Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതീതങ്ങൾ

അതീതങ്ങൾ

ഷാജി ജേക്കബ്‌

''പുലയനുണ്ടോ ആത്മാവുള്ളൂ?', എന്ന ഒരു സവർണ ക്രിസ്ത്യൻ ജന്മിയുടെ ചരിത്രപരമെന്നതു പോലെ നികൃഷ്ടവുമായ ചോദ്യത്തിലാണ് മലയാളനോവലിന്റെ ആരംഭം. 1855 ലെ അടിമവിളംബരത്തിന്റെ പശ്ചാത്തലത്തിൽ വിദേശിയും ക്രൈസ്തവ മിഷനറിയുമായിരുന്ന ഒരു സ്ത്രീ സങ്കൽപ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനമെന്ന നിലയിൽ കൂടി കാണാവുന്ന ഘാതകവധത്തിന്റെ ആംഗലമൂലപാഠത്തിലാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. 1859 ൽ ഭാവന ചെയ്യപ്പെട്ട മിസിസ് കൊളിൻസിന്റെ രചന കേരളീയ സമൂഹത്തെയും മലയാളിജീവിതത്തെയും ചരിത്രവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തുകൊണ്ട് നോവൽ എന്ന സാഹിത്യഗണത്തിന്റെ ആദ്യമാതൃക മുന്നോട്ടുവയ്ക്കുക കൂടിയായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അതിതീക്ഷ്ണമായ ഒരു മാനുഷിക പ്രതിസന്ധിയെന്ന നിലയിൽ ജാത്യടിമത്തത്തിന് ഭരണപരവും മൂല്യപരവുമായ വഴിത്തിരിവു സൃഷ്ടിച്ച നിയമനിർമ്മാണത്തിന്റെ ചരിത്രമുഹൂർത്തത്തെയാണ് ഘാതകവധം നോവൽവൽക്കരിച്ചത്. ഭാവന, ചരിത്രാത്മകമാണെന്ന എക്കാലത്തെയും നോവൽ രസതന്ത്രത്തെ മലയാളിക്കു പരിചയപ്പെടുത്തിയ രചനയെന്ന നിലയിൽ ഘാതകവധം പൊതുവിൽ അടിമജാതികളുടെയും വിശേഷിച്ച് പുലയരുടെയും ആത്മാഭിമാനത്തിനു വിലപറയുകകൂടിയായിരുന്നു. തൊട്ടടുത്ത വർഷം, 1860 ൽ, ജ്ഞാനനിക്ഷേപം മാസികയിൽ തുടർനോവലായി പ്രസിദ്ധീകരണമാരംഭിച്ച ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചുവിന്റെയും ചരിത്രസന്ദർഭവും സാമൂഹ്യരാഷ്ട്രീയവും മറ്റൊന്നായിരുന്നില്ല. ജാതിഭേദം: ഒരു സംഭാഷണം എന്നായിരുന്നു ഈ രചനയ്ക്ക് ജ്ഞാനനിക്ഷേപത്തിലുണ്ടായിരുന്ന ശീർഷകം. 1882 ൽ പുസ്തകരൂപത്തിലിറങ്ങിയപ്പോൾ ശീർഷകം പുല്ലേലിക്കുഞ്ചുവെന്ന് മാറി. ഘാതകവധത്തെക്കാൾ മതപ്രചാരണപരമായിരുന്നു പുല്ലേലിക്കുഞ്ചുവെങ്കിലും ജാത്യടിമത്തത്തിന്റെ നരനിന്ദ്യത വെളിപ്പെടുത്തുന്നതിൽ ഈ കൃതിക്കുള്ള ആഘാതശേഷി മറ്റൊരു മലയാളരചനയ്ക്കുമില്ല എന്നു കാണാം. കൃതിയിലെ നായകകഥാപാത്രമായ കുഞ്ചുപിള്ള തന്റെ സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്കു പോകുമ്പോഴുണ്ടായ ഒരനുഭവം വിവരിക്കുന്ന രംഗം നോക്കുക: 'ഞാനും തെലഞ്ഞേലി കൃഷ്ണശ്ശാരും അമ്പാട്ടുഗോവിന്ദപ്പിള്ളയും അടിയോട്ടിൽ പപ്പു മുതലായിട്ടു വേറെ എട്ടുപത്തു വാല്യക്കാരുമായി കൊച്ചു ഭട്ടേരിയോടുകൂടെ ഒരിക്കൽ തിരുവനന്തപുരത്തു പോകുമ്പോൾ കാരുവെള്ളി മില്ലക്കാരന്റെ പടികഴിഞ്ഞു രണ്ടുമൂന്നു നാഴിക തെക്കു ഒരു മുക്കവലയും ചുമടുതാങ്ങിയും ഉള്ളേടത്തു വന്നിറങ്ങി. കന്നിതുലാമാസം കാലമായിരുന്നു. അപ്പോൾ കിഴക്കുനിന്നു മലങ്കൊയിത്തു കഴിഞ്ഞു പുട്ടിലിലും പൊല്ലങ്ങളിലും നെല്ലുകെട്ടി എടുത്തുകൊണ്ടു കുറെ പുലയർ ചുമടുതാങ്ങിയിങ്കൽ ഇളെപ്പാനായിട്ട് അമളിച്ചു ഓടിവരുന്നുണ്ട്. കിടാങ്ങൾ അടക്കം അവർ മുപ്പതു നാൽപ്പതു എണ്ണം ഉണ്ടായിരുന്നു. വഴിക്കു ഇരുപുറവും ഉയർന്ന കാടാകകൊണ്ട് അവരും ഞങ്ങളും തമ്മിൽ കാണാൻ ഇടവരാതെ അവർ വന്നു നന്നാ അടുത്തുപോയി. ഞങ്ങളെ കണ്ട ഉടനെ കടുവായെ കണ്ട പശുക്കളെപ്പോലെ എല്ലാം കൂടെ വിരണ്ടും നിലവിളിച്ചും കൊണ്ടു തിരിച്ചു ഓടി. പിടിച്ചോളിൻ എന്നു ഭട്ടേരി കൽപ്പിച്ചു. പപ്പു മുതൽ പേരു പിറകേ എത്തി. ആ പുലയരിൽ എട്ടൊൻപതുമാസം ഗർഭമുള്ള ഒരു പുലയി ഉണ്ടായിരുന്നു. അവളും ചില കിടാങ്ങളും പിറകായിപ്പോയി. അടിയോട്ടിൽ പപ്പു ഓടിച്ചെന്ന ചെലവിൽ ഒരു പുലക്കിടാവിനെ തൂക്കിയെടുത്തു ആ പുലയിയുടെ പുറത്തു അടിച്ചു. അതിനോടെ അവൾ വയറും തല്ലി വീണു. ഉടനെ പ്രസവവും കഴിഞ്ഞു. .....ശേഷം പുലയരിൽ കയ്യിൽ കിട്ടിയതിനെ ഒക്കെ അവർ നുറുങ്ങെ തല്ലി. നാലഞ്ചുകിടാങ്ങളെ എടുത്തു കാട്ടിലേക്ക് എറിഞ്ഞു. ചുമടും ഇട്ടും കളഞ്ഞു ഓടിപ്പോയവരെ മാത്രം പിടികിട്ടിയില്ല. അവരുടെ നെല്ലെല്ലാം പപ്പുവും കൂട്ടരും തട്ടിത്തൊഴിച്ചു കാട്ടിൽ ചിന്തിക്കളഞ്ഞു'.

ഇന്നു വായിക്കുമ്പോഴും നട്ടെല്ലുവെറുങ്ങലിപ്പിക്കുന്ന കേരളീയചരിത്രത്തിലെ ഇത്തരം വിപര്യയങ്ങളും മനുഷ്യാനുഭവങ്ങളും തന്നെയാണ് 1892ൽ പോത്തേരി കുഞ്ഞമ്പു പ്രസിദ്ധീകരിച്ച സരസ്വതീവിജയത്തിനും പശ്ചാത്തലം. 'മദിരാശിയിലും മറ്റുമുള്ള പറയരെക്കാൾ കഷ്ടസ്ഥിതിയിൽ ഇരിക്കുന്ന മലയാളത്തിലെ പുലയരുടെ സങ്കടാവസ്ഥ ഓർത്ത് എഴുതിയ കൃതി'യെന്നാണ് കുഞ്ഞമ്പു തന്റെ നോവലിനെ വിശേഷിപ്പിച്ചത്. നോവലിലൊരിടത്ത് പുലയക്കുട്ടിയെ ചവിട്ടിക്കൊന്ന കുറ്റത്തിന് സവർണനായ ദാരൂട്ടിയെ പുതിയ നിയമവ്യവസ്ഥയിൽ കോടതി വിചാരണ ചെയ്തു ശിക്ഷിക്കുമ്പോൾ അയാളുടെ ഭാര്യയും അമ്മയും ഇങ്ങനെ വിലപിക്കുന്നു. 'പണ്ടെത്ര പുലയരെ ജീവനോടെ കിളങ്കാലിൽ കിടത്തി കിളച്ചിട്ടുണ്ട്. എത്ര എണ്ണത്തിനെ ചെളിയിൽ ചവിട്ടി മുക്കീട്ടുണ്ട്. അതിനൊന്നും കുറ്റമുണ്ടായിരുന്നില്ലല്ലോ'. മാറിയ കാലത്തിന്റെയും നിയമങ്ങളുടെയും ചരിത്രപരമായ മൂല്യവും മനുഷ്യാവകാശങ്ങളുടെ മഹത്വവും സൃഷ്ടിക്കുന്ന സാമൂഹ്യസന്ദർഭങ്ങളുടെ രേഖപ്പെടുത്തലുകളെന്ന നിലയിൽ കേരളത്തിലെ ഏറ്റവും വലിയ അടിമജാതിയായിരുന്ന പുലയരുടെ ജീവിതം നോവൽവൽക്കരിക്കുകയായിരുന്നു ഘാതകവധവും പുല്ലേലിക്കുഞ്ചുവും സരസ്വതീവിജയവുമൊക്കെ. നോവലിന്റെ ലക്ഷണയുക്തതകൾ തേടിപ്പോയ മലയാളസാഹിത്യവിമർശനവും ചരിത്രങ്ങളും പിൽക്കാല കൃതികളിൽ ആലങ്കാരികമായാവിഷ്‌ക്കരിക്കപ്പെട്ട സവർണരുടെ സൗന്ദര്യപ്പിണക്കങ്ങൾക്കും സ്വത്തുതർക്കങ്ങൾക്കും കൽപ്പിച്ചു കൊടുത്ത സാഹിത്യമൂല്യം പുലയരുടെ കൊടിയ ദുരിതങ്ങൾക്കും അടിമജീവിതങ്ങൾക്കും കൽപ്പിച്ചുകൊടുത്തില്ല എന്നതുകൊണ്ടു മാത്രമാണ് മേൽപ്പറഞ്ഞ രചനകൾക്കൊന്നും തന്നെ മലയാളനോവലിന്റെ ദന്തഗോപുരത്തിലോ അന്തഃപുരത്തിലോ ഇടം കിട്ടാതെ പോയത്. ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രവും ഭാവനയുടെ രാഷ്ട്രീയവും സാഹിത്യരചനയ്ക്ക് നിർണയിച്ചുനൽകുന്ന ചരിത്രസ്ഥാനത്തിന്റെ മാതൃകാപാഠങ്ങളായി മാറുന്നു. അതുവഴി ഈ രചനകൾ.

2019ൽ എഴുതപ്പെട്ട പി.എഫ്. മാത്യൂസിന്റെ 'അടിയാളപ്രേതം' പലതലങ്ങളിൽ പിന്തുടരുന്നതും കൃത്യം 160 വർഷം മുൻപ് മലയാളഭാവനയും നോവലും നടാടെ പ്രശ്‌നവൽക്കരിച്ച അടിമകളുടെ മാനുഷികവൽക്കരണം തന്നെയാണ്. മൗലികങ്ങളും ശ്രദ്ധേയങ്ങളുമായ ചില വ്യത്യാസങ്ങളുണ്ടെന്നുമാത്രം. അവ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, പുലയരുടെ സാംസ്‌കാരിക-രാഷ്ട്രീയ ജീവിതമാണ് മലയാളത്തിലെഴുതപ്പെട്ട ബഹുഭൂരിപക്ഷം ദലിത്-കീഴാള നോവൽ/കഥാപാഠങ്ങളും പ്രമേയവൽക്കരിക്കുന്നത്. മാത്യൂസ് ഈ പതിവ് മറികടക്കുന്നു. പറയരുടെ ഭാവജീവിതമാണ് 'അടിയാളപ്രേത'ത്തിൽ നോവൽവൽക്കരിക്കപ്പെടുന്നത്. തകഴി മുതൽ അരുന്ധതിറോയി വരെ, കീഴാള ജീവിതത്തെ വരമ്പിൽ നിന്നു നോക്കിക്കണ്ടവരും ടി.കെ.സി. വടുതല മുതൽ രാജു കെ. വാസു വരെ, അടിമജീവിതങ്ങളെ ചെളിയിലിറങ്ങിനിന്നാവിഷ്‌ക്കരിച്ചവരും ഒരുപോലെ ഏറ്റെടുത്തത് പുലയാനുഭവങ്ങളെയാണ്. പ്രദീപൻ പാമ്പിരികുന്നിന്റെ 'എരി' പോലുള്ള ചുരുക്കം ചില രചനകളേയുള്ളു പറയരുടെ ചരിത്രവും ജീവിതവും നോവലിനു വിഷയമാക്കിയവ.

രണ്ട്, പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകളിലെ ആസന്ന ഭൂതകാലത്തിന്റെ സാമൂഹ്യ ചരിത്രപാഠങ്ങളെന്ന നിലയിലാണ് മിക്ക ദലിത് രചനകളും ഭാവന ചെയ്യപ്പെട്ടതെങ്കിൽ മാത്യൂസിന്റെ നോവൽ 17-ാം നൂറ്റാണ്ടിന്റെ ചരിത്രസന്ദർഭത്തിൽ നിന്നാരംഭിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു സഞ്ചരിച്ചെത്തുന്നു. കൊളോണിയൽ ജാത്യടിമത്തം മുതൽ സമകാല ജാതിരാഷ്ട്രീയം വരെയുള്ളവയുടെ ചരിത്രവൽക്കരണത്തിലും നോവൽവൽക്കരണത്തിലുമാണ് 'അടിയാളപ്രേത'ത്തിന്റെ ഊന്നൽ. ഓർമകളുടെ ചരിത്രപരതയും കഥകളുടെ ഭാവപരതയും ഒന്നായിണങ്ങുന്ന ആഖ്യാനത്തിന്റെ ശ്ലഥകാകളിയാകുന്നു, 'അടിയാളപ്രേതം'.

മൂന്ന്, ജാതീയവും തൊഴിൽപരവും ഭൂകേന്ദ്രിതവുമായ നിത്യജീവിതാനുഭവങ്ങളുടെ സാമൂഹികതയിലാണ് മലയാളത്തിലെഴുതപ്പെട്ട ദലിത്-കീഴാള നോവലുകൾ പൊതുവെ ഊന്നിയതെങ്കിൽ മാത്യൂസിന്റെ ഊന്നൽ അടിമത്തത്തിനുള്ളിലും മാന്ത്രികാനുഭവങ്ങൾ നിർമ്മിക്കുന്ന ആത്മീയചരിതത്തിന്റെ സമാന്തരാനുഭൂതിമണ്ഡലത്തിലാണ്. ചരിത്രത്തെയും മിത്തുകളെയും കീഴാളജീവിതത്തിന്റെ രാസത്വരകം കൊണ്ട് കൂട്ടിയുരുക്കിയുണ്ടാക്കിയ ഭാഷാമിശ്രിതമെന്ന നിലയിൽ സി. അയ്യപ്പനെപ്പോലെ ചുരുക്കം ചിലർ മാത്രം ആഖ്യാനത്തിൽ സൃഷ്ടിച്ചതുപോലുള്ള അതീതകല്പനകളാണ് പുതിയൊരർഥത്തിൽ 'അടിയാളപ്രേത'ത്തിന്റെയും ഭാവരാഷ്ട്രീയത്തെ നിർണയിക്കുന്നത്.

നാല്, കുറ്റാന്വേഷണത്തിന്റെയും ഭൂത-പ്രേതഭാവനയുടെയും ഇരട്ടപെറ്റ കഥാത്വത്തെ നോവലിൽ ഏറ്റെടുക്കുന്ന മലയാളത്തിലെ ആദ്യ ദലിത് രചനയും ഭാവനയുമായി മാത്യൂസിന്റെ കൃതി മാറുന്നു. ആ അർഥത്തിൽ, യുക്തിയുടെയും അയുക്തിയുടെയും; ചരിത്രത്തിന്റെയും മിത്തിന്റെയും; ജീവിതത്തിന്റെയും കഥയുടെയും ഇരട്ടക്കാളകളെ കെട്ടിയ ഭാവനയുടെ വില്ലുവണ്ടിയാണ് 'അടിയാളപ്രേതം' എന്നുതന്നെ പറയാം.

അഞ്ച്, സാങ്കേതികമായി, 'ഇരുട്ടിൽ ഒരു പുണ്യാളൻ' എന്ന മാത്യൂസിന്റെ മുൻനോവലിൽ പറയാതെവിട്ട ചില കഥാസൂചനകളിൽ നിന്നുള്ള മുന്നോട്ടുപോക്കാണ് 'അടിയാളപ്രേതം'. നോവലെന്നാൽ കഥയെഴുത്താണ് എന്ന സങ്കല്പം മാത്യൂസിനില്ല. മിലാൻ കുന്ദേര പറഞ്ഞതുപോലെ, 'നോവലിസ്റ്റ് ചരിത്രകാരനോ പ്രവാചകനോ അല്ല, അസ്തിത്വത്തിന്റെ പര്യവേക്ഷകനാണ്' എന്നുതന്നെയാണ് മാത്യൂസും വിശ്വസിക്കുന്നത്. 'അടിയാളപ്രേതം' അടിസ്ഥാനപരമായി നോവലിന്റെ കലയിൽ നടത്തുന്ന ഇടപെടലും ഇത്തരമൊരു അസ്തിത്വാന്വേഷണം തന്നെയാണ്. 'പുണ്യാള'നിൽ നിന്ന് 'പ്രേത'ത്തിലെത്തുമ്പോൾ ഈ അന്തർപാഠപരതയും അതികഥാത്വവും പോലെതന്നെ പ്രധാനമാണ് സിനിമാറ്റിക് എന്നുതന്നെ വിളിക്കാവുന്ന കഥനകലയുടെ സാധ്യതകളും. എക്സ്‌പ്രഷനിസ്റ്റ് സിനിമകളിലേതുപോലുള്ള അതിയാഥാർഥ്യങ്ങലുടെയും മനോനിഷ്ഠാനുഭൂതികളുടെയും കലർപ്പായിരുന്നു 'പുണ്യാള'നെങ്കിൽ കുറെക്കൂടി യഥാതഥവും ദൃശ്യാത്മകവും ബിംബസമൃദ്ധവുമായ വിവരണകല 'പ്രേത'ത്തിനുണ്ട്. അതിനുകാരണം, 'പ്രേതം' ഏറ്റെടുക്കുന്ന പ്രമേയത്തിന്റെ ചരിത്രനിഷ്ഠതയാണ്. കൊളോണിയൽ അടിമപുരാണത്തിൽനിന്ന് ആധുനിക-ദേശീയ ജാതിരാഷ്ട്രീയത്തിലേക്ക് 360 ഡിഗ്രി തിരിഞ്ഞു സഞ്ചരിച്ചെത്തുന്നു, 'പ്രേത'ത്തിന്റെ ചരിത്രാനുഭവം.

മൂർത്തവും അമൂർത്തവുമായ അനുഭവരാശികളെ ഒരേ തന്തുവിൽ കോർത്തിണക്കുന്ന മായികഭാവനയുടെ വക്താവാണല്ലോ എക്കാലത്തും പി.എഫ്. മാത്യൂസ്. 'ചാവുനിലം' മുതൽ 'അടിയാളപ്രേതം' വരെയുള്ള മൂന്നു നോവലുകളും നിരവധിയായ ചെറുകഥകളും നോക്കൂ. ഇതു തെളിഞ്ഞു കിട്ടും.

ഭൂതവും വർത്തമാനവും; ജീവിതവും കഥയും; ദൈവവും ചെകുത്താനും; ജാതിയും മതവും; വർഗവും വംശവും; ലിംഗവും വർണവും കുഴമറിയുന്ന പശ്ചിമകൊച്ചിയുടെ ഐതിഹ്യമാലയാണ് മാത്യൂസിന്റെ രചനാലോകമെങ്കിൽ കൊളോണിയലിസം ഓർമകളും ഭയങ്ങളുമായി പുനർജനിക്കുന്ന കീഴാള സാമൂഹ്യാബോധത്തിന്റെ മൈത്തിക ഭാവനയാണ് 'അടിയാളപ്രേതം'. കാമം, ധനം, ശരീരം എന്നിവയെ മനുഷ്യാസ്തിത്വത്തിന്റെ ചോരപ്പശയാക്കി മാറ്റുന്ന രചന. കൊളോണിയലിസത്തിന്റെ അധോചരിത്രങ്ങളും ആധുനികതയുടെ മിത്തിക്കൽ ഭൂതങ്ങളും ഒന്നായി മാറുന്ന സാഹിതീയ ഭാവുകത്ത്വത്തിന്റെ അതീതലോകം.

1663 ജനുവരി ഏഴ്. ഒന്നര നൂറ്റാണ്ടു നീണ്ട പോർച്ചുഗീസ് ആധിപത്യമവസാനിപ്പിച്ച് ഡച്ചുകാർ കൊച്ചിക്കോട്ട പിടിച്ച ദിവസം. അന്നാണ് പറങ്കികളുടെ എഴുത്താളനായിരുന്ന സാന്തിയാഗോ അൽമേഡ സായ്‌വ്, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നാടുവിടും മുൻപ്, താൻ ചോരകുടിച്ചു വറ്റിച്ചുണ്ടാക്കിയ സ്വത്തെല്ലാം ബംഗ്ലാവിന്റെ നിലവറയിൽ നിക്ഷേപിച്ച്, അതിനു കാവലാകാൻ തന്റെ അടിമയായിരുന്ന കാപ്പിരിയെ കൊന്നു കുഴിച്ചുമൂടിയത്. അങ്ങനെ ജനിച്ച കാപ്പിരിമുത്തപ്പന്റെ പ്രേതപുരാണമാണ് പശ്ചിമകൊച്ചിയുടെ ഏറ്റവും വിഖ്യാതമായ കൊളോണിയൽ മിത്തുകളിലൊന്ന്. പോഞ്ഞിക്കര റാഫി മുതൽ ജോണി മിറാൻഡ വരെയുള്ളവർ ഏറ്റുപാടിയ കാപ്പിരിമുത്തപ്പന്റെ മിത്തിൽ നിന്ന് കൊച്ചിയുടെ അടിമപുരാണങ്ങളിലൊന്നിന്റെ ജാതിചരിത്രം വേറിട്ടെഴുതുകയാണ് പി.എഫ്. മാത്യൂസ്.

അൽമേഡസായ്‌വിന്റെ തകർന്ന വീടും പറമ്പും മൂന്നു നൂറ്റാണ്ടിനിപ്പുറം സ്വന്തമാക്കിയത് പാണ്ട്യാലക്കൽ സന്തമ്മാറുവെന്ന ധനികനായിരുന്നു. ആ സ്ഥലത്ത് പുതിയ വീടുപണിയാൻ മണ്ണുകുഴിച്ചപ്പോൾ കിട്ടിയ ആറടിയിലേറെ ഉയരമുള്ള മനുഷ്യന്റെ അസ്ഥികൂടമാണ് സന്തമ്മാറുവിന്റെ മകൻ അച്ചമ്പിയെ, ഭൂതഭാവികൾ അച്ചട്ടായി പറഞ്ഞിരുന്ന ചട്ടുകാലനും പറയരുടെ ആത്മീയ പുരോഹിതനുമായിരുന്ന കുഞ്ഞുമാക്കോതയുടെ കൂട്ടുകാരനാക്കിയത്. ജാതിയും മതവും സൃഷ്ടിച്ച അകലങ്ങളൊക്കെ മറന്ന് മാക്കോതയുടെ മരണം വരെ തുടർന്ന അസാധാരണമായ ഒരു ബന്ധമായിരുന്നു അവരുടേത്.

'കുഞ്ഞുമാക്കോത പൊട്ടിച്ചിരിച്ചു. അച്ചമ്പി മാപ്ലയ്ക്ക് ചിരി വന്നില്ല. വട്ടപ്പാത്രത്തിലെ വെള്ളത്തിൽ നിന്നുയരുന്ന ആവി നോക്കി അയാൾ നിന്നു. കുട്ടിക്കാലത്തെ കടലാസു വഞ്ചി പോലെ അതിലോടി നടക്കുന്ന ആര്യവേപ്പിലകൾ. കുഞ്ഞുമാക്കോതയുടെ മുന്നിൽ ഉടുതുണിയില്ലാതെ നിൽക്കുമ്പോൾ അയാൾക്കു നാണം തോന്നിയില്ല. മഞ്ഞൾക്കുഴമ്പു തേച്ചുപിടിപ്പിച്ച ശരീരം മറ്റാരുടേതോ പോലെ. ആരുടേതാണ്. വെറുതെ കാടുകേറി. പെട്ടെന്നു തീർച്ചപ്പെട്ടുകിട്ടി. പള്ളിയിലെ രൂപക്കൂട്ടിനുള്ളിൽ പുരാതനകാലം മുതലേ മുഖം വീർപ്പിച്ചു നിൽക്കുന്ന രൂപം. മുഖത്തു ചിരിപൊട്ടിയത് തിരിച്ചറിഞ്ഞത് കുഞ്ഞുമാക്കോതയുടെ നോട്ടോ നില്പും കണ്ടപ്പോഴാണ്.

'എന്താണ് ചിരിക്കണത് കിക്കിളിയാകണുണ്ടാ'.

ആര്യവേപ്പില കൊണ്ടു അച്ചമ്പിയുടെ മേലു തേച്ചുരയ്ക്കുന്നതിനിടെയിൽ കുഞ്ഞുമാക്കോത ചോദിച്ചു.

'ഈ സൂക്കേട് മനിഷ്യമ്മാര മണ്ടമ്മാരാക്ക്വന്നാ സംശ്യം'.

'അതെന്താണ് മാപ്ലേട തലേല ബുത്തിയക്ക കാലിയായാ...?'

മറുപടി ഒരു നെടുവീർപ്പായിരുന്നു. ഇളം ചൂടുവെള്ളം വീണപ്പോൾ കുളിർന്നുകേറി.

പണ്ടെത്തെ ഒരു മഞ്ഞുകാലം വെള്ളത്തുള്ളി വീണപ്പോൾ കുളിർന്നുകേറിയ കൈത്തണ്ട. അഴുകിയ ചട്ടയും മേക്കാമോതിരവുമണിഞ്ഞ നരച്ച തലമുടിയുള്ള ചങ്കു കീറുന്ന നൊമ്പരം. ക്രിസ്തുമസ് തലേന്നത്തെ രാത്രിയാകാശത്തു നിറയെ നക്ഷത്രങ്ങൾ.

'അച്ചമ്പീ....'

'എന്താണമ്മേ'.

'മ്വാന്റപ്പന്റെ പേരെന്താണെന്നറിയാമാ നെനക്ക്?'

'സന്തമ്മാറൂന്നല്ലേ'.

'അല്ല... സുപ്രമണ്യൻ'.

'അതേതു വകേല്.... അപ്പനല്ലേ ഈ കണ്ട പറമ്പും ചോറുമക്ക ഒണ്ടാക്കിത്തരണത്'.

'അല്ല.... സുപ്രമണ്യന്റെ പറമ്പും സ്വത്തും സന്തമ്മാറു തട്ടിച്ചെടുത്തതാണ്..... എന്നട്ട് എന്ന ചവിട്ടി മെതിച്ച് കൊല്ലാറാക്കി.... ദുഷ്ടൻ.....'

ജാരസന്തതിയാകുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ലെന്ന് പറഞ്ഞുറപ്പിച്ചിട്ടാണമ്മ പോയത്. എന്നിട്ടും അയാളമ്മയെ വെറുത്തു. അപ്പന്റെ ക്രൂരതയ്ക്ക് പകരം ചോദിക്കാൻ മറ്റൊരാളുടെ കൂടെ കിടന്ന കുറ്റം മകൻ ഒരിക്കലും പൊറുത്തില്ല. തള്ളയെ കൊല്ലാൻ കഴിയാത്തതായിരുന്നു അയാളുടെ ദുഃഖം. ലോകത്തിനേയും തള്ളയേയും പെണ്ണായി കണ്ട് പക വീട്ടാൻ തുടങ്ങിയത് അന്നുമുതലാണ്.

കുഞ്ഞുമാക്കോട തല തുവർത്താൻ തുടങ്ങി. തൊലിയിലെ ഈർപ്പം വലിഞ്ഞപ്പോൾ ക്ഷീണം. കിടക്കവരെ കഷ്ടി നടന്നെത്തിയത് അച്ചമ്പിക്ക് ഓർമ്മയുണ്ട്. കുഞ്ഞുമാക്കോതയെ മറന്നേ പോയി.

ഉണരുമ്പോൾ ലോകത്തിന് കറുപ്പു കലർന്ന ചോപ്പുനിറമായിരുന്നു. സന്ധ്യാനേരത്തെ പുലർകാലമായാണ് അച്ചമ്പി കണ്ടത്. ചതഞ്ഞുപെയ്യുന്ന മഴയും നോക്കി മനംമടുപ്പോടെ ഇരിക്കുമ്പോൾ ലോകം ഇരുണ്ടു കറുത്തു. നേരം തിരിച്ചറിയാനാകുന്നില്ല. പഴയ ഏഴെട്ടു നാഴികമണികളുണ്ടെങ്കിലും എല്ലാം ചത്തുമലച്ചിരിക്കുകയാണ്. ശവങ്ങളുടെ കല്ലറയാണിവിടം. വികാരിയച്ചനെപ്പോലെ, കുഞ്ഞുമാക്കോതയേപ്പോലെ പുണ്യരൂപങ്ങളുടെ കാവൽക്കാരനാണ് താനുമെന്ന് അയാൾക്കു തോന്നി. ആത്മാക്കൾക്കു മോക്ഷം കൊടുക്കാനുള്ള വേലയെടുക്കുന്ന പാതിരിക്കും കുഞ്ഞുമാക്കോതയ്ക്കും ആരായിരിക്കും ബലിയർപ്പിക്കുക? ഇരുട്ടിലേക്കു നോക്കിയിരിക്കെ അയാൾ ആലോചിച്ചു.

നെടുവീർപ്പുപോലൊരു കാറ്റ് ആ ഗ്രാമത്തിലൂടെ കടന്നുപോയി. കുരിശുമണി മുഴങ്ങുകയാണ്. മേടയിൽ ഇരുട്ടുനോക്കിയിരിക്കുന്ന പുരോഹിതന്റെ ഏകാന്തമായ നെടുവീർപ്പു കാറ്റിലലിഞ്ഞ് ചുറ്റുപാടും പടരുകയാണ്. ചാരായഷാപ്പിന്റെ തിണ്ണയിൽ ആർക്കും വേണ്ടാത്തവനായി ഇരുട്ടിലേക്കു നോക്കി നിശ്വസിക്കുകയാണ് കുഞ്ഞുമാക്കോതയും. അവരുടെ ഉള്ളിൽ നിന്നും ഇറങ്ങിയ ഇരുട്ട് പുറത്തെ കറുപ്പിലേക്ക് അലിഞ്ഞു.

അവർ മൂവർക്കും വേണ്ടി പേടിയോടെ വികാരിയച്ചൻ ചൊല്ലി:

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ'.

ഈ അച്ചമ്പിയുടെ മക്കളുടെയും കൊച്ചുമക്കളുടെയും ജീവിതത്തിൽ കാപ്പിരിമുത്തപ്പൻ സൃഷ്ടിച്ച അത്ഭുതങ്ങളുടെയും അച്ചമ്പിയുടെ പ്രേതപൂജ ആ തറവാട്ടിലെ രണ്ടാം തലമുറയിൽ ചെകുത്താന് ജന്മം കൊടുത്തതിന്റെയും കഥകളാണ് 'ഇരുട്ടിൽ ഒരു പുണ്യാളൻ' എന്ന നോവലിൽ മാത്യൂസ് അവതരിപ്പിച്ചതെങ്കിൽ, അച്ചമ്പിയും മാക്കോതയും തമ്മിലുടലെടുത്ത ആത്മബന്ധത്തിന്റെയും ആ ബന്ധം കാലത്തിൽ മുന്നോട്ടും പിന്നോട്ടും നടത്തിയ ചരിത്രസഞ്ചാരങ്ങളുടെയും കഥകളാണ് 'അടിയാളപ്രേത'ത്തിന്റെ ഇതിവൃത്തം. അൽമേഡയും കാപ്പിരിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് മൂന്നു നൂറ്റാണ്ടിപ്പറത്തുണ്ടായ പുനർജന്മമായിരുന്നു, അച്ചമ്പിയും മാക്കോതയും തമ്മിലുണ്ടായത്. കൊളോണിയൽ വംശീയത, ദേശീയ ജാതീയതക്കു വഴിമാറിയപ്പോഴും മനുഷ്യന്റെ ധനാർത്തിക്കും ദൈവവിരുദ്ധതക്കും വഴിയൊന്നും മാറിയിട്ടില്ല. രക്തം രക്തത്തിനെതിരെ തിരിഞ്ഞപ്പോൾ സാത്താൻ ആത്മാക്കളെ വിലയ്ക്കെടുത്തു ഭരണം തുടങ്ങി.

പുണ്യാളനിലെ കേന്ദ്രപ്രമേയം, അച്ചമ്പിയുടെ മകൻ സേവ്യർ, തന്റെ മകനായ ഇമ്മാനുവലിന്റെ ജഡം പള്ളിസെമിത്തേരിയിൽനിന്നു മോഷ്ടിച്ച് ഒരു തുകൽപെട്ടിയിലാക്കി നാടുവിടുന്നതും അതെത്തുടർന്നുണ്ടായ ചില ദുർമരണങ്ങളുമായിരുന്നു. ഇമ്മാനുവൽ ചെകുത്താന്റെ വിത്തായിരുന്നു. അവന്റെ ജനനം തൊട്ടുതന്നെ നാട്ടിലും വീട്ടിലും ദുർലക്ഷണങ്ങൾ കണ്ടുതുടങ്ങി. പ്ലമേനയുടെയും അന്നംകുട്ടിയുടെയും പടുമരണങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി സംഭവിച്ചു. ഒടുവിൽ ഇമ്മാനുവൽ തന്നെയും. മരിച്ച ഇമ്മാനുവൽ ജീവിച്ചിരുന്ന ഇമ്മാനുവലിനെക്കാൾ കരുത്തനായിരുന്നതിനാൽ ഭ്രാന്തിന്റെയും ദുർമരണങ്ങളുടെയും പട്ടിക നീണ്ടു.

'അടിയാളപ്രേതം' മറ്റൊരു ഭൂമികയിലാണ് രൂപംകൊള്ളുന്നത്. മകന്റെ ജഡവുമായുള്ള സേവ്യറിന്റെ പലായനത്തിനിടെ സംഭവിക്കുന്ന ഒരു മരണത്തിന്റെയും കുഞ്ഞുമാക്കോതയുടെയും കുടുംബത്തിന്റെയും തിരോധാനത്തിന്റെയും കഥയറിഞ്ഞെത്തുന്ന സബ് ഇൻസ്‌പെക്ടർ ഉണ്ണിച്ചെക്കന്റെ കേസന്വേഷണവും അഴിക്കുംതോറും മുറുകുന്ന കുരുക്കുകൾപോലെ അത് സൃഷ്ടിക്കുന്ന ദുരൂഹതകളും സമാന്തരമായി ചുരുളഴിയുന്ന കുഞ്ഞുമാക്കോതയുടെ ബലിപുരാണവുമാണ് 'പ്രേത'ത്തിന്റെ സന്ദർഭം. കാപ്പിരിമുത്തപ്പനിൽ തുടങ്ങി ഉണ്ണിച്ചെക്കനിലെത്തുന്ന കറുത്ത മനുഷ്യരുടെ വംശഗാഥ കൂടിയാണത്. കറുപ്പൻ എന്ന പറയരുടെ ചരിത്രകാരൻ ഓർത്തെടുക്കുന്ന അടിമകളുടെ ഐതിഹ്യമാല.

അടിയാളപ്രേതത്തിന്റെ കഥാഘടന അഞ്ചു താവഴികളിലാണ് മുന്നേറുന്നത്. അൽമേഡയിൽ നിന്ന് സന്തമ്മാറുവിലേക്കും മകൻ അച്ചമ്പിയിലേക്കും അയാളുടെ കൂട്ടുകാരായ പൊലീസ് ഇൻപെക്ടർ കുഞ്ഞവറാച്ചനിലേക്കും ജന്മിയായ കുഞ്ഞിരാമമേനോനിലേക്കും അയാളുടെ അനുജൻ കുഞ്ഞുണ്ണിയിലേക്കും നീളുന്നതാണ് ഒന്ന്. കൊളോണിയൽ, ഫ്യൂഡൽ മാടമ്പിത്തരങ്ങളുടെ സകല ദുർമുഖങ്ങളും വെളിപ്പെടുത്തി ഇവർ ചരിത്രം തങ്ങളുടേതാക്കി മാറ്റി. പാപത്തിന്റെ ശമ്പളം മരണമാണെന്ന ദൈവകല്പന, നരകിച്ചുതീർക്കേണ്ടിവരുന്ന ജീവിതം തന്നെയാണെന്നു തിരുത്തി, നാനാ രീതികളിൽ ഇവർ അനുഭവിച്ചു ചത്തു. ചരിത്രം, വംശാധിപത്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ആൺകോയ്മകളുടെയും ഉടമ്പടിപ്പുസ്തകമാണെന്ന് അടിവരയിട്ടു തെളിയിക്കുന്നു, ഈ കഥാപാത്രങ്ങൾ. കുടിയേറ്റങ്ങൾ, അതെവിടെയായാലും അടിമകളുടെ ചോരകൊണ്ടാണ് മണ്ണുകുഴയ്ക്കുന്നതെന്ന് വിശദീകരിക്കുകയാണ് പി.എഫ്. മാത്യൂസ്.

കാപ്പിരിയിൽ നിന്ന് കുഞ്ഞുമാക്കോതയിലേക്കും കറുപ്പനിലേക്കും ഉണ്ണിച്ചെക്കനിലേക്കും നീളുന്ന അടിമകളുടെ അധോചരിത്രത്തിന്റേതാണ് രണ്ടാമത്തെ താവഴി. കുഞ്ഞുമാക്കോത ആദ്യം പറയരുടെ ആത്മീയ പുരോഹിതനായിരുന്നു. പിന്നീടാണയാൾ അച്ചമ്പിയുടെ ദുർമന്ത്രവാദിയായി മാറുന്നതും കാപ്പിരിപൂജയിലൂടെ നിധിവേട്ടക്കിറങ്ങുന്നതും. അൽമേഡ കാപ്പിരിയെ കൊന്നതിനു സമാനമായി അച്ചമ്പി മാക്കോതയെ കൊന്നു. അയാളുടെ തലയില്ലാത്ത അസ്ഥികൂടം മാന്തിയെടുത്താണ് ഉണ്ണിച്ചെക്കൻ 'അടിയാളപ്രേത'ത്തിന്റെ ആഖ്യാതാവായി മാറുന്നത്. ഉണ്ണിച്ചെക്കൻ തന്നെയും നിഗൂഢമായൊരു വ്യക്തിത്വത്തിനുടമയാണ്. മാക്കോതയുടെ കൊല്ലപ്പെട്ട മകന്റെ പുനർജന്മമാണയാൾ. പൊലീസ് സേനയിൽ ഇങ്ങനെയൊരുദ്യോഗസ്ഥനില്ല എന്ന് സിഐ. ബഞ്ചമിനും എഎസ്ഐ. ഒറ്റക്കൊമ്പനും മനസിലാക്കുന്നത് സേവ്യറിന്റെയും കുഞ്ഞുമാക്കോതയുടെയും മറ്റും കേസുകൾക്ക് വിസ്മയകരമാംവിധം തുമ്പുകളുണ്ടാക്കി അയാൾ തിരോധാനം ചെയ്തതിനു ശേഷം മാത്രമാണ്. അച്ചമ്പി കുഞ്ഞുമാക്കോതയെ കൊന്ന രാത്രിയിൽതന്നെ, മാക്കോതയുടെ ഭാര്യയെയും മക്കളെയും കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയത് കുഞ്ഞവറാച്ചനും കുഞ്ഞുരാമമേനോനും കുഞ്ഞുണ്ണിയും കൂടിയാണെന്ന് ഉണ്ണിച്ചെക്കൻ തെളിയിക്കുന്നു. ആത്മാക്കളുടെ കുറ്റാന്വേഷകനാണയാൾ. ഇരുട്ടിൽ നിന്നെത്തുന്ന മറ്റൊരു പുണ്യാളൻ. വന്നതുപോലെ തന്നെ അയാൾ തന്റെ 500 സിസി ബുള്ളറ്റിൽ കയറി മാഞ്ഞുപോകുന്നു. കറുപ്പനാണ് 'അടിയാളപ്രേത'ത്തിലെ മറ്റൊരു ആഖ്യാനകർതൃത്വം. കൊച്ചിയിലെ പറയരുടെ ചരിത്രകാരനാണയാൾ. നവോത്ഥാനാധുനികത രൂപം കൊടുത്ത കീഴാളസ്വത്വനിർമ്മിതിയുടെ ജൈവബിംബം. മിത്തുകളെയും ചരിത്രത്തെയും കൂട്ടിയിണക്കുന്ന സംസ്‌കൃതിയുടെ കഥാകാരൻ. ജീവിതത്തിലുടനീളവും മരണമടുത്ത ദിനങ്ങളിലും കറുപ്പൻ തന്റെ ഓർമയിലും കഥകളിലും സ്വപ്നങ്ങളിലും ഒരുപോലെ വാർത്തെടുക്കുന്നത് അടിയാളരുടെ സഹനഗാഥകളാണ്. 'യുദ്ധം' എന്ന അധ്യായം തന്നെ കൊച്ചിയുടെ ജാതിപുരാണത്തെക്കുറിച്ച് കറുപ്പൻ കാണുന്ന പേക്കിനാവുകളാണ്.

'രാത്രി ഉണ്ണിച്ചെക്കനെ കാണാൻ, തീരദേശത്തെ പുസ്തകം വായിക്കാൻ പഠിപ്പിച്ച കറുപ്പൻ വന്നു. കൊച്ചിയെ മെതിച്ചും മെരുക്കിയും കടന്നുപോയ മൂന്നു സാമ്രാജ്യങ്ങളുടെ കഥകൾ ആ ലോഡ്ജുമുറിയിൽ തളം കെട്ടി. പിന്നിട്ട നൂറ്റാണ്ടുകളിലൂടെ കറുപ്പന്റെ കൈ പിടിച്ച് ഉണ്ണിച്ചെക്കൻ നടന്നു. മൂന്നു പെഗ് ഓസിയാറിൽ പുസ്തകങ്ങളിലെ ചരിത്രം അവസാനിച്ചിരുന്നു. ഇനിയുള്ളതു കഥകളാണ്. ആയിരത്തി അറുനൂറ്റി അറുപത്തിമൂന്ന് ജനുവരി ഏഴിന് സാന്ത്യാഗോ അൽമേഡ എന്ന പോർച്ചുഗീസു പറങ്കി തന്റെ അടിമയായ കാപ്പിരിയെ കൊന്നു നിലവറയിൽ തള്ളിയതും അയാളുടെ ആത്മാവിനെ തന്റെ സമ്പത്തിനു കാവലാക്കി മാറ്റിയതും പിന്നെ മദാമ്മയേയും മക്കളേയും കൊണ്ട് കപ്പലു കേറിയതും. ആ നിമിഷം തന്റെ പ്രഭാത സ്വപ്നത്തിലെ പൊരുളിലേക്ക് അയാൾ ഉണർന്നു. ഉണ്ണിച്ചെക്കന് പഴയ കഥകൾ ഇനിയും കേൾക്കേണ്ടതുണ്ടായിരുന്നതിനാൽ കറുപ്പൻ തുടർന്നു. കാലങ്ങളൊരുപാടു കടന്നുപോയി ആയിരത്തിതൊള്ളായിരത്തി അൻപതു കാലത്ത് പറങ്കികളുടെ കോളനീലെ പഴയ അൽമേഡ സായുവിന്റെ നിലംപറ്റിയ കെട്ടിടത്തിന്റെ തറ പൊളിച്ചപ്പോൾ അസ്ഥികൂടം കിട്ടിയതും അച്ചമ്പി എന്നു പേരുള്ള കാശുകാരന്റെ നസ്രാണി അവിടെ തറവാടു വീടു കെട്ടിയ കഥയും പറഞ്ഞു. അച്ചമ്പീടെ കഥയിലാണ് കുഞ്ഞുമാക്കോത ജീവിക്കുന്നത്.

ഷാപ്പിലിരുന്നു കള്ളുകുടിക്കുമ്പോഴാണ് അച്ചമ്പിമാപ്ലയ്ക്ക് പുതിയ ആശയങ്ങളുണ്ടാകുന്നത്. കുഞ്ഞുമാക്കോത കൂടെയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. രണ്ടു കുപ്പിയാണ് അവരുടെ കണക്ക്. അതു വേറുകൂറില്ലാതെ പപ്പാതിയായിട്ടങ്ങു കുടിച്ചു പാട്ടും പാടി പോകുകയും ചെയ്യും. ഇത്തവണ കുപ്പി മൂന്നു വന്നുപോയിട്ടും അച്ചമ്പിമാപ്ല ഇരുന്നേടത്ത് നിന്നനങ്ങിയില്ല. കുഞ്ഞുമാക്കോത പുറത്തേക്കിറങ്ങുമ്പോ പാടാറുള്ള പാട്ട് അകത്തിരുന്നുതന്നെ തുടങ്ങുകയും ചെയ്തു. പാട്ട് അതിന്റെ പതിഞ്ഞ തുടക്കത്തിൽ നിന്നു കുന്നുകയറാൻ തുടങ്ങിയപ്പോൾ അച്ചമ്പി കൈ ഉയർത്തി നിർത്താൻ ഉത്തരവിറക്കി. ആ ചിഹ്നം കണ്ടപാടെ പാട്ടു നിന്നു. കാലങ്ങളായിട്ട് സേവിച്ചിട്ടും നിധി വിട്ടുതരാത്ത കാപ്പിരിമുത്തപ്പനോടുള്ള കലിപ്പിലായിരുന്നു അച്ചമ്പി. കുഞ്ഞുമാക്കോതയ്ക്കു പേരിയായി. കള്ളും ചുരുട്ടും കറിയും കൊടുത്തു കാപ്പിരിയെ സേവിച്ചു കാത്തിരിക്കാൻ മാത്രമാണ് ഭക്തന്റെ വിധി. നിധി വിട്ടുതരുന്നത് മുത്തപ്പന് ബോധിക്കുമ്പോൾ മാത്രമാണ്. അതിനുവേണ്ടി തിരക്കുപിടിച്ചാൽ ചിലപ്പോൾ തിരിച്ചടി കിട്ടും.

അച്ചമ്പി ഷാപ്പിൽ നിന്ന് കുഞ്ഞുമാക്കോതയെ പിടിച്ചിറക്കിക്കൊണ്ടു പോകുന്നത് കറുപ്പനിലൂടെ ഉണ്ണിച്ചെക്കൻ കേട്ടു.

പറഞ്ഞ കഥകൾ തന്നെ വീണ്ടും പറയുന്നതിനെക്കുറിച്ചാണ് ഉണ്ണിച്ചെക്കൻ ആലോചിച്ചത്. പറഞ്ഞ കഥകളിൽ പറയാതെ വിട്ടതെത്രയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? പറയാതെ വിട്ട കഥകളുടെ ഇടുങ്ങിയ മൂലകളിലെ ഇരുട്ടിലായിരുന്നു അവയുടെ മർമ്മം. പുതിയ കഥകളുടെ പിന്നാലെ പോകുമ്പോൾ അതൊക്കെ അറിയാതെയും പോകും. കഥ പറഞ്ഞും കള്ളുകുടിച്ചും പാതിരാവായപ്പോൾ കറുപ്പൻ വീട്ടിലേക്കു പോയി. നാളെ രാത്രി വന്നോളാമെന്ന് ഉറപ്പു പറഞ്ഞിട്ടാണ് പോയത്. രാവിലെ സിഐ. ബെഞ്ചമിനോട് ചരിത്രം കുറച്ചു പറയേണ്ടിവന്നു. മണ്ണടിഞ്ഞവരുടെ കഥകൾ കേട്ടതുകൊണ്ട എന്തു ഗുണമെന്നാണ് അയാളും ചോദിച്ചത്'.

അന്നംകുട്ടിത്താത്തി, ചീരു, കോത, കാർമലി തുടങ്ങിയ സ്ത്രീകളുടേതാണ് മൂന്നാം താവഴി. പരമദുഷ്ടന്മാരും ദുർമൂർത്തികളും ദൈവശത്രുക്കളുമായ പുരുഷന്മാരെയോർത്ത് കണ്ണീരൊഴുക്കി ജീവിതം കഴിഞ്ഞുപോയവർ. അസാധാരണമായ ആത്മബോധത്തോടെ സ്വന്തം കാമനകളെ മേയാൻ വിടുമ്പോഴും തങ്ങളുടെ ആണുങ്ങളെ മനുഷ്യരാക്കാൻ കഴിയാത്തതോർത്ത് താത്തിയും ചീരുവും കാർമലിയും പരസ്പരം കരഞ്ഞു കാത്തു. പിശാചുക്കളും പുരുഷന്മാരും അവരെ വേട്ടയാടിത്തീർക്കുകയും ചെയ്തു.

അങ്കമാലിക്കാരൻ മന്ത്രവാദി വള്ളോൻ, വില്യമച്ചൻ, കുഞ്ഞിട്ടി, ബാവക്കുട്ടിസ്രാങ്ക്, സേവ്യർ എന്നിങ്ങനെ പ്രജ്ഞക്കും പേക്കുമിടയിൽ ഭ്രാന്തിനും പലായനത്തിനുമിടയിൽ ചരിത്രങ്ങളും മിത്തുകളും ഭൂതവും വർത്തമാനവും കൂട്ടിയിണക്കുന്നവരുടേതാണ് നാലാം താവഴി. മൂകമായ ചരിത്രദൃക്‌സാക്ഷിത്വമാണ് ഇവരുടെ നിയോഗം. കുഞ്ഞുമാക്കോത ഈ ചരിത്രത്തിന്റെ നായകനും അച്ചമ്പി വില്ലനുമാകുമ്പോൾ കറുപ്പൻ ഈ ചരിത്രത്തിന്റെ കഥാകാരനാകുന്നു. ഉണ്ണിച്ചെക്കനാകട്ടെ ഈ ചരിത്രത്തിനു കൈവരുന്ന നോവൽരൂപത്തിന്റെ ആഖ്യാതാവായും മാറുന്നു. ഇവർ നാലാളുമാണ് അടിയാളപ്രേതത്തിലെ ചരിത്രപുരുഷന്മാർ. യാഥാർഥ്യത്തിനും ഭാവനയ്ക്കുമിടയിൽ ഒരുപോലെ തെന്നിമാറുന്നവർ. ചരിത്രത്തിന്റെയെന്നപോലെ അസ്തിത്വത്തിന്റെയും പര്യവേക്ഷകർ.

'പണ്ട് സായിപ്പു നമ്മള അടിമകളാക്കിയപ്പ നമ്മളവരോട് ആവശ്യപ്പെട്ടതെന്താണെന്ന് അറിയ്യോ.... നിങ്ങ ഞങ്ങള അടക്കി ഭരിച്ചോ. പക്ഷേങ്കില് ഞങ്ങട മതത്തേയും ജാതിയേയും ദൈവങ്ങളേയും പാരമ്പര്യത്തേയും തൊട്ടുപോകരുതെന്നാണ്... കാരണമെന്താണെന്നറിയോ. അതു മൊത്തം നാറിയ ജാതിവ്യവസ്ഥയിൽ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നില്ലേ... എന്നാലല്ലേ മേലാളന്റേം മുന്തിയ ജാതിക്കാര്‌ടേയും തീട്ടം വാരാനും അടിയാളപ്പണി ചെയ്യാനും ആളെ കിട്ടൂ.... സായ്‌പ്പന്മാരിക്കും അതു ബോധിച്ചു.... അങ്ങനെ ആ പാരമ്പര്യത്തേല് അവര് തൊട്ടില്ല.... യുക്തീം വേണ്ട ശാസ്‌ത്രോം വേണ്ട, ഭാവന മതി.... ജാതി പ്രമാണമാക്കിയ പുരാണം മതി. അറിവ് താഴേക്ക് ഒഴുകാനേ പാടില്ല. അതായിരുന്നു ഏർപ്പാട്. അതോണ്ട് ഉണ്ണിച്ചെക്കൻ സാറേ ഇതു നിർത്ത്... നിങ്ങളീ ചീളുകേസു തെളീക്കാനായിട്ട് മിത്തുകളേം പുരാണങ്ങളേക്കെ കൂട്ടുപിടിക്കണതന്നെ ശരിയല്ലന്നാ എന്റ ഒരിത്'.

 

'മിത്തുകൾ നുണയാണെന്നാണോ പറയുന്നത്? പണ്ട് ജീവിച്ച മനുഷ്യന്റെ ജീവിതം തന്നേണത്. ഇച്ചിരി അലങ്കാരത്തില് പറയണൂന്നു മാത്രം. ഇതൊക്കെ ഇല്ലാണ്ടായാൽ പിന്നെ തീർന്നില്ലേ ജീവിതം..... നമ്മട ജീവിതത്തിന്റ പാതീം ഭാവനേല്ലേ കറുപ്പൻ മാഷേ.... കഥയില്ലേൽ പിന്നെ മനുഷ്യനുണ്ടോ....?'

കറുപ്പൻ പിണങ്ങി ഇറങ്ങിപ്പോയി. കറുപ്പന്റെ യുക്തിപ്രസരമേറ്റ് ക്ഷീണിതരായ ബാവക്കുട്ടി സ്രാങ്കും ഉണ്ണിച്ചെക്കനും ശേഷിച്ച കുപ്പികൾ ഉരിയാട്ടമില്ലാതെ കാലിയാക്കി. രാത്രി ഉറക്കത്തിനിടയിൽ ഉണ്ണിച്ചെക്കന്റെ മുറിയിലേക്ക് അന്നംകുട്ടിത്താത്തി സംസാരിച്ചുകൊണ്ട് കയറിവന്നു. അവർ അച്ചമ്പിയുടെ വീടിന്റെ അടുക്കളയിലാണെന്നതുപോലെ പെരുമാറിക്കൊണ്ടേയിരുന്നു.

'സേവീനോട് പലവട്ടം കാലുപിടിച്ച് താണുവീണപേക്ഷിച്ചതാണ് എന്നട്ടും അവൻ കേട്ടില്ല... സെമിനാരീന്ന് വായുവലിച്ചു കെടക്കണ അപ്പന കാണാൻ വന്ന നേരത്ത് അവനാ കാർമ്മലീന കെട്ടി. അവടേണ് കൊഴപ്പമെല്ലാമൊണ്ടായത്.... പിറ്റേക്കൊല്ലം കാർമ്മലി ആ ചൈത്താനെ പെറ്റ്...'.

'അങ്ങനെയൊന്നും പറയാതെ അന്നംകുട്ടിത്താത്തി, ആ കുഞ്ഞ് നിങ്ങട പേരക്കുട്ടിയല്ലേ?'

'പേരക്ടാവ് പിശാശായിരുന്നു.... അവന്റ തലേല് മാമോദീസാ വെള്ളം വീണട്ടില്ല.... ആ ദെവസോണ് അവൻ പ്ലമേനടേം പിന്ന എന്റേം പ്രാണനെടുത്തത്.... എന്നട്ട് അവന് വല്ല ഈടുമൊണ്ടായാ... പള്ളീ വെച്ചു തന്നെ പണി തീർന്നില്ലേ'.

അടുത്തനിമിഷം തലയിൽ ഭാരമേറിയൊരു വസ്തു വന്നു പതിച്ചതുപോലെ അന്നംകുട്ടിത്താത്തി ഉരുണ്ടു പിടഞ്ഞു താഴേക്കു വീണ് ഇല്ലന്നായി.

കാഴ്ചകളാവസാനിച്ചിട്ടും അതിക്രൂരമായ ശിക്ഷപോലെ ഉറക്കമില്ലാതെ ഉണ്ണിച്ചെക്കൻ വലഞ്ഞു. രാത്രിയുടെ കടുംകറുപ്പിനുള്ളിലൂടെ കാലപ്രവാഹത്തിന്റെ സൂക്ഷ്മമായ അടരുകൾ ചവിട്ടിപ്പിന്നിലാക്കി അയാൾ അന്നംകുട്ടിത്താത്തിയുടെ പിന്നാലെ നടന്നു. കറുത്ത തോടുകൾ പൊട്ടിത്തുറന്നപ്പോൾ അതിനുള്ളിൽ മറഞ്ഞിരുന്ന നിഗൂഢമായ പ്രപഞ്ചങ്ങൾ വെളിപ്പെടാൻ തുടങ്ങി. അതിന്റെ ഏതോ ഒരു സന്ധിയിൽ കുഞ്ഞുമാക്കോതയുടെ തല തെറിച്ചു മണ്ണിൽ പതിക്കുന്നതും തലയറ്റ ഉടലേറെ ദൂരം ഓടി മണ്ണിലേക്കമരുന്നതും കണ്ടു. ബാധയേറ്റതുപോലെ അതാവർത്തിക്കാൻ തുടങ്ങിയപ്പോൾ അയാൾ പിന്നേയും ഉറക്കത്തിൽ നിന്നുണരാനായി കഠിനമായ പരിശ്രമം തന്നെ നടത്തി. ഇനിയൊരിക്കലും ഉണരാനാകില്ലെന്ന ഭീതിയോടെ കിതയ്ക്കുകയും വിയർക്കുകയും സ്വരമില്ലാത്ത തൊണ്ടകൊണ്ട് അലറുകയുമൊക്കെ ചെയ്യുമ്പോൾ അയാളുടെ മുറി വാതിൽ ആരോ ഇടിച്ചു പൊളിക്കുന്ന സ്വരം വളരെ അകലെ നിന്നെന്നതുപോലെ കേട്ടു. കാറ്റിലാടുന്ന ജാഗരത്തിന്റെ പടുതകൾ കടന്ന് അയാൾ കൈകൾ കുത്തി പതുക്കെ ആയാസപ്പെട്ട് തളർവാതരോഗിയുടെ അവസാനത്തെ ശ്രമം പോലെ എണീറ്റു. വാതിൽ തുറന്നു. പുറത്ത് ബാവക്കുട്ടി സ്രാങ്ക് നിൽക്കുന്നുണ്ടായിരുന്നു. പിന്നിൽ നിഴൽ പോലുമല്ലാതെ മറ്റൊരാൾ. കുഞ്ഞിട്ടി.

ഒന്നിനു പിറകെ ഒന്നായി മൂന്നു കട്ടൻ ചായ കുടിച്ചപ്പോൾ അയാൾക്ക് ചുറ്റുപാടുകൾ തിരിച്ചറിയാവുന്ന നിലയിലായി. പതുക്കെ അയാൾ പൊലീസുമായി.

'സെമിത്തേരിയിൽ കിടന്നുറങ്ങിയ രാത്രി കുഞ്ഞിട്ടി എന്താണ് കണ്ടത്...'.

'പാണ്ട്യാലയ്ക്കലെ കൊച്ചിന്റ ചവം കട്ടോണ്ടു പോയി... അതപകടോണ്. നാടു മുടിഞ്ഞു പണ്ടാറടങ്ങും'.

'ആര്.... ആരാണു കുട്ടിയുടെ ശവം മാന്തിക്കൊണ്ടു പോയത്?'.

പേടിയോടെ കുഞ്ഞിട്ടി തലയാട്ടി. അയാൾ ചുറ്റും നോക്കി. വയസ്സൻ നായയുടെ ചലനങ്ങളോടെ നാൽക്കാലിൽ നടന്നു മുറിക്കു പുറത്തിറങ്ങി. എല്ലായിടവും മണത്തു. ദിവസങ്ങൾക്കു മുമ്പ് അപരിചിതൻ വന്നു താമസിച്ച മുറിയുടെ മുന്നിലെത്തിയതും പെട്ടെന്ന് വാവിട്ട് കരഞ്ഞുകൊണ്ട് കുഞ്ഞിട്ടി പുറത്തേക്കിറങ്ങി ഓടി. പേടികൊണ്ട് വിറങ്ങലിച്ചിരുന്നു ആ മുഖം. ബാവക്കുട്ടി സ്രാങ്കും ഉണ്ണിച്ചെക്കനും പിന്നാലെ പാഞ്ഞു. അവരു നോക്കിനിൽക്കെ ഗുദാമിൽ നിന്ന് പിന്നോട്ടെടുത്ത ചെറു ലോറിയിടിച്ച് കുഞ്ഞിട്ടി വീണു. അയാൾക്ക് അനക്കമുണ്ടായിരുന്നില്ല.

ഒന്നരമണിക്കൂർ കഴിഞ്ഞ് സർക്കാരാശുപത്രിയിലെ പൊതു വാർഡിൽ വെച്ച് കണ്ണുതുറന്ന കുഞ്ഞിട്ടി ബാവക്കുട്ടിയേയും ഉണ്ണിച്ചെക്കനേയും പകപ്പോടെ നോക്കി. ഉണ്ണിച്ചെക്കനെ കണ്ടതും അയാൾ പേടിച്ചു കരയാൻ തുടങ്ങി. സ്വരം കേട്ട് വന്ന ഡോക്ടർ ഇരുവരേയും നിർബന്ധിച്ച് പറഞ്ഞുവിട്ടു. പിറ്റേന്നു രാവിലെ വന്നപ്പോൾ അവർ പേടിച്ചതുപോലെ കട്ടിലിൽ കുഞ്ഞിട്ടിയുണ്ടായിരുന്നില്ല. പഴയപടി അങ്ങനെയൊരാൾ ജനിച്ചിട്ടേയില്ല എന്ന മട്ടിൽ അയാൾ മാഞ്ഞുപോയി.

'അതാണ് കുഞ്ഞിട്ടി'. ബാവക്കുട്ടി സ്രാങ്ക് പറഞ്ഞു. 'പക്ഷേങ്കില് എനിക്കിപ്പഴൊരു സംശയമെണ്ട് ഉണ്ണിച്ചെക്കൻ സാറിന കണ്ടപ്പ അയാളെന്തിനാണ് പേടിച്ചു കരഞ്ഞത്?'.

അഞ്ചാം താവഴി 'അടിയാളപ്രേത'ത്തിന്റെ കുറ്റാന്വേഷണപാഠത്തിന്റേതാണ്. സിഐ. ബഞ്ചമിനും എഎസ്ഐ. ഒറ്റക്കൊമ്പനുമാണ് ഈ പാഠത്തിന്റെ സ്രഷ്ടാക്കളെങ്കിലും ഉണ്ണിച്ചെക്കൻ സൃഷ്ടിക്കുന്ന അധിപാഠമാണ് ഈ താവഴിയെ ആഖ്യാനത്തിന്റെ നട്ടെല്ലാക്കി മാറ്റുന്നത്. ഉണ്ണിച്ചെക്കൻ തുറന്നിട്ട വാതിലുകളിലും വരഞ്ഞിട്ട തെളിവുകളിലും കൂടി കയറിയിറങ്ങുകയേ ബഞ്ചമിനു വേണ്ടിവന്നുള്ളു.

ഒറ്റനോവലായോ പല കഥകളായോ വായിക്കാം 'അടിയാളപ്രേത'ത്തെ. 'പുണ്യാള'ന്റെ തുടർച്ചയല്ല, പൂരിപ്പിക്കലാണ് 'പ്രേതം'. ഒരു ഭൂതതന്തുവിൽ നിന്നും പെരുക്കിയെടുക്കുന്ന കഥനത്തിന്റെ ചാക്രിക ഘടനയാണ് ഇതിനുള്ളത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും; സ്ഥിരബുദ്ധിയുള്ളവരും ഭ്രാന്തരും; ഉടമകളും അടിമകളുമായ മനുഷ്യരുടെ മിത്തിക്കൽചരിത്രമാകുന്നു 'അടിയാളപ്രേതം'. അടിമത്തത്തിന്റെ വംശപുരാണങ്ങൾ. ജാതിവെറിയുടെ കൊലനിലങ്ങൾ. കീഴാളരുടെ കുരുതിക്കളങ്ങൾ. നരബലിയുടെ ചോരപ്പാടുകൾ. മിത്തുകളുടെ ചാവുനിലങ്ങൾ. ദുർമന്ത്രവാദത്തിന്റെ കിരാതങ്ങൾ. നിധിവേട്ടയുടെ പാതിരാസേവകൾ. കഥകളുടെ പാതാളക്കുളങ്ങൾ. ഫ്യൂഡലിസത്തിന്റെ നരകാർഥങ്ങൾ... ചരിത്രം, അധികാരത്തുടർച്ചകളുടെയും അടിമച്ചങ്ങലകളുടെയും മരമണിമുഴക്കമാണെന്നു തെളിയിക്കുന്നു, 'അടിയാളപ്രേതം'.

വിദേശികളും സ്വദേശികളുമായ ഭരണകൂടവർഗങ്ങൾ അനീതികൾ തിരപോലെ പൊക്കി മുക്കിക്കളഞ്ഞ കൊച്ചിയിലെ കീഴാള മനുഷ്യരുടെ നിശ്വാസചരിതങ്ങളാണ് 'അടിയാളപ്രേത'മെന്നു തിരിച്ചറിയുന്ന ഗംഭീരമായൊരു പഠനം എസ്. ഹരീഷ് ഈ നോവലിന് ആമുഖമായി എഴുതിയിട്ടുണ്ട്. മാത്യൂസിന്റെ നോവലിനെ ജാതികേരളത്തിന്റെ പ്രേതപുരാണമാക്കി മാറ്റുന്നു, ഹരീഷ്. നവോത്ഥാനത്തെ ശീർഷാസനത്തിൽ നിർത്തുന്ന മലയാളിയുടെ ബൗദ്ധിക കാപട്യത്തിന്റെ കറുത്ത കാവ്യമായി ഈ നോവലിനെ കണ്ട് ഹരീഷ് എഴുതുന്നു:

'കേരളത്തിലുണ്ടായതായി പറയുന്ന നവോത്ഥാനം പാശ്ചാത്യ അധിനിവേശത്തിന്റേയും മിഷനറി പ്രവർത്തനങ്ങളുടേയും ഫലമാണ്. എൽ.എം. എസുകാരും പോർച്ചുഗീസുകാരും തീരദേശത്ത് നടത്തിയ വ്യാപക മതപരിവർത്തനങ്ങളാണ് ഇന്നാട്ടിലെ അധഃകൃതരെ ഉണർത്തിയത്. എന്നാൽ അതിനിടയാക്കിയവരുടെ നൈതികതയെ ഈ നോവൽ ചോദ്യം ചെയ്യുന്നു. സായിപ്പിന്റെ അടിമയായ കാപ്പിരിയും ബ്രാഹ്മണ്യത്തിന്റെ അടിമയായ പറയനും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. ഈ കഥയിലെ അദൃശ്യസാന്നിദ്ധ്യമെന്ന് പറയാവുന്ന കാപ്പിരി അവസാനം പ്രത്യക്ഷപ്പെടുന്നത് പറയന്റെ ഒടിരൂപമായ വെള്ളക്കാളയോടൊപ്പമാണെന്നത് ശ്രദ്ധിക്കാം. പാശ്ചാത്യർ കൊണ്ടുവന്ന ആധുനികത അല്ലെങ്കിൽ നവോത്ഥാനം ജാതിയെ അല്ലെങ്കിൽ അടിമത്തത്തെ അല്പം അദൃശ്യമാക്കിയെന്നേയുള്ളൂ. തോളിൽ കൈയിട്ടും ഭക്ഷണം കഴിച്ചും അതിപ്പോഴും നമ്മളോടൊപ്പമുണ്ട്.

കാപ്പിരി എന്ന കാപ്പിരി മുത്തപ്പൻ കൊച്ചിയിലെ പിന്നാക്കക്കാരുടെ ദൈവമായത് വെറുതെയല്ല. ശ്രീനാരായണ ഗുരു എടുത്തുകളഞ്ഞ പ്രാകൃത ദൈവങ്ങളുടെ അതേ പൂജാക്രമമാണ് കാപ്പിരി ദൈവത്തിനും. കള്ളും ഇറച്ചിയുമാണ് നിവേദ്യം. ദൈവങ്ങളുടെ ബ്രാഹ്മണീകരണമാണ് ഇന്നാട്ടിൽ ജാതിയെ കൂടുതൽ ആഴത്തിലാക്കിയത്. ശുദ്ധാശുദ്ധസങ്കല്പവും ശ്രേണീകൃതമായ അസന്തുലിതാവസ്ഥയും ഭക്ഷണത്തിലൂടെയാണ് ഉറപ്പിച്ചതും. കാപ്പിരിക്ക് ഇന്നാട്ടിലെ അടിയാള ദൈവമായ മുത്തപ്പന്റെ പേര് വന്നതും അതേ പൂജാദ്രവ്യങ്ങൾ വന്നതും യാദൃച്ഛികമല്ല. ബ്രാഹ്മണദൈവങ്ങളെപ്പോലെ തെളിച്ചമുള്ള പെരുവഴിയേയല്ല, ഇരുട്ട് പറ്റിയ ഓരങ്ങളിലൂടെയാണ് ചാത്തന്റേയും മാടന്റേയും മുത്തപ്പന്റേയും കാപ്പിരിയുടേയും നടപ്പ്. അവരെ ആരാധിക്കുന്നവരെപ്പോലെ അവരും അധഃകൃതത്ത്വം പേറുന്നവരാണ്. പാശ്ചാത്യ ക്രൈസ്തവികതയും ബ്രാഹ്മണ്യവും ഒന്നുതന്നെയാണെന്ന് ഈ നോവൽ പലവട്ടം ഉറപ്പിക്കുന്നുണ്ട്. കറുപ്പൻ അവസാനം കാണുന്ന അന്തിമയുദ്ധത്തിൽ വെള്ളക്കാർക്കൊപ്പം നില്ക്കുന്ന കോണാനുടുത്ത നായരെ കാണാം. മറ്റൊരു നായർ മതംമാറി നെറ്റിയിൽ അന്തോണിയോ ഡി. ചെയിലി എന്ന പേരൊട്ടിച്ചിരിക്കുന്നു'.

യാഥാർഥ്യങ്ങളെയും യഥാതഥത്വത്തെയും മറികടക്കുന്നതിൽ പ്രകടമാകുന്ന ഭാവസങ്കേതങ്ങളാണ് അടിയാളപ്രേതത്തിന്റെ മൗലികമായ നോവൽകലയായി വികസിക്കുന്നത്. ചരിത്രത്തെ മിത്തുകൾ കൊണ്ടും ശരീരത്തെ കാമനകൾ കൊണ്ടും ജീവിതത്തെ കഥകൾ കൊണ്ടും പൂർത്തീകരിക്കുകയോ പകരംവയ്ക്കുകയോ ചെയ്യുകയാണ് മാത്യൂസ്. ഇതിനായി മൂന്നു ഭാവസങ്കേതങ്ങളാണ് 'പ്രേതം' ഇടതടവില്ലാതെ സ്വീകരിക്കുന്നത്. ഇരുട്ട്, ഭ്രാന്ത്, മരണം എന്നിവയെ. അതീതാനുഭൂതികളുടെ നിർമ്മിതിക്കായി നോവൽ മാറിമാറി പുണരുന്ന ഈ രൂപകങ്ങൾ യഥാക്രമം അടിമത്തം, ജാതി, കൊളോണിയലിസം എന്നീ ചരിത്രാനുഭവങ്ങളുമായി ചേർന്നു സൃഷ്ടിക്കുന്ന ഭാവസംയുക്തങ്ങൾ മാത്യൂസിന്റെ ഭാവനയെ ചിന്താപരവും രാഷ്ട്രീയബദ്ധവുമായ ജീവിതസന്ദർഭങ്ങളുടെ ഒരു ഗൂഢപ്രബന്ധമാക്കി മാറ്റുന്നു. അതിലൂടെ, ദൈവകേന്ദ്രിതവും ആണധികാരപരവുമായ മത-ജാതി രാഷ്ട്രീയമൂല്യങ്ങളെയും വ്യവസ്ഥകളെയും സ്ഥാപനങ്ങളെയും വിചാരണ ചെയ്യുന്ന കീഴാളപ്രതിരോധത്തിന്റെ ഭാവനാഭൂപടം പശ്ചിമകൊച്ചിയുടെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിൽ നെയ്തുചേർക്കുകയാണ് 'അടിയാളപ്രേതം'.

നോവലിൽനിന്ന്:-

'നാടുനീളെ അലഞ്ഞുതിരിഞ്ഞും ജാതിക്കാർക്ക് ക്രിയകൾ ചെയ്തും തോന്നിയപാട് തിന്നും കുടിച്ചും കണ്ടിടത്തൊക്കെ കിടന്നും കാലത്തെ ചവിട്ടിപ്പിന്നിലാക്കുക മാത്രമാണ് കുഞ്ഞുമാക്കോതയ്ക്ക് ജീവിതം. അന്തിക്കള്ളു മോന്താൻ അയാളുടെ ജാതിക്കാര് ഷാപ്പിനു മുമ്പിൽ തലയും കുമ്പിട്ട് കുന്തിച്ചിരുന്നപ്പോൾ കുഞ്ഞുമാക്കോത മാത്രം അവരുടെ മുന്നിലൂടെ നെഞ്ചും വിരിച്ച് അച്ചമ്പിയോടൊപ്പം നടന്നുപോയി തൊട്ടുതൊട്ടിരുന്നു. മാക്കോതയ്ക്ക് എന്തോ കാര്യമായ ഗതികേടു വരാനിരിക്കുന്നുണ്ടെന്ന തോന്നൽ അവർക്കെല്ലാമുണ്ടായിരുന്നു. ചീര മാത്രമാണങ്ങനെ ചിന്തിക്കാതിരുന്ന ഒരേയൊരു ജാതിക്കാരി. അച്ചമ്പിയേപ്പോലൊരു രക്ഷകനില്ലാഞ്ഞിട്ടുപോലും അവൾ നട്ടെല്ലു നിവർത്തിയാണ് നടന്നിരുന്നത്. അവളോടു മുട്ടാൻ നാട്ടിലെ ഇടിമുട്ടന്മാർക്കു പോലും പേടിയായിരുന്നു. ഒരാൺകൂട്ടു വേണമെന്നു ഉടലു പറഞ്ഞപ്പോൾ കൂട്ടത്തിൽ മീച്ചമുള്ള അറിവാളനെ കൊച്ചുന്നാളു തൊട്ടേ കൊതിച്ചു പോയ ചീരയ്ക്കു കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. കുത്തിപ്പിടിച്ച് നടന്ന് കടപ്പുറത്തെ ബാസ്റ്റിൻ സായൂന്റെ ബംഗ്ലാവിനടുത്തുള്ള കിഴവൻ മരത്തിന്റെ തണലിൽ ബീഡിയും വലിച്ച് ചാഞ്ഞുകിടന്നിരുന്ന കുഞ്ഞുമാക്കോതയുടെ മുന്നിലേക്കു ചെന്ന് ഇത്തിരി നേരം അയാളെയും നോക്കിയങ്ങനെ നിന്നു. എന്തു പണ്ടാരത്തിനാണീ ഭദ്രകാളി വന്നിരിക്കുന്നതെന്ന് ഉള്ളിൽ പറഞ്ഞ്, അവളെ വെറുതെ നോക്കിയ നേരത്ത് അവൾക്കു ചുറ്റുമുള്ള പുല്ലാനിപ്പൊന്തയ്ക്കും ചവിട്ടി നിൽക്കുന്ന കറുകയ്ക്കും പച്ചപ്പ് ഇരട്ടിച്ചല്ലോ എന്നാലോചിച്ച് പതുക്കെ എണീറ്റ് മരത്തിന്റെ വേരിൽ ചാരിയിരുന്ന അയാളുടെ കണ്ണുകളിലേക്കു നോക്കിയിട്ട് അവൾ പറഞ്ഞു:

'എനിക്ക് കുഞ്ഞുമാക്കോതന ഇഷ്ടോണ്...'.

അയാൾ മിണ്ടുന്നില്ലെന്നു കണ്ടിട്ടും നല്ല തീർച്ചയോടെ തുടർന്നു.

'കെട്ടാനൊള്ള ഇഷ്ടോണ്... നിങ്ങക്കെന്തു തോന്നണ്....?'

കുഞ്ഞുമാക്കോതയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. ചെറുപ്പം തൊട്ടു കാണുന്ന പെണ്ണാണവൾ. തീവെട്ടം കണ്ടാലാളിപ്പിടിക്കുന്ന വെടിമരുന്നുപോലുള്ള ചെറുപ്പമായിട്ടുപോലും കുഞ്ഞുമാക്കോത നാലുപാടും ഒന്നു നോക്കി അർത്ഥമില്ലാത്തൊരു ചിര ചിരിച്ചു. ആ ചിരി തീരെ പിടിച്ചില്ലെങ്കിലും ഒരു വാചകം കൂടി പറഞ്ഞിട്ടാണ് ചീര പോയത്.

'ഞാമ്പറയാനെള്ളത് പറഞ്ഞ്.... ഇനി നിങ്ങ ആലോചിക്ക്, എന്നട്ട് പറ...'.

അപ്പോഴും കുഞ്ഞുമാക്കോത മിണ്ടിയില്ല, ചിരിച്ചുമില്ല. നസറേത്തിലെ അതിശയമാതാവിന്റെ പള്ളിക്കു മുമ്പിലെ ഇറച്ചിമുട്ടിക്കു ചുറ്റുമായി രൂപപ്പെട്ട ഞായറങ്ങാടിയിൽ അച്ചമ്പിയും കുഞ്ഞുമാക്കോതയും കൂടി പോർക്കിറച്ചി മേടിക്കാൻ നിൽക്കുമ്പോഴാണ് ചീരയുടെ രണ്ടാമത്തെ വരന്. അവളെ കണ്ടതും കുഞ്ഞുമാക്കോതയുടെ ചിരി മാഞ്ഞു. അവളുടെ ഉടലിനോടുള്ള കൊതി അടക്കാനാകാഞ്ഞിട്ടു പോലും അവന്റെ ചട്ടുകാൽ എത്രയും പെട്ടെന്ന് അവിടന്നു കുതിക്കാനായിട്ട് തുടിച്ചു. ചീര തല ഉയർത്തി നെഞ്ചും വിരിച്ചു മുന്നിലു വന്നു നിന്നപ്പോ അച്ചമ്പിയും തെല്ലു കൗതുകത്തോടെ അവളെ നോക്കി. എന്നാൽ അവളതു കണ്ടില്ലെന്നുവെച്ച് കുഞ്ഞുമാക്കോതയുടെ കണ്ണിലേക്കു തറപ്പിച്ചൊന്നു നോക്കി.

'പറ...'.

കുഞ്ഞുമാക്കോത അച്ചമ്പി എന്തുവിചാരിക്കും എന്ന മട്ടിൽ തിരിഞ്ഞ് അയാളെ നോക്കി. അയാൾ ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന ഭാവം വരുത്തി മുഖം പിന്നിലേക്കു തിരിച്ച് മൂളിപ്പാട്ടും പാടി മീൻകച്ചോടം നടത്തിയിരുന്ന അരേത്തിമാരെ നോക്കി നിന്നു.

'ഇപ്പത്തന്ന വേണാ...'.

'വേണം'.

'എന്നാ ശരി...'.

'എന്തു ശരീന്ന്..... തൊറന്നു പറ'.

ചീര അങ്ങനെ എടുത്തു ചോദിക്കുമെന്നു കുഞ്ഞുമാക്കോത വിചാരിച്ചിരുന്നില്ല.

'ഇഷ്ടോണ്...'.

'കല്ല്യാണം കഴിക്ക്വോ'.

'ഉം..'.

പിന്നെ കടുകിട നേരമവിടെ നിന്നില്ല. ചീര വന്നതിലും വേഗത്തിലൊറ്റപ്പോക്കാണ്. അച്ചമ്പി മാപ്ലയുടെ പൊട്ടിച്ചിരിയിലേക്കാണ് കുഞ്ഞുമാക്കോത നാണിച്ചത്. ചേമ്പിലയിൽ പൊതിഞ്ഞ പോർക്കിറച്ചി കൈനീട്ടി മേടിച്ച് അയാൾ നാലഞ്ചു ചുവട് ഇടറിയിടറി നടന്നു.

കുഞ്ഞുമാക്കോതയുടെ അനിയത്തിപ്പെണ്ണ് കോതയ്ക്ക് പള്ളിക്കൂടത്തീ പോയതിന്റെ ഹുങ്കുമായി നടക്കുന്ന ചീരയെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. കൗമാരം വിട്ടൊഴിഞ് കാലത്തുകൊച്ചീലെ ഐസുകമ്പിനീല് ചെമ്മീൻ കിള്ളാൻ പോയ രണ്ടു പെണ്ണുങ്ങളും കൂടി ഒന്നും രണ്ടും പറഞ്ഞു വഴക്കിട്ടുവെന്നു മാത്രമല്ല മുഖത്തു നോക്കി പച്ചത്തെറി വിളിച്ച കോതയെ ചീര കൊരക്കിനു പിടിച്ച് തലയ്ക്ക് രണ്ടു മേടും കൊടുത്താണ് വിട്ടത്. പതിവിൻപടി പാട്ടും പാടി പാതിരാവിൽ കുടീലേക്കു കയറിവന്ന ചേട്ടായിയോടു കോത അവസാന വാക്കു പറഞ്ഞു.

'ചീരേമായൊള്ള എടപാട് ഇന്നത്തോടെ തീർത്തില്ലേൽ മുറ്റത്തെ വരിക്കപ്ലാവുമ്മേ ഞാൻ തൂങ്ങും'.

അനിയത്തിപ്പെണ്ണ് പ്ലാവിൽ ചക്കയായി തൂങ്ങിനിൽക്കുന്ന കാഴ്ചയോർത്തു കുഞ്ഞുമാക്കോത കുറെ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ആ പത്രാസുകാരി ചീരയോടുള്ള ശത്രുത കൊണ്ടു തൂങ്ങിച്ചത്താൽ നഷ്ടം തനിക്കുമാത്രമായിരിക്കുമെന്ന് കോത തിരിച്ചറിഞ്ഞു. എങ്കിൽപ്പിന്നെ ചീരയെ കൊന്നുകളയാമെന്ന് അവൾ തീരുമാനിച്ചു. അന്നുമുതൽ അവൾ ചീരയുമായി കൂട്ടുകൂടാൻ തുടങ്ങി. ചീരയ്ക്കിഷ്ടമുള്ള പുളിയിട്ടു വറ്റിച്ച കൂരിക്കറിയും തേങ്ങ വറുത്തരച്ചു വെച്ച ഞണ്ടുകൂട്ടാനുമൊക്കെയുണ്ടാക്കി കൊടുത്തു. ആദ്യമൊക്കെ അവളതു നിരസിച്ചുവെങ്കിലും പിന്നെപ്പിന്നെ കൊതികൊണ്ട്, അതു മേടിക്കാനും തിന്നാനും തുടങ്ങി. ഒരിക്കെ കുടലുകറി വെച്ചപ്പോളവൾ ചാറു നന്നേ കുറുക്കി അതിൽ ഒതളങ്ങ അരച്ചുചേർത്തു കൊടുത്തു. കറികൂട്ടിത്തുടങ്ങിയപ്പോൾ അരുചി തോന്നിയ ചീര ശങ്കയോടെ തീറ്റി നിർത്തി, അതു ചേമ്പിലയിൽ പൊതിഞ്ഞൊടുത്ത് ആരും കാണാതെ ഐസു കമ്പിനിപ്പടിയിൽ മോങ്ങിക്കൊണ്ടിരുന്ന എലുമ്പൻ പൂച്ചയ്ക്കിട്ടു കൊടുത്തു. പതിവില്ലാതെ ആറേഴു വട്ടം വെളിക്കിരുന്ന് അവശയായി വന്ന ചീരയ്ക്ക് എലുമ്പൻ പൂച്ച ചത്തു കിടക്കുന്ന കാഴ്ചയും കൂടി കണ്ടപ്പോ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടുവെങ്കിലും ആരോഗ്യം അനുവദിക്കാഞ്ഞതോണ്ട് അവൾ നേരെ കൂരയിലേക്കു മടങ്ങി. തുടർന്നുവന്ന മൂന്നു പകലും ഐസുകമ്പനിയിൽ ചീരയെ കാണാതായപ്പോൾ കോതയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നാലാം നാൾ കമ്പനിയിലേക്കുള്ള വഴിയിൽ എതിരെ വന്ന ചീരയെ കണ്ടപ്പോൾ കോതയുടെ സന്തോഷം കെട്ടുപോയി. ചീരയാകട്ടെ ഒന്നും ഉരിയാടാതെ മുഖത്ത് ഭാവമൊന്നും കാണിക്കാതെ കോതയുടെ അരികിലേക്കു വന്നു. കോത കുശലം പറയാനൊരു ശ്രമം നടത്തിനോക്കി.

'കൊടലു വലിച്ചുവാരിത്തിന്നാ തൂറ്റു പിടിക്കുമെന്നു ഞാൻ പറഞ്ഞില്ലേ പെണ്ണേ'.

ചീര ഒന്നും മിണ്ടാതെ മടിത്തെറുപ്പിൽ നിന്ന് പേനാക്കത്തിയെടുത്ത് കോതയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് ഇടതൂർന്നു വളർന്നിരുന്ന തലമുടി പറ്റെ അറുത്തു മടിത്തെറുപ്പിലു വെച്ചിട്ട് ഒറ്റനടത്തയായിരുന്നു. വാവിട്ട് നിലവിളിച്ച് കൂരയിലേക്കു കുതിച്ച കോതയെ തിരിഞ്ഞുപോലും നോക്കാതെ ചീര നേരെ കടപ്പുറത്തേക്കു വെച്ചുപിടിച്ചു. അച്ചമ്പിയോടൊപ്പം കടപ്പുറത്തിരുന്നിരുന്ന കുഞ്ഞുമാക്കോതയുടെ മടിയിലേക്കു മുറിച്ചെടുത്ത മുടിയിട്ടുകൊടുത്തിട്ടു പറഞ്ഞു.

'ഇപ്പ മുടി... ഇഞ്ഞി വെളഞ്ഞാ തലയെടുക്ക്വോന്നാ പുന്നാരിച്ചിയാട് ചേട്ടായി തന്നെ പറഞ്ഞേക്ക്'.

അടിയാളപ്രേതം
പി.എഫ്. മാത്യൂസ്
ഗ്രീൻ ബുക്‌സ് 2019
180 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP