Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാടിന്റെ വേദാന്തം

കാടിന്റെ വേദാന്തം

ഷാജി ജേക്കബ്‌

യമോഹന്റെ 'നൂറുസിംഹാസനങ്ങൾ' വായിച്ചിട്ടില്ലേ? ജാതി, അപരനിന്ദയായി മാത്രമല്ല ആത്മനിന്ദയായും ഫണം നീർത്തിയാടുന്ന ദലിത് ജീവിതത്തിന്റെ നരകയാഥാർഥ്യങ്ങളെക്കുറിച്ചെഴുതപ്പെട്ട, നമ്മുടെ കാലത്തിന്റെ ക്ലാസിക്. സി. അയ്യപ്പന്റെ ചില കഥകളൊഴികെ ഒന്നും നൂറുസിംഹാസനങ്ങളോടു തുലനം ചെയ്യാൻ മലയാളത്തിൽ അതിനുമുൻപോ പിൻപോ എഴുതപ്പെട്ടിട്ടില്ല. അത്രമേൽ ആഘാതശേഷിയുള്ള ഭാവവും ഭാവനയുമാണ് ജയമോഹന്റേത്.

കൊളോണിയലിസം അടിമകൾക്കുമേൽ സൃഷ്ടിച്ച ശരീരത്തിന്റെയും ആത്മാവിന്റെയും ഹിംസകളുടെ ഖണ്ഡകാവ്യമായെഴുതപ്പെട്ട ജയമോഹന്റെ തന്നെ 'മിണ്ടാച്ചെന്നായ്' പോലെയോ അതിലധികമോ ഹൃദയദ്രവീകരണശേഷിയുള്ള രചന. മിസിസ് കൊളിൻസും ആർച്ച് ഡീക്കൻ കോശിയും മുതൽ രാജു കെ. വാസുവും പ്രദീപൻ പാമ്പിരികുന്നും വരെയുള്ളവരെഴുതിയ ദലിതപാഠങ്ങളുടെ മലയാളചരിത്രം നോക്കൂ. വാക്കുകളിൽനിന്നു ചോര കിനിയുന്ന കഥകളുടെയും നോവലുകളുടെയും കറുത്ത കുർബാനപോലെ അവ മനുഷ്യർക്കും ദൈവങ്ങൾക്കുമിടയിൽ അസ്തിത്വത്തിന്റെ ഉടമ്പടികളെഴുതുന്നു. ജയമോഹൻ തന്റെ അനുപമമായ സങ്കരഭാഷയിൽ മറ്റൊരു മലയാളിക്കും കഴിയാത്ത വിധം ഭാവതീവ്രവും അനുഭവതീഷ്ണവും ചരിത്രബദ്ധവുമായി കീഴാളജീവിതത്തിന്റെ മാനസികചരിത്രം രചിക്കുന്നു. നാഞ്ചിനാടിന്റെ ആത്മേതിഹാസങ്ങൾ.

മനുഷ്യരിൽ നിന്നു മൃഗങ്ങളിലേക്കു സംക്രമിപ്പിക്കുന്ന ഭാവനയുടെ ജീവിതവിചാരങ്ങൾ തിടംവച്ചു നിൽക്കുന്ന 'ആനഡോക്ടർ' എന്ന നോവൽ സൃഷ്ടിക്കുന്നതും മറ്റൊരു ഭാവസന്ദർഭമല്ല. 'നൂറുസിംഹാസനങ്ങൾ' പോലെതന്നെ, യഥാർഥത്തിൽ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ കഥയാണിതും. 1923-ൽ ജനിച്ച് 2002-ൽ മരിക്കുന്നതുവരെ, അരനൂറ്റാണ്ടിലധികം കാലം ആനകൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച വി. കൃഷ്ണമൂർത്തിയെന്ന ഡോക്ടറുടെ ജീവിതം. ജയമോഹന് കഥയെന്നാൽ ജീവിതം തന്നെ. എഴുത്തെന്നാൽ പറച്ചിലും. 'ഡോക്ടർ കെ.' എന്നറിയപ്പെട്ട ആനഡോക്ടറെക്കുറിച്ച് ജയമോഹൻ നോവലിനൊടുവിൽ ചേർക്കുന്ന കുറിപ്പ് ആദ്യം വായിക്കണം.

'ആനഡോക്ടർ എന്നറിയപ്പെട്ട ഡോക്ടർ വി. കൃഷ്ണമൂർത്തി (1923-2002) തമിഴകത്തിലെ പ്രധാന മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു. ആനകൾക്കായി ജീവിച്ചു. അദ്ദേഹം ടോപ്‌സ്‌ലിപ്പിൽ കഴിഞ്ഞ വീട് ഇന്ന് അദ്ദേഹത്തിന്റെ സ്മാരകമാണ്.

പഴയ മദിരാശി പ്രസിഡൻസിയിൽ വൈദ്യനാഥയ്യരുടെ മകനായി ജനിച്ചു. മദ്രാസ് വെറ്റനറി കോളേജിൽനിന്ന് ബിരുദം നേടി. 1952-ൽ ഇന്ത്യൻ വനംവകുപ്പിൽ ഡോക്ടറായി പണിയിൽ കയറി തേക്കടിയിലും ടോപ്‌സ്‌ലിപ്പിലുമായി താമസിച്ച് ജോലി ചെയ്തു.

ആനകൾക്കായി ജീവിതം മാറ്റിവെച്ചയാളാണ് ഡോക്ടർ കെ. വന്യമൃഗങ്ങൾക്ക് പോസ്റ്റ്‌മോർട്ടം വേണം എന്ന് എഴുതിയും പോരാടിയും വിജയിച്ചു. പോസ്റ്റമോർട്ടം ചെയ്ത് തുടങ്ങിയപ്പോഴാണ് തമിഴ്‌നാട്ടിലും കേരളത്തിലും മരിക്കുന്ന ആനകളിൽ പകുതിയോളം ആനകൾ വേട്ടക്കാരുടെ ഇരകളാണെന്നു മനസ്സിലായത്. 1953 മുതൽ 1956 വരെ അദ്ദേഹം പതിനെട്ട് ആനകളുടെ ജഡം പരിശോധിച്ചപ്പോൾ അവയിൽ പന്ത്രണ്ട് ആനകൾ മനുഷ്യരാൽ കൊല്ലപ്പെട്ടവ എന്നു വ്യക്തമായി.

ആനകൾക്കു പറ്റിയ സ്ഥലം കാടുകളാണ് എന്ന് കൃഷ്ണമൂർത്തി പറഞ്ഞു. ക്ഷേത്രങ്ങളിലെ ആനകളെ കൊല്ലത്തിലൊരിക്കൽ കാടുകളിലേക്ക് കൊണ്ടുചെന്ന് ഒരു മാസം താമസിപ്പിക്കുന്ന പദ്ധതി അദ്ദേഹം ഉണ്ടാക്കിയതാണ്. പതിനഞ്ച് ആളുകളെ കൊന്ന മുതുമലയിലെ മേഘ്‌ന ആനയെ മെരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് വാർത്തയായി. ജയലളിതയുടെ മരണത്തിനുശേഷം ആനകളുടെ വനയാത്രാപദ്ധതി നിർത്തലാക്കപ്പെട്ടു.

ഡോക്ടർ കെ. 1972-ൽ വാഷിങ്ടണിലെ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്‌കോളർഷിപ്പ് നേടി. നാട്ടാനകളെ പരിരക്ഷിക്കുന്നതിനെപ്പറ്റി ധാരാളം പഠനക്യാമ്പുകൾ നടത്തി. അതിനൊരു പദ്ധതി ഉണ്ടാക്കി സർക്കാരിനെക്കൊണ്ട് സ്വീകരിപ്പിച്ചു. അൻപതോളം പഠനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒടുവിലത്തെ ലേഖനം 1999-ൽ നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചതാണ്. International Union for the Conservation of Natural Resources, Asian Elephant Specialist Group തുടങ്ങി പല സംഘടനകളിലെ അംഗമായിരുന്നു. 2000-ൽ വനരക്ഷകർക്കുള്ള ഏറ്റവും വലിയ അംഗീകാരമായ വേണുമേനോൻ അലൈസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

2002 ഡിസംബർ 9ന് ഡോക്ടർ കെ. നിര്യാതനായി. വയസ്സ് എഴുപത്തിമൂന്ന്. ഇംഗ്ലീഷ് പത്രങ്ങളിലെ ഏതാനും വാർത്തകളൊഴിച്ചാൽ തമിഴ്‌നാട്ടിൽ പൊതുവേ ആരും ശ്രദ്ധിക്കാതെ കടന്നുപോയ ഒരു ജീവിതമായിരുന്നു'.

'നൂറുസിംഹാസനങ്ങളി'ലേതുപോലെതന്നെ ഒരു സിവിൽ സർവീസ് ഓഫീസറാണ് 'ആനഡോക്ടറി'ലും ആഖ്യാതാവ്. 'സിംഹാസനങ്ങൾ' ആത്മകഥാപരമാണെങ്കിൽ 'ഡോക്ടർ' ജീവചരിത്രപരമാണെന്നു മാത്രം. തിരുവനന്തപുരം നഗരത്തിൽ എച്ചിൽ തെണ്ടി ജീവിക്കുന്ന നായാടികൾക്കിടയിൽ നിന്ന് അന്നം തേടി, നാരായണഗുരുവിന്റെ ശിഷ്യനായ പ്രജാനന്ദന്റെ ആശ്രമത്തിലെത്തുന്ന കാപ്പൻ എന്ന കുട്ടി അവിടെ താമസിച്ച് ധർമപാലൻ എന്നു പേരുമാറ്റി, പഠിച്ച്, ഐ.എ.എസ്. നേടിയ യഥാർഥ കഥയാണ് നൂറുസിംഹാസനങ്ങളിലുള്ളത്. സർവീസ് ജീവിതത്തിൽ അയാൾ നേരിടേണ്ടിവരുന്ന ജാതിവെറിയുടെ തലച്ചോർ മരവിപ്പിക്കുന്ന അനുഭവമുഹൂർത്തങ്ങൾ. ഒപ്പം വ്യക്തിജീവിതത്തിലെ കരളറുന്ന കഷ്ടകാണ്ഡങ്ങളും. ജാതി, മദഗജംപോലെ അയാളെ അകത്തും പുറത്തും, ആത്മാവിലും ശരീരത്തിലും ചവിട്ടിക്കൂട്ടുന്നു.

'ആനഡോക്ടർ', മനുഷ്യരിലേക്കല്ല, മൃഗങ്ങളിലേക്കാണ് വേദനയുടെയും വെറിയുടെയും ചൂഷണത്തിന്റെയും സ്‌നേഹത്തിന്റെയും മിശ്രജീവിതവികാരങ്ങൾ സംക്രമിപ്പിക്കുന്നത്. 'നൂറുസിംഹാസനങ്ങളി'ൽനിന്ന് അസാധാരണമായ ഒരു തുടർച്ചയുണ്ട് 'ആനഡോക്ടറി'ലേക്ക്. കീഴാളമനുഷ്യരുടെയും മൃഗങ്ങളുടെയും നോവുകളെ സമീകരിച്ചും ചരിത്രവൽക്കരിച്ചും നിൽക്കുന്ന ചില നിമിത്തങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പ്രജാനന്ദൻ ധർമപാലനോടു പറയുന്നു:

'ഹോസ്റ്റലിലും ഞാൻ ഒറ്റയ്ക്കായിരുന്നു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഏക നായാടി ഞാനായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ പിച്ചക്കാരനല്ലാത്ത മറ്റൊരു നായാടിയെ കണ്ടിട്ടില്ല. ഹോസ്റ്റലിൽ എന്നോടൊപ്പം മുറിപങ്കിടാൻ ഒരു ആദിവാസിയും മുൻപോട്ടു വന്നില്ല. എനിക്ക് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. വെളുപ്പാൻകാലത്ത് തീവണ്ടിപ്പാളത്തിനടുത്ത് ചെന്നിരുന്നുവേണം വെളിക്കിറങ്ങാൻ. മൂത്രമൊഴിക്കണമെങ്കിൽപ്പോലും പുറത്തുള്ള ചവറ്റുകൂനയിലേക്കു പോകണം. എന്നോടു സംസാരിക്കുമ്പോൾ ആർക്കും ഒരുതരം അധികാരത്തിന്റെ സ്വരം ഉണ്ടായിവരും. അധികാരത്തിന്റെ മുന്നിൽ ഞാൻ എപ്പോഴും നിശ്ശബ്ദനായിരുന്നു.

ആ നാളുകളിൽ ഞാൻ അമ്മയെ കണ്ടിട്ടേയില്ല. അമ്മയെപ്പറ്റി ഒരു ദിവസംപോലും ഓർത്തിട്ടുമില്ല. ഞാൻ ഒരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. 'ഒന്ന് ജീവിച്ചോട്ടെ' എന്ന മട്ടുണ്ട്. കാലുകൾക്കു താഴേയാണ് അതിന്റെ ലോകം. ചവറുകളിലാണ് അതിന്റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്‌ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്.

ഞാൻ എം.എ. എക്കണോമിക്‌സ് പൂർത്തിയാക്കിയപ്പോൾ പ്രജാനന്ദൻ എന്നെ കാണണമെന്നു പറഞ്ഞയച്ചു. ഞാൻ തിരുവനന്തപുരത്തേക്കു പോയി. അന്ന് അദ്ദേഹം ഏതാണ്ട് ഒറ്റയ്ക്കാണ്. ഈഴവർക്കു മനസ്സിലാകുന്ന നാരായണഗുരുവല്ലായിരുന്നു അദ്ദേഹം പറഞ്ഞിരുന്ന നാരായണഗുരു. ആശ്രമത്തിൽ ഒന്നുരണ്ടാളുകളേയുള്ളു. രണ്ടുമൂന്ന് സായിപ്പന്മാരുണ്ടായിരുന്നു. ഞാൻ പ്രജാനന്ദനെ കാണുന്നത് ഒരുപാടു കാലം കഴിഞ്ഞായിരുന്നു. അദ്ദേഹം നന്നേ വയസ്സായി തളർന്നിരുന്നു. കൈയും കാലും മെലിഞ്ഞ് മാംസം തൂങ്ങിക്കിടന്നു. ഒരു സായിപ്പ് അദ്ദേഹത്തെ തൂക്കിയെടുത്തുകൊണ്ടുവന്ന് കസേരയിൽ ഇരുത്തി. അദ്ദേഹത്തിന്റെ തല വിറച്ചുകൊണ്ടിരുന്നു. മുടി പൂർണമായും പൊഴിഞ്ഞുപോയിരുന്നു. ശരീരം കൂനിയതുകൊണ്ട് മുഖം മുൻപോട്ട് തള്ളിനിന്നു. മൂക്ക് വായയിലേക്കു മടങ്ങി, ചുണ്ടുകൾ അകത്തേക്കു പതിഞ്ഞ് അദ്ദേഹത്തിന്റെ വായ തീരേ കാണാനില്ലായിരുന്നു.

'വളർന്നുപോയി അല്ലേ?' എന്നു പ്രജാനന്ദൻ ചോദിച്ചു. നന്നായി തമിഴുഭാഷ അറിയാം എന്നൊരു ചിന്ത അദ്ദേഹത്തിനുണ്ട്. മിക്കവാറും തിരുവനന്തപുരത്തുകാർക്കുള്ള വിശ്വാസമാണത്. എല്ലാവരെയുംപോലെ അദ്ദേഹം പറഞ്ഞത് ഒന്നുരണ്ട് തമിഴു വാക്കുകൾ ഉള്ള ഒരു മലയാളമായിരുന്നു. എന്നെ ഒരു തമിഴനായി അദ്ദേഹം മനസ്സിൽ ഭാവിച്ചിട്ടുണ്ടാവാം. ഞാനും എന്നെ പൂർണമായും കേരളത്തിൽനിന്നും, മലയാളത്തിൽനിന്നും, വേർപെടുത്തിക്കഴിഞ്ഞിരുന്നു. എന്റെ നിറവും ഉച്ചാരണവും എന്നെ തമിഴിനോടാണ് കൂടുതൽ അടുപ്പിച്ചത്.

പ്രജാനന്ദന്റെ തലയും കൈയും വിറച്ചുകൊണ്ടിരുന്നു. 'ഡിഗ്രി എപ്പോൾ കൈയിൽ കിട്ടും?' എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ 'ജൂണിൽ കിട്ടും' എന്നു പറഞ്ഞു. 'എന്തുചെയ്യാനാണ് ഉദ്ദേശ്യം?' ഞാൻ ഒന്നും മിണ്ടാതെ നിന്നു. എനിക്ക് ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ല. 'നീ സിവിൽ സർവീസിലേക്കു പോവുക' എന്നു സ്വാമി പറഞ്ഞു. അദ്ദേഹം കൈ പൊക്കിയപ്പോൾ സന്നിബാധ വന്നതുപോലെ കൈ ആടി. ഞാൻ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും വാക്കുകൾ വന്നില്ല. 'ക്ഷമിക്കണം ഗുരു' എന്നു ഞാൻ പറഞ്ഞു.

'നിന്റെ നാവിൽ ഇംഗ്ലീഷ് വരുന്നില്ല. പിന്നെ നീ എന്താണ് പഠിച്ചത്? നല്ല ഇംഗ്ലീഷ് പറയാത്തവൻ ആധുനിക മനുഷ്യനല്ല. ഇംഗ്ലീഷ് പറയാത്തോളം കാലം നീ വെറുമൊരു നായാടിയാണ്'. അദ്ദേഹത്തിന് ശബ്ദമുയർത്തിയപ്പോൾ ശ്വാസം മുട്ടി. 'നാരായണഗുരുദേവൻ എല്ലാവരോടും ഇംഗ്ലീഷ് പഠിക്കാൻ പറഞ്ഞത് വെറുതേയല്ല'. ഞാവ് വെറുതേ ഒന്നു വണങ്ങി. 'ഇംഗ്ലീഷ് പഠിക്കുക. കഴിയുമെങ്കിൽ നാൽപ്പതു വയസ്സ് കഴിഞ്ഞതിനുശേഷം സംസ്‌കൃതവും പഠിക്കുക....' സംസാരിച്ചതിന്റെ തളർച്ചയിൽ അദ്ദേഹം പുറകിലേക്കു ചാഞ്ഞു. കൈകളുടെ വിറയൽ വല്ലാതെ കൂടി. രണ്ടു കൈകളെയും അദ്ദേഹം തുടയുടെ താഴെ വെച്ചു. അപ്പോൾ രണ്ടു കൈമുട്ടുകളും വിറച്ചു. 'നീ സിവിൽ സർവീസ് എഴുതിക്കോ... വെറുതെയങ്ങ് ജയിച്ചാൽ പോരാ. റാങ്കു വേണം. നിന്റെ ഉത്തരക്കടലാസിലേക്ക് ഒരാളും സാധാരണയായി കുനിഞ്ഞു നോക്കാൻ പാടില്ല'. ഞാൻ 'ശരി' എന്നു മാത്രം പറഞ്ഞു. 'ഞാൻ ജയിംസിനോട് പറഞ്ഞിട്ടുണ്ട്. ട്രസ്റ്റിൽനിന്നു നിനക്ക് നാലു കൊല്ലം ചെറിയൊരു തുക തരും...'.

ഞാൻ ഉറച്ച ശബ്ദത്തിൽ 'നാലു കൊല്ലം വേണ്ട, രണ്ടു കൊല്ലം മതി' എന്നു പറഞ്ഞു. ഞാൻ പറഞ്ഞതു മനസ്സിലാക്കി സ്വാമി ചെറുതായൊന്നു പുഞ്ചിരിച്ചു. അതേയെന്നു തലയാട്ടിയതിനുശേഷം അടുത്തേക്ക് വരൂ എന്നതുപോലെ അദ്ദേഹം വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ മെലിഞ്ഞ കൈ നീട്ടി എന്നെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കൈ ഒരു മുതിർന്ന പക്ഷിയുടെ തൂവൽ പൊഴിഞ്ഞ ചിറകുമാതിരി എന്റെ തോളിലിരുന്ന് നടുങ്ങി. എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് തോളോടു ചേർത്ത് അദ്ദേഹം 'നന്നായി വരട്ടേ' എന്നു പറഞ്ഞു. ഞാൻ മുട്ടിൽ ഇരുന്ന് അദ്ദേഹത്തിന്റെ മടിയിൽ തലവെച്ചു. എനിക്ക് കരയണമെന്നു തോന്നി. വിറയ്ക്കുന്ന ശബ്ദത്തിൽ സ്വാമി പറഞ്ഞു, 'ധൈര്യം വേണം. ഒടുങ്ങാത്ത ധൈര്യം വേണം..... ഒരുപാട് കൊല്ലം ഓടിയതല്ലേ? ഇനിയൊന്ന് ഇരിക്കണം....' ഞാൻ കരഞ്ഞുതുടങ്ങി. അദ്ദേഹത്തിന്റെ മടിയിൽ എന്റെ കണ്ണുനീർത്തുള്ളികൾ പൊഴിഞ്ഞു.

അദ്ദേഹം കൈകൊണ്ട് എന്റെ കാതുകൾ ഒന്നു പിടിച്ചുവലിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ പലപ്പോഴും എന്നോട് അദ്ദേഹം അങ്ങനെ കളിച്ചിട്ടുണ്ട്. 'അമ്മയെ വിടരുത് കേട്ടോ... അവളെ ഒപ്പം കൂട്ടിക്കോ... എന്തുവന്നാലും അവളെ വിട്ടുകളയരുത്. അവൾക്ക് നാം രണ്ടാളും ഇതുവരെ ചെയ്തതു മുഴുവൻ കൊടിയ പാപമാണ്. അവൾ ഒന്നുമറിയാത്ത കാട്ടുമൃഗംപോലെയാണ്. മൃഗങ്ങളുടെ ദുഃഖത്തെ നമുക്കു പറഞ്ഞുതീർക്കാൻ പറ്റില്ല. അതുകൊണ്ട് അതിന്റെ ആഴം അഗാധമാണ്' '

വാക്കുകളിൽ പറഞ്ഞുതീർക്കാൻ കഴിയാത്ത മൃഗങ്ങളുടെ ഈ മഹാദുഃഖങ്ങളെക്കുറിച്ചാണ് 'ആനഡോക്ടർ'.

പുതുതായി നിയമനം കിട്ടി വന്ന ഫോറസ്റ്റ് ഓഫീസറുടെ കഥ പറയുന്നത് യാദൃച്ഛികമായി അയാൾ കണ്ടുമുട്ടുന്ന ഡോക്ടർ കെ.യുടെ കഥയും ജീവിതവും സഹ്യന്റെ സഹനകാവ്യവും കാടിന്റെ വേദാന്തഗീതവുമായി മാറ്റിയെഴുതുകയാണ് ജയമോഹൻ.

ടോപ്‌സ്‌ലിപ്പിലെ കൊടുംവനങ്ങൾക്കുള്ളിൽ വച്ചാണ് ആനഡോക്ടറെ ഫോറസ്റ്റ് ഓഫീസർ കണ്ടുമുട്ടുന്നത്. നാലഞ്ചു സന്ദർഭങ്ങളാണ് ഇവരുടെ സമാഗമവേളകളായി നോവലിലുള്ളത്. ഒന്നാം സന്ദർഭം, ടോപ്‌സ്‌ലിപ്പിൽ ചത്തു ചീഞ്ഞുകിടന്ന ഒരു കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ ഡോക്ടർ എത്തുമ്പോഴാണ്. രണ്ടാം സന്ദർഭം ഓഫീസറുടെ ദേഹം ചെന്തട്ടിയെന്ന ചെടിയിൽ തൊട്ട് ചൊറിഞ്ഞുവീർത്തപ്പോൾ. മറ്റൊന്ന് ഒരു വനയാത്രയിൽ ചെന്നായ്ക്കൾ ഡോക്ടറെ വളഞ്ഞ് തങ്ങളുടെ നേതാവിനെ ചികിത്സിക്കാൻ കൂട്ടിക്കൊണ്ടുപോയപ്പോഴായിരുന്നു. ഇനിയുമൊന്ന്, മുതുമലയിൽ ബിയർ കുപ്പി കാലിൽ കയറി മരണത്തോടടുത്ത കൊമ്പനെ ചികിത്സിക്കാൻ ഡോക്ടർ പോയ സന്ദർഭം. അഞ്ചാമത്തേത്, മുതുമലയിൽ നിന്ന് പരിക്കേറ്റ കുട്ടിയാനയെയും കൊണ്ട് മുപ്പതോളം ആനകളുടെ കൂട്ടം കിലോമീറ്ററുകൾ താണ്ടി ഡോക്ടറെ തേടിവന്നത്. ഓരോ സന്ദർഭവും കാടിനെക്കുറിച്ചുള്ള ഓരോ തത്വചിന്തകൾ ഓഫീസറെ പഠിപ്പിക്കുകയായിരുന്നു. മൃഗങ്ങളെഴുതുന്ന വേദാന്തങ്ങളായി, മനുഷ്യർക്കജ്ഞാതമായ പ്രകൃതിപാഠങ്ങളായി, അവ അയാളെ പുതിയൊരു ജീവിതദർശനത്തിലേക്കു നയിക്കുന്നു. ഡോക്ടറും ഓഫീസറും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും അവർക്കിടയിൽ രൂപപ്പെടുന്ന ആത്മബന്ധവും അസാധാരണമായ ഒരു മൃഗ-മനുഷ്യബന്ധത്തിന്റെ സംസ്‌കാരഭൂമികക്കു ജന്മം കൊടുക്കുകയാണ്.

ഒന്നാം സന്ദർഭം നോക്കുക: 'ഞാൻ ആളുകളുടെ തോളിന്റെ വിടവിലൂടെ അപ്പുറത്തു നോക്കി. ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല. താഴെ ഇരുപതടി നീളവും പത്തടി വീതിയുമുള്ള കറുത്ത ചെളിക്കുണ്ടിന്റെ ഉള്ളിൽ കഷണ്ടിയുള്ള ഒരാൾ മുട്ടുവരെ വരുന്ന ഗംബൂട്ടും കൈയിൽ റബ്ബർ ഉറകളും ഇട്ട് കുനിഞ്ഞുനിന്ന് എന്തോ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് വലിയൊരു കത്തിയാണ് എന്ന് അപ്പോഴാണ് അറിഞ്ഞത്. മുഖത്തും കൈയിലും കാലിലുമൊക്കെ കറുത്ത ചെളി പുരണ്ടിരുന്നു. ചെളിയല്ല അത് വലിയൊരു ചാണകക്കുഴിയാണ്.

പെട്ടെന്നാണ് അത് എന്തെന്നു ഞാൻ അറിഞ്ഞത്. അത് ഒരാനയുടെ ചീഞ്ഞളിഞ്ഞ ജഡം അഴിഞ്ഞ് പരത്തിയിട്ട കൂടാരം പോലെ നാലുവശത്തും അതിനെ വിരിച്ച് നീട്ടിയിരുന്നു. നാലുഭാഹഗത്തും കാലുകളുടെ അവശിഷ്ടങ്ങൾ. അപ്പുറത്ത് മണ്ണിൽ പകുതി താഴ്ന്നിരുന്ന തല. പിന്നെ ഒന്നൊന്നായി തെളിഞ്ഞു. വാല്, നഖങ്ങൾ, തുമ്പിക്കൈ. കറുത്ത തോലിൽ നിറഞ്ഞിരുന്ന അളിഞ്ഞ മാംസം തിളയ്ക്കുന്നതായി തോന്നി. അതിനു ജീവനുണ്ടായിരുന്നു. കുമിളകളാണോ? നുര പൊന്തുകയാണോ? അതു മുഴുവൻ പുഴുക്കളായിരുന്നു. അളിഞ്ഞ മാംസം അപ്പടി പുഴുക്കൂട്ടമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ കാലിലൂടെവരെ പുഴുക്കൾ പറ്റിക്കയറി ഞെളിഞ്ഞ് ഇഴഞ്ഞ് പൊഴിഞ്ഞു. കൈയിൽ മുട്ടുവരെ പുഴുകൊണ്ട് ചെയ്ത കൈയുറകൾ. കാതിന്റെ പിന്നിലും കവിളിലുമൊക്കെ പുഴുക്കൾ ഇഴഞ്ഞു. ഇടയ്ക്കിടയ്ക്ക് ഒന്നു കുടഞ്ഞ് അവയെ തട്ടിയിട്ട് അദ്ദേഹം പണിയെടുക്കുകയായിരുന്നു.

പിന്നീട് എനിക്ക് അവിടെ നില്ക്കാൻ കഴിഞ്ഞില്ല. ഒന്നു പിന്നിലേക്കു വന്നത് ഓർമയുണ്ട്. കാലിന്റെ താഴേനിന്ന് മണ്ണ് പരവതാനിയിൽ പിടിച്ച് വലിച്ചതുപോലെ തെന്നിമാറി. മലർന്നടിച്ചു വീണപ്പോൾ എല്ലാവരും ഓടിക്കൂടി. എന്നെ രണ്ടാളുകൾ പൊക്കി ജീപ്പിലേക്കു കൊണ്ടുപോയി. തല പൊക്കാൻ നോക്കിയപ്പോൾ ഓക്കാനം വന്ന് വയറ് പിടഞ്ഞു. ഞാൻ എന്നെ താങ്ങിക്കൊണ്ട് പോയവരുടെ മീതെ ഛർദിച്ചു. അവന്റെ ഷർട്ടിൽ പിടിച്ചിരുന്ന എന്റെ കൈ പിടഞ്ഞു. കണ്ണടച്ചപ്പോൾ പാതാളത്തിലേക്കു വീണുകൊണ്ടേ പോകുന്നതുപോലെ തോന്നി'.

ഡോക്ടറുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഓഫീസർക്കു തിരിഞ്ഞുകിട്ടിയ ജ്ഞാനം, മനുഷ്യന്റെ നിസ്സാരതയെയും പുഴുവുൾപ്പെടെയുള്ള ജീവികളുടെ നിസ്സീമമായ ജീവിതത്വരകളെയും കുറിച്ചായിരുന്നു. മരണത്തെക്കാൾ ക്രൂരമായ വേദനയെക്കുറിച്ചുള്ള ഒരുപനിഷത്തായി മാറി, ഡോക്ടറുടെ ഭാഷണം. 'Man is a pathetic being'. ആനയുടെ ചീഞ്ഞ ജഡത്തിൽ ഞുളച്ചാർക്കുന്ന ലക്ഷക്കണക്കിനു പുഴുക്കളുടെ കടൽകണ്ടു ഭയന്ന ഓഫീസറോട് ഡോക്ടർ പറയുന്നു:

' 'പുഴുക്കളെക്കണ്ട് ഭയന്നു അല്ലേ?' ഡോക്ടർ ചോദിച്ചു. 'എനിക്ക് ശീലമില്ല' എന്നു ഞാൻ പറഞ്ഞു. 'പുഴുക്കളെ എല്ലാവർക്കും അറപ്പാണ്. കാരണം, പുഴു ചീയലിന്റെ ഭാഗമാണ്. ചീയുക എന്നാൽ മരണം. ഒന്ന് നിന്നു ശ്രദ്ധിച്ചാൽ ഏതു ഭയത്തെയും കടന്നുപോകാം. ഭയം, അറപ്പ്, സംശയം, വെറുപ്പ് തുടങ്ങിയവയെ നാം ഒഴിവാക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ട് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. അശ്രദ്ധയും അവയെ വളർത്തുന്നു. നിങ്ങളീ കാട്ടിൽ പുളിങ്കുരു പോലുള്ള ഒരു കറുത്ത വണ്ടിനെ കണ്ടിട്ടില്ലേ?' ഞാൻ തലകുലുക്കി. 'നമ്മുടെ വീടു മുഴുവൻ ആ വണ്ട് ഉണ്ടാവാം. പലപ്പോഴും നാം ഭക്ഷണംപോലും അതിനെ എടുത്തുമാറ്റിയിച്ച് കഴിക്കും. ആ വണ്ടിന്റെ പുഴുവാണ് നിങ്ങൾ കണ്ടത്. വണ്ട് അഡൽറ്റ് എങ്കിൽ പുഴു അതിന്റെ കുഞ്ഞാണ്. പുഴുക്കളെ നോക്കുമ്പോൾ നടക്കാനാവാത്ത, മൊഴി തിരിയാത്ത, വായ മാത്രമുള്ള ചെറിയ കുഞ്ഞാണെന്നേ എനിക്ക് തോന്നുകയുള്ളൂ. 'വളരുക' എന്ന ആശയത്തെയാണ് അവയ്ക്കു കൊടുത്തിട്ടുള്ളത്. തിന്നുക മാത്രമാണ് ധർമം. ബ്രഹ്മത്തിന്റെ നേരിട്ടുള്ള കൺട്രോളിലാണ്', ഡോക്ടർ ചിരിച്ചു. 'Dont Panic. എന്റെ അച്ഛൻ വേദാന്തിയായിരുന്നു. ഞങ്ങൾ സ്മാർത്തന്മാരാണ്. പക്ഷേ, ഞാൻ വേദാന്തമൊന്നും പറയാൻ പോകുന്നില്ല. But ltsien, ഇനി പുഴുക്കളെ വെറുക്കരുത്. അവ ഓമനകളാണ്; വെളുത്തു തുടുത്ത് വലിയ കണ്ണുകളോടെ. ഭക്ഷണം എന്ന അനുഭവം പൂർണമായും അവർക്കാണുള്ളത്. ഭക്ഷണത്തിൽത്തന്നെ കിടന്നുപുളഞ്ഞ് മുഴുവൻ ശരീരവുംകൊണ്ട് തിന്നുക. പുഴുവിന്റെ പുളച്ചിൽ കണ്ടാൽ കൊതി തോന്നും. അത്രയ്ക്കു സന്തോഷമൊന്നും നമുക്കില്ല. അത്രയ്ക്ക് സന്തോഷമുള്ള ചില മുഹൂർത്തങ്ങളിൽ നമ്മളും പുഴുക്കളെപ്പോലെ പുളയുകയാണ് ചെയ്യുന്നത്, അല്ലേ?' '.

ചെന്നായകളുമായി ചങ്ങാത്തം കൂടുന്ന ഡോക്ടർ അവിടെ നിന്നാണ് നായകളുടെ അപാരമായ സ്‌നേഹത്തിന്റെ കഥകളിലേക്കു പോകുന്നതും ലോഡ് ബൈറൺന്റെ 'epitaph to a dog' എന്ന കവിതയുദ്ധരിച്ചുകൊണ്ട് മനുഷ്യൻ വെറുമൊരു കീടമാണെന്നു സ്ഥാപിക്കുന്നതും. 'Man, vain insect'. ബൈറൺന്റെ കവിതയിൽ നിന്നൊരു ഭാഗം കേൾക്കൂ: 

'Oh man! thou feeble tenant of an hour,
Debased by slavery, or corrupt by power-
Who knows thee well must quit thee with disgust,
Degraded mass of animated dust!
Thy love is lust, thy friendship all a cheat,
Thy tongue hypocrisy, thy heart deceit!
By nature vile, ennobled but by name,
Each kindred brute might bid thee blush for shame.
Ye, who behold perchance this simple urn,
Pass on- It honors none you wish to mourn.
To mark a friend's remains these stones arise;
I never knew but one-and here he lies'.

മനുഷ്യർ കാട്ടിൽ പൊട്ടിച്ചെറിയുന്ന ബിയർ കുപ്പികൾ ആനകളെ ചതിക്കുന്നതിനെക്കുറിച്ചുള്ള അസ്ഥിമരവിപ്പിക്കുന്ന ഈ വിവരണം വായിക്കൂ:

'മറ്റേത് മൃഗത്തെയുംകാൾ ആനയ്ക്ക് വളരെ മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണൽച്ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലുമൊക്കെ പൊത്തിപ്പിടിച്ചു കയറുന്നത്. ചില്ലുകൾ മരങ്ങളിൽപ്പെട്ട് പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും. ബിയർകുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയ ഭാഗം മുകളിലേക്കു നില്ക്കുന്ന രീതിയിലാണ് അവ കിടക്കുക. ആന തന്റെ വലിയ ഭാരത്തോടെ കാലെടുത്ത് അതിന്റെ മീതേ വച്ചാൽ ചില്ലു നേരേ കയറി ഉള്ളിലേക്കു ചെല്ലും. ആനയ്ക്ക് മൂന്നു കാലിൽ നടക്കാനാവില്ല. രണ്ടുമൂന്നു തവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോൾ ചില്ല് നന്നായി ഉള്ളിലേക്കു കയറും. പിന്നെ അതിനു നടക്കാനാവില്ല. ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴു അകത്തേക്ക് കയറും. പുഴുക്കൾ മാംസം തുളച്ച് അകത്തേക്ക് കയറിക്കൊണ്ടേയിരിക്കും. ആനയുടെ ചോരക്കുഴലുകളിൽപ്പോലും പുഴുക്കൾ കയറിപ്പറ്റും. പിന്നെ ആന ജീവിക്കില്ല. ചീഞ്ഞ് ചലമൊഴുകുന്ന കാലുകളോടെ ആന കാട്ടിൽ അലഞ്ഞുതിരിയും. ഭക്ഷണമില്ലാതെ മെലിഞ്ഞു കോലം കെടും. ഒടുവിൽ ഏതെങ്കിലും മരത്തിൽ ചാഞ്ഞുനില്ക്കും. ഒരു ദിവസം ശരാശരി മുപ്പതു ലിറ്റർ വെള്ളം കുടിച്ച് ഇരുനൂറു കിലോ ഭക്ഷണം കഴിച്ച് അൻപതു കിലോമീറ്റർ നടന്നുജീവിക്കേണ്ട മൃഗമാണ്. അഞ്ചാറു ദിവസംകൊണ്ട് വെറും അസ്ഥികൂടമായി മാറും. പുറത്ത് എല്ലുകൾ പൊന്തി വരും. കവിളിൽ എല്ലുകൾ ഉന്തി പുറത്തേക്കു ചാടും. കണ്ണുകളിൽ അഴുക്ക് നിറയും. ഉണങ്ങിയ തുമ്പിക്കൈയിൽനിന്ന് നാറ്റം വന്നുതുടങ്ങും. കാതുകൾ ആടുന്നത് പതുക്കെയാവും. മസ്തകം താണുതാണ് വരും. തുമ്പിക്കൈ നിലത്ത് ഊന്നി തല ചെരിഞ്ഞ് അസ്തിവാരം പൊളിഞ്ഞ മൺവീടുപോലെ ചെരിഞ്ഞുതുടങ്ങും. മസ്തകം നിലത്തു തൊട്ടാൽ പിന്നെ മെല്ലെ ചരിഞ്ഞ് മണ്ണിൽ പതിയും. വയറ് പാറപോലെ പൊന്തി മുകളിലേക്കു വരും. നടുവു പൊട്ടിയ പാമ്പുപോലെ വായ് മണ്ണിൽക്കിടന്നിഴയും. മലമ്പാമ്പുപോലെ തുമ്പിക്കൈ പൂഴിയിൽ പുളയും. എന്തോ മണം തേടി ചെറിയ മൂക്ക് അനങ്ങിക്കൊണ്ടിരിക്കും. കണ്ണുകൾ ചുരുങ്ങി വിറച്ചുകൊണ്ടിരിക്കും. മറ്റാനകൾ ചുറ്റും നിന്ന് ചിന്നം വിളിച്ചുകൊണ്ടിരിക്കും. ആന ചാകുന്നത് മറ്റാനകളുടെ നിലവിളിയിലൂടെ നമുക്കറിയാൻ കഴിയും. ആന ചത്തുകഴിഞ്ഞ് ഒരുപാടു സമയം അവ അവിടെ നിന്ന് അലമുറയിടും. ചിലപ്പോൾ രണ്ടുമൂന്ന് ദിവസംതന്നെയാകും. പിന്നീട് അവ ജഡം അവിടെ ഉപേക്ഷിച്ചിട്ട് ഒരുപാട് അകന്നുപോകും. ചെല്ലുന്ന വഴി മുഴുവൻ അവ നിലവിളിക്കും. ഉഗ്രമായ കോപത്തോടെ വഴിയിൽ കാണുന്നവരെ ആക്രമിക്കും. ഞാൻ നാലാനകളുടെ മരണം കണ്ടിട്ടുണ്ട്. മദ്യപന്മാരോട് ഞാൻ ഒരു ദയയും കാട്ടാറില്ല. പിടിച്ചുകൊണ്ടുവന്ന ഒരു ചെറുക്കന്റെ രണ്ടു കാലിനും നടുക്ക് അരമണിക്കൂർ നേരം ഞാൻ ചവിട്ടുകയുണ്ടായി. മാരിമുത്തു പിടിച്ചില്ലെങ്കിൽ ഞാൻ അവനെ കൊല്ലുമായിരുന്നു.

ആനത്തോലിന്റെ കട്ടികാരണം മരിച്ച ആനയുടെ ജഡം ഒന്നു ചീയാതെ മൃഗങ്ങൾക്ക് അതിനെ തിന്നാൻ പറ്റില്ല. ടോപ്‌സ്‌ലിപ്പിൽ കടുവ ഒന്നുരണ്ടെണ്ണമേയുള്ളൂ. അവ പൊതുവേ ആനയെ തിന്നാറില്ല. ചീഞ്ഞ ആനയെ ചെന്നായകൾ തേടിവന്ന് കൂട്ടംകൂട്ടമായി ചുറ്റിനിന്ന് കടിച്ചുവലിച്ചു തിന്നും. പിന്നീട് കഴുകന്മാർ പറന്നിറങ്ങും. ശേഷിച്ചത് പുഴുക്കൾ തിന്നും. മനുഷ്യനെക്കാൾ നൂറ്റിയെഴുപതിരട്ടി കൂടുതൽ ന്യൂറോണുകളുള്ള തലച്ചോറ് നിറഞ്ഞ തല ചെന്നായകൾ കടിച്ചുപൊട്ടിച്ച് തിന്നും. കാടിന്റെ രാജാവ് വെറും വെളുത്ത എല്ലുകളായി ശേഷിക്കും'.

പുഴുവിലും ചെന്നായയിലും ചത്ത ഗജത്തിലും നിന്നാണ് ജയമോഹൻ ജീവിച്ചിരിക്കുന്ന ആനകളിലേക്കു സഞ്ചരിക്കുന്നത്. വെറും കെട്ടുകഥയായി തോന്നാവുന്ന നഗ്നയാഥാർഥ്യങ്ങൾ.

ഒരു കഥയിൽ, മുതുമലയിലെ കൊമ്പന്റെ കുപ്പിച്ചില്ലു കയറി ചീഞ്ഞഴുകിയ കാൽ ഓപ്പറേറ്റ് ചെയ്ത് മരുന്നുവച്ചു കെട്ടുന്ന ഡോക്ടറോട് കാട്ടാനകൾ പ്രകടിപ്പിക്കുന്ന നന്ദിയുടെയും സ്‌നേഹത്തിന്റെയും അമ്പരപ്പിക്കുന്ന ഉപാഖ്യാനങ്ങളുണ്ട്. ആനകളെ കാട്ടിൽ സ്വസ്ഥമായി ജീവിക്കാനനുവദിക്കുകയെന്നതു മാത്രമേ മനുഷ്യർക്കു മുന്നിൽ ഡോക്ടർ നിവേദനമായി വയ്ക്കുന്നുള്ളു. തടി വലിപ്പിക്കാനും തിടമ്പെഴുന്നള്ളിക്കാനുമുള്ള യന്ത്രങ്ങളല്ല ആനകൾ. മനുഷ്യരുടെ കയ്യിൽ വന്നാൽ ശിലപോലുറഞ്ഞ ദുഃഖമാണ് ഓരോ ആനയും. വേദനയുടെ വനരോദനം. സംശയരഹിതമാംവിധം ഡോക്ടർ കെ. പറയും:

' 'മനുഷ്യസംസ്‌കാരത്തിന്റെ വളർച്ചയിൽ മൃഗങ്ങൾക്കു വലിയ പങ്കുണ്ട്. ഉഴാനും ഭാരം വലിക്കാനും മൃഗം ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മുടെ ചരിത്രം ഉണ്ടായതുതന്നെ. പക്ഷേ, ഇന്ന് യന്ത്രങ്ങൾ മൃഗങ്ങളുടെ പണി ചെയ്യുന്നു. കാളവണ്ടിയും കുതിരയും ഇന്ന് ഒരിടത്തുമില്ല. പണ്ട് വലിയ ഭാരമെടുക്കാൻ ആന വേണ്ടിവന്നു. ഇന്ന് ആനയെക്കാൾ നന്നായി ക്രെയിനുകൾ ഭാരം പൊക്കുന്നു. ഇന്ന് ആന വെറും അലങ്കാരമാണ്. അഹങ്കാരപ്രകടനം മാത്രമാണ്. മൃഗശാലകളിൽ വിനോദവസ്തു. ചിലപ്പോൾ ദൈവത്തിന്റെ കള്ളസ്വരൂപം....' ഡോക്ടർ പറഞ്ഞു, 'ആനയെ വളർത്തുന്നത് മുഴുവനായി നിരോധിക്കണം. ഉത്സവത്തിനും കാഴ്ചശാലയ്ക്കും ആനയെ വിട്ടുകൊടുക്കരുത്. ആന നമുക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങളിൽ ആയിരക്കണക്കിന് ആനകൾ ചത്തൊടുങ്ങിയിട്ടുണ്ട്. ആയിരം ആനയെ കൊന്നവനാണ് വീരൻ എന്നാണ് തമിഴുകാവ്യത്തിന്റെ വ്യാകരണം പറയുന്നത്. അതിനെപ്പറ്റിയാണ് 'പരണി' എന്ന യുദ്ധകാവ്യം പാടേണ്ടത്. ആയിരം ആനയെ കൊന്നതുകൊണ്ടാണ് കരുണാകരൻ എന്ന വീരനെപ്പറ്റി ജയങ്കൊണ്ടാർ 'കലിങ്കത്തുപരണി' എന്ന യുദ്ധകാവ്യം രചിച്ചത്. നമ്മുടെ ഭാരം അവ വഹിച്ചു. നമ്മുടെ ദൈവങ്ങളുടെ ഭാരവും അവയാണ് വഹിച്ചത്. നന്ദിയുണ്ടെങ്കിൽ നാം ആനയോട് ഇനിയെങ്കിലും കനിവു കാട്ടണം. അവ കാടുകളിൽ കഴിയട്ടെ. അവയ്ക്കുവേണ്ടി സംരക്ഷിക്കപ്പെട്ട കാടുകൾ നമുക്ക് ഉണ്ടാക്കാം. നമ്മുടെ കുട്ടികൾ ദുഃഖം നിറഞ്ഞുനില്ക്കുന്ന ആനകളെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. കാട്ടിൽ വെള്ളത്തിൽ മീനെന്നപോലെ സന്തോഷത്തോടെ കഴിയുന്ന ആനകളെ നാം അവർക്ക് കാട്ടിക്കൊടുക്കാം', ഡോക്ടർ സംസാരിച്ചുകൊണ്ടേയിരുന്നു, 'ആനയുടെ വീട് കാടാണ്. ആനയ്ക്ക് ഒട്ടും ചേരാത്ത സ്ഥലം ക്ഷേത്രം. ആനയുടെ കണ്ണിൽ എപ്പോഴും പച്ചയും വെള്ളയും കാണണം. ചുറ്റിലും ഇലകളുടെ ഗന്ധമുണ്ടാവണം. എങ്കിലേ അത് സന്തോഷമായിട്ടിരിക്കുകയുള്ളൂ. തമിഴ്‌നാട്ടിൽ പല ക്ഷേത്രങ്ങളിലും കൽമണ്ഡപങ്ങളിൽ ആനയെ കെട്ടിയിടുകയാണ്. തലയ്ക്കു മുകളിൽ ആകാശമില്ലെങ്കിൽ ആന തളരും അതിനു രോഗങ്ങളുണ്ടാവും. ഡയബെറ്റിസ് പേഷ്യന്റുകളാണ്. അവയ്ക്ക് ഉണക്കപ്പുല്ല് കൊണ്ടിടുകയാണ്. മധുരയിൽ ഒരു ക്ഷേത്രത്തിൽ ആന കടലാസു തിന്നുന്നത് ഞാൻ കണ്ടു. അതേ, പഴയ കടലാസുകൾ. നിരന്തരം പട്ടിണിക്കിട്ട് കടലാസു മാത്രം കൊടുത്തു ശീലിപ്പിച്ചതാണ്. ചോദിച്ചാൽ, ആനയ്ക്ക് ഭക്ഷണത്തിനായി സർക്കാർ നീക്കിവെച്ചിട്ടുള്ള പണം എത്ര എന്നറിയാമോ? മാസം എഴുനൂറു രൂപ. തമിഴ്‌നാട്ടിൽ ആന തെരുവിൽനിന്ന് പിച്ചയെടുക്കുന്നത് എല്ലാ ക്ഷേത്രനഗരങ്ങളിലുമുള്ള സ്ഥിരം കാഴ്ചയാണ്. ഒരാൾക്കും അതിൽ പരാതിയില്ല. ആനയുടെ തുമ്പിക്കൈയിൽ പത്തുപൈസ വെച്ചുകൊടുക്കുകയാണ് അല്പന്മാർ... ക്ഷേത്രമാണ് ആനയുടെ നരകം. അത് തടഞ്ഞേ മതിയാവൂ..'.

'മതാവകാശം എന്നൊക്കെ പറഞ്ഞ് ചിലർ എതിർക്കും. അവരാണ് നൂറുകൊല്ലം മുൻപ് ദേവദാസിമാർ ഉണ്ടെങ്കിലേ ദൈവം സുഖിക്കുകയുള്ളൂ എന്നു പറഞ്ഞ് തെരുവിലിറങ്ങിയത്; ഇരുനൂറു കൊല്ലം മുൻപ് ഭർത്താവിന്റെ ചിതയിൽ ഭാര്യയെ എടുത്തിട്ട് കത്തിച്ചത്. ആനയെ മോചിപ്പിച്ചേ പറ്റൂ. ആന കാടിന്റെ രാജാവാണ്. അവനെ പിച്ചക്കാരനാക്കി വെച്ചിരിക്കുന്നത് ഈ രാഷ്ട്രീയത്തിനുതന്നെ അപമാനമാണ്. നമ്മുടെ നേതാക്കളോട് പറഞ്ഞിട്ടു കാര്യമില്ല. ഇവന്മാർ വെള്ളമടിക്കാനും പെണ്ണുപിടിക്കാനും മാത്രമാണ് കാട്ടിലേക്കു വരുന്നത്. സായിപ്പിനോടു പറയണം. അവിടെയുള്ള ജേണലുകളിൽ വരണം. അവനാണ് ഇന്നും ഈ ചെറ്റകളുടെ യജമാനൻ''.

കൊമ്പനെ ചികിത്സിച്ച്, ഒന്നര വർഷത്തിനുശേഷം ഒരു രാത്രി, മുതുമലയിൽ നിന്നുള്ള ആനക്കൂട്ടം കാലിൽ കുപ്പി കയറിപ്പഴുത്ത കുട്ടിക്കൊമ്പനെയും കൊണ്ട്, മണിക്കൂറുകൾ നടന്ന്, മൈലുകൾ താണ്ടി ഡോക്ടറുടെ താമസസ്ഥലത്തു വന്നു. ഡോക്ടർ അവന് സർജറി നടത്തി, കുപ്പിച്ചില്ലെടുത്തു മാറ്റി, ബാൻഡേജ് ഇട്ടുകൊടുത്തു. ഓഫീസർ കണ്ട കാഴ്ച കാണൂ:

'ആനകളുടെ ഓർമയെപ്പറ്റിയും ചെറിയ അടയാളങ്ങളെപ്പോലും മനസ്സിലാക്കി, അവ കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിനെപ്പറ്റിയും ഞാൻ ധാരാളം കേട്ടിട്ടുണ്ട്. രണ്ടു ദിവസംകൊണ്ട് നൂറു കിലോമീറ്റർ നടക്കാനാവും. മുന്നൂറു കിലോമീറ്റർ നടന്ന് ഒരാളെ അന്വേഷിച്ചുപോയ ആനയുടെ കഥ ഡോക്ടർതന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും മുതുമലയിൽ നിന്ന് എങ്ങനെയാണ് അവ വന്നത് എന്ന് എനിക്കു ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. ഞങ്ങൾ പോയത് ജീപ്പിലായിരുന്നു. അതു നടന്ന് ഒന്നരക്കൊല്ലം കഴിഞ്ഞു. മുതുമലയിൽനിന്ന് ടോപ്‌സ്‌ലിപ്പിലേക്കു വരണമെങ്കിൽ വഴിക്ക് പത്തു സ്ഥലത്തെങ്കിലും ഗ്രാമങ്ങൾക്കുള്ളിൽ കയറണം. നാലിടത്ത് റോഡ് മുറിച്ചുകടക്കണം.

ഞങ്ങൾ മടങ്ങി വീടിന്റെയുള്ളിൽ കയറുന്നതിനു മുൻപ് ഡോക്ടർ കെ. തിരിഞ്ഞുനോക്കി. ഇരുട്ടിൽ കറുത്ത ചലനങ്ങൾ കണ്ടു. ഒരു വലിയ ആനക്കൂട്ടംതന്നെ അവിടെ ഉണ്ടായിരുന്നു. ഞാൻ ടോർച്ചു പൊന്തിച്ചപ്പോൾ നോ എന്ന് ഡോക്ടർ കെ. പറഞ്ഞു. ആനകൾ കുട്ടിയുടെ അടുക്കലെത്തി. അതിനെ വളഞ്ഞുനിന്നു. 'വിളിച്ചുകൊണ്ടു പോകട്ടെ. വരൂ', ഡോക്ടർ പറഞ്ഞു. ഞങ്ങൾ ഉള്ളിലേക്കു കടക്കാൻ തിരിഞ്ഞപ്പോൾ പെട്ടെന്ന് മുപ്പതോളം ആനകൾ ഒരുമിച്ച് തുമ്പിക്കൈ പൊക്കി ചിന്നം വിളിച്ചു. എന്റെ ദേഹം വിറച്ചു. കോൾമയിർക്കൊണ്ട് കണ്ണുനീരോടെ ഞാൻ നിന്നു. അറിയാതെ രണ്ടു കൈകളും നെഞ്ചോടു ചേർത്ത് കൂപ്പി. ആനക്കൂട്ടം പിന്നെയും ചിന്നംവിളി മുഴക്കി. അതെ, ദേവദുന്ദുഭികൾ മുഴങ്ങി. മാനത്തെ പെരുമ്പറകൾ ഗർജിച്ചു. കറുത്ത ആകാശത്ത് ആനമുഖമുള്ള കറുത്ത ദേവഗണങ്ങളുടെ മുഖങ്ങൾ തെളിഞ്ഞു. 'വരൂ' എന്ന് എന്റെ തോളത്ത് മുട്ടിയിട്ട് ഡോക്ടർ കെ. അകത്തേക്ക് കടന്നു'.

അരനൂറ്റാണ്ടിലധികം കാലം ആനകൾക്കും മറ്റു ജീവികൾക്കും വേണ്ടി ജീവിച്ച അസാധാരണനായ ഒരു മൃഗ-മനുഷ്യന്റെ കഥയിലൂടെ, കാടിനെക്കുറിച്ചും കാട്ടുമൃഗങ്ങളെക്കുറിച്ചും ജയമോഹൻ എഴുതുന്ന നമ്മുടെ കാലത്തിന്റെ കുറിഞ്ചിത്തിണ കാവ്യമാണ് 'ആനഡോക്ടർ'.

ആന്റിബയോട്ടിക്കുകൾ കാട്ടുമൃഗങ്ങളിൽ പരീക്ഷിക്കുന്നതിനെതിരാണ് ഡോക്ടർ കെ. അവ മൃഗങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷി ഇല്ലാതാക്കും എന്നദ്ദേഹത്തിനറിയാം. ചെന്നായ്ക്കളുടെ ക്രൗര്യം, ആനകളുടെ പക, ചെന്തട്ടിയുടെ വേദന-ഓരോന്നും ഡോക്ടർ കെ.യുടെ ചിന്തയിലും അനുഭവത്തിലും ദയയും സ്‌നേഹവും സഹനവുമായി പരിണമിക്കുന്നു. അതാണ് കാട് അദ്ദേഹത്തിനു നൽകിയ സാംസ്‌കാരിക മൂലധനം. മൃഗങ്ങളുടെയും കാടിന്റെയും മനസ്സറിയുന്ന ഒരു മനുഷ്യന്റെ മഹാകാവ്യം പോലുള്ള ജീവിതനിയോഗമാണ് ആനഡോക്ടർ. സംഘകാലകവിതകൾ മുതൽ ബൈറൺ വരെയുള്ളവ സംസ്‌കൃതിയുടെ തിര്യക്‌വേദാന്തങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നൂറുസിംഹാസനങ്ങളിൽ ഇംഗ്ലീഷ് കീഴാളനു വിമോചനം നൽകുന്നതിനെക്കുറിച്ചുള്ള പ്രജാനന്ദന്റെ പ്രഭാഷണത്തിനു സമാനമാണ് അറിവിനെ കാടിന്റെ ജൈവികതയുമായി സമീകരിക്കുന്ന ഡോക്ടർ കെ.യുടെ സമ്പ്രദായം. എന്തായിരുന്നു ഡോക്ടർ കെ.യുടെ ചരിത്രനിയോഗം? നോവൽ പറയുന്നു:

'ഡോക്ടർ വി. കൃഷ്ണമൂർത്തി വനംവകുപ്പിലെ ഉദ്യോഗസ്ഥനായി മുപ്പതു കൊല്ലത്തിലേറെയായി പണിയെടുക്കുന്നു. അടുത്തൂൺപറ്റാൻ മൂന്നു കൊല്ലമേ ബാക്കിയുള്ളൂ. മൃഗസംരക്ഷണവകുപ്പിൽ ഡോക്ടർമാരുടെ പണി മെരുങ്ങിയ മൃഗങ്ങളെ ചികിത്സിക്കലാണ്. സ്വന്തം താത്പര്യം കൊണ്ട് കൃഷ്ണമൂർത്തി ആനകളിലേക്ക് തിരിഞ്ഞു. തമിഴ്‌നാട്ടിലെ വനംവകുപ്പിൽ ആനകളെപ്പറ്റി ഏറ്റവും നന്നായി അറിയാവുന്നയാൾ എന്ന് അദ്ദേഹം പേരെടുത്തു. എവിടെ ആനയ്ക്ക് എന്തു പ്രശ്‌നമുണ്ടായാലും അദ്ദേഹം തന്നെ പോകും. ഇന്ത്യയിലുടനീളം അദ്ദേഹം ആനകളെ ചികിത്സിക്കാൻ ചെല്ലാറുണ്ട്. ലോകത്തിൽ പല നാടുകളിൽനിന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആരായാറുണ്ട്. ആനകളെപ്പറ്റി നല്ല പഠനങ്ങൾ എഴുതിയിട്ടുണ്ട്.

ഡോക്ടർ കെ. എന്നാണ് അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പുകളിൽ പരാമർശിക്കുന്നത്. അദ്ദേഹം ആനകൾക്ക് ആയിരത്തിലേറെ സർജറികൾ ചെയ്തിട്ടുണ്ട്. മുന്നൂറോളം ആനകൾക്ക് പ്രസവം നോക്കിയിട്ടുണ്ട്. അത്രയുംതന്നെ ആനകളുടെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ട്. ആനകൾക്ക് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഇപ്പോഴുള്ള മെത്തഡോളജിതന്നെ അദ്ദേഹം ഉണ്ടാക്കിയതാണ്. പത്തിലേറെ തവണ ആനകൾക്ക് സ്റ്റീൽ എല്ലുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഡോക്ടർ കെ. ആനകളുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ നടപടിച്ചിട്ടകളാണ് ഇന്ത്യ ഗവൺമെന്റ് ആധികാരികമായി അംഗീകരിച്ചിട്ടുള്ളത്. കാശിരംഗാകാട്ടിലെ ആനകൾക്കും അതേ നിയമങ്ങളാണ് പാലിക്കുന്നത്. ലോകം മുഴുവനുമുള്ള ആനപ്രേമികളുടെ പുസ്തകങ്ങളിലും ലേഖനങ്ങളിലും ഡോക്ടർ കെ. ആദരവോടെ പരാമർശിക്കപ്പെടുന്നുണ്ട്. തമിഴ്‌നാട് ഗവൺമെന്റ് ആനകൾക്കായി സംഘടിപ്പിച്ച വനവിശ്രമപദ്ധതിയുടെ വക്താവാണ് ഡോക്ടർ കെ. സുപ്രസിദ്ധ ബ്രിട്ടീഷ് വാർത്താചിത്രസംവിധായകനായ ഹാരി മാർഷൽ ബി.ബി.സിക്കുവേണ്ടി അദ്ദേഹത്തെപ്പറ്റി ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. ഒരു ചരിത്രപുരുഷൻ'.

തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഡോക്ടർക്ക് പത്മ പുരസ്‌കാരം ലഭിക്കാൻ ഓഫീസർ നടത്തിയ നീക്കങ്ങളുടെ നാടകീയ വൈരുധ്യങ്ങളിലാണ് നോവൽ തുടങ്ങുന്നതും ഒടുങ്ങുന്നതും. അവയ്ക്കിടയിൽ, നിഷ്‌ക്കാമനും നിർമ്മമനുമായ ഡോക്ടർ തന്റെ ജീവിതം ആനകൾക്കും കാട്ടിലെ ഇതര ജീവികൾക്കും നീക്കിവച്ച് ഓഫീസറെ മാത്രമല്ല, മുഴുവൻ ഭരണകൂട-അധികാര സ്ഥാപനങ്ങളെയും അവയുടെ പ്രലോഭനങ്ങളെയും നിസങ്കോചം മറികടന്നുപോകുന്നു.

ജയമോഹൻ തന്റെ അനന്യമായ തമിഴ്-മലയാളത്തിന്റെ സഹ്യശിലാപാളികളിൽ ചിത്രശില്പങ്ങളായി കൊത്തിവയ്ക്കുന്നത് മലയാളി മുൻപൊരിക്കലും കേൾക്കാത്ത ഈ ചരിത്രപുരുഷന്റെ ചിന്താബന്ധുരമായ പ്രാണാന്വേഷണങ്ങളാണ്.

നോവലിൽ നിന്ന്:-

'ഡോക്ടർ ഞങ്ങളെ കൈയാട്ടി അടുത്തേക്കു വിളിച്ചു. ഞാനും കുറുമ്പരും ഓടയിലിറങ്ങി അപ്പുറത്തു കയറി ഡോക്ടറുടെ അടുത്തേക്കു ചെന്നു. ഞങ്ങളെ കണ്ടപ്പോൾ മരം ചാരി നിന്ന ആന ഉറക്കെ ചിന്നം വിളിച്ച് ചെവിയനക്കി. തല താഴ്‌ത്തി കൊമ്പുകുലുക്കി മുൻപോട്ടു വരാൻ ശ്രമിച്ചു. പിടി വേദനയോടെ ചിന്നം മുഴക്കി അവിടെത്തന്നെ നിന്നു. ഞങ്ങൾ ഭയന്നു നിന്നപ്പോൾ ഡോക്ടർ മടിക്കേണ്ട എന്നു കൈകാട്ടി. ഒട്ടും പ്രതീക്ഷിക്കാതെ ആന ചാഞ്ഞുനിന്നിരുന്ന മരത്തിൽ ശരീരംകൊണ്ട് ഉന്തി എണീറ്റ് ഞങ്ങളെ നോക്കി വന്നു. മരം ഉലഞ്ഞ് ഇലകൾ പൊഴിഞ്ഞു. അതിന്റെ പുറകിലത്തെ കാല് നീര് വെച്ച് രണ്ടിരട്ടിയായി മാറിയിരുന്നു. കാല് വലിച്ചിഴച്ചുകൊണ്ട് രണ്ടടി നടന്നതിനുശേഷം അതു നിന്നു. 'വരൂ' എന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ത് എന്ന് എനിക്കു മനസ്സിലായി. ഞാൻ പിന്നെയും, മുൻപോട്ടു പോയി. ആന ചിന്നം വിളിച്ചുകൊണ്ട് പിന്നെയും രണ്ടടി നടന്നു. ഞാൻ അടുക്കുന്തോറും അത് എന്നെ നോക്കി വന്നു. ചെളിയിൽ അതു വന്നപ്പോൾ ഡോക്ടർ അതിനെ നോക്കി വെടിവെച്ചു. ഗുളിക അതിന്റെ തോളിന്റെ പിന്നിൽ താണിറങ്ങി. അത് അനങ്ങാതെ നിന്നു. അതിന്റെ ദേഹം തണുപ്പിൽ എന്നപോലെ നടുങ്ങി. കാതുകൾ നിലച്ചു. പിന്നെ വേഗം വീശിത്തുടങ്ങുന്ന കാതുകളുടെ ചലനം കുറഞ്ഞുവന്നു. മുൻകാലു പൊക്കി മുൻപോട്ടു വെച്ച് തിരകളിൽ തോണിപോലെ മെല്ലെ ഉലഞ്ഞു. രണ്ടു തവണ നിലതെറ്റി വീഴാനൊരുങ്ങി ഉണർന്ന് പിടിച്ചുനിന്നു. പിന്നെ വലതുവശത്തേക്കു ചെരിഞ്ഞ് വലിയ ഒച്ചയോടെ ചെളിയിൽ വീണു. കരിമ്പാറ വീണപോലെ ചെളി തെറിച്ചുമാറി. പുൽത്തകിടിയിൽ തുമ്പിക്കൈ കിടന്ന് പുളഞ്ഞു. അതിന്റെ ചെറിയ മൂക്കുതുള മണംപിടിച്ച് അനങ്ങി. ചെറിയ ചുവന്ന വായ എന്തോ പറയുന്നതുപോലെ. തുമ്പിക്കൈയുടെ അനക്കം നിന്നപ്പോൾ വാഴപ്പൂവുപോലുള്ള വായ തുറന്ന് ഉള്ളിലെ ചുവന്ന മാംസം പുറത്ത് കണ്ടു. ആന നിശ്ചലമായപ്പോൾ ഡോക്ടർ അടുത്തേക്ക് ചെന്നു. ഒന്ന് മടിച്ചതിനുശേഷം ഞങ്ങളും അടുത്തെത്തി.

ഡോക്ടർ കെ. കാലുമടക്കി ചെളിയിൽ കുത്തിയിരുന്ന് വേഗം പണിയെടുത്തുതുടങ്ങി. ഒറ്റവാക്കിൽ അദ്ദേഹം ചോദിച്ചത് ഞാൻ എടുത്തുകൊടുത്തു. അകലെ മുളങ്കാട്ടിൽ ആനകൾ ഞങ്ങളെ നോക്കിക്കൊണ്ടു നില്ക്കുന്നത് ഞങ്ങൾ കണ്ടു. നോക്കാത്തപ്പോഴും അവയുടെ നോട്ടം എന്റെ ചുമലിൽ ഞാനറിഞ്ഞു. തണുത്ത മഞ്ഞുകാറ്റിന്റെ സ്പർശം പോലെ ഞങ്ങൾ ഏതോ തെറ്റാണ് ചെയ്യുന്നത് എന്ന് അവയിലൊന്നിന് തോന്നുകയാണെങ്കിൽ എന്തു ചെയ്യും. ആനയുടെ കാലിൽ മുക്കാൽ ഭാഗമുള്ള ബിയർകുപ്പി മുഴുവനായി അകത്തു കയറിയിരുന്നു. അതിന്റെ ചുറ്റും വ്രണം ചീഞ്ഞ് ചെറുതേനീച്ചയുടെ തട്ടുപോലെ പുഴുക്കൂട് ഉണ്ടായിരുന്നു. വാളുപോലെയുള്ള കത്തികൊണ്ട് ഡോക്ടർ കെ. ആ കൂട് വെട്ടിമാറ്റിയപ്പോൾ മോരുകലം പൊട്ടിയതുപോലെ വെളുത്ത ചലം പുറത്തേക്ക് ചീറ്റിയടിച്ചു. തേൻതട്ടുപോലത്തെ ചെറിയ അറകളിൽ വെളുത്ത പുഴുക്കളിരുന്ന് ഞെളിഞ്ഞ് പുളഞ്ഞു. ഡോക്ടർ ആ ചീഞ്ഞമാംസം മുഴുവൻ കോടാലികൊണ്ട് വെട്ടിമാറ്റി. എന്നോട് കാലു പിടിക്കാൻ പറഞ്ഞു. എന്റെ കൈ മുഴുവൻ ചലമൊഴുകി. പുഴുക്കൾ ഊർന്നുവന്ന് എന്റെ തോളുവരെയെത്തി. ഞാൻ അവയെ കുടഞ്ഞ് തെറിപ്പിച്ചു. മുഴുവൻ മാംസവും വെട്ടിനീക്കിയതിനുശേഷം കുത്തിക്കയറിയിരുന്ന ബിയർകുപ്പിയെ വലിച്ചൂരിയെടുത്തു. എന്റെ കൈയുടെയത്ര വലിയ കുപ്പിയായിരുന്നു. ചോര ചൂടുവെള്ളംപോലെ എന്റെ കൈയിലൂടെ ഒഴുകി. ചീഞ്ഞ മണമുള്ള ചോരയിൽ വെളുത്ത ചലം ധാരാളം കലർന്നിരുന്നു.

'ഒരാഴ്ചയേ ആയിട്ടുള്ളൂ. അതുകൊണ്ട് രക്ഷപ്പെട്ടു' എന്ന് ഡോക്ടർ പറഞ്ഞു. ചലത്തിന്റെ നാറ്റം കുറഞ്ഞ് ചോരയുടെ മണം വന്നുതുടങ്ങി. ചുവന്ന ചോര എത്ര വിശുദ്ധമാണ് എന്നു ഞാൻ അന്നറിഞ്ഞു. വെട്ടിയെടുത്ത വ്രണം വലിയൊരു വായപോലെ, ചുവന്ന ചേറിന്റെ ചുഴിപോലെ തുറന്നിരിരുന്നു. തലയിണയുടെയത്ര വലിപ്പത്തിൽ പഞ്ഞി ചുരുട്ടിയെടുത്ത് പുണ്ണിൽ തിരുകിക്കയറ്റി. അതിൽ ചെറിയ കുടത്തിന്റെ വലിപ്പമുള്ള കുപ്പിയിൽനിന്ന് ഗന്ധകഗന്ധമുള്ള നീലനിറമരുന്ന് ഒഴിച്ചു. വലിയ ബാൻഡേജുതുണികൊണ്ട് ചുറ്റിക്കെട്ടാൻ ഞാനും സഹായിച്ചു. അതിന്റെ മീതെ പശയുള്ള ബാൻഡേജുകൊണ്ടു കെട്ടി കാലുകൊണ്ട് ചവിട്ടി നന്നായി ഒട്ടി ഉറപ്പിച്ചു. കൂടാരത്തുണികൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നിയ അതിന്റെ കാലിൽ പല സ്ഥലത്തും സ്റ്റീൽ ക്ലിപ്പുകൾ കുത്തിത്തിരുകി കെട്ട് നന്നായി ഉറപ്പിച്ചു. താഴേനിന്ന് ചേറ് വാരിയെടുത്ത് നിറയെ പുരട്ടി തുണി കാണാത്തവിധം മൂടി. ആനയുടെ കാതിൽ അതിനെ വീണ്ടും കണ്ടുപിടിക്കാൻ വേണ്ട സിഗ്നലുള്ള കമ്മൽ കുത്തി അണിയിച്ചു. ഞങ്ങളുടെ കൈയും കാലും വസ്ത്രങ്ങളും മുഴുവൻ ചോരയും ചലവും പുരണ്ടിരുന്നു. എന്റെ മുഖത്തുതന്നെ ചോര തെറിച്ച് ഉണങ്ങിയിരുന്നു. ഡോക്ടർ കൈ പൊക്കിനോക്കി. വളരെ ചെറിയ വെളുത്ത പുഴു അദ്ദേഹത്തിന്റെ കൈയിൽ ഇഴയുകയായിരുന്നു. അത് ചൂണ്ടുവിരൽകൊണ്ട് തൊട്ടെടുത്ത് മുഖത്തിനു മുന്നിൽ തൂക്കിപ്പിടിച്ച് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. 'മക്കൾക്ക് തിന്നാൻ ആനതന്നെ വേണം അല്ലേ?' എന്നെ നോക്കി കണ്ണിറുക്കിയപ്പോൾ ഞാനും ചിരിച്ചുപോയി.

സാധനങ്ങളൊക്കെ പെറുക്കിയെടുത്ത് ഓടയിലേക്കു മടങ്ങി കൈയും കാലും വസ്ത്രങ്ങളും കഴുകി. അപ്പോഴാണ് ദേഹം മുഴുവൻ അത്രയേറെ പുഴുക്കൾ ഒട്ടിയിരുന്നു എന്ന് ഞാൻ അറിയുന്നത്. ഓടയിലെ വെള്ളം ചോര കലർന്ന് ചുവന്നൊഴുകി. 'ചോരപ്പുഴ' എന്ന് ഡോക്ടർ പറഞ്ഞു. അദ്ദേഹം വളരെ ഉല്ലാസവാനായിക്കഴിഞ്ഞിരുന്നു. 'He will survive, Yes' എന്ന് തിരിഞ്ഞുനോക്കി പറഞ്ഞു. പിടിയാന ചിന്നംവിളിച്ചുകൊണ്ടു വന്ന് കിടന്ന ആനയുടെ അടുത്തുനിന്നു. മറ്റുള്ള ആനകളും വന്ന് ചുറ്റിലും കൂടി. കുട്ടികൾ അമ്മമാരുടെ കാലുകൾക്കു താഴെ മടിച്ചുനിന്നു. ആനമുത്തശ്ശി രോഗിയുടെ കാലിലെ ബാൻഡേജ് തൊട്ടുതലോടി പരിശോധിച്ചു. അത് ഒന്ന് ചിന്നംവിളിച്ചപ്പോഴും മറ്റാനകൾ മറുപടി പറഞ്ഞുവോ? ചില ആനകൾ അവിടെങ്ങും പരന്നുകിടന്ന ചോരയെ മണംപിടിച്ച് തുമ്പിക്കൈ പൊക്കി നിശ്വാസമിട്ടു. ഒരാന അവിടെ കിടന്ന എന്തിനെയോ വളരെ സൂക്ഷ്മതയോടെ എടുത്തുനോക്കി. അതൊരു മരുന്നുകുപ്പിയുടെ അടപ്പായിരുന്നു. രണ്ടു തവണ അതെടുത്ത് തലയിൽ വെച്ചിട്ട് അതിനെ നിലത്തിട്ട് ചവിട്ടി. ഒരാന മുൻപോട്ടു വന്ന് കാതുകൾ മുൻപോട്ടാക്കി ഞങ്ങളെ നോക്കി തുമ്പിക്കാ നീട്ടി മണമെടുത്തു.

'ബാൻഡേജിനെ ഒന്നും ചെയ്യില്ല അല്ലേ?' എന്നു ഞാൻ ചോദിച്ചു. 'അതിനറിയാം' എന്ന് ഡോക്ടർ പറഞ്ഞു. 'ആനയ്ക്ക് പൊതുവേ വെളുത്ത നിറം ഇഷ്ടമല്ല. ചേറ് പുരട്ടിയിട്ടുള്ളതുകൊണ്ട് ഭയമില്ല'. ഞാൻ നോക്കിയപ്പോൾ ഒരു കുട്ടി അതിശ്രദ്ധയോടെ താഴെ കിടന്ന ആനയുടെ വാലെടുത്ത് പരിശോധിക്കുകയായിരുന്നു. 'ഭേദമാകുമോ?' ഡോക്ടർ തിരിഞ്ഞുനോക്കിയിട്ട് 'പതിനഞ്ചു ദിവസം കൊണ്ട് നടന്നുതുടങ്ങും. ആനയുടെ റെസിസ്റ്റൻസ് അത്യുഗ്രനാണ്. സാധാരണ മരുന്നുപോലും നന്നായി പ്രവർത്തിക്കും'. മുതുമലയിൽനിന്ന് ടോപ്‌സ്‌ലിപ്പിലേക്ക് ജീപ്പിൽ മടങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു, 'എന്തൊരു ഡിവൈൻ ബീയിങ്. എന്നെങ്കിലും തമിഴ്‌നാട്ടിൽ ആന ഇല്ലാതെയായാൽ മുഴുവൻ സംഘംകവിതകളെയും എടുത്തിട്ട് കത്തിക്കേണ്ടിവരും' '.

ആനഡോക്ടർ
ജയമോഹൻ
മാതൃഭൂമി ബുക്‌സ്
100 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP