Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാവ്യസമരങ്ങൾ: ആധുനികതയുടെ കലാപവും വിലാപവും

കാവ്യസമരങ്ങൾ: ആധുനികതയുടെ കലാപവും വിലാപവും

ഷാജി ജേക്കബ്‌

മ്യൂണിസത്തെ മുൻനിർത്തി രൂപംകൊണ്ട കലാപവും വിലാപവുമായിരുന്നു അടിസ്ഥാനപരമായി മലയാളകവിതയിലെ (സാഹിത്യമുൾപ്പെടെയുള്ള സാംസ്‌കാരിക മണ്ഡലത്തിലാകമാനം തന്നെയും) ആധുനികതാവാദത്തിന്റെ (Modernism) ലാവണ്യ-രാഷ്ട്രീയങ്ങളെ നിർണയിച്ചത്. കൽക്കത്താതീസീസും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തകർച്ചയും സംഭവിച്ച 1948 അതിന്റെ തുടക്കമായി. ഗാന്ധിവധം ഇന്ത്യൻ ജനാധിപത്യത്തെയും മതേതര മാനവികതയിലുള്ള വിശ്വാസത്തെയും ആഴത്തിൽ മുറിവേല്പിച്ചുവെങ്കിലും വർഗരാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞെത്തിയ ഹിംസാത്മകമായ പ്രത്യയശാസ്ത്ര-ഭരണകൂടപദ്ധതികളെക്കാൾ കവികൾ സ്വീകാര്യമായി കണ്ടത് അവയെത്തന്നെയായിരുന്നു. വൈലോപ്പിള്ളി, ഇടശ്ശേരി, അക്കിത്തം എന്നിവർ തുടക്കമിട്ട ഈ കാവ്യഭാവുകത്വത്തെ പിൻപറ്റുകയായിരുന്നു, അയ്യപ്പപ്പണിക്കർ തൊട്ടുള്ളവർ ചെയ്തത്.

'പരാജയപ്പെട്ട ദൈവ'ത്തിന്റെ രാക്ഷസാവതാരസാധ്യതകളൈ അവർ ഉദാരമാനവികതയുടെ സൗന്ദര്യമൂല്യങ്ങൾകൊണ്ടു മറികടന്നു. ചിന്തയിലും ഭാവനയിലും മലയാളകവിത യൂറോപ്പിനെ സ്വാംശീകരിച്ചത്, ഒന്നാം ലോക യുദ്ധാനന്തരം പടിഞ്ഞാറ് സാക്ഷ്യം വഹിച്ച മാനവികതക്കുവേണ്ടിയുള്ള മഹാസമരങ്ങളിൽ കവിത നിർവഹിച്ച ദൗത്യങ്ങൾ തിരിച്ചറിഞ്ഞായിരുന്നു. നാല്പതുകളിൽ പാശ്ചാത്യലോകം പ്രത്യയശാസ്ത്ര സർവാധിപത്യങ്ങൾക്കും ഭരണകൂട ഭീകരതകൾക്കും മേൽ അന്തിമവിധി നടപ്പാക്കിയെങ്കിലും ആഗോളമുതലാളിത്തത്തിന്റെ 'ദംഷ്ട്രയും നെറ്റിക്കണ്ണും' വെളിപ്പെട്ടുകഴിഞ്ഞിരുന്നു.

എന്തായാലും അൻപതുകളിൽ മലയാളഭാവന നാടകം, കഥ, നോവൽ, സിനിമ എന്നിങ്ങനെ മിക്ക സാംസ്‌കാരികമണ്ഡലങ്ങളിലും കൈവരിച്ച ഭാവുകത്വവ്യതിയാനത്തിന്റെ മുൻപന്തിയിൽ കവിതയായിരുന്നു (ഒരുപക്ഷെ, കവിത, സാംസ്‌കാരികഭാവുകത്വത്തിന്റെ മുൻപന്തി കയ്യടക്കിയ അവസാനദശകവും അതുതന്നെയായിരുന്നു.) 'കുടിയൊഴിക്ക'ലും 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'വും കമ്യൂണിസത്തിനെതിരെ സൃഷ്ടിച്ച രാഷ്ട്രീയകലാപമാണ് മലയാളഭാവനയിൽ ആധുനികതാവാദത്തിനു വിത്തിട്ടത്. കേസരിയും എംപി. പോളും ഗോവിന്ദനും സി.ജെയും മുണ്ടശ്ശേരിയും മറ്റും ഉഴുതുമറിച്ച മണ്ണിലായിരുന്നു, ഈ വിത്തിടൽ. കൊയ്ത്തുനടത്തിയത് അയ്യപ്പപ്പണിക്കരുടെ തലമുറയായിരുന്നുവെന്നു മാത്രം.

അറുപതുകളുടെ അന്ത്യം തൊട്ട് ഈ രാഷ്ട്രീയകലാപത്തിന്റെ വഴിക്കൊപ്പം മറ്റുചില കവികൾ വിലാപത്തിന്റെ വഴി ഏറ്റെടുത്തു. കമ്യൂണിസത്തിൽ വിശ്വാസം നഷ്ടപ്പെട്ട ആദ്യതലമുറ കലാപത്തിന്റെ കൊടിയുയർത്തിയപ്പോൾ രണ്ടാം തലമുറ ആദ്യം കലാപത്തിന്റെയും പിന്നെ വിലാപത്തിന്റെയും കൊടിയുയർത്തിയെന്നും പറയാം. 'രാഷ്ട്രീയാധുനികത' എന്ന് സച്ചിദാനന്ദൻ വിളിച്ചത് ഈ ഭാവുകത്വത്തെയാണ്-പദ്യത്തിലും ഗദ്യത്തിലും ഒരുപോലെ പ്രകടമായി, ഇത്. കമ്യൂണിസത്തിന്റെ പരാജയത്തിൽ, വിശ്വാസികൾക്കുണ്ടായ ഈ സ്വത്വപ്രതിസന്ധി എഴുപതുകളിൽ അവർക്ക് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചുകൊടുത്തു.

ഇവയ്ക്കുരണ്ടിനും സമാന്തരമായി അൻപതുകൾ തൊട്ടുതന്നെ അവശിഷ്ടകാല്പനികതയും മുദ്രാവാക്യങ്ങളും പെണ്ണുടൽ വർണ്ണനകളും ഒളിപ്രേമങ്ങളും കവിതയാക്കിമാറ്റിയ 'വിപ്ലവ'കവി'കളുടെ ഒരു നിരയുമുണ്ടായിരുന്നുവെങ്കിലും ഭാവുകത്വപരമായി അവർ ചാപിള്ളകളായിരുന്നു. ചങ്ങമ്പുഴയുടെ 'മാറ്റൊലി'കൾ മാത്രമായി അവരവശേഷിച്ചു.

കമ്യൂണിസം, പരാജയപ്പെട്ട ദൈവവും വിജയിച്ച പിശാചുമാണെന്നു തിരിച്ചറിഞ്ഞ്, ഉദാരമാനവികതയുടെ ചിന്തയും ഭാവനയും പിൻപറ്റിയ ആധുനികതാവാദകവികളുടെ തലമുറയിൽ നിന്നുള്ള ആറ്റൂർ രവിവർമ്മയെയും കമ്യൂണിസത്തിന്റെ ചവർപ്പും കയ്പും ഏറെ കുടിച്ചുവറ്റിച്ച ശേഷം അതിനെപ്പറ്റി വിലപിച്ചുതുടങ്ങിയ കവികളുടെ തലമുറയിൽ നിന്നുള്ള കെ.ജി. ശങ്കരപ്പിള്ളയെയും സച്ചിദാനന്ദനെയും കുറിച്ചുള്ള മൂന്നു ദീർഘപഠനങ്ങളാണ് വി. വിജയകുമാറിന്റെ 'ആത്മസമരങ്ങ'ളുടെ മുഖ്യ ഉള്ളടക്കം. പുറമെ മറ്റ് ചില കവികളെക്കുറിച്ചുള്ള ചെറുലേഖനങ്ങളും കുറിപ്പുകളുമായി ഒൻപതുരചനകളും-ഇവയിൽ രണ്ടെണ്ണം 'കവിത'കൾതന്നെയാണ്. 'വാക്ക്', 'സൂക്ഷ്മം', 'ആത്മം' എന്നിങ്ങനെയാണ് യഥാക്രമം ആറ്റൂർ, കെ.ജി.എസ്, സച്ചിദാനന്ദൻ എന്നിവരെക്കുറിച്ചുള്ള പഠനങ്ങളുടെ ശീർഷകം.

കവിതയിലെ ആധുനികതാവാദം പൊതുവെ അക്കാദമികവും വരേണ്യവുമായ ദന്തഗോപുരഭാവനയായാണ് കരുതപ്പെടുന്നത്. ഇക്കൂട്ടത്തിൽതന്നെയും ഏറ്റവും ജനപ്രീതി കുറഞ്ഞ കവിയാണ് ആറ്റൂർ രവിവർമ്മ. അയ്യപ്പപ്പണിക്കരെപ്പോലുള്ളവർ വിമർശകരും സർവകലാശാലാ അദ്ധ്യാപകരുമായിരുന്നതിനാൽ അക്കാദമിക സമൂഹത്തിന്റെയെങ്കിലും ഭാഗമായപ്പോൾ കടമ്മനിട്ടയെപ്പോലുള്ളവർ കവിയരങ്ങുകൾ വഴി കുറെയൊക്കെ ജനകീയരാകുകയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമാകുകയും ചെയ്തു. സിനിമാപ്പാട്ടുകളും പിൽക്കാല കാല്പനികതയും മാറ്റൊലിക്കവികളുടെ തുണയ്‌ക്കെത്തി. ജനകീയതയുടെ കാര്യത്തിൽ കെ.ജി.എസ്. ആറ്റൂരിന്റെ പിൻഗാമിയായപ്പോൾ സച്ചിദാനന്ദൻ അയ്യപ്പപ്പണിക്കരുടെ വഴി പിന്തുടർന്ന് അതിവേഗം ബഹുദൂരം മുന്നോട്ടുപോയി, അക്കാദമിക വരേണ്യതയും ലാവണ്യാധുനികതയും രാഷ്ട്രീയവിലാപത്തിലേക്കു കൂട്ടിയിണക്കുകയായിരുന്നു.

ആറ്റൂരിനെക്കുറിച്ചുള്ള വിജയകുമാറിന്റെ പഠനം പ്രാഥമികമായും ഊന്നുന്നത് ഭാഷയിൽ ആറ്റൂർ സൃഷ്ടിച്ച വഴിമാറിനടപ്പിലാണ്. ചങ്ങമ്പുഴയുടെ മറുപുറത്തായിരുന്നല്ലോ കാവ്യഭാവുകത്വത്തിൽ എൻവിയും ഇടശ്ശേരിയും മറ്റും. ആറ്റൂർ, സ്ഥലപരമായി മാത്രമല്ല, കാവ്യശീലത്തിലും ആ സ്‌കൂളിൽപെട്ടയാളാണ്. മലയാളത്തിന്റെ വേരുകളിലേക്കു വാക്കുകൾ തേടിപ്പോകുന്ന മുൾച്ചെടിയാണ് ആറ്റൂർകവിത. അത്രമേൽ ഒറ്റതിരിഞ്ഞതും അകാല്പനികവും ജനപ്രിയമല്ലാത്തതുമായ പദകോശങ്ങൾ കൊണ്ടു നിർമ്മിച്ച, ഗദ്യാത്മകതയോടടുത്തുനിൽക്കുന്ന, വൈകാരികതയെ അമ്പേ കയ്യൊഴിഞ്ഞ കാവ്യഭാവന. ആധുനികകവിതയിൽ ഭാഷാതലത്തിൽ ഏറ്റവും മൂർത്തമായി ഇടപെട്ടത് ആറ്റൂരാണെന്നും ചരിത്രത്തിലും പാരമ്പര്യത്തിലും നിന്നു പിടിച്ചെടുത്ത വാക്കുകളെ തന്റെ കാലത്തിനുവേണ്ടി പൊലിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യമെന്നും വിജയകുമാർ നിരീക്ഷിക്കുന്നു. 'ആറ്റൂരിന്റെ കവിതയിലെ വാക്ക് സമകാലികരായ മറ്റൊരു കവിയുടേയും കവിതകളിൽ കണ്ടെത്താനാവില്ല. ലാളിത്യം കൊണ്ട്, മലയാളത്തിന്റെ തന്മ കൊണ്ട്, ഉചിതമായ സ്ഥലത്തെ ശരിയായ സാന്നിദ്ധ്യം കൊണ്ട് അതു വ്യത്യസ്തമാകുന്നു. കവിയുടെ നിഷ്ഠയിൽ വാക്കുകൾക്കു നല്ല മുറുക്കം. നല്ല ഒതുക്കം. പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തത്, അനന്യം. മലയാളത്തിലേക്കു സംസ്‌കൃതവാക്കുകളെ പ്രവഹിപ്പിക്കുന്ന, മലയാളത്തെ സംസ്‌കൃതഭാഷ തന്നെയാക്കി മാറ്റുന്ന, പണ്ടേ തഴച്ചുനിൽക്കുന്ന പ്രവണതകളോട് ഈ കവി ഇടഞ്ഞുനിൽക്കുന്നു. ആംഗലത്തെ മലയാളത്തിൽ വിന്യസിക്കുന്ന പുതിയ പ്രവണതയോട് ഇതേ സമീപനം സ്വീകരിക്കുന്നു. ഇത് സംസ്‌കൃതത്തോടും ആംഗലത്തോടുമുള്ള ശത്രുതയിൽ നിന്നും രൂപം കൊള്ളുന്ന മനോഭാവമല്ല, വരട്ടുവാദമായി ഇതു മാറുന്നുമില്ല. മലയാളഭാഷയുടെ തന്മയെ തിരിച്ചറിയുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനം ആറ്റൂരിന്റെ കവിതകളിൽ സംഭവിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ടത്. അത് മലായളവാക്കിന്റെ വേരുകളിലേക്കു പോകുന്നു. നമ്മുടെ അയൽഭാഷയായ തമിഴിനോട് കവി കാണിക്കുന്ന ആഭിമുഖ്യങ്ങൾ ഈ അന്വേഷണത്തിന്റെ കൂടി ഭാഗമായിരുന്നു. മാതൃഭാഷയ്ക്കും അയൽഭാഷയ്ക്കും ഇടയിൽ ചില പൊതുസ്ഥാനങ്ങളുണ്ടെന്ന് കവി തിരിച്ചറിയുന്നുണ്ട്. ലോകത്തിലെ ഏതു കോണിൽ നിന്നും ഉയർന്നുവരുന്ന പുതിയ വൈജ്ഞാനികശാഖകളിലെ പുതിയ പദങ്ങൾക്കും തങ്ങളുടെ ഭാഷയുടെ സംസ്‌കാരത്തിൽ നിൽക്കുന്ന വാക്കുകൾ നിർമ്മിച്ചെടുക്കാനുള്ള ത്വര നമ്മുടെ അയൽനാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്. ഭാഷകൾക്കിടയിലെ കൊടുക്കൽവാങ്ങലുകളുടെ ധനാത്മകചരിത്രത്തെ നിഷേധിക്കുന്നില്ലെങ്കിൽ, മൗലികവാദത്തിലേക്കു നിപതിക്കുന്നില്ലെങ്കിൽ ഏതൊരു ഭാഷയ്ക്കും സ്വീകരിക്കാവുന്ന പ്രവർത്തനമാണിത്. ആറ്റൂർ വാക്കിനെ കുറിച്ചു പേർത്തും പേർത്തും വിചാരപ്പെടുന്ന കവിയാണ്. ഈ കവി പുതിയ വാക്കിനെ തിരയുന്നു, കണ്ടെത്തുന്നു, നിർമ്മിക്കുന്നു. മലയാളത്തിന്റെ ചാരുതയോടെ അത് മറ്റ് മലയാളവാക്കുകളോടൊപ്പമിരിക്കുന്നു. ഒച്ചപ്പെരുക്കി എന്ന വാക്കുനോക്കൂ. നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ എന്ന കവിതയിൽ ഒച്ചപ്പെരുക്കിയിൽ മംഗളവാദനം എന്ന വരികൾ വായിക്കാം. സൗണ്ട് ആംപ്ലിഫയർ എന്നു പറഞ്ഞാലേ പലർക്കും തൃപ്തിയാകൂയെന്ന് ഉറപ്പുള്ള സന്ദർഭത്തിലാണ് ഈ വാക്ക് കവിയിൽ ഉരുവം കൊള്ളുന്നത്. മലയാളവാക്കിനോടുള്ള കേവലാഭിനിവേശമായി ഇതിനെ കാണരുത്. സൂക്ഷ്മത്തിൽ ഇത് ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. മലയാളഭാവുകത്വത്തിൽനിന്നും അധിനിവേശമൂല്യങ്ങളെ തൂത്തെറിയുന്ന പ്രവർത്തനമാണിത്. വാക്കിന്റെ വർഗപരമായ മാനങ്ങളെ കുറിച്ച് ആറ്റൂരിനറിയാമായിരുന്നു, മലയാളഭാഷയിൽ വാക്കുകൾ ഉയിരെടുക്കുന്നതും തെഴുക്കുന്നതും അധഃസ്ഥിതജനതയുടെ കർമ്മമണ്ഡലങ്ങളിലൂടെയാണെന്ന്. ഈ ഭാഷ നിലനിൽക്കാൻ പോകുന്നതും ഇവരിലൂടെയല്ലോ'.

എഴുതുന്ന കവിതകളുടെ എണ്ണം മാത്രമല്ല, വാക്കുകളുടെ ധാരാളിത്തവും തന്റെ സമകാലികരായ കവികൾ ഭാവനയുടെ മികവും ലക്ഷണവുമായെണ്ണിയപ്പോൾ ആറ്റൂർ വിപരീത ധ്രുവത്തിലേക്കാണു സഞ്ചരിച്ചത്. സച്ചിദാനന്ദനുമായി താരതമ്യം ചെയ്ത് വിജയകുമാർ ആറ്റൂരിന്റെ ഈ സംഭൃതശേഷി വിശദീകരിക്കുന്നു. 'തരുന്നീലാ ഞാൻ ഈ വീട്ടിന്നുള്ളം' എന്ന ആറ്റൂരിന്റെ ഒറ്റവരി, സച്ചിദാനന്ദൻ ഒരു നീണ്ട കവിതയാക്കി മാറ്റിയ ഉദാഹരണം അദ്ദേഹം നൽകുകയും ചെയ്യുന്നു. 'ആറ്റൂരിന് എല്ലാം കുറുക്കിയെടുക്കണം. സച്ചിദാനന്ദന് വിടർത്തിപ്പറയണം'.

രാഷ്ട്രീയതീഷ്ണവും ചരിത്രബദ്ധവും ഭാഷണനിഷ്ഠവുമാകുമ്പോഴും ആറ്റൂർകവിത പാലിക്കുന്ന രൂപപരമായ മിതത്വത്തിലാണ് ഈയന്വേഷണം വിജയകുമാറിനെ കൊണ്ടെത്തിക്കുന്നത്. സ്വതന്ത്രരചനകളിലെന്നപോലെ വിവർത്തനങ്ങളിലും ആറ്റൂർ സൂക്ഷിക്കുന്ന ഭാഷാധിഷ്ഠിതമായ സാംസ്‌കാരികത്തനിമയായരിക്കും ഒരുപക്ഷെ ഈ കവിയുടെ ഏറ്റവും മൗലികമായ കാവ്യാദർശം. ബോദ്‌ലെയർ എഴുതിയ 'ഠീ മ ങമഹമയമൃ ഘമറ്യ' എന്ന കവിതയുടെ വിവർത്തനം മുൻനിർത്തി വിജയകുമാർ ഇക്കാര്യം സൂചിപ്പിക്കുന്നു. തമിഴ്കൃതികൾക്ക് ആറ്റൂർ നൽകിയ അതുല്യമായ വിവർത്തനം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മലയാളത്തിന്റെ ദ്രാവിഡതക്ക് അദ്ദേഹം സൃഷ്ടിച്ച ഗംഭീരമായ വഴിത്തിരിവ് ചൂണ്ടിക്കാണിക്കാൻ നിരൂപകനു കഴിയുമായിരുന്നു. ഭാഷ, ദേശമായി മാറുന്ന വിസ്മയം, സൂക്ഷ്മരാഷ്ട്രീയങ്ങളുടെ സംഗൃഹീതത്വം, ലോകം കാലമായും കാലം ലോകമായും നടത്തുന്ന പകർന്നാട്ടം, നാടും മറുനാടും തമ്മിലുള്ള അപാരമായ വൈരുധ്യങ്ങൾ-ആറ്റൂരിന്റെ കാവ്യമണ്ഡലം അതിസൂക്ഷ്മമായി അഴിച്ചെടുക്കുന്നു, വിജയകുമാർ. 1974-ൽ എഴുതിയ 'സംക്രമണം', മലയാളത്തിൽ ഇന്നും സ്ത്രീപക്ഷ രാഷ്ട്രീയകവിതയുടെ ക്ലാസിക്കായി നിലനിൽക്കുന്നതിന്റെയും 'നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ' ആഗോളവൽക്കരണകാലത്തിന്റെ ഏറ്റവും മികച്ച കാവ്യപാഠമായി മാറുന്നതിന്റെയും വിശകലനങ്ങൾ എടുത്തുപറയേണ്ടവയാണ്. വിജയകുമാർ തന്റെ ആറ്റൂർപഠനം ഇങ്ങനെ സംഗ്രഹിക്കുന്നു:

'പാരമ്പര്യത്തിൽ നിന്നും ആധുനികതയിൽ നിന്നും വേണ്ടതിനെയെല്ലാം സ്വാംശീകരിച്ചു സ്വീകരിച്ച ആറ്റൂരിന്റെ കവിതകൾ ഇവയെ കടന്നുനിൽക്കുന്നുണ്ട്. ചിലപ്പോൾ, ഇവ രണ്ടിന്റേയും വിമർശകനായി ആറ്റൂർ രവിവർമ്മ പ്രത്യക്ഷപ്പെടുന്നു. ഉയർന്ന ത്യാജഗ്രാഹ്യവിവേചനബുദ്ധി പ്രകടിപ്പിക്കുന്നു. യാന്ത്രികവാദത്തിന്റെ ഘോഷങ്ങളും കുഴിയിൽ നിന്നെണീറ്റു വരുന്ന വൃദ്ധരൂപങ്ങളും ഈ കവിതയിൽ നിന്നും ഒഴിവാക്കപ്പെട്ടത് അങ്ങനെയാണ്. സവിശേഷമായി, കൊളോണിയൽ ആധുനികതയുടെ വിമർശം ആറ്റൂർ കവിതയുടെ പ്രധാന ഭാഗമാണ്. എങ്കിലും, മനസ്സു കഠിനമാക്കി ഈ കവിതയിലേക്കു നോക്കുന്നവൻ ചില സവർണ്ണമൂലകങ്ങളെ തേടിപ്പിടിച്ചേക്കാം. പാരമ്പര്യത്തോടും ആധുനികതയോടും മുഖാമുഖം നിൽക്കേണ്ടിവന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും സഞ്ചരിക്കേണ്ടിയിരുന്നത് ഒരു നൂൽപ്പാലത്തിലൂടെയായിരുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ള സഞ്ചാരം. ആറ്റൂരിന്റെ കവിതയിലെ സൂക്ഷ്മത ഈ സഞ്ചാരങ്ങളിലൂടെ ആർജ്ജിച്ചതായിരുന്നു. ചരിത്രത്തിന്റെ പരീക്ഷണശാലയിലെ വലിയ ഗവേഷണങ്ങൾ ഈ കവിതയിൽ സംഭവിക്കുന്നു. നമ്മുടെസംസ്‌കാരം അകപ്പെട്ടിരിക്കുന്ന സ്ഥിതാവസ്ഥകളെ ഭേദിക്കുന്ന വാക്കിന്റെ പ്രവർത്തനമായി ആറ്റൂരിന്റെ കവിത തുടരുന്നു'.

'സൂക്ഷ്മം' എന്നാണ് കെ.ജി.എസ്.കവിതകളുടെ പഠനത്തിന്റെ തലക്കെട്ട്. 'സൂക്ഷ്മരാഷ്ട്രീയം' എന്നോ രാഷ്ട്രീയസൂക്ഷ്മം എന്നോ വേണമെങ്കിൽ ഇതു മാറ്റിവായിക്കാം. സ്ഥൂലരാഷ്ട്രീയത്തിലുണ്ടായ വിശ്വാസനഷ്ടത്തിൽനിന്ന് സൂക്ഷ്മരാഷ്ട്രീയത്തിലേക്കു സംക്രമിച്ച മലയാളഭാവനയുടെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണല്ലോ കെ.ജി.എസിന്റെ കവിത. കലാപത്തിൽനിന്നു വിലാപത്തിലേക്കു സംഭവിച്ച ആന്തരപരിണാമത്തിന്റെ കഥയും അതിനു പറയാനുണ്ട്. 'ബംഗാളിൽ'നിന്ന് കൊച്ചിയിലെ വൃക്ഷങ്ങളിലേക്കുള്ള കാലദൂരങ്ങൾ സംസാരിക്കുന്നത് മറ്റെന്തിനെക്കുറിച്ചെന്നതിനെക്കാളും കവിയുടെ തന്നെ ഈ രാഷ്ട്രീയമാറ്റത്തെക്കുറിച്ചാണ്. വിജയകുമാർ എഴുതുന്നു:

'കവിത ഒരു സാംസ്‌കാരികപ്രവർത്തനമാണ്. മറ്റു സാംസ്‌കാരികപ്രയോഗങ്ങളുടേതെന്നപോലെ കവിതയുടേയും മുഖ്യലക്ഷ്യം അർത്ഥോൽപ്പാദനമാണ്. രാഷ്ട്രീയപ്രയോഗങ്ങളിൽ നിന്നും സാംസ്‌കാരികപ്രയോഗങ്ങളെ വ്യതിരിക്തമാക്കുന്ന ഘടകമാണിത്. രാഷ്ട്രീയത്തേയും സംസ്‌കാരത്തേയും വെള്ളം കടക്കാത്ത അറകളിൽ വേർതിരിക്കാൻ കഴിയില്ലെങ്കിലും ഈ വ്യതിരിക്തതപ്രധാനമാണ്. രാഷ്ട്രീയനിർദ്ദേശങ്ങളാൽ സമ്പന്നമാകുന്ന സാംസ്‌കാരികപ്രയോഗങ്ങൾ സ്ഥിതരാഷ്ട്രീയത്തിന്റെ വിമർശവും നവരാഷ്ട്രീയത്തിന്റെ ദിശാസൂചിയുമാകുന്നു. കെ. ജി. ശങ്കരപ്പിള്ള മലയാളത്തിന്റെ രാഷ്ട്രീയകവിയാകുന്നത് ഇതുകൊണ്ടത്രെ. രാഷ്ട്രീയനിർദ്ദേശങ്ങൾകൊണ്ട് മലയാളവാക്കിന് പുതിയ അർത്ഥങ്ങളും മാനങ്ങളും നല്കുന്ന ഒരു ബൃഹദ്പ്രവർത്തനം കെ. ജി. എസിന്റെ കവിതയിൽ നാം കണ്ടെത്തുന്നു. ഈ കവിത രാഷ്ട്രീയത്തിൽനിന്നും അന്യമായി അകന്നുനില്ക്കുന്നില്ല. ഇത് ചരിത്രത്തോടും ജീവിതത്തോടും അഭിമുഖമായി നില്ക്കുന്നു. അവയ്ക്കിടയിലെ ഐക്യത്തിന്റേയും നിഷേധങ്ങളുടേയും പ്രകാശനമാകുന്നു. പുറംലോകയാഥാർത്ഥ്യത്തിന്റെ വളവുകളും ചെരിവുകളും പുതുമകളും അറിയുന്നു. സ്വയം ഉള്ളിലേക്കു നോക്കി നവീകരിക്കുന്നു. ഇത് ഒരിക്കലും സ്ഥിതാവസ്ഥയെ സ്വീകരിക്കുന്നില്ല. നിരന്തരം പരിവർത്തിച്ചുകൊണ്ടിരിക്കുകയെന്നത് ഈ കവിതയുടെ സ്വഭാവമായിരിക്കുന്നു. ശങ്കരപ്പിള്ളയുടെ കവിത എപ്പോഴും പുതിയ യാഥാർത്ഥ്യത്തിന്റേയും പുതിയ ബോധത്തിന്റെയും സൃഷ്ടിയായി മാറിക്കൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. ജന്മരാത്രിയും ബംഗാളും കൊച്ചിയിലെ വൃക്ഷങ്ങളും കഥനവും എഴുതിയത് വേറെ കവിയായിരുന്നു. സഫലമായ മാറ്റത്തിന്റെ വിവിധ പടവുകളെ കെ. ജി. എസിന്റെ കവിതകൾ കാണിച്ചുതരുന്നു. വിയോജിപ്പുകളുടെ താത്ത്വികാടിത്തറ വിപുലവും പക്വവുമാകുകയും രാഷ്ട്രീയം സൂക്ഷ്മമായി തീർന്ന് കനക്കുകയും ചെയ്യുന്നതാണ് ഈ പരിവർത്തനത്തിന്റെ കാതൽ. ഈ കാവ്യചരിത്രം വിമർശനത്തിലൂടെയുള്ള സ്വീകാരത്തിന്റേയും വിച്ഛേദത്തിന്റേയും, ഒപ്പം തന്നെ ആത്മസമരത്തിലൂടെയുള്ള വികാസത്തിന്റേയുമാണ്. തുടർച്ചയായി നവീകരണങ്ങൾക്കു വിധേയമാകുമ്പോഴും ജീവിതത്തോടും പ്രകൃതിയോടുമുള്ള അലിവ് ഒരിക്കലും വറ്റാത്ത ആന്തരവാസനയായി ശങ്കരപ്പിള്ളയുടെ കവിതയിൽ നിലനില്ക്കുന്നു'.

വിപ്ലവം, വിമർശം, വിച്ഛേദം എന്ന മൂന്ന് ഉപശീർഷകങ്ങളിൽ ശങ്കരപ്പിള്ളയുടെ കവിതയ്ക്കുണ്ടായ ഭാവുകത്വപരിണാമത്തെ സമഗ്രമായി നോക്കിക്കാണുന്നു, നിരൂപകൻ.

എഴുപതുകളിലെ രാഷ്ട്രീയകവിതകളുടേതാണ് ഒന്നാം ഘട്ടം. കമ്യൂണിസത്തോട് കലഹിച്ച് രൂപംകൊണ്ട മലയാളത്തിന്റെ ആധുനികകവിതയിൽ കമ്യൂണിസ്റ്റ് കലാപം തിരിച്ചുകൊണ്ടുവന്ന രാഷ്ട്രീയകവിതകളിൽ ഏറ്റവും പ്രശസ്തം 'ബംഗാൾ' ആയിരുന്നല്ലോ. കഷണ്ടി, ആനന്ദൻ...... കെ.ജി.എസിന്റെ വിപ്ലവകവിതകളുടെ സൗന്ദര്യ-രാഷ്ട്രീയ സഫലത, ആ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ വിഫലതയിൽ തട്ടിതകർന്നില്ല. അതാണല്ലോ കവിതയുടെ മൂല്യം. അതു ജീവിതംപോലെയാണ്-വിജയിച്ചാലും പരാജയപ്പെട്ടാലും ജീവിതം ജീവിതം തന്നെയാണല്ലോ. എഴുതപ്പെട്ട കാലത്തിന്റെ സ്മാരകംപോലെ മികച്ച രാഷ്ട്രീയകവിതകൾ ചരിത്രത്തിൽ സ്ഥാനം നേടും. കെ.എം. നരേന്ദ്രന്റെ സൂക്ഷ്മനിരീക്ഷണം പിൻപറ്റി വിജയകുമാർ എഴുതുന്നു:

' 'ബംഗാൾ' എഴുതിയ കവി അതേപടി തുടർന്നില്ല. കെ. ജി. എസ്സിന്റെ 'ബംഗാൾ കാലം' അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമായിരുന്നുവെന്ന് കെ.എം. നരേന്ദ്രൻ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഈ ബംഗാൾ കാലം കെ.ജി. ശങ്കരപ്പിള്ളയുടെ പിൽക്കാലകവിതയിലെ മൂല്യബോധത്തിന്റെ ഉരകല്ലായി മാറുന്നത് തിരിച്ചറിയപ്പെടണം. പിൽക്കാലത്ത് മലയാളികളുടെ സമൂഹം എത്തിപ്പെട്ട അപചയത്തിന്റെ ഘട്ടങ്ങളെ കുറിച്ച് എഴുതേണ്ടിവന്നപ്പോഴെല്ലാം ഈ കവി എഴുപതുകളുടെ ഓർമ്മകളെ പുനരാവാഹിച്ചെടുത്തു. ബംഗാളിന്റെ സ്വപ്നം തകർന്നതിന്റെ നീറ്റലുകൾ ആ കവിതയിൽ പല രീതിയിൽ രേഖപ്പെട്ടു. എഴുപതുകളുടെ സ്വപ്നം, അത് എത്ര ബാലിശമെന്ന് പലരും വിലയിരുത്തിയപ്പോഴും ഈ കവി അതിലേക്ക് പിന്നെയും പിന്നെയും തിരിച്ചുപോയി. അതുപകർന്ന മൂല്യബോധത്തെ കുറിച്ചു മാഴുകയും ആത്മവിമർശനത്തിന്റെ സ്വരത്തിൽ പിന്നെയും പിന്നെയും എഴുതുകയും ചെയ്തു. മെഴുക്കുപുരണ്ട ചാരുകസേര, ചൊൽക്കാഴ്ച, മണൽക്കാലം, കഥാന്ത്യം തുടങ്ങിയ എത്രയോ കവിതകളിൽ ഈ പുനരാവാഹനം നമുക്കു കണ്ടെത്താം'.

'വിമർശ'മെന്ന രണ്ടാം ഖണ്ഡത്തിൽ കെ.ജി.എസിന്റെ കവിതകൾ കൈവരിച്ച ചിന്താപരിണാമത്തിന്റെ രാഷ്ട്രീയം വിശദീകരിക്കപ്പെടുന്നു. കാല്പനികതയിൽനിന്നെന്നപോലെ കമ്യൂണിസത്തിൽനിന്നും വിമർശനാത്മകമായ അകലം പാലിക്കുന്നു, ഈ ഘട്ടത്തിൽ കവി. കവിതയെക്കുറിച്ചുതന്നെയുള്ള നിശ്ചയദാർഢ്യങ്ങളായി മാറുന്നു, ഇവിടെ പല രചനകളും. ഒടിച്ചുമടക്കിയ ആകാശം, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ, തത്വചിന്തയുമായി ഞാനുലാത്തുമ്പോൾ, അയോധ്യ....... നിരവധി കവിതകൾ മുൻനിർത്തി ഈ മാറ്റം ചർച്ചചെയ്യുന്നു, വിജയകുമാർ.

'വിച്ഛേദ'ത്തിൽ ചരിത്രവും രാഷ്ട്രീയവും അധികാരവും മതവും സമകാലലോകവും കെ.ജി.എസ്. തന്റെ കവിതകളിൽ പുനരാനയിക്കുന്നതിന്റെ സൂക്ഷ്മപാഠങ്ങൾ കുറിച്ചിടുന്നു, നിരൂപകൻ. ഇടതുപക്ഷം വ്യവസ്ഥാപിതമാകുകയും ഭരണകൂടങ്ങൾ സർവാധിപത്യം നടപ്പാക്കുകയും മുതലാളിത്തം സർവഭക്ഷകനാകുകയും സാമ്രാജ്യത്തം സർവശിക്ഷകനാകുകയും വർഗീയത ജീവിതശീലമാകുകയും ചെയ്യുന്ന കാലത്തിന്റെ കാവ്യവിചാരങ്ങളാണ് കെ.ജി.എസിന്റെ പിൽക്കാല രചനകളിൽ മിക്കതും. എഡ്വേർഡ് മങ്കിന്റെ 'ദ സ്‌ക്രീം', പീറ്റർ ബ്രൂഗലിന്റെ 'അന്ധരെ അന്ധർ നയിക്കുന്നത്' തുടങ്ങിയ ചിത്രങ്ങൾ മുൻനിർത്തി ഈ മാറ്റത്തിന്റെ തലങ്ങൾ വിശദീകരിക്കുന്നു, വിജയകുമാർ.

'അധികാരം, വ്യവസ്ഥ, മൗലികവാദങ്ങൾ.... എല്ലാറ്റിനും പ്രതികരണമില്ലാത്ത ജനത വേണം. ഭാഷയും വാക്കും അധികാരത്തിന് തടസ്സം. ഇനി ഭാഷ വേണ്ട, വാക്കു വേണ്ട. അതുകൊണ്ട് എല്ലാ നാവുകളും അറുത്തുമാറ്റുക. വാക്കിനെ നിശബ്ദമാക്കുന്ന, ഭാഷയെ കെടുത്തിക്കളയുന്ന ക്രൗര്യങ്ങൾ. അധർമ്മം മുറ്റിനില്ക്കുന്ന ഈ ലോകത്ത് ധർമ്മത്തിന്റെ വഴിയിലേക്കെത്താൻ ആരുടെ പിന്നാലെ പോകണമെന്ന് കവിതയിലെ ധർമ്മബോധം ആകുലമാകുന്നു. വലിയ കവിതയേയും ചെറിയ കവിതയേയും കുറിച്ച്, പഴയ കവിതയേയും പുതിയ കവിതയേയും കുറിച്ച് കവികൾ പോലും തർക്കിക്കുന്നതിന്നിടയിൽ രൂപത്തിലല്ല വലിപ്പച്ചെറുപ്പം...... രൂപത്തിലല്ല പഴക്കപ്പുതുക്കം എന്നെഴുതാൻ, എല്ലാ വലുതും വലുതല്ലെന്ന്, എല്ലാ ചെറുതും ചെറുതല്ലെന്ന് കെ.ജി.എസ്. ഉറപ്പിക്കുന്നുണ്ട്'.

'ആത്മം' എന്ന ശീർഷകത്തിൽ സച്ചിദാനന്ദന്റെ കാവ്യലോകം വിശകലനം ചെയ്യുന്നു, മൂന്നാം ലേഖനം. വ്യക്തിപരമായ 'ആത്മ'ത്തെയും സാമൂഹികമായ 'ആത്മ'ത്തെയും മാറി മാറി ആശ്ലേഷിച്ചും സവിശേഷവും സാമാന്യവുമായ ആത്മങ്ങളെ സമീകരിച്ചും സച്ചിദാനന്ദൻ സൃഷ്ടിക്കുന്ന കാവ്യാദർശത്തെക്കുറിച്ചാണ് വിജയകുമാർ എഴുതുന്നത്. കവിയും ജനതയും തമ്മിലുള്ള അകലം റദ്ദാക്കുന്നവയാണ് ആ കവിതകളെന്ന് നിരൂപകൻ. 'കവിത കവിയുടെ ജീവിതം തന്നെയാണെന്ന് സമീപഭൂതകാലത്ത് ഏറ്റവും നന്നായി നമ്മെ ബോദ്ധ്യപ്പെടുത്തിയത് സച്ചിദാനന്ദനായിരുന്നു. സച്ചിദാനന്ദന്റെ കവിതകൾ അദ്ദേഹത്തിന്റെ ആത്മകഥയുടെ വിവിധ അദ്ധ്യായങ്ങളത്രെ! കവിതയിലെഴുതിയ ആത്മചരിതം സച്ചിദാനന്ദനെന്ന വ്യക്തിയുടെ അനുഭവങ്ങളുടേയും അദ്ദേഹത്തെ കേന്ദ്രമാക്കുന്ന സംഭവങ്ങളുടേയും കേവലമായ രേഖീകരണമായിരുന്നില്ല. കവിയുടെ അനുഭവങ്ങളുടെ സമൃദ്ധി ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നുണ്ടെന്നു തീർച്ച. സുഹൃത്തുക്കൾ, കവികൾ, വായിച്ചുതീർത്ത പുസ്തകങ്ങൾ, രാഷ്ട്രീയം, യാത്രകൾ, കണ്ട കാഴ്ചകളും കിനാവുകളും, കുടുംബചരിത്രം, വിചാരങ്ങൾ, വിശ്വാസങ്ങൾ, സന്ദേഹങ്ങൾ, സംവാദങ്ങൾ, മനോവ്യാപാരങ്ങൾ.... കവിതയിൽ എല്ലാമുണ്ടായിരുന്നു. കവിതയിലൂടെ എഴുതിയത് തന്റെ ധൈഷണികവും വൈകാരികവുമായ ജീവചരിത്രങ്ങളായിരുന്നു. അത് ജീവചരിത്രരചനയിലൂടെ അസാദ്ധ്യമാകുന്ന വാക്കുകളായിരുന്നുവെന്നു കൂടി പറയണം. തന്റെ ജീവിതവുമായുള്ള സംവാദങ്ങൾ കവിതകളായി എഴുതപ്പെട്ടു. അത് ആത്മസമരത്തിന്റെ ഭാഗവുമായിരുന്നു. ജീവിതത്തേക്കാൾ മഹത്തായ കവിതയില്ലെന്ന വിശ്വാസം കൊണ്ടാണ് ഇവയെല്ലാം ന്യായീകരിക്കപ്പെട്ടത്'.

കവിയുടെ ആത്മം മാത്രമാണോ കവിത? നിശ്ചയമായും അല്ല. സച്ചിദാനന്ദനെ ഈ സന്ദിഗ്ദ്ധതയിൽ നിർത്തി വിചാരണ ചെയ്യുകയല്ല വിജയകുമാർ. അപരത്തെ ആത്മമാക്കി മാറ്റുകയാണ് കവി(ത)യുടെ കലാധർമം. അഥവാ ആത്മത്തെ നിരന്തരം പുതുക്കിപ്പണിയുക. നോക്കുക: 'തനിക്കു പറയാനുള്ളതെല്ലാം തന്റേതാക്കി മാറ്റുന്നു, ഈ കവി. ഉള്ളം കൊണ്ടു തന്റേതാക്കി മാറ്റാത്തതൊന്നും ഇയാൾ എഴുതുന്നില്ല. എഴുതുന്നത്, ആത്മാർത്ഥതയുടെ രക്തം തൊട്ടെടുക്കാവുന്ന വരികളാണ്. ജീവിതനിരാസത്തിന്റെ വാക്കുകൾ ഏറെ എഴുതിയ ആദ്യകാലകവിതകളിലും സാമൂഹികമാനങ്ങൾ ആർജ്ജിക്കുന്ന പിൽക്കാലകവിതകളിലും കവിയുടെ ആത്മാർത്ഥസ്വരത്തിന്റെ ആഴം കുറയുന്നില്ല. അടുത്തറിഞ്ഞത്, തന്റെ ജീവന്റേയും അതുകൊണ്ടുതന്നെ തന്റെ കവിതയുടേയും ഭാഗമായിരുന്നത്, എന്നും അങ്ങനെ തന്നെ തുടരണമെന്നില്ലെന്നതാണ് എടുത്തുപറയേണ്ടത്. സ്വയം സമരം ചെയ്യുന്നുണ്ടായിരുന്നു, എപ്പോഴും. പ്രാണനുതുല്യം കരുതി താലോലിക്കുന്ന ധാരണകളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യാനും വിമർശിക്കാനും തിരുത്താനും ഉപേക്ഷിക്കാനും സന്നദ്ധമാകുന്ന, നിരന്തരനവീകരണക്ഷമമായ ഒരു ദർശനം സച്ചിദാനന്ദന്റെ കവിതയെ പുതുക്കിപ്പണിതുകൊണ്ടിരുന്നു. നിരന്തരം പുതുക്കിപ്പണിയുന്ന ആത്മമാണ് കവിയുടെ അസ്തിത്വത്തെ നിർണ്ണയിച്ചത്. ആത്മമാണ് കവിതയിൽ എഴുതപ്പെട്ടത്. അപ്പോഴും, കവിക്കും എഴുതപ്പെട്ടതിനുമിടയിൽ ഒരു ദൂരം സൂക്ഷിക്കപ്പെട്ടിരുന്നു. വീണ്ടും അഴിച്ചുപണിയാൻ സഹായിക്കുന്നത്. 'ആസന്നമരണചിന്തകൾ' എഴുതുകയും വിപരീതദർശനങ്ങളുടെ വക്താവായി ലേഖനം രചിക്കുകയും ചെയ്യുന്ന കവി തന്നെയാണ്, പിന്നീട് 'നീതിയുടെ വൃക്ഷം' രചിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി അറസ്റ്റുവരിക്കുന്നതും. വിപ്ലവത്തിന്റെ കാലത്തു വിജയത്തെക്കുറിച്ചു പാടുകയും വിജയത്തിന്റെ കാലത്തു സൈബീരിയയിലേക്കു നാടുകടത്തപ്പെടുകയും ചെയ്യുന്ന കവിതയെ കുറിച്ച് വിപ്ലവകവിതകളുടെ രചനാകാലത്തു തന്നെ സച്ചദാനന്ദൻ എഴുതുന്നുണ്ട്. ആത്മവും അസ്തിത്വവും കവിതയും കൂടിക്കലരുന്നത് സങ്കീർണ്ണമായ തലങ്ങളിലാണെന്നും ഇതിനെ നേർരേഖീയമായി നോക്കിക്കാണാനുള്ള ശ്രമങ്ങൾ സഫലമല്ലെന്നും തെളിയിക്കുന്ന സന്ദർഭങ്ങളാണിത്'.

ആധുനികതാവാദത്തിന്റെ അടിസ്ഥാനഭാവങ്ങളെല്ലാം ഉൾക്കൊണ്ട കവിയായിരുന്നു സച്ചിദാനന്ദൻ. ആധുനികാനന്തരതയുടെ ഘട്ടത്തിലെത്തുമ്പോൾ സമർഥമായി ആധുനികതയുടെ ആ ഉറകളൂരിയെറിയുന്നു അദ്ദേഹം. രാജീവനും നരേന്ദ്രപ്രസാദുമുൾപ്പെടെയുള്ളവരുടെ നിരൂപണങ്ങളിൽനിന്നു മുന്നോട്ടുപോയി സച്ചിദാനന്ദന്റെ കാവ്യജീവിതപരിണാമങ്ങളെ സൂക്ഷ്മമായടയാളപ്പെടുത്താൻ വിജയകുമാർ ശ്രമിക്കുന്നു.

1970-കളിലെ തീവ്രരാഷ്ട്രീയകവിതകൾ മുതൽ ഏറ്റവും പുതിയ കാലത്ത് സച്ചിദാനന്ദൻ എഴുതുന്ന എണ്ണമറ്റ കവിതകൾ വരെ നോക്കിയാൽ വ്യക്തമാകുന്ന ഏറ്റവും പ്രധാന വസ്തുത ധാരാളിത്തത്തിലേക്കു തൂവിപ്പോയ പ്രതിഭയുടെ അലംഭാവവും അലസതയുമാണ്. ആധുനികതയിൽ, തൊണ്ണൂകളുടെ തുടക്കം വരെ മലയാളത്തിലെ ഒന്നാംതരം കവിതകളെഴുതിയ സച്ചിദാനന്ദന്റെ ഈ ഭാവുകത്വനഷ്ടം വിജയകുമാർ കാണാതിരിക്കുന്നില്ല. ഏതുലോകവും കാലവും ദേശവും ഭാഷയും സംഭവവും രാഷ്ട്രീയവും രൂപവും ഭാവവും സച്ചിദാനന്ദനു കാവ്യവിഷയമാകുന്നു. സച്ചിദാനന്ദൻ എഴുതാത്ത കവിതയില്ല എന്നുതന്നെ പറയാം. നിശ്ചയമായും കവിത്വത്തിന്റെ ഗുരുത്വത്തിലല്ല, ചിതറലിലും ലാഘവത്തിലുമാണ് സച്ചി അഭിരമിച്ചുവശായത്. ഇതിനൊരു രാഷ്ട്രീയവശവുമുണ്ട്. വിജയകുമാർ എഴുതുന്നു:

'കേരളത്തിലെ വിപ്ലവസാംസ്‌കാരികപ്രസ്ഥാനവുമായുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ, ഇരുവശങ്ങളിലേക്ക് ഒരേസമയം സഞ്ചരിക്കുന്ന അന്വേഷണയാത്രകൾക്ക് സച്ചിദാനന്ദന്റെ ബുദ്ധിജീവിതം സന്നദ്ധമാകുന്നതു കാണാം. വ്യവസ്ഥാപിതമായ ഇടതുപക്ഷനിലപാടുകളുടെ പരിമിതികളെ തിരിച്ചറിഞ്ഞു തുടങ്ങുകയും വിമോചനത്തിന്റെ ഇതരമാർഗ്ഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമാകുകയും ചെയ്ത സന്ദർഭമാണ് ഈ കവിയുടെ ആദ്യ സഞ്ചാരദിശയെ നിശ്ചയിച്ചത്. വളരെ സ്വാഭാവികമായ ഈ പരിണതി സച്ചിദാനന്ദന്റെ കവിതയിൽ ധനാത്മകമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായിരുന്നു. വിപ്ലവ ഇടതുപക്ഷത്തിൽ നിന്നുള്ള അകൽച്ച, കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷവുമായുള്ള അകലം കുറയ്ക്കുകയും ഇതിന്നനുസൃതമെന്നോണം ചില സൈദ്ധാന്തികാവിഷ്‌ക്കാരങ്ങൾക്ക് ശ്രമിക്കുന്നതുമാണ് അന്വേഷണയാത്രയിലെ എതിർദിശയെ നിർണ്ണയിച്ചതെന്നു പറയാം. കവിയെ ചില ഒത്തുതീർപ്പുകളിലേക്കു നയിക്കുന്നതായിരുന്നു ഈ മാറ്റമെന്നു കാണാനാണ് എനിക്കു താൽപ്പര്യം. ലോകത്തിലെ ഇതരപ്രദേശങ്ങളിലെ ഇടതുപക്ഷപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി ധനാത്മകമായ കാര്യങ്ങൾ നിർവ്വഹിക്കാൻ കേരളത്തിലെ മുഖ്യധാരാഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെന്ന സമീപനം സ്വീകരിക്കുകയും ഇതിന്റെ തുടർച്ചയെന്നോണം മുഖ്യധാരാഇടതുപക്ഷത്തിന്റെ പോയകാലപ്രവർത്തനങ്ങളെ സിദ്ധാന്തവൽക്കരിക്കേണ്ടതുണ്ടെന്നു നിർദ്ദേശിക്കുകയും ചെയ്യുന്ന ചിന്തകനായി കവി ഇപ്പോൾ മാറിത്തീരുന്നുണ്ട്. ഈ നിർദ്ദേശത്തിന്റെ അന്വേഷണാത്മകമായ മാനങ്ങളെ നിഷേധിക്കാനാവില്ലെങ്കിലും അതിലെ ഒത്തുതീർപ്പിനുള്ള വാഞ്ഛകളെ കാണാതിരിക്കാനും കഴിയില്ല'.

രണ്ടും മൂന്നും ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ചെറുലേഖനങ്ങളാണു തുടർന്നുവരുന്നത്. ജീവിതത്തിന്റെയും ലോകാവസ്ഥകളുടെയും ആറ്റിക്കുറുക്കലുകൾപോലെയോ സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ എക്കാലത്തും നിലനിൽക്കുന്ന വൈജാത്യവും വൈരുധ്യവും പോലെയോ ഉള്ള ഭിന്നഭാവങ്ങളുടെയോ ദ്വന്ദ്വാനുഭവങ്ങളുടെയോ സംഘനൃത്തമാണ് ഈ കവികളിലും കവിതകളിലും വിജയകുമാർ കണ്ടെത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ സങ്കീർത്തനങ്ങളായി ഓരോരോ വഴികളിൽ, ഓരോരോ ഭാവങ്ങളിൽ, ഓരോരോ ലോകങ്ങളിൽ അവരുടെ കവിത സാമാന്യമായോ സവിശേഷമായോ സാന്ദർഭികമായോ ഈ ഭാവമണ്ഡലത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളിൽ, ബിംബങ്ങളിൽ, രൂപകങ്ങളിൽ, മിത്തുകളിൽ, ദേശകല്പനകളിൽ, ജീവിതാവസ്ഥകളിൽ ഒക്കെ ആധുനികമലയാളത്തിന്റെ കാവ്യഘടനയെ അഴിച്ചുപണിയുന്ന നാട്ടാശാരിമാരാണ് അവർ. എ. അയ്യപ്പനിൽ അത് വ്യവസ്ഥയും അരാജകത്വവുമായി നിഴൽക്കൂത്തുനടത്തുമ്പോൾ ഡി. വിനയചന്ദ്രനിൽ പ്രണയവും വിരഹവുമായി ഇഴപിരിഞ്ഞാടുന്നു. സാവിത്രീരാജീവനിൽ ശാസ്ത്രയുക്തിയും കാവ്യഭാവനയും തമ്മിലുള്ള കലങ്ങിമറിയലായി നിറയുന്ന കവിത കല്പറ്റ നാരായണനിൽ പ്രകൃതിയും സംസ്‌കൃതിയും തമ്മിലുള്ള ഉടമ്പടികളും അവയുടെ ലംഘനങ്ങളുമായി മാറുന്നു. അനിതാതമ്പിയിൽ അഴകും അഴുക്കും തമ്മിലുള്ള സൗന്ദര്യാത്മകവും സ്വത്വപരവുമായ സമരമായിത്തീരുന്ന കവിത പി.എൻ. ഗോപീകൃഷ്ണനിൽ ചരിത്രവും അചരിത്രവും തമ്മിലുള്ള രാഷ്ട്രീയസംഘർഷങ്ങളായി രൂപംകൊള്ളുന്നു. എസ്. ജോസഫിൽ ഭാഷയും ജീവിതവും തമ്മിലുള്ള അഭേദം കവിതയായി ജനിക്കുമ്പോൾ ബിജോയ്ചന്ദ്രനിൽ ഓർമയും കവിതയും തമ്മിലാണ് ഈ അഭേദം നിലവിൽവരുന്നത്. തെറിയും നെറിയും തമ്മിലുള്ള ജൈവബന്ധമാണ് റഫീക് അഹമ്മദിന്റെ കവിതയിൽ വിജയകുമാർ തേടുന്നത്.

അനിതാതമ്പി, ഗോപീകൃഷ്ണൻ എന്നിവരുടെ കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ ഗൗരവമുള്ളവയാണ്. അയ്യപ്പനെക്കുറിച്ചുള്ള കുറിപ്പിൽ അതിശയോക്തിയാണ് കൂടുതൽ. കല്പറ്റയെയും ജോസഫിനെയും കുറിച്ചുള്ള രചനകൾ അവരുടെതന്നെ കാവ്യബിംബങ്ങൾ അവലംബിച്ചെഴുതിയ കവിതാരൂപത്തിലുള്ള 'പാരഡിക്കൽ' നിരൂപണങ്ങളാണ്. റഫീക്കിനെക്കുറിച്ചുള്ള രചനയാകട്ടെ, ആ കുറിപ്പവസാനിപ്പിച്ചുകൊണ്ട് വിജയകുമാർ എഴുതുന്ന, 'തെറിയെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ തെറിയുണ്ടാകില്ല' എന്ന വാക്യം പോലെയാണ്. റഫീക്കിനെക്കുറിച്ച് ഇതിൽ ഒന്നുംതന്നെയില്ല.

രണ്ടും മൂന്നും ഭാഗങ്ങൾ തീരെ കനമുള്ളവയല്ലെങ്കിലും ഒന്നാം ഭാഗത്തെ മൂന്നു പഠനലേഖനങ്ങൾ കൊണ്ടുതന്നെ ഈ പുസ്തകം മലയാളകവിതാനിരൂപണരംഗത്ത് ശ്രദ്ധേയമായി മാറുന്നു.

അപരത്തെക്കാൾ ആത്മത്തെ തേടുന്നതും കണ്ടെത്തുന്നതുമാണ്, അഥവാ അപരർക്കുവേണ്ടിയുള്ള സമരങ്ങളെ ആത്മസമരങ്ങൾതന്നെയാക്കുന്നതാണ് കവിതയെന്ന കാഴ്ചപ്പാട്, ഭാഷയാണ് കാവ്യാനുശീലനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതിശാസ്ത്രമാകേണ്ടതെന്ന 'നവവിമർശന'നിലപാട്, രാഷ്ട്രീയവും അരാഷ്ട്രീയവും തമ്മിലുടലെടുത്തിട്ടുള്ള ആധുനികതാവാദത്തിന്റെതന്നെ ആന്തരസംഘർഷങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്, അകാല്പനികതയുടെ ഭാവുകത്വം പിൻപറ്റുന്ന ചരിത്രാത്മകവും സാമൂഹികവുമായ ലാവണ്യബോധം എന്നിങ്ങനെ, ഈ മൂന്നു പഠനങ്ങളിലും വിജയകുമാറിന്റെ കാവ്യവിമർശനസമീപനത്തെ മൗലികവും സയുക്തികവും സുദൃഢവുമാക്കുന്ന ഘടകങ്ങൾ പലതാണ്. ആധുനികകവിതയെക്കുറിച്ച് മലയാളത്തിലുണ്ടായ മികച്ച പഠനങ്ങളുടെ നിരയിൽ പെടുന്നു, അതുവഴി 'ആത്മസമരങ്ങൾ'.

പുസ്തകത്തിൽ നിന്ന്:-

'ഇടതുപക്ഷം വ്യവസ്ഥാപിതമാകുകയും അപചയിക്കുകയും ചെയ്യുന്ന സമകാലകഥയെ നേരിട്ട് ആവിഷ്‌ക്കരിക്കുന്ന കവിതയാണ് 'സഖാവ് ബലരാമന്റെ കൊലയാളി'. പാർട്ടി ഏല്പിക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി വരുന്ന ബലരാമനോട് പാർട്ടിയാഫീസിലെ നേതാവിന് അവിശ്വാസം. ചുവരിലെ മാർക്‌സിന്റെ ചിത്രം മാഞ്ഞുതെളിഞ്ഞ കുമ്മായത്തിൽ പീറ്റർ ബ്രൂഗലിന്റെ അന്ധരെ അന്ധർ നയിക്കുന്ന ചിത്രം സഖാവ് ബലരാമൻ കാണുന്നു. ലൂക്കയുടെ സുവിശേഷത്തിലെ യേശുവചനങ്ങളാണ് ബ്രൂഗലിന്റെ ചിത്രത്തിനാധാരം. പീറ്റർ ബ്രൂഗലിന്റെ ചിത്രത്തിൽ, ഒന്നിനു പിറകെ ഒന്നായി നീങ്ങുന്ന ആറ് അന്ധന്മാരിൽ ആദ്യത്തെയാൾ കുഴിയിൽ വീണിരിക്കുന്നു. രണ്ടാമത്തെയാൾ വീഴുകയാണ്. മുന്നിൽ നടക്കുന്നവർക്ക് എന്തു സംഭവിച്ചുവെന്നറിയാതെ അഞ്ചാമനും ആറാമനും അതേ പാതയിൽ ചലിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരു പള്ളി കാണാം. ഈ അന്ധന്മാർ പള്ളിയിൽനിന്നും അകന്നാണ് സഞ്ചരിക്കുന്നത്. പള്ളിയുടെ ധാർമ്മികവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്നവർ ആന്ധ്യം വരിക്കുന്നുവെന്ന്, വലിയ ഗർത്തങ്ങളിലേക്കു പതിക്കുന്നുവെന്ന് ബ്രൂഗലിന്റെ ചിത്രം വായിക്കപ്പെട്ടിട്ടുണ്ട്. പാർട്ടിയേൽപ്പിച്ച ദൗത്യം വിജയകരമായി നേടിയവൻ നേതൃത്വവും അണികളും അന്ധന്മാരായിരിക്കുന്ന പ്രസ്ഥാനത്തെയാണ് കാണുന്നത്. പ്രസ്ഥാനത്തിന്റെ ഉൾക്കരുത്തായിരുന്ന അടിസ്ഥാനവർഗം നിഴലുകളായി മാറിയിരിക്കുന്നു. ബലരാമൻ കൊല ചെയ്യപ്പെടുന്നു. പ്രസ്ഥാനത്തിലെ പ്രിയ സഖാക്കൾ നേതൃത്വത്താൽ കൊല ചെയ്യപ്പെടുന്ന ദുരധികാരത്തേയും സമഗ്രാധിപത്യത്തേയും നാം കാണുന്നു.

ആന്ധ്യം ബാധിച്ച നേതൃത്വത്തിൽ നിന്നുകൊണ്ട് സ്റ്റാലിൻ സംസാരിക്കുന്നു. അഭിപ്രായഭേദങ്ങളോടും വിമർശനങ്ങളോടും സഹിഷ്ണുതയില്ലാതെ പ്രതികരിക്കുന്നവർക്ക് മഹത്തായ ജനാധിപത്യം എങ്ങനെയാണ് സൃഷ്ടിക്കാൻ കഴിയുക? അടിസ്ഥാനവർഗത്തോടുള്ള കൂറുമായി നല്ല ലോകം രചിക്കാൻ ഇറങ്ങി പുറപ്പെട്ടവർ അധികാരലോഭങ്ങൾക്ക് കീഴ്‌പ്പെടുകയാണ്. ബലരാമന്റെ മൃതദേഹം മാത്രമല്ല ചുടുകാട്ടിൽ അടക്കപ്പെടുന്നത്, അന്നേ വരെ ആർജ്ജിച്ചെടുത്ത അർത്ഥങ്ങൾ കൂടിയാണ്. മഹത്‌രാഷ്ട്രീയാശയങ്ങളുടെ ഭൂമികയിൽ നിന്നുകൊണ്ട് സൃഷ്ടിച്ചെടുത്ത അർത്ഥങ്ങളെല്ലാം ഈ ചുടുകാട്ടിൽ ദഹിപ്പിക്കപ്പെടുന്നു. ആത്മീയമായി ശോഷിച്ചുപോയ പ്രസ്ഥാനങ്ങൾ ബലരാമന്മാർക്ക് ചിതയൊരുക്കുന്നു. കവിതയിൽ പ്രത്യക്ഷപ്പെടുന്ന ബ്രൂഗലിന്റെ ചിത്രം വലിയ പ്രശ്‌നീകരണങ്ങളിലേക്കു നയിക്കുന്ന മൂലകങ്ങളെ സംവഹിക്കുന്നുണ്ട്. അകന്നുകാണുന്ന പള്ളി മനുഷ്യനിൽ നിന്നും ജനതയിൽ നിന്നും അകന്ന പ്രസ്ഥാനത്തിന്റെ ചിത്രമായും വായിക്കാം. ഈ കവിത കമ്മ്യൂണിസ്റ്റുപാർട്ടിയേയും ക്രിസ്തുമതത്തേയും തമ്മിൽ സദൃശകല്പന നടത്തുന്നുണ്ടോ? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പിന്നിലെ മതപ്രചോദനങ്ങളെ കുറിച്ച് ആർണോൾഡ് ടോയൻബിയും ബർട്രാൻഡ് റസ്സലും കാൾ പോപ്പറും മറ്റും എഴുതിയ വാക്കുകൾ കവിതയിലെ ബ്രൂഗലിന്റെ ചിത്രവുമായി ചേർത്തുവയ്ക്കുമ്പോൾ ഇങ്ങനെയും ചില വാദങ്ങളുണ്ടാകാം. ഈ കവിത പ്രവചനസ്വഭാവമാർജ്ജിക്കുന്നത് പില്ക്കാല കേരളചരിത്രം കാണിച്ചുതരുന്നു. സുഖിക്കുന്ന തലകളും വല്യമുതലാളിയുടെ ഉപകരണങ്ങളുമായി സഖാക്കളുടെ കാലത്തെ കവിതയാണിത്. ബലരാമൻ എന്ന പേരിനുപകരം ടി.പി. ചന്ദ്രശേഖരൻ എന്നു വായിക്കുക. സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകം കേരളീയസമൂഹം എത്തിപ്പെട്ടിരിക്കുന്ന അതിനീചവും ഭയജനകവുമായ അവസ്ഥയുടെ പ്രത്യക്ഷമായിരുന്നു. വിമതവും വ്യത്യസ്തവുമായ ശബ്ദങ്ങളെ ഏറ്റവും നൃശംസമായ മാർഗ്ഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ വ്യവസ്ഥയോട് ഒത്തുതീർപ്പിലെത്തിയവർക്ക് യാതൊരു മടിയുമുണ്ടായിരിക്കില്ലെന്ന കവിഭാഷ്യത്തെ ചരിത്രം യഥാതഥമായി അവതരിപ്പിച്ചു. ഈ കവിതക്ക് അനുബന്ധമായി എഴുതിയ 'വെട്ടുവഴി' എന്ന കവിത ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ക്രൗര്യത്തിന്റെ ആലേഖനമായിരുന്നു. മനുഷ്യരിലെ സാഹോദര്യത്തെ, ധൈര്യത്തെ, നീതിബോധത്തെ, പ്രത്യയശാസ്ത്രസ്ഥൈര്യത്താൽ ആർജ്ജിച്ച ഗതികളെയാണ് അമ്പതിലേറെ വെട്ടുകളിലൂടെ നുറുക്കിക്കളയാൻ ശ്രമിച്ചതെന്ന് കവിത പറയുന്നു. അവരു വെട്ടിച്ച വെട്ടൊക്കെ അവരിലും കൊള്ളുന്നതിന്റെ കാഴ്ചകളായിരുന്നല്ലോ പിന്നീടു നമുക്കു കാണാനുണ്ടായിരുന്നത്. 'സഖാവ് ബലരാമന്റെ കൊലയാളി'യും 'വെട്ടുവഴി'യും നമ്മുടെ നാടിന്റെ കഥകളാണെങ്കിൽ, ചൈനയിലെ പിച്ചക്കാർ എന്ന കവിത ഇടതുപക്ഷാപചയത്തിന്റെ ആഗോളമാനങ്ങളെ കാണിച്ചുതരുന്നു. ടിയാനെന്മെൻ ചത്വരത്തിൽ കൊലചെയ്യപ്പെട്ട നാലായിരം കുട്ടികളുടെ ആത്മാക്കാൾ ചൈനയിലെ വെളിച്ചം ശുദ്ധീകരിക്കാൻ ധ്യാനിക്കുന്നുവെന്ന് കവി എഴുതുന്നു. പിച്ചക്കാരില്ലാത്ത ചൈനയെ കുറിച്ച് അന്തിക്കോട്ടു കേട്ട വസന്തകീർത്തിയെ കവിയുടെ കണ്ണു തിരുത്തുന്നു. ചൈനയിലെ തെരുവുകളിൽ പിച്ചക്കാരെ കാണുന്ന കണ്ണുതന്നെ പുതിയ തുറസ്സിൽ വിമോചനം പാടി മദിക്കുന്ന മക്‌ഡൊണാൾഡ് മൈക്കിൾ ജാക്‌സൺ, ജിമ്മി കാർട്ടർ... എന്നിവരേയും കാണുന്നു'.

ആത്മസമരങ്ങൾ
വി. വിജയകുമാർ
ഇൻസൈറ്റ് പബ്ലിക്ക
2017, വില: 170 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP