടങ്ങിയവരുടെ നോൺഫിക്ഷൻ ക്ലാസിക്കുകൾ. ആമോസ് ഓസ്, പൗലോകൊയ്‌ലോ, ശോഭാഡേ, പെരുമാൾ മുരുകൻ, ചേതൻ ഭഗത് തുടങ്ങിയവരുടെ സാഹിത്യരചനകൾ. അടിസ്ഥാനപരമായി വിവർത്തനത്തിനുവേണ്ട മൂന്നു ഗുണങ്ങളും (വായനാക്ഷമത, വിഷയ/പ്രമേയ/ഗ്രന്ഥത്തോടു രൂപപ്പെടുന്ന ആത്മൈക്യം, ലക്ഷ്യഭാഷയുടെ അർഥവിതാനങ്ങളിലേക്കും സംസ്‌കാരമണ്ഡലങ്ങളിലേക്കുമുള്ള സ്രോതപാഠത്തിന്റെ സംലയനം) കബനിയുടെ രചനകൾക്കുണ്ട്. ഈ പുസ്തകവും ഇതിനുതെളിവാണ്.

പതിനേഴു രചനകളാണ് ‘ഒരു ജന്മം ഒരായിരം മരണ’ത്തിലുള്ളത്. ആത്മഹത്യക്കു മുൻപ് രോഹിത് വെമുല ലോകത്തിനെഴുതിയ കത്തിലുള്ള പ്രയോഗമാണ് ‘എമമേഹ അരരശറലി േീള യശൃവേ’ എന്നത്. മന്ദർ അത് സമീപകാല ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ വിധിവാക്യമായി മാറ്റിയെഴുതുന്നു. എന്നിട്ട് ജനനം മാത്രമല്ല, ജീവിതവും മരണവും സമാനമായ ദുരന്തങ്ങളായനുഭവിക്കുന്ന അവരുടെ കഥ പറയുന്നു. ഒറ്റമനുഷ്യരുടേതാവാം, പറ്റങ്ങളുടേതാകാം. അവർ ഇരകളാണ്. ജാതിയോ മതമോ കുടുംബമോ സമൂഹമോ ഭരണകൂടമോ രാഷ്ട്രം തന്നെയോ ആകാം വേട്ടക്കാർ.

വ്യവസ്ഥകളുടെയും സ്ഥാപനങ്ങളുടെയും ഭ്രാന്തൻവിശ്വാസപ്രമാണങ്ങളുടെയും ഇരകൾക്കുവേണ്ടി ശബ്ദിക്കുന്ന മന്ദർ, അവരുടെ തന്നെ ഓർമകളെയാണ് തന്റെ രീതിശാസ്ത്രവും പ്രത്യയശാസ്ത്രവുമായി കണ്ടെത്തുന്നത്. അസാധാരണമായ ആത്മൈക്യം സ്ഥാപിച്ച് ഈ ഇരകളുടെ ജീവിതവും മരണവും അതിജീവനവും മന്ദർ രേഖപ്പെടുത്തുന്നു. മരിച്ചവരും അതീജിവച്ചവരും ചേർന്നു പൂരിപ്പിക്കുന്ന ചരിത്രത്തിന്റെ ഗുപ്തലോകങ്ങൾ മന്ദർ മറനീക്കുന്നു.

താൻ കണ്ടും കേട്ടും അറിഞ്ഞ ഇന്ത്യയുടെ കഥകൾ തന്നിലുണ്ടാക്കിയ നടുക്കം വായനക്കാരിലേക്കു പകരുന്ന ഒരാമുഖം മന്ദർ ഈ പുസ്തകത്തിനെഴുതുന്നുണ്ട്. അതുവായിക്കുക.

“യോഗ്യതയില്ലാതെ ജനിച്ചതുകൊണ്ടുമാത്രം മികച്ച ഭാവി അർഹിക്കാത്തവനാണ് ഞാനെന്നു വിശ്വസിക്കുന്ന അദ്ധ്യാപകരുടെ പുച്ഛവും അവഗണനയും എനിക്കൊരിക്കലും സഹിക്കേണ്ടിവന്നിട്ടില്ല. എന്റെ സ്പർശം കൊണ്ടോ എന്റെ കാലടികൾ കൊണ്ടോ എന്റെ ആദരവുകൊണ്ടോ അശുദ്ധമാകുമെന്ന് മറ്റുള്ളവർ പറയുന്ന ക്ഷേത്രത്തിൽ ആരാധിക്കാൻ ആഗ്രഹിച്ചതു കൊണ്ട് എനിക്കൊരിക്കലും തല്ലുകിട്ടിയിട്ടില്ല. മറ്റുള്ളവർ മലിനമെന്നു കരുതുന്ന ജാതിയിൽ ജനിച്ചുപോയതുകൊണ്ട് ജീവിതത്തിൽ ഞാനൊരിക്കലും അവഹേളിക്കപ്പെട്ടിട്ടില്ല.

അവരിൽനിന്ന് വ്യത്യസ്തമായ മതവിശ്വാസം ഞാൻ-എന്നെപ്പോലുള്ളവരും-പിന്തുടരുന്നതുകൊണ്ട് എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും തലയ്ക്കും രക്തത്തിനുമായി മുറവിളി കൂട്ടുന്ന, ഭീതിതമായ മുദ്രാവാക്യങ്ങൾ ഉയർത്തിയും കഠാരകളും ആസിഡ് ബൾബുകളും കയ്യിലേന്തിയും ആർത്തലച്ചുവരുന്ന ജനക്കൂട്ടത്തിനു മുമ്പിൽ പേടിച്ചരണ്ടു നിൽക്കുന്നതെങ്ങനെയെന്ന് എനിക്കൊരിക്കലും അറിയേണ്ടി വന്നിട്ടില്ല. ഈയൊരൊറ്റ കുറ്റത്തിന് എന്റെ കുട്ടികളെ പച്ചയ്ക്ക് കത്തിക്കുന്നതും എന്റെ കുടുംബത്തിലെ പെൺകുട്ടികളെയും സ്ത്രീകളെയും മാനഭംഗപ്പെടുത്തുന്നതും എന്റെ കുടുംബവും എന്റെ വീടും എന്റെ തൊഴിലും എന്റെ ജീവിതസമ്പാദ്യവും എന്റെ മുഴുവൻ ലോകവും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുച്ചൂടും നശിക്കുന്നതും നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുമില്ല.

സുഖപ്പെടുത്താനാകാത്ത ദീനം അറിയാതെ പിടിപെട്ടതിന് ഞാൻ ഭ്രഷ്ടനാക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ഒരിക്കലും ചെയ്തിട്ടില്ല. കുട്ടികളെ അന്തസ്സോടെ വളർത്താൻ ശരീരം വിൽക്കാൻ തീരുമാനിച്ചതിന് ഞാനൊരിക്കലും അകറ്റിനിർത്തപ്പെട്ടിട്ടില്ല. എന്റെ ഉടലിന്റെ ഭിന്നലിംഗത്തെ അംഗീകരിക്കാൻ കഴിയാത്തതിനാൽ ഞാൻ ഒരു ലോകത്തുനിന്നും ആട്ടിയോടിക്കപ്പെട്ടിട്ടില്ല. ആകെയുള്ള കുഞ്ഞുമകനെ ആരും നോക്കാനില്ലാതെ പുറത്തുനിർത്തി എനിക്കൊരിക്കലും ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ല.

പണവും തൊഴിലുമില്ലാത്തതിനാൽ ഞാനൊരിക്കലും ഒരൊറ്റ രാത്രിപോലും ഒഴിഞ്ഞ വയറോടെ ഉറങ്ങിയിട്ടില്ല. പ്രിയപ്പെട്ടവരെ ഊട്ടാൻ കഴിയാത്തതിന്റെയും, കുട്ടികൾ ജീവനോടെയിരിക്കുമെന്ന് ഉറപ്പാക്കാനുള്ള ഏക പോംവഴി അവരെ കൃഷിയിടങ്ങളിൽ പണിയെടുക്കാനോ ഹോട്ടലുകളിൽ പാത്രം കഴുകാനോ പറഞ്ഞയക്കുകയോ വളർത്താൻ കഴിവുള്ള ആർക്കെങ്കിലും കൈമാറുകയോ ചെയ്യുകയാണെന്ന് തിരിച്ചറിയുന്നതിന്റെയും നൈരാശ്യം എനിക്കൊട്ടുമേ അറിയില്ല.

ഇരുപതുവർഷങ്ങളായി വീടില്ലാതെ ഓരോ രാത്രിയും വഴിയോരത്തുറങ്ങുകയും, ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന പുരുഷന്മാരെ തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ എനിക്ക് സങ്കൽപിക്കാൻ പോലുമാകില്ല. എന്റെ കാലുകൾക്ക് വൈകല്യമുള്ളതുകൊണ്ടും തെരുവല്ലാതെ ഉറങ്ങാൻ വേറൊരിടമില്ലാത്തതുകൊണ്ടും മാത്രം വർഷങ്ങളോളം യാചകമന്ദിരത്തിൽ അടച്ചിടപ്പെടുന്നത് എനിക്ക് ചിന്തിക്കാനാകില്ല.

പൊലീസുകാർ എന്റെ മകളെ കൊല്ലുകയും മരണത്തിനുശേഷം ഭരണകൂടം അവളെ ഭീകരവാദിയെന്നും ചാവേറെന്നും മുദ്രകുത്തുകയും ചെയ്താൽ ഞാനെന്തുചെയ്യുമെന്ന് എനിക്കറിയില്ല. എന്റെ ഭർത്താവിനെ തീവ്രവാദികൾ വെടിവെച്ച് വീഴ്‌ത്തിയാലും എന്റെ പതിമൂന്നുകാരനായ മകൻ തീവ്രവാദിയാണെന്ന് സൈന്യം ശഠിച്ചാലും!

ഞാൻ ഈ പുസ്തകത്തിൽ പറയാൻ ശ്രമിക്കുന്നതും സങ്കല്പിക്കാൻ ദുഷ്‌ക്കരമെങ്കിലും നേരായതുമായ കഥകളിൽ ചിലതാണിതെല്ലാം. ഈ കഥകളൊന്നും തന്നെ എന്റേതല്ല. ഈ കഥകളൊന്നും ഒരേയൊരു കാരണത്താൽ ഒരിക്കലും എന്റേതാകാനും പോകുന്നില്ല. രോഹിത്ത് വെമുലയുടേതുപോലെ എന്റെ ജനനം വിനാശകരമായിരുന്നില്ല. ഈ പുസ്തകം പറയാൻ ശ്രമിക്കുന്ന കഥകളുടെ ഉടയോന്മാരുടേതുപോലെ എന്റെ ജീവിതം ദുരന്തപൂർണമായിരുന്നില്ല.

ഇവയൊരിക്കലും എന്റെ കഥകളാകാനോ നിങ്ങളുടേതാകാനോ സാദ്ധ്യതയില്ല. പക്ഷേ നാം ചെവിയോർക്കേണ്ട, ശ്രദ്ധിക്കേണ്ട കഥകളാണിവയെല്ലാം. നാം അവയിൽ നിന്ന് മുഖം തിരിച്ചുനിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ബോബ് ഡിലൻ പാടിയ ചോദ്യങ്ങൾക്ക് നാം ഉത്തരം പറയേണ്ടതുണ്ട്: “എത്ര തവണ ഒരാൾക്ക് താനൊന്നും കണ്ടില്ലെന്നു നടിച്ച് മുഖം തിരിക്കാനാകും?..../അതെ, ഏറെപ്പേർ മരിച്ചുപോയെന്ന് അയാളറിയാൻ എത്ര മരണങ്ങൾ വേണ്ടി വരും?”

ഇവയെല്ലാം തന്നെ ഇരുണ്ടതും വേദനിപ്പിക്കുന്നതുമായ കഥകളാണ്. പക്ഷേ, ഇവയെല്ലാം തന്നെ അന്തസിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥകളുമാണ്. ഈ ജീവിതങ്ങളുടെ ഉടമസ്ഥർ അതു നേരിട്ട് നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ കുറേക്കൂടി നന്നായാനേ. അത് നിങ്ങൾ അത്ര വിദൂരമല്ലാത്ത ഒരു നാളിൽ ചെയ്യുമെന്നുതന്നെ ഞാൻ പ്രത്യാശിക്കുന്നുണ്ട്. പക്ഷേ, വർത്തമാനകാലത്ത് നാമിപ്പോഴും നാം സൃഷ്ടിച്ച ലോകത്തിനകത്തു തന്നെയാണ് താമസിക്കുന്നത്. അവിടെ നിന്ന് നമുക്ക് മറ്റു ഗ്രഹങ്ങളിലേക്ക് പറക്കാം. എന്നാൽ ഏറ്റവും കൊടിയ അടിച്ചമർത്തലുകൾക്കെതിരെയും ക്രൂരതകൾക്കെതിരെയും പോരാടുന്നവരിൽ നിന്നും ദുരിതം സഹിച്ചു ജീവിക്കുന്നവരിൽ നിന്നും നാം പ്രകാശവർഷങ്ങൾ ദൂരെയുമാണ്. എന്നിരുന്നാലും നമ്മുടെ തുല്യമായ മാനവിക അന്തസിന്റെ പ്രാഥമികമായ തിരിച്ചറിയലിനേക്കാൾ ഒട്ടും വലുതല്ല മനുഷ്യർക്കിടയിലെ അകൽച്ച എന്നതാണു നേര്”.

തുടർന്നിങ്ങോട്ട് ഈ പുസ്തകത്തിലെ പതിനേഴു രചനകളിലും മന്ദർ ഓരോ കഥ പറയുന്നു. ഓരോ കഥയും ഒന്നിലധികം ജീവിതങ്ങളുടെയും മരണങ്ങളുടെയും ഓർമ്മകളാണ്. ഇവയിൽ ഏഴെണ്ണം വർഗീയകലാപങ്ങളുടെ കഥകളാകുന്നു. അതിൽതന്നെ നാലെണ്ണം ഗുജറാത്ത് കലാപത്തിന്റെയും.

തന്റെ കുടുംബത്തിലെ ഇരുപത്താറുപേർ കൊല്ലപ്പെട്ടിട്ടും തലനാരിഴയ്ക്കു രക്ഷപെട്ട നസീബ് എന്ന സ്ത്രീ ‘അമൻ ബിരാദരി’യിലൂടെ തന്റെ വേട്ടക്കാരെ മാത്രമല്ല, അതിജീവിച്ചവരെപ്പോലും വെറുതെ വിടാത്ത സ്വന്തം മതത്തിലെ പൗരോഹിത്യത്തെയും മറികടന്നതിന്റെ കഥ പറയുന്നു, ആദ്യരചന. മന്ദർ എഴുതുന്നു:

“ഇന്ത്യയിലങ്ങോളമിങ്ങോളം കൂട്ടക്കൊലകളെ അതിജീവിച്ചവരുമായി ഏറെക്കാലം ഞാൻ ഇടപഴകിയിട്ടുണ്ട്: അസമിലെ നെല്ലിയും കൊക്രഝറും, ഡൽഹിയിലെ തിലക് വിഹാർ, ബിഹാറിലെ ഭഗൽപൂർ, ഉത്തർപ്രദേശിലെ മുസഫർനഗർ, ഗുജറാത്തിലെ ഗോധ്ര. നീതിക്കും മുറിവുണക്കലിനും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളോട് അല്പമെങ്കിലും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അവർക്കിടയിലെ ഏറ്റവും ബലഹീനർ വിധവകളാണെന്ന് എനിക്കു മനസിലാക്കാനായിട്ടുണ്ട്. അവരുടെ ഭർത്താക്കന്മാരും കുട്ടികളും വീട്ടിലെ മുതിർന്നവരും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടതാണ്. അവരുടെ വീടുകളും ഉപജീവനമാർഗങ്ങളും സമ്പാദ്യവുമെല്ലാം തുടച്ചുമാറ്റപ്പെട്ടതാണ്. അവർ ഒറ്റയടിക്ക് പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് പുത്തൻ ഇടങ്ങളിലേക്ക് വേരുപറിച്ചെറിയപ്പെട്ടവരാണ്. ജീവിതങ്ങൾ വീണ്ടും പടുത്തുയർത്താനും അതിജീവിച്ചവരെ പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം ചുമലിൽ തൂങ്ങുന്നവരാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ വിധവകളെയും പോലെ അവരും ഓർമകൾക്കും ഏകാന്തതയ്ക്കും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുമെതിരെ പോരാടുകയും സമൂഹം അടിച്ചേൽപ്പിക്കുന്ന ക്രൂരതയെയും അവഗണനയെയും ചങ്കൂറ്റത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു”.

ഇസ്രാത്ത് ജഹാന്റെ അനേകം മരണങ്ങളെക്കുറിച്ചാണ് മറ്റൊരു രചന. ഇസ്രാത്തിന്റെ കഥ ഇവിടെ ആവർത്തിക്കേണ്ടതില്ലല്ലോ. ഗുജറാത്ത് കലാപചരിത്രത്തിന്റെ ഏറ്റവും നിഗൂഢവും നികൃഷ്ടവുമായ ഏടുകളിലൊന്നാണത്. ഭരണകൂടഭീകരതയുടെ ക്ലാസിക് ഉദാഹരണം. കഴിഞ്ഞ പതിനേഴുവർഷമായി ഇസ്രാത്തിന്റെ കുടുംബം നീതിക്കുവേണ്ടി തുടരുന്ന സമരത്തിന്റെ കഥ കൂടിയാണ് ഈ ലേഖനം.

ഗുജറാത്ത് കലാപത്തിൽ ഹിന്ദുത്വഭീകരതയുടെ മുഖമായി ലോകം കണ്ടറിഞ്ഞ അശോക്‌മോച്ചി എന്ന ചെരുപ്പുകുത്തിയുടെ കഥയാണ് ഇനിയൊന്ന്. ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരുടെ പ്രതീകമായി, മോച്ചിയുടെ മാധ്യമമുഖം; കുത്ബുദ്ദീൻ അൻസാരിയുടെ മുഖം ഇരയുടെ പ്രതീകമായി മാറിയതുപോലെ.

“മുസ്ലിംകളെ കൊള്ളയടിച്ചും മാനഭംഗപ്പെടുത്തിയും കൊന്നും അഹമ്മദാബാദിലെ തെരുവുകളിലൂടെ വെറിപിടിച്ച ആൾക്കൂട്ടം കറങ്ങിയ 2002 ഫെബ്രുവരിയിലെ ഭീകരദിനങ്ങളുടെ പ്രതീകമായിരുന്നു ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു ചിത്രം. മെലിഞ്ഞ, താടിവെച്ച ഒരു ചെറുപ്പക്കാരൻ. കാക്കി കാലുറ, കൈകൾ മടക്കിവെച്ച അഴഞ്ഞ കറുത്ത ടി ഷർട്ട്, തലയിൽ കാവിത്തുണിയുടെ കെട്ട്. രണ്ടു കൈകളും ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഒരു കയ്യിൽ ഇരുമ്പുവടി, മറുകയ്യിലെ മുഷ്ടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങൾ വിളിച്ചു പറയുകയാണെന്നതുപോലെ വായ തുറന്നിരിക്കുന്നുണ്ട്. പുറകിൽ മറ്റാൾക്കാരുടെ മങ്ങയ രൂപങ്ങളും കത്തുന്ന തീക്കുണ്ഠങ്ങളുമുണ്ട്. കത്തുന്ന കാറുകളിൽ നിന്നും വീടുകളിൽ നിന്നും കടകളിൽ നിന്നുമുയരുന്ന പുകയാൽ കറുത്തതാണ് ആകാശം.

എ.എഫ്.പി.യുടെ (ഏജൻസ് ഫ്രാൻസ് പ്രെസ്) ഫോട്ടോഗ്രാഫറായ സെബാസ്റ്റ്യൻ ഡിസൂസ എടുത്ത ആ ചിത്രം ദിനപത്രങ്ങളിലും മാസികകളുടെ മുഖചിത്രമായും ലോകം മുഴുവൻ കണ്ടു. കൂട്ടക്കൊലയെ വിശകലനം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്ത പുസ്തകങ്ങളിലും ആ ചിത്രം ഇടം കണ്ടു. അണപൊട്ടിയൊഴുകുകയും വിഭജനത്തിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ വർഗീയ ലഹളയായി മാറുകയും ചെയ്ത വെറുപ്പിന്റെ, ഭയങ്കരമായ ആ ദിവസങ്ങളുടെ പ്രതീകമായി അത് വേഗം രൂപാന്തരപ്പെട്ടു”.

ഖാലിദ് നൂർമുഹമ്മദിന്റെ കഥയാണ് നാലാമത്തേത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും നിഷ്ഠൂരമായ ഹിംസയുടെ ആഘാതങ്ങൾ ഏറ്റെടുക്കേണ്ടിവന്നത് ഖാലിദിനാണ്. ഉറക്കം നഷ്ടപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ച് അയാൾ പറയുന്നു:

“എഴുപത്തിയഞ്ചു വർഷം നീണ്ട തന്റെ ജീവിതത്തെക്കുറിച്ച് ഖാലിദ് എന്നോടു സംസാരിച്ചപ്പോൾ അതിലെ പ്രധാനപ്പെട്ട അതിരടയാളങ്ങളെല്ലാം തന്നെ പ്രധാനപ്പെട്ട വർഗീയകലാപങ്ങളാണെന്നു തോന്നി. അയാൾ കലാപങ്ങളെ കുറിച്ചു സംസാരിച്ചത് മറ്റുള്ളവർ ജീവിതത്തിലെ ജനനവും മരണവും വിവാഹവും പോലുള്ള പ്രധാനപ്പെട്ട മുഹൂർത്തങ്ങളെ പറ്റി സംസാരിക്കുന്നതു പോലെയാണ്. 1947-ലെ കലാപത്തിൽ അയാൾക്ക് പിതാവിനെ നഷ്ടപ്പെട്ടു. 1969-ലെ അഹമ്മദാബാദ് കലാപം സമാധാനത്തിന്റെ നീണ്ട ഇടവേളയെ തകർത്തു. 1985-ലെ ജഗന്നാഥ് കലാപവും 1992-ൽ ബാബ്‌രിമസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സാമുദായിക ലഹളയും ഇപ്പോൾ 2002-ലെ കൂട്ടക്കൊലയും അയാൾ ഓർത്തെടുത്തു.

‘ഞാൻ നിരവധി കലാപങ്ങൾ കണ്ടിട്ടുണ്ട്, ഖാലിദ് പറഞ്ഞു. ഓരോ തവണയും ഞങ്ങൾ ജീവിതം തിരിച്ചുപിടിച്ചു. പക്ഷേ ഇത്തവണത്തെ കലാപം തികച്ചും വ്യത്യസ്തമായിരുന്നു. എന്റെ ഉടലിൽ ഇനിയും കരുത്ത് ശേഷിച്ചിരിക്കാം. എന്നാൽ കലാപം എന്റെ ആത്മവീര്യത്തെ തകർത്തുകളഞ്ഞു. നേരത്തെ അവർ ഞങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും വീടുകളും കടകളും ആക്രമിക്കുകയും ചെയ്തു. പക്ഷേ സ്ത്രീകളെയും കുട്ടികളെയും വെറുതെ വിട്ടു. ഞങ്ങളുടെ കൈക്കുഞ്ഞുങ്ങളെയും കുട്ടികളെയും ജീവനോടെ എരിച്ച സംഭവം ഒരിക്കലുമുണ്ടായിട്ടില്ല. ഞങ്ങളുടെ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മാനംകെടുത്തുകയും ചെയ്തിട്ടില്ല. ഇത്രയും പേർ വീടില്ലാത്തവരായി ഇതിനു മുമ്പൊരിക്കലും മാറിയിട്ടില്ല’.

അയാൾ തുടർന്നു: ‘ഞാൻ ഏറെ കാര്യങ്ങൾ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. മറ്റുള്ളവർ കേട്ടിട്ടേയുള്ളൂ, പക്ഷേ ഞാൻ കണ്ടിട്ടുണ്ട്. ഉറങ്ങാൻ ശ്രമിക്കുമ്പോൾ ആ ഓർമകൾ എന്റെ സ്വപ്നങ്ങളെപോലും വേട്ടയാടുന്നുണ്ട്. അതുകൊണ്ട് രാത്രിയിൽ ഞാൻ ഉറങ്ങാതെ കിടക്കുന്നു. പ്രാർത്ഥിച്ചും നിസ്‌കരിച്ചും സമാധാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞാൻ സ്ത്രീകളുടെയും കുട്ടികളുടെയും പേടിച്ചരണ്ട ആർത്തനാദങ്ങളും ആൾക്കൂട്ടത്തിന്റെ അലർച്ചയും കേൾക്കുന്നു. എന്റെ മനസ്സ് പൊട്ടിപ്പോകുകയാണ്. ഇത് മനുഷ്യസഹനത്തിനപ്പുറമാണ്’ ”.

കലാപത്തിന്റെ ഭീകരത, കണ്ണീരും ചോരയും കൂട്ടിക്കുഴച്ച വാക്കുകളിൽ ഹർഷ്മന്ദർ അവതരിപ്പിക്കുന്ന ഈ ഭാഗം ഒന്നു വായിക്കൂ. നിങ്ങൾ ജീവിതത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, അവയ്ക്കു രണ്ടിനുമിടയിൽനിന്ന് ഓർമ്മകൾ കണ്ടെടുക്കുന്ന കിരാതമായ സത്യങ്ങളെക്കുറിച്ച് അമ്പരപ്പോടെയല്ലാതെ പിന്നീടൊരിക്കലും ചിന്തിക്കുകയില്ല.

“2002 ഫെബ്രുവരി 27ന് ഗോധ്രയിൽ വെച്ച് സബർമതി എക്സ്‌പ്രസിലെ ഹിന്ദു യാത്രക്കാർക്കുണ്ടായ ദാരുണമായ മരണത്തിന്റെ വാർത്ത നരോദയിലെത്തി. സംഘർഷം തൊട്ടറിയാനാകുമായിരുന്നെങ്കിലും തങ്ങൾ ആക്രമിക്കപ്പെടുമെന്ന് അവർ വിശ്വസിച്ചില്ല. എന്തായാലും നരോദയിൽ പ്രധാനമായും തൊഴിലാളികളായിരുന്നു. വർഷങ്ങളോളം ഞങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നതാണ്. ഫെബ്രുവരി 28ന് ഖാലിദും കുടുംബവും ചായ കുടിക്കുകയും ആഹാരം തയാറാക്കുകയുമായിരുന്നു. ഗോധ്ര കൊലപാതകങ്ങൾക്കെതിരെ വിശ്വഹിന്ദുപരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതിനാൽ എല്ലാ വരും വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു. അവർക്ക് മാനസിക പിരിമുറുക്കവും ജാഗ്രതയുമുണ്ടായിരുന്നു. പക്ഷേ സംഭവിക്കാൻ പോകുന്ന അത്യാപത്തിനെ കുറിച്ച് അവർക്ക് യാതൊരു ഊഹവുമുണ്ടായിരുന്നില്ല.

ആക്രമണം അപ്രതീക്ഷിതവും പൈശാചികവുമായിരുന്നു. കാക്കി കാലുറകളും കാവിക്കുപ്പായങ്ങളും ധരിച്ച് മൂന്നു ട്രക്കുകൾ നിറയെ ചെറുപ്പക്കാരെത്തി. അവരുടെ കയ്യിൽ വാളുകളും ത്രിശൂലങ്ങളുമുണ്ടായിരുന്നു. അവർ മുദ്രാവാക്യം വിളിക്കുകയും ‘കൊല്ലൂ, കൊല്ലൂ’, എന്നലറുകയും ചെയ്തു. എല്ലാവരും പരിഭ്രാന്തിയോടെ വീടുകളിൽ നിന്ന് ഇറങ്ങിയോടി. ഖാലിദ് കുടുംബത്തിലെ മറ്റംഗങ്ങളിൽ നിന്ന് വേർപെട്ടുപോയി. ചില മുസ്ലിംകൾ പ്രതിരോധിക്കാൻ തുനിഞ്ഞെങ്കിലും അവരുടെ കയ്യിലെ കല്ലുകൾക്ക് ആൾക്കൂട്ടത്തിന്റെ രൗദ്രതയോട് പിടിച്ചുനിൽക്കാനായില്ല.

ഖാലിദ് പേടിച്ചരണ്ട് ഒരു ധാബയുടെ മേൽക്കൂരയിൽ ഒളിച്ചിരുന്നു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്‌ഷോപ്പിലെ ജീവനക്കാരും ട്രക്കിൽ വന്ന ചെറുപ്പക്കാരുടെ കൂടെ കൂടിയെന്നും അവർ അക്രമികൾക്ക് ഡീസലും പെട്രോളും എത്തിച്ചുകൊടുത്തെന്നും അയാൾ പറഞ്ഞു. കുറ്റവാളികളുടെ സംഘവും ഏതാനും തദ്ദേശവാസികളും ചേർന്നതോടെ അക്രമികളുടെ സംഘത്തിന് ശക്തി കൂടി. വീടുകൾ കൊള്ളയടിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വായുവിൽ പുകപടലവും മരിക്കുന്ന, കത്തിയെരിയുന്ന മനുഷ്യരുടെ നിലവിളികൾ നിറഞ്ഞു. ദുരിതാശ്വാസക്യാമ്പിലെ ഉറക്കമിളച്ചുള്ള സ്വയംപീഡയിൽ ഖാലിദിനെ വേട്ടയാടുന്നത് ആ മണിക്കൂറുകളുടെ ദുഃസ്വപ്നങ്ങളാണ്.

വൈകുന്നേരം ഖാലിദ് ഒളിച്ചിരുന്ന ധാബയും ആക്രമണത്തിനിരയായി. കത്തിയെരിയുന്ന ധാബയിൽ നിന്ന് ഖാലിദ് രക്ഷപ്പെട്ടു. വീട്ടിലേക്കുള്ള വഴി അയാൾ തപ്പിപ്പിടിച്ചു.

തന്റെ അഞ്ചുവയസുകാരനായ പേരക്കുട്ടി അസിഫിനെ വീട്ടിനടുത്ത് ജീവനോടെ അയാൾ കണ്ടെത്തി. ആ കുട്ടിക്ക് മാരകമായി തീപ്പൊള്ളലേറ്റിരുന്നു. ഖാലിദ് അവനെ അകത്തേക്കു കൊണ്ടുപോയി. തേങ്ങിക്കൊണ്ട് അയാൾ അവനല്പം റൊട്ടി നൽകി. കുട്ടി അയാളോട് പറഞ്ഞു: ‘അബ്ദു ദാദ, ഉറക്കെ കരയരുതേ. അവർ നിങ്ങളെയും കൊല്ലും. എന്റെ ഉപ്പയെയും ഉമ്മയെയും ഉമ്മൂമയെയും അനുജനെയും അവർ ജീവനോടെ കത്തിച്ചു. നിങ്ങളും ഞാനും മാത്രമാണ് ബാക്കിയുള്ളത്’. എന്നിട്ടവൻ ഉപ്പൂപ്പയുടെ കയ്യിൽ കിടന്ന് മരിച്ചു.

‘അവൻ ഒരു മിടുക്കൻ കുട്ടിയായിരുന്നു’, ഖാലിദ് പറഞ്ഞു. തന്റെ പേരക്കുട്ടിയുടെ മരണം അയാൾക്ക് സഹിക്കാനായില്ല. അതിനെക്കുറിച്ചയാൾ നിരവധി തവണ സംസാരിച്ചു. ‘അഞ്ചു വയസേയുണ്ടായിരുന്നുള്ളൂ. പക്ഷേ അവന് നല്ല ബുദ്ധിയായിരുന്നു. പൊള്ളിയും ചോരയൊലിച്ചും നിൽക്കുമ്പോഴും അവസാനം വരെ അവൻ എന്നെക്കുറിച്ചാണ് വേവലാതിപ്പെട്ടത്’.

പേരക്കുട്ടി മരിച്ചതിനുശേഷം, ബാധ കയറിയ മനുഷ്യനെ പോലെ ഖാലിദ് പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങൾക്കു വേണ്ടി പരതി. പക്ഷേ കത്തിക്കരിഞ്ഞ, അംഗഭംഗം വന്ന മൃതശരീരങ്ങളുടെ കുന്നുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. കട്ടിയുള്ള പുകപടലങ്ങളും മായുന്ന മൂവന്തിവെട്ടവും കണ്ണീർത്തുള്ളികളും അയാളുടെ തിരച്ചിൽ കൂടുതൽ ദുഷ്‌ക്കരമാക്കി.

മകൾ കൗസറിന്റെ മൃതശരീരം മാത്രമാണ് അയാൾക്ക് കണ്ടെത്താനായത്. അവളുടെ വായയിൽ നിറയെ നുരയും പതയും, വയർ വെട്ടിപ്പിളർന്നിരുന്നു, ഗർഭപാത്രത്തിൽ നിന്ന് പറിച്ചെടുത്ത ഭ്രൂണം തൊട്ടടുത്തു തന്നെ കത്തിക്കരിഞ്ഞു കിടന്നിരുന്നു.

ഖാലിദടക്കം കൂട്ടക്കൊലയെ അതിജീവിച്ചവർ കൊലക്കളങ്ങളുടെ ഇരുട്ടിൽ ഒളിച്ചിരുന്നു. പിറ്റേന്നത്തെ പ്രഭാതം കാണാൻ തങ്ങളുണ്ടാകുമോ എന്നാർക്കും തന്നെ ഉറപ്പുണ്ടായിരുന്നില്ല. പ്രത്യാശയുടെ ആദ്യവാക്കുകൾ കുശുകുശുക്കലുകളായി പരന്നു. ‘ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാനായി ഷാ ഇ ആലം ദർഗയിൽനിന്ന് ട്രക്കുകളയച്ചിട്ടുണ്ട്’. അവരെ ട്രക്കുകളിലേക്ക് കുത്തിനിറക്കുകയും ദർഗയുടെ അഭയത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും അലമുറയിട്ടു. ദർഗയിലെ അഭയാർത്ഥികളുടെ എണ്ണം അനേകായിരമായപ്പോൾ പുരുഷന്മാർ കണ്ണീരടക്കിപ്പിടിച്ചു. ഓരോ ആളും വാക്കുകൾക്ക് അതീതമായ ഭീതിയുടെ കഥകൾ കൊണ്ടുവന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഏതാണ്ട് നൂറു ദുരിതാശ്വാസക്യാമ്പുകൾ നഗരത്തിൽ തുറന്നു. ഈ ക്യാമ്പുകൾ ദർഗകളിലും സ്‌കൂളുകളിലും ശ്മശാനങ്ങളിൽ പോലും തുറക്കപ്പെട്ടു ആളുകൾക്ക് സുരക്ഷിതമെന്നു തോന്നുന്ന എവിടെയും”.

1984-ലെ സിഖ്‌വിരുദ്ധ കൂട്ടക്കൊലയിൽ കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും നഷ്ടമായ ലച്ച്മികൗറിന്റെ അതിജീവനത്തിന്റെ കഥയാണ് ഇനിയൊന്ന്.

2013-ലെ മുസഫർനഗർ കലാപത്തിൽ ഉറ്റവരെല്ലാം നഷ്ടമായ റഹിമിന്റെ കഥ പറയുന്നു, വേറൊരു രചന. ഗുജറാത്ത് കലാപംപോലെതന്നെ, മതം ഭരണകൂടവുമായി ചേർന്നുനടത്തിയ വംശഹത്യയുടെ ഓർമകൾ.

കശ്മീർകലാപങ്ങളുടെ നീണ്ട ദശകങ്ങൾക്കിടയിൽനിന്ന് മന്ദർ കണ്ടെടുക്കുന്ന ഷമീമിന്റെ കഥയായിരിക്കും ഒരുപക്ഷെ മേല്പറഞ്ഞ മുഴുവൻ കഥകളെക്കാളും സങ്കടകരം. മന്ദിറിന്റെതന്നെ വാക്കുകളിൽ വായിക്കൂ:

“പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യദശകത്തിന്റെ പകുതിയിൽ കശ്മീർ താഴ്‌വരയെ ഇളക്കിമറിച്ച അക്രമാസക്തമായ കലാപങ്ങളുടെ അഗ്നിജ്വാലകൾ ഏതാണ്ട് നിശ്ചലമായി. അപ്പോൾ ഞാൻ ഏതാനും ആഴ്ചകൾ അവിടത്തെ കുടുംബങ്ങളുമായി കൂടിക്കാഴ്ചകൾ നടത്താൻ ചെലവഴിച്ചു. എല്ലായിടത്തും കൊടിയ ദുഃഖമാണ് ഞാൻ അഭിമുഖീകരിച്ചത്. എന്നാൽ ഞാൻ കേട്ട മർമ്മഭേദകമായ കഥകളിൽ ഷമീമിന്റേതുപോലെ അങ്ങേയറ്റത്തെ നിരാശയുടെ തീവ്രവേദനയുണ്ടാക്കുന്ന മറ്റൊന്നുമുണ്ടായിരുന്നില്ല.

ഫാർമസിസ്റ്റായ ഭർത്താവ്, തൻവീർ മുഹമ്മദ്, 1989ൽ തന്നെ ഭീകരപ്രവർത്തനത്തിൽ പെട്ട കാര്യം ഷമീം ആദ്യമൊന്നും സംശയിച്ചതുപോലുമില്ല. അല്ലെങ്കിൽ അതറിയാമായിരുന്ന അവൾ ആത്മവഞ്ചന നടത്തുകയായിരുന്നു. രാത്രി അയാൾ കിടക്കയിൽ നിന്ന് അപ്രത്യക്ഷനാകാറുണ്ട്. ദൂരെയുള്ള രോഗികളെ പരിചരിക്കാൻ പോയതാണെന്നാണ് അയാൾ അവളോടു പറയാറുള്ളത്. അയാൾക്ക് നന്നായി പ്രവർത്തിക്കുന്ന രണ്ട് മരുന്നുകടകളുണ്ടായിരുന്നു. മരുന്നു നൽകാൻ മാത്രമല്ല, ചെറിയ രോഗങ്ങൾക്ക് ചികിത്സിക്കാനും രോഗികൾ അയാളെ വിളിക്കാറുണ്ട്. ദിവസങ്ങളോളം അയാൾ വീട്ടിൽനിന്ന് വിട്ടുനിൽക്കാറുണ്ട്. സംസ്ഥാന സർക്കാർ വൈദ്യസഹായിയായി തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്വങ്ങളാണ് തന്റെ അസാന്നിദ്ധ്യത്തിനു കാരണമെന്നും അയാൾ പറഞ്ഞു.

വീട്ടിൽ നിന്നുമുള്ള ഭർത്താവിന്റെ വർദ്ധിച്ച അസാന്നിദ്ധ്യങ്ങളിലൊന്നിൽ പട്ടാളക്കാർ വീട്ടിലേക്കിരച്ചു കയറുകയും വീട് അരിച്ചുപെറുക്കുകയും ചെയ്തപ്പോഴാണ് ഞെട്ടലോടെ ഷമീം തന്റെ ഭർത്താവ് ഭീകരവാദിയായിട്ടുണ്ടാകാമെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചുവന്നപ്പോൾ അവൾ ഭർത്താവിനെ നേരിട്ടു. അയാൾ അവളുടെ പേടികളെ സ്ഥിരീകരിക്കുകയും ചെയ്തു. ഷമീം അയാളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. ‘തിരിച്ചുവരൂ’, അവൾ പറഞ്ഞു, ‘കുടുംബത്തെ കുറിച്ച് ചിന്തിക്കൂ’. പക്ഷേ, അയാൾ ആ പ്രതിബദ്ധതയിൽനിന്ന് പിന്തിരിയാൻ വിസമ്മതിച്ചു. അങ്ങിനെയാണ് ഷമീം ഉൽക്കട ഭീതിയോടെ ജീവിക്കാൻ പഠിച്ചത്. മൂന്നുവർഷങ്ങൾ അങ്ങനെ കടന്നുപോയി.

ഒരുദിവസം, തന്റെ ജീവിതം വഴുതിവീണിരിക്കുന്ന ഭീതിദമായ അവസ്ഥയെ കുറിച്ച് തൻവീർ മുഹമ്മദ് ഭാര്യയോട് സംസാരിച്ചു. അപ്പോഴേക്കും വിവിധ ഭീകരസംഘടനകൾ പരസ്പരം പോരടിക്കുന്ന സംഘങ്ങളായി പൊട്ടിച്ചിതറിയിരുന്നു. കുടിപ്പക വഴക്കുകൾ സർവസാധാരണമായിരുന്നു. തൻവീർ മുഹമ്മദിന്റെ വിഘടിതസംഘം ന്യൂനപക്ഷമായി തീർന്നിരുന്നു. തരം കിട്ടിയാൽ മറ്റു സംഘങ്ങളിലെ കലാപകാരികൾ തന്റെ കഥ കഴിക്കുമെന്ന് അയാൾ ഭയന്നു. ഷമീമിന്റെ പിതാവ് ഇന്ത്യൻ പട്ടാളത്തിൽ നിന്നാണ് വിരമിച്ചത്. രണ്ടുപേരും സഹായത്തിന് പിതാവിനെ തേടിച്ചെന്നു. പട്ടാളത്തിനു കീഴടങ്ങുകയും ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുന്നയാളായി മാറുകയുമാണ് ഏകവഴിയെന്ന് അദ്ദേഹം ഉപദേശിച്ചു. അത്തരക്കാരെ ‘ഇക്‌വനി’ (സഹോദരൻ എന്ന വിപരീതാർത്ഥമാണ് ആ വാക്കിനുള്ളത്) എന്നാണു വിളിച്ചിരുന്നത്. കശ്മീരിലെ ജനങ്ങൾ ഇക്‌വാനികളെ കഠിനമായി, ചിലപ്പോൾ പട്ടാളത്തേക്കാൾ, വെറുത്തു. സുരക്ഷാഭടന്മാരുടെ പിൻബലത്തിൽ ഇവർ കൂലിപ്പട്ടാളക്കാരെ പോലെ തന്നിഷ്ടപ്രകാരം കൊള്ളയടിക്കുകയും കൊല്ലുകയും സ്വയം നിയമമാകുകയും ചെയ്തു.

പക്ഷേ, പട്ടാളത്തിന്റെ സംരക്ഷണം മാത്രമാണ് തൻവീറിന് അതിജീവിക്കാനുള്ള ഏക അവസരമെന്ന് ഷമീമും അവളുടെ പിതാവും വിശ്വസിച്ചു. പിതാവിന്റെ ഉപദേശം കേൾക്കാൻ ഷമീം ഭർത്താവിനെ നിർബന്ധിച്ചു. പ്രാദേശിക പട്ടാള ഉദ്യോഗസ്ഥനെ കാണാൻ മുൻപട്ടാളക്കാരനായ ഭാര്യാപിതാവ് അയാളെ സഹായിച്ചു. തൻവീറിന് ആയുധങ്ങളും സുരക്ഷാഭടനെയും കിട്ടി. മറ്റ് ഇക്‌വനികളെപ്പോലെ തന്റെ ഭർത്താവ് ഗ്രാമവാസികളെ ഉപദ്രവിച്ചില്ലെന്ന് ഷമീം പറഞ്ഞു. അയാൾക്ക് ആത്മരക്ഷ മാത്രമായിരുന്നു ഉദ്ദേശ്യം.

ജീവിതവുമായി തൻവീർ മുഹമ്മദ് കെട്ടിയിട്ട നേരിയ നാട താമസിയാതെ പൊട്ടിപ്പോയി. 1995ലെ ഒരു രാത്രി ഭീകരസംഘം തൻവീർ മുഹമ്മദിനെ വീട്ടിൽ കയറി ആക്രമിച്ചു. നാലു മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ വെടിയുണ്ടകളും ഗ്രെനേഡുകളും വർഷിക്കപ്പെട്ടു. തൻവീർ മുഹമ്മദ് തിരിച്ചും ആക്രമിക്കുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ആക്രമണത്തിൽ അയാളുടെ ഇളയ മകൾ കൊല്ലപ്പെട്ടു. ഷമീമിന്റെ ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്ന മറ്റു നാല് ഇക്‌വനികളും ഭീകരരരുടെ വെടിയുണ്ടകൾക്ക് ഇരയായി. തൻവീറിന്റെ മൂത്ത മകന് മാരകമായി മുറിവേറ്റു. ദുഃഖാർത്തനും ചകിതനുമെങ്കിലും അയാൾ പൊട്ടിക്കൊണ്ടേയിരിക്കുന്ന ജീവിതനാടകൾ മുറുകെപ്പിടിച്ചു. പക്ഷേ, ഒരു വർഷത്തിനു ശേഷം തോട്ടത്തിലൂടെ നടക്കുമ്പോൾ വീണ്ടും അയാൾക്കു നേരെ ആക്രമണമുണ്ടായി. സുരക്ഷാഭടൻ കൊല്ലപ്പെട്ടു. തൻവീറിന്റെ കാലിൽ നിരവധി വെടിയുണ്ടകൾ കയറി.

ഹതാശയും വ്യഗ്രമനസ്‌കയുമായ ഷമീം പട്ടാളത്തിന്റെ സഹായത്തോടെ അയാളെ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചു. മാസങ്ങൾ കഴിഞ്ഞപ്പോൾ, മൂന്നു ശസ്ത്രക്രിയകൾക്കു ശേഷം, കാലു മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ‘ഞാനെന്റെ ഭർത്താവിനെ ഏറെ സ്‌നേഹിച്ചു’, ഷമീം എന്നോട് പറഞ്ഞു. ‘അദ്ദേഹത്തെ വിധിക്കു വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു’, അവൾ ഡോക്ടർമാരുടെ ഉപദേശം തള്ളിക്കളയുകയും തമീമിനെ പോലെ കീഴടങ്ങിയ സഹപ്രവർത്തകരോടും പട്ടാളത്തിനോടും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവരാരും തന്നെ അതിനു തയാറായില്ല. അവൾ കൃഷിഭൂമി വിൽക്കുകയും ആ പണം കൊണ്ട് നീണ്ടുനിന്ന ചികിത്സക്കായി തമീമിനെ ഡൽഹിയിലേക്ക് കൊണ്ടുവരികയും ചെയ്തു. അവൾ ഏഴു ലക്ഷത്തോളം രൂപ ചെലവാക്കി ഭർത്താവിന്റെ കാൽ രക്ഷിച്ചെടുത്തു.

പക്ഷേ അവർ ദൂരെയായിരുന്നപ്പോഴും എതിർസംഘങ്ങൾ തമ്മിലുള്ള കുടിപ്പക തുടർന്നു. ഷമീമിന്റെ പിതാവും സഹോദരനും അവരുടെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടു.

1998ൽ ഷമീം ഊന്നുവടി കുത്തി നടക്കുന്ന തൻവീറിനോടൊപ്പം അവരുടെ ഗ്രാമത്തിൽ മടങ്ങിയെത്തി. അയാൾ എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ടുള്ള ഒരു പരസ്യം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ഭീകരവാദവുമായോ പട്ടാളവുമായോ ഉള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു കഴിഞ്ഞെന്ന് അയാൾ എല്ലാവരെയും അറിയിച്ചു. ജീവിക്കാൻ മറ്റൊരവസരത്തിന് അയാൾ യാചിച്ചു.

പക്ഷേ, ആ യാചന ഫലവത്തായില്ല. ഒരു രാത്രിയിൽ, അപ്പോഴും ഭീകരപ്രവർത്തനം നടത്തുന്ന അയാളുടെ മുൻ സഹപ്രവർത്തകർ വീട്ടിലേക്കു വന്നു. തൻവീർ അവർക്ക് ആതിഥേയനായി. അവർ അയാളുടെ ആഹാരം പങ്കിടുകയും തിരിച്ചുപോകുമ്പോൾ ശേഷിച്ച കാലിലേക്ക് തുരുതുരാ വെടിവെക്കുകയും ചെയ്തു. അയാളുടെ ജീവിച്ചിരിക്കുന്ന മകൾ, ഒരു ചെറിയ പെൺകുട്ടി, സംഭവത്തിന് സാക്ഷ്യം വഹിച്ചു. വെടിവെച്ചതിനുശേഷം മടങ്ങിപ്പോകുന്ന തീവ്രവാദികളെ വാതിൽപ്പടിയിൽ നിന്ന് തിരിച്ചുവിളിച്ചത്രേ. അയാൾ കുപ്പായത്തിന്റെ കുടുക്കുകൾ ഊരുകയും തന്നെ കൊല്ലണമെങ്കിൽ ഇഞ്ചിഞ്ചായല്ല, ഒരൊറ്റ വെടിക്ക് തീർക്കണമെന്ന് അട്ടഹസിക്കുകയും ചെയ്തു. ‘ഞങ്ങൾ ഭൂമി വിറ്റും എല്ലാ സാമ്പാദ്യവും ചെലവഴിച്ചുമാണ് എന്റെ ഒരു കാൽ രക്ഷിച്ചെടുത്തത്. ഇനി എന്റെ കുടുംബം എങ്ങനെയെന്നെ സംരക്ഷിക്കും? നിങ്ങൾ എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ’, അയാൾ കെഞ്ചി, ‘എന്റെ ഹൃദയത്തിലേക്ക് വെടിവെക്കുകയെങ്കിലും ചെയ്യൂ’. അയാളുടെ മുൻ സുഹൃത്തുക്കൾ കേട്ട ഒരേ ഒരു അപേക്ഷയായിരുന്നു അത്. അവർ അയാളുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. മകൾ നോക്കിനിൽക്കേ അയാൾ നിലത്തേക്കു മരിച്ചുവീണു. അന്നൊരു കുഞ്ഞായിരുന്ന ഇളയമകനും അതേ മുറിയിലുണ്ടായിരുന്നു”.

ഇനിയുള്ള പത്തുരചനകളിൽ മൂന്നെണ്ണത്തിൽ പരാമർശിക്കപ്പെടുന്നവരുടെ ജീവിതമോ മരണമോ ഏറെ മാധ്യമശ്രദ്ധ നേടിയവയും രാജ്യം മുഴുവൻ ഉറ്റുനോക്കിയവയും ലക്ഷക്കണക്കിനോ കോടിക്കണക്കിമോ മനുഷ്യരുടെ മനഃസാക്ഷിയെ ഞെട്ടിച്ചവയും അവരെ സങ്കടമോ രോഷമോ കൊണ്ടു തിളപ്പിച്ചവയും ഇന്ത്യയുടെ സമീപകാലചരിത്രത്തെ പലനിലകളിൽ നിർവചിച്ചവയുമാണ്.

ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽനിന്നുള്ള നിർധരായ ദലിത്ദമ്പതികൾ, ലളിതയും ശ്യാംലാൽ തൻഡിയും ദാരിദ്ര്യം മൂലം തങ്ങളുടെ പെൺകുഞ്ഞിനെ വിറ്റ സംഭവമാണ് ഒന്ന്. രോഗവും പട്ടിണിയും മൂലം കുഞ്ഞു മരിച്ചുപോകുമെന്ന നില വന്നപ്പോൾ ധനികനായ അയൽക്കാരന് വളർത്താൻ കൊടുത്തതാണവർ മകളെ. 2001-ലാണ് സംഭവം. മാധ്യമങ്ങളും ഭരണകൂടവും അവർക്കെതിരെ രംഗത്തുവന്നു. കുഞ്ഞിനെ തിരികെ നൽകി അയൽക്കാരൻ കൈകഴുകി. കഥയുടെ ബാക്കി ഇതാണ്. 2009-ൽ ആ കുഞ്ഞിനെയും കുടുംബത്തെയും അന്വേഷിച്ചുചെന്ന ഹർഷ്മന്ദിറിന്റെ വാക്കുകൾ കേൾക്കൂ:

“അവരുടെ കുടിൽ വളരെ കഷ്ടപ്പെട്ട് ഞാൻ കണ്ടുപിടിച്ചു. ഏറെക്കാലമായി പൂർത്തീകരിക്കാത്ത ആവശ്യങ്ങളുടെ ശ്വാസം മുട്ടിപ്പിക്കുന്ന ദുർഗന്ധം അവിടെ നിറഞ്ഞുനിന്നു. നിരവധി അന്വേഷണങ്ങളിലൂടെ എനിക്കു പരിചിതമായ, വിട്ടുമാറാത്ത വിശപ്പിന്റെയും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെയും സ്ഥായിയായ സങ്കടവും അവിടെയുണ്ടായിരുന്നു.

ഹേമ മരിച്ചുപോയെന്ന് ഞാനറിഞ്ഞു. രാംപ്രസാദിൽ നിന്നും മടക്കിക്കൊണ്ടു വന്നിട്ട് ഒരു വർഷത്തിനുള്ളിൽ അവൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ആ രോഗത്തിനെതിരെ പോരാടാൻ കഴിയാത്തവിധം പോഷകാഹാരക്കുറവുണ്ടായിരുന്നു അവൾക്ക്. ‘അവളെ വളർത്താൻ രാംപ്രസാദിനെ അനുവദിച്ചിരുന്നെങ്കിൽ ഹേമ ഇന്നും ജീവനോടെ ഇരുന്നേനേ’. അവളുടെ അമ്മ സങ്കടത്തോടെ പറഞ്ഞു. ‘അവൾക്ക് ആഹാരം നൽകാനുള്ള പ്രാപ്തി അയാൾക്കുണ്ടായിരുന്നു. ഞങ്ങൾക്കാകട്ടെ ഒന്നുമുണ്ടായിരുന്നില്ല’.

അപ്പോഴോ അതിനു ശേഷമോ ആരും തന്നെ, പൊലീസുകാരല്ലാതെ, അവരെ സന്ദർശിച്ചിട്ടില്ല. മരണവാർത്ത കേട്ടപ്പോൾ അവർ വന്നു. വാതിൽപ്പടിയിൽ നിന്ന് അവർ കുട്ടിയുടെ മൃതശരീരവും സാന്ത്വനിപ്പിക്കാനാകാത്ത വിധം ദുഃഖാർത്തരായ അച്ഛനമ്മമാരെയും കണ്ടു. അവർ പതിയെ തലകുനിച്ച് ഒന്നും പറയാതെ തിരിച്ചുപോയി”.

രോഹിത് വെമുലയുടെ ചരിത്രപരമായ ആത്മഹത്യയും അതിലേക്ക് അയാളെ നയിച്ച അത്യസാധാരണമായ കുടുംബത്തിന്റെ കഥയുമാണ് അടുത്തത്. ജാത്യടിമത്തവും ദാരിദ്ര്യവും ശിഥിലമായ കുടുംബവും ഹൈദരാബാദ് സർവകലാശാലയിലെ ഹീനമായ വർണവെറിയും നീതിരഹിതമായ ഭരണകൂടവും കരുണയില്ലാത്ത സമൂഹവും ചേർന്ന് രോഹിത് വെമുലയെ ബലികൊടുത്ത കഥ ഹർഷ് എഴുതുന്നു. തന്റെ ജനനം വിനാശകരമായ ഒരത്യാഹിതമാണെന്നു തിരിച്ചറിഞ്ഞ രോഹിതിന്റെ മരണക്കുറിപ്പ് സമകാല ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ നേർക്ക് കീഴാളജനത സമർപ്പിക്കുന്ന കുറ്റപത്രമാണ്.

നിർഭയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കുനൽകിയ ശിക്ഷയിളവിനെക്കുറിച്ചു കൗമാരപ്രായത്തിൽതന്നെ ഇത്ര മനുഷ്യവിരുദ്ധമായ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയാകാൻ അയാളെ പ്രേരിപ്പിച്ച സാമൂഹ്യവ്യവസ്ഥകളെക്കുറിച്ചുമുള്ള നിശിതവും വേറിട്ടതുമായ ഒരു കാഴ്ചപ്പാടാണ് മറ്റൊരു കഥയിൽ ഹർഷ്മന്ദർ അവതരിപ്പിക്കുന്നത്. രാജ്യം മുഴുവൻ അവന്റെ വധശിക്ഷയ്ക്കുവേണ്ടി മുറവിളികൂട്ടിയപ്പോഴും, ഹർഷ്മന്ദർ, മനോരോഗിയായ അച്ഛനെയും നിസ്സഹായയായ അമ്മയെയും ഇളയ നാല് സഹോദരങ്ങളെയും സംരക്ഷിക്കാൻ പണിതേടി പന്ത്രണ്ടാം വയസ്സിൽ ഡൽഹിയിലേക്കുപോയ ആ കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻവേണ്ടി നിരന്തരം വാദിച്ചു.

ഇനിയുള്ള ഏഴുലേഖനങ്ങൾ ചേരികളിലും തെരുവുകളിലും ഭ്രാന്താലയങ്ങളിലും അനാഥാലയങ്ങളിലും ജയിലുകളിലും വേശ്യാലയങ്ങളിലുമൊക്കെയായി ചിതറിത്തെറിച്ചുപോയ ചില ജീവിതങ്ങളുടെ കഥ പറയുന്നു.

ജാതിവെറിമുഴുത്ത രാജസ്ഥാൻ ഗ്രാമത്തിൽ ഹനുമാൻ വിഗ്രഹത്തിനായി തന്റെ ജീവിതം ബലികഴിച്ച കൃഷൻഗോപാലിന്റെ കഥയാണ് ഒന്ന്. ലോറിഡ്രൈവറെ വിവാഹം കഴിച്ച് എച്ച്.ഐ.വി. ബാധിതയായ ബാംഗ്ലൂരിലെ സുശീലയുടെ കഥ പറയുന്നു, മറ്റൊന്ന്. ചെന്നൈയിലെ ഒരു യാചകസദനത്തിലകപ്പെട്ടുപോയ മാരിയപ്പന്റെ ജീവിതമാണ് ഇനിയൊന്ന്. ഡൽഹിയിലെ തെരുവുകളിൽ പരസ്പരം തുണയായി മാറിയ സരോജത്തിന്റെയും രാംപ്യാരിയുടെയും കഥ പറയുന്നു, മറ്റൊരു രചന. ചെന്നൈയിലെ ഹിജഡയായ ധനം തന്റെ ജീവിതം വെട്ടിപ്പിടിച്ച കഥ, ലൈംഗികത്തൊഴിലിനും കുടുംബജീവിതത്തിനുമിടയിൽ വേട്ടയാടപ്പെടുന്ന ഷഹനാസിന്റെ കഥ, ഭർത്താവിനെ കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബേബി സ്വന്തം മകനുവേണ്ടി ജീവിക്കുന്ന ജീവിതത്തിന്റെ കഥ എന്നിങ്ങനെ മൂന്നെണ്ണം ഇനിവരുന്നു.

ഒരു ജന്മം, ഒരായിരം മരണം എന്ന പുസ്തകം മനുഷ്യത്വത്തെക്കുറിച്ചു രചിക്കപ്പെട്ട ഒരു സമകാല ക്ലാസിക്കാണ്. ഇന്ത്യൻ സമൂഹത്തിലെ അതിനിന്ദ്യമായ മൂല്യവിപര്യയങ്ങൾ നിർധനരും നിസ്സാരരുമായ മനുഷ്യരുടെ ജീവിതത്തിനും മരണത്തിനുംമേൽ നടപ്പാക്കുന്ന ക്രൂരമായ വിധിയുടെ രാഷ്ട്രീയ ഓർമകൾ. ഭരണകൂടങ്ങൾ. കോടതികൾ. പ്രത്യയശാസ്ത്രങ്ങൾ. മതങ്ങൾ. ജാതികൾ- കലാപങ്ങളും വേട്ടയാടലുകളും ആട്ടിപ്പായിക്കലുകളും മുതൽ കൂട്ട ഹിംസകൾ വരെ എന്തിനും കൂട്ടുനിൽക്കുന്ന വ്യവസ്ഥകൾക്കെതിരെ സമർപ്പിക്കപ്പെടുന്ന നീതിയുടെ വിചാരണപ്പുസ്തകമാണിത്.

രോഹിത് വെമുലയെഴുതിയ കത്ത് 

“സുപ്രഭാതം,

ഈ കത്തു നിങ്ങൾ വായിക്കുമ്പോൾ ഞാൻ ഈ ലോകത്തുണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളിൽ ചിലർ എന്നെ നേരായും സ്‌നേഹിച്ചിരുന്നതായും പരിഗണിച്ചിരുന്നതായും എന്നോട് നല്ലതുപോലെ പെരുമാറിയിരുന്നതായും എനിക്കറിയാം. എനിക്ക് ആരെക്കുറിച്ചും പരാതികളില്ല. എന്നെക്കുറിച്ചു തന്നെയാണ് എനിക്ക് പരാതികളുണ്ടായിരുന്നത്. എന്റെ ആത്മാവിനും ഉടലിനുമിടയിൽ വളർന്നുവരുന്ന ഒരു വിടവ് എനിക്കനുഭവപ്പെടുന്നു. ഞാൻ ഒരു രാക്ഷസനായിത്തീർന്നിരിക്കുന്നു. ഞാനെപ്പോഴും ഒരു എഴുത്തുകാരനാകാൻ ആഗ്രഹിച്ചു. കാൾ സാഗനെപ്പോലെ ശാസ്ത്രത്തെ കുറിച്ച് എഴുതുന്ന ഒരാൾ. അവസാനം എനിക്കെഴുതാൻ കഴിഞ്ഞത് ഈ കത്തു മാത്രമാണ്.

ഞാൻ ശാസ്ത്രത്തെ, നക്ഷത്രങ്ങളെ, പ്രകൃതിയെ ഇഷ്ടപ്പെട്ടു. ഏറെക്കാലം മുമ്പേ പ്രകൃതിയിൽ നിന്ന് അകന്നു പോയവരാണ് മനുഷ്യർ എന്നു മനസിലാക്കാതെ ഞാൻ മനുഷ്യരെ സ്‌നേഹിച്ചു. നമ്മുടെ വികാരങ്ങളെല്ലാം മറ്റുള്ളവർ വഴി ലഭിക്കുന്നതാണ്. നമ്മുടെ സ്‌നേഹം കെട്ടിയുണ്ടാക്കിയതാണ്. നമ്മുടെ വിശ്വാസങ്ങൾ നിറം കലർന്നതാണ്. നമ്മുടെ മൗലികത കൃത്രിമ കലകളിലൂടെയാണ് സാധുവാകുന്നത്. മുറിപ്പെടാതെ സ്‌നേഹിക്കുന്നത് തികച്ചും ദുഷ്‌കരമായിട്ടുണ്ട്.

മനുഷ്യന്റെ വില അപ്പോഴത്തെ സ്വത്വമായും ഏറ്റവുമടുത്ത സാദ്ധ്യതയായും തരംതാഴ്‌ത്തപ്പെട്ടിരിക്കുന്നു. ഒരു വോട്ടിലേക്ക്, ഒരു സംഖ്യയിലേക്ക്, ഒരു വസ്തുവിലേക്ക് അവൻ ചുരുങ്ങിപ്പോയിരിക്കുന്നു. ഒരു മനസ്സായി മനുഷ്യൻ ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല. നക്ഷത്രപ്പൊടികൊണ്ടുണ്ടാക്കിയ തിളങ്ങുന്ന സംഗതിയായി ആരും മനുഷ്യനെ പരിഗണിക്കുന്നില്ല.

ഇത്തരമൊരു കത്ത് ആദ്യമായാണ് ഞാനെഴുതുന്നത്. ഒടുവിലത്തെ കത്തിന്റെ ആദ്യത്തെ ഊഴം! ഇത് സുവ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നോടു പൊറുക്കൂ.

എന്റെ ജനനം വിനാശകരമായ അത്യാഹിതമാണ്. കുട്ടിക്കാലത്തെ ഏകാന്തതയിൽ നിന്ന് എനിക്കൊരിക്കലും മോചിതനാകാനായിട്ടില്ല, ഭൂതകാലത്തിലെ തലോടൽ ഏല്ക്കാത്ത കുട്ടിയിൽ നിന്നും.

ഇക്കാലമത്രയും ലോകത്തെ മനസിലാക്കുന്നതിൽ ചിലപ്പോൾ എനിക്ക് തെറ്റിപ്പോയിരിക്കാം. സ്‌നേഹത്തെയും വേദനയെയും ജീവിതത്തെയും മരണത്തെയും മനസിലാക്കുന്നതിൽ എനിക്ക് തെറ്റിപ്പോയിരിക്കാം. യഥാർത്ഥത്തിൽ തിടുക്കപ്പെടേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. പക്ഷേ ഞാൻ എല്ലായ്‌പ്പോഴും തിടുക്കം കൂട്ടുകയായിരുന്നു. ഒരു ജീവിതം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ. ചില മനുഷ്യർക്ക് ജീവിതം തന്നെ ഒരു ശാപമാണ്.

ആളുകളെന്നെ ഭീരുവെന്നു വിളിച്ചേക്കാം. സ്വാർത്ഥനെന്നോ മണ്ടനെന്നോ ഞാൻ പോയിക്കഴിഞ്ഞാൽ അവരെന്നെ വിളിച്ചേക്കാം. എന്നെ എന്തു വിളിക്കണമെന്നത് എന്നെ അലട്ടുന്നില്ല. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള കഥകളിലോ പ്രേതങ്ങളിലോ ആത്മാവിലോ എനിക്ക് വിശ്വാസമില്ല. മരണത്തിനു ശേഷം എന്തെങ്കിലുമുണ്ടെങ്കിൽ തന്നെ, നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറുലോകങ്ങളെ കുറിച്ചറിയാനാകുമെന്നും.

ഇതു വായിക്കുന്ന നിങ്ങൾക്ക് എന്തെങ്കിലും എനിക്കു വേണ്ടി ചെയ്യാനാകുമെങ്കിൽ, എനിക്ക് ഏഴുമാസത്തെ ഫെല്ലോഷിപ്പ് തുക കിട്ടാനുണ്ട്- ഒരുലക്ഷത്തി എഴുപത്തിയയ്യായിരം രൂപ. എന്റെ കുടുംബത്തിന് അതു കിട്ടുമെന്ന് ദയവായി ഉറപ്പാക്കൂ. രാംജിക്ക് ഞാൻ നാല്പതിനായിരമോ മറ്റോ കൊടുക്കാനുണ്ട്. അദ്ദേഹം എന്നോട് അതൊരിക്കലും മടക്കിച്ചോദിച്ചിട്ടില്ല. എങ്കിലും കിട്ടുന്ന തുകയിൽനിന്ന് അദ്ദേഹത്തിന്റെ കടം ദയവായി കൊടുത്തുതീർക്കൂ.

എന്റെ ശവസംസ്‌കാരം ഒച്ചപ്പാടുകളില്ലാത്തതും ലളിതവുമാകട്ടെ. ഞാൻ വരികയും പോകുകയും ചെയ്തു എന്നുമാത്രം നടിക്കുക. എനിക്കുവേണ്ടി കണ്ണുനീർ ഒഴുക്കാതിരിക്കുക. ജീവിച്ചിരിക്കുന്നതിനേക്കാൾ എനിക്കു സന്തോഷം മരിക്കുന്നതിനാണെന്ന് അറിയുക.

നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്.

ഉമാ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിക്കുന്നതിൽ ക്ഷമിക്കണേ.

എ.എസ്.എ. കുടുംബാംഗങ്ങളേ, നിങ്ങളെയെല്ലാം നിരാശപ്പെടുത്തേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങളെന്നെ ഏറെ സ്‌നേഹിച്ചു. നിങ്ങൾക്ക് ഭാവിയിലേക്ക് ആശംസകൾ നേരുന്നു.

അവസാനത്തെ തവണ, ജയ് ഭീം

ഞാൻ ഔപചാരികമായ കാര്യങ്ങളെഴുതാൻ മറന്നുപോയി. എന്റെ ആത്മഹത്യക്ക് മറ്റാരും തന്നെ കാരണക്കാരല്ല.

വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ആരും എന്നെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടില്ല.

ഇത് എന്റെ തീരുമാനം മാത്രമാണ്. ഞാനാണ് ഇതിന്റെ ഏക ഉത്തരവാദി.
ഞാൻ പോയതിനു ശേഷം അതെച്ചൊല്ലി എന്റെ കൂട്ടുകാരെയോ ശത്രുക്കളെയോ ശല്യപ്പെടുത്തരുത്”.

ഒരു ജന്മം, ഒരായിരം മരണം
ഹർഷ് മന്ദർ
വിവ: കബനി
ഐ.ബി.പി. ബുക്‌സ്
2019, വില: 200 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP