Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തിന്റെ പുരാവൃത്തങ്ങൾ

മരണത്തിന്റെ പുരാവൃത്തങ്ങൾ

ഷാജി ജേക്കബ്

നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥാകൃത്ത് ആരാണ്? ആധുനികതയിൽ എം ടിയും മാധവിക്കുട്ടിയും മുതൽ സക്കറിയയും മാധവനും വരെയുള്ള ഒന്നാംനിര കഥാകൃത്തുക്കൾക്കു ശേഷംവന്ന തീവ്ര ഇടതുപക്ഷ, സ്ത്രീവാദ, ദലിത്പക്ഷ കഥാകൃത്തുക്കളിൽ സുകുമാരനും സാറാജോസഫും അയ്യപ്പനും മാത്രമേ മലയാളഭാവനയുടെ മുൻനിരയിൽ കടന്നിരിക്കാനുള്ള പ്രതിഭാധനത്വം വെളിപ്പെടുത്തിയുള്ളു. ആധുനികാനന്തര കഥാകൃത്തുക്കളിലാകട്ടെ സന്തോഷ്‌കുമാറും സന്തോഷ് ഏച്ചിക്കാനവും സുഭാഷ്ചന്ദ്രനും സെബാസ്റ്റ്യനുമാണ് മുൻതലമുറയിലെ 'പ്രതിഭാരക്ഷസുകൾക്കൊപ്പം കുതിരസവാരി' പഠിക്കാനുള്ള ത്രാണിയെങ്കിലും വെളിപ്പെടുത്തിയത്. പുതിയ നൂറ്റാണ്ടിലെ കഥാകൃത്തുക്കളിൽ (അല്പം വൈകിയെത്തിയ പി.ജെ.ജെ. ആന്റണിയെ ഒഴിവാക്കിപ്പറഞ്ഞാൽ) എസ് ഹരീഷ് മാത്രമാണ് മേല്പറഞ്ഞ ജനുസ്സിലേക്ക് സ്വന്തം പ്രതിഭയുടെ പിൻബലത്തിൽ ആത്മവിശ്വാസത്തോടെ കടന്നിരുന്നത്.

കവിതയിൽ ബാലചന്ദ്രനുശേഷം ഒന്നാംനിര പോയിട്ട് മൂന്നാംനിരയിലെങ്കിലും പെടുത്താവുന്ന ഒരാൾപോലുമുണ്ടായിട്ടില്ല എന്നു പലരും കരുതിപ്പോരുന്നുണ്ടെങ്കിലും കഥയിൽ അങ്ങനെയല്ല കാര്യങ്ങൾ. കവിതയിൽ ബാലചന്ദ്രൻ ചെയ്തത് കഥയിൽ ചെയ്ത മാധവനുശേഷവും മേല്പറഞ്ഞ നാലും ഹരീഷ് ഒന്ന് അഞ്ചുപേരെങ്കിലും കഥയുടെ ഭാവനാഭൂമികയിൽ മൗലികതയുള്ള സാന്നിധ്യം തെളിയിച്ചിട്ടുണ്ട്; മലയാളകഥയുടെ ഭാവുകത്വത്തെ സചേതനമായി മുന്നോട്ടു ചലിപ്പിച്ചിട്ടുമുണ്ട്. ഹരീഷാണ് ഇക്കൂട്ടത്തിൽ പുതിയ നൂറ്റാണ്ടിന്റെയും പതിറ്റാണ്ടിന്റെയും ഒസ്യത്ത് ചാർത്തിയെടുത്തത് എന്നു മാത്രം.

2005-ൽ പ്രസിദ്ധീകൃതമായ 'രസവിദ്യയുടെ ചരിത്രം' എന്ന ആദ്യ സമാഹാരത്തിലെ എട്ടുകഥകൾ പോലെതന്നെ ഭാവനാസമ്പന്നവും രാഷ്ട്രീയ തീക്ഷണവും ജീവിതനിർഭരവുമാണ് 'ആദ'ത്തിലെ ഒൻപതു കഥകളും. തന്റെ ആദ്യ കഥ 'മിഷ എന്ന കടുവക്കുട്ടി' ഹരീഷ് പ്രസിദ്ധീകരിച്ചത് 1998ലാണ്. പിന്നീടുള്ള പതിനേഴു വർഷംകൊണ്ട് പതിനേഴു കഥകൾ മാത്രം. കടുംവെട്ടുകാരായ ടാപ്പിങ് തൊഴിലാളികളാണ് മലയാളത്തിലെ മിക്കവാറും കഥാകൃത്തുക്കൾ. കയ്യും കത്തിയും ഇരുവശവും വീശി ദിവസവും രാവിലെയും വൈകീട്ടും ഓരോ കഥയെഴുതി മരമുണക്കുന്ന വിദ്വാന്മാരുടെ തലമുറയിൽതന്നെയാണ് ഇത്തരമൊരാൾ എഴുത്തിന്റെ ആർത്തിയടക്കി ജീവിക്കുന്നത്. ഇതുതന്നെയാണ് ഹരീഷിന്റെ കഥകളെ കുറ്റമറ്റതാക്കുന്ന ഒരു ഘടകം. ഒപ്പം, ഓരോ കഥയും ഭാവനയുടെയും ജീവിതത്തിന്റെയും വന്യഭൂമികളിൽ സ്വന്തമായി ഉഴുതുമറിച്ചുണ്ടാക്കുന്നതാകണമെന്ന അസാധാരണമായ നിർബ്ബന്ധ ബുദ്ധിയും.

ഇരുതല മൂർച്ചയുള്ള പരിഹാസത്തിൽ തന്റെ തലമുറയിലെന്നല്ല തൊട്ടു മുൻപുള്ള തലമുറയിൽപോലും മറ്റൊരു കഥാകൃത്തിനുമില്ലാത്ത ഊറ്റം ഹരീഷിനുണ്ട്. വി കെ എൻ. പോലുമല്ല, എം പി നാരായണപിള്ളയാണെന്നു തോന്നുന്നു ഇക്കാര്യത്തിൽ ഹരീഷിന്റെ തലതൊട്ടപ്പൻ.

മാധവിക്കുട്ടിയുടെ കഥകളിലേതുപോലെ അതി തീവ്രമായ ജീവിതാസക്തി നിലനിർത്തുമ്പോഴും അപാരമായ നിർമ്മമതയാണ് ഹരീഷിന്റെ കഥകളിലെ സ്ഥായിഭാവം. വി പി ശിവകുമാറിൽ വേണമെങ്കിൽ നിങ്ങൾക്ക് ഇതിന്റെ ഒരു വേരുകണ്ടെത്താം. സാഹിത്യവായനയെ വലവീശിപ്പിടിക്കുന്ന രാഷ്ട്രീയ വിമർശനവും ചരിത്രബോധവും ഹരീഷിന്റെ ചില കഥകളുടെ അടിയൊഴുക്കാണ്. പക്ഷെ മാധവൻ മുതൽ ആന്റണി വരെയുള്ള ആരുടെയും നിഴലിലല്ല ഈ കഥാകൃത്ത്.

സാഹിത്യവായനയെ വലവീശിപ്പിടിക്കുന്ന രാഷ്ട്രീയ വിമർശനവും ചരിത്രബോധവും ഹരീഷിന്റെ ചില കഥകളുടെ അടിയൊഴുക്കാണ്. പക്ഷെ മാധവൻ മുതൽ ആന്റണി വരെയുള്ള ആരുടെയും നിഴലിലല്ല ഈ കഥാകൃത്ത്. മാധവന്റെ കഥകളിലെന്നപോലെ അസുലഭമായ ദൃശ്യപരതയും പിരിയൻഗോവണി പോലുള്ള ആഖ്യാനകലയും തന്റെ തന്നെ തലമുറയിലെ അല്പം മുതിർന്ന കഥാകൃത്തായ സന്തോഷ്‌കുമാറിന്റെ രചനകളിലുടനീളം സന്നിഹിതമായ മരണരതിക്കു സമാനമായ ഹിംസാകാമവും പൂർവികരോ സമകാലികരോ ആയ മറ്റധികം പേരിലില്ലാത്ത മായിക യാഥാർഥ്യത്തിന്റെ വീതുളിപോലുള്ള കഥാന്ത്യങ്ങളും... മലയാളത്തിലെ മികച്ച കുറെ കഥാകൃത്തുക്കളുടെ താവഴിയിലെ പുതുനാമ്പ് എന്നതിനപ്പുറം ഹരീഷ് ആധുനിക-ആധുനികാനന്തര മലയാളകഥയിലെ ഏറ്റവും മികച്ച ഭാവുകത്വപാരമ്പര്യങ്ങളുടെ പുതിയ നൂറ്റാണ്ടിലെ വക്താവുതന്നെയാണ്.

'ആദം', 'നിര്യാതരായി', 'ചപ്പാത്തിലെ കൊലപാതകം', 'മാന്ത്രികവാൽ', 'കാവ്യമേള', 'ഒറ്റ', 'വേട്ടക്കൊരുമകൻ', 'മാവോയിസ്റ്റ്', 'രാത്രികാവൽ' എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആദ്യസമാഹാരത്തിലെ ചില കഥകളുടെയെങ്കിലും ആഖ്യാനഭൂമികയുടെ തുടർച്ച ഈ സമാഹാരത്തിലെ പല കഥകളിലുമുണ്ട്. 'അധോതലക്കുറിപ്പുക'ളിലെയും 'മിഷ എന്ന കടുവക്കുട്ടി'യിലെയും മൃഗജീവിതങ്ങളും 'സിയോൻസഞ്ചാരി'യിലെ നസ്രാണിചരിതങ്ങളും 'ലാറ്റിനമേരിക്കൻ ലാബിറിന്തി'ലെ മാന്ത്രിക യാഥാർഥ്യങ്ങളും 'ആദ'ത്തിലെ രചനകളിൽ പടർന്നു പന്തലിക്കുന്നു. 'വലിയ ചുടുകാടി'ന്റെ രാഷ്ട്രീയ വിമർശനമോ 'രസവിദ്യയുടെ ചരിത്ര'ത്തിന്റെയും 'രണ്ടാം മറവൻദ്വീപ് യുദ്ധത്തിന്റെ'യും ചരിത്രാഘാതമോ അല്ല ഇവയുടെ പൊതുസ്വഭാവം. 'മിഷ എന്ന കടുവക്കുട്ടി' അവസാനിക്കുന്നത്, 'എല്ലാ കഥകളും മരണത്തിലാണ് അവസാനിക്കുന്നത്' എന്ന വാക്യത്തിലാണ്. മനുഷ്യർക്കാകട്ടെ, ജന്തുക്കൾക്കാകട്ടെ, മരണത്തിലവസാനിക്കുന്നത് ജീവിതമാണ്. ഹരീഷിന്റെ കഥകളും ജീവിതം തന്നെയാണ് ആവിഷ്‌ക്കരിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ (മുൻകൂട്ടി പ്രവചിക്കപ്പെടാത്ത) മരണത്തിന്റെ പുരാവൃത്തങ്ങൾതന്നെ. വിമുക്തഭടൻ എൻ.കെ.കുറുപ്പ് വളർത്തിയ വിദേശിയായ നായയുടെ നാലുകുഞ്ഞുങ്ങൾ നാലു ജീവിതാവസ്ഥകളിലേക്കു ചിതറിപ്പോകുന്നതിന്റെ അസാധാരണമായ കഥയാണ് 'ആദം'. 'ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ്' - കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെ മോഷ്ടിച്ച് അവന് ആദം എന്നു പേരിട്ട് കില്ലപ്പട്ടിയെപ്പോലെ വളർത്തിയ, കുറുപ്പിന്റെ അപ്പന്റെ ജാരസന്തതി കുട്ടായി പറയുന്നു. ഓരോ പട്ടിക്കും ഓരോ ജീവിതമെന്നപോലെ ഓരോ മരണവും കഥ വിധിച്ചുനൽകുന്നു. കാമവും ക്രോധവും ഒരുപോലെതന്നെയാണ് ഇരുകാലികളുടെയും നാൽക്കാലികളുടെയും ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നും, എത്ര വംശപരമ്പരകൾ കഴിഞ്ഞാലും അവരുടെ ആയുർരേഖകൾ മാറ്റിവരയ്ക്കുന്നതെന്നും 'ആദം' അടിവരയിടുന്നു. 

'ആദം' മുതൽ 'രാത്രികാവൽ' വരെയുള്ള കഥകൾ ഇതിനുദാഹരണമാണ്. വിമുക്തഭടൻ എൻ.കെ.കുറുപ്പ് വളർത്തിയ വിദേശിയായ നായയുടെ നാലുകുഞ്ഞുങ്ങൾ നാലു ജീവിതാവസ്ഥകളിലേക്കു ചിതറിപ്പോകുന്നതിന്റെ അസാധാരണമായ കഥയാണ് 'ആദം'. 'ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ്' - കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെ മോഷ്ടിച്ച് അവന് ആദം എന്നു പേരിട്ട് കില്ലപ്പട്ടിയെപ്പോലെ വളർത്തിയ, കുറുപ്പിന്റെ അപ്പന്റെ ജാരസന്തതി കുട്ടായി പറയുന്നു. ഓരോ പട്ടിക്കും ഓരോ ജീവിതമെന്നപോലെ ഓരോ മരണവും കഥ വിധിച്ചുനൽകുന്നു. കാമവും ക്രോധവും ഒരുപോലെതന്നെയാണ് ഇരുകാലികളുടെയും നാൽക്കാലികളുടെയും ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നും, എത്ര വംശപരമ്പരകൾ കഴിഞ്ഞാലും അവരുടെ ആയുർരേഖകൾ മാറ്റിവരയ്ക്കുന്നതെന്നും 'ആദം' അടിവരയിടുന്നു.

തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതാസക്തിയുടെയും കാമത്തിന്റെയും മുന്നിൽ ആശ്ചര്യചിഹ്നമെന്നപോലെ പൊടുന്നനെ വന്നുപെടുന്ന മരണത്തിന്റെ മുഖത്തുനോക്കിയുള്ള ചതുരംഗക്കളിയാണ് 'നിര്യാതരായി' എന്ന കഥ. രണ്ടു തലമുറകളുടെ തലകീഴ്മറിഞ്ഞ ലോകബോധങ്ങളുടെ കഥയും. ആയകാലത്ത് നാടുവിറപ്പിച്ച തമ്പിയെന്ന തന്റേടി ഒറ്റ രാത്രികൊണ്ട് നീതിമാനായ കഥപറയുന്ന 'ചപ്പാത്തിലെ കൊലപാതകം', ബാംഗ്‌ളൂരിൽ മരിച്ച അപ്പന്റെ ജഡവുമായി കാമുകനോടൊത്ത് നാട്ടിലേക്കു വണ്ടിയോടിച്ചു വരുന്ന നഴ്‌സിന്റെ കഥ പറയുന്ന 'മാന്ത്രികവാൽ', കശാപ്പുകാരൻ കാലൻവർക്കി കൊല്ലാൻ കൊണ്ടുവന്ന പോത്തും എരുമയും കയറുപൊട്ടിച്ചു പാഞ്ഞ് ഒരു നാടിനെ വിറങ്ങലിപ്പിക്കുന്നതിന്റെയും അവയെ പിടികൂടാനുള്ള പാച്ചിലിനിടയിൽ ചങ്ങല പൊട്ടിച്ച പകകളും ചതികളും ആ നാട്ടിലെ മനുഷ്യജന്മങ്ങളെപ്പോലെ ആവേശിക്കുന്നതിന്റെയും കഥപറയുന്ന മാവോയിസ്റ്റ്' എന്നീ രചനകൾ അവയുടെ നസ്രാണിജീവിതങ്ങളുടെയും ദേശ, ഭാഷാവഴക്കങ്ങളുടെയും തനിമകളിലൂടെ മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത്. അവ മുന്നോട്ടുവയ്ക്കുന്ന മർത്യബന്ധങ്ങളിലെ ആർക്കും പിടികൊടുക്കാത്ത അയുക്തികളുടെ മണിമുഴക്കംകൊണ്ടു കൂടിയാണ്. ജീവിതത്തെയും മരണത്തെയും സമീകരിക്കുന്ന അസാധാരണമായ ലോകാനുഭവം ഈ കഥകളെ കോടിപോലെ പുതപ്പിച്ചു കിടത്തുന്നു. 

മരണത്തിനും ജീവിതത്തിനുമിടയിൽ, ഒരു രാത്രിയിൽ മായികമായ ഒരിടത്തു പെട്ടുപോകുന്ന മനുഷ്യന്റെ കഥയാണ് 'ഒറ്റ'. വെടിയിറച്ചിയുടെ ലഹരിയിൽ സ്വന്തം അസ്തിത്വംതന്നെ പ്രഹേളികയായി മാറുന്ന ദിലീപൻ എന്ന സർക്കാരുദ്യോഗസ്ഥന്റെ ജീവിതമാണ് 'വേട്ടക്കൊരു മകൻ'. അന്ധരുടെ ജീവിതത്തെ കാഴ്ചയുടെ രതികൊണ്ടും രതിയുടെ കാണാക്കാഴ്ചകൊണ്ടും അളന്നെടുക്കുന്നു, 'കാവ്യമേള'. ചതിയുടെ വാരിക്കുഴികൾ തീർത്ത്, അന്ധന്റെ കാമാർത്തിക്കു തോട്ടിയിടുന്ന സുഹൃത്തിന്റെ കഥകൂടിയാണിത്. ബദ്ധശത്രുവിന്റെ മരണം ഒരു വയോധികന് സ്വന്തം ജീവിതത്തിൽ സൃഷ്ടിച്ചുനൽകുന്ന ആനന്ദത്തിന്റെ ശിവതാണ്ഡവമാണ് 'രാത്രികാവൽ'.  ഈ സമാഹാരത്തിലെ ഓരോ കഥയും അവയുടെ അനിതരസാധാരണമായ മാനുഷികത കൊണ്ടും ഭൂതകാലാഖ്യാനത്തിന്റെ ഗൂഢലാവണ്യം കൊണ്ടും ഭാഷണത്തിലെ വംശത്തനിമകൊണ്ടും ഭാഷയുടെ വാൾത്തലമൂർച്ച കൊണ്ടും പരിഹാസത്തിന്റെ പതഞ്ഞുപൊങ്ങൽ കൊണ്ടും മായികഭാവനകളുടെ തിരയിളക്കം കൊണ്ടും രതികാമനയുടെ പത്തിവിടർത്തൽ കൊണ്ടും സർവോപരി, നര, മൃഗ വേട്ടകളുടെ പുരാവൃത്തങ്ങളായി മാറുന്ന ജീവിതാഭിനിവേശത്തിന്റെ ഇരട്ടയുക്തികൾകൊണ്ടും അവിസ്മരണീയമായി മാറുന്നു. 

ഈ സമാഹാരത്തിലെ ഓരോ കഥയും അവയുടെ അനിതരസാധാരണമായ മാനുഷികത കൊണ്ടും ഭൂതകാലാഖ്യാനത്തിന്റെ ഗൂഢലാവണ്യം കൊണ്ടും ഭാഷണത്തിലെ വംശത്തനിമകൊണ്ടും ഭാഷയുടെ വാൾത്തലമൂർച്ച കൊണ്ടും പരിഹാസത്തിന്റെ പതഞ്ഞുപൊങ്ങൽ കൊണ്ടും മായികഭാവനകളുടെ തിരയിളക്കം കൊണ്ടും രതികാമനയുടെ പത്തിവിടർത്തൽ കൊണ്ടും സർവോപരി, നര, മൃഗ വേട്ടകളുടെ പുരാവൃത്തങ്ങളായി മാറുന്ന ജീവിതാഭിനിവേശത്തിന്റെ ഇരട്ടയുക്തികൾകൊണ്ടും അവിസ്മരണീയമായി മാറുന്നു.

ആദം (കഥകൾ)
എസ് ഹരീഷ്
ഡി.സി. ബുക്‌സ്, 100 രൂപ

കഥകളിൽ നിന്ന്:
'ഇനി ഞാനൊരു കഥ പറയാം'. ബസ്സിന്റെ ഒച്ചയിൽ ശബ്ദം മുങ്ങിപ്പോകാതിരിക്കാൻ ഞാനവളുടെ ചെവിയിലേക്ക് ചുണ്ട് അടുപ്പിച്ചു പറഞ്ഞു. ഞങ്ങൾ കയറിയ വണ്ടി രണ്ടു ജില്ലകളും മധുരയും കടന്ന് വടക്കോട്ടു തിരിഞ്ഞിരുന്നു. തെങ്ങുകളും വിളകൾ നിറഞ്ഞ തോട്ടങ്ങളും കഴിഞ്ഞ് പടർപ്പൻ മുൾച്ചെടികൾ മാത്രമുള്ള സ്ഥലങ്ങളായി. രണ്ടാഴ്ചകൊണ്ട് അവളാ ഷോക്കിൽനിന്ന് ഏറെക്കുറെ മുക്തയായിട്ടുണ്ട്. ഏത് അപരിചിത സ്ഥലത്തിറങ്ങണമെന്ന് ആലോചിക്കുകയായിരുന്നു അല്പം മുമ്പുവരെ ഞാൻ.
ഞാൻ കഥപറഞ്ഞു തുടങ്ങി. 'ഒരിടത്ത് വളരെ സുന്ദരിയും അന്ധയുമായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളെ ഒരാൾ പ്രേമിച്ചിരുന്നു'.
'എന്നെ വിവാഹം കഴിക്കാമോ?' അവൻ ചോദിച്ചു.
'ഇപ്പോൾ വേണ്ട'. അവൾ നൂറാമത്തെ വട്ടവും ഒഴിഞ്ഞുമാറി.
'എന്നെങ്കിലും കാഴ്ച ലഭിച്ചിട്ടേ ഞാൻ കല്യാണം കഴിക്കൂ'.
'നിനക്ക് കണ്ണു ദാനം ചെയ്യാമെന്ന് ഒരാളേറ്റിട്ടുണ്ട്'. ഒരു ദിവസം അവൻ പറഞ്ഞു.
അവൾക്ക് സന്തോഷമായി. അധികം താമസിയാതെ ശസ്ത്രക്രിയ കഴിഞ്ഞു. അവൾ കണ്ണുതുറന്ന് ആദ്യമായി ലോകം കണ്ടു.
'ഇനി നമുക്ക് വിവാഹം കഴിക്കാം'. അവൻ പറഞ്ഞു.
'കണ്ണുകാണുന്ന ഞാൻ അന്ധനായ നിന്നെയെങ്ങനെയാണ് വിവാഹം കഴിക്കുന്നത്? നീ നിനക്ക് ചേരുന്ന ഒരാളെ കണ്ടുപിടിക്കുക'. അവൾ സ്വരം മാറ്റിപറഞ്ഞു. 'നമ്മൾ ഇനി കാണരുത്'.
അവൻ വേദനയോടെ നില്ക്കുമ്പോൾ അവൾ ഒരു ദയയുമില്ലാതെ തിരിച്ചുനടന്നു.
'പ്രിയപ്പെട്ടവളേ, എന്റെ കണ്ണുകൾക്ക് ഒരു കുഴപ്പവും വരാതെ നോക്കണേ'. അവൻ ഇടറിയ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു.
വിദ്യ എന്റെ കൈയിൽ മുറുകെപ്പിടിച്ചു. കരയാൻ മാത്രം ഉപയോഗിക്കുന്ന കണ്ണുകൾ നിറഞ്ഞൊഴുകി.
'വാസുവണ്ണാ നമ്മൾ എങ്ങോട്ടാണ്?' അവൾ ചോദിച്ചു.
'എന്റെ പേര് അതല്ല. ഞാനൊരു കഥപറച്ചിലുകാരനാണ്'.
'ഇതെന്താ കൈയിൽ പറ്റിയിരിക്കുന്നത്?' അവളെന്റെ വിരൽ മൂക്കിനോടടുപ്പിച്ചു ചോദിച്ചു.
'പേനയിൽനിന്ന് പടർന്ന മഷിയാണ്. കൈ നിറയെ ഉണ്ട്'. അവൾതന്നെ ഉത്തരം പറഞ്ഞു.
കൈ പിൻവലിച്ച് വിരലുകളിലെ ചുവപ്പ് ഞാൻ രഹസ്യമായി തുടച്ചു.
('കാവ്യമേള')
ടാർ റോഡ് അവസാനിക്കുന്നിടത്തുനിന്ന് താഴേക്ക് കുത്തനെ റബ്ബർത്തോട്ടത്തിൽക്കൂടി ഒരു നടപ്പുവഴിയുണ്ട്. അതു ചെന്നുചേരുന്ന വെള്ളമൊഴുക്കിനു താഴെ അടുത്ത കയറ്റം തുടങ്ങുന്നിടത്ത് അല്പം വെള്ളക്കെട്ടും പാറകളും ഇല്ലിക്കൂട്ടവും ചേരുന്ന സ്ഥലമുണ്ട്. അവിടെ പോത്തുണ്ടെന്ന് കുട്ടച്ചനുറപ്പുണ്ടായിരുന്നു.
'ഒരുപാട് പേർ വരണ്ട'. തോക്ക് ഇടതുകൈയിൽ പിടിച്ച് താഴേക്ക് നടന്നിറങ്ങി അയാൾ പറഞ്ഞു.
'നീ വരുന്നോ?' അയാൾ പഴയ പന്തുകളിക്കാരൻ രാമനോട് ചോദിച്ചു. 'ഇതൊന്ന് പിടിച്ചാൽ മതി'. അത്രയും നേരം പുറത്ത് തൂക്കിയ ബാഗ് രാമനുനേരേ നീട്ടി. താഴെയിറങ്ങി ടോർച്ചണച്ചശേഷം ഇരുവരും പാറക്കെട്ടുകൾക്കടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി. ആന കയറിയതുപോലെ ഇല്ലിക്കൂട്ടം അനങ്ങുന്ന ഒച്ച കേൾക്കാം. നടുകുനിച്ച് അവർ അങ്ങോട്ടേക്കടുത്തു.
ഏതോ അപൂർവ്വ ശബ്ദം ശ്രദ്ധിച്ച് പിന്നോട്ട് നോക്കിയശേഷം തലവെട്ടിച്ചപ്പോൾ തന്റെ ഇടതുവശത്ത് കുട്ടനില്ലെന്ന് രാമനു തോന്നി. ഇരുട്ടത്ത് അയാൾ കൈകൊണ്ട് വായുവിൽ പരതി. മുന്നോട്ടു നീങ്ങണോ അവിടെത്തന്നെ ഉറച്ചുനില്ക്കണോയെന്ന് അയാൾ ശങ്കിച്ചു. പെട്ടെന്ന് തന്റെ മുന്നിൽ തിളങ്ങിയ കണ്ണുകൾ പോത്തിന്റെയാണോ കുട്ടച്ചന്റെയാണോയെന്ന് മനസ്സിലാക്കും മുൻപ്, പണ്ട് കുട്ടച്ചനെ പൊലീസിനു കാട്ടിക്കൊടുത്ത കാര്യം ഓർമ്മിക്കും മുൻപ്, കുട്ടച്ചൻ അരയിൽ തൂക്കിയ രണ്ട് കൂർപ്പിച്ച മരക്കമ്പുകൾ ഇരുകൈകൾകൊണ്ടും ഇരുവശത്തുനിന്നും അയാളുടെ വയറ്റിലേക്ക് കുത്തിയിറക്കി.
നിലവിളി കേട്ട് ആളുകൾ താഴേക്കിറങ്ങുമ്പോഴേക്കും ബോധം പോയ രാമനെ തോളിലെടുത്ത് കുട്ടച്ചൻ മുകളിലേക്ക് കയറിവരുന്നുണ്ടായിരുന്നു.
'പോത്ത് വെട്ടി' രാമനെ വഴിയിൽ മലർത്തിക്കിടത്തി അയാൾ പറഞ്ഞു.
('മാവോയിസ്റ്റ്')

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP