Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്കറ്റിനുള്ള കാശില്ലാത്തതിനാൽ ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്രചെയ്തു; 12ാം വയസിൽ പത്തുവയസിന് മൂത്തയാളുമായുള്ള വിവാഹം ജീവിതം തകർത്തപ്പോൾ വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചു; ജീവിതത്തിന്റെ അറ്റങ്ങൾ 'തുന്നിപിടിപ്പിക്കാൻ' തയ്യൽ ജോലിയിൽ ആരംഭം; ഫർണിച്ചർ ബിസിനസും റിയൽ എസ്റ്റേറ്റും കടന്ന് കമാനി ട്യൂബ്‌സിന്റെ സാരഥി സ്ഥാനം വരെ കൈപ്പിടിയിൽ; ഇല്ലായ്മയിൽ നിന്നും ശതകോടികളുടെ ബിസിനസിലേക്ക് ചിറകടിച്ചുയർന്ന കൽപനയെന്ന ഫീനിക്‌സ് പക്ഷിയെ നാം ഓരോരുത്തരും അറിഞ്ഞിരിക്കണം

ടിക്കറ്റിനുള്ള കാശില്ലാത്തതിനാൽ ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്രചെയ്തു; 12ാം വയസിൽ പത്തുവയസിന് മൂത്തയാളുമായുള്ള വിവാഹം ജീവിതം തകർത്തപ്പോൾ വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചു; ജീവിതത്തിന്റെ അറ്റങ്ങൾ 'തുന്നിപിടിപ്പിക്കാൻ' തയ്യൽ ജോലിയിൽ ആരംഭം; ഫർണിച്ചർ ബിസിനസും റിയൽ എസ്റ്റേറ്റും കടന്ന് കമാനി ട്യൂബ്‌സിന്റെ സാരഥി സ്ഥാനം വരെ കൈപ്പിടിയിൽ; ഇല്ലായ്മയിൽ നിന്നും ശതകോടികളുടെ ബിസിനസിലേക്ക് ചിറകടിച്ചുയർന്ന കൽപനയെന്ന ഫീനിക്‌സ് പക്ഷിയെ നാം ഓരോരുത്തരും അറിഞ്ഞിരിക്കണം

തോമസ് ചെറിയാൻ കെ

ഉള്ളത് കത്തുമ്പോഴും ഉള്ളം ജ്വലിച്ചുകൊണ്ടിരിക്കണം എന്നൊരു ചൊല്ലുണ്ട്. നമുക്കുള്ളതെന്തും ഇല്ലാതാകുകയോ കൈവിട്ട് പോവുകയോ ചെയ്താൽ തകർന്നടിഞ്ഞ് ഇനി ഒരു ഉയിർപ്പില്ല എന്ന് കരുതുന്നത് മനുഷ്യ സഹജമായ കാര്യമാണ്. എന്നാൽ സർവവും തകർന്നടിഞ്ഞ് ചാരമായി പോയിട്ടും അതിൽ നിന്നും ചെങ്കനലായി ചിറകടിച്ചുയർന്ന ഫീനിക്‌സ് പക്ഷികളെ നാം കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിൽ നാം മറക്കരുതാത്ത ഒരു പേരുണ്ട്. ഇന്ത്യയ്ക്ക് മുൻപിൽ, എന്തിന് ലോകത്തിന് മുന്നിൽ തന്നെ ചങ്കുറപ്പിന്റെ ഉത്തമ ഉദാഹരണമായി തലയുയർത്തി നിൽക്കുന്ന പെൺകരുത്ത്.

മുംബൈയിലെ ഗ്രാമത്തിൽ ഇല്ലായ്മയുടെ ഇടയിൽ ജനിച്ച് 12ാം വയസിൽ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വരികയും തുടർന്നും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടും സാഹചര്യങ്ങളോട് പടവെട്ടി ലോകത്തെ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ അഭിമാന വനിത കൽപന സരോജിന്റെ ജീവിതം നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. കാര്യമായ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ ബാല്യവും യാതന അനുഭവിക്കേണ്ടി വന്ന കൗമാരവും അവളുടെ ഉള്ളിൽ നിറച്ചത് ജീവിതത്തിൽ വിജയിക്കണം എന്ന വാശിയായിരുന്നു.

നാളെ എന്ത് സംഭവിക്കും എന്നറിയാതെ ജീവിതത്തിൽ തേടി വരുന്ന 'ആകസ്മികത' എന്ന വില്ലനെ ഭയക്കുന്ന ഏവർക്കും പ്രചോദനം കൂടിയാണ് വെല്ലുവിളികളെ മനക്കട്ടി എന്ന പരിചകൊണ്ട് തടഞ്ഞ് നിറുത്തിയ ഈ മിടുമിടുക്കി. സ്ത്രീയെന്നാൽ പരിമിതികൾക്കുള്ളിൽ നിൽക്കേണ്ടവരല്ലെന്നും മനസ് വച്ചാൽ എന്തും സാധിക്കുമെന്നും സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് കൽപന. മികവിന്റെ പര്യായമായ കൽപനയെ പറ്റി ഇത്തവണത്തെ മണിച്ചെപ്പിലൂടെ അറിയാം.

പത്തു വയസിന് മൂത്ത ആളെ കൊണ്ട് 12ാം വയസിൽ വിവാഹം....

സ്വപ്‌നങ്ങളുടെ പറുദീസയായ മഹാരാഷ്ട്രയിലെ മുംബൈയിലെ റൂപർഖേദ ഗ്രാമത്തിൽ ഒരു സാധാരണ കുടുംത്തിലായിരുന്നു കൽപനയുടെ ജനനം. അച്ഛൻ പൊലീസ് കോൺസ്റ്റബിൾ. ദളിത് കുടുംബത്തിൽ ജനിച്ച കൽപനയെ 12 വയസായപ്പോഴേയ്ക്കും വിവാഹം കഴിച്ച് അയയ്ക്കാൻ വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ തന്നെക്കാൾ പത്തു വയസ് മൂത്ത ഒരാളെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത കൽപനയെ പിന്നീട് തേടിയെത്തിയത് യാതനയുടെ നാളുകളായിരുന്നു.

കാര്യമായ ജോലി ഒന്നും ഇല്ലാത്ത ഭർത്താവ്. എങ്ങനൊക്കെയൊ കഴിഞ്ഞു പോകുന്ന ജീവിതം. ചിലപ്പോൾ പട്ടിണി. ഉല്ലാസ് നഗറിലെ ഒറ്റമുറി മാത്രമായിരുന്ന വീട്ടിൽ തന്റെ ജീവിതം എരിഞ്ഞ് തീരുന്ന വേളയിൽ ഭർത്താവിന്റെ വീട്ടുകാരുടെ മർദ്ദനമടക്കം ആ പാവത്തിന് നേരിടേണ്ടി വന്നു.

മകളെ ആറ് മാസം കഴിഞ്ഞ് കാണാൻ വന്ന പിതാവിന് അവളെ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം കോലം കെട്ടുപോയെന്ന് പറയുമ്പോൾ ഓർക്കണം അവൾ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരതകൾ എത്രത്തോളമാണെന്ന്. എല്ലാം നമുക്ക് മറക്കാമെന്ന് പറഞ്ഞ് ആ അച്ഛൻ മകളെ വീട്ടിലേക്ക് തിരികെ വിളിച്ച്‌കൊണ്ട് വന്നപ്പോൾ ഭർത്താവിന്റെ വീട്ടിൽ നിന്നും പോരേണ്ടി വന്നവൾ എന്ന നിലയിൽ നാട്ടുകാർ കുറ്റം പറഞ്ഞ് തുടങ്ങി. ജീവിതം മടുത്തു എന്ന് തോന്നിയ വേളയിൽ വിഷം കുടിച്ച് മരിക്കാൻ ശ്രമിച്ചിട്ടും വിധി അവളെ മരണത്തിന് വിട്ടുകൊടുത്തില്ല.

ജീവിതത്തോട് പൊരുതാൻ തീരുമാനം...

മരിക്കാൻ ശ്രമിച്ചപ്പോൾ ബന്ധു തക്ക സമയത്ത് കണ്ടതുകൊണ്ട് മരണത്തിന് അവളെ തൊടാനായില്ല. ഏഴ് ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം അവളുടെ മനസ് കൊതിച്ചത് മരണം വരിക്കണം എന്നല്ല ജീവിതത്തോട് പൊരുതണം. എവിടെ തോറ്റോ അവിടെ നിന്നും ചിറകടിച്ചുയരണം എന്ന വാശി അവളുടെ ഉള്ളിൽ നിറഞ്ഞു. ചില്ലറ തുട്ടുകൾ പോലും കൈയിൽ എടുക്കാൻ ഇല്ലാതിരുന്ന അവൾ ആദ്യം പിടിച്ച് നിൽക്കാൻ ഒരു ജോലിക്കായി ശ്രമിച്ച് തുടങ്ങി. മിലിട്ടറിയിൽ ചേരാനും നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കുമൊക്കെ കിണഞ്ഞ് ശ്രമിച്ചിട്ടും ആ വാതിലുകൾ ഒന്നും അവളുടെ മുൻപിൽ തുറന്നില്ല. വിദ്യാഭ്യാസം ഇല്ല എന്ന കുറവ് അവളിലുണ്ടായിരുന്നെങ്കിലും മുന്നോട്ടോടാനുള്ള ഊർജ്ജത്തെ ആ ചിന്ത തളർത്തിയില്ല. പ്രത്യാശയോടെയുള്ള കാത്തിരിപ്പിൽ അവളുടെ മുന്നിൽ തെളിഞ്ഞത് ലോവർ പരേലിലെ ഒരു തയ്യൽക്കടയിലെ ജോലിയായിരുന്നു. അവൾ അതിനെ പൊന്നുപോലെ നോക്കി. തന്നാലാവും വിധം അധ്വാനിച്ചു.

രാപകലില്ലാതെ അധ്വാനിച്ചിരുന്ന കൽപന അന്നത്തെ ദിവസങ്ങളിലാണ് 100 രൂപാ നോട്ട് കൈകൊണ്ട് തൊട്ടതെന്ന് പിന്നീട് നിറകണ്ണുകളോടെ പറഞ്ഞിട്ടുണ്ട്. അന്നത്തെക്കാലത്ത് പ്രതിമാസം 350 രൂപ വരെ അവൾ അധ്വാനിച്ചുണ്ടാക്കി. എന്നാൽ തന്റെ അച്ഛന്റെ ജോലി  അപ്രതീക്ഷിതമായി നഷ്ടമായതോടെ കുടുംബത്തിന്റെ ഭാരവും അവളുടെ ചുമലിലായി. കുറഞ്ഞ വേതനം കൊണ്ട് ഒറ്റമുറി വീടിന്റെ വാടകയും ഒപ്പമുള്ളവരെ പരിചരിക്കാനുള്ള ചെലവും അവൾ കൂട്ടിമുട്ടിച്ചു. കിട്ടുന്ന കൂലിയിൽ നിന്നും കാര്യമായി മിച്ചം പിടിക്കാനും അവൾക്ക് സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് സഹോദരി അസുഖം മൂലം മരിക്കുന്നത്. തന്റെ കൂടപ്പിറപ്പിനെ നഷ്ടമായത് പണത്തിന്റെ കുറവ് മൂലമാണെന്ന വേദന ഉള്ളിൽ തട്ടിയപ്പോൾ കുറച്ച് കൂടി സമ്പാദിക്കേണ്ടത് ആവശ്യമാണെന്ന് അവൾക്ക് മനസിലായി. ഉള്ളിലെ നീറ്റൽ ഇരട്ടിയായി. തയൽ അറിയാവുന്നതുകൊണ്ട് സ്വന്തമായി ടെയ്‌ലറിങ് യൂണിറ്റ് തുടങ്ങാൻ കൽപന തീരുമാനിച്ചു.

അതിനായി 50,000 രൂപയുടെ ലോണിന് അപേക്ഷിച്ചിട്ടും അതിനു വേണ്ടി നടക്കേണ്ടി വന്നത് രണ്ട് വർഷമാണ്. അക്കാലയളിൽ പല മേഖലയിൽപെട്ട ആൾക്കാരെ പരിചയപ്പെടാനും ബാങ്കിങ്ങും മറ്റുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അറിയാനും ജോലി അവസരങ്ങളെ പറ്റി അറിയാവുന്ന വിദഗ്ധരെയും യുവാക്കളേയും ചേർത്ത് ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകാനും കൽപനയ്ക്ക് സാധിച്ചു. ലോൺ കിട്ടാൻ പ്രയാസമുള്ളവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന കൂട്ടായ്മ വഴി സമൂഹം കൽപന എന്ന പ്രതിഭയെ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. ഈ സമയത്താണ് തർക്കത്തിൽ കിടക്കുന്ന വസ്തുവിൽപനയിൽ കൽപന ഇടപെടുന്നത്. കോടതി വ്യവഹാരത്തിന് കീഴിലുള്ള വസ്തുവിൽ നിന്നും നിയമത്തിന്റെ നൂലാമാലകൾ നീക്കി കൺസ്ട്രക്ഷൻ എന്ന പരീക്ഷണം നടത്താനും കൽപന ധൈര്യം കാണിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ സകല അടവുകളും ഇതിനോടകം കൽപന പഠിച്ചെടുത്തു.

അപ്പോഴും തയൽ ജോലിയിൽ നിന്നും കൽപന മാറിയിരുന്നില്ല. ഇതിനൊപ്പം തന്നെ ചെറിയ തോതിൽ ഫർണിച്ചർ ബിസിനസ് കൂടി ആരംഭിച്ചപ്പോൾ കൽപനയ്ക്ക് അത്യാവശ്യം വരുമാനം വന്നുതുടങ്ങി. എന്നിട്ടും അതിനുള്ളിൽ ഒതുങ്ങിക്കൂടാൻ അവൾ ശ്രമിച്ചില്ല. ദിവസവും പതിനാറ് മണിക്കൂർ അവൾ അധ്വാനിച്ചു. പണം വന്നു തുടങ്ങി. അപ്പോഴും ജീവിതത്തിൽ നിസ്സഹായരായി നിൽക്കുന്നവരെ സഹായിക്കാനും അവൾ മറന്നില്ല. ആ ദിനങ്ങളിലാണ് ഫർണിച്ചർ ബിസിനസുകാരനെ കൽപന വിവാഹം കഴിക്കുന്നതും.

കമാനിയുടെ വളർത്തമ്മയായി മാറിയ ദിനങ്ങൾ

ബിസിനസ് ബന്ധങ്ങൾ വളർന്നതോടെ പുത്തൻ പരീക്ഷണങ്ങൾ നടത്താനും വിജയിപ്പിച്ച് കാണിക്കാനുമുള്ള ശ്രമവും കൽപന തുടർന്നു പോന്നു. വൻകിട വ്യാപാരങ്ങളുടെ തറവാടായ മുംബൈയിൽ വന്മരങ്ങൾ ശരവേഗത്തിൽ വളരുന്ന കാലമായിരുന്നു അത്. കിഴക്കൻ മുംബൈയിലെ കുർളയിൽ രാംജിഭായ് കമാനി ആരംഭിച്ച മൂന്ന് കമ്പനികൾ അന്നത്തെ ബിസിനസ് തമ്പുരാക്കന്മാരായിരുന്നു. 1987ൽ രാംജിയുടെ മരണത്തോടെ കമാനി ട്യൂബ്സ്, കമാനി എൻജിനീയറിങ്, കമാനി മെറ്റൽ എന്നീ മൂന്ന് കമ്പനികൾക്കും വേണ്ടി മക്കൾ തമ്മിൽ അടി കൂടി തുടങ്ങിയിരുന്നു.

എന്നാൽ തങ്ങളുടെ അധ്വാനമാണ് കമ്പനിയെന്നും ഉടമസ്ഥാവകാശം തങ്ങൾക്ക് നൽകണമെന്നും പറഞ്ഞ് തൊഴിലാളികൾ നിയമപോരാട്ടം നടത്തിയപ്പോൾ സുപ്രീം കോടതി വിധിയും അവർക്ക് തന്നെ അനുകൂലമായി വന്നു. കമ്പനി തൊഴിലാളികളുടെ കൈയിൽ വന്നെങ്കിലും അതിന്റെ വളർച്ചയിൽ തൊഴിലാളി നേതാക്കൾക്ക് അസൂയയുണ്ടായിരുന്നു. എന്നാൽ വൈകാതെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തിയപ്പോൾ കൈപിടിച്ചുയർത്താൻ സർക്കാർ ഫണ്ടുകൾ അടക്കമുള്ളവ തേടിയെത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ജീവിക്കാനായി തൊഴിലാളികൾക്ക് ഓട്ടോറിക്ഷാ ഓടിക്കേണ്ടി വരികയും ചുമടെടുക്കുകവും വരെ ചെയ്യേണ്ടി വന്നു. എന്നാൽ പ്രതീക്ഷ കൈവിടാതിരുന്ന തൊഴിലാളികൾക്ക് അവസാനം ആശ്വാസമായത് കൽപനയെന്ന ആത്മവിശ്വാസത്തിന്റെ പര്യായമായിരുന്നു.

114 കേസുകളും 116 കോടിയുടെ കടബാധ്യതയും ഉണ്ടായിരുന്ന കമാനി ട്യൂബ്‌സിനെ ഏറ്റെടുക്കാൻ കൽപന തീരുമാനിച്ചു. വിദഗ്ധരായ 10 പേരെ അംഗങ്ങളാക്കി സൃഷ്ടിച്ച സമിതിയിലൂടെ കമ്പനിയെ ഉയർത്താനുള്ള തന്ത്രങ്ങൾ ആലോചിച്ച് തുടങ്ങി. കൽപനയുടെ കമ്പനി ബാധ്യത ഏറ്റെടുക്കാൻ തയാറാണെങ്കിൽ കൂടെ നിൽക്കാമെന്ന് പണമിടപാട് സ്ഥാപനങ്ങളും അറിയിച്ചതോടെ കമാനിയുടെ രാശി തെളിഞ്ഞു. ആറ് വർഷം കൊണ്ട് കമ്പനിയെ വിജയത്തിന്റെ നെറുകയിൽ എത്തിക്കുകയും 2006ൽ കമ്പനിയുടെ ചെയർമാനായി കൽപന സ്ഥാനമേൽക്കുകയും ചെയ്തു. ഇപ്പോൾ കമ്പനിയുടെ പൂർണമായ അവകാശം കൽപനയ്ക്കാണ്. ബാങ്ക് കടങ്ങളടക്കം ഒരു വർഷം കൊണ്ടും തൊഴിലാളികളുടെ വേതന കുടിശ്ശിക മൂന്ന് മാസം കൊണ്ടും അടച്ച് തീർത്ത കൽപന മാജിക്കിനെ നിറകൈയടിയോടെയാണ് കോർപ്പറേറ്റ് ലോകം സ്വീകരിച്ചത്.

ഇരുമ്പ്, സ്റ്റീൽ, പിച്ചള തുടങ്ങിയ ഉൽപനങ്ങൾ നിർമ്മിക്കുന്ന കമാനി ട്യൂബ്‌സ് ഏറ്റെടുക്കുമ്പോൾ ഇതിന്റെ ബിസിനസ് തന്ത്രങ്ങളുടെ ബാലപാഠം പോലും കൽപനയ്ക്ക് അറിയില്ലായിരുന്നു. ഏഴ് വർഷം കൊണ്ട് കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിർദ്ദേശമാണ് കൽപനയ്ക്ക് ലഭിച്ചതെങ്കിലും 365 ദിനങ്ങൾ കൊണ്ട് കൽപന അതിലും വിജയിച്ചു. ഇത് നടപ്പിലാക്കാൻ കൽപന ഫാക്ടറിയെ കുർലയിൽ നിന്ന് വാഡയിലേക്ക് ഷിഫ്റ്റ് ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും സമർത്ഥയായ ഒരു വക്കീലിന്റെയും ചാറ്റേർഡ് അക്കൗണ്ടന്റിന്റെയും
ബുദ്ധിസാമർത്ഥ്യം കൈമുതലാക്കി കൽപന കമ്പനിക്കുവേണ്ടി പ്രവർത്തിച്ചു. ആത്മവിശ്വാസം എന്ന അമൃത് കൈമുതലാക്കിയ കൽപനയുടെ വിജയഗാഥ അവിടെയും അവസാനിക്കുന്നില്ല.

തൊട്ടതെല്ലാം പൊന്നാക്കിയ പെൺകൊടി....ചരിത്രം സൃഷ്ടിച്ച തീപ്പൊരി

കമാനി ട്യൂബ്‌സ് എന്ന സ്ഥാപനത്തിന്റെ വളർത്തമ്മ മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെ 'പെറ്റമ്മ' കൂടിയാണ്. കൽപന സരോജ് ആൻഡ് അസോസിയേറ്റ്സ് എന്ന പേരിൽ പഞ്ചസാര ഫാക്ടറിയും റിയൽ എസ്റ്റേറ്റ് കമ്പനിയും ഊർജ്ജ നിർമ്മാണവും അടക്കമുള്ള പദ്ധതികളും ഖനനം അടക്കമുള്ള അന്താരാഷ്ട്ര തലത്തിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസ് ശൃംഖലയും ഇന്ന് കൽപനയുടെ നേതൃത്വത്തിൽ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. കമാനിയുടെ വൻ വിജയത്തിന് പിന്നാലെ 9 വർഷത്തിന് ശേഷം 2013ൽ കൽപനയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ജീവിതമെന്ന ഓട്ടത്തിൽ കള്ളവണ്ടി വരെ കയറേണ്ടി വരികയും ട്രെയിൻ ടിക്കറ്റ് പോലും എടുക്കാൻ സാധിക്കാതിരുന്ന സമയത്ത് ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയും ചെയ്ത കൽപനയ്ക്ക് ദൈവം സമ്മാനിച്ചത് ഒൻപത് കാറുകൾ അടക്കമുള്ള സൗഭാഗ്യങ്ങളാണ്.

തന്റെ ജീവിതാനുഭവങ്ങൾ അറിയാൻ കൽപനയുടെ വീട്ടില സ്വീകരണ മുറിയിലെ ചിത്രങ്ങൾ കണ്ടാൽ മതിയെന്നുള്ളത് ബിസിനസ് മാസികകളിൽ പലതവണ മിന്നി മറഞ്ഞ വാക്കുകളാണ്. വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടം പോലം ലഭിക്കാതെ ജീവിതം പലവിധത്തിൽ മാറി മറിഞ്ഞ കൽപന ഇന്ന് ഇടപെടുന്നത് ബിസിനസ് വമ്പന്മാരായ റിലയൻസിനോടും മറ്റുമാണെന്നുള്ള കാര്യം ഓർക്കണം. ദലിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വനിതാ വിഭാഗത്തിന്റെ മുഖ്യ ഉപേദശകയും ഭാരതീയ മഹിളാ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് കൽപന. ഇപ്പോൾ രണ്ടാം വിവാഹത്തിലെ ഭർത്താവിനും മക്കളുമായി സന്തോഷത്തോടെ കഴിയുകയാണ് ഈ 53കാരി. 112 മില്യൺ ഡോളറിന്റെ ആസ്തിയാണ് (787 കോടി ഇന്ത്യൻ രൂപ) ഇന്ന് കൽപനയ്ക്കുള്ളത്.

താൻ ഫർണിച്ചർ ബിസിനസ് ആരംഭിച്ച അതേ ഗ്രാമത്തിൽ മകൾ റസ്റ്റോറന്റ് തുടങ്ങാൻ പോകുകയാണെന്ന് കൽപന അഭിമാനത്തോടെ പറയുന്നു. മകൻ പൈലറ്റായി ജോലി ചെയ്യുകയാണ്. ചില്ലറത്തുട്ടുകൾ പോലും കിട്ടാക്കനിയായിരുന്ന കൗമാരത്തിൽ നിന്നും ശതകോടികളുടെ ബിസിനസ് നടത്തുന്ന ശോഭനമായ ഭാവിയിലേക്ക് നടന്നു കയറിയ കൽപനയുടെ ജീവിതം ഒറ്റദിവസം കൊണ്ട് മാറി മറിഞ്ഞ ഒന്നല്ല.

കഠിനാധ്വാനത്തിന്റെ മഹത്വവും സത്യസന്ധതയും ആത്മവിശ്വാസം എന്ന അമൃത് ജീവിതത്തിന് നൽകുന്ന ഊർജ്ജവുമാണ് കൽപനയെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചത്. മനസാന്നിധ്യമുണ്ടെങ്കിൽ എന്തം സാധിക്കുമെന്നും ജീവിതത്തിലെ തളർച്ചകൾ സ്വാഭാവികമാണെന്നും അതിൽ തളർന്ന് പോകരുതെന്നും കാട്ടിത്തരുന്ന കൽപനയുടെ ജീവിതം ഏവർക്കും എന്നും ഒരു പ്രചോദനമാണ്. തന്റെ ജീവിതം ആരംഭിക്കുകയും തളർച്ചയുടേയും വളർച്ചയുടേയും ദിനങ്ങൾ സമ്മാനിക്കുകയും ചെയ്ത മുംബൈ നഗരത്തിൽ നിന്നും കൽപന ഇപ്പോഴും നോക്കിക്കാണുന്നത് ഇനിയും താൻ കീഴടക്കാനുള്ള ഉയരങ്ങളാണ്.

"If You Are Working On Something That You Really Care About, You Don't Have To Be Pushed. The Vision Pulls You." - Steve Jobs

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP