Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭയത്തിന്റെ ബീജഗണിതം

ഭയത്തിന്റെ ബീജഗണിതം

ഷാജി ജേക്കബ്‌

ധുനികതയുടെ അപരഭാവനകളിലൊന്നായിരുന്നു, രക്തദാഹികളും നക്തഞ്ഛരരുമായ അതീതജന്മങ്ങളുടെ നിത്യസാന്നിധ്യത്തെക്കുറിച്ചുള്ളത്. സ്വർഗം പുറന്തള്ളിയ മാലാഖമാരുടെ ചക്രവർത്തിയായ ലൂസിഫർ മുതൽ റൊമാനിയൻ ദുഷ്ടജന്മമായ ഡ്രാക്കുള വരെ; മേരി ഷെല്ലിയുടെ സൃഷ്ടിയായ ഫ്രാങ്കൻസ്റ്റീൻ മുതൽ ഗൊയ്‌െറ്റയുടെ ഡോക്ടർ ഫൗസ്റ്റ് വരെ - എക്കാലത്തെയും ഭൂതബാധകൾ ചരിത്രത്തിലേക്കു സ്വാംശീകരിച്ച്, മധ്യകാല യൂറോപ്പിന്റെ ഭീതഭാവനകൾ തിടംവച്ച ഗോഥിക് സാഹിത്യം ആത്മാക്കളുടെ അധോലോകമായി മാറി. ചെന്നായയും കടവാവലും മുതൽ അരൂപികളും അദൃശ്യരും വരെയായി അവർ സമാന്തരമായ ഒരു തൃഷ്ണാലോകം തീർത്തു. തകർന്നടിഞ്ഞ കോട്ടകൾക്കും ആളൊഴിഞ്ഞ കൊട്ടാരങ്ങൾക്കുമുള്ളിലെ ഇരുട്ടറകളിൽ അവർ രക്തവും ഭ്രൂണവും ഭക്ഷിച്ചു കാലം കഴിച്ചു. മതവും ശാസ്ത്രവും ഒരേപോലെ ഈ ഭാവനക്കു പിൻബലമേകി. കുറ്റാന്വേഷണത്തിന്റെ വസ്തുനിഷ്ഠ-ശാസ്ത്രനിഷ്ഠ ഭാവനയ്ക്കു മുൻപും പിൻപും ഭൂതാത്മാക്കളുടെ പരകായപ്രവേശം സാഹിത്യവായനയെ ഹരംകൊള്ളിച്ചു. കുരിശുയുദ്ധങ്ങളുടെ രാഷ്ട്രീയം ഈ ഹരത്തിനു ചിറകുമുളപ്പിച്ചു. ഭയത്തിന്റെ മനഃശാസ്ത്രം സൃഷ്ടിച്ച പ്രതിഭയുടെ ആഘാതചികിത്സപോലെ അവ കൊളോണിയൽ അധിനിവേശത്തോടെ ലോകമെങ്ങും വ്യാപിച്ചു. സ്വദേശികളും വിദേശികളുമായ രക്തരക്ഷസുകളുടെ നിതാന്തസാന്നിധ്യം സാഹിത്യത്തിൽനിന്നു സിനിമയിലേക്കു വ്യാപിച്ചു. ചരിത്രവും മിത്തും തമ്മിലുള്ള അതിർവരമ്പുകൾ മായ്ചുകൊണ്ട് അവ യാഥാർഥ്യത്തിനും ഭാവനയ്ക്കുമിടയിൽ ആത്മാവിനെ വിറപ്പിക്കുന്ന നൂൽപ്പാലങ്ങൾ തീർത്തു. വേദനയുടെ ആനന്ദംപോലെ ഭയത്തിന്റെ സുഖവും മനുഷ്യമനസ്സിന്റെ ഏറ്റവും തീവ്രമായ അബോധകാമനകളിലൊന്നായി നിലനിൽക്കുന്ന കാലത്തോളം ഈ പ്രേതഭാവനയ്ക്കു സാംഗത്യമുണ്ടാകും.

 

മധ്യകാല യൂറോപ്യൻ മതാവബോധത്തിന്റെ അധോസംസ്‌കാരമെന്ന നിലയിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ടിൽ കൊളോണിയൽ ആധുനികതയുടെ വിപരീതഭാവനകളിലൊന്നായി ഉയിർത്തെഴുന്നേറ്റ ഗോഥിക് സാഹിത്യം മലയാളത്തിൽ പല രൂപങ്ങളിലും ഭാവങ്ങളിലും നിലനിൽക്കുന്നുണ്ട്- കേരളീയ ഭൂതഭാവനകളോടു ചേർന്നും ചേരാതെയും. കോട്ടയം പുഷ്പനാഥും മറ്റും അവതരിപ്പിച്ച 'ഡ്രാക്കുള'ക്കഥകൾ മുതൽ ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി സമാഹരിച്ച കേരളീയ ഗോഥിക് ഭാവലോകങ്ങളെ പിൻപറ്റി രൂപം കൊണ്ട മന്ത്രവാദനോവലുകൾ വരെ ഇവ നീളുന്നു.

ഇവയിൽ നിന്നെല്ലാം ഭിന്നമാണ് കൊച്ചിക്കായലിലെ തുരുത്തുകളിൽ പോർച്ചുഗീസ് പഴമ സൃഷ്ടിച്ച കാപ്പിരിമുത്തപ്പനെപ്പോലുള്ള മിത്തുകൾ. ജോണി മിറാൻഡയും പി.എഫ്. മാത്യൂസും മറ്റും പുനഃസൃഷ്ടിച്ച കൊച്ചിയുടെ കൊളോണിയൽ മിത്തുകളുടെ വഴിയിലേക്ക്, യൂറോ-ഏഷ്യൻ ഭീതഭാവനകളുടെയും കാപ്പിരി മുത്തപ്പന്റെയുമൊക്കെ സംയുക്തലോകമായി അനൂപ് ശശികുമാർ ഭാവന ചെയ്യുന്ന 'എട്ടാമത്തെ വെളിപാട്' രചിക്കപ്പെട്ടിരിക്കുന്നത്.

പി.എഫ്. മാത്യൂസിന്റെ 'ഇരുട്ടിൽ ഒരു പുണ്യാളനു'ശേഷം മലയാളത്തിലെഴുതപ്പെട്ട ശ്രദ്ധേയമായ ഗോഥിക് നോവലാണ് 'എട്ടാമത്തെ വെളിപാട്'. കൊളോണിയലിസത്തിന്റെ ആരംഭഘട്ടത്തിൽ യൂറോപ്പിലും അതിനുമുൻപുതന്നെ ചൈനയിലും നിന്ന് കേരളത്തിലെത്തിയ രക്തരക്ഷസുകളുടെയും ദുഷ്ടാത്മാക്കളുടെയും അവരെ തളയ്ക്കാൻ പ്രാപ്തരായ മന്ത്രവാദികളുടെയും പരമ്പരകൾ വർത്തമാനകാല കേരളത്തിൽ നിലനിൽക്കുന്നുവെന്നതാണ് നോവലിന്റെ പ്രശ്‌നഭൂമിക. ഉംബർട്ടോ എക്കോ മുതൽ ഡാൻബ്രൗൺ വരെയുള്ളവർ അവതരിപ്പിച്ച രീതിയിലുള്ള മതാത്മക ഗൂഢസംഘങ്ങളുടെ രഹസ്യകൂട്ടായ്മകളുടെ കഥ. ഈ സംഘങ്ങൾ തമ്മിലുള്ള ഉടമ്പടികളും അവയുടെ ലംഘനം സൃഷ്ടിക്കുന്ന സംഘർഷങ്ങളും നോവലിന്റെ ഭാവലോകമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ വാംപയർ സാഹിത്യവും സിനിമകളും സൃഷ്ടിക്കുന്ന ഭയത്തിന്റെ രസതന്ത്രം മുൻനിർത്തിയെഴുതപ്പെട്ട പശ്ചിമകൊച്ചിയുടെ നീചവേദങ്ങളിലൊന്നാണ് അനൂപിന്റെ ഈ ലഘുനോവൽ.

മലയാളത്തിൽ 'കേരളീയ' ഭൂതപ്രേതപിശാചുക്കളുടെയും മന്ത്രവാദികളുടെയും കഥ പറയുന്ന ധാരാളം നോവലുകൾ ഒരു ഉപപ്രസ്ഥാനം തന്നെയായി നിലനിൽക്കുന്നുണ്ട്. എട്ടാമത്തെ വെളിപാട് ഇവയിൽ നിന്നു ഭിന്നമായി യൂറോ-ചൈനീസ് രക്തരക്ഷസുകളുടെ ഒരു കേരളീയപാഠം സൃഷ്ടിക്കുകയാണ്. കൊളോണിയലിസത്തിന്റെ തന്നെ അധോസംസ്‌കാരങ്ങളിലൊന്നായി വായിക്കാവുന്ന കറുത്ത ഭൂതത്തിന്റെ കഥ. ഗോഥിക് ഭാവനയെ മലയാളത്തിലേക്കു പറിച്ചുനട്ടതിന്റെ രസകരമായ മാതൃക. രഹസ്യജീവിതങ്ങളുടെയും ഗൂഢസംഘങ്ങളുടെയും വിസ്മയകരമായ ഭാവന. നമ്മളറിയാതെ നമുക്കിടയിൽ രക്തരക്ഷസുകളും ആൾനരികളും ഡ്രാഗണുകളും ജീവിച്ചിരിപ്പുണ്ട് എന്നു സങ്കല്പിക്കുന്ന രചന. അതീതങ്ങളുമായുള്ള ചങ്ങാത്തങ്ങളുടെയും ചോരപ്പോരുകളുടെയും ഉഭയലോകഗാഥ.

പശ്ചിമകൊച്ചിയുടെ പ്രാന്തങ്ങളിൽ കൊളോണിയൽ അധിനിവേശത്തിന്റെ സാംസ്‌കാരിക ബാക്കിപത്രമായി നിലനിൽക്കുന്ന നരവംശഭൂമികകളിലാണ് അനൂപ് എട്ടാമത്തെ വെളിപാടിന്റെ വിത്തുവിതയ്ക്കുന്നത്. മുഖ്യമായും മൂന്നു പിശാചസംഘങ്ങൾ. മട്ടാഞ്ചേരിയിൽ തമ്പടിച്ച ചൈനീസ് വ്യാപാരികളുടെ ദുർമന്ത്രവാദങ്ങളും പരകായപ്രവേശങ്ങളും സൃഷ്ടിച്ച വ്യാളികളുടെ പിന്മുറക്കാരാണ് ഒന്ന്. ഡ്രാഗൺ ആകുന്നു അവരുടെ നേതാവ്. രണ്ടാമത്തേത് രക്തരക്ഷസുകളും വ്‌ളാദ് ദ്രാക്കൂളിന്റെ പിൻഗാമികളുമായ കൂട്ടരാണ്. ഫെർണാണ്ടോ ആണ് അവരുടെ നേതാവ്. പകൽ ഇവരത്ര ശക്തരല്ല. പക്ഷെ രാത്രി ഇവരുടേതാണ്. ഇരുട്ടുമൂടിയ ഗോഡൗണുകളിലാണ് ഫെർണാണ്ടോയും കൂട്ടരും താമസിക്കുന്നത്. മൂന്നാമത്തേത് വാസ്‌കോഡഗാമയ്‌ക്കൊപ്പം പോർത്തുഗലിൽ നിന്നെത്തിയ ആൾനരിക്കൂട്ടമാണ്. കുരിശുയുദ്ധത്തിലെ വേട്ടക്കാർ. അലക്‌സാണ്ടോ വുൾഫ്രിക് ആണ് ഈ വംശത്തിന്റെ സ്ഥാപകൻ. ആയിരം വർഷം ജീവിച്ച് സ്വർഗത്തിലേക്കു പോയ ഇതിഹാസനായകൻ. വുൾഫ്രിക്കിന്റെ രക്തമടങ്ങിയ കുപ്പി ആൾനരിക്കൂട്ടത്തിന്റെ നേതാവ് സ്റ്റെഫാന്റെ കൈവശമുണ്ട്.

സ്റ്റെഫാന്റെ പൂർവികനും ആൾനരിക്കൂട്ടത്തിന്റെ തലവനുമായിരുന്ന കാർലോയുടെ കാലത്താണ്, യഹൂദമന്ത്രവിദ്യയായ കബാല പഠിച്ച് ഇന്ത്യയിലെത്തിയ എസ്താവോ ഡിഗാമ (വാസ്‌കോഡഗാമയുടെ മരുമകൻ), രണ്ടു ചോരകുടിയന്മാരെ ഒറ്റയ്ക്കു നേരിട്ട് തോല്പിക്കുന്ന ഇട്ടിയവിര എന്ന മലയാളി അഭ്യാസിയെ കണ്ടുമുട്ടുന്നത്. വാസ്‌കോഡഗാമയുടെ നിഷ്ഠൂരമായ നരഹത്യകളിൽ മനംമടുത്ത എസ്താവോ, ഊറിയൽ മാലാഖയെ വിളിച്ചുവരുത്തി ഇട്ടിയവിരക്ക് അസാമാന്യമായ മന്ത്രസിദ്ധികൾ ലഭ്യമാക്കിക്കൊടുക്കുന്നു. ഡ്രാഗണുകളെയും ആൾനരികളെയും ചോരകുടിയന്മാരെയും വരുതിക്കു നിർത്താൻ കഴിയുന്ന കുമ്പാരിയായി മാറി, അതോടെ ഇട്ടിയവിര. ആയുധവിദ്യകളും അഭ്യാസമുറകളും മന്ത്രസിദ്ധികളുമായി കുമ്പാരികളുടെ വംശം നൂറ്റാണ്ടുകൾ പിന്നിട്ടു. ആ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണി, ലൂയിയാണ് നോവലിന്റെ ആഖ്യാതാവ്.

രമ്യയെന്ന പെൺകുട്ടിയുടെ വിചിത്രമായ മരണത്തിന്റെ പിന്നാമ്പുറരഹസ്യങ്ങൾ തേടിയിറങ്ങുന്ന ലൂയിയുടെ കഥയാണ് യഥാർഥത്തിൽ ഈ നോവൽ. വിദേശികളായ മൂന്നു ഭൂതഗണങ്ങൾക്കുമിടയിൽ, തന്റെ നാട്ടിൽ രൂപംകൊണ്ട കാപ്പിരി മുത്തപ്പന്റെ സാന്നിധ്യവും സഹായവും ലൂയിക്കൊപ്പമുണ്ട്. ഒപ്പം, സ്റ്റെഫാൻ, ഫെർണാണ്ടോ, ഡ്രാഗൺ എന്നീ മൂന്നുപേരുടെയും സൗഹൃദവും അവരുടെ സംഘങ്ങളുടെ പിന്തുണയും. മന്ത്രവാദികളും പിശാചുക്കളും തമ്മിലുള്ള നിത്യയുദ്ധത്തിന്റെ പതിവുകഥയല്ല എട്ടാമത്തെ വെളിപാട്. വാക്കിന്റെ പുസ്തകം എന്നറിയപ്പെടുന്ന അറിവിന്റെ നിധിയാണ് നോവലിന്റെ കേന്ദ്രബിംബം. 1341ലെ വെള്ളപ്പൊക്കത്തിൽ മുസിരിസ് തുറമുഖം നികന്നുപോയതോടെ ഉയർന്നുവന്ന കൊച്ചിയുടെ പശ്ചാത്തലം. ഐ ചിങ് എന്ന പുസ്തകത്തിൽ നിന്നാർജ്ജിച്ച മാന്ത്രികസിദ്ധികളുമായി വോങ്ങ് ഫൈ ലങ് എന്ന ഡ്രാഗണും കബാലാ സിദ്ധികളുമായി ആൾനരിക്കൂട്ടവും ഡ്രാക്കുളയുടെ സിദ്ധികളുമായി രക്തരക്ഷസുകളും കൊച്ചിയെ നിയന്ത്രിച്ചു തുടങ്ങി. അവരെ ഒന്നടങ്കം നിയന്ത്രിക്കാനുള്ള മന്ത്രശേഷിയോടെ ഇട്ടിയവിരാ കുമ്പാരിയും പിൻഗാമികളും.

റയിൽവേപാളത്തിൽ കഴുത്തറത്തു മരിച്ചുകിടന്ന രമ്യയുടെ ശരീരത്തിൽ രക്തമുണ്ടായിരുന്നില്ല. പക്ഷെ ഒരു രക്തസക്ഷസിന്റെ മാത്രം പ്രവൃത്തിയായിരുന്നില്ല ആ കൊലപാതകം എന്ന് ലൂയിക്കുറപ്പായി. ഡ്രാഗണും ആൾനരിക്കൂട്ടവും രക്തരക്ഷസുകളും ലൂയിയോട് കുറ്റം നിഷേധിച്ചതോടെ അയാളുടെ അന്വേഷണം വഴിമുട്ടി. യാദൃച്ഛികമായി അയാൾ തന്റെ പിതാവ് സൂക്ഷിച്ചിരുന്ന കുമ്പാരികളുടെ വംശഗാഥയിൽനിന്ന് അന്നയുടെയും ലൂക്കായുടെയും കഥയിലേക്ക് കാപ്പിരി മുത്തപ്പനിലൂടെ ചെന്നെത്തുന്നു. തോമസ്സേട്ടൻ ഇതിന് ഏകസാക്ഷിയുമാണ്. അതോടെ, രക്തരക്ഷസുകളല്ല, കുമ്പാരികളായ തങ്ങളുടെ വംശത്തിൽ നിന്നുള്ള ഗബ്രിയേൽ എന്ന മനുഷ്യൻ തന്നെയാണ് സമീപകാലത്തെ പല പ്രശ്‌നങ്ങൾക്കും പിന്നിലെന്ന് ലൂയിക്കു മനസ്സിലായി. രമ്യയെ കൊന്ന് രക്തമെടുത്തതും അവൻ തന്നെയായിരുന്നു. ഇട്ടിയവിരാ കുമ്പാരിയുടെ വംശപരമ്പരയിൽ ഏഴു നൂറ്റാണ്ടിനിപ്പുറം പിറന്ന സർപ്പസന്തതി. വെളുത്ത ചെകുത്താൻ.

കുമ്പാരികളുടെ മൂന്നാം തലമുറയിൽ അന്ന, ലൂക്കാ എന്നിങ്ങനെ രണ്ടുപേരുണ്ടായിരുന്നു. സഹോദരങ്ങൾ. അന്ന വംശത്തിന്റെ മര്യാദകൾ പാലിച്ചു ജീവിച്ചപ്പോൾ ലൂക്കാ ദുർമന്ത്രവാദങ്ങളുടെ തമ്പുരാനായി. കുമ്പാരികൾക്ക് എല്ലാ കഴിവുകളും അറിവുകളും നൽകിയ ഊറിയേൽ മാലാഖയെ ബന്ധിക്കാനായിരുന്നു അവന്റെ പദ്ധതി. പരദേശി സിനഗോഗിൽ നിന്നു മോഷ്ടിച്ച വെള്ളിക്കുഴൽവാദ്യങ്ങളിലെ വെള്ളി ഉരുക്കിയെടുത്ത് അവൻ ഒരു അധികാരക്കോൽ നിർമ്മിച്ചു. ആഭിചാരങ്ങളുടെ തുടർച്ചയിൽ നൂറ്റെട്ടു മനുഷ്യരുടെ ബലിച്ചോരയിൽ നനച്ച് അവനതിന്റെ പണി പൂർത്തിയാക്കി. ലൂക്കായെ തന്റെ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നടത്തിയ പോരാട്ടത്തിനൊടുവിൽ അന്നയ്ക്ക് അവനെ കൊല്ലേണ്ടിവന്നു. വീടിനു തീപിടിച്ച് അവന്റെ ഭാര്യയും മകനും വെന്തുമരിച്ചു എന്ന് എല്ലാവരും കരുതി.

പക്ഷെ അവർ മരിച്ചിരുന്നില്ല. ആ പരമ്പരയിൽ പിറന്നവനാണ് ഗബ്രിയേൽ. ലൂക്കാ തുടങ്ങിവച്ചതു പൂർത്തീകരിക്കാൻ തുനിഞ്ഞിറങ്ങിയവൻ. വാസ്‌കോഡഗാമയുടെ കല്ലറ പൊളിച്ച് അതിൽ ഒളിച്ചുവച്ചിരിക്കുന്ന ലൂക്കായുടെ അധികാരക്കോൽ ഗബ്രിയേൽ മോഷ്ടിക്കുന്നു. യഹൂദത്തെരുവിനുള്ളിലെ മനുഷ്യർക്ക് അദൃശ്യമായ കണ്ണാടിത്തെരുവിലെ അധോലോകത്തുചെന്ന് അപ്പോത്തിക്കിരിയെന്ന സ്ത്രീയുടെ സഹായത്തോടെ ഗബ്രിയേലിന്റെ പദ്ധതികൾ ലൂയി മനസ്സിലാക്കുന്നു. കടവുംഭാഗം സിനഗോഗിനുള്ളിൽ ഗബ്രിയേൽ നടത്തുന്ന ആഭിചാരക്രിയ തടഞ്ഞ് ലൂയി അവനെ വകവരുത്തുന്നു. ഡ്രാഗണും സ്റ്റെഫാനും ലൂയിയെ സഹായിച്ചു. ഊറിയൽ ലൂയിക്കു മുന്നിലെത്തി അറിവിന്റെ പുസ്തകം മറഞ്ഞിരിക്കുന്ന ഇടം മനസ്സിലാക്കിക്കൊടുക്കുന്നു. ഇതാണ് എട്ടാമത്തെ വെളിപാട്.

നിശ്ചയമായും ഇനിയും ഏറെ എഴുതിവിടർത്തേണ്ട ഒരു മാജിക്കൽ-ഫാന്റസിയാണ് അനൂപിന്റേത്. അസാധാരണമാനങ്ങളിലേക്കു വളരാവുന്ന ഒരു നോവലിന്റെ കരടു മാത്രമാണ് ഇത്. കൊളോണിയലിസത്തിന്റെ മാന്ത്രികഭൂതത്തെ അധികാരത്തിന്റെയും സമ്പത്തിന്റെയും മതത്തിന്റെയും ജ്ഞാനത്തിന്റെയും ഭിന്നമാനങ്ങളിൽ സമീകരിച്ചുകൊണ്ടും കബാലയും ഐചിങ്ങും കേരളീയ മാന്ത്രികവിദ്യകളും വരെയുള്ളവയുടെ സമാന്തര ഗൂഢജ്ഞാനപദ്ധതികൾ സമാഹരിച്ചുകൊണ്ടും സാധ്യമാകേണ്ടതാണ് ഈ വിടർത്തൽ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും തന്ത്രവിദ്യകൾ സമന്വയിപ്പിക്കുന്ന ഒരതീത ഭാവന. കൊച്ചിയുടെ അധോചരിത്രങ്ങൾക്കും കാപ്പിരി മുത്തപ്പൻ ഉൾപ്പെടെയുള്ള മിത്തുകൾക്കും കടമറ്റത്തു കത്തനാരെപ്പോലുള്ള മാന്ത്രികജന്മങ്ങൾക്കും മട്ടാഞ്ചേരിയുടെ യഹൂദപ്പഴമകൾക്കും സൃഷ്ടിക്കാവുന്ന കഥകളുടെ കായൽത്തുരുത്തുകൾ ഇനിയും ബാക്കിയാണെന്നു തെളിയിക്കുന്നു, എട്ടാമത്തെ വെളിപാട്. ജോണി മിറാൻഡയും പി.എഫ്. മാത്യൂസും തുടങ്ങിവച്ച മലയാളത്തിലെ 'ലത്തീൻ' അമേരിക്കൻ മാജിക്കൽ റിയലിസത്തിന്റെ കുറെക്കൂടി പാശ്ചാത്യവൽക്കരിക്കപ്പെട്ട ഭാവനാലോകമാണ് അനൂപിന്റെ കൃതിയിലുള്ളത്. ചരിത്രവും മിത്തും യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള കലർപ്പിന്റെ കൗതുകകരമായ നോവൽമാതൃകയെന്ന നിലയിൽ എട്ടാമത്തെ വെളിപാട് ഒരുപാട് ആഖ്യാനസാധ്യതകൾ ഉള്ളടക്കുന്നുണ്ട്, ഇനിയും ബാക്കിവയ്ക്കുന്നുമുണ്ട്. മനുഷ്യരും മാലാഖമാരും ദൈവവും ചെകുത്താനും അതീതസങ്കല്പനങ്ങളും മധ്യകാലരൂപകങ്ങളും മൗലികകല്പനകളും ഇഴചേർന്നുസൃഷ്ടിച്ച ഭയത്തിന്റെ ബീജഗണിതമാണ് ഈ നോവൽ.

നോവലിൽ നിന്ന്:-

'ഇതു വായിക്കുന്ന എന്റെ പിൻതലമുറക്കാരോട്, ഇതൊരു മുന്നറിയിപ്പാണ്. മൂന്നാം കുമ്പാരിക്കു രണ്ടു മക്കൾ. അന്ന എന്നു പേരായ ഞാനും ലൂക്കാ എന്നു പേരായ എന്റെ ഇളയ കൂടപ്പിറന്നവനും. അപ്പന്റെ ഇടതും വലതുമിരുന്ന് ഞങ്ങൾ രണ്ടുപേരും ചൊല്ലും ചുവടും പഠിച്ചു. മന്ത്രംകൊണ്ട് പേയെ തളയ്ക്കാനും മായകൊണ്ട് ആളെ മറയ്ക്കാനും പഠിച്ചു. ഈ നാട്ടിലും തുളുനാട്ടിലും പോയി പോരും പയറ്റും പയറ്റിത്തെളിഞ്ഞു.

അതുവരെ നടന്ന മുറയനുസരിച്ച് കുടുംബത്തിലെ മൂത്ത സന്തതി കുമ്പാരിപ്പട്ടമേറ്റെടുക്കുന്നതായിരുന്നു പതിവ്. പക്ഷേ, ഞാനൊരു പെണ്ണായതുകൊണ്ട് അതു പറ്റുമോ എന്ന് അപ്പനുറപ്പില്ലായിരുന്നു, പക്ഷേ, പാരമ്പര്യം തെറ്റിക്കാതെ ഞങ്ങളെ രണ്ടുപേരെയും അപ്പൻ പഠിപ്പിച്ചു.

നാളുകൾക്കപ്പുറം ഒരു പിശാചിനെ ബന്ധിക്കുന്നതിനിടയിലുണ്ടായ പരിക്കേറ്റ് അപ്പൻ മരിച്ചു. മരിക്കുന്നതിനു മുൻപ് അധികാരക്കോൽ കൈമാറാത്തതുകാരണം ആരാണ് കുമ്പാരിപ്പട്ടമെടുക്കേണ്ടത് എന്ന കാര്യത്തിൽ ഒരു സംശയം വന്നു. അമ്മയുടെ ആഗ്രഹപ്രകാരം ലൂക്കാ കുമ്പാരിപ്പട്ടമേറ്റെടുത്തു.

ഇതിനിടെ ഞങ്ങൾ രണ്ടുപേരുടെയും കല്യാണം കഴിഞ്ഞിരുന്നു. ഒരു മകനുണ്ടായി കുറച്ചു നാളുകൾക്കുശേഷം എന്റെ ഭർത്താവ് മരിച്ചുപോയി. പിന്നീടുള്ള ജീവിതം ലൂക്കായെ സഹായിച്ചു തീർക്കാമെന്ന് ഞാൻ നിരൂപിച്ചു.

ലൂക്കായുടെ കഴിവ് നാടെങ്ങും അറിഞ്ഞുതുടങ്ങിയിരുന്നു. രാജാക്കന്മാരും നാടുവാഴികളും എല്ലാം അവനുവേണ്ടി കാത്തുകെട്ടിക്കിടന്നു. പക്ഷേ, ഈ തിരക്കിനിടയിൽ ലൂക്കാ സ്വന്തം ജോലി മറന്നുതുടങ്ങി. എന്നാൽ കഴിയുന്ന വിധം ഞാൻ കാര്യങ്ങൾ നിയന്ത്രിച്ചുപോന്നു. പക്ഷേ, കാര്യങ്ങൾ അതിൽ നിന്നില്ല. അതിനിടെ ലൂക്കായ്ക്ക് ഒരു ആൺകുട്ടി പിറന്നു. അതിന്റെ സന്തോഷത്തിൽ കുറച്ചു നാളേക്ക് അവൻ നാട്ടിൽതന്നെ നിന്നു കാര്യങ്ങൾ നോക്കിനടത്തി. പക്ഷേ, ആവശ്യക്കാർ വന്നു വിളിച്ചുതുടങ്ങിയതോടെ ലൂക്കാ വീണ്ടും പഴയ പടിയായി. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ഒന്നും രണ്ടും പറഞ്ഞു തെറ്റി. അവസാനം അവൻ താമസിച്ചിരുന്നിടത്തുനിന്ന് ഞാൻ ഇറങ്ങിപ്പോരേണ്ടിവന്നു.

ചെയ്യുന്ന ജോലിയിൽ ഉപേക്ഷ വിചാരിച്ചതിന് ലൂക്കായ്ക്ക് വലിയ വില കൊടുക്കേണ്ടിവന്നു. അവൻ ദുരുപയോഗം ചെയ്തിരുന്ന ശക്തി ഊറിയേൽ മാലാഖയുടെ അനുഗ്രഹത്താൽ കിട്ടിവന്നതായിരുന്നു എന്ന് അവൻ മറന്നു. ഉടമ്പടി പാലിച്ചു കൊണ്ടുപോകാൻ മാലാഖ കൊടുത്ത അധികാരക്കോൽ സ്വയാവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കരുതെന്ന പാഠം അവൻ ഓർത്തില്ല. തന്നവന് തിരിച്ചെടുക്കാനും കഴിയും, അധികാരക്കോൽ ലൂക്കായെ അനുസരിക്കാതെയായി, അവന്റെ കർമ്മങ്ങൾ പിഴച്ചുതുടങ്ങി.

ചെയ്യേണ്ടുന്ന ജോലി ശരിയായി ചെയ്തുതീർത്താൽ സ്വന്തം ശക്തി തിരിച്ചുവരുമെന്ന് അറിയാമായിരുന്നിട്ടുകൂടി അവനതു ചെയ്തില്ല. അഹങ്കാരം അവന്റെ കണ്ണുകളെ മൂടിയിരുന്നു. എല്ലാത്തിനെയും വെല്ലുവിളിക്കാൻ അവൻ തീരുമാനിച്ചു. തിരിച്ചെടുത്ത ശക്തി പിടിച്ചുവാങ്ങാനുള്ള ശ്രമത്തിലായി ലൂക്കാ. നേർവഴി കാണിച്ചുകൊടുക്കേണ്ട ഭാര്യപോലും അവന്റെ ശ്രമങ്ങൾക്ക് കൂട്ടുനിന്നു, ഞാനിതറിഞ്ഞത് വളരെ വൈകിപ്പോയി.

ഞങ്ങളാരും അന്നുവരെ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു കർമ്മത്തിന് ലൂക്കാ കോപ്പുകൂട്ടി. ഇടതുമുറക്കാരുടെ എന്നോ മണ്ണടിഞ്ഞുപോയ പഴയവിധിപ്രകാരം ഊറിയേലിനെ പിടിച്ചുകെട്ടി ശക്തി ചോർത്തിയെടുക്കുക എന്നതായിരുന്നു അവൻ കണ്ട വഴി.

പരദേശി സിനഗോഗിൽനിന്നും അവൻ രണ്ടു വെള്ളിക്കുഴൽ വാദ്യങ്ങൾ മോഷ്ടിച്ചു. ശലോമോന്റെ ദേവാലയത്തിൽനിന്നും കൊണ്ടുവന്നതായിരുന്നു അത്. അതിലെ വെള്ളി ഒരുക്കിയെടുത്ത് അവൻ ഒരു അധികാരക്കോൽ നിർമ്മിച്ചു. ആഭിചാരത്തിന്റെ അങ്ങേയറ്റം ചെന്ന് പറയാനറപ്പുണ്ടാക്കുന്ന കർമ്മങ്ങൾക്കൊടുവിൽ നൂറ്റെട്ട് മനുഷ്യരുടെ ബലിച്ചോരയിൽ നനച്ച് അവനതിന്റെ പണി പൂർത്തിയാക്കി. ഇനി ശേഷിച്ചത് ഊറിയേലിനെ ബന്ധിക്കുന്നതായിരുന്നു, അതിനു വേണ്ട രണ്ടു സാമഗ്രികൾ അവൻ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. അതെന്താണെന്ന് ഞാനിവിടെ പറയുന്നില്ല. മനസ്സുകൊണ്ട് പോലും നിങ്ങളിലൊരുത്തൻ അതിന് ആഗ്രഹിക്കരുത്, അതുകൊണ്ടാണ്.

വാർത്ത കേട്ട ഞാൻ രണ്ടും കല്പിച്ച് ലൂക്കായെ എതിരിടാൻ തീരുമാനിച്ച് അവന്റെ അരികിലേക്കു യാത്രയായി. ഊറിയേലിനോട് മദ്ധ്യസ്ഥത്തിനു വിളിച്ചപേക്ഷിച്ച എന്റെ പ്രാർത്ഥന ദൈവം കേട്ടു. അധികാരക്കോലിനു തുല്യമായ ശക്തി എനിക്കു താൽക്കാലികമായി കിട്ടി.

ലൂക്കായുടെ മുന്നിലെത്തിയ ഞാൻ അവനെ ഈ ദുഷ്‌കർമ്മത്തിൽനിന്നും പിന്തിരിക്കാൻ ആവതും ശ്രമിച്ചുനോക്കി, പക്ഷേ, എന്റെ വാക്കുകൾ ചെവിക്കൊള്ളാൻ അവൻ തയ്യാറായില്ല. വാക്കുകൾക്കൊടുവിൽ ഞങ്ങൾ പരസ്പരം പൊരുതി. പോരാട്ടത്തിനൊടുവിൽ എന്റെ കൈകൊണ്ട് ലൂക്കാ മരിച്ചുവീണു. അവിടം കത്തിനശിച്ചു. അവന്റെ ഭാര്യയും കുട്ടിയും അതിനുള്ളിൽ കിടന്നു വെന്തു മരിച്ചു. ലൂക്കാ ഉണ്ടാക്കിയ അധികാരക്കോൽ ഇതിനൊക്കെ തുടക്കമിട്ടിടത്ത് ഒടുങ്ങി. പാരമ്പര്യംപോലെ കുടുംബത്തിലെ മൂത്ത സന്തതി കുമ്പാരിപ്പട്ടം ഏറ്റെടുത്തു.

ഈ കഥ നിങ്ങൾ നിശ്ചയമായും നിങ്ങളുടെ പിൻതലമുറക്കാർക്കു പറഞ്ഞുകൊടുക്കുക, പക്ഷേ, അവർ മനസ്സുറപ്പുള്ളവരായി കഴിഞ്ഞതിനുശേഷം മാത്രം. നിങ്ങൾ പ്രലോഭനങ്ങൾക്ക് അടിമപ്പെട്ടുപോവാത്തവരാകട്ടെ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, സ്വന്തം കർമ്മം മറക്കാതിരിക്കുക, ഇതു നമ്മൾ സ്വയം തിരഞ്ഞെടുത്ത പാതയാണ്'.

എട്ടാമത്തെ വെളിപാട്
അനൂപ് ശശികുമാർ
ഡി.സി. ബുക്‌സ്
2019, 110 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP