Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രഭാഷണത്തിന്റെ (രാഷ്ട്രീയ) കാവ്യകല

പ്രഭാഷണത്തിന്റെ (രാഷ്ട്രീയ) കാവ്യകല

ഷാജി ജേക്കബ്

യർന്ന ശിരസും നിവർന്ന നട്ടെല്ലുമുള്ള കവികളാണ് മികച്ച പ്രഭാഷകർ. ബൗദ്ധികതയുടെ ഭാഷണവ്യവഹാരമെന്നതിനൊപ്പം ഭാവനയുടെ രാഷ്ട്രീയ രൂപകമായും സാമൂഹ്യജീവിതം കൈവരുമ്പോഴേ പ്രഭാഷണം കലയായി മാറുകയുള്ളൂ. ലോകചരിത്രം ഇത്തരം ഒരുപാടു പ്രഭാഷണങ്ങളുടെ കൂടി ബാക്കിപത്രമാണ്. തെരുവിലും ആൾക്കൂട്ടത്തിലും രാജസദസ്സിലും അക്കാദമികളിലും ജനപ്രതിനിധിസഭകളിലും ഏകാന്തതയിൽപോലും അരങ്ങേറിയ ഭാഷണത്തിന്റെ പ്രവാഹകേളികൾ സംസ്‌കാരത്തിന്റെ സമസ്തമണ്ഡലങ്ങളിലുമാവർത്തിക്കപ്പെട്ടു. ഭാവാനുഭൂതികളുടെ മാന്ത്രികവാങ്മയമായി നാടകത്തിലും നോവലിലും സിനിമയിലുമൊക്കെ പ്രഭാഷണത്തിന്റെ കലാനുഭവങ്ങൾ പുനർജനിച്ചു. ഷേക്‌സ്പിയർ നാടകങ്ങൾ മുതൽ സി.വി. നോവലുകൾ വരെ ഉദാഹരണങ്ങൾ നിരവധി.

രാഷ്ട്രീയവേദികളാണ് പ്രാചീന കാലം മുതൽ പ്രഭാഷണത്തിന്റെ മുഖ്യനിർവഹണസ്ഥലങ്ങളിലൊന്ന്. ചരിത്രം തന്നെയും രാഷ്ട്രീയചരിത്രമായി മാറിയതിനാൽ ശ്രദ്ധേയമായ ചരിത്രസന്ദർഭങ്ങളിലൊക്കെ രാഷ്ട്രീയ പ്രഭാഷണങ്ങളെന്നപോലെ പ്രഭാഷണങ്ങളുടെ രാഷ്ട്രീയവും നിർണായകമായി, പ്രാചീന ഗ്രീസ് മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രസംവിധാനങ്ങൾ വരെ ഓർക്കുക. സമസ്തഭാവങ്ങളിലേക്കും പരകായപ്രവേശം നേടുന്ന പ്രഭാഷണത്തിന്റെ വകഭേദങ്ങളിലൂടെ ഏകാധിപതികളും വിപ്ലവകാരികളും ഇരകളും വേട്ടക്കാരും അടിമകളും പലായികളും അധിനിവേശിതരും അധിനിവേശകരും ലോകത്തെ മാറ്റിമറിച്ചു. വാക്കിന്റെയും ഉടലിന്റെയും പകർന്നാട്ടങ്ങളായി അവരുടെ പ്രഭാഷണങ്ങൾ സദസ്സുകളെ ഹരം കൊള്ളിച്ചും ഇളക്കിമറിച്ചും ചിലപ്പോഴെങ്കിലും ഭ്രാന്തുപിടിപ്പിച്ചും മുന്നേറി. ആധുനികതയുടെ രണ്ടാം ഘട്ടത്തിൽ, ഇരുപതാം നൂറ്റാണ്ടിൽ, ശബ്ദ, ദൃശ്യ മാദ്ധ്യമങ്ങൾ പ്രചരിക്കുന്നതോടെ ഭൗതികസ്ഥലവും ഏകകാലവും കടന്ന് പ്രഭാഷണങ്ങൾ ഭിന്ന സ്ഥലകാലങ്ങളിലേക്കു സഞ്ചരിച്ചു തുടങ്ങി. അങ്ങനെ ക്ലാസിക്കൽ കൃതികളിലും മധ്യകാലനാടകങ്ങളിലും സംഭവിച്ച പ്രഭാഷണങ്ങളുടെ സൂക്ഷ്മകാവ്യരൂപങ്ങൾ ലോകമെങ്ങും ശ്രാവ്യ-ദൃശ്യ മാദ്ധ്യമങ്ങളിലൂടെ മുഴങ്ങിപ്പരന്നു. പല രാഷ്ട്രീയ നേതാക്കളും ഇത്തരം മാദ്ധ്യമങ്ങളെ തങ്ങളുടെ അജണ്ടാനിർമ്മിതിക്കുള്ള പ്രത്യയശാസ്ത്ര ഉപകരണങ്ങളാക്കി മാറ്റി. മുസോളിനിയും ലെനിനും ഹിറ്റ്‌ലറും മുതൽ കാസ്‌ട്രോയും ഷാവേസും വരെയുള്ളവരുടെ കഥ പ്രസിദ്ധമാണല്ലോ.

മാർട്ടിൻ ലൂഥർ കിംഗിൽനിന്ന് ബറാക് ഒബാമയിലേക്കു നീളുന്ന കറുത്തവരുടെ വംശഗാഥകൾക്ക് പ്രഭാഷണത്തെക്കാൾ ഊർജ്ജസ്വലമായ മറ്റൊരു ആവിഷ്‌ക്കാര രൂപമില്ല. വിമോചനപ്പോരാട്ടങ്ങൾ, ദേശീയപ്രസ്ഥാനങ്ങൾ, മനുഷ്യാവകാശപ്രക്ഷോഭങ്ങൾ, വംശീയ കലാപങ്ങൾ, വർഗീയ ലഹളകൾ, മതസംഘർഷങ്ങൾ... യുദ്ധവും സമാധാനവും സൃഷ്ടിച്ച പ്രഭാഷണങ്ങളുടെ ചരിത്രജീവിതം ജനങ്ങളുടെ സാമൂഹിക മനഃശാസ്ത്രം എത്രയെങ്കിലും വഴികളിൽ തിരിച്ചറിഞ്ഞും കീഴടക്കിയും മുന്നേറിയ ഒന്നാണ്.

വാക്കുകളുടെ വെറും കുത്തൊഴുക്കല്ല പ്രഭാഷണം. വ്യക്തികളുടെയും ആൾക്കൂട്ടത്തിന്റെയും മനഃശാസ്ത്രം തിരിച്ചറിഞ്ഞ് തങ്ങളുടെ വിഷയാവതരണത്തെ ബൗദ്ധികവും ഭാവനാത്മകവുമായ ഭാഷണാനുഭൂതിയിലേക്കു പരിഭാഷപ്പെടുത്തുന്ന പ്രഭാഷകശരീരത്തിന്റെ നടനകലയാണത്. ശ്രേഷ്ഠമായ മറ്റേതു കലാരൂപത്തെയുംപോലെ ലാവണ്യാത്മകവും ഭാവബന്ധുരവും ആത്മത്തിൽനിന്ന് അപരത്തിലേക്കും അപരത്തിൽനിന്ന് ആത്മത്തിലേക്കുമുള്ള വാക്കുകളുടെ സൗന്ദര്യസഞ്ചാരം. സുനിൽ പി. ഇളയിടം ഈ കലാമണ്ഡലത്തിൽ ഇന്നു കേരളത്തിലുള്ള ഏറ്റവും മികച്ച പ്രതിഭയാണ്.

ഭിന്ന മണ്ഡലങ്ങളിൽ കേരളം കേട്ടും കണ്ടും സാക്ഷ്യപ്പെട്ട മികച്ച പ്രഭാഷകരുടെ ഒരുനിരതന്നെയുണ്ട് സുനിലിന്റെ പൂർവികരായി. 'ആത്മ'ഭാഷണത്തിൽ അദ്വിതീയനായിരുന്ന നാരായണഗുരു മുതൽ 'അപര'ഭാഷണത്തിൽ വെന്നിക്കൊടി പാറിച്ച സി. കേശവനും കെ. ബാലകൃഷ്ണനും ജോസഫ് മുണ്ടശ്ശേരിയും വരെ. ഭാഷണകലയിൽ കാവ്യലോകങ്ങൾ ചമച്ച ജി. ശങ്കരക്കുറുപ്പു മുതൽ സുകുമാർ അഴീക്കോടും എം.എൻ. വിജയനും വരെ. ഇവരിൽ ചിലർക്കെങ്കിലും ബാധ്യതയും പരിമിതിയുമായി മാറിയ സാഹിതീയതയുടെ ഏകധാരയെ സമർഥമായി മറികടക്കാൻ സുനിലിനു കഴിയുന്നു. അതുകൊണ്ടുകൂടിയാണ് ആധുനികതയുടെ മാദ്ധ്യമവും കലയുമായ പ്രഭാഷണത്തിൽ കാലാന്തരവിജയം നേടാൻ സുനിലിനു സാധിക്കുന്നത്. ഈയടുത്തകാലത്ത്, മഹാഭാരതത്തെക്കുറിച്ച് അഞ്ചുഭാഗങ്ങളായി (ഏതാണ്ട് പതിനഞ്ചു മണിക്കൂർ!) സുനിൽ നടത്തിവരുന്ന പ്രഭാഷണപരമ്പര, ബാബ്‌റി മസ്ജിദിന്റെ തകർച്ചക്കുശേഷം സുകുമാർ അഴീക്കോട് നടത്തിയ 'ഭാരതീയം' പ്രഭാഷണപരമ്പരപോലെയോ അതിലധികമോ പ്രാധാന്യമുള്ള ഒന്നാണ്. തിങ്ങിനിറഞ്ഞ ഭക്തർക്കു മുന്നിൽ കസവും കാവിയും ചുറ്റിയ മതവൈതാളികർ (സ്വാമിമാർ മുതൽ 'ശാസ്ത്രജ്ഞർ' വരെ!) സൃഷ്ടിക്കുന്ന സാംസ്‌കാരിക മലിനീകരണയജ്ഞങ്ങൾക്കെതിരെയുള്ള ഒരു പ്രതി-പ്രഭാഷണമാണ് സുനിലിന്റേത്. മഹാഭാരതത്തിന്റെ മതേതര-ചരിത്രനിഷ്ഠവായന. പ്രഭാഷണത്തിന്റെ സർഗാത്മകതയും സംഹാരാത്മകതയും ഒന്നിച്ചു സാധ്യമാക്കുന്ന രാഷ്ട്രീയപ്രക്രിയ.

നാലുമണ്ഡലങ്ങളിൽ പുലർത്തുന്ന അസാധാരണമായ മികവും കരുതലും കയ്യടക്കവും കൊണ്ടാണ് പ്രഭാഷണകലയിൽ ഇന്നു കൈവന്നിട്ടുള്ള ഉയരങ്ങൾ സ്വന്തമാക്കാൻ സുനിലിനു കഴിയുന്നത്. ഒന്നാമത്തേത്, ബൗദ്ധികവും വൈജ്ഞാനികവുമായ ആഴക്കാഴ്ചകളാണ്. പരന്ന വായനയുടെയും തെളിഞ്ഞ ധാരണകളുടെയും നിശിതമായ ഓർമയുടെയും പിൻബലംകൊണ്ട് ആർജ്ജിച്ചിട്ടുള്ള വൈജ്ഞാനികനിലയും വിമർശനാത്മകമായ അവബോധവും അത്രമേൽ സാധാരണമല്ലാത്ത ഒരു ബൗദ്ധികതലത്തിൽ തന്റെ പ്രഭാഷണകലയെ പ്രതിഷ്ഠിക്കാൻ സുനിലിനെ സഹായിക്കുന്ന ആദ്യ ഘടകങ്ങളാണ്. അക്കാദമികരംഗത്തെന്നപോലെ പൊതുസമൂഹത്തിലും ഈ ബൗദ്ധികവിനിമയങ്ങളെ സമർഥമായി ആവിഷ്‌ക്കരിച്ചു ഫലിപ്പിക്കാൻ സുനിലിനു കഴിയുന്നു.

രണ്ടാമത്തേത്, വിഷയങ്ങളുടെ അസാമാന്യമായ വൈവിധ്യമാണ്. ചരിത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം, മാർക്‌സിസം, ശാസ്ത്രം, അധിനിവേശം, ദേശീയത, നവോത്ഥാനം, വർഗീയത, ജാതിവിമർശനം, ക്ലാസിക്കുകൾ, സൗന്ദര്യശാസ്ത്രം, ചിത്രകല, സംഗീതം, നൃത്തം, സാഹിത്യം.... എന്നിങ്ങനെ നിരവധി വിഷയമേഖലകളിൽ അനിതരസാധാരണമായ ആർജ്ജവത്തോടെ എഴുത്തെന്നപോലെ പ്രഭാഷണവും സജീവമാക്കി നിലനിർത്താൻ സുനിലിനു കഴിയുന്നു. തന്റെ കാലത്തെ അക്കാദമിക-രാഷ്ട്രീയ-ജൈവ ലോകങ്ങളെ ഒരുപോലെ സമാശ്ലേഷിക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഇത്തരമൊരു സാംസ്‌കാരിക ജീവിതത്തിന്റെ സാധ്യത.

മൂന്നാമത്തേത്, രാഷ്ട്രീയനിലപാടുകളിൽ സൂക്ഷിക്കുന്ന നിതാന്ത ജാഗ്രതയാണ്. ഇടതുപക്ഷത്തിനൊപ്പമാണ് സുനിലിന്റെ രാഷ്ട്രീയസഞ്ചാരമെങ്കിലും പല സന്ദർഭങ്ങളിലും മുഖ്യധാരാ ഇടതുപക്ഷത്തിന്റെ കക്ഷിരാഷ്ട്രീയ വ്യഭിചാരങ്ങളെയും ജനാധിപത്യവിരുദ്ധതകളെയും സർവാധിപത്യ പ്രവണതകളെയും സാംസ്‌കാരിക ഫാഷിസങ്ങളെയും വർഗീയ, മുതലാളിത്ത ഒത്തുതീർപ്പുകളെയും നിശിതമായി വിമർശിക്കാനും സുനിൽ തയ്യാറാകുന്നു. തന്റെ മുഖ്യപ്രവർത്തനമണ്ഡലമായ സർവകലാശാലാ കാമ്പസുകളിൽ പോലും ഒരു വിഭാഗം കുറ്റവാളികളും മതമൗലികവാദികളും ആത്മരക്ഷയ്ക്കുപയോഗിക്കുന്നതാണ് ഇടതുപക്ഷമറ എന്നു തിരിച്ചറിയാൻ സുനിലിനു കഴിയുന്നുണ്ട്.

നാലാമത്തേത്, ഭാഷണശൈലിയുടെ ഏകാഗ്രതയിലൂന്നുന്ന കാവ്യാത്മക സ്വരൂപമാണ്. കാവ്യാലാപനം സുനിലിന്റെ ഇഷ്ടമേഖലകളിലൊന്നായതു മാത്രമല്ല ഇതിനാധാരം. പ്രഭാഷണത്തിന്റെ വാങ്മയം വളർത്തിയെടുക്കുന്നതിൽ സൂക്ഷിക്കുന്ന നിതാന്ത ജാഗ്രതയും അതിനായി നടത്തുന്ന തയ്യാറെടുപ്പുകളും പ്രസാദാത്മകമായി നിലനിർത്താൻ ശ്രമിക്കുന്ന ശരീരഭാഷയും മണിക്കൂറുകളോളം ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ശൈലീനിഷ്ഠമായ ഭാവബന്ധങ്ങളും ചേർത്തുണ്ടാക്കിയെടുത്തിട്ടുള്ള ഒന്നാണിത്.

'ആത്മം, അപരം, അധിനിവേശം' എന്ന പുസ്തകം സുനിലിന്റെ ആറു പ്രഭാഷണങ്ങളുടെയും ഒരു അഭിമുഖസംഭാഷണത്തിന്റെയും ലിഖിതരൂപമാണ്. മുഖ്യമായും അധിനിവേശം, സംസ്‌കാരം, ഇടതുപക്ഷം, നവോത്ഥാനം, സ്വത്വരാഷ്ട്രീയം എന്നീ അഞ്ചുവിഷയ-വ്യവഹാരങ്ങളെ കേന്ദ്രീകരിക്കുന്നു, ഇവ.

അധിനിവേശത്തെക്കുറിച്ചുള്ള ഒരു വ്യത്യസ്ത ചിന്തയാണ് ഒന്നാം പ്രഭാഷണം. കൊളോണിയൽ, നവ-കൊളോണിയൽ 'അപരാ'ധിനിവേശങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ യുക്തികൾ പോലെതന്നെ പ്രമുഖമാണ് എല്ലാക്കാലത്തും നാം സ്വയം പുലർത്തിപ്പോന്ന നാനാവിധത്തിലുള്ള 'ആത്മാ'ധിനിവേശങ്ങളും എന്നതാണ് ഈ ചിന്ത. ദേശീയത മുതൽ കുടുംബം വരെയുള്ള വ്യവസ്ഥകൾ, ഭരണകൂടം മുതൽ കലാലയങ്ങൾവരെയുള്ള സ്ഥാപനങ്ങൾ, അറിവ് മുതൽ ചരിത്രം വരെയുള്ള വ്യവഹാരങ്ങൾ ഓരോന്നും അപരത്തിന്റേതെന്നതിനെക്കാൾ ആത്മത്തിന്റെ അധിനിവേശസ്വരൂപങ്ങളെയാണ് പ്രകടമാക്കുന്നത്. അപരത്വത്തെ ആത്മത്വമാക്കി മാറ്റുമ്പോഴേ ഏത് അധിനിവേശവും അവസാനിക്കൂ എന്ന നീതിസാരം ഗുരുവിന്റെ വാക്കുകൾ കടമെടുത്തു വിശദീകരിക്കുകയാണ് സുനിൽ. കേൾക്കുക: ജനാധിപത്യത്തിന്റെ വലിയ യുക്തികളെ, സാമൂഹികതയുടെ വലിയ യുക്തികളെ, മനുഷ്യൻ എന്ന പരസ്പരബന്ധത്തിന്റെ അവബോധത്തെ, കേരളീയ സമൂഹത്തിൽ സാക്ഷാത്കരിച്ചെടുത്ത ഒരാളായിരുന്നു ശ്രീനാരായണഗുരു. ഈ സാമൂഹികതയുടെ തിരോധാനമാണ് ഒരുപക്ഷേ അധിനിവേശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം. ഈ അധിനിവേശത്തിന്റെ ഫലമായി നാം നമ്മളെ കാണും നമ്മളെപ്പോലുള്ളവരെ കാണും നമ്മളെയും നമ്മളെപ്പോലുള്ളവരെയും മാത്രം കാണാൻ ശീലിപ്പിക്കുകയും അപ്പുറത്തുള്ളതിനെ ഒഴിച്ചുനിർത്തുകയും ചെയ്യും. ഞാൻ പറഞ്ഞുവരുന്നത് അധിനിവേശം എന്നുപറയുന്നതിന്റെ സൂക്ഷ്മസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ ആത്മത്തിൽ നിന്ന് അപരത്തെ ഒഴിച്ചു കളയുന്നതാണ്. ഈ അപരത്വത്തെ കീഴ്‌പ്പെടുത്തിക്കൊണ്ട് ആത്മം സ്വയം സ്ഥാപിക്കുകയും ചെയ്യുന്നതാണ് അധിനിവേശത്തിന്റെ പ്രാഥമിക സ്ഥാനം. ഈ അപരങ്ങൾ ചരിത്രത്തിൽ പല നിലയ്ക്കുവരും. മനുഷ്യന്റെ അപരമായി പ്രകൃതി. ആണിന്റെ അപരമായി പെണ്ണ്. ആത്മാവിന്റെ അപരമായി ശരീരം. വിചാരത്തിന്റെ അപരമായി വികാരം. പടിഞ്ഞാറിന്റെ അപരമായി കിഴക്ക്. യൂറോപ്പിന്റെ അപരമായി ഏഷ്യ ഇങ്ങനെ പല നിലകളിൽ നിർവ്വചിക്കപ്പെട്ട അപരങ്ങളാണ് അധിനിവേശത്തിന്റെ ആധാര തത്ത്വം. അതുകൊണ്ട് അധിനിവേശത്തിനെതിരായ നമ്മുടെ വീക്ഷണത്തിന്റെ, നമ്മുടെ കാഴ്ചയുടെ, നമ്മുടെ ആലോചനകളുടെ കേന്ദ്രം ആയിരിക്കേണ്ടത് ഈ അപരത്വത്തെ മറികടന്നു നിൽക്കുന്ന, അഥവാ അപരത്വത്തെ ഭേദിച്ചുപോകുന്ന, അപരവും ആത്മവും ചേർന്നു വരുന്ന ജീവിതബോധമാണ്.

അധിനിവേശം സാർവ്വത്രികസ്വഭാവമുള്ള ഒന്നാണ്. അത് മൂലധന ആധിപത്യമാണ്. അത് ദരിദ്രനെ കാണാതിരിക്കുന്ന കണ്ണിന്റെ പേരാണ്. അപരങ്ങളെ വകഞ്ഞുമാറ്റി അപരങ്ങൾ കീടങ്ങളാണെന്നും ചവിട്ടിയരയ്ക്കപ്പെടേണ്ടതാണെന്നും കരുതുന്ന ആത്മബോധത്തിന്റെ പേരാണ് അധിനിവേശം. അത് യൂറോപ്പ് ഇന്ത്യയെ ചവിട്ടിയരച്ചത് മാത്രമല്ല. നാം നമുക്ക് താഴെയുള്ളവരെ, പച്ചമണ്ണിനെ, മനുഷ്യനെ, പ്രകൃതിയെ ഒക്കെ വകതിരിഞ്ഞു മാറ്റിയതിന്റെ ആകെത്തുകയായാണ് അധിനിവേശത്തിന്റെ യുക്തികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് അധിനിവേശത്തിനെതിരായ വിമർശനം ആത്മവിമർശനം കൂടിയാണ്. ആത്മത്തിൽ അപരത്തെ ഉൾക്കൊള്ളുക എന്നുള്ളതാണ് ജനാധിപത്യത്തിന്റെ പരമതത്ത്വം. അധിനിവേശത്തിനെതിരായ മനുഷ്യബോധത്തിന്റെ കേന്ദ്രം. അത് നാരായണഗുരു പറഞ്ഞുനിർത്തിയതിൽ അവസാനിക്കും എന്നാണ് ഞാൻ കരുതുന്നത്; 'ആത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി വരണം.'

'ഇടതുപക്ഷവും സാംസ്‌കാരിക ജീവിതവും' എന്ന രണ്ടാം പ്രഭാഷണം മേല്പറഞ്ഞ ആത്മവിമർശനത്തിനുള്ള ശ്രമങ്ങളിലൊന്നാണ്. വിജ്ഞാനം, ചരിത്രം, മാർക്‌സിസം, സംസ്‌കാരപഠനം തുടങ്ങിയ വിഷയങ്ങളെ പിന്തുർന്ന് കേരളീയ ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക അജണ്ടകൾക്കു സംഭവിച്ചിട്ടുള്ള ക്ഷുദ്രീകരണങ്ങളെക്കുറിച്ചു നടത്തുന്ന ഒരു കുമ്പസാരമായി കരുതാം ഈ പ്രഭാഷണത്തെ. സംസ്‌കാരത്തിൽ അധികാരം പ്രവർത്തിക്കുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ച് ചരിത്രത്തിൽ മുങ്ങിനിവർന്നു നടത്തുന്ന ഒരന്വേഷണം. മൂലധനാധിപത്യം, യൂറോകേന്ദ്രീകരണം, ബഹുലതകളുടെ തമസ്‌കരണം, മതപ്രീണനം തുടങ്ങിയവ സംസ്‌കാരത്തിന്റെ വിമർശനസ്ഥാനങ്ങളാണെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ.

'കാവ്യാനുഭൂതിയും സംസ്‌കാരചരിത്രവും', പി. ഗോവിന്ദപ്പിള്ള അനുസ്മരണമാണ്. അനുഭൂതികളുടെ ചരിത്രപരതയെക്കുറിച്ചുള്ള നവമാർക്‌സിയൻ കാഴ്ചപ്പാടുകൾ പിൻപറ്റി കവിതയുടെ രസാനുഭൂതികൾക്കുള്ള സമൂഹ-ജീവിത ബന്ധങ്ങളെയും അവ സൃഷ്ടിക്കുന്ന ചരിത്രാത്മകതയെയും കുറിച്ചുള്ള ചിന്തകളവതരിപ്പിക്കുന്നു, സുനിൽ. ഭാവന, ഭാഷ എന്നിവ ചേർന്നു നിർമ്മിക്കുന്ന സാമൂഹികതയും അതു സാർഥകമാക്കുന്ന മനുഷ്യാവസ്ഥകളും അതിൽനിന്നുത്ഭവിക്കുന്ന സംസ്‌കാരബന്ധങ്ങളുമൊക്കെയായി പടർന്നുചുറ്റിക്കിടക്കുന്ന ഒരു ജീവിതബന്ധമാണ് കവിത. അത് പ്രമേയമോ അലങ്കാരമോ വർണനയോ അല്ല. ആശാനും വൈലോപ്പിള്ളിയും ബഷീറും വിജയനുമൊക്കെ സൃഷ്ടിച്ച കാവ്യാനുഭൂതികളുടെ ലോകം ചരിത്രബദ്ധമായ മർത്യജീവിതം തന്നെയായിരുന്നു. സംഗീതം, ചിത്രം, സാഹിത്യം തുടങ്ങിയവ നിർണയിച്ച ആധുനികതയുടെ കലാഭാവനയിലൂടെയുള്ള ഒരു രാഷ്ട്രീയസഞ്ചാരമാണ് ഈ പ്രഭാഷണം.

ഇനിയുള്ള രണ്ടു പ്രഭാഷണങ്ങൾ കേരളീയ നവോത്ഥാനത്തെക്കുറിച്ചാണ്. യൂറോകേന്ദ്രിത നവോത്ഥാനസങ്കല്പത്തെ വിമർശനാത്മകമായി വിശദീകരിക്കുന്നു, ആദ്യത്തേത്. കൊളോണിയൽ പരിപ്രേക്ഷ്യം, പ്രാചീന ഗ്രീസിലേക്കും മധ്യകാല യൂറോപ്പിലേക്കും ഒതുക്കിക്കെട്ടിയ നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെ സുനിൽ സമർഥമായി അപനിർമ്മിക്കുന്നു. മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന നവോത്ഥാനാധുനികതയുടെ സാംസ്‌കാരിക ഭൂപടനിർമ്മിതിയിൽ കലയും സാഹിത്യവും ശാസ്ത്രവും മതവും ജാതിയും കുടുംബവും ദേശീയതയുമൊക്കെ നിർവഹിക്കുന്ന പങ്കിന്റെ ചരിത്രപരമായ അപഗ്രഥനം ഈ പ്രഭാഷണത്തിലുണ്ട്.

നവോത്ഥാനത്തെക്കുറിച്ചുള്ള രണ്ടാം പ്രഭാഷണം, കേരളീയ നവോത്ഥാനം മറന്നുകളഞ്ഞ നീതിയുടെ സമവാക്യങ്ങളെ ഓർത്തെടുക്കാനുള്ള ശ്രമമാണ്. നാരായണഗുരുവാണ് അച്ചുതണ്ട്. അരുവിക്കര പ്രതിഷ്ഠ ഭൂമധ്യവും. എങ്കിലും ഗുരുവിന്റെ സവർണ-മധ്യവർഗ നവോത്ഥാന താല്പര്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നില്ല പ്രഭാഷകൻ. നവോത്ഥാനം വലിയൊരളവിൽ കൈവിട്ട സ്ത്രീ, കീഴാള മണ്ഡലങ്ങളെയും അതുകൊണ്ടുതന്നെ സഫലമാകാതെപോയ സാമൂഹിക സമത്വത്തെയും കുറിച്ചുള്ള ചർച്ചയായി പ്രഭാഷണം വികസിക്കുന്നു. സുനിൽ പറയുന്നു:നവോത്ഥാനത്തിന്റെ ആകെത്തുക കെട്ടുപോകാത്ത നീതിബോധമാണ്. അതിലാണ് നവോത്ഥാനത്തിന്റെ രാഷ്ട്രീയം. അതിലാണ് നവോത്ഥാനത്തിന്റെ ധാർമ്മിക അടിസ്ഥാനം... അതിലാണ് നവോത്ഥാനത്തിന്റെ മാനവികമൂല്യം. ആ മൂല്യത്തെ നമ്മുടെ കാലത്തിനിണങ്ങുന്ന മട്ടിൽ വലുതാക്കി കൊണ്ടുവരാൻ, അതായത് കാഴ്ചയുടെ ചക്രവാളങ്ങളെ വലുതാക്കി വലുതാക്കി എടുക്കാൻ, ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് വലിയ ഉത്തരങ്ങൾ നൽകാൻ... നമ്മേപ്പോലുള്ളവരല്ല, ആദിവാസികൾ, ദളിതുകൾ, പിന്നോക്കക്കാർ, പ്രാന്തവത്ക്കരിക്കപ്പെട്ടവർ, പെറുക്കികൾ... ഇവരൊക്കെയാണ് മനുഷ്യവംശം എന്ന ബോധ്യത്തിലേക്ക് നമ്മുടെ മനുഷ്യാവബോധത്തെ വികസിപ്പിക്കുന്നതിലേക്കുള്ള അവസാനിക്കാത്ത സമരത്തിന്റെ പേരാണ് അഥവാ അതിനെക്കുറിച്ചെല്ലാമുള്ള ഒരോർമയാണ് നവോത്ഥാനം. ആ ഓർമയെ നാം നിശ്ചയമായും മുറുകെ പിടിക്കേണ്ടതുണ്ട്.

അവസാന പ്രഭാഷണം 'ശാസ്ത്രവും ചരിത്രവും: ചില സംവാദസ്ഥാനങ്ങൾ' എന്നതാണ്. ജെ.ഡി. ബർണൽ പ്രശ്‌നവൽക്കരിക്കുന്ന ശാസ്ത്രത്തിന്റെ വ്യവഹാരപദവിയിൽ തുടങ്ങി മാർട്ടിൻ ബർണാൽ ഉന്നയിക്കുന്ന 'പിതൃവിമർശനം' വരെ എത്തിനിൽക്കുന്ന ഒന്ന്. ഇതിനിടെ, ശാസ്ത്രത്തിനെതിരായ രണ്ടുരൂപങ്ങളുടെ ചർച്ചയിലേക്കു വികസിക്കുന്നു, സുനിലിന്റെ വാദഗതികൾ. മതമൗലികവാദത്തിലേക്കും ആധുനികാനന്തരതയിലേക്കും. തുടർന്ന് സാങ്കേതികത, ശാസ്ത്രത്തിന്റെ തത്വചിന്തക്കുമേൽ കൈവരിച്ച അധീശത്വത്തെ വിശകലനം ചെയ്യുന്നു. ഹേബർമാസിന്റെ വിവരം, വ്യാഖ്യാനം, വിമർശം എന്നീ പരികല്പനകൾ ചൂണ്ടിക്കാണിച്ച് അറിവിന്റെ രാഷ്ട്രീയജീവിതം വിശദീകരിക്കുന്നു, പിന്നീട്. വിവരവും വിജ്ഞാനവും തമ്മിലുള്ള വ്യത്യാസത്തിന്റെ ചർച്ചയാണ് ഇവിടെ നടക്കുന്നത്. സുനിലിന്റെ വാക്കുകൾ: അപാരവും അഗാധവുമായ വിമർശാവബോധത്തിലാണ് ഒരു വിജ്ഞാനവ്യവസ്ഥയുടെ ഭദ്രത നിലനിൽക്കുന്നത്. കാരണം വിമർശമാണ് ഭാവിയുടെ ജ്ഞാനം. വിവരം ഇന്നലെയുടെ ജ്ഞാനരൂപമാണ്. ആ വിവരാധിഷ്ഠിത ജ്ഞാനത്തെ ഉറപ്പിക്കാനുള്ള നിയോലിബറൽ ആധിപത്യശ്രമങ്ങൾക്കെതിരെ വിമർശാവബോധത്തെ നമ്മുടെ ശാസ്ത്രബോധത്തിന്റെയും സാമൂഹ്യജ്ഞാനബോധത്തിന്റെയും ആധാരതത്ത്വമാക്കുക എന്നൊരു വലിയ പ്രക്രിയയാണ് രാഷ്ട്രീയമായി നമുക്ക് ഏറ്റെടുക്കാനുള്ളത്. അത് രാഷ്ട്രീയമായിത്തീരുന്നത് അതു വിമർശാത്മകമാകുമ്പോഴാണ്. ആ ഒരു തലത്തിലേക്ക് നമ്മുടെ ശാസ്ത്രാവബോധത്തെ ഉയർത്തിക്കൊണ്ട് വന്ന് ശാസ്ത്രത്തെ സാമൂഹികവിപ്ലവത്തിന്റെ ഉപാധിയായി മാറ്റുക എന്നതാകണം നമ്മുടെ ദൗത്യം.

'സ്വത്വം, സ്വത്വരാഷ്ട്രീയം, ഇടതുപക്ഷം' എന്ന ശീർഷകത്തിൽ സുനിലുമായി 2010-ൽ അനിൽ നരിക്കുനി, രമേഷ്‌കുമാർ എന്നിവർ നടത്തിയ അഭിമുഖമാണ് അവസാനരചന. കേരളത്തിൽ സ്വത്വരാഷ്ട്രീയ-ഇടതുപക്ഷ സംഘർഷം മൂർച്ഛിച്ച കാലം. ആകെ ആശയക്കുഴപ്പത്തിലായ മുഖ്യധാരാ ഇടതുപക്ഷത്തുനിന്ന് തലയിൽ വെളിച്ചമുള്ള ഒരാൾപോലും മുന്നോട്ടുവരാനില്ലാത്ത അവസ്ഥ. ചരിത്രബോധവും പ്രത്യയശാസ്ത്രവിവേകവും രാഷ്ട്രീയധാരണയും മനുഷ്യസ്‌നേഹവുമല്ല, വ്യക്തിഹത്യയും കൊലവിളിയും ധനസമാഹരണവും അധോലോകബന്ധങ്ങളുമാണ് മാർക്‌സിസ്റ്റുകളുടെ സാംസ്‌കാരിക മൂലധനം എന്ന നിലയിലേക്കു കാര്യങ്ങൾ മാറിപ്പോയ ഘട്ടം. സുനിൽ, സ്വത്വരാഷ്ട്രീയത്തിനുപകരം വർഗരാഷ്ട്രീയത്തെ മുറുകെപ്പിടിച്ചു രംഗത്തുവന്ന പശ്ചാത്തലമിതാണ്. അതേസമയം, ജാതി, മതരാഷ്ട്രീയങ്ങളോടുള്ള യുദ്ധത്തിൽ ഇടതുപക്ഷത്തിനുണ്ടായ ചരിത്രപരമായ വീഴ്ചകളെ കാണാതിരിക്കുന്നുമില്ല. 'ഇര'വാദത്തെ മാർക്‌സിസ്റ്റ് സംജ്ഞയാക്കാനുള്ള കെ.ഇ.എൻ. കുഞ്ഞഹമ്മദിന്റെയും മറ്റും ശ്രമങ്ങളെ സമർഥമായി നിരാകരിക്കുന്നു, സുനിൽ. എങ്കിലും 'സാമ്രാജ്യത്തവും മുതലാളിത്തവും സ്‌പോൺസർ ചെയ്യുന്ന സമരങ്ങളാണ് സ്വത്വരാഷ്ട്രീയക്കാരുടേത്' എന്ന മട്ടിലുള്ള നിരീക്ഷണങ്ങളിലേക്കു സുനിലും ചെന്നെത്തുന്നുണ്ട്.

കേൾവിയുടെ മാത്രമല്ല, വായനയുടെയും കാഴ്ചയുടെയും പങ്കാളിത്തത്തിന്റെയും അനുഭൂതികളുറപ്പാക്കുന്ന ഒരു 'ബഹുമാദ്ധ്യമ സാംസ്‌കാരിക വിനിമയ'മായി മാറിക്കഴിഞ്ഞിരിക്കുന്നു, സുനിലിന്റെ പ്രഭാഷണങ്ങൾ. അച്ചടിയെയും വിവർത്തനത്തെയും വിദ്യാഭ്യാസത്തെയും നവോത്ഥാനപ്രക്രിയയിൽ കാര്യമായി പരിഗണിക്കാതിരിക്കുക, കേരളീയ നവോത്ഥാനത്തിന്റെ പ്രാരംഭഘട്ടത്തെ നാരായണഗുരുവിൽ തളച്ചിടുന്ന സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ യാന്ത്രികവാദം പിന്തുടരുക എന്നിങ്ങനെ ചില പരിമിതികളുള്ളപ്പോഴും നമ്മുടെ കാലത്തിന്റെ വൈജ്ഞാനിക-സാംസ്‌കാരിക-രാഷ്ട്രീയ വിചാരങ്ങളെ ജനാധിപത്യവൽക്കരിക്കുന്നതിൽ സുനിലിന്റെ പ്രഭാഷണങ്ങൾ മുന്നോട്ടുവയ്ക്കുന്ന ചിന്തകൾക്കുള്ള പ്രസക്തി ഒട്ടും ചെറുതല്ല. കമ്യൂണിസവും ജനാധിപത്യവും തമ്മിലല്ല, മാർക്‌സിസവും ജനാധിപത്യവും തമ്മിലാണ് സംവാദങ്ങൾ സാധ്യമാകുക എന്ന തന്റെ നിലപാടിൽ സുനിലിന് സംശയങ്ങളേതുമില്ല. അതുതന്നെയാണ് ഈ പ്രഭാഷണങ്ങളുടെ സമകാല പ്രസക്തിയും.

പ്രഭാഷണത്തിൽനിന്ന് 

'ഇന്ത്യയിലെ മറ്റെല്ലാ സമൂഹങ്ങളെക്കാളും ആദിവാസികൾ, സാമൂഹികമായ ബഹിഷ്‌കരണവും പിന്നോക്കാവസ്ഥയും അനുഭവിക്കുന്നത് കേരളത്തിലാണ്. ബീഹാറിലെ ആദിവാസിയേക്കാൾ, മഹാരാഷ്ട്രയിലെ ആദിവാസിയേക്കാൾ സാമൂഹികമായ പിന്നോക്കാവസ്ഥ കേരളത്തിലെ ആദിവാസികൾ അനുഭവിക്കേണ്ടിവരുന്നു എന്നത് വാസ്തവത്തിൽ നാം ഉയർത്തിപ്പിടിച്ച മനുഷ്യമാതൃകയുടെ അടിസ്ഥാനപരമായ പരിമിതികൊണ്ടാണ്. മനുഷ്യമാതൃക ഒരു തരത്തിലുള്ള, വ്യക്തികേന്ദ്രീകൃതമായിട്ടുള്ള ഒരു ധാർമ്മികതയെ, ഒരു കുടുംബസങ്കൽപ്പത്തെ ഒക്കെ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. നമ്മുടെ നവോത്ഥാനത്തിന്റെ തുടക്കം മുതൽ സ്ത്രീവിമോചനം ഒരു കേന്ദ്രപ്രശ്‌നമായിരുന്നെങ്കിലും, ആ പ്രമേയത്തെ മുമ്പോട്ട് കൊണ്ടുപോകാൻ ഒട്ടും തന്നെ ശേഷിയില്ലാത്ത, അതിനെ തീർത്തും തടയുന്ന ഒന്നായിട്ടാണ് നവോത്ഥാന ആധുനികതയുടെ കുടുംബസങ്കൽപ്പം വികസിച്ചുവന്നത്. ഇന്നും കുടുംബവിമർശനമെന്നത് നമ്മുടെ സാമൂഹികവിമർശനത്തിന്റെ കേന്ദ്രത്തിൽ സ്ഥാനം കിട്ടിയിട്ടുള്ള ഒരു ആശയമല്ല. അത് ഔപചാരികമായ ഭദ്രതയുടെ ഒരു ലോകമായി ഇപ്പോഴും പരിഗണിക്കപ്പെടുകയും കുടുംബവിമർശനം അസാധ്യമായ ഒന്നായി തുടരുകയും ചെയ്യുന്നുണ്ട്. നവോത്ഥാന ഊർജ്ജം നഷ്ടപ്പെടുന്നതിന്റെ ഒരു അടയാളം നമുക്ക് മുമ്പ് സാധ്യമായിരുന്ന ജാതിവിമർശനം അസാധ്യമായിരിക്കുന്നു എന്നതാണ്. നമുക്ക് മുമ്പ് സാധ്യമായിരുന്ന ജാതിവിമർശനം മതവിമർശനം, ദൈവവിമർശനം ഇപ്പോൾ സാധ്യമാവുന്നില്ല എന്നതാണ്. ശബരിമല ക്ഷേത്രത്തിൽ തീപിടിച്ച സമയത്ത് പണ്ട് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ പറഞ്ഞത്, ഒരമ്പലം കത്തിപ്പോയാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞുവെന്നാണ്. ഇന്ന് ശബരിമലയെക്കുറിച്ച് അങ്ങനെ പറയാൻ ഒരു മുഖ്യമന്ത്രിക്ക് പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന് പോലും പറ്റില്ല. കാരണം മതം വിമർശനരഹിതമായി സ്വീകരിക്കപ്പെടേണ്ടുന്ന ഒന്നായി, മതം മാത്രമല്ല മതത്തിന്റെ സ്ഥാപനമൂല്യങ്ങൾ തന്നെ, വന്നിരിക്കുന്നു. അമൃതാനന്ദമയിക്കെതിരായി നിങ്ങൾക്ക് കേരളത്തിലെവിടെയും എഴുതാൻ പറ്റില്ല. ഒരു സ്ഥലത്തും എഴുതാൻ പറ്റില്ല. അമൃതാനന്ദമയിയുടെ ഒരു ഭക്തൻ അമൃതാനന്ദമയിയിൽ ഒരു തട്ടിപ്പുണ്ടെന്നത് സമ്മതിച്ചുകൊടുക്കാൻ ഇന്ന് സാധ്യത കാണില്ല. അങ്ങനെ ഒരു വിമർശനമൂല്യം, ഒരു ഇൃശശേരമഹ ശിശെറലൃ ഇല്ലാത്ത തരത്തിൽ, ആഭ്യന്തരവിമർശനം അസാധ്യമാവുന്ന തരത്തിൽ, അടഞ്ഞ ലോകങ്ങൾ നമുക്കിടയിൽ ശക്തമായി വരികയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും. ഇങ്ങനെ വിമർശിക്കപ്പെടാൻ പറ്റാത്ത സ്ഥാപനങ്ങളായിട്ട് മതം മാറുന്നുണ്ട്, കുടുംബം മാറുന്നുണ്ട്. ആൾ ദൈവങ്ങൾ മാറുന്നുണ്ട്. പ്രസ്ഥാനങ്ങൾ മാറുന്നുണ്ട്. ഇങ്ങനെ പലതും മാറുന്നുണ്ട്. ഇതിന് വിരുദ്ധമായ ഒരു മൂല്യസങ്കൽപ്പം നവോത്ഥാനത്തിന്റെ ആദ്യഘട്ടം വികസിപ്പിച്ചെടുത്തിരുന്നു. അത് തുടർന്നു പോവാതിരുന്നത് അതിന്റെ തകരാറ് എന്നതിനേക്കാൾ കൂടുതൽ തുടർച്ചയെ സംബന്ധിച്ച് നാം മനസ്സിലാക്കിവച്ച കാഴ്ചപ്പാടിന്റെ വലിയ പരിമിതി കൊണ്ടാണ്. അതുകൊണ്ട് നവോത്ഥാനം നൽകിയ ചരിത്രപരമായ കുതിപ്പുകളെ മാനിക്കുമ്പോൾ തന്നെ ആ കുതിപ്പുകളാണ് നമ്മുടെ ആധുനിക കേരളത്തിന്റെ അസ്തിവാരം ഒരുക്കിയത്, എന്നതിനെ അംഗീകരിക്കുമ്പോൾ തന്നെ, ആ അസ്തിവാരത്തിൽ തന്നെ ആ കുതിപ്പുകളാണ് നമ്മുടെ ആധുനിക കേരളത്തിന്റെ അസ്തിവാരം ഒരുക്കിയത്, എന്നതിനെ അംഗീകരിക്കുമ്പോൾ തന്നെ, ആ അസ്തിവാരത്തിൽ അടിയുറച്ച് നിന്ന് നാം മുമ്പോട്ട് നീങ്ങുമ്പോൾ ഒരു ഘട്ടത്തിൽ നാം ആദർശവൽക്കരിച്ച പലതിനെയും വിമർശനാത്മകമായി നാം നോക്കിക്കാണേണ്ടതുണ്ടെന്ന് നമുക്ക് ബോധ്യമാവും. ഇങ്ങനെയൊരു കാഴ്ചപ്പാട് എടുക്കാത്തിടത്തോളം കാലം സാമൂഹികവിമർശനം എന്നത്, ഇന്ന് നടക്കുന്നതുപോലെ ലൈംഗികവിപണിയെ സാക്ഷാൽക്കരിക്കാനുള്ള വാദങ്ങളെ സാമൂഹികവിമർശനമെന്ന ലേബലിൽ അവതരിപ്പിക്കാനും, ജാതി വിമർശനത്തെ സ്വത്വവാദമെന്ന നിലയിലേക്ക് വളർത്തിക്കൊണ്ടുവരാനും മാത്രമേ ഉതകൂ. അങ്ങനെ സാമൂഹികവിമർശനത്തിന്റെ ശരിയായ ഓരോ സ്ഥാനങ്ങളെയും ഹൈജാക്ക് ചെയ്ത് അത് സമൂഹവിരുദ്ധമായ പ്രവണതകളുടെ താവളങ്ങളായി ഉറപ്പിച്ചെടുക്കുന്നതിന് മാത്രമേ ഈ നവോത്ഥാനവിമർശനത്തിന്റെ ശരിയായ പരിപ്രേക്ഷ്യത്തിന്റെ അഭാവം വഴിവെക്കൂ എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ആധുനികതയുടെ സമ്പൂർണമായ സാധൂകരണം ഇടതുപക്ഷാവബോധത്തിന്റെ ഒരു ബാദ്ധ്യതയല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് വിമർശിക്കപ്പെടേണ്ടുന്ന കേന്ദ്രതത്ത്വങ്ങളെ വിമർശിച്ച് മുന്നേറാനും അതിന്റെ സൈദ്ധാന്തിക സമീക്ഷകളും പ്രയോഗപാഠങ്ങളും വികസിപ്പിച്ചെടുക്കാനും ഇടതുപക്ഷാവബോധത്തിന് കഴിയാത്തിടത്തോളം കാലം ഈ ഇടങ്ങളൊക്കെത്തന്നെ ആരെങ്കിലുമൊക്കെ കൈയാളുകയും അവരുയർത്തുന്ന വിമർശനങ്ങൾ ആധുനികതാവിമർശനത്തിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്യും. നമ്മളാഗ്രഹിച്ചാലും ഇല്ലെങ്കിലും ആധുനികത വിമർശിക്കപ്പെടുകയും ആധുനികതയുടെ പ്രമാണയുക്തികൾ തള്ളിക്കളയപ്പെടുകയും ചെയ്യും എന്നിരിക്കെ, ഈ സ്ഥാനം മുഴുവൻ കയ്യാളാൻ നിയോലിബറൽ മൂലധനത്തിന്റെ നാനാതരം പ്രതിനിധികൾക്ക് വഴിതുറന്നുകൊടുക്കുമെന്നതാണ് വാസ്തവത്തിൽ ഇടതുപക്ഷാവബോധം പുലർത്തുന്ന മൗനത്തിന്റെ അന്തിമമായ അർത്ഥം. മാർക്‌സ് പറയുന്ന ഒരു കാര്യമുണ്ട്, കർശനമായി വിമർശിക്കുകയും വിമർശനത്തിന്റെ ഫലങ്ങളെ ഭയക്കാതിരിക്കുകയും ചെയ്യുക. അതാണ് പ്രധാനപ്പെട്ട കാര്യം. വിമർശനഫലങ്ങളെ ഭയന്നുകൂടാ. വിമർശനം എന്നു പറയുന്നത് അന്തിമമായി നമ്മെ തന്നെ തിരുത്തലാവും. എങ്കിൽപ്പോലും നാമതിനെ ഭയന്നുകൂടാ. അങ്ങനെ വിമർശനഫലങ്ങളെ ഭയക്കാത്ത ഒരു നവോത്ഥാനവിചാരം നമുക്ക് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ മാത്രമേ ആധുനികതാവിമർശനം എന്ന പേരിൽ കേരളത്തിൽ മുഖ്യസ്ഥാനം നേടിയിട്ടുള്ള നിയോലിബറൽ താൽപര്യങ്ങൾക്കെതിരായ ഒരു ഇടം നമുക്ക് കണ്ടെടുക്കാനാവൂ എന്നെനിക്ക് തോന്നുന്നു''.

ആത്മം, അപരം, അധിനിവേശം
(പ്രഭാഷണം. അഭിമുഖം)
സുനിൽ പി. ഇളയിടം
ഐ ബുക്‌സ്, 2016
വില 180 രൂപ

സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണ പരമ്പര പൂർണ്ണരൂപത്തിൽ കാണുവാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP