Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുര്യനെല്ലി കേസിലെ നീതി നിഷേധങ്ങൾ: ഡോ. സിന്ധു ജോയ് എഴുതുന്നു

സുര്യനെല്ലി കേസിലെ നീതി നിഷേധങ്ങൾ: ഡോ. സിന്ധു ജോയ് എഴുതുന്നു

വീണ്ടും ഒരിക്കൽ കൂടി നാം സൂര്യനെല്ലി പെൺകുട്ടിയെപ്പറ്റി ചർച്ച ചെയ്യുന്നു. വർഷങ്ങളായി നീതിക്കുവേണ്ടി അലയുന്ന ഒരു പെൺകുട്ടിയുടെ ദയനീയതയെപ്പറ്റിയല്ല ആ ചർച്ച. മറിച്ച് ക്രൂരമായ ചില കോടതി പരാമർശങ്ങളാണ് അതിനാധാരം. പതിനാറാം വയസ്സിൽ എട്ടുംപൊട്ടും തിരിയാത്ത പാവപ്പെട്ട ഒരു പെൺകുട്ടി പ്രണയാഭ്യർത്ഥനയിൽ കുടുങ്ങി കഠിനമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായതിലും ക്രൂരതയല്ലേ ഇത്.

സൂര്യനെല്ലി പെൺകുട്ടി ഇരുപത്തിയേഴ് കിലോമീറ്റർ ഓട്ടോറിക്ഷയിലും അമ്പത്തിനാല് കിലോമീറ്റർ കെ.എസ്.ആർ.റ്റി.സി. ബസ്സിലുമൊക്കെ പ്രതികൾക്കൊപ്പം സഞ്ചരിച്ചിട്ടും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്ന് പ്രതിഭാഗം വക്കീലിന്റെ വാദം കേട്ട് അത്തരത്തിൽ സംശയിക്കുന്നതിൽ തെറ്റില്ലെന്ന് ബഹുമാനപ്പെട്ട കോടതി തന്നെ പറയുന്നത് നീതിനിഷേധമല്ലേ? സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അശരണർക്കും നീതിയുറപ്പാക്കേണ്ട നീതിന്യായ സംവിധാനം തന്നെയാണ് ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത് എന്നത് ചർച്ചചെയ്യപ്പേടേണ്ടതാണ്.

1996-ൽ കേലവം പതിനാറു വയസ്സുകാരിയായ പെൺകുട്ടി മൂന്നാറിലെ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌ക്കൂൾ കോൺവെന്റിലെ വിദ്യാർത്ഥിനിയായിരുന്നു. കോൺവെന്റിൽ താമസിച്ചായിരുന്നു അവളുടെ പഠനം. വീട്ടിലേക്ക് സ്ഥിരമായി പോകുന്ന ബസ്സിലെ ജോലിക്കാരനുമായി പ്രണയത്തിലായിരുന്ന കുട്ടി ജനുവരി പതിനാറിന് ഇയാൾക്കൊപ്പം പോകുകയും ഇയാൾ കുട്ടിയെ മറ്റൊരു സ്ത്രീക്കു കൈമാറുകയും അവർ കേസിലെ ഒരു പ്രധാനപ്രതിയുമായി ചേർന്ന് നിരവധി സ്ഥലങ്ങളിൽ, നിരവധി ആളുകൾക്ക് പീഡിപ്പിക്കാൻ കൊടുക്കുകയായിരുന്നു.

പെൺകുട്ടിയെ നാൽപ്പത് ദിവസം കൊണ്ട് മുപ്പത്തിയേഴ് പേർ ഏതാണ്ട് അറുപത്തിയേഴ് തവണ പീഡിപ്പിച്ചുവെന്നും അവയിൽ അമ്പതോളം തവണ കൂട്ടബലാൽസംഗമായിരുന്നുവെന്നും 2013-ൽ കേരള സർക്കാർ ഈ കേസിന്റെ അപ്പീൽ വിചാരണ ചെയ്യുന്ന വേളയിൽ കോടതിയെ അറിയിച്ചിരുന്നു. പെൺകുട്ടിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ''പലപ്പോഴും അവളുടെ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും വായ്ക്കകത്ത് മയക്കുപ്പൊടി ഇട്ടും, കൈരണ്ടും പുറകോട്ട് കെട്ടിവച്ച് വായിൽ ബ്രാൻഡി ഒഴിച്ചും, നിരന്തരമായി മർദ്ദിച്ചുമൊക്കെയാണ് പീഡിപ്പിച്ചതെന്ന് മനസ്സിലാകുന്നു. നിസ്സഹയായ പെൺകുട്ടി ഈ അവസ്ഥയിൽ ഈ കാപാലിക•ാരുടെ കൈയിൽ നിന്ന് എങ്ങനെയാണ് ഓടി രക്ഷപ്പെടുക?

തുടർച്ചായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് അവശനിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. മാത്രമല്ല കോടതിയിൽ നൽകിയ വൈദ്യപരിശോധന റിപ്പോർട്ട് പ്രകാരം ''പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പ്രത്യേകിച്ച് യോനിയിലെ പരിശോധന വേദനാജനകമായിരുന്നു. ഭഗം (വൾവ) നീരുവന്ന സ്ഥിതിയിലായിരുന്നു. യോനിയിൽ രോഗാണുബാധയുണ്ടായിരുന്നു. യോനിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന പഴുപ്പുമുണ്ടായിരുന്നു.'' കുട്ടിയെ കുമിളിയിൽ നിന്ന് തേനിയിൽ കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവർ നൽകിയ മൊഴിപ്രകാരം ജീപ്പ് കുഴികളിൽ വീഴുമ്പോൾ വേദന സഹിക്കാനാവാതെ അലറി കരയുകയായിരുന്നു അവൾ.

ശാരീരികമായ മൃഗീയതകൾക്കിരയായ ഒരാളോടും അയാളുടെ കുടുംബത്തോടും സമൂഹം നീതിപുലർത്തിയിട്ടുണ്ടോ? സംഭവത്തിന്റെ തെളിവെടുപ്പിനെന്ന പേരിൽ അടിമാലിയിലും മൂന്നാറിലുമൊക്കെ പരസ്യമായി കൊണ്ടുനടന്നത് മാനസികവും ശാരീരികവുമായ പീഡനമായി. ഇന്നും ആ കുടുംബം ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാത്രമല്ല, കുട്ടിയുടെ പിതാവും മാതാവും ഹൃദ്രോഗികളാവുകയും രണ്ടുപേരും ബൈപാസ് സർജറിക്ക് വിധേയരാകേണ്ടി വരികയും ചെയ്തു. ചെയ്യാത്ത തെറ്റിന്റെ പേരിൽ എത്രമാത്രം സഹനങ്ങളാണ് ഈ കുടുംബം ഇന്നും നേരിടേണ്ടിവരുന്നതെന്ന് നമ്മളാരെങ്കിലും ചിന്തിക്കുന്നുണ്ടോ? നമ്മൾ മാത്രമല്ല നീതി നടപ്പാക്കേണ്ട കോടതികൾ പോലും അന്യായമായ പരാമർശങ്ങൾ നിരത്തുകയല്ലേ?

ഇതാദ്യമായല്ല ഇത്തരത്തിലുള്ള പരാമർശങ്ങൾ കോടതിയുടെയും ജഡ്ജിമാരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 2013-ൽ സുപ്രിം കോടതി വിധിയുണ്ടായപ്പോൾ ഇതേ കേസിൽ ഹൈക്കോടതി വിധി പ്രസ്താവിച്ച ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ്. ആർ.ബസന്ത് പെൺകുട്ടി വഴിപിഴച്ചവളും, ബാല്യവേശ്യാവൃത്തിയിൽ ഏർപ്പെടുന്നവളും പക്വതയില്ലാത്തവൾ ആണെന്നും-ബാല്യവേശ്യാവൃത്തിയിൽ ഏർപ്പെടുന്നത് ബലാൽസംഗമല്ല എന്നും പറഞ്ഞത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

വാസ്തവത്തിൽ കോടതി ഇത്തരം പരാമർശം നടത്തുമ്പോൾ മാത്രമാണ് നാം സൂര്യനെല്ലി പെൺകുട്ടിയെക്കുറിച്ചോർക്കുക. പതിനേഴ് വർഷമായി നീതിക്കുവേണ്ടി അലയുന്ന കുട്ടിയുടെ രോദനം കേൾക്കാതെ അവരെ കുറിച്ച് അപഹാസ്യവും നീതിക്ക് നിരക്കാത്തതുമായ പരാമർശങ്ങൾ നടത്തുന്നത് അക്ഷരാർത്ഥത്തിൽ പ്രതിഷേധാർഹമാണെന്ന് മാത്രമല്ല പരമോന്നത നീതിപീഠങ്ങളിൽ നിന്നുനുപോലും നിരാലംബർക്ക് നീതി ലഭിക്കില്ല എന്ന ആശങ്ക കൂടിയാണ് ഇത് ഉയർത്തുന്നത്.

More News in this category+

MNM Recommends +

Go to TOP